“എപ്പോഴും പ്രോജക്ടുകളും മീറ്റിംഗുകളും തന്നെ. ഞാനെന്താ റോബോട്ടു വല്ലതുമാണോ. ഒരു സമയവും സ്വസ്ഥത തരില്ല. ഒറ്റയൊരെണ്ണം പറയുന്ന പോലെ ചെയ്യുമോ അതുമില്ല”
മീറ്റിംഗു കഴിഞ്ഞു വന്ന് ശ്യാം കസേരയിലേക്കു വീണു.
“എന്താ ശ്യാം തനിയെ സംസാരിക്കുന്നത്?” അടുത്ത സീറ്റിലെ സീമയാണ്.
“നീ വിഷമിച്ചിട്ടൊരു കാര്യവുമില്ല.
നമ്മുടെയെല്ലാം അവസ്ഥ ഇതൊക്കെത്തന്നെ. ടെൻഷൻ കാരണം ഉറങ്ങിയിട്ടു ദിവസങ്ങളെത്രയായെന്നറിയാമോ? ജോലിഭാരം മാത്രമാണെങ്കിൽ സാരമില്ലെന്നു ചിലപ്പോൾ തോന്നും. പക്ഷേ ഏതു നിമിഷവും ജോലി പോയാലോ എന്ന പേടി വേറെയുമുണ്ടല്ലോ”
വീട്ടിലെത്തിയിട്ടും ശ്യാമിൻ്റെ മനസ്സു നേരെയായില്ല. ഇങ്ങനെയായാൽ പറ്റില്ല. റിലാക്സ് ചെയ്യാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. കുളി കഴിഞ്ഞു വന്ന് അയാൾ ലാപ്ടോപ്പെടുത്തു.
എഫ്.ബിയും ഇൻസ്റ്റായുമൊക്കെ അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വാട്ട്സാപ്പു പോലും തുറക്കാറില്ല.
എല്ലായിടത്തും നിറഞ്ഞു കവിഞ്ഞു കിടക്കുന്ന മെസേജുകൾ. അയാൾ വെറുതെ എഫ്.ബിയിൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു.
പെട്ടെന്നാണ് ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ണിൽപ്പെട്ടത്.
കൃഷ്ണപ്രിയ… പ്രൊഫൈൽ പിക്ചറായി ഒരു പാദസരം… ഒരു സ്വർണ്ണപ്പാദസരം…
ശ്യാം ഓർമ്മകളിലേക്കു തിരിഞ്ഞു നടന്നു.
ചാറ്റൽമഴയത്ത് പാവാട ഒതുക്കിപ്പിടിച്ച് മുന്നിൽ നടന്നിരുന്ന കൃഷ്ണപ്രിയയുടെ പാദങ്ങളിലെ മിനുങ്ങുന്ന സ്വർണ്ണപ്പാദസരം…
രഹസ്യം പറയുന്ന പോലെ കിലുങ്ങുന്ന കുഞ്ഞുകുഞ്ഞു മണികളുമായി അവയങ്ങനെ ആ ചുവന്നുതുടുത്ത കാലടികളിൽ ചേർന്നുകിടക്കുന്നതു കാണാൻ വേണ്ടി മാത്രം അവളുടെപിറകെ നടന്നിരുന്ന കാലം.
ആ ദിവസങ്ങൾ നനുനനുത്തൊരോർമ്മയായി അയാളുടെ മനസ്സിലേക്കു വന്നു.
ആൺകുട്ടികളെല്ലാം കൂടി അവൾക്കിട്ട ഇരട്ടപ്പേരായിരുന്നു, സ്വർണ്ണപ്പാദസരം.
അയാൾ ആ റിക്വസ്റ്റ് അക്സെപ്റ്റു ചെയ്തു.
മെസഞ്ചറടുത്ത് ഒന്നോടിച്ചു നോക്കി.
“ശ്യാം….. ഓർമ്മയുണ്ടോ ഈ സ്വർണ്ണപ്പാദസരത്തെ?” ഒരു മാസം മുമ്പു വന്ന അവളുടെ മെസേജ്.
“അതെങ്ങനെ മറക്കും ?” അയാളപ്പോൾത്തന്നെ മറുപടി ടൈപ്പു ചെയ്തു.
അനക്കമൊന്നുമില്ല. നോട്ടിഫിക്കേഷൻ സൗണ്ട് ഓണാക്കി അയാളെഴുന്നേറ്റ് കിച്ചണിലേക്കു പോയി. സാൻവിച്ചും കോഫിയുമായി വീണ്ടും വന്നിരുന്നതേയുള്ളു. അതാ ഒരു മെസേജ്.
”എന്താ പരിപാടി? ഇപ്പോഴാണോ മറുപടി അയയ്ക്കുന്നത്? “
അതൊരു തുടക്കമായി. പിന്നീട് എന്നും അവൾക്കായി അയാൾ മെസഞ്ചറിൽ കയറി. അയാൾ എന്നോ എവിടെയോ മറന്നു കളഞ്ഞ ആ പഴയ സ്ക്കൂൾ ദിവസങ്ങളും കോളേജു ജീവിതവും അവളുടെ വിരൽത്തുമ്പിലൂടെ വീണ്ടും മനസ്സിലേക്കോടിക്കയറി.
പ്രശസ്തിയും സമ്പന്നതയും നിറഞ്ഞാരു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു കൃഷ്ണ. നിറം മങ്ങിയ നിക്കറും ഷർട്ടുമിട്ട്, എല്ലാ വിഷയങ്ങളിലും കഷ്ടിച്ചു പാസ്സായിരുന്ന ഒരുവന്, എന്നും പുതുപുത്തൻ വസ്ത്രങ്ങളിൽ മിന്നിത്തിളങ്ങി വന്നിരുന്ന ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയായ അവളെ ആരാധനയോടെ ദൂരെ നിന്നു കാണാനല്ലാതെ മറ്റെന്തിനാണു കഴിയുക?
കോളേജിലായപ്പോഴേക്കും അവൾ ഹോസ്റ്റലിലായി. വല്ലപ്പോഴും വരുമ്പോൾ ഒരു പുഞ്ചിരിയോടെ മറി കടന്നുപോയി. അപ്പോഴും കണ്ണുകൾ ആ പാദസരങ്ങളെത്തിരഞ്ഞ് കാലടികളിലേക്കു പോയി. അപകർഷതാബോധത്തിൻ്റെ ചിതൽപ്പുറ്റിനുള്ളിലായിരുന്ന തനിക്ക് ഒന്നു മിണ്ടാൻ പോലും കഴിഞ്ഞിരുന്നില്ല.
വിവാഹം കഴിഞ്ഞ് വിദേശത്തു ചേക്കേറിയെന്ന അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു.
“അമ്മ പോയതോടെ നീ നാടിനെ മറന്നു അല്ലേ ശ്യാം?
ആറു മാസം മുമ്പ് ഞാനൊന്നു നാട്ടിൽപ്പോയിരുന്നു.
നമ്മൾ സ്ക്കൂളിലേക്കു പോയിരുന്ന വയൽ വരമ്പുകൾ ദൂരെ നിന്നു കണ്ടു. തേവരുടെ നടയിൽ പോയ വഴി നിൻ്റെ വീട്ടിലേക്കൊന്നെത്തി നോക്കി. ആകെ കാടുകയറിക്കിടക്കുന്നു. വീടൊരു ഭാർഗ്ഗവീനിലയം പോലെ. തുളസിത്തറ പൊളിഞ്ഞു പോയി. കർപ്പൂരമാവിലെ മാങ്ങ മുറ്റം നിറയെ….
നീയെന്താ അങ്ങോട്ടൊന്നു പോകാത്തത്? അമ്മയെ ദഹിപ്പിച്ച ഭാഗമെങ്കിലും ഒന്നു വൃത്തിയാക്കിയിട്ടൂടേ?”
എന്തു മറുപടി കൊടുക്കും? കുറെ ആലോചിച്ചു. പിന്നെ എവിടുന്നോ സംഭരിച്ച ധൈര്യത്തോടെ എഴുതി.
“നീ പോയതോടെ എനിക്കു നാടിനോടു തന്നെ വെറുപ്പായി “
പിന്നെ രണ്ടാഴ്ചയോളം അവളെ ഓൺലൈനിൽ കണ്ടതേയില്ല.
വീണ്ടും സ്വർണ്ണപ്പാദസരം ഓൺലൈനിൽ….
”എവിടെയായിരുന്നു? ഞാനാകെ വിഷമിച്ചു.” ശ്യാം ആവേശത്തോടെ എഴുതി.
മറുപടിയില്ല.
”നിനക്കു ദേഷ്യമായോ?”
”എനിക്കെന്തിനാ ദേഷ്യം?”
വീണ്ടും കാണാതായി.
ദിവസങ്ങളും ആഴ്ചകളും യുഗങ്ങൾ പോലെയാണു ശ്യാമിനു തോന്നിയത്.
വീണ്ടും.. അതാ പച്ച വെളിച്ചം….
ആകാംക്ഷയോടെ അയാളതിലേക്കു തന്നെ നോക്കിയിരുന്നു.
”ശ്യാം അഡ്രസ്സൊന്നു തരൂ “
”എന്തിനാ?”
പല തവണ ഫോൺ നമ്പർ ചോദിച്ചിട്ടും മൈൻഡു ചെയ്യാത്തതിൻ്റെ ഇച്ഛാഭംഗത്തിലാണു ചോദിച്ചത്.
” ചോദ്യം ചെയ്യാനൊക്കെ പഠിച്ചല്ലോ. വേഗം അയയ്ക്കു “
എന്തിനാവും? അയാൾ പല പല മനക്കോട്ടകളിൽ വ്യാപരിച്ചു.
പിന്നെ കണ്ടതേയില്ല. എന്നും ഫ്ലാറ്റിലെത്തിയാൽ മെസഞ്ചറിൽ നോക്കിയിട്ടേ ബാക്കിയെന്തുമുള്ളു.
വെളിച്ചം കെട്ടു പോയ സ്വർണ്ണപ്പാദസരം അയാളുടെ മനസ്സിലും ഇരുൾ പരത്തി. അങ്ങനെ രണ്ടു മാസത്തോളം കഴിഞ്ഞു.
“ഒരു സ്പീഡ് പോസ്റ്റുണ്ടു സർ “ ഒരു വൈകുന്നേരം അയാൾ ഫ്ലാറ്റിലെത്തിയപ്പോൾ സെക്യുരിറ്റി അറിയിച്ചു.
ചെറിയൊരു പാഴ്സൽ. ഫ്രം കൃഷ്ണപ്രിയ. ഒരു ഫോൺ നമ്പറുമുണ്ട്.
ബാഗു മേശപ്പുറത്തിട്ട് ശ്യാം കവർ പൊട്ടിച്ചു. ഇളം നീലപ്പേപ്പറിലെഴുതിയൊരു കത്തും ഒരു കുഞ്ഞു കവറും.
“ശ്യാം…
നീയെനിക്കാരായിരുന്നുവെന്ന് ഒരിയ്ക്കലും നീയറിഞ്ഞില്ലല്ലോ. ഇപ്പോഴെങ്കിലും അതു പറഞ്ഞില്ലെങ്കിൽ……….
സ്ക്കൂളിനു മുന്നിലെ പുളിച്ചി മാവിനു പിറകിൽ മറഞ്ഞു നിന്ന് നീയും രാജേഷും ”സ്വർണ്ണപ്പാദസരം ” എന്നു വിളിച്ച് കളിയാക്കിയപ്പോഴും വെക്കേഷന് ഹോസ്റ്റലിൽ നിന്നു ഞാൻ വരുന്ന സമയത്ത് കാരണങ്ങളൊന്നുമില്ലാതെ നീ സൈക്കിളിൽ തെക്കു വടക്കിങ്ങനെ ചവിട്ടി നീങ്ങുമ്പോഴുമെല്ലാം ഞാൻ പലതും പ്രതീക്ഷിച്ചു. പടം വരച്ചു തരണമെന്നു പറഞ്ഞ് സുവോളജി റക്കോഡുമായി ഞാൻ നിൻ്റെ വീട്ടിൽ വന്നതോർമ്മയുണ്ടോ? നീ അതു തിരികെത്തന്നപ്പോൾ ഓരോ പേജും ആകാംക്ഷയോടെ ഞാൻ മറിച്ചു നോക്കി..
എവിടെയെങ്കിലും….. എന്തെങ്കിലും..
എല്ലാം വൃഥാ….
ഞാനൊന്നും പറഞ്ഞില്ലല്ലോ എന്നാവും നീ കരുതുന്നത്. അന്നത്തെ പെൺകുട്ടികളുടെ നാവിനെ ബന്ധിച്ചിരുന്ന അദൃശ്യച്ചങ്ങലയേക്കുറിച്ച് പറയേണ്ടതുണ്ടോ?
എം.സി.എയ്ക്കു ചേരാൻ ബാംഗ്ലൂരു പോകുന്നുവന്നറിഞ്ഞപ്പോൾ ഒന്നു യാത്ര പറയാനെങ്കിലും നീ വരുമെന്നു കരുതി. പെട്ടിയും ബാഗുമായി പടിക്കൽ കൂടി നീ നടന്നകലുന്നത് ജനാലയിലൂടെ ഞാൻ കണ്ടിരുന്നു. നിൻ്റെ കണ്ണുകൾ ആരെയോ തിരയുന്നതു തിരിച്ചറിഞ്ഞ ഞാൻ അടുക്കള വാതിലിലൂടെ ഓടിയിറങ്ങി കടവിലെത്തിയപ്പോഴേക്കും തോണി പുഴയുടെ നടുവിലെത്തിയിരുന്നു.
പിന്നെ നമ്മൾ കണ്ടതേയില്ല. ഇടയ്ക്ക് നാട്ടിൽ വന്നപ്പോൾ നിൻ്റെ അമ്മ മരിച്ച വിവരമറിഞ്ഞിരുന്നു.
നീയെന്താ വിവാഹം കഴിയ്ക്കാഞ്ഞത്? അതു പറഞ്ഞ് നിൻ്റമ്മ എന്നും സങ്കടപ്പെട്ടിരുന്നുവെന്ന് അമ്മയൊരിയ്ക്കൽ പറഞ്ഞു.
ആ പിന്നെ… കഴിഞ്ഞ തവണ വന്നപ്പോൾ രാജേഷിനെ കണ്ടു. നീ ബാംഗ്ലൂരാണെന്നും നാട്ടിലേക്കു വരാറേയില്ലെന്നും അവനാണു പറഞ്ഞത്.
അതെല്ലാം പോകട്ടെ. നിനക്കൊരു സമ്മാനമാണാ കവറിൽ. ഒന്നു തുറന്നു നോക്കൂ.”
ശ്യാം കത്തിനോടൊപ്പമുണ്ടായിരുന്ന കുഞ്ഞു കവർ തുറന്നു.
ഒരു സ്വർണ്ണപ്പാദസരം…
” ഇഷ്ടപ്പെട്ടോ? ഒന്നേയുള്ളു. ഒരെണ്ണം ഞാൻ വേറൊരാൾക്കു കൊടുത്തു പോയി.
നിർത്തട്ടെ ശ്യാം? എല്ലാറ്റിനും സ്നേഹം നന്ദി”
ഒരുൾപ്രേരണയാൽ അയാൾ മെസഞ്ചർ തുറന്നു.
പച്ച വെളിച്ചത്തിൽ തിളങ്ങുന്ന പാദസരം…
തുടിക്കുന്ന ഹൃദയത്തോടെ ശ്യാം അതിലേക്കു നോക്കിയിരുന്നു.
”ഹായ് അങ്കിൾ……… “
”ഞാൻ മിനുവാണ്. കൃഷ്ണപ്രിയയുടെ മകൾ”
“ഇന്നലെ അമ്മയുടെ ചടങ്ങുകളെല്ലാം കഴിഞ്ഞു. നാളെ അച്ഛനും ഞാനും തിരികെപ്പോകും. “
ഒരു ഗദ്ഗദം ശ്യാമിൻ്റെ തൊണ്ടയിലേക്കു പടർന്നിറങ്ങി.
”മോളേ……. “
” ആ കത്തും പാഴ്സലും അമ്മയെന്നെ ഏൽപ്പിച്ചതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് അമ്മയ്ക്കറിയാമായിരുന്നു. ഇന്നവിടെക്കിട്ടത്തക്കവിധത്തിലേ പോസ്റ്റു ചെയ്യൂ എന്നു സത്യം ചെയ്യിച്ചിരുന്നു.
സ്വർണ്ണ പാദസരവും എല്ലാം… എല്ലാം… എനിക്കറിയാം അങ്കിൾ.
ഇനി വരുമ്പോൾ ഞങ്ങൾ അങ്കിളിനെക്കണ്ടിട്ടേ തിരികെപ്പോകൂ.
ബൈ അങ്കിൾ…“
ഒന്നും ചോദിക്കാനും പറയാനും അയാൾക്കായില്ല. പണ്ട് അവളേക്കാണുമ്പോൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കാറുള്ള പോലെ വാക്കുകൾ മരവിച്ചു മനസ്സിൽ തടഞ്ഞിരുന്നു.
”ബൈ മോളേ”
പറയാതെ പോയ പ്രണയത്തിൻ്റെ പശ്ചാത്താപമെന്നോണം അടർന്നു വീണ രണ്ടു തുള്ളിക്കണ്ണുനീർ വിറയ്ക്കുന്ന കൈവെള്ളയിലിരുന്നു തിളങ്ങുന്ന സ്വർണ്ണപ്പാദസരത്തെ ഈറനണിയിച്ചു.
#എൻ്റെരചന
#പറയാൻ മറന്ന പ്രണയം


31 Comments
മനോഹരം..നോവ് പടർത്തുന്ന എഴുത്ത്
Thank you❤️❤️
ഒന്നും പറയാനില്ല..അത്രക്ക് നന്നായി
Thanks❤️🌹
പറയാൻ ബാക്കി വെച്ച പ്രണയം
അതിന്റെ അന്ത്യം ശൂന്യത മാത്രമായിരിക്കും പലപ്പോഴും ബാക്കിയാക്കുക..
സുഖമുള്ള ഓർമ്മയായി കൃഷ്ണ പ്രിയ അവന്റെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ
സ്നേഹം സജ്ന❤️❤️
വ്യസനത്തോടെ വായിച്ചു.പറയാതെ പോയ പ്രണയം, സൂപ്പർ ❤️
Thanks Nisha❤️🌹
അവസാനം കരയിപ്പിച്ചു കളഞ്ഞ കഥ. കൃഷ്ണ അയാൾക്ക് ജീവിതം മുഴുവൻ ഓർമ്മിക്കാൻ സുഖമുള്ള നോവ്. വളരെ ഹൃദയസ്പർശ്ശിയായി എഴുതി.
❤️👏
ഈ പ്രചോദനത്തിനു നന്ദി സ്നേഹം ജോയ്സ്❤️🌹❤️
ആത്മാർത്ഥ പ്രണയം നമ്മളെ തേടി വരും..
മനോഹരമായ എഴുത്ത് 👌👌👌
സ്നേഹം നന്ദ❤️❤️❤️
മനോഹരം
മനോഹരം ! എന്നും നോവായി ഒരു പ്രണയം. നന്നായി എഴുതി. 👍❤️
നന്ദി സ്നേഹം രമ്യ❤️❤️
ഹൃദയത്തിൽ തട്ടുന്ന എഴുത്ത്.. സൂപ്പർ ചേച്ചിക്കുട്ടി ❤️
പറയാതെ പോയ പ്രണയം❤️ touching👌👏
പറയാതെ പോയ പ്രണയത്തിൻ്റെ വേദന ❣️❣️ . ഒത്തിരി ഇഷ്ടമായി ചേച്ചി…🤗🥰😍
സ്നേഹം ഇലക്ട❤️❤️❤️
സ്നേഹം ഷേർളി❤️❤️❤️
സിന്ധൂ❤️❤️❤️
സുമേച്ചി .കരയിച്ചു കളഞ്ഞു ഞാൻ ഹൃദയമിടിപ്പോടെയാണ് വായിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ending 🥰🥰🥰🥰 നല്ല കഥ
സന്തോഷം സ്നേഹം സെജി❤️❤️
പറയാതെ പോയ ഹൃദയത്തിലന്ന്
നിൻ പ്രണയത്തെ ഒളിച്ചിരുന്നോ
കേൾക്കാതെ ഞാനുമറിയാതെ
പോയോ മിണ്ടാൻ മടിച്ചതിനാൽ
നന്ദകുമാർ
723
വളരെ നല്ല കഥ ചേച്ചി 😍
സ്നേഹം അനില❤️❤️
സ്നേഹം നന്ദി❤️🌹
നല്ല കഥ ! പറയാതെ പോയ പ്രണയത്തിൻ്റെ വേദന ഭംഗിയായി അവതരിപ്പിച്ചു. ഇഷ്ടമായി👌👏👏❤️❤️🥰
സ്നേഹം താരച്ചേച്ചീ❤️❤️
ഞാനെഴുതിയ ഒരു ഓൺലൈൻ പ്രണയകഥ ഓർമ്മവന്നു. അതിലും പച്ചവെളിച്ചമുണ്ട്. 😀
സ്നേഹം❤️❤️