കത്തിനിൽക്കുന്ന സൂര്യൻ, ഗ്രാമം ചുട്ടുപ്പൊളിച്ചിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളി പറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തല പൊക്കിനോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു.
നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു.
കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു.
“ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു.
“ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം ഏറാടിയെ ബെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു.
“എന്താടാ…?”, അയാൾ നീട്ടി ചോദ്യമെറിഞ്ഞു. ഏശൻ കുട്ടൻ അയാളുടെ അടുത്തേക്ക് നീങ്ങിനിന്നു.
“ആ വണ്ടീല് ഒരു പെണ്ണ്ണ്ട്”, അയാൾ ശബ്ദം താഴ്ത്തി.
”അതോന്റെ കെട്ട്യോളാവും, ഇതാ ഇപ്പ വല്യേ കാര്യം”, ഏറാടി തന്റെ വെള്ളമുണ്ട് കുടഞ്ഞുടുത്തു.
“ആ പെണ്ണൊരു ദേവീനെപ്പോലെ, കാവിലെ ഭഗവത്യന്നെ”, വിട്ടൊഴിയാത്ത അത്ഭുതം ഏശ്യന്റെ കണ്ണുകളിൽ തിളങ്ങി.
പതിയെ ഈ മുഖങ്ങളും ഇവിടത്തെ വഴികളും ഇന്നു കാണിക്കുന്ന അപരിചിതത്വം വിട്ടൊഴിയുമെന്ന് ശിവൻകുട്ടി കണക്കുക്കൂട്ടി. സ്ഥലമാറ്റം ഒരു ശീലമായിരിക്കുന്നല്ലോ എന്ന് അയാൾ ഓർത്തു. ചില ഓർമ്മകൾ കുടഞ്ഞെറിയുന്ന തിടുക്കം അയാളുടെ ശരീരഭാഷയിലുണ്ടായിരുന്നു.
ബസ്സിറങ്ങി, തിരക്കില്ലാത്തവർ, കവലയിലെ മല്ലിമരത്തിന്റെ ചുവട്ടിൽ കൂടി നിന്നു. അന്നത്തെ വിശേഷം ഗ്രാമത്തിൽ എത്തിയ പുതിയ താമസക്കാരെ കുറിച്ചായിരുന്നു. ചൂടുക്കാറ്റു ചില്ലകൾക്കിടയിലൂടെ ഊർന്നു, വരണ്ടുണങ്ങിയ ഇലകൾ കൊഴിച്ചിട്ടു.
മല്ലിമരത്തടിയിൽ അരിപ്പൊടിപ്പശയിൽ ഒട്ടി നിന്നിരുന്ന തിരഞ്ഞെടുപ്പു പോസ്റ്ററിൽ പശുവും കിടാവും കാറ്റിൽ വിറച്ചു. എഴുപ്പത്തിയേഴിലെ രാഷ്ട്രീയപോരാട്ടം നിരത്തുകളിൽ ചിഹ്നങ്ങൾ നിറച്ചിരുന്നു. പാൽനുര പതയുന്ന കിടാവിന്റെ മുഖവും കിടാവിനെ നക്കിതുടക്കുന്ന അമ്മയുടെ കണ്ണിൽ തുടിക്കുന്ന വാത്സല്യവും ഒരു നിമിഷം ശിവൻകുട്ടിയുടെ കണ്ണിലുടക്കി. അത്തരം ഓരോ കാഴ്ചയും അയാളുടെ കരളിൽ കാരമുള്ളു കുത്തും. ഒരിക്കലും മുളപ്പൊട്ടാത്ത തന്റെ വിത്തുകൾ ഒഴുകിയിറങ്ങുന്നത് കൃത്യമായ ഇടവേളകളിൽ ശിവൻ അറിഞ്ഞിരുന്നു. അയാൾ താൻ പാതിയെ ചേർത്തു നിർത്തി.
‘നിനക്കു ഞാനുണ്ടല്ലോ’, അയാളുടെ വാക്കുകളിലെ നനവ് മുന്നോട്ടുള്ള മോക്ഷപാതകളെ ആർദ്രമാക്കി.
‘ഏയ്… ഇല്ല, എനിക്കെന്റെ തങ്കത്തേക്കാൾ പ്രിയമുള്ളതായി ഒന്നുമില്ല, അവൾക്കൊരു അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും. ഒന്നിനും തങ്ങളുടെ പ്രണയം പറിച്ചെറിയാൻ കെല്പില്ലെന്ന് അയാളുരുവിട്ടു.
പായ നെയ്ത്തുകാരി അമ്മിണിയുടെ പേരക്കുട്ടി തങ്കം. കുഞ്ഞിന്റെ സൗന്ദര്യത്തെ കുറിച്ച് കഥകൾ മുറിഞ്ഞു വീണു. ഭാര്യയുടെ അവിഹിതം, സംശയത്തിന്റെ വിത്ത് പാകി മുളപ്പിച്ചപ്പോൾ, തങ്കത്തിന്റെ അച്ഛൻ ആക്രോശിച്ചു.
“നാട്ടാര് പറയുന്നേല് നേരുണ്ടോടി? ”, അയാൾ അവളുടെ മുടിക്കെട്ടിൽ കുത്തിപ്പിടിച്ച് നെറ്റി ഭിത്തിയിലടിച്ചു.
“ഇല്ല… കാവിലെ ഭഗോത്യാണ് സത്യം… നിങ്ങളെന്നെ വിശ്വസിക്ക് “, തങ്കത്തിന്റെ അമ്മ കരഞ്ഞു തളർന്നു.
സംശയത്തിന്റെ വിഷപ്പാമ്പുകൾ ചുറ്റി ഞെരുക്കിയ ബന്ധം ശ്വാസംമുട്ടി പിടഞ്ഞു. പരൽ മീനുകൾ കൊത്താൻ തുടങ്ങിയ വീർത്തു വിറങ്ങിലിച്ച ശരീരം കരിയിലകൾക്കൊപ്പം പൊട്ടക്കുളത്തിൽ പൊങ്ങിയപ്പോൾ ഭർത്താവ് നടുങ്ങി നാടുവിട്ടു.
“പാവം… ഓള് നല്ലോളായിരുന്നു, ഇതും പറഞ്ഞ് എന്നും തല്ലും കുത്തുമായാൽ ആ പെണ്ണ് എന്തു ചെയ്യാനാണ്?”, നാട്ടുകാർക്ക് അവളിലെ ശരി അളക്കാൻ സഞ്ചരിക്കേണ്ടി വന്ന കാലദൈർഘ്യത്തിന് ഉത്തരമില്ലായിരുന്നു.
അററുപോയ ജീവന്റെ വേരുകൾ അവരുടെ ജല്പനങ്ങളിൽ ഈറ കാണിച്ചു നിശ്ചലമായി. അവളുടെ നെറ്റിയിലെ മുറിവ് വെള്ളം വലിച്ചു കുടിച്ച് വാ വിളർത്തി.
അമ്മിണി, ഇരുവശവും മുള്ളുകളുള്ള കൈതോലകൾ വെട്ടി, മുള്ളു ചീകിയെടുത്ത് കളഞ്ഞു. ഓല പുഴുങ്ങി, കീറിയെടുത്തു പായ നെയ്തു. ചോര പൊടിഞ്ഞു അവരുടെ വിരലുകൾ നീറ്റി. ജീവിതത്തോടു ചേർത്തു തുന്നിയ മുള്ളുകൾ അവരെ കീറിമുറിച്ചു. ആ നോവിലും കുഞ്ഞുപ്പായിൽ കിടന്നു, അമ്മൂമ്മയെ നോക്കി ചിരിക്കുന്ന കുഞ്ഞിനെ നോക്കിയവർ താരാട്ടു പാടി.
വളരുന്ന അവളുടെ തങ്കനിറമുള്ള മേനിയിലും വിടർന്ന കണ്ണുകളിലും ചൊടികളിലും പാറി വീഴുന്ന നോട്ടങ്ങളിൽ വൃദ്ധ വ്യസനിച്ചു. പ്രായമായ തനിക്കെന്തെങ്കിലും സംഭവിച്ചാൽ, അനാഥയായിപ്പോകുന്ന പെൺകുട്ടിയെ കുറിച്ചോർത്തവരുടെ ഉള്ളമുരുകി.
അമ്മിണിയും തങ്കവും അകന്ന ബന്ധുവീട്ടിലേയ്ക്കു വലിഞ്ഞു നടന്നു.
“ഇനീം കൊറെ ദൂരണ്ടോ അമ്മൂമ്മേ?”
“ഹേയ് എത്താറായി, ഇനി കുറച്ചേയുള്ളൂ”, അവർ വാക്കുകൾ ചുരുക്കി.
കസവുകരയുള്ള നേർത്ത ദാവണി തങ്കത്തിന്റെ മേനിയിൽ ചേർന്നുക്കിടന്നു. പൊക്കിൾക്കുഴിക്കു ചുറ്റുമുള്ള സ്വർണ രോമങ്ങളിൽ വശ്യതയോടെ ചുംബിച്ച കുസൃതികാറ്റ് ദാവണി പറത്തി അവളെ നാണിപ്പിച്ചു.
“ശിവേട്ടനവിടെ കാണില്ലെ?”, അവൾ മനസ്സിൽ കൂട്ടിക്കിഴിച്ചു,
ഓർമ്മകൾ പിറകോട്ടോടി. തങ്ങളുടെ ചെറിയ വീട്ടിൽ, പലഹാരപ്പൊതികളും ഓണക്കോടിയുമായി പടി കയറിവരുന്ന ശിവേട്ടൻ.
“അച്ഛൻ തന്നയച്ചതാ”, കൈയിലുള്ള കടലാസുപ്പൊതികൾ അയാൾ തിണ്ണയിൽ വെച്ചു. ചിലമ്പിച്ച സ്വരത്തിൽ അമ്മൂമ്മയോടു സംസാരിക്കുമ്പോഴും കണ്ണുകൾ തന്നെ തിരയുന്നുണ്ടെന്നു തങ്കത്തിനു തോന്നിയിരുന്നു.
“ദാ… ഇതെടുത്തോ”, അന്നയാൾ അവളുടെ നേരെ നോക്കി, താഴ്ന്ന ഒച്ചയിൽ പറഞ്ഞു.
“പാടത്തിന്റെ കുറുകെയുള്ള തോട്ടിൻക്കരയിൽ കൈത പൂത്തിരിക്കുണു ”, അയാൾ പൂക്കൾ അവൾക്കു നേരെ നീട്ടി.
“ഉണക്കി അലമാരീല് വെച്ചോളൂ, തുണിക്ക് നല്ല വാസനയുണ്ടാവൂത്രേ”, അയാളുടെ വിരലുകൾ വിറച്ചു. അവൾ പ്രണയം മണത്തു തരളിതയായി. കഴിഞ്ഞ ഉത്സവക്കാലത്തെ നനുത്ത ഓർമ്മകൾ അവളുടെ മുഖം അരുണാഭമാക്കി.
പുല്ല് ചെത്തിയൊതുക്കിയ, ശിവേട്ടന്റെ വീട്ടിലേക്കുള്ള നടവഴിയിൽ, കാലിൽ ഒട്ടിപ്പിടിക്കുന്ന കളിമണ്ണ് ചിതറിക്കിടന്നിരുന്നു.
“ഈ മണ്ണ് ശിവൻ രൂപങ്ങളുണ്ടാക്കാനായിട്ട് പാടത്തുന്ന് കൊണ്ടു വരണതാണ്, ദാ അങ്ങോട്ട് നോക്ക്യേ…”, അമ്മൂമ്മ വീടിനോടു ചേർന്ന ചായ്പ്പിലേക്ക് വിരൽ ചൂണ്ടി.
“ഹായ്… ആരാത്?, അമ്മിണ്യേടത്തിയ്ക്കു ഇപ്പഴെങ്കിലുമൊന്ന് ഇത്രടം വരാൻ തോന്നീലോ”, നരച്ച മുടി മാടിയൊതുക്കി അമ്മാവൻ അവരെ ഉമ്മറത്തേയ്ക്കു ക്ഷണിച്ചു.
“എപ്പഴും ഓരോ തിരക്കാ ഗോപാലാ… ശിവൻകുട്ടി ഇവിടില്യേ?, അമ്മൂമ്മ ചോദിച്ചു.
“ദാ… അവനവിടെ പണിത്തിരക്കിലാ, അയാൾ ചായ്പ്പിനു നേരെ നോക്കി.
“മോളു പോയി കണ്ടോളൂ”, തങ്കത്തിന്റെ വിടർന്ന കണ്ണുകൾ ശിവനെ തേടുന്നതറിഞ്ഞ ഗോപാലൻ അവളോടു പറഞ്ഞു.
തങ്കം, ചാരിയിട്ടിരുന്ന വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു. കുഴഞ്ഞ മണ്ണിൽ അയാളുടെ കൈവിരലുകൾ ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്നു. മുറിയുടെ മൂലയിൽ മാറ്റിവെച്ചിരുന്ന അവളുടെ രൂപസാദൃശ്യമുള പ്രതിമയവൾ കണ്ണെടുക്കാതെ നോക്കിനിന്നു. അവളുടെ കൈവളകളുടെ കിലുക്കം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു.
“ങ്… ആരാത്… തങ്കം, ഒട്ടും കരുതീല്യ ഇപ്പോ ഇവിടെ…”, ആയാൾ വാക്കുകൾ പരതി.
“എന്താ, എനിക്കിവിടെ വരാൻ പാടില്ലേ?”, നിരയൊത്ത പല്ലിന്റെ ഭംഗിയിൽ വിരിയുന്ന ചിരിയുടെ മനോഹാരിത അയാളുടെ പണിപ്പുരയിലെ രൂപങ്ങളിൽ ചെന്നുപ്പറ്റിയിരുന്നു.
“ങും…ശിവേട്ടാ, എന്തു ഭംഗിയാ ഈ രൂപങ്ങൾക്ക്”, തങ്കം പ്രതിമയുടെ ഭംഗി വീണ്ടും ആസ്വദിച്ചു.
” ഉം…, ഈ രൂപങ്ങൾ ഇഷ്ടായോ തങ്കത്തിന്?, അയാൾ അവളുടെ പ്രശംസ കൊതിച്ചു.
“രൂപങ്ങൾ മാത്രല്ല, അതു മെനയുന്ന ആളേം വല്യേ ഇഷ്ടാണ് “, അവളുടെ സ്വരം നേർത്തു.
അയാളുടെ കണ്ണുകളിൽ നിരാശ തിരയിളക്കി.
അവളുടെ കണ്ണുകളിൽ കൊരുത്ത പ്രണയം, വാക്കുകൾ മുറിഞ്ഞു.
“ശിവേട്ടന് എന്നെ ഇഷ്ടമാണെന്ന് എനിയ്ക്കു മുൻപേ തോന്നിയിട്ടുണ്ട്, പിന്നെന്താണ് ഒരിക്കലുമെന്നോടു തുറന്നു പറയാത്തത്?”, അവൾ അയാളുടെയടുത്തേക്ക് നീങ്ങി നിന്നു. മണ്ണു പുരണ്ട കൈകളയാൾ ഉടുമുണ്ടിൽ തുടച്ചു.
“ഉം… അതു പിന്നെ നിന്നെ ഇഷ്ടല്യാണ്ടല്ല തങ്കം, നമ്മള് തമ്മില് ചേരില്ല, ഞാൻ നിനക്ക് ഒത്തൊനല്ല, വെറുതെ ഒരാശ തോന്നീന്ന് കരുതിക്കോളാം”, അയാളുടെ സ്വരമിടറി.
“ശിവേട്ടാ… അതു ഞാനല്ലെ തീരുമാനിക്കേണ്ടതു്.” അവളുടെ ആർദ്രമായ സ്വരം അയാളെയുണർത്തി.
“കാഴ്ചയിയിൽ മാത്രം ചേർന്നാൽ മതിയോ? ആദ്യം മനസ്സല്ലേ ചേരേണ്ടത്?”, അവൾ ചോദ്യമിട്ടു.
“ഉം.. ഉം…, ശര്യാ…”, ആ മുറിക്കുള്ളിലൊരു ഭഗവതിരൂപത്തിന് ജീവൻവെക്കുന്നുവെന്നും ഉള്ളിൽ നിറയുന്നുവെന്നും അയാൾക്ക് തോന്നി.
പ്രണയം അവരുടെ സിരകളിൽ ത്രസിച്ചു. അയാൾ അവളോട് കൂടുതൽ ചേർന്നുനിന്നു. അയാളുടെ നിശ്വാസം അവളുടെ നെറുകയിൽ പതിച്ചു. പ്രണയം കൈയ്യൊപ്പിട്ട ഉടമ്പടി, അവരുടെ ഭാവിജീവിതത്തിന്റെ പ്രമാണമായി.
മാസങ്ങളും വർഷങ്ങളുമായി കാലം സമയത്തെ അടയാളപ്പെടുത്തി. അനുരൂപരല്ലാത്ത ദമ്പതികളും അപസ്വരങ്ങളില്ലാത്ത അവരുടെ ജീവിതവും താമസിച്ച ഇടങ്ങളിലെല്ലാം ചുറ്റുമുള്ളവരെ ചോദ്യങ്ങളിൽ കുരുക്കി. സ്വന്തം അനുമാനങ്ങൾ ശരിയെന്ന് സ്ഥാപിച്ചെടുക്കാൻ വാദിച്ചു വിയർത്തു.
അന്യന്റെ സ്വകാര്യതയിൽ ചുഴിഞ്ഞിറങ്ങാനുള്ള മനുഷ്യരുടെ ത്വര ദമ്പതികളെ വീർപ്പുമുട്ടിച്ചു. ജീവിക്കാൻ മറ്റിടങ്ങൾ തേടി അവർ അവരിൽ നിന്നും ഓടിയൊളിച്ചു.
സംഭവബഹുലമല്ലാത്ത ചെറുഗ്രാമത്തിൽ സ്വന്തം ചെറിയ കൃഷിയിടങ്ങളിലും ജന്മിമാരുടെ വലിയ പാടശേഖരങ്ങളിലും പണിയെടുക്കുന്ന കർഷകർ ദിവസവും വെള്ളം കുറയുന്ന പുഴയെക്കുറിച്ചും വിഷുവിനു പറിക്കാൻ വിളഞ്ഞു പാകമായ പച്ചക്കറിയെക്കുറിച്ചും പതിവു സംഭാഷണം മറന്നു. വണ്ടിയിൽ വന്നിറങ്ങിയ പുതിയ താമസകാരനെക്കുറിച്ചും അയാളുടെ ചിലമ്പിച്ച ഒച്ചയും കൃശഗാത്രവും നീണ്ട കഴുത്തും വണ്ടിയിൽ കണ്ട ഭഗവതിയെപ്പോലെ സുന്ദരിയായ സ്ത്രീയെക്കുറിച്ചും ചർച്ച ചെയ്തു. ചിറകുകളില്ലാതെ വാർത്ത ഗ്രാമത്തിൽ കാററലയായി പറന്നു നടന്നു.
മുന്നോട്ടു തള്ളിയ വലിയ പല്ലുകൾ മറിക്കടന്ന്, വയറ്റാട്ടി പാറുവമ്മ പുകയില കഷണം അണപ്പല്ലിനടുത്തു തിരുകി, ഞെരിച്ചമർത്തി, നീട്ടിതുപ്പി. കുളിയ്ക്കാനും തുണി നനയ്ക്കാനും പുഴക്കരയിൽ കൂടിയിരിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ചൂടുള്ള വാർത്ത വീശി.
“കേട്ടതു ശര്യന്ന്യാ… ശരിക്കും ഒരു സുന്ദര്യാ ആ പുത്യേ പെണ്ണ്”
“അതിനു നിങ്ങള് ഓളെ കണ്ടോ?”, കല്ലിൽ തല്ലാൻ ആഞ്ഞുപ്പൊക്കിയ തുണി താഴെവെച്ചു പെണ്ണുങ്ങൾ അവരുടെ ചുറ്റും കൂടി.
“അതെന്നേയ്… ഞാൻ
കാണ്യേ, മിണ്ട്യേ ഒക്കെ ചെയ്തു. ഓള്ടെ മിറ്റത്തു നടാൻ ഒരു ചെമ്പകത്തൈ കൊണ്ടത്തരാൻ എന്നോടു പറയേം ചെയ്തൂന്ന്. ”
“പെണ്ണു കണ്ടാല് ഒരു ഭഗോതി തന്ന്യാ… ന്റീശ്വരാ… ഇത്രേ നല്ലൊരുത്തീനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, അത്രക്ക് ചന്തം”, പാറുവമ്മയുടെ വർണന പലരിലും ആശയും അസൂയയും ഊതിപ്പെരുക്കി.
“എങ്ങനെ ആ പെണ്ണു അയാളുടെ കൂടെ നടക്കണാവോ? അയാള് കാഴ്ചയ്ക്കത്രമോശം”, പാറുവമ്മ കൂട്ടിച്ചേർത്തു.
ചെളിവെള്ളം ചവിട്ടി തെറിപ്പിക്കുന്ന കുട്ടികളെ തെറി വിളിച്ച് പാറുവമ്മ വിഴുപ്പലക്കാൻ തുടങ്ങി.
“അയാൾക്ക് മണ്ണുകൊണ്ട് രൂപങ്ങളുണ്ടാക്കണ പണി അറിയാത്രേ, അതും ഉണ്ടാക്കി ചായക്കടേല് കൊണ്ടു വെയ്ക്കുത്രേ”, അവർ വിളിച്ചുപ്പറഞ്ഞു.
“ചായക്കടേല് ഭഗവതിരൂപങ്ങള് വെച്ചു വിൽക്കുന്നോ? അതില് ഒരു ചേരായ്കീണ്ടല്ലോ, പാറുവമ്മേ?”, കടന്നൽക്കൂട്ടം മൂളി.
വേനലിൽ താഴുന്ന പുഴവെള്ളം കലങ്ങിമറയുന്നതും നോക്കി ഈറൻ തുണി കൈത്തണ്ടയിൽ തൂക്കി പാറുവമ്മ നടന്നു. ചൊരിമണൽ കഴിഞ്ഞ് ഇടുങ്ങിയ വഴിയിലേക്ക് കയറുമ്പോഴാണ് തങ്കം എതിരെ വന്നത്.
“ആളോള് ഒരോന്ന് പറയണണ്ട്, നിങ്ങള് തമ്മില് തീരെ ചേരില്ലാന്നൊക്കെ… അതൊന്നും കേൾക്കണ്ട, ഈ നാട് അങ്ങന്യാ “, പാറുവമ്മ തങ്കത്തെ പിടിച്ചു നിർത്തി.
“ഈ നാടു മാത്രല്യാ, എല്ലാ നാടും അങ്ങനെ തന്ന്യാ “, കണ്ണിൽ നാമ്പിട്ട ചിരി തങ്കത്തിന്റെ ചുണ്ടിൽ തത്തിയെത്തി. പാറുവമ്മയെ പിറകിൽ വിട്ട് തങ്കം വേഗം നടന്നുനീങ്ങി.
മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്ന ജനക്കൂട്ടം വിധിയെഴുതുമ്പോൾ പകച്ചും പതിഞ്ഞും നാടുവിട്ടോടിയ കഴിഞ്ഞ കാലം ചവിട്ടിക്കുഴച്ച് തങ്കം പുതിയ രൂപങ്ങൾ മെനയാൻ തുടങ്ങിയിരുന്നു. അവരുടെ ജീവിതശില്പങ്ങൾക്കിന്ന് തങ്കവർണം.
ശിവൻ രൂപങ്ങൾക്കു വേണ്ടി കളിമണ്ണ് ചവിട്ടി കുഴച്ചു കൊണ്ടിരുന്നു. തങ്കം അല്പാല്പമായി വെള്ളം ഒഴിച്ചു കൊടുത്തു. അവളുടെ പിശുക്കിയ വാക്കുകൾ മൗനം പൊതിഞ്ഞുപ്പിടിച്ചിരുന്നു.
“ഉം… ഈ നാട്ടുകാരും നമ്മുടെ ചേരായ്ക പറഞ്ഞു തുടങ്ങീല്ലേ തങ്കം? പുഴക്കരേല് എന്തോ നീ കേട്ടിരിക്കുണു “, അയാൾ അവളുടെ മുഖം പിടിച്ചുയർത്തി.
“അതാരാണ് ഇപ്പോൾ ശ്രദ്ധിക്കാൻ പോണത് ശിവേട്ടാ, അവർക്കറിയില്ലല്ലോ, പറയാതിരുന്ന ഇഷ്ടം, ഞാൻ ഈ നെഞ്ചിൽ നിന്നും കുഴിച്ചെടുത്തതാണെന്ന്. ”
അസ്തമയസൂര്യൻ ചെഞ്ചായം പൂശിയ സന്ധ്യയിൽ അവൾ ചുവന്നുത്തുടുത്തു.
പ്രണയത്തിന്റെ നറുമണം പേറി കാറ്റുവീശി.
കൈതപ്പൂമണം !
#എന്റെരചന
#പറയാത്ത പ്രണയം.


29 Comments
ഗ്രാമീണ ജീവിതം ഒപ്പിയെടുത്ത വിവരണ ശൈലി. കവലയും മല്ലി മരവും കൈ കതപ്പൂവും പുഴയും പുഴക്കരയിൽ കൂടുന്ന സ്ത്രീകളും തങ്കത്തിൻ്റെ സൗന്ദര്യവും ശിവൻകുട്ടിയുടെ പ്രണയവും വിവരിക്കുന്നതിൽ ജോയ്സിൻ്റെ കൈയ്യൊപ്പ് കാണാം…..
Jancy, thank you dear🙏❤️
ഇത് ഒരു തുടർക്കഥയുടെ ആദ്യ അധ്യായം മാത്രം. ബാക്കിയും എഴുതൂ ജോയിസ്. 👌👌👌👌
Thank you dear !
❤️
👍. ശിവൻകുട്ടിയെന്ന പരുക്കൻ കഥാപാത്രത്തെ വളരെ റൊമാന്റിക്കായി രേഖപ്പെടുത്താൻ എന്റെ പ്രിയ സുഹൃത്തിനു കഴിഞ്ഞു.
Sarin, എന്റെ എളിയ എഴുത്തിനെ സ്വീകരിച്ചതിനും ഈ പ്രോത്സാഹനത്തിനും. നന്ദി അറിയിക്കുന്നു.🙏🙏🙏
ഭഗവതിയെ നേരിട്ട് കണ്ടപോലെ.
ജോയ്സിന്റെ കഥകളിലെ വർണ്ണന എനിക്ക് ഇഷ്ട്ടാ..
Love ur writings always ❤️
സുനന്ദ, വായനക്കും ഈ പ്രോത്സാഹനത്തിനും നന്ദി.🙏❤️🫂
തങ്കത്തിൻ്റേയും ശിവൻകുട്ടിയുടേയും പ്രണയം അസ്സലായി.നല്ലെഴുത്ത്
Nisha, thank you.🙏🥰
ഹൃദയം കൊണ്ടാണ് സൗന്ദര്യവും പ്രണയവും ദർശിക്കേണ്ടത്..
കൈതമുള്ളുകൾ കൊണ്ടു മുറിയാത്ത കൈതപ്പൂ
മണമുള്ള രചന..
Sajna, thank you.🙏🥰
കൈതപ്പൂവിൻ്റെ മണമുള്ള കഥ !
സത്യം 👌
ചേർച്ച ആദ്യം മനസ്സിൽ തന്നെയാ വേണ്ടത് ❤️🥰 നല്ല എഴുത്ത് 🙂
Remya, thank you.❤️🙏
അതിമനോഹരം dear🥰🥰👍👍🙏
Seji, thank you.🙏
സ്നേഹം❤️
എന്നത്തെയും പോലെ മനോഹരം ജോയ്സ്❤️❤️
ചേർച്ച മനസ്സിനാണു വേണ്ടതെന്നറിയാത്ത നാട്ടുകാർ എല്ലായിടത്തും കാണും
Suma, thank you ❤️🙏
സത്യം 👌
ചേർച്ച ആദ്യം മനസ്സിൽ തന്നെയാ വേണ്ടത് ❤️🥰 നല്ല എഴുത്ത് 🙂
Sayara, 🙏❤️
സുന്ദരമായ കഥ….
Greeshma, വായനക്കും വാക്കുകൾക്കും നന്ദി, ഇഷ്ടം മാത്രം.❤️🥰
ശിവൻകുട്ടിയുടെ ഉളളിൽ നിന്നും തങ്കം ഖനനം ചെയ്തെടുത്ത പ്രണയം കൈതപ്പൂപോലെ വാസനിക്കുന്നു. സൂപ്പർ എഴുത്ത് ജോയ്സ്❤️👌🥰
Sherly, thanks dear.❤️🙏
പറയാത്ത പ്രണയം ഇത്ര മനോഹരമായി കുഴിച്ചെടുത്ത് , കുഴച്ചു പാകപ്പെടുത്തി , വികാരങ്ങളും വിചാരങ്ങളും അനുപാതത്തിൽ ചേർത്ത് ഒഴുക്കുള്ള ഭാഷയിൽ സ്വതസിദ്ധമായ ക്രാഫ്റ്റിൻ്റെ മികവ് ചേർത്ത് രൂപപ്പെടുത്തിയ ഈ കഥാശില്പം എനിക്ക് വല്ലാതങ്ങിഷ്ടമായി സുഹൃത്തേ!👌👌👏👏❤️❤️🥰🥰
വായനക്കും വാക്കുകൾക്കും നന്ദി, സന്തോഷം. ഈ പ്രോത്സാഹനം, എനിക്ക് വളരെ വലുതാണ്. സ്നേഹം ഡിയർ🙏❤️
നല്ലെഴുത്ത്:👌👌
പഴമയുടെ മണമുള്ള കഥ, രസകരമായൊരു വായനാനുഭവം👍 കൺമുന്നിൽ കഥാപാത്രങ്ങൾ ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്നു…❤️
Hi Rema Damodaran, ഒത്തിരി നന്ദി, സ്നേഹം.🙏🥰🫂