ജീവിതം പുറത്തുനിന്ന് സമ്പൂർണ്ണമായതുപോലെ തോന്നുമ്പോഴും,
ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന ഒരു ശൂന്യത നമ്മെ മൗനമായി വിഴുങ്ങുന്നുണ്ടാകാം.
“പുനർജന്മത്തിന്റെ തുടക്കം” — ലക്ഷ്മിയുടെ കഥയാണ്,
ഒരു സ്ത്രീയുടെ നിശബ്ദ പോരാട്ടവും ആത്മാവിലേക്കുള്ള യാത്രയുമാണ്.
കുടുംബത്തിന്റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും കെട്ടിനുള്ളിൽ തനിക്കുള്ളിലെ സ്വരത്തെ നഷ്ടപ്പെട്ട ഒരാൾ —
ഒടുവിൽ ആ ശബ്ദം വീണ്ടും കേൾക്കാൻ പഠിക്കുന്ന കഥ.
മൃദുവായ ഭാഷയിൽ, മനസിന്റെ ഗഹനതകളിലേക്ക് കയറുന്ന ഈ കഥ നമ്മിൽ ഓരോരുത്തർക്കും നമ്മുടെ ഉള്ളിലൊരു ലക്ഷ്മിയെ തിരിച്ചറിയാൻ സഹായിക്കും.
*************
അന്ന് പുലർച്ചെ ലക്ഷ്മി ഉറക്കമുണർന്ന് കണ്ണുകൾ തുറന്നു.
മുറിയിൽ ഇരുട്ട്, ചുമരിലെ ക്ലോക്കിന്‍റെ ടിക്കടിക്ക് ശബ്ദം മാത്രം.
പക്ഷേ അവളുടെ മനസ്സിൽ പല നിഴലുകളും മുമ്പേ ഉണർന്നിരുന്നു.
ആ നിഴലുകള്‍ മുറിക്കുള്ളില്‍ ശബ്ദമില്ലാതെ ചുറ്റി നടക്കാന്‍ തുടങ്ങി. അവളെ നോക്കി അട്ടഹസിക്കന്‍ തുടങ്ങി.. അവളെ നോക്കി ചോദിക്കാന്‍ തുടങ്ങി..
“നീ സന്തോഷവതിയാണെന്ന് നടിക്കുന്നതെന്തിന്?”
“ആരെയാണ് നീ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്?”
“നിന്നെ തന്നെ നീ കബളിപ്പിക്കുന്നതെന്തിന്?”
” നിനക്കുള്ളിൽ എന്താണ് നടക്കുന്നത്?”
അവൾ തലയിണയിൽ മുഖം ഒളിപ്പിച്ചു.
പക്ഷേ ആ ശബ്ദം നിശബ്ദമാകുന്നില്ല.
“എവിടെക്കാണു നീ ഓടി രക്ഷപ്പെടുന്നത്?”
ഒരിക്കലും ഒരാളും കാണാത്ത നിശബ്ദ ഭീകരൻ അവളെ ചുറ്റി നടക്കുന്നു.
ചിലപ്പോൾ അവളുടെ ശ്വാസം പോലും ഭാരമാകും.
അവൾ കരഞ്ഞ് പറയാൻ ശ്രമിക്കും, പക്ഷേ ശബ്ദം കുടുങ്ങും.
“എന്‍റെ തൊണ്ട. ആ .. എന്തോ പൊട്ടിയിരിക്കുന്നു…പറയാന്‍ ആഗ്രഹിക്കുന്നത് പുറത്തേക്ക് വരുന്നില്ല”
എങ്കിലും അവളുടെ സകല ശക്തിയുമെടുത്ത് അവള്‍ ചോദിച്ചു. “എന്തിനാണ് എന്നെ നീ എന്നില്‍ നിന്നും കൊണ്ട് പോയത്???”
അതിനു മറുപടി വന്നു —
“ഞാൻ എങ്ങും നിന്നെ കൊണ്ട് പോയിട്ടില്ല, നീ തന്നെയാണ് നീന്നെ മറന്നത്.”
പിന്നീട് ഒരലര്‍ച്ച…
ഞെട്ടിയെഴുന്നേറ്റു ലക്ഷ്മി. ആകെ വിയര്‍ത്തിരിക്കുന്നു.. സ്വപ്നമാണെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. ജനാ ലയിലൂടെ പുറത്തേക്ക് നോക്കി. ഇന്നും വെളിച്ചം വരുന്നതിന് മുന്നേ താന്‍ ഉണര്‍ന്നത് മനസിലാക്കി അവള്‍ ദീര്‍ഘ നിശ്വാസമെടുത്തു. പതിയെ മൊബൈല്‍ കയ്യിലെടുത്തു സമയം നോക്കി. 02.45 am. നേരം വെളുക്കാന്‍ ഇനിയും സമയം ബാക്കി. ലക്ഷ്മി തിരിഞ്ഞു കിടന്നു. കണ്ണുകള്‍ ഇറുക്കെ അടച്ചു ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവള്‍ മനസിലോര്‍ത്തു. ഈശ്വരാ എപ്പോഴാ മനസ്സറിഞ്ഞു ഒന്നുറങ്ങാനാകുക?? എത്ര ദിവസങ്ങളായി ഇങ്ങനെ.
ഒരു കാലത്ത് ഉറക്കം ലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഒരു ദിവസം ജോലി ചെയ്തിറങ്ങി, കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചും കളിച്ചും സംസാരിച്ചും കഴിഞ്ഞ്, തലയണയില്‍ തല വെച്ചാ മാത്രം മതി — ഉറക്കം തഴുകിയെത്തുമായിരുന്നു. പക്ഷേ ഇപ്പോൾ… ഉറക്കം അവളെ വെറുക്കുന്നത്പോലെ തോന്നി.
അവളുടെ ഉള്ളില്‍ എവിടെയോ ഒരു ശബ്ദം ഉണര്‍ന്നിരുന്നു — “നിനക്ക് എന്താ പറ്റിയിരിക്കുന്നത് ലക്ഷ്മി?”
പലപ്പോഴും അവള്‍ തന്നെ ആ ശബ്ദത്തോട് ചോദ്യം ചോദിക്കുമായിരുന്നു. പക്ഷേ ഉത്തരമൊന്നും കിട്ടാറില്ല.
അന്ന് രാവിലെയും ലക്ഷ്മി കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു.
മുടിയിൽ വെള്ളപ്പാടുകൾ അല്പം കൂടി, കണ്ണിന് ചുറ്റും ചെറിയ വരകൾ. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു, കണ്ണാടിയില്‍ നോക്കി അല്പം പുഞ്ചിരിച്ച് തനിക്ക് തന്നെ “നല്ല ദിനം” എന്ന് പറഞ്ഞു തുടങ്ങും. പക്ഷേ അകത്തുള്ള ശബ്ദം പറഞ്ഞു കൊണ്ടിരിക്കും — “നല്ല ദിനമോ? എന്തിനായി?”
ഒരു നിമിഷം കണ്ണാടിക്കപ്പുറത്തെ മുഖം നോക്കി അവൾ ചിരിച്ചു,
പക്ഷേ ആ പ്രതിബിംബം തിരിച്ചു ചിരിച്ച ചിരിയിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ല..
അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു.
കുട്ടികൾക്ക് സ്കൂളിനുള്ള ഒരുക്കം, ഭർത്താവിന്റെ പ്രഭാതഭക്ഷണം,
എല്ലാം ക്രമമായി നടക്കുന്നു.
ജീവിതം ഒരു പെര്‍ഫക്റ്റ് റുട്ടീന്‍..
പക്ഷേ ആ ക്രമത്തിൽ എവിടെയോ അവൾ അവളെത്തന്നേ നഷ്ടപ്പെടുത്തിയ പോലെ.
ഓഫീസിലേക്കുള്ള ബസ് യാത്രയിൽ ജനാലയ്ക്കപ്പുറം കാഴ്ചകൾ ഒഴുകി പോകുമ്പോൾ മനസ്സിനുള്ളിൽ ചോദ്യങ്ങൾ ഉയർന്നു:
“എന്റെ ജീവിതം എവിടെ എത്തി നില്ക്കുന്നു ?”,
“ഞാൻ ഇത്രയും വർഷം ചെയ്തതെല്ലാം മതിയോ?”,
“ഇനി എനിക്ക് എന്ത് വേണം?”
മറുപടി ഒന്നും വന്നില്ല.
പകരം, അകത്ത് ഒരു ശൂന്യത പടരുകയായിരുന്നു.
ഒന്നും തെറ്റല്ല, പക്ഷേ ഒന്നും ശരിയുമല്ല —
അത് തന്നെയാണ് അവളുടെ അവസ്ഥ.
സുഹൃത്തുക്കൾ ചിരിച്ചു ചോദിക്കും,
“എടീ, നിനക്ക് എന്തിന്‍റെ കുറവാണ്? നല്ല കുടുംബം, നല്ല ജോലി, എല്ലാം ഉണ്ട്.”
പക്ഷേ ലക്ഷ്മിക്ക് അറിയാം —
ഈ ശൂന്യത ആർക്കും കാണാനാവില്ലെന്ന്.
അത് അവളുടെ ഉള്ളിൽ മാത്രം മുഴങ്ങുന്ന ഒരു ശബ്ദമാണ്.
ജീവിതം കാണുമ്പോൾ എല്ലാം ക്രമത്തിലാണ് — സ്നേഹമുള്ള ഭർത്താവ്, വളർന്നുവരുന്ന കുട്ടികൾ, സ്ഥിരമായ ജോലി, മാതാപിതാക്കൾക്ക് അവൾ ചെയ്യുന്ന പരിപാലനം — എല്ലാം ഭംഗിയായി നടക്കുന്നു.
പക്ഷേ അതിന്റെ അടിയിൽ ഒരു അടങ്ങാത്ത ചലനം.
ഒരു ഇന്‍സെകുറിറ്റി — വാക്കുകളാൽ വ്യക്തമാക്കാനാകാത്ത, പക്ഷേ മനസ്സ് മുഴുവൻ പിടിച്ചടക്കുന്നൊരു തോന്നൽ.
ഒരിക്കൽ കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്ക് തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടായി.
പണ്ട് ആത്മവിശ്വാസം നിറഞ്ഞ ആ മുഖം — ഇപ്പോൾ അല്പം ക്ഷീണിതം, അല്പം ആശങ്കയോടുകൂടിയത്.
അവൾ തന്നെ ചോദിക്കും,
“ഞാനെവിടെ പോയി? ഞാൻ എപ്പോഴാണ് ഇങ്ങനെ മാറിയത്?”
അത് വെറും ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല;
അത് ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വരുന്ന ആന്തരിക ധ്വനിയാണ്.
കുട്ടികൾ സ്വയം നിൽക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒഴിഞ്ഞിടം.
ജോലിയിൽ സ്ഥിരതയുണ്ടെങ്കിലും അതിൽ ഇനി പുതുമയില്ല.
കുടുംബത്തിൽ അവൾ എല്ലാവർക്കും പിന്തുണയായിരിക്കുമ്പോഴും,
അവളോടായി ആരെങ്കിലും ചോദിക്കുമെന്ന് ആശിച്ചു — “നിനക്കു സുഖമാണോ?”
മറ്റുള്ളവർക്കു അവളുടെ ജീവിതം ഒരു നിറമുള്ള സിനിമ പോലെ തോന്നിയെങ്കിലും, അവൾക്കത് കറുപ്പും ചാരനിറവുമായിരുന്നു. സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഇടയിൽ കുടുങ്ങിയ ഒരവസ്ഥ..ഒരു ശൂന്യത..
ഈ ശൂന്യത പാവപ്പെട്ടവരെയോ സമ്പന്നരെയോ വേർതിരിക്കുന്നില്ല.
അവരറിയാതെ തന്നെ പുഞ്ചിരി, ആഗ്രഹം, പ്രതീക്ഷ — എല്ലാം അല്പം അല്പമായി കവര്‍ന്നെടുത്തുകൊണ്ട്.. അത് ഓരോരുത്തരുടെയും മനസ്സിൽ ഒളിഞ്ഞു കയറുന്നു.
എങ്കിലും രാത്രികളിൽ, കുട്ടികൾ ഉറങ്ങുമ്പോൾ, അവൾ പഴയ ആൽബങ്ങൾ തുറന്നു നോക്കും.
ചെറുപ്പകാലത്തെ ഫോട്ടോകൾ, ചിരിച്ച മുഖം, സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകള്‍…കോളേജ് മാഗസിനിലെ താന്‍ എഴുതിയ കവിത..
പിന്നെ മനസ്സിൽ തോന്നും —
“അവളെ എവിടെയോ വഴിയിൽ നഷ്ടമായി പോയി.”
ഒരു ദിവസം മകളുടെ സ്കൂൾ പ്രോഗ്രാമിൽ പോയപ്പോൾ,
മകൾ വേദിയിൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ
അവളുടെ കണ്ണുകൾ നിറഞ്ഞു.
അവൾക്ക് ഓർമ്മ വന്നു —
പണ്ട് താനും ഇങ്ങനെ സംസാരിക്കുമായിരുന്നു, ചിരിക്കുമായിരുന്നു, സ്വപ്നം കാണുമായിരുന്നു.
“ഞാനും ഒരിക്കൽ ഇങ്ങനെ ആയിരുന്നു, എന്ത് വില നൽകിയും ആ പഴയ ലക്ഷ്മിയെ തിരിച്ചു പിടിക്കണം” അവൾ മനസ്സിൽ പറഞ്ഞു.
അന്ന് വീട്ടിലെത്തി അവൾ ആദ്യമായി തനിക്കായി കുറച്ച് സമയം മാറ്റിവച്ചു.
ഒരു കപ്പ് ചായയുമായി വരാന്തയിൽ വന്നിരുന്ന് പാട്ട് കേട്ടു. വീട്ടിലെ മറ്റ് കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല. എന്നിരുന്നാലും അവളുടെ മനസില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. രാത്രി ഭക്ഷണം പെട്ടെന്നു തന്നെ ഉണ്ടാക്കി, പിറ്റേന്നത്തേക്കുള്ള കുറച്ചു കാര്യങ്ങളും ചെയ്തു തീര്‍ത്തു. എല്ലാവരും അവരവരുടെ തിരക്കുകളില്‍ മുഴുകിയപ്പോഴും തന്റെ സമയം വേണ്ടുന്ന വിധം എല്ലാര്‍ക്കും കൊടുത്തു ബാക്കി തനിക്കായി മാറ്റി വച്ചതില്‍ അവള്‍ക്ക് അഭിമാനം തോന്നി. പുസ്തകം വായിച്ചും ചെറിയ പൂക്കള്‍ ഉണ്ടാക്കിയും ചിത്രങ്ങള്‍ വരചും അവള്‍ അവളെ തന്നെ സന്തോഷിപ്പിച്ചു.
പതിയെ പതിയെ അവൾ തിരിച്ചറിഞ്ഞു – സന്തോഷം മറ്റാരും തരില്ല,
അത് സ്വയം തിരിച്ചു പിടിക്കേണ്ടതാണ്. സ്വയം പ്രചോദനം എന്നത് മറ്റാരും പറയാത്തപ്പോഴും, തനിക്കു തന്നെ സ്നേഹത്തോടെ കൈ പിടിക്കാനുള്ള ധൈര്യമാണെന്ന്..
അവൾ തുടങ്ങി —
രാവിലത്തെ വാക്ക് “നല്ല ദിനം” ഇനി ശൂന്യമല്ലാതാക്കി.
ഓരോ പ്രഭാതത്തിലും കണ്ണാടിക്ക് മുന്നിൽ അവൾ തന്നെ പറയുന്നുണ്ട് — “ഇന്ന് ഞാൻ എനിക്കായി ജീവിക്കും.”
അവളുടെ അരക്ഷിതാവസ്ഥ മുഴുവനായും പോയിട്ടില്ല.
പക്ഷേ അതിന് പുതിയ അർത്ഥം ലഭിച്ചു —
അത് ഇപ്പോൾ അവളെ ഓർമ്മിപ്പിക്കുന്നു,
തനിക്കുള്ളിൽ ഇന്നും ഒരു പുത്തൻ തുടക്കം ഉണ്ട് എന്ന്.
ജീവിതം നാല്പതുകളിലോ അൻപതുകളിലോ അവസാനിക്കുന്നില്ല,
തനിക്കുള്ളിൽ നിന്നുള്ള പ്രകാശം തിരിച്ചറിയുമ്പോൾ അത് പുതുതായി തുടങ്ങുകയാണ്…
അവൾ അതേ ദിവസം ഡയറിയിൽ എഴുതിയിരുന്നു:
“എനിക്ക് എല്ലാം ഉണ്ട്, പക്ഷേ മുന്പു എനിക്കു ഞാനുണ്ടായിരുന്നില്ല. ഇനി എനിക്ക് എന്നെ തിരികെ വേണം.”
അത് അവളുടെ പുനർജന്മത്തിന്റെ തുടക്കം ആയിരുന്നു.
അവള്‍ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ തുടങ്ങി — പുസ്തകത്തിന്റെ മണം, പകൽ വെളിച്ചം, ഒരു കുട്ടിയുടെ ചിരി.
അങ്ങനെ മന്ദഗതിയിൽ, അവളുടെ അകത്തുള്ള ഇരുട്ട് അലിഞ്ഞ് പോകാൻ തുടങ്ങി.
*************
ലക്ഷ്മിയുടെ കഥ, ഒരു സ്ത്രീയുടെ മാത്രം കഥയല്ല — അത് ഓരോ മനുഷ്യന്റെയും കഥയാണ്, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ തനിക്കായി സമയം മാറ്റിവയ്ക്കാൻ മറക്കുന്നവരുടെ കഥ.
ജീവിതം എല്ലായ്പ്പോഴും പൊരുതലുകളും പ്രതീക്ഷകളും നിറഞ്ഞതാണ്..
പക്ഷേ അതിനിടയിൽ നമ്മൾ മറക്കുന്ന ഏറ്റവും വിലപ്പെട്ട ബന്ധം —
സ്വന്തം മനസ്സുമായുള്ള ബന്ധം.
ലക്ഷ്മി അതിനെ തിരിച്ചുപിടിക്കുന്നു, അതാണ് അവളുടെ വിജയം.
അവളുടെ പുനർജന്മം ഒരു പുതിയ പ്രഭാതമത്രമല്ല —
അത് സ്വത്വത്തിന്റെ ഉണർവാണ്.
*******************


9 Comments
നാം നമ്മളെ സ്നേഹിച്ചില്ലെങ്കിൽ മറ്റാരുടെയും സ്നേഹത്തിൽ നമുക്ക് തൃപ്തിയുണ്ടാവില്ല .നമുക്കായി കൂടി ജീവിക്കുമ്പോഴാണ് സന്തോഷം ഉള്ളിൽ നിന്നുണരുന്നത്.
സത്യം താര ചേച്ചി … സന്തോഷം .. സ്നേഹം ..
എല്ലാ ദിവസവും തനിക്കു മാത്രമായി ഒരിടം കണ്ടു പിടിച്ചാൽ ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുകയില്ല…… സുന്ദരമായ എഴുത്ത്👍❤️
Theerchayayum.. Thank you soo much dear
നാം തന്നെ നമ്മെ മറന്നാൽ ജീവിതം ശൂന്യമാവാതിരിക്കുമോ?ലക്ഷ്മിയേപ്പോലെ സ്വയം സ്നേഹിക്കാൻ തുടങ്ങിയാലേ സന്തോഷമുണ്ടാകൂ
നന്നായി എഴുതി❤️👌🌹
ജീവിതത്തിന്റെ ഓട്ടപ്പാച്ചലുകള്‍ക്കിടയില്‍ മറന്നു പോകുന്നതാണ്.. തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.. എന്നിരുന്നാലും ഞാന്നുണ്ടെങ്കിലേ നമ്മളുള്ളൂ എന്നു ചിന്തിച്ച് മുന്നോട്ട് പോകുക. Self Love and Self Respect ഓടുകൂടി യാത്ര തുടരുന്നു …
വളരെയേറെ സന്തോഷം സുമ ചേച്ചി ..
Thank you soo much Shaima.. 💓 💗
സ്ത്രീകൾക്ക് പൊതുവെ ഒരു ഘട്ടം കഴിഞ്ഞാൽ ഒരു ശൂന്യത അനുഭവപ്പെടും… വളരെ ചുരുക്കം പേർക്ക് ചുറ്റും ഉള്ളവർ ചേർത്ത് പിടിക്കാൻ ഉണ്ടാവും…. വളരെ മനോഹരമായി എഴുതി 👌🏻
Thank you Shaima😍