“ഞാൻ വീണ്ടുമൊരു കുട്ടിയാവാൻ ആഗ്രഹിക്കുന്നു, കാരണം തകർന്ന ഹൃദയത്തിന്റെ വേദനെയെക്കാൾ എത്രയോ ചെറുതാണ് ഒടിഞ്ഞ കൈകൾ തന്നത്” –
ആദ്യാനുരാഗത്തിന്റെ അവസാന നാളുകളിൽ അവൾക്കെഴുതിയ കത്തിൽ നിന്ന് ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഒരു വരി. അല്പം പൈങ്കിളി ആണെങ്കിലും ആ വാചകത്തിനുള്ളിൽ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. തിരക്കിട്ട ജീവിത യാത്രയിൽ നഷ്ടപ്പെടലിന്റെ വിങ്ങലുകൾക്കും വിജയത്തിന്റെ മന്ദസ്മിതങ്ങൾക്കും നടുവിൽ ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ടു പോകുന്ന ഏതൊരു മുതിർന്ന വ്യക്തിയും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും തനിക്കു വീണ്ടുമൊരു കുട്ടിയാവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്. ഞാനും വ്യത്യസ്തനല്ല. പലപ്പോഴും ആലോചിച്ചിട്ടുണ്ട് വീണ്ടുമൊരു കുട്ടിയാവാൻ സാധിച്ചിരുന്നുവെങ്കിൽ, അല്ലെങ്കിൽ എന്റെ കുട്ടിക്കാലം ഒരിക്കല്ക്കൂടി തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ എന്ന്.
കുട്ടിക്കാലം തൊണ്ണൂറുകളുടെ തുടക്കത്തിൽ ആയിരുന്നതു കൊണ്ട് ഗൃഹാതുരത്വ സ്മരണകളിൽ കമ്പ്യൂട്ടറിനും, മൊബൈൽ ഫോണിനും, ഫേസ്ബുക്കിനും ഒന്നും യാതൊരു സ്ഥാനവുമില്ല. ഇന്നത്തെ കുട്ടികളെ പോലെ “പുറത്തു പോയി കളിക്കെടാ” എന്ന് പറഞ്ഞാൽ മൊബൈൽ ഫോണും എടുത്തു വീടിനു പുറത്തു പോയി കളിക്കുന്ന അവസ്ഥ അന്നത്തെ മുതിർന്നവർ പോലും ചിന്തിച്ചിട്ടുണ്ടാവില്ലല്ലോ. വീടിനടുത്തുള്ള ധാരാളം കൂട്ടുകാരും, അച്ഛൻ വാങ്ങി തന്ന നിരവധി പുസ്തകങ്ങളും സമ്മർദ്ദങ്ങളില്ലാത്ത ജീവിതവുമാണ് കുട്ടിക്കാലം മനസ്സിൽ നിറയ്ക്കുന്ന ആദ്യത്തെ ഓർമ്മകൾ.
വീണ്ടുമൊരു കുട്ടിയായിരുന്നെങ്കിൽ എന്ന ചിന്ത ഇടയ്ക്കെപ്പോഴോ മനസ്സിൽ മിന്നിമറഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് രണ്ടു പുസ്തകങ്ങളാണ്. സുമംഗല മുത്തശ്ശിയുടെ ‘മിഠായിപ്പൊതിയും’ ഒ. പിറോവസ്ക്യയുടെ ‘കുട്ടികളും കളിത്തോഴരും’ (Kids and Cubs by Olga Perovskaya). വളർത്തു മൃഗങ്ങളോട് ചങ്ങാത്തം കൂടുന്ന കുട്ടികളുടെ കഥ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരുന്നു. ആ കഥകൾ വായിച്ച ശേഷം വീട്ടിലെ പൂച്ചയെ അല്പം അധികമായി ‘സ്നേഹി’ച്ചതും, പരിചിതമല്ലാത്ത സ്നേഹം അത്ര ഇഷ്ടപ്പെടാഞ്ഞ പൂച്ച കാലിൽ മാന്തിയതുമൊക്കെ കുട്ടിക്കാലത്തെ രസകരമായ ചില ഓർമകളാണ്. കുട്ടിക്കാലത്തെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മകൾ ചെന്നെത്തിച്ചത് വീണ്ടും ആ ചോദ്യത്തിലാണ്.., ‘ഞാനൊരു കുട്ടിയായിരുന്നെങ്കിൽ..’ യഥാർത്ഥമായി സാധിക്കില്ലെങ്കിലും അതിനൊരു വഴിയുണ്ട് എന്ന് മനസ്സിലാക്കിയത് ഈ അടുത്ത് വീണ്ടും ‘മിഠായിപ്പൊതി’ തേടിപ്പിടിച്ച് വായിച്ചപ്പോഴാണ്.
‘മിഠായിപ്പൊതി’യിൽ ഒരു കഥയുണ്ട്.. , ‘കുട്ടനും പിശാചുക്കളും’. ഒരു ആറു വയസ്സുകാരൻ കുട്ടനാണു മുഖ്യ കഥാപാത്രം..വള്ളി നിക്കറുമിട്ട് കയ്യിലൊരു ചെടിക്കമ്പുമായി പൊന്തകൾ തല്ലി കാട്ടിലും മേട്ടിലും അലഞ്ഞു നടക്കുന്ന കുട്ടൻ..ആ കഥ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.. കഥ പോലെ തന്നെ അതിനോടൊപ്പമുണ്ടായിരുന്ന ജലച്ചായ ചിത്രങ്ങളും.. ആ ചിത്രങ്ങളിൽ ഞാൻ എന്നെ തന്നെ കണ്ടു.. എത്ര വലുതായെങ്കിലും ബാലപ്രസിദ്ധീകരണങ്ങൾ സ്ഥിരമായി വാങ്ങി വായിക്കുന്ന, പോപ്പിൻസ് ഇഷ്ടപ്പെടുന്ന, മഞ്ചാടിക്കുരു പെറുക്കുന്ന, കാണുന്ന എന്തിലും കൗതുകം തോന്നിയിരുന്ന കുസൃതി കുട്ടൻ ഞാൻ തന്നെയല്ലേ എന്ന ചോദ്യത്തിൽ നിന്നാണ് കുട്ടിക്കാലത്തെ ഓർമ്മകളെ കൂട്ടുപിടിച്ച് ചില ചെറുകഥകളെഴുതാൻ സാധിച്ചത്. ഒടുവിൽ ഒരു സത്യം മനസ്സിലായി. എന്റെ ജീവിതത്തിൽ ‘ഞാനൊരു കുട്ടിയായിരുന്നെങ്കിൽ’ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ആറുവയസ്സുകാരൻ കുട്ടൻ എന്നും എന്റെയുള്ളിൽ ഞാനറിയാതെ വസിച്ചിരുന്നു. ഏറെ പ്രിയപ്പെട്ടവരുടെ മുന്നിലും, കഥകൾ എഴുതുമ്പോൾ വരികൾക്കിടയിലും, കയ്യിലൊരു ചെറിയ മരച്ചില്ലയുമായി, വെളുക്കെ ചിരിച്ചു കൊണ്ട് അവൻ പ്രത്യക്ഷപ്പെടുന്നു..
– തൃശ്ശൂര് ലൂർദു പള്ളിക്ക് അടുത്തായി ഉണ്ണിയേശുവിന്റെ ഒരു കുരിശു പള്ളിയുണ്ട്. അവിടെ മതിലിൽ എഴുതിയിരിക്കുന്ന ഒരു വചനം, നിഷ്കളങ്കത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികൾക്കിടയിൽ (മുതിർന്നവർക്കിടയിലും) സ്വാംശീകരിക്കപ്പെടേണ്ട ഒരാശയം മുന്നോട്ടു വെയ്ക്കുന്നു. അതിങ്ങനെയാണ് “നിങ്ങൾ കുട്ടികളെപ്പോലെ ആകുവിൻ, സ്വർഗവാതിൽ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും.”
ആനന്ദ് വിഷ്ണു പ്രകാശ്


2 Comments
നിഷ്കളങ്കരായ കുട്ടികളുടെ മനസ് വളർന്നാലും കൈമോശം വന്നില്ലെങ്കിൽ ലോകം എത്ര മനോഹരമായേനെ !
നല്ലെഴുത്ത്.
👍👏❤️
ഇഷ്ടപ്പെട്ടു. എനിക്കും പ്രിയപ്പെട്ട രണ്ടു പുസ്തകങ്ങളെക്കുറിച്ചുള്ള റെഫറൻസ്. നന്തനാരുടെ ഉണ്ണിക്കുട്ടൻ്റെ ലോകം ഇഷ്ടമായിരുന്നില്ലേ? സന്തോഷം തന്ന വായന. തുടർന്നെഴുതൂ.👌👏❤️