സ്കൂൾ ബസിൽ ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള വരിയിലെ നാലാമത്തെ സീറ്റ്. അവിടെ വിന്ഡോ സീറ്റിൽ ബാഗും വെച്ച്, നേരെ അഞ്ചാമത്തെ സീറ്റിൽ പോയിരിക്കും. ബസ് ഫൈസലിന്റെ സ്റ്റോപ്പിൽ എത്തുമ്പോൾ അവൻ കയറും. അഞ്ചാമത്തെ സീറ്റ് നേരെ അവനു വിട്ടുകൊടുത്തിട്ട് നേരത്തെ ബാഗ് വെച്ച് സ്ഥാനം ഉറപ്പിച്ച തൊട്ടു മുന്നിലെ സീറ്റിൽ പോയിരിക്കും. രണ്ടു വർഷത്തോളം ഇതായിരുന്നു ദിനചര്യ, അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ. എന്റെ ഉറ്റ ചങ്ങാതി ഫാത്തിമയെ പ്രേമിക്കാൻ വേണ്ടി ആദ്യം എന്നെ സുഹൃത്താക്കി എന്റെ മമത പിടിച്ചു പറ്റി അതുവഴി ഫാത്തിമയിലേക്കെത്താനുള്ള ഫൈസലിന്റെ സൈക്കോളജിക്കൽ മൂവ്. പക്ഷെ , അവസാനം വരെയും അതൊരു ഏകപക്ഷി പ്രണയം ആയിരുന്നു എന്നതൊരു ദുഃഖസത്യം.
അങ്ങനെ ഒരു ദിവസം സ്‌റ്റോപ്പെത്തിയിട്ടും ഫൈസൽ മാത്രം കയറിയില്ല. അവളെ കാണാതിരിക്കാൻ പറ്റാത്തോണ്ട് പനിച്ചു വിറച്ചാലും ലീവ് എടുക്കാത്ത ചെക്കനാ. ഇവനിതെന്തു പറ്റി? നിരാശയും ദേഷ്യവും ഊബർ വിളിച്ചു വന്നു. ഇനീപ്പോ ഫാത്തിമേടെ സ്റ്റോപ്പ് വരെ കട്ട പോസ്റ്റാവും എന്നോർത്തിട്ടോ, ഫൈസൽ വരാത്തതിന്റെ ദേഷ്യമോ എന്തോ ഉള്ളാകെ കലങ്ങി മറിഞ്ഞിരിക്കുമ്പോഴാണ് പിന്നിൽ നിന്നൊരു ചോദ്യം.
“എടോ , അനില ന്നല്ലേ പേര് ? ഇന്ന് തന്റെ ഫ്രണ്ട് വന്നില്ലേ?”
ശ്ശെടാ, ഇതാരപ്പ മോഹൻജൊദാരോ എന്നോർത്ത് തിരിഞ്ഞു നോക്കിയപ്പോൾ ചന്ദനക്കുറിയിട്ട ഒരു ചുരുണ്ട മുടിക്കാരൻ ചേട്ടൻ. പേര് കൃഷ്ണകുമാർ. പ്ലസ്ടു കോമേഴ്‌സിലാണ്. അന്ന് ചെറുതായിട്ടൊന്നു പരിചയപ്പെട്ടു. തലേന്നത്തെ ഒരു സിംപിൾ ചാറ്റ് മതിയല്ലോ പിറ്റേന്ന് കാണുമ്പോ ഒന്ന് മുഖത്ത് നോക്കി ചിരിക്കാൻ. പുഞ്ചിരിയിൽ നിന്ന് മടുക്കാത്ത സൗഹൃദ സംഭാഷണങ്ങളിലേക്കുള്ള ദൂരം ചെറുതായിരുന്നു. പതിയെ ഞാൻ പോലുമറിയാതെ എന്റെ വീട് മുതൽ ഫൈസലിന്റെ സ്റ്റോപ്പ് വരെയുള്ള ബോറടിയും അവൻ ഇല്ലാത്ത ദിവസങ്ങളിൽ സീറ്റ് നമ്പർ ഫൈവിൽ നിന്ന് സീറ്റ് നമ്പർ ഫോറിലേക്കുള്ള പ്രയാണവും ഇല്ലാതായി.
അക്കാലത്ത് എനിക്ക് നിയന്ത്രണങ്ങൾ ഏറെയായിരുന്നു. സ്വതവേ ക്ഷിപ്രകോപിയായും വഴക്കാളിയായും ലേബൽ ഉള്ള അച്ഛൻ “രണ്ടു പെണ്മക്കൾ” ഉള്ളത്കൊണ്ട് മാത്രം “പാവം” ആയി മാറി. “പാവം അവനു രണ്ടു പെൺകുട്ട്യോളാ” – ബന്ധുക്കളുടെ സ്ഥിരം ഡയലോഗ്. അക്കാരണം കൊണ്ടുതന്നെ ആ പാവം “ആൺസുഹൃത്തുക്കളെ” വെച്ച് വാഴിച്ചില്ല.
പേടികൊണ്ടും ശീലം ഇല്ലായ്മ കൊണ്ടും എന്നേക്കാൾ മൂന്ന് വയസ്സ് മൂത്തത് കൂടിയായ ആ ചേട്ടനോട് മിണ്ടാൻ ആദ്യമൊക്കെ ജാള്യത തോന്നിയെങ്കിലും ഒരു പതിനാലു വയസ്സുകാരിയുടെ നിഷ്കളങ്കതയെ ഒരു നോക്കിലോ വാക്കിലോ മുതലെടുക്കാത്ത ആ പയ്യനോടുള്ള ബഹുമാനം കൂടിവന്നു. നിത്യവും രാവിലെ ബസ്സിൽ മാത്രം മിണ്ടുന്ന ആ കൂട്ടുകാരനോട് എനിക്കും അവിടുന്ന് എന്നോടും പറയാൻ ഏറെ ഉണ്ടായിരുന്നു. അനുഭവങ്ങൾ, പുസ്തകങ്ങൾ , പാട്ടുകൾ അങ്ങനെ ഇഷ്ടവിഷയങ്ങളെല്ലാം സമ്മേളിച്ചു. ഒരു പതിനേഴു വയസ്സ്കാരന് മറ്റൊരു കൗമാരക്കാരിയിൽ തിരഞ്ഞു ചെല്ലാനേറെയുണ്ടെന്നിരിക്കിലും എന്നിൽ ഒരു ശങ്കക്കു പോലും ഇടതരാത്ത പെരുമാറ്റവും സ്വാഭാവഗുണവും ആ സൗഹൃദം എനിക്കേറെ പ്രിയമുള്ളതാക്കി. സൗഹൃദത്തിന്റെ വലയിൽ മാത്രമാണ് ഞാൻ വീണത്.
അങ്ങനെയിരിക്കെ പ്ലസ്ടു കൊല്ലപ്പരീക്ഷ അടുക്കാറായി. പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടിയാൽ പിന്നെ വിൻഡോ സീറ്റ് ലെ കളിചിരികൾക്കു വിരാമം. ഒടുവിൽ സ്റ്റഡി ലീവ് തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള ദിവസം, ഒരു പക്ഷെ അവസാനമായി കണ്ടതന്നാവണം. കൃഷ്ണകുമാർ എന്നോട് പറഞ്ഞു.
“എടോ , ഞാൻ ഭാവിയിൽ ഒരു പുസ്തകം എഴുതും. അതിലെ നായിക താനായിരിക്കും. തന്റെ കഥാപാത്രത്തിന് ഞാൻ എന്ത് പേരാ ഇടേണ്ടത്? തനിക്കിഷ്ടമുള്ള പേര് പറഞ്ഞോ.”
തെല്ലൊന്നു ആലോചിച്ച ശേഷം ഞാൻ ചോദിച്ചു, “രാധിക എന്ന പേരിടാമോ?”
അപ്പുറത്തു മൗനം. ശേഷം രണ്ടു മിനിറ്റ് നേരത്തെ മൗനം സ്വരമാക്കി തിരിച്ചൊരു ചോദ്യം “ആ പേര് പറയാൻ എന്താ കാരണം? ഞാൻ ഒന്ന് ഞെട്ടിപ്പോയെടോ.”
ഞാൻ പറഞ്ഞു , “പണ്ട് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ ഒരു വിഷ്ണുവിന്റെയും രാധികയുടെയും കഥ പറയുമായിരുന്നു. കഥയുടെ ഇടയ്ക്കു ഞങ്ങളോട് ഓരോ ചോദ്യങ്ങളും. അപ്പോൾ ആ കഥയിലെ നായിക രാധികയെ പോലെ ആയിരുന്നത്രേ ഞാൻ ചിന്തിച്ചിരുന്നതും ഉത്തരം പറഞ്ഞതും. ടീച്ചർ അത് എല്ലാരുടെയും മുന്നിൽ വെച്ചു പറഞ്ഞു അഭിനന്ദിച്ചു. അന്ന് മുതൽ ആ പേരിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ഇനി പറയൂ, എന്തിനാ ഞെട്ടിയത്?”
രാധിക ഞാൻ ആദ്യമായി പ്രേമിച്ച പെൺകുട്ടിയുടെ പേരാണ്. എന്റെ പത്താം ക്ലാസ്സിലെ പ്രണയം. പക്ഷെ, ഇപ്പോൾ അവൾ ഈ ലോകത്തില്ല. എന്ത് പറ്റിയെന്നു എനിക്കപ്പോൾ ചോദിക്കാൻ തോന്നിയില്ല. പ്രണയം ഒളിപ്പിച്ചു തന്നെ അവഗണിച്ചു നടന്നതിന് ഒരിക്കൽ തന്റെ കരണത്തടിച്ച തന്റേടിയാണവൾ എന്ന് പറയുമ്പോൾ ആ ശബ്ദം ഇടറിയെന്നെനിക്കു തോന്നി. ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷെ, സ്കൂൾ ബസ് കൃഷ്ണകുമാറിന്റെ സ്റ്റോപ്പിലേക്ക് അടുത്തു കൊണ്ടിരുന്നു.
എഴുന്നേറ്റു യാത്ര പറഞ്ഞു നടന്നകലുമ്പോൾ ഞാൻ കേട്ടു “എടോ , എന്റെ നായിക താനായിരിക്കും. അതെന്നായാലും.”
ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല. നല്ലൊരു സുഹൃത്തിനെ ഇനിയെന്നു കാണുമോ എന്നൊരു സങ്കടം മാത്രം ശേഷിച്ചു.
വർഷങ്ങൾക്കിപ്പുറം തനിച്ചിരുന്നൊരു സായാന്ഹത്തിൽ മനസ്സ് എന്തൊക്കെയോ ചികഞ്ഞെടുത്തു. എന്തിനായിരിക്കും രാധിക എന്നൊരു പേര് ഞങ്ങൾക്ക് പൊതുവിൽ അവകാശപ്പെടാൻ ദൈവം കാത്തുവെച്ചത്. താഴെയൊരു അഗാധമായ പ്രണയക്കടൽ അലയടിക്കുമ്പോൾ മുകളിൽ സൗഹൃദത്തിന്റെ ഒരു നൂല്പാലത്തിൽ അവൻ സഞ്ചരിച്ചതാകുമോ? മനോഹരമായൊരു പ്രൊപോസൽ ആണോ ഞാൻ അന്ന് കേട്ടിട്ടുണ്ടാവുക? ഡിഡ് ഐ മിസ് ദാറ്റ് ? പക്ഷെ സൗഹൃദം മാത്രം ആഗ്രഹിച്ച എനിക്ക് കൃഷ്ണകുമാർ അത് പറയാതിരുന്നതോ ഞാനത് കേൾക്കാതിരുന്നതോ തന്നെയാണ് അതിന്റെ സൗന്ദര്യം എന്നു തോന്നുന്നു. പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ നഷ്ടപെടുമായിരുന്ന ഒരു പ്രണയം. അല്ലെങ്കിലും ഇത്ര നിശബ്ദമായി സ്നേഹിക്കാൻ, അത്രയും ഗോപ്യമായി ഒളിപ്പിക്കാൻ ആർക്കാണ് കഴിയുക?
ഇന്നും ഏതു ഘട്ടത്തിലും പുരുഷവർഗ്ഗത്തെ അടച്ചാക്ഷേപിക്കാൻ കഴിയാത്തത് നിങ്ങളെപ്പോലുള്ള പച്ചപ്പ് തിങ്ങി നിറഞ്ഞ മനുഷ്യരിലൂടെ കടന്നു പോയത് കൊണ്ടാവണം കൃഷ്ണകുമാർ. ഈ കൃഷ്ണന്റെ ജീവിതത്തിലെ പറയാതെ പോയ പ്രണയം ഈ രാധികയാണോ എന്നെങ്ങനെ എപ്പോൾ ചോദിക്കും? എന്തിനു ചോദിക്കണം? ആ മറുപടി എന്റെയുള്ളിലെ നിശബ്ദതയെ ആകെ ഭേദിക്കുമെങ്കിലോ? ഇപ്പോൾ എവിടെയെന്നു പോലുമറിയാത്ത ആ ചുരുണ്ടമുടിക്കാരന്റെ പുസ്തകത്തിന് വേണ്ടിയുള്ള കാത്തിരിപ്പു തുടരും… കഥയിലെ നായികയാരെന്നറിയാൻ.
#എന്റെരചന #പറയാതെ പോയ പ്രണയം


10 Comments
നല്ല കഥ👍
‘
നല്ല കഥ ❤️👍
നല്ലെഴുത്ത് അനില. ചില പ്രണയങ്ങൾ അങ്ങനെയാണ്. ഒരിക്കലും പറയാത്തത്.👌👏❤️🥰
നല്ല എഴുത്ത്.ചില പ്രണയങ്ങൾ അങ്ങനെ ആണ്.ജീവിത അവസാനംവരെ നമ്മളേ പിന്തുടരും.
നല്ല കഥ
കഥ നന്നായിട്ടുണ്ട് അനില♥️♥️
നല്ല എഴുത്ത് 👌❤️🥰
💕💕💕
Thank you ❤️