കത്തുകൾ എഴുതിയിരുന്ന കാലം ഓർമകളിൽ എവിടെയോ ഇല്ലേ? പോസ്റ്റ് വരുന്നതും നോക്കി ഇരുന്നതും, വന്നയുടൻ പൊട്ടിച്ചുവായിക്കുന്നതും ആകാംക്ഷ മാത്രമായിരുന്നില്ല – അത് സ്നേഹത്തിന്റെ ഒരു കർമ്മം കൂടി ആയിരുന്നില്ലേ ?
പണ്ട് അമ്മക്ക് വേണ്ടി ചെന്നൈയിൽ ആയിരുന്ന അമ്മമ്മക്കും മാമക്കും കത്തുകൾ എഴുതിയിരുന്നത് ഞാനായിരുന്നു. കൈയ്യക്ഷരം നല്ലതാണെന്നു ടീച്ചർമാർ പറയാറുള്ളതിന്റെ അഹങ്കാരത്തിൽ ആർക്കും കൊടുക്കാതെ ഞാൻ തന്നെ ഇരുന്നങ്ങട് ഉരുട്ടി ഉരുട്ടി എഴുതും. സ്കൂളിന്റെ അടുത്തായിരുന്നുപോസ്റ്റ് ഓഫീസ്. നടന്നു പോവുന്ന വഴി ആ കത്ത് പെട്ടിയിലിടും. എല്ലാത്തിനും മറുപടി വരും, വായിക്കും. അപ്പോൾ അവര്പറയുന്നത് പോലെ തന്നെ, അതെ ശബ്ദത്തിൽ, അതെഭാവത്തിൽ ആണെന്ന് തോന്നും. ഇളം നീല നിറത്തിലുള്ളഇൻലന്റുകൾ ആയിരുന്നു അന്ന്. പിന്നീട് ഒരിക്കൽ അച്ഛന്റെ പെട്ടീംബ്രോക്കർമാർ കക്ഷത്തിൽ വെച്ച് നടക്കണ പോലത്തെ ബാഗുംതപ്പീപ്പോ എണ്പതുകളിലോ തൊണ്ണൂറുകളുടെ തുടക്കത്തിലോഒക്കെ എഴുതീട്ട്ള്ള പഴേ കത്തുകളും ഒരു പുറം മാത്രം എഴുതാൻപറ്റുന്ന വെള്ള കാർഡുകളും പിന്നെ ദുബായിലുള്ള സുഹൃത്ത് രാമേന്ദ്രൻ എഴുതിയ വൈറ്റ് എൻവിലപ്പോടു കൂടിയ കത്തുകളുംകുറേ ഡയറികുറിപ്പുകളും ഒക്കെ കണ്ടതോർമ്മണ്ട്.
ശേഷം നമ്മൾ പോലും അറിയാതെ മിണ്ടാതെ ഉരിയാടാതെക്രമേണ ഈ കടലാസ്സു കഷ്ണങ്ങളൊക്കെ നമ്മുടെ ഇടയിൽനിന്ന് എവിടേക്കോ പോയി. പകരക്കാര് വന്നു, അതുകൊണ്ടുതന്നെ അഭാവം ഒട്ടും അറിഞ്ഞതൂല്യ. വിശേഷങ്ങളൊക്കെമുൻപത്തേക്കാൾ കേമായിട്ടു അപ്പപ്പോ അറിയാനും തുടങ്ങി. ഒരുനഷ്ടം സംഭവിച്ചതായിട്ട് തോന്നീട്ടു കൂടി ഉണ്ടാവില്ല. പിന്നെയിപ്പോ എന്തേ ഇതിങ്ങനെ പറയാൻ ഉണ്ടായേന്നു ചോദിച്ചാൽ നഷ്ടപ്പെട്ടവക്കാണ് സൗന്ദര്യം കൂടുതൽ എന്ന് പറയാനോ പഴമയുടെ പെരുമ പറയാനോ അല്ലാട്ടോ. അതിനൊരു കാരണം ണ്ട് – ഒരു പെട്ടകം! പെട്ടകം ന്നു വെച്ചാ മരത്തിന്റെ ഒരു വലിയ പെട്ടി. എന്റെ അച്ഛമ്മടെ ആയിരുന്നു അത്. ആ പെട്ടകത്തില് ഞാനും സൂക്ഷിച്ചു വെച്ചു ചിലതൊക്കെ. അച്ഛമ്മയെ പോലെ തുണികളോ പണ്ടങ്ങളോ അല്ലാട്ടോ. എന്റെ ഓർമ്മകളെ…
കത്തെഴുത്തു മാത്രല്ലാട്ടോ എനിക്ക് വശം ഒരു ഡയറി എഴുത്ത്ണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോ കേറിക്കൂടിയ ഒരുപ്രാന്ത്. ആർക്കു വേണെങ്കിലും എടുത്തൊന്നു മറിച്ചു നോക്കാൻപറ്റുന്ന അത്ര സുതാര്യമായ എഴുത്ത്. വെറും ക്ലിഷേ സാധനം. എണീച്ചു, കുളിച്ചു, ഉണ്ടു, ഉറങ്ങി അതൊക്കെത്തന്നെ. അല്ലാതെഇന്ന് ഒരാളോട് ദേഷ്യം തോന്നി, ഇഷ്ടം തോന്നി, ആരോടെങ്കിലും മറുത്തൊരു വാക്കു മിണ്ടി, പിണങ്ങി ഈ വക തുറന്നു പറച്ചിലുകൾഒന്നും തന്നെ ഇല്ല. അല്ലെങ്കിലും അതൊന്നും ഒരു “നല്ല പെൺകുട്ടീ”ടെ ലക്ഷണങ്ങളേ ആയിരുന്നില്ലല്ലോ. ആവർത്തന വിരസതതോന്നിത്തുടങ്ങി, തുറന്നെഴുത്തു വയ്യ താനും. അതുകൊണ്ടുഎഴുതി ഒളിപ്പിക്കാൻ മെനക്കെട്ടില്ല, ഡയറി എഴുത്ത് നിർത്തി.
ഏകദേശം ഒൻപത് വയസ്സുള്ളപ്പോൾ വായിക്കുകയും ചെറിയകവിതകൾ എഴുതുകയും ചെയ്യുമായിരുന്ന എനിക്ക് ഒട്ടും തന്നെ പിശുക്കാതെ കവിതകൾ എഴുതാനായി മാമ ഒരു 200 പേജിന്റെനോട്ടുപുസ്തകം സമ്മാനിച്ചു. പല നിറങ്ങളുള്ള ഒരുപുറംചട്ടയായിരുന്നു അതിനു. പുസ്തകവും പേനയും ക്രെയ്സ്ആയിരുന്ന എനിക്ക് ആ സമ്മാനം നന്നേ ഇഷ്ടപ്പെട്ടു. ഞാൻ പത്തോളം കുഞ്ഞു കവിതകൾ എഴുതി. ഒരു ദിവസം സ്കൂളിൽനിന്ന് വന്നപ്പോൾ ഉമ്മറത്ത് ഒരാളുണ്ട്, ഒരു വലിയ ചാക്കും. അമ്മയും അമ്മമ്മയും കൂടി പഴയ പത്രങ്ങളും മാസികകളും ഒക്കെ അയാൾടെ ചാക്കിലേക്കിട്ട് ഒഴിവാക്കാനുള്ള പരിപാടിയാണെന്ന് മനസിലായി. ആക്രി സാധനങ്ങളാണ് കൊടുക്കണേന്ന് മനസിലായെങ്കിലും സംശയ നിവർത്തിക്കു വേണ്ടി ഒന്ന് ചോദിച്ചു – അമ്മേ, ന്റെ ബുക്കോളൊന്നും ഇല്യലോ ലെ? ഒന്ന്ആലോചിക്കാൻ പോലും തുനിഞ്ഞില്ല, മറുപടി വന്നു – ഏയ്, ദ്ഒക്കെ പഴേതാ, നെന്റെ ഒന്നൂല്യ. പോരാളി പറഞ്ഞാൽ പിന്നെനമ്മൾ സീനിൽ ഇല്ലല്ലോ. ഞാൻ ബാഗും ഊരി വെച്ച് ചായകുടിക്കാൻ പോയി. പിന്നീടൊരു ദിവസം വെറുതെ ഇരിക്കുമ്പോമൂഡ് വന്നു. ഏതു മൂഡ് ? – കവിത മൂഡ്. തിരച്ചിലോടു തിരച്ചിൽ. എന്താ കാര്യം? അത് തന്നെ, എന്റെ പ്രിയപ്പെട്ട ആദ്യ കവിതാപുസ്തകം ആക്രിക്കടയിൽ എത്തിയിരിക്കുന്നു. മറ്റൊരുവിധേനയും അത് നഷ്ടപ്പെടാൻ വഴിയില്ല.
”എനിക്കറിയ്യോ ? നീഎവിടെയാ വെച്ചത് ? ഞാൻ പഴേത് മാത്രേ കൊടുത്തിട്ടുള്ളൂ. ” ഇതും പറഞ്ഞ് അമ്മ കൈ മലർത്തി.
എന്റെ കണ്മുന്നിൽഞാനറിയാതെ നഷ്ടപ്പെട്ടു പോയ വരികളെ ഓർത്തെടുക്കാൻപോലും കഴിയാതെ എന്നിലെ കൊച്ചു കവയിത്രി ആ സങ്കടം ഉള്ളിലൊതുക്കി. ഇന്ന് എന്റെ മകൾ സ്കൂളിൽ നിന്നും കൊണ്ടുവരുന്ന കോറി വരച്ച കടലാസുകളും ക്രാഫ്റ്റുകളും ഭദ്രമായി അലമാരക്കുള്ളിൽ വെക്കുന്നതും കളിപ്പാട്ടങ്ങൾ നശിപ്പിക്കുമ്പോൾ “നീ ഒന്നും സൂക്ഷിക്കില്യ, എല്ലാം ചോദിക്കണേനു മുന്നേ കിട്ടുണ്ടല്ലോ” എന്നൊക്കെ ഒരു ടിപ്പിക്കൽ അമ്മയായി ഒച്ച വെക്കുന്നതും ഈ ഞാനല്ല, അന്നത്തെ ആഒൻപതു വയസ്സുകാരിയാണ് എന്ന് തോന്നാറുണ്ട്.
അത്രമേൽ ഇഷ്ടമുള്ളതിനെ സൂക്ഷിച്ചു വെച്ചില്ലെങ്കിൽ നഷ്ടപ്പെടുംഎന്നൊരു തോന്നൽ വന്നത് കൊണ്ട് പിന്നീടങ്ങോട്ട് എന്റെ പുസ്തകങ്ങളും ഞാൻ കൗതുകത്തോടെ ശേഖരിക്കുന്നതെന്തും ഞാൻ തന്നെ എടുത്ത് വെക്കാൻ തുടങ്ങി. ആരെയും തൊടീക്കില്ല.
ഒരിടക്ക് പക്ഷി നിരീക്ഷണം തകൃതിയായി നടന്നിരുന്നു. വഴിയിൽ കിടന്ന് ഓരോ തൂവലുകൾ കിട്ടുമ്പോൾ അതൊക്കെ ഏതു പക്ഷിയുടേതാണെന്ന് കണ്ടെത്തി ഒരു ബുക്കിൽ ഒട്ടിച്ചുവെക്കും. പിന്നെ സ്റ്റാമ്പുകളായി, നാണയങ്ങളായി. വായിക്കുന്ന കഥാപുസ്തകങ്ങൾ, എല്ലാ വെള്ളിയാഴ്ചയും കാത്തിരുന്നു വായിച്ച ബാലരമകൾ ഒക്കെ ഞാൻ കൂട്ടി വെച്ച കൊച്ചുസന്തോഷങ്ങളായിരുന്നു. നല്ല മാർക്കോടെ പരീക്ഷ ജയിക്കാനും സ്കൂളിലെ തോന്ന്യാസങ്ങൾക്ക് വീട്ടിൽ നിന്ന് തല്ലുകൊള്ളാതിരിക്കാനും സർവ്വോപരി ആഗ്രഹസാഫല്യങ്ങൾക്കുംവേണ്ടി “ശ്രീ രാമജയം” എന്ന് നിത്യേന സന്ധ്യക്ക് ആവർത്തിച്ച് എഴുതുമായിരുന്ന ഡയറി.
കൗമാരത്തിന്റെകാട്ടിക്കൂട്ടലുകൾക്ക് കടിഞ്ഞാൺ ഇടാനെന്ന പോലെ അച്ഛൻ വാങ്ങിത്തന്ന പുസ്തകം- മഹാഭാരത കഥയും ഗീതോപദേശവും എല്ലാം അടങ്ങിയ സമ്പൂർണ്ണ മഹാഭാരതം. വിത്ത് ഫ്രീ ഉപദേശം”ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ ഇത് വായിച്ചാൽ മനസിലാവുംമോളെ, നീ പുറമെ കാണുന്നതൊക്കെ വെറും മിഥ്യ”. എന്റെ മനസ്സിൽ ഒരു ലോഡ് പുച്ഛം. എങ്കിലും മുഖം അനുസരണയുടേതായിരുന്നു. എന്നും വായിച്ചു, കൂടെ കൂട്ടി.
അച്ഛന്റെ ഗീതോപദേശം അത്രക്കൊന്നും വർക്ക് ഔട്ട് ആയില്ല്യ. പറയാതെ വെച്ചതും പറഞ്ഞു തീർത്തതുമായ ഇഷ്ടങ്ങൾ എവിടെ ചെന്നവസാനിക്കും എന്നറിയാൻ FLAMES കളിച്ചു തീർത്തഎത്രയെത്ര കടലാസ്സുകൾ. നോട്ട്ബുക്കിന്റെ അവസാന ഏടുകൾ – അതിൽ സൗഹൃദത്തിന്റെ കോഡ് ഭാഷകൾ. “ഇടവേളകൾക്കൊക്കെയും മധുരം പകർന്നീടുവാൻ ഇനിപലകാലമീ സൗഹൃദം” എന്ന് പാടാൻ തോന്നിച്ച, ക്ലാസ്സിനിടയിൽ ടീച്ചർമാർ കാണാതെ പരസ്പരം ബുക്കിലെഴുതി കൈമാറി വായിച്ചസന്ദേശങ്ങൾ, തമാശകൾ, പിണക്കങ്ങൾ.
അന്ന് ബസ്സിലും ബസ് സ്റ്റാൻഡിലും പിന്നെ കുഞ്ഞുപെട്ടിക്കടകളിലും കിട്ടിയിരുന്ന അഞ്ചു രൂപയുടെ പാട്ടുപുസ്തകം. പ്രിയപ്പെട്ട സിനിമാ ഗാനങ്ങൾ വിരൽത്തുമ്പിൽ ഇല്ലാതിരുന്നകാലം. ഈ പുസ്തകങ്ങൾ വാങ്ങികൂട്ടുന്നതിനു പുറമെ ഓരോവർഷവും അച്ഛനു കിട്ടുന്ന ഡയറികളിൽ ഇഷ്ടപെട്ട പാട്ടുകൾ എഴുതി സൂക്ഷിക്കും. അതുകൊണ്ടെന്താ, സന്യാസിനി മുതൽ രാക്ഷസി വരെയും, രാക്ഷസി തൊട്ടു ജാലക്കാരി വരെയും വരികൾ എന്നും മനസ്സിൽ ഭദ്രം.
എ. ആർ റഹ്മാനോട് അന്ന് അങ്ങേയറ്റത്തെ ആരാധന. ന്യൂസ്പേപ്പറിലും മാസികകളിലും വന്ന ഒറ്റ ഫോട്ടോ പോലും വിടില്ല. എല്ലാം വെട്ടിയെടുത്ത് വെക്കും. ഓസ്കാർ കിട്ടിയപ്പോഴുള്ള പത്രവാർത്തകളുടെ ഒരു ശേഖരം തന്നെ ഒരു വലിയ റെക്കോർഡ്പുസ്തകത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു.
മാധവിക്കുട്ടിയും എം. ടി യും – ഹൃദയത്തിന്റെ നാല് അറകളിൽഒന്നിൽ അവരായിരുന്നു. ആ എഴുത്തുകളും പ്രിയ പുസ്തകങ്ങളുംഓരോ കഥയിൽ നിന്നും എഴുതി സൂക്ഷിച്ച ഇഷ്ടപെട്ട വരികളുംചിന്തകളും അങ്ങനെയങ്ങനെ…
പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് – ഹോ, ഒരു വികാരം തന്നെ അല്ലെ?
രസികനായ കൂട്ടുകാരൻ റോബിൻ എനിക്കെഴുതി “10 – സി യിലെആന സുന്ദരിക്ക് 10 – എഫ് ലെ ഉറുമ്പു സുന്ദരന്റെ സമ്മാനം. ” ആൻഡ് യൂ നോ, ദേർ വാസിന്റ് എനി കോൺസെപ്റ്റ് ഓഫ്ബോഡി ഷെയ്മിങ് ബാക് ദെൻ. വണ്ണം കൂടെപ്പിറപ്പായിരുന്നേ.
കൂടെയിരുന്നവരെ, കേട്ടിരുന്നവരെ ഇടക്കൊന്ന് ഒരുമിച്ച്കാണാനുള്ള ഏകവഴി – ക്ലാസ്സ്‌ഫോട്ടോ. പിന്നീടെത്ര നേരിട്ട്കണ്ടെന്നാലും ആ ഫോട്ടോയിൽ പകർത്തിയ മുഖങ്ങൾക്കു മാറ്റംഇല്ലല്ലോ. അതെ ക്ലാസ്സിൽ അതെ ബെഞ്ചിൽ.
എന്റെ ഈ നിധികളും പിന്നെ ഇടയ്ക്കിടെ കുത്തിക്കുറിച്ച സകല തോന്ന്യാക്ഷരങ്ങളും പൂട്ടി വെക്കാൻ എനിക്കൊരിടം ഉണ്ടായിരുന്നു. അതാണ് ഞാൻ പറഞ്ഞ എന്റെ അച്ഛമ്മ തന്ന പെട്ടകം. അച്ഛന്റെ പഴയ തറവാട് വീട് ആയിരുന്നു. പോരാത്തതിന് കൂട്ടുകുടുംബം. അവിടെ ഒരു കോണിൽ എന്റെ നിധിപ്പെട്ടിക്ക് ഒരിടം കിട്ടിയത് തന്നെ അസ്സലായി. ആ പെട്ടകം തുറക്കുമ്പോഴെല്ലാം അതിൽനിന്നുയർന്നിരുന്നത് പഴയ പേപ്പറിന്റെ മണമല്ല, ഓർമ്മകളുടെമണം.
പിന്നെ ജീവിതം മുന്നോട്ടു പോയി. പഠനം കഴിഞ്ഞ് ജോലി തുടങ്ങി, നഗരങ്ങൾ മാറി, വീട് വിട്ടു നിൽക്കേണ്ടി വന്നു, അച്ഛമ്മയും പോയി. ആ പെട്ടകം പിന്നിലായി. വർഷങ്ങൾക്കു ശേഷം എന്റെ മുറിയുടെഒരു കോണിൽ ഞാൻ ആ പെട്ടകം വീണ്ടും കണ്ടു. അതിനുള്ളിൽ ഒരിക്കൽ സൂക്ഷിച്ചിരുന്നതെല്ലാം എവിടെയോ നഷ്ടപ്പെട്ടുവെന്ന്തിരിച്ചറിഞ്ഞു.
അമ്മ പറഞ്ഞു “സൂക്ഷിക്കാൻ സ്ഥലം ഇല്ല്യ കുട്ട്യേ, നിനക്ക് പറയേ വേണ്ടൂ. ഞാൻ ദ് ഒക്കെ എന്റെ തലേല് വെച്ച്നടക്കണോ? മരല്ലേ ചിതലരിക്കും”.
അതോടൊപ്പം നഷ്ടപെട്ടത് ചെറിയ സന്തോഷങ്ങളുള്ള, സ്വപ്നങ്ങൾ കണ്ടിരുന്ന എന്നെ തന്നെആയിരുന്നു. ഇന്നും ആ പെട്ടകം ഓർക്കുമ്പോൾ എന്തോതോന്നുന്നു. അത് നഷ്ടപ്പെട്ടതിന്റെ വേദനയല്ല, അതുണ്ടായിരുന്നദിനങ്ങളുടെ സൗന്ദര്യം ഓർത്തൊരു നന്ദിയാണ്.
ചില ഓർമ്മകൾ പേപ്പറിൽ നിന്ന് മാഞ്ഞു പോകും, പക്ഷെ ഹൃദയത്തിന്റെ മഷിയിൽ അവ എഴുതപ്പെട്ടതായിരിക്കും – എന്നും.
ഒരിക്കൽ നിധിപ്പെട്ടി ആയിരുന്നതിനെ ഞാൻ ഇപ്പോൾ നവീകരിക്കാൻ ആണ് വിചാരിക്കുന്നത്. അതിന്റെ പഴക്കം നിലനിർത്തി അതിനുള്ളിൽ പുതിയ ഓർമകളുടെ ഗന്ധംനിറക്കാൻ. അന്ന് വീട് പഴയതായിരുന്നു, ചെറുതായിരുന്നു. ഇന്ന്വീടിനു മതിലുകൾ വളർന്നു, മുറികൾക്കു വീതിയായി. പക്ഷെപെട്ടകം മാത്രം ഒഴിഞ്ഞു കിടന്നു. അതിനകത്ത് ഇല്ലെങ്കിലും, അതിനുള്ളിൽ ഉണ്ടായിരുന്നത് പോലെ എന്റെ ഹൃദയത്തിന്റെ ഒരുഭാഗം ഇന്നും അതിനുള്ളിലാണ്. ചില പെട്ടകങ്ങൾ വസ്തുക്കൾസൂക്ഷിക്കാനല്ല – ഓർമ്മകൾ നിലനിർത്താൻ ആണ്. എഴുതിക്കൊണ്ടിരിക്കവേ ഒരു പാട് ഓർമ്മ വന്നു – “പൊന്നിട്ടപെട്ടകം പൂട്ടല്ലേ”.


16 Comments
കഥയും എഴുതിയ രീതിയും ഒരുപോലെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. ഓർമകളിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോകാനും ☺️
Super di,❣️❣️..vaayichapo kure ormakal manasil kuude kadannu poi…. autograph book, pazhaya photo albums, letters- athile mashi okke maanju thudangiyengilum athinte ormakal orikalum mangilla….veetil vechaal ath aakri kadayil ethumenn urappullath kond Njan avare kuude kuutti….avaru ippozhum ente Oppam und…ennum undaakum…..
Nee iniyum ezhuthennam…ith oru second innings inte thudakam aakatte….ella vidha aashamsakalum😊😊
Very nostalgic writing, good words.👏👏👏”Pettakam” hits different !
Orupadu ormakal manasilude kadannupoyi. Enikkum undayirunnu ithupole ulla grhathurathwam niranja kurippukal. Ellam akrikadayude moolayil kuminju koodi. Pakshe manasinte konil mayathe kadappundu. Nannayi ezhuthiyutundu. Iniyum ezhuthuka.
വായിച്ചപ്പോൾ ഒരുപാട് വര്‍ഷം പിന്നോട്ട് ഒന്ന് എത്തി നോക്കി വന്നു ട്ടോ … നിന്റെ പെട്ടകം പോലെ എനിക്കും ഉണ്ടൊരു മച്ച്…. ഇന്നും നിധി പോലെ കൊണ്ട് നടക്കുന്ന കുറെ മഞ്ചാടികുരുവും …കുറെ കത്തുകളും…ബോറടി മാറ്റാൻ അങ്ങോട്ടും ഇങ്ങോട്ടും കുത്തി കുറിച്ച്നല്‍കുന്ന കുഞ്ഞ്കുഞ്ഞ് പേപ്പർ കഷണങ്ങളും… കുറെ ഏറെ ഡയറികളും , ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന ഓട്ടോഗ്രാഫു….. ഒഴിഞ്ഞ കുറെ മിഠായി കവറുകളും …. നാട്ടിലെത്തിയ അതൊക്കെ എടുത്തു പൊടി തട്ടി വയ്ക്കുമ്പോള്‍ ഏട്ടനെത്തി നോക്കി പറയും ദേ ഇല്ലത്തെ നാഗവല്ലി പണി തുടങ്ങീട്ടോന്ന്….
ഒരുപാടോർമ്മകളുണർത്തിയ എഴുത്ത്’ ❤️❤️
എൻ്റെ നിധികളെല്ലാം കല്യാണം കഴിഞ്ഞു പോന്നപ്പോൾ കൂടെക്കാണ്ടു വന്നു. പഴയ കത്തുകൾ ഡയറികൾ ഓട്ടോഗ്രാഫുകൾ ക്രിസ്മസ് കാർഡുകൾ അങ്ങനെയങ്ങനെ ഈ ജീവിത സായാഹത്തിലും ഇടയ്ക്കാക്കെ എടുത്തോമനിക്കുന്ന അമൂല്യ രത്നങ്ങൾ♥️
പക്ഷേ റേഡിയോയിൽ നിന്നു കേട്ടെഴുതിയ സിനിമാപ്പാട്ടുകൾ നിറഞ്ഞ രണ്ടു മ്പുക്കുകൾ നഷ്ടമായി.അതിൻ്റെ ദുഃഖം ഇന്നും മാറിയിട്ടില്ല കുട്ടീ.
നല്ലെഴുത്ത്👌
എഴുതിക്കൊണ്ടിരിക്കൂ 🌹
ഇഷ്ടമായിട്ടോ♥️
സന്തോഷം സ്നേഹം
രസായിട്ട് എഴുതി.. ഞാനും അൽപ്പം പുറകോട്ട് പോയി..
ഇനി എഴുതികൊണ്ടേയിരിക്കൂ ❤️
സന്തോഷം സ്നേഹം
എഴുത്ത് ഒത്തിരി ഇഷ്ട്ടം ആയി 😍👌
വായിച്ചപ്പോൾ എനിക്കും എന്റെ സ്കൂളിലും കോളേജ് ലും പഠിച്ച സമയത്ത് എഴുതി വെച്ച ഡയറികളെ കുറിച്ച് ഓർമ്മ വന്നു.. അത് ഒരു വികാരം തന്നെ ആയിരുന്നു.നടക്കുന്ന എല്ലാ സംഗതികളും ഞാനും വള്ളി പുള്ളി വിടാതെ എഴുതൽ ഒരു ദിന ചര്യ ആയിരുന്നു.
ഇപ്പോൾ അതെല്ലാം നഷ്ട്ടപെട്ടു 🥲
സന്തോഷം സ്നേഹം
ഓർമ്മകൾ നിറച്ച പെട്ടകം ! ഇഷ്ടപ്പെട്ടു. നല്ലെഴുത്ത്👌👏👏👏❤️
വായിക്കാൻ സമയം കണ്ടെത്തിയതിനു നന്ദി. 😍
ഓർമ്മകളുടെ മണം നിറയുന്ന പെട്ടകം, ആ പേരിൽ തന്നെയുണ്ട് എഴുത്തിന്റെ കാതൽ, അന്നത്തെ ചെറിയ ഇഷ്ടങ്ങളോടുള്ള ഒരിഷ്ടം. 👍👏❤️
വായിക്കാൻ സമയം കണ്ടെത്തിയതിനും അഭിപ്രായത്തിനും നന്ദി. ഇനിയും എഴുതാൻ പ്രചോദനം ആയി.
എഴുത്ത് ഒത്തിരി ഇഷ്ട്ടം ആയി 😍👌
വായിച്ചപ്പോൾ എനിക്കും എന്റെ സ്കൂളിലും കോളേജ് ലും പഠിച്ച സമയത്ത് എഴുതി വെച്ച ഡയറികളെ കുറിച്ച് ഓർമ്മ വന്നു.. അത് ഒരു വികാരം തന്നെ ആയിരുന്നു.നടക്കുന്ന എല്ലാ സംഗതികളും ഞാനും വള്ളി പുള്ളി വിടാതെ എഴുതൽ ഒരു ദിന ചര്യ ആയിരുന്നു.
ഇപ്പോൾ അതെല്ലാം നഷ്ട്ടപെട്ടു 🥲