ഇന്ന് എന്റെ അമ്മയുടെ ഓർമ ദിനമാണ്.
എന്റെ അമ്മയെ ഓർക്കുമ്പോൾ ഒരുപാട് ഓർമകളാണ് ഉള്ളിൽ നിറയുന്നത്. 8 വർഷമാകുന്നു അമ്മ അരികിൽ നിന്നു മാറിയിട്ട്. അതിന് മുൻപ് വരെ എപ്പോഴും അമ്മയോടൊപ്പം തന്നെയാണ് കഴിഞ്ഞിട്ടുള്ളത്. അത്രയും പെട്ടന്ന് ഒരു വേർപിരിയൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
51വയസ്സ് മാത്രം ഉള്ളപ്പോഴാണ് അമ്മ പെട്ടന്ന് പോയത്. കടന്ന് പോകുന്നതിനു തൊട്ടു മുൻപ് വരെ ജീവിതം തിരികെ കിട്ടും എന്ന് തന്നെയായിരുന്നു അമ്മയുടെ പ്രതീക്ഷ. കാരണം അർബുദം എന്ന മാരകമായ അസുഖമാണ് അമ്മക്കെന്ന് അമ്മ അറിഞ്ഞിരുന്നില്ല, ഞങ്ങൾ അത് അമ്മയോട് പറഞ്ഞതുമില്ല. വയറിനുള്ളിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ട് അത് മരുന്നുകളിലൂടെ മാറ്റാം എന്നാണ് ഞാൻ അമ്മയോട് പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ അമ്മയെ വീൽ ചെയറിൽ ഞാൻ ഉരുട്ടിക്കൊണ്ട് പോകുമ്പോൾ അമ്മ എന്നോട് പല തവണ ചോദിച്ചു ‘ മോനെ രണ്ട് ദിവസം മുന്നേ വരെ വീട്ടിലെ കാര്യങ്ങൾ മുഴുവൻ നോക്കികൊണ്ടിരുന്ന എന്നേ എന്തിനാണ് ഇങ്ങനെ ഈ സാധനത്തിൽ ഉരുട്ടിക്കൊണ്ടു പോകുന്നത് ‘ അമ്മ ഇത് ചോദിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. എനിക്കും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല ഞാനും കരഞ്ഞുപോയി.
കാരണം അതിന് തൊട്ടു മുന്നേ ഡോക്ടർ അമ്മ കേൾക്കാതെ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ‘ എടോ തന്റെ അമ്മക്ക് വളരെ സീരിയസ് ആണ് ക്യാൻസർ ഫോർത്ത് സ്റ്റേജ് കഴിഞ്ഞു രോഗം തിരിച്ചറിഞ്ഞത് ഇപ്പോഴാണന്ന് മാത്രം, ഇനി പരമാവധി 4 മാസമേ ഈ രോഗി ജീവിച്ചിരിക്കൂ. കാരണം അർബുദം മൊത്തം പടർന്നു പിടിച്ചു ഇനി രക്ഷയില്ല. നമുക്ക് കീമോ ചെയ്ത് നോക്കാം ഡോക്ടർ ഇത് പറയുന്നതിന് തൊട്ട് മുൻപ് വരെ എങ്ങനെയെങ്കിലും ചികിത്സ നടത്തി അമ്മയെ രക്ഷിക്കാം എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഞാൻ മരവിച്ചു പോയി.
2 ദിവസം മുൻപ് വരെ എനിക്ക് സ്നേഹവും കരുതലും തന്ന അമ്മ.കഴിഞ്ഞ ദിവസം എനിക്ക് ചോറ് വിളമ്പിത്തന്ന അമ്മ പെട്ടന്ന് ഉടനെ മരിച്ചു പോകും എന്ന് ഒരു ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തോട് വലിയ വെറുപ്പ് തോന്നി. എന്റെ ശരീരം അപ്പൊ മുതൽ തളർന്നു തുടങ്ങി, അച്ഛനോട് ഈ വിവരം പറയാനുള്ള ധൈര്യം ഒട്ടും ഇല്ലായിരുന്നു. അങ്ങനെ കുറേ ദിവസങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുമായി കഴിഞ്ഞു പോയി.
പലപ്പോഴും അമ്മയുടെ ബ്ലഡ് സാമ്പിളുമായി കോട്ടയം മെഡിക്കൽ കോളേജിന്റെ ലാബിന്റെ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ കരഞ്ഞുകൊണ്ടായിരിക്കും നിൽക്കുക.
ജീവിതത്തിൽ ആദ്യമായാണ് മെഡിക്കൽ കോളജിൽ അത്രയും ദിവസം ചിലവിട്ടത്.
പ്രൈവറ്റ് ഹോസ്പിറ്റൽ പോലെയല്ലല്ലോ മെഡിക്കൽ കോളജ് രോഗിയെ വീൽ ചെയറിൽ സ്കാനിംഗ് ന് കൊണ്ടുപോകുന്നതും, ബ്ലഡ് സാമ്പിളുകൾ ധാരാളം എടുക്കും അതെല്ലാം പല ലാബുകളിലും മറ്റും കൊണ്ടുപോകുന്നതും, റിസൾട്ട് എല്ലാം കൃത്യ സമയത്ത് പോയി വാങ്ങുന്നതും നമ്മൾ തന്നെയാണല്ലോ.
ഞാൻ ചിലപ്പോൾ അമ്മയുമായി വീൽ ചെയറിൽ സ്കാനിംഗ് ഉൾപ്പെടെ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോ വലിയ ലോക പരിചയം ഒന്നുമില്ലാത്ത പ്രായത്തിന്റെ അവശതയുള്ള അന്ന് 68 വയസ്സ് കഴിഞ്ഞിരുന്ന അച്ഛനാവും ഈ സാമ്പിൾ ഒക്കെയായി ദിക്കും വഴിയും ഒന്നുമറിയാതെ നടക്കുക.
ഒരു ദിവസം അമ്മയുമായി ഞാൻ വീൽ ചെയർ ഉരുട്ടി ഒരു ടെസ്റ്റിന് പോകും വഴി അച്ഛനെ ഫോൺ ചെയ്തു ‘അച്ഛാ ആ രണ്ട് സാമ്പിളുകൾ കഴിഞ്ഞ ദിവസം കൊടുത്ത ലാബിലല്ല കൊടുക്കേണ്ടത് ബ്ലഡ് ബാങ്കിലാണ് കൊടുക്കേണ്ടത്.
അച്ഛൻ പെട്ടന്ന് നിശബ്ദനായി എവടെയാ കൊടുക്കേണ്ടത് എന്ന് എന്നോട് വീണ്ടും ചോദിച്ചു ഞാൻ വീണ്ടും പറഞ്ഞു ബ്ലഡ് ബാങ്ക്.
വഴിയും പറഞ്ഞു കൊടുത്തു. ഞാൻ ഫോൺ കട്ട് ചെയ്തില്ല ശേഷം അച്ഛൻ ആ പേര് മറക്കാതിരിക്കാൻ ബ്ലഡ് ബാങ്ക്…, ബ്ലഡ് ബാങ്ക്.. ബ്ലഡ് ബാങ്ക്..എന്നിങ്ങനെ കുറെയേറെ തവണ പറഞ്ഞ് പറഞ്ഞ് നടന്നു പോകുന്നത് എനിക്ക് കേൾക്കാമായിരുന്നു.
അങ്ങനെ 3 ആഴ്ചയോളം കോട്ടയം മെഡിക്കൽ കോളജിലായിരിന്നു ഞങ്ങളുടെ മൂന്ന് പേരുടെയും ജീവിതം.
അവിടെ നിന്ന് തിരുവനന്തപുരം ആർ സി സി യിൽ പോയി. അവിടെയും രക്ഷയില്ല.
അമ്മയെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കൊള്ളൂ എന്ന് ആർ സി സി യിലെ ഡോക്ടർ പറഞ്ഞത് കേട്ട് അവസാന ശ്രമം എന്ന നിലയിൽ ആലപ്പുഴയിലെ ഒരു ഹോമിയോ ചികിത്സാ കേന്ദ്രത്തിൽ അമ്മയെ കൊണ്ടുപോയി.
അപ്പോഴും അമ്മയുടെ രോഗം എന്താണെന്ന് ഞങ്ങൾ അമ്മയോട് പറഞ്ഞിട്ടില്ല.
ഭേദമാകും മറ്റൊരു ആശുപത്രിയിൽ പോകേണ്ടതുണ്ട് എന്നൊക്കെയാണ് പറയുന്നത്.
ഹോമിയോ ചികിത്സ തുടങ്ങിയ ശേഷം അമ്മക്ക് വലിയ വേദന അനുഭവപ്പെട്ടിട്ടില്ല എന്നത് ഒരു വലിയ ആശ്വാസമായിരുന്നു.
പക്ഷെ അതിനും അമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്ന ദിവസം വരെയും രോഗം മാറി എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന് അമ്മ വല്ലാതെ ആഗ്രഹിച്ചിരുന്നു.
അമ്മ വലിയ ദൈവ വിശ്വാസിയായിരുന്നു.
ഒരു ദിവസം അമ്മ എന്നേ അടുത്ത് നിർത്തി ഈശ്വരനോട് പറഞ്ഞു ദൈവമേ എന്റെ മോന്റെ വിവാഹം കഴിയും വരെയെങ്കിലും എനിക്ക് ആയുസ്സ് തരണമേ. അതിന് ശേഷം ഒരു സന്യാസിനിയായി ബാക്കിയുള്ള കാലം ഞാൻ ദൈവനാമം വിളിച്ച് ഏതെങ്കിലും ആശ്രമത്തിൽ കഴിഞ്ഞു കൊള്ളാമേ..
അതിന് മുൻപുള്ള ചില ദിവസങ്ങളിൽ ഞാൻ പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റു അമ്മ കിടക്കുന്ന കട്ടിലിനരികിൽ ചെന്നിരിക്കുക പതിവായിരുന്നു. ആ സമയങ്ങളിൽ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു കരഞ്ഞിട്ടുണ്ട്. എന്റെ ആ കരച്ചിലിലൂടെ അമ്മ വായിച്ചെടുത്തിരിക്കാം തനിക്ക് തിരികെ വരാൻ കഴിയാത്ത തരത്തിലുള്ള രോഗമാണ് എന്നുള്ളത്.


17 Comments
അറിയാം ഈ വേദന.. അച്ഛനെയുക്കൊണ്ട് ഞാനും ഇതുപോലെ..
അച്ഛനും അമ്മക്കും പകരം വയ്ക്കാൻ ആർക്കും കഴിയില്ല.
നമ്മളാൽ കഴിയുന്ന വിധത്തിൽ അവരെ നോക്കി എന്നോർത്തു സമാധാനിക്കുക.
തീർച്ചയായും 🙏❤️
അമ്മക്ക് പകരം അമ്മ മാത്രം…..
മക്കളുടെ ജീവിതമാണ് ഏതൊരു അമ്മയുടെയും സ്വപ്നം. ആഴത്തിൽ
സ്പർശിച്ച എഴുത്ത്
❤️🙏
അമ്മയുടെ ആത്മാവിന് ശാന്തി 🙏
❤️🙏
💞❤️
ആശ്വസിപ്പിക്കുവാൻ വാക്കുകളില്ല പ്രദീഷ്….. രണ്ടു വർഷം മുൻപ് മരിച്ചു പോയ 89 വയസ്സുണ്ടായിരുന്ന എൻ്റെ അമ്മയുടെ വേർപാട് ഇന്നും മനസ്സ് അംഗീകരിക്കുന്നില്ല…… ഈശ്വരൻ ശക്തി നൽകട്ടെ🙏❤️
നന്ദി ❤️
ഹൃദയത്തിൽ തൊട്ട എഴുത്ത്. 👌
തന്നെ സ്നേഹിച്ചിരുന്ന അമ്മയെ മകൻ മനസ്സിലാക്കിയിരുന്നു. ആ വേർപാടിന്റെ വേദനയുടെ ആഴം വായനയിൽ തെളിയുന്നു. എങ്കിലും അമ്മ ഭാഗ്യവതിയാണ്, ഇങ്ങനെ ഒരു മകനെ ലഭിച്ചതിൽ. അമ്മക്കു പ്രണാമം.🙏
❤️🙏
അമ്മയ്ക്കുള്ള പ്രണാമമായി ഓർമ ദിവസം തന്നെയുള്ള ഈ കുറിപ്പ്. ആ സ്നേഹം അനുഭവിക്കാനും അമ്മയ്ക്കായി ആവുന്നതെല്ലാം ചെയ്യാനും അവസാനം വരെ കൂടെ ഉണ്ടാവാനും പറ്റിയില്ലേ. ആ ഓർമകൾ മുന്നോട്ടുള്ള ജീവിതത്തിലെ വഴിവിളക്കായിരിക്കും. തീർച്ച. ❣️❣️
നന്ദി സുഹൃത്തേ ❤️
പ്രിയപ്പെട്ടവരുടെ വേർപാട് ഏറ്റവും വേദനിപ്പിക്കുന്നതു തന്നെയാണ്. അമ്മയുടെ കാര്യം
അതിലേറ്റവും മുന്നിലാണ്. പഠിപ്പിക്കുന്ന സമയത്ത് അമ്മയില്ലാത്തകുഞ്ഞുങ്ങളെ കൂടുതൽ ചേർത്തു നിർത്തുമായിരുന്നു. . പ്രദീഷിന് അമ്മയുടെ അവസാന നാളുകളിൽ കൂടെയുണ്ടാവാൻ കഴിഞ്ഞല്ലോ. ശരിയായ വഴികളിലൂടെ മുന്നോട്ടു പോകാൻ അമ്മയുടെ ആത്മാവും ആ സ്റ്റേഹവും ഓർമ്മകളും എന്നും കൂടെയുണ്ടാവും.❤️❤️
നന്ദി ചേച്ചി ❤️🙏
സ്വാഗതം❤️💕
💞💞❤️