“സാറെ, സാറെ…. ” വിറയാർന്ന ശബ്ദത്തിൽ ആരോ തട്ടിവിളിക്കുന്നു. ഒരു ചുടു നിശ്വാസം മുഖത്തു തൊട്ടപ്പോൾ , പണിപ്പെട്ടയാൾ കണ്ണു തുറക്കാൻ ശ്രമിച്ചു. വീർത്ത കൺപോളകൾക്കിടയിൽകൂടി തറച്ചു കയറിയവെളിച്ചം, സഹിക്കാനാവാതെ വീണ്ടുമയാൾ കണ്ണുകളിറുക്കിയടച്ചു.
” .…ള്ളം, …ള്ളം” അയാളുടെ വായ് തുറന്നടഞ്ഞു. തൊട്ടടുത്തിരുന്നു തന്നെ വിളിച്ചത് ഒരു കുട്ടിയാണെന്നു മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആൻ്റണി.
എത്ര ശ്രമിച്ചിട്ടും ആൻ്റണിയ്ക്ക് കണ്ണുകൾ തുറക്കാൻ പറ്റിയില്ല. കൺപോളകൾ രണ്ടും വീർത്ത് കാഴ്ചകൾക്കുമുന്നിൽ കോട്ട പണിതു. തലയുയർത്തി ഒന്നു നോക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വൃഥാവിലായി. ശരീരമാകെ വേദന.കയ്യും കാലും പൊങ്ങുന്നില്ല. തൻ്റെ കാറിൻ്റെ മുമ്പിൽ മൂന്നാലു പേർ വണ്ടി കൊണ്ടു തടയുന്നതും തന്നെ അടിച്ചിടുന്നതും മാത്രം മങ്ങിയ ഓർമ്മയിലുണ്ട്.കഠിനമായ വിശപ്പുംദാഹവും അസഹ്യമായ വേദനയും !സമയം കടന്നുപോകെ,ബോധത്തിനും അബോധത്തിനുമിടയിൽ, അന്ധകാരത്തിനും വെളിച്ചത്തിനുമിടയിൽ, ഒന്നിനുമാകാതെ അയാൾ ചലനമറ്റു കിടന്നു.
ആ എട്ടുവയസ്സുകാരനാവട്ടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. കുറ്റിച്ചെടികളുടെ മറവിൽ ഒരാൾ കിടക്കുന്നതു കണ്ട് ജീവനുണ്ടോന്ന് നോക്കിയതാണവൻ.ഉഗ്രവിശപ്പ്, അവൻ്റെ കുഞ്ഞുവയറ്റിൽ ലങ്കാദഹനം നടത്തുകയാണ്. ഒരിറക്കു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചിരുന്ന അവൻ്റെ മുന്നിൽ പടച്ചോനിതാ ഒരാളേയും കൂടി എല്പിച്ചിരിക്കുന്നു. “യാ…അള്ളാ…” അവൻ തേങ്ങി. അയാൾക്കല്പം വെള്ളം കൊടുക്കാനെന്തു മാർഗ്ഗം എന്നാലോചിച്ച് ചുറ്റുമവൻ നോക്കി. കുറച്ചു വെള്ളമെങ്കിലും കിട്ടിയില്ലെങ്കിൽ ആ സാർ മരിച്ചു പോകും എന്നവനുതോന്നി. കണ്ണെത്താദൂരത്തുവരെ ആ ചീങ്കപ്പാറ പ്രദേശം അവൻ്റെ പ്രതീക്ഷകളുടെ കൂമ്പടപ്പിച്ചു കൊണ്ട് അങ്ങനെ വിജനമായിക്കിടക്കുന്നു. ആൾത്താമസത്തിൻ്റെ ഒരു ലക്ഷണം പോലും അടുത്തെങ്ങും കാണാനില്ല. പാറകൾക്കിടയിൽ അവിടവിടെ കുറ്റിച്ചെടികളും കള്ളിച്ചെടികളും മാത്രം.
എന്തെങ്കിലും ഒരു വഴി കാണും എന്ന വിശ്വാസത്തിൽ അവൻ ഇഴയുംപോലെ നടക്കാൻ തുടങ്ങി. ഈ വിജനപ്രദേശത്ത് താൻ എന്തിനാണു വന്നതെന്ന കാര്യംപോലും മറന്നു. അല്പം വെള്ളം മാത്രമായി അവൻ്റെ ലക്ഷ്യം.
പെട്ടെന്നാണവൻ ആ കരച്ചിൽ കേട്ടത്. “മ്ഹേ…മ്‌ഹേ…” അവൻ ചെവിയോർത്തു. വിശപ്പും ദാഹവും നിരാശയുമൊക്കെയായി ജീവൻ പോകാറായ അവന് ആകരച്ചിൽ മരുഭൂമിയിലൊരു കുളിർമഴയായിത്തോന്നി.അവൻ്റെ കൂട്ടം തെറ്റിപ്പോയ പെണ്ണാടിൻ്റെ കരച്ചിലായിരുന്നു അത്.അവനെ കണ്ട് അവൾ അവൻ്റടുത്തേക്ക് ഓടി വന്നു. ഒരുപുതു ജീവൻ കിട്ടിയ പോലെ അവനുമൊന്നുണർന്നു. അവളുടെ കഴുത്തിലും തലോടി നിൽക്കെ, മരിക്കാറായി കിടക്കുന്ന സാറിനു വെള്ളം കൊടുക്കണമല്ലോ എന്നത് ഓർമ്മയിലെത്തി. അടുത്തെങ്ങും ഒരരുവിയോ കുളമോ ഇല്ല മൈലുകൾ താണ്ടി പോകാൻ അവനു കഴിയുമോന്നും അറിയില്ല. അപ്പോഴവൻ്റെ കുഞ്ഞു തലയിൽ ഒരാശയമുദിച്ചു. ആടുമായി മൃതപ്രായനായി കിടക്കുന്ന ആളിനടുത്തേക്കു അവൻ നീങ്ങി.
പാൽ കറന്നെടുക്കാൻ പാത്രമില്ലാഞ്ഞതിനാൽ,ആടിനെ അയാൾക്കരികിൽ ചേർത്തു നിർത്തി. രണ്ടു കൈയ്യും ചേർത്ത് അതിൻ്റെ മുലയിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞു വലിച്ചു. അവൻ്റെ ശ്രമം ആദ്യം ഫലം കണ്ടില്ലെങ്കിലും കുറേശ്ശെ പാൽ അയാളുടെ നെഞ്ചിലും മുഖത്തുമൊക്കെ വീണുതുടങ്ങി. ചൂടുപാൽ മുഖത്തു വീണപ്പോൾ അയാളറിയാതെ വായ് തുറന്നു. പാൽത്തുള്ളികൾ വായിലേക്ക് ഊർന്നിറങ്ങി.അപ്പോഴേക്കും കുട്ടി ആകെ തളർന്നിരുന്നു. പക്ഷെ ആൻ്റണിയ്ക്ക് ആ പാൽത്തുള്ളികൾ മൃതസഞ്ജീവനി ആയിരുന്നു.
ഏറെക്കഴിഞ്ഞ് അയാളൊന്ന് എഴുന്നേക്കാൻ ശ്രമിച്ചു. കുറെ സമയമെടുത്ത് ഒരുവിധം എഴുന്നേറ്റിരുന്ന്, തൻ്റെ അടുത്തു തളർന്നിരിക്കുന്ന കുട്ടിയെയും ആടിനെയും അയാൾ നോക്കി.. തന്നെ മരണത്തിൽ നിന്നു രക്ഷിച്ച കുഞ്ഞു ദൈവത്തെ കണ്ണെടുക്കാതെ അയാൾ തൻ്റെ നീരുവച്ച കണ്ണുകളിലൂടെ കണ്ടു. ആ കുഞ്ഞു ദൈവത്തിൻ്റെ കണ്ണുകൾ കുഴിഞ്ഞും, കൈകാലുകൾ ചുള്ളിക്കമ്പുപോലെയുമിരുന്നു.
ആൻറണി പാടുപെട്ട് കോട്ടിനകത്തെ പോക്കറ്റിൽ നിന്നും ഫോൺ പരതിയെടുത്തു. വളരെ കഷ്ടപ്പെട്ട് എന്തൊക്കെയോ അതിൽ തോണ്ടി വരയ്ക്കുന്നത് ആ കുട്ടി ദൈന്യഭാവത്തിൽ നോക്കിയിരുന്നു.. “നീയെങ്ങനെ ഇവിടെ ?.”അയാളുടെ ആംഗ്യത്തിനവൻ ഞരങ്ങി പറഞ്ഞു” “ആടിനെ തപ്പി വന്നതാ” നിമിഷങ്ങൾ കഴിഞ്ഞുപോകെ കുട്ടിയുടെ അവസ്ഥ കണ്ട് അയാൾ ആടിനെ ചൂണ്ടി ‘ഇത്തിരി പാൽ കുടിച്ചൂടെ? ‘എന്ന കൈ കൊണ്ടു ചോദിച്ചു. വേണ്ടെന്നവൻ തലയാട്ടി. മുതലാളി തല്ലുമെന്നവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. സമയം വൈകുന്തോറും വിശപ്പുംദാഹവും ആ കുഞ്ഞുമേനിയിൽ പിടി മുറുക്കി തളർത്തി. നിലത്തേക്കവൻ ചരിഞ്ഞു വീണു
ആൻ്റണി പരിഭ്രാന്തനായി. തന്നെ രക്ഷിച്ച ഈ കുഞ്ഞിനെന്തെങ്കിലും പറ്റുമോ? അയാളോർത്തു, ചുറ്റും പരിചാരകർ, ആഗ്രഹിക്കുമ്പോൾ മുന്നിലെത്തുന്ന മുന്തിയ ഭക്ഷണപാനീയങ്ങൾ, ഇഷ്ടപ്പെട്ട ലക്ഷ്വറി വാഹനങ്ങൾ,മിക്ക നഗരങ്ങളിലും രമ്യഹർമ്മ്യങ്ങൾ,അങ്ങനെയുള്ള താനിപ്പോൾ ഒരിറ്റുവെള്ളവും ആഹാരവും കൊതിച്ച് ഏതോ സ്ഥലത്ത് കിടക്കുന്നു. സമ്പന്നനായ താനും ഒന്നുമില്ലാത്ത ഈ കുട്ടിയും ഒരു പോലെ.
ക്ഷീണംകൊണ്ട് അയാളുടെ ചിന്തകൾ വീണ്ടും മങ്ങിത്തുടങ്ങി. ആ ആടുമാത്രം മുൾച്ചെടികളുടെ നാമ്പും കടിച്ച് അവിടെ ചുറ്റിപ്പറ്റിനിന്നു.
വണ്ടികളുടെ ഇരമ്പലുംഹോണടിയും കേട്ടാണ് അയാൾ കണ്ണു തുറന്നത്. ആരോക്കെയോ ചേർന്ന് അയാളെ സ്ട്രെക്ചറിൽ കിടത്തി. വായിൽ വെള്ളമൊഴിച്ചു കൊടുത്തു. ആംബുലൻസിലേക്കെടുക്കാൻ തുടങ്ങിയപ്പോൾ, അയാൾ കുട്ടിയെ തിരക്കി. വന്നവരിൽ ചിലർ അവനും വെള്ളമൊക്കെ കൊടുത്ത് എഴുന്നേല്പിച്ചിരുന്നു. അവൻ്റെ ആടിനെ കൂടികൂട്ടാൻ, വന്നവരോട് അയാൾ നിർദ്ദേശിച്ചു.
വലിയ ആശുപത്രിയിലെ പതുപതുത്ത മെത്തയിൽ കിടന്ന് അടുത്ത ബഡ്ഡിൽ കിടക്കുന്ന ആൻ്റണിയോട് അവൻ ചോദിച്ചു.”സാറെ എൻ്റെ ആടെവിടെ ?” “നീ പേടിക്കേണ്ട . അതിവിടെയുണ്ട്.” അയാളുടെ മറുപടിയിൽ ആശ്വാസം തോന്നിയെങ്കിലും, മുതലാളിയുടെ മുന്നിൽ ചെല്ലുന്ന കാര്യം അവനെ ഭയപ്പെടുത്തി. അമ്മയും അനുജത്തിമാരും എന്തു ചെയ്യുന്നുണ്ടാവും എന്നോർത്ത് കണ്ണു നിറഞ്ഞു. കരയാതിരിക്കാൻകണ്ണുകൾ ഇറുക്കിയടച്ചു. അല്പം കഴിഞ്ഞപ്പോൾ അവൻ്റെ നെറ്റിയിലൊരു നേർത്ത സ്പർശം ! അവൻകണ്ണുതുറന്നു. അമ്മയും കുഞ്ഞനിയത്തിമാരും തൊട്ടടുത്ത്. അതിൻ്റെ പിന്നിൽ അവൻ്റെ മുതലാളി!അയാളുടെ ചിരിക്കുന്ന മുഖം!അവനാകെ അമ്പരപ്പായി. ആദ്യമായാണ് അയാൾ അവനെ നോക്കി ചിരിക്കുന്നത്.പിന്നാലെ കോട്ടണിഞ്ഞ ഒരു സാർ മുന്നോട്ടു കേറിവന്നു പറഞ്ഞു” യാഷി… നീ നമ്മുടെ സാറിനെ രക്ഷിച്ചില്ലേ ! ആ സാർ ഇനി നിങ്ങളെ രക്ഷിക്കും.മോൻ ഇനി ആടിനെ മേയ്ക്കാനൊന്നും പോകേണ്ട” അവനൊന്നും മനസ്സിലായില്ല.
എല്ലാവരും മുറിയിൽ നിന്നിറങ്ങിയപ്പോൾ ആൻ്റണി അവനോടു ചോദിച്ചു” അത്ര അവശനായിട്ടും ആട്ടിൻപാൽ,നീ കുടിക്കാതെ എനിക്കു മാത്രം തന്നതെന്താ?” ഒരുപുഞ്ചിരിയോടെ അവൻ പറഞ്ഞു” ഞങ്ങൾക്ക് വിശപ്പ് ശീലമാ സാർ ! ആദ്യമായല്ലേ വിശപ്പും ദാഹവുമൊക്കെ സാർ അറിയുന്നത്.ഞാനങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ സാർ മരിച്ചു പോയേനെ”
ഒന്നുംമിണ്ടാതെ അയാൾ ആ കുഞ്ഞുദൈവത്തെ ആരാധനയോടെ നോക്കി കിടന്നു.
രചന : ഷേർളി .വി.ടി.
വിഷയം: വിശപ്പ്


10 Comments
ആ കുഞ്ഞു മനസ്സിൽ എത്ര വലിയ ചിന്തയാണുള്ളത്……. ഹൃദയം തൊടുന്ന കഥ👍🌹
നല്ല കഥ💕💕
ഇഷ്ട്ടായി 😍😍
ജോയ്സ് സന്തോഷം🥰❤️💕
❤️❤️🫂 സ്നേഹം സുമ🥰
നല്ലെഴുത്ത് ഷേർളി.👌♥️
അവസരങ്ങൾ കിട്ടിയാലും മനുഷ്യനാകാൻ പോലും ശ്രമിക്കാത്തവരുടെ ലോകത്ത് ആ കുഞ്ഞു ദൈവം ഒരു വലിയ ദൈവം തന്നെ❤️🙏
❤️❤️🫂 സ്നേഹം സുമ🥰
നല്ലെഴുത്ത് ഷേർലി. വിശപ്പെരു വല്ലാത്ത സത്യമാണ്. വേറേ ഒരു പാട് സത്യങ്ങൾ നമ്മ പഠിപ്പിക്കുന്ന പരമമായ സത്യം.👌👌👏👏❤️❤️🥰
മനോഹരമായി എഴുതി. കുട്ടിയെങ്കിലും പക്വവും കരുതലുമുള്ള ചിന്തകൾ അവനെ ‘കുഞ്ഞുദൈവ’മാക്കി.👏❤️
ജോയ്സ് സന്തോഷം🥰❤️💕