ഭാഗം 1
രചന ജിനാസ്. വി
***************************
2025 ജനുവരി 1.
പുതുവർഷം.
നല്ല തണുപ്പുള്ള പ്രഭാതം.
മൂസക്കയുടെ വീട്ടിൽ നിന്നും നിലവിളി ശബ്ദം ഉയർന്നു. നിലവിളി ശബ്ദം കേട്ട് ആൾക്കാർ അങ്ങോട്ടേക്ക് ഓടി ചെന്നു. എന്താ സംഭവം എന്നറിയാതെ, പിന്നെയും ആൾക്കാർ അങ്ങോട്ടേക്ക് ഓടി ചെന്നു കൊണ്ടിരുന്നു. ആരോ ഫോൺ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പ് അവിടെ ഇരച്ചെത്തി. പോലീസുകാർ മൂസക്കയുടെ വീടിന്റെ ഉള്ളിലേക്ക് കയറി. ടൈൽസ് ഇട്ട നിലത്ത് കൂടി നടക്കുന്ന പോലീസ് ബൂട്ടിന്റെ ഠപ്പ് ഠപ്പ് ശബ്ദം ഉയർന്നു. ഒരു മുറിയിലേക്ക് പോലീസ് കടന്നു. ഉള്ളിൽ ചോര തളം കെട്ടി നിക്കുന്നു.
***************************
2024 ഡിസംബർ 31
***************************
മംഗലത്തിൻ മദ്ഹുകൾ പാടി പുതുനാരിയെ തേടി മഹർ മാല എടുത്തും കൊണ്ട് അതൃപ്പ പുതുമാരൻ ഇതാ വരുന്നേ, മാരൻ ഇതാ വരുന്നേ
കല്യാണ വീട്ടിൽ നിന്ന് പാട്ടും ആർപ്പ് വിളികളും ഉയർന്നു. പാട്ടിനൊത്ത് കുട്ടികളും ചെറുപ്പക്കാരും ഡാൻസ് കളിക്കുന്നു.
ഇന്ന് അബ്ബാസിന്റെയും മുനീറയുടെയും മകൾ അമീറയുടെ കല്യാണം ആണ്.
ഉച്ച ഭക്ഷണം വരെ പാട്ട് സംഘം സ്റ്റേജിൽ പാട്ട് പാടി കൊണ്ടിരുന്നു. ഇനി ഉച്ചഭക്ഷണത്തിനു ശേഷം പാട്ട് തുടരാം എന്ന് നാട്ടു മൂപ്പൻ പറഞ്ഞതോടെ പാട്ട് നിന്നു.
ഒരു സൈഡിൽ ആണുങ്ങളും ഒരു കർട്ടൻ മറവിൽ അപ്പുറത്ത് പെണ്ണുങ്ങൾക്കും ഭക്ഷണം വിളമ്പി.
വൈകുന്നേരം അസറിനു ശേഷം വരന്റെ വീട്ടിൽ നികാഹ് കർമത്തിനായി അബ്ബാസും ബന്ധുക്കളും എത്തി. എന്റെ മകളെ ഇത്ര മഹറിന്നു പകരമായി ഇന്ന ആൾക്ക് നികാഹ് ചെയ്ത് കൊടുത്തിരിക്കുന്നു.
ഉസ്താദ് പറഞ്ഞു കൊടുത്ത വാക്കുകൾ അബ്ബാസ് ഏറ്റു പറഞ്ഞു.
നികാഹ് കർമം കഴിഞ്ഞു. അബ്ബാസും കൂട്ടരും തിരിച്ചു പോയി.
അല്പ സമയത്തിനകം വരനും സംഘവും അബ്ബാസിന്റെ വീട്ടിൽ എത്തി. വരൻ വീട്ടിൽ കയറും മുമ്പ് ഠപ്പേ ഠപ്പേ പൊട്ടാസുകൾ പൊട്ടി.
അവരുടെ കൂടെ ചെണ്ടയും മുട്ടി ബാൻഡ് മേള സംഘവും ഉണ്ട്.
അബ്ബാസിന്റെ വീട്ടു മുറ്റത്തെ കസേരയിൽ പുയ്യാപ്ലയും കൂടെ വന്നവരും ഇരുന്നു.. അവർക്കായി പ്രത്യേകം ഒരുക്കിയ ഫാലൂദ കുടിച്ചു അല്പ സമയത്തിനകം അവർ തിരിച്ചു പോയി.
സാധാരണ കണ്ണൂർ ജില്ലയിൽ, ഭാര്യ വീട്ടിൽ ആണ് താമസമെങ്കിലും പുയ്യാപ്ല കോഴിക്കോട്ടുകാരൻ ആയത് കൊണ്ട് ആ ചടങ്ങ് നടപ്പില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു.
അത് കൊണ്ട് തന്നെ മോള് ഇറങ്ങാൻ നേരം അബ്ബാസും, മുനീറയും കരയാൻ തുടങ്ങിയിരുന്നു. അവർക്കുള്ള ഒറ്റ മോളാണ് അമീറ. അവൾ ഉപ്പാന്റെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. അബ്ബാസിന്റെ ഷർട്ട് മകളുടെ കണ്ണീരിനാൽ നനഞ്ഞു കുതിർന്നു..
അബ്ബാസ് മകളുടെ നെറുകയിൽ ചുംബിച്ചു, തലയിൽ കൈ വെച്ചു അനുഗ്രഹിച്ചു. അമീറ ഉമ്മനെയും കെട്ടിപിടിച്ചു കരഞ്ഞു. എല്ലാവരോടും യാത്ര ചോദിച്ചു അമീറ മോള് ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയായി.
***************************
അന്ന് രാത്രി അബ്ബാസിനു ഉറക്കം വന്നില്ല. അടുത്ത് തന്നെ ഉറങ്ങാതെ മുനീറയും കിടപ്പുണ്ട്.
എന്താ ഇക്കാ ഉറക്കം വരുന്നില്ലേ.. മുനീറ അബ്ബാസിന്റെ നേരെ തിരിഞ്ഞു കിടന്നു ചോദിച്ചു.
ഇല്ലെടീ. ഉറക്കം വരുന്നില്ല. ഞാൻ നമ്മുടെ മോളെ കുറിച്ച് ആലോചിക്കുകയായിരുന്നു.. എത്ര പെട്ടെന്നാ നമ്മുടെ മോള് വളർന്നു വലുതായത്.. അവളെ നീ പ്രസവിച്ചത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..
അതേ ഇക്കാ ഞാനും അമീറ മോളെ കുറിച്ച് തന്നെയാ ഓർക്കുന്നത്. അവൾക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ട്ടം നിങ്ങളോടായിരുന്നു..
മുനീറ അബ്ബാസിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു പറഞ്ഞു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
നീ പറഞ്ഞത് ശരിയാ പെൺമക്കൾക്ക് കൂടുതൽ സ്നേഹം അച്ഛനോട് ആയിരിക്കും എന്ന് എവിടെയോ വായിച്ചത് പോലെ ഒരോർമ്മ. നമ്മുടെ മോളുടെ കാര്യത്തിൽ അത് വളരെ ശരിയായിരുന്നു. പണ്ട് നമുക്ക് വണ്ടി ഒന്നും ഇല്ലാത്ത കാലത്ത് എത്ര ദൂരം അവളെയും എടുത്തു നടന്നിരിക്കുന്നു. ആദ്യമായി സ്കൂളിൽ ചേർക്കാൻ പോയതും, ഉപ്പ കൂടെ ഇരിക്കണമെന്ന് പറഞ്ഞു അവൾ കരഞ്ഞതുംഅവസാനം അവളെ ബെഞ്ചിൽ ഇരുത്തി ഞാൻ പുറത്തേക്ക് ഓടിയതും മോളുടെ കരച്ചിൽ കേട്ട് വീണ്ടും ക്ലാസ്സിലേക്ക് തന്നെ പോയി അവളുടെ കൂടെ കുറച്ചു നേരം ബെഞ്ചിൽ ഇരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.. ഓർക്കുമ്പോൾ, വല്ലാത്ത സങ്കടം. ഞമ്മളെ മോള് വളരേണ്ടായിരുന്നു..
അബ്ബാസ് വിഷമത്തോടെ പറഞ്ഞു..
ഇക്കാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇക്കാക്ക് വിഷമം ആകുമോ?
അബ്ബാസ് പറഞ്ഞത് മുഴുവൻ കേട്ട ശേഷം മുനീറ ചോദിച്ചു..
നീ പറ ഞാൻ കേൾക്കട്ടെ.
അബ്ബാസ് മുനീറയുടെ നേരെ തിരിഞ്ഞു കിടന്നു.
ഇക്കാക്ക് മോളെ പിരിഞ്ഞതിൽ നല്ല വിഷമം ഇല്ലേ.. അത് പോലെ എനിക്കും ഒരു ഉപ്പ ഉണ്ടായിരുന്നു. എന്നെ ഒരു പാട് സ്നേഹിച്ച ഉപ്പ. ഇക്കയും എന്റെ ഉപ്പയും പിണങ്ങിയത് കൊണ്ട് ഞാൻ എന്റെ ഉപ്പാനെ കണ്ടിട്ട് എത്ര കാലം ആയി എന്നറിയോ.. ഇക്കാക്ക് എന്റെ ഉപ്പാനോടുള്ള ദേഷ്യം കാരണം എന്റെ ഉപ്പാനെയും കൂടപ്പിറപ്പുകളെയും നമ്മുടെ മോളുടെ കല്യാണത്തിന് പോലും വിളിച്ചില്ല. നമുക്ക് ഒന്ന് എന്റെ ഉപ്പാനെ കാണാൻ പോയാലോ? മുനീറ പറഞ്ഞു തീരും മുമ്പ് കരഞ്ഞു പോയിരുന്നു.
മുനീറ പറഞ്ഞത് കേട്ടപ്പോൾ, അബ്ബാസിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.
ശരിയാ എന്റെ അമ്മോശൻ, മുനീറയുടെ ഉപ്പ മൂസക്കയുമായി ഞാൻ പിണങ്ങിയിട്ട് കുറേ വർഷമായി. മുനീറയുടെ സഹോദരൻ മുജീബിന്റെ കല്യാണത്തിന് ആയിരുന്നു ആ പിണക്കം. കല്യാണത്തിന്റെ അന്ന് മുനീറയുടെ ജ്യേഷ്ട്ടത്തി മുംതാസിന്റെ ഭർത്താവിന് വലിയ സ്വീകരണം. എന്നെ അവഗണിച്ചത് പോലെ തോന്നി. അവരൊക്കെ വലിയ പൈസക്കാർ, എന്നെ ഒന്ന് തരം താഴ്ത്തിയ പോലെ എനിക്ക് തോന്നി. ദേഷ്യം മനസ്സിൽ അടക്കി പിടിച്ചു ശീലം ഇല്ലാത്ത ഞാൻ കല്യാണ വീട്ടിൽ നിന്ന് തന്നെ പൊട്ടിത്തെറിച്ചു.. ഞാൻ അങ്ങനെ രണ്ട് കണ്ണിലൂടെ ഒന്നും കണ്ടിട്ടില്ല അബ്ബാസേ, എന്റെ രണ്ട് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും എനിക്ക് ഒരു പോലെ ആണ് എന്നൊക്കെ മൂസക്ക സമാധാനിപ്പിച്ചു എങ്കിലും എന്റെ കോപം അടങ്ങിയില്ല. വീണ്ടും എന്തൊക്കെയോ പറഞ്ഞ എന്നോട് മൂസക്ക തിരിച്ചും ചൂടായി സംസാരിച്ചു. അതോടെ കല്യാണ വീട്ടിൽ നിന്നും ഭാര്യയെയും മോളെയും കൂട്ടി ഇറങ്ങിയതാണ്. പിന്നെ ആ ഭാഗത്തേക്ക് ഞാൻ പോയിട്ടില്ല.. ഭാര്യയെയും മോളെയും പോകാനും അനുവദിച്ചതുമില്ല.. എന്റെ മോളുടെ കല്യാണം അവിടെ പറയുകയും ചെയ്തിട്ടില്ല. ഞാൻ ചെയ്തത് വലിയ ഒരു ക്രൂരത തന്നെ..
മുനീറാ സോറിയെടീ, ഒരു ഉപ്പാന്റെ വേദന ഞാൻ അറിയുന്നത് ഇന്നാണ്. ഇന്ഷാ അല്ലാഹ് നാളെ തന്നെ നമുക്ക് നിന്റെ വീട്ടിൽ പോകണം, നിന്റെ ഉപ്പാനോട് മാപ്പ് ചോദിക്കണം. പറ്റുമെങ്കിൽ നിന്റെ ഉപ്പാന്റെ കൂടെ രണ്ട് ദിവസം താമസിക്കണം.
അബ്ബാസ് പറഞ്ഞത് കേട്ടപ്പോൾ മുനീറ സന്തോഷത്തോടെ അബ്ബാസിനെ കെട്ടിപിടിച്ചു കിടന്നു.
പക്ഷേ പിറ്റേന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് അവരെ തേടിയെത്തിയത്.. അതറിഞ്ഞു മുനീറ നെഞ്ചിൽ കൈ വെച്ചു നിലവിളിച്ചു.
എന്റെ റബ്ബേ എനിക്കൊന്നും കാണാനും കേൾക്കാനും വയ്യേ.. അവൾ നെഞ്ചത്തടിച്ചു നിലവിളിച്ചു.
തുടരും..
✍️ ജിനാസ് വി.
#തുടർക്കഥ
#കൂട്ടക്ഷരങ്ങൾ


3 Comments
Pingback: മൂസക്കയുംമക്കളും ക്‌ളൈമാക്സ് - By ജിനാസ് വേലാണ്ടി - കൂട്ടക്ഷരങ്ങൾ
Pingback: മൂസക്കയുംമക്കളും മൂന്നാം ഭാഗം - By ജിനാസ് വേലാണ്ടി - കൂട്ടക്ഷരങ്ങൾ
Pingback: മൂസക്കയും മക്കളും - തുടർക്കഥ രണ്ടാം ഭാഗം - By ജിനാസ് വേലാണ്ടി - കൂട്ടക്ഷരങ്ങൾ