കുട്ടികളുടെ പരീക്ഷ പേപ്പറിനു മാർക്കിട്ടു കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു ബഹളം കേട്ടത്. ഉച്ചത്തിലുള്ള ശകാരവും നേർത്ത കരച്ചിലും…
ജനലുകൾ എല്ലാം അടച്ചു ബോൾട്ടിട്ടിരിക്കുകയാണ്.
ഡിസംബറിലെ കടുത്ത ശൈത്യത്തിൽ ഉത്തരേന്ത്യ വിറങ്ങലിച്ചു നിൽക്കുന്നു.
ശിശിര കാലത്ത് സൂര്യൻ വളരെ നേരത്തെ തന്നെ മടക്കയാത്ര തുടങ്ങും.അതിനാൽ സന്ധ്യയായപ്പോഴേ ഇരുട്ട് കനത്തു തുടങ്ങിയിരുന്നു.
ഒരു കരിയില പോലും അനങ്ങാതെ പ്രകൃതി നിശ്ശബ്ദമായിരിക്കുന്നതിനാൽ ബഹളത്തിന്റെ ഉറവിടം പെട്ടെന്നു തന്നെ പിടി കിട്ടി. ഞങ്ങൾ താമസിക്കുന്ന ഗവണ്മെന്റ് ഹൗസിങ് കോളനിയുടെ തൊട്ടടുത്തുള്ള വീട്ടിൽ നിന്നാണ്.
റജായ്ക്കുള്ളിൽ(ക്വിൾടിനുള്ളിൽ)കയറിപ്പറ്റി സുഖകരമായ ഒരു ആലസ്യത്തിൽ കിടക്കുന്ന ആളെ തൊട്ടു വിളിച്ചു.
“മാഷേ…ഒന്നെണീറ്റെ… ദേ.. ആ കിഷൻ തുടങ്ങിയെന്നു തോന്നുന്നു. ഒന്നു പോയി അവനെ രണ്ടു വഴക്കു പറഞ്ഞിട്ടു വാ.”
“പിന്നെ…. കള്ള് കുടിച്ചു ലെവൽ ഇല്ലാത്തവനോട് ഇപ്പോൾ വല്ലതും പറഞ്ഞാൽ എറിക്കുമോ?”
മാഷ് ഒന്നൂടെ ചുരുണ്ടു കൂടി.
“അല്ലന്നേ.. നിങ്ങളെ കിഷന് പേടി കാണും. പെണ്ണുങ്ങളെ പേടിയില്ലെങ്കിലും.”
“ആര് പറഞ്ഞു.. നമ്മൾ രണ്ടു പേരും കൂടി നട ക്കുമ്പോൾ അവൻ എപ്പോഴെങ്കിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?”
അതെന്താ? നിന്നെ പേടിച്ചിട്ട്. നിന്നെ കാണുമ്പോഴേ കക്ഷി ഈ പഞ്ചായത്ത് വിടും.
പക്ഷേ ഞാൻ തന്നെയുള്ളപ്പോൾ എന്റെ മുമ്പിൽ കൂടി ചിരിച്ചോണ്ട് നടന്നുപോകും.
മാഷ് ചിരിയോടെ പറഞ്ഞു.
ആ ഫലിതം ഞാൻ ആസ്വദിച്ചു.
ഹൗസിങ് കോളനി യുടെ ഏറ്റവും അറ്റത്തുള്ള വീടാണ് ഞങ്ങളുടേത്. അതിനു തൊട്ടു പുറത്തുള്ള വീട്ടിലാണ് കിഷനും ഭാര്യ സരോജും താമസിക്കുന്നത്. കിഷൻ ധോബിയാണ്. തലമുറ തലമുറയായിട്ട് വസ്ത്രങ്ങൾ അലക്കി തേച്ചു കൊടുക്കുന്ന പണി.
രണ്ടാണ്മക്കൾ ഉള്ളതിൽ മൂത്തവൻ മാഷിന്റെ സ്കൂളിൽ പതിനൊന്നാം തരത്തിൽ. ഇളയവൻ എട്ടിലും. യോഗേഷിനെ എട്ടാം ക്ലാസ്സിൽ ഞാനും പഠിപ്പിച്ചിട്ടുണ്ട്.
മൂത്ത മകൻ യോഗേഷിനെ പഠിപ്പിച്ചു ജോലിക്കാരനാക്കണമെന്നാണ് കിഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പഠനത്തോട് പുറം തിരിഞ്ഞു നില്ക്കയാണ് ചെക്കൻ. ഇളയ ആൾ സഞ്ജു പഠിക്കാൻ ബഹു മിടുക്കൻ ആണ്.
ബഹളം ഏറെക്കുറെ ശമിച്ചിരിക്കുന്നു.ഒത്തുതീർപ്പിലായെന്നു തോന്നുന്നു.
റൊട്ടി (ചപ്പാത്തി) ഉണ്ടാക്കട്ടെ?
പേപ്പർ എടുത്തുവെച്ചിട്ടു ചോദിച്ചു..
ഉം..ആയിക്കോട്ടെ… ഞാൻ കൂടണോ?
മാഷ് ഒന്നൂടെ രജായ്ക്കുള്ളിലേക്കു ചുരുണ്ടു കയറിക്കൊണ്ട് ചോദിച്ചു.
വേണ്ടാ.. ഉണ്ടാക്കിയിട്ട് വിളിക്കാം. എന്നു പറഞ്ഞിട്ട് അടുക്കളയിലേക്കു പോയി.
പോകുന്ന വഴി ചില്ലു ജനാലക്കപ്പുറം കണ്ട കാഴ്ച്ച എന്നിൽ ഒ രു നടുക്കമുണ്ടാക്കി.
സരോജ് വീട്ടുമുറ്റത്തു കുത്തിയിരിക്കുന്നു. സാരിതലപ്പെടുത്തു മുഖവും തലയും മറച്ചിട്ടുണ്ട്.
ഞാൻ പെട്ടെന്ന് മാഷിനെ കുത്തിപ്പൊക്കി.
“ദേ… ആ പെണ്ണിനെ വീട്ടിനകത്തേക്ക് കടക്കാൻ അവൻ സമ്മതിക്കുന്നില്ല എന്നു തോന്നുന്നു. ഒന്നു ചെന്ന് അവനോടു ചോദിച്ചേ.”
“ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.. കുറച്ചുകഴിഞ്ഞു അവൻ വാതിൽ തുറന്നുകൊടുക്കും.. അവൾ അകത്തുകയറി പോകുകേം ചെയ്യും. എന്നിട്ടു വേണ്ടേ നാളെ നവദമ്പതികളെ പോലെ ചുറ്റിയടിക്കാൻ…”
മാഷ് എന്നെ നോക്കി പറഞ്ഞു.
ഇപ്രാവശ്യം സരോജ് അഹമ്മദാബാദിലെ അവളുടെ വീട്ടിൽ പിണങ്ങി പോയി തിരിച്ചു വന്നതിനു ശേഷം വലിയ പ്രശ്നം ഇല്ലായിരുന്നല്ലോ. കിഷൻ മാപ്പുപറഞ്ഞിട്ടാണ് സരോജിന്റെ വീട്ടുകാർ കൂടെ വിട്ടതെന്നാ അവൾ പറഞ്ഞത്.
തുടർന്ന് മാഷിനെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു.
“നോക്ക്… ഈ കടുത്ത തണുപ്പിൽ അവൾ അവിടെ ഇരുന്നാൽ മരവിച്ചു മരിച്ചു പോകും.. അവന് അതൊന്നും ഓർമ്മ കാണില്ല. നിങ്ങൾ ചെന്ന് അവനെ വിളിക്ക്.”
“അവളുടെ മക്കളും കണക്കാണല്ലോ.അവർക്കും അമ്മയെക്കുറിച്ചു വേവലാതി ഇല്ലേ..”
മാഷ് അതൃപ്തിയോടെ എഴുന്നേറ്റ് ഇട്ടിരുന്ന സ്വെറ്ററിന്റെ പുറത്തു ഒരു വൂളൻ ഷാൾ കൂടി പുതച്ചുകൊണ്ട് എന്നെയും കൂട്ടി പുറത്തിറങ്ങി.
ഞാൻ സരോജിനെ പിടിച്ചെണീപ്പിച്ചു കൊണ്ടു തണുപ്പത്തിരിക്കുന്നതിനു ശകാരിച്ചു .
അവളെ വീട്ടിൽ കയറ്റാതെ കിഷൻ വാതിൽ അടച്ചിരിക്കയാണെന്ന് കരച്ചിലിനിടെ അവൾ പറഞ്ഞു.
മിണ്ടാതെ നിൽക്കുന്ന മാഷിനെ മറികടന്നു വാതിലിൽ ശക്തിയായി മുട്ടിയപ്പോൾ കിഷൻ ജനൽ തുറന്നു നോക്കി. ഇവന്റടുത്തു മര്യാദ പറ്റില്ലെന്നു അറിയാമായിരുന്നതിനാൽ സരോജിനെ അകത്തുകയറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഭീഷണി മുഴക്കി.
“ആന്റിജി… ഇസ്നേ മേരാ പൈസ ചുരാ ലിയാ. “(ഇവൾ എന്റെ പൈസ കട്ടെടുത്തു.).
“ഏ തും തോ റോശ് ബോൽത്തെ ഹേ നാ. വോ ബാത്ത് ചോടോ. ദർവാസ ഖോലോ.”
(ഇതു നീ എപ്പോഴും പറയുന്നതല്ലേ?അത് വിട്.
ഇപ്പോൾ വാതിൽ തുറക്ക്.)
സരോജിനെ അകത്തു കയറ്റിയിട്ട് തിരിച്ചു പോരുമ്പോൾ എനിക്കു ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
“അതിരാവിലെ വീട്ടിലെ പണികൾ തീർത്തിട്ട് കിഷന്റെ കൂടെ തുണി അലക്കാനും വിരി ക്കാനും ഇറങ്ങുന്ന സരോജാണ്. കിഷൻ ഇല്ലാത്ത സമയത്ത് ബാക്കി തുണികൾ മുഴുവനും തേക്കുന്നത്.
തേച്ച തുണികൾ വീടുകളിൽ കൊടുക്കാനെന്നും പറഞ്ഞു പോകുന്ന കക്ഷി പിന്നെ വരുന്നതോ പാതിരാത്രിയിൽ. അതും നാലു കാലിൽ.
എന്നിട്ട് അവനില്ലാത്ത സമയത്തു തുണി കൊണ്ടുപോകാൻ വരുന്നവർ നൽകുന്ന കൂലിയിൽ നിന്നും അവൾ മോഷ്ടിക്കുന്നുവെന്നു പറഞ്ഞു അവളെ ഉപദ്രവിക്കുകയും..”
“നിന്റെ സ്ത്രീ ശാക്തീകരണ ക്ലാസ്സുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലല്ലോ” മാഷ് പറഞ്ഞു.
“പിള്ളേർ വലുതാകുമ്പോൾ കിഷൻ മര്യാദ ആകുമായിരിക്കും. സരോജ് വിചാരിച്ചാൽ അവനെ നന്നാക്കാൻ പറ്റുമെന്നു തോന്നുന്നില്ല.”
ഞാൻ നിരാശയോടെ പറഞ്ഞു.
മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചിട്ടു ഞാൻ തുടർന്നു.
“പിള്ളേരെയും അവൻ ഉപദ്രവിക്കും. അതാ യോഗേഷിനെ ഇടയ്ക്കിടയ്ക്ക് കാണാതെ പോകുന്നത്.”
മാഷ് ഒന്നും മിണ്ടാതെ ക്വിൽറ്റിനുള്ളിലേക്ക് കയറി കിടന്നു.
പിന്നീട് തണുപ്പുകാലം കഴിയുന്നത് വരെ വലിയ പ്രശ്നങ്ങൾ ഒന്നും കേട്ടില്ല.
ഫെബ്രുവരി അവസാനമായപ്പോഴേക്കും സ്കൂളിൽ തകൃതിയായി പോർഷനുകൾ തീർത്തു കൊണ്ടിരിക്കുന്ന സമയത്താണ് മാഷ് പറയുന്നത്… യോഗേഷ് സ്കൂളിൽ വരുന്നില്ലെന്ന്.
സരോജ് പിറ്റേന്ന് ഒരു ഫോൺ നമ്പറുമായി വന്നിട്ട് പറഞ്ഞു.. അവളുടെ അഹമ്മദാബാദിലുള്ള സഹോദരനെ ഒന്നു വിളിക്കണം.. യോഗേഷ് അവിടെ ചെന്നോന്ന് അറിയണമെന്ന്.
യോഗേഷ് അഹമ്മദാബാദി ലുണ്ടെന്നു അറിഞ്ഞ കിഷൻ അവനെ കൂട്ടിക്കൊണ്ട് വരാൻ പോയെങ്കിലും അവൻ വരാൻ കൂട്ടാക്കിയില്ല.
ഒരഞ്ചാറു മാസം കഴിഞ്ഞ് യോഗേഷ് തിരികെയെത്തി. ഇനി പഠിക്കാൻ പോകുന്നില്ലയെന്ന് അമ്മയോട് പറഞ്ഞെന്നറിഞ്ഞിട്ടും കിഷൻ ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് മുതൽ അവനും ധോബി പണിയിൽ ഭാഗഭാക്കായി.
അധികം താമസിയാതെ ഞങ്ങൾ രണ്ടുപേർക്കും ഷിയോഗഞ്ചു സ്കൂളിലേക്കു മാറ്റം കിട്ടി സിറോഹി വിടേണ്ടി വന്നു. രണ്ടു വർഷങ്ങൾക്കു ശേഷം തിരികെ സിറോഹിയിൽ എത്തിയപ്പോഴേ സരോജിനെ അന്വേഷിച്ചെങ്കിലും അവർ വീടു മാറി പ്പോയെന്നറിഞ്ഞു.
പഴയ മലയാളി സുഹൃത്തുക്കൾ പലരും പരിചയം പുതുക്കാൻ എത്തി. സൗഹൃദസംഭാഷണങ്ങൾക്കിടയിൽ സർക്കാർ ആശുപത്രിയിലെ ഹെഡ് നേഴ്സ് ആയ ജയിനമ്മ സിസ്റ്റർ സരോജിനെ ആശുപത്രിയിൽ കണ്ട കാര്യം സൂചിപ്പിച്ചു.
“സരോജിനെന്തുപറ്റി? “എന്റെ ആകാംക്ഷ കണ്ട് സിസ്റ്റർ പറഞ്ഞു..” സരോജിനല്ല.. അവരുടെ മരുമോൾക്കാണ്.. മിസ്കാര്യേജ്.. ഇതു രണ്ടാമത്തെ പ്രാവശ്യമാണ്”.
ജയിനമ്മ സിസ്റ്റർ രോഷത്തോടെ തുടർന്നു.
“കൊച്ചു പെണ്ണല്ലേ.. പതിനെട്ടു വയസ്സ് തികഞ്ഞിട്ടുണ്ടോന്നു സംശയമാ. അവൾ ഒത്തിരി വീക്കാണ്. ഇവനെയൊക്കെ എന്താ ചെയ്യേണ്ടേ?”
“കെട്ടിയോനും അമ്മായിഅമ്മയ്ക്കും പിന്നെ ആ പെങ്കൊച്ചിനും ഡോക്ടർ മേത്തയുടെ വക സൗജന്യ മെഡിക്കൽ ക്ലാസ്സ് ഉണ്ടായിരുന്നു. ”
“യോഗേഷ് കല്യാണം കഴിച്ചോ? ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ.”
“ആരും അറിഞ്ഞില്ല. യോഗേഷ് ഇടക്കിടക്ക് അഹമ്മദാബാദിന് പോകുമായിരുന്നല്ലോ. അങ്ങനെ കിട്ടിയതാ. സരോജിന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ്..”
ഈ ചെറുപ്രായത്തിൽ തന്നെ ഒരു കല്യാണവും കഴിച്ചു കുടുംബസ്ഥനായിരിക്കുന്നു. എന്നിട്ട് അവന്റെ അച്ഛനെ പോലെ തന്നെ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കാമെന്നായിരിക്കും.
എനിക്കു വല്ലാത്ത സങ്കടം തോന്നി. ഭർത്താവിനെ ക്കൊണ്ട് സരോജിന് ഒരു സന്തോഷമോ സമാധാനമോ കിട്ടിയില്ല. മക്കൾ വളർന്നാൽ എങ്കിലും രക്ഷപ്പെടും എന്നു വിചാരിച്ചിട്ട് ഇപ്പോൾ ഇങ്ങനെയും…
ആ ശനിയാഴ്ച സരോജ് മരുമകളെയും കൂട്ടി വീട്ടിൽ എത്തി.
“കൈസാ ഹേ സരോജ്?”(എങ്ങനെയിരിക്കുന്നു സരോജ്)
“ടീക്ക് ഹും. ആന്റിജി. മേരി ബഹു ജനനി കൊ ദേഖ് ദീജിയെ..
(കുഴപ്പമില്ല.. ആന്റിജി. എന്റെ മരുമകൾ ജനനിയെ കണ്ടാലും.)
ഞാൻ ആ പെൺകുട്ടിയെ നോക്കി. ഒരു ചെറിയ കുട്ടി.സുന്ദരമായ മുഖം.. വെറുതെയല്ല യോഗേഷ് അഹമ്മദാബാദി ലെ നിത്യ സന്ദർശകൻ ആയത്.
പക്ഷേ അവൾ അത്ര സന്തോഷവതിയല്ല. എന്തോ ഒന്ന് അവളെ അലട്ടുന്നുണ്ട്
സരോജ് അവളെ അവിടെ നിർത്തിയിട്ട് തേച്ച തുണികൾ വീടുകളിൽ കൊടുക്കാനായി പോയി.
ജനനിയ്ക്ക് ഭക്ഷണം നൽകിയതിന് ശേഷം ഞാൻ വിശേഷങ്ങൾ ചോദിച്ചറിയാനായി അടുത്തു ചെന്നു.
പരിചയക്കുറവ് മൂലമായിരിക്കണം ആദ്യമൊന്നും അവൾ സംസാരിച്ചില്ല.
ഞാൻ അവളെ ഓരോരോ ഭക്ഷണവും കഴിക്കാനായി നിർബന്ധിക്കുകയും ഇപ്പോൾ പോഷകഗുണം കൂടുതൽ ഉള്ള ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു.
പതുക്കെ പതുക്കെ അവൾ മുദ്ര ചെയ്തു വെച്ചിരുന്ന ചുണ്ടുകളും ഹൃദയവും എന്റെ മുന്നിൽ തുറന്നു.
ജനനി പ്ലസ് ടു പാസ്സായിട്ടുണ്ട്. യോഗേഷുമായുള്ള ബന്ധം വീട്ടിൽ പ്രശ്നമായപ്പോഴാണ് അവൾ വീട്ടിൽ പറയാതെ യോഗേഷിനൊപ്പം സിറോഹിക്ക് പോന്നത്. വീടുമായി ഇപ്പോൾ ബന്ധമൊന്നുമില്ല.അമ്മയെ കാണണമെന്നുണ്ട്.
അവളുടെ കണ്ണുകളിൽ നീർ മണികൾ ഉരുണ്ടുകൂടി.
പിന്നീട് അവൾ സംസാരിച്ചതിൽ നിന്നും എനിക്കു കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായി.
യോഗേഷിന്റ കയ്യിൽ പൈസയില്ല. തുണി അലക്കാനും തേക്കാനും അവൻ കൂടുന്നുണ്ടെങ്കിലും ചില്ലി പൈസ എടുക്കാൻ കിഷൻ സമ്മതിക്കില്ല. അതിനും പുറമേ യാണ് കിഷന്റെ കള്ള് കുടിച്ചു വന്നിട്ടുള്ള പിത്തലാട്ടം.
“ഈ ഒളിച്ചോട്ടം വേണ്ടിയിരുന്നില്ല എന്നു ഇപ്പോൾ തോന്നുന്നു.”
നെടുവീർപ്പോടെ അവൾ പറഞ്ഞു.
” എന്നെ അഹമ്മദാബാദിൽ കോളേജിൽ ചേർക്കാൻ അച്ഛൻ അപേക്ഷഫോറം വാങ്ങിച്ചിരുന്നതാണ്.”
എനിക്കു സങ്കടം തോന്നി.
സരോജ് തിരിച്ചെത്തിയപ്പോൾ ഞാൻ പറഞ്ഞു..
“ജനനിയ്ക്ക് വിളർച്ചയും ക്ഷീണവും ഉണ്ട്. അവൾക്കു നിങ്ങൾക്കൊക്കെ കിട്ടിയ ആ പ്രസവ ശുശ്രൂഷ തന്നെ ചെയ്യണം.”
സരോജ് നിസ്സഹായതയോടെ എന്നെ നോക്കി.
“ആന്റിജിക്ക് എല്ലാം അറിയാവുന്നതല്ലേ. കിഷൻ പഴയതിലും ബെദുമാഷ് ( ദുഷ്ടൻ) ആയിരിക്കുന്നു.”
“പറഞ്ഞയക്കുന്ന പകുതി സാധനവും വാങ്ങിക്കില്ല. യോഗേഷിന് അവന്റെ
ഭാര്യക്ക് വേണ്ടി ചെലവാക്കാൻ പത്തു പൈസ പോലും കയ്യിൽ കിട്ടുന്നില്ല.”
“അഹമ്മദാബാദിൽ പൊക്കോളാൻ ഞാൻ പറഞ്ഞതാ. പക്ഷേ അവന് പേടി. എന്റെ ആങ്ങളയും ബേട്ടിയുടെ വീട്ടുകാരും ഒക്കെ പിണങ്ങിയിരിക്കുവല്ലേ.”
ഞാൻ ആലോചനയിലായി. കുറച്ചു നിമിഷത്തിനു ശേഷം ജനനിയോട് ചോദിച്ചു. “നിനക്കു നഴ്സിങ്ങിന് പോകാൻ താല്പര്യമുണ്ടോ?
“ഇപ്പോൾ പറയണ്ട. നാളെ ആലോചിച്ചിട്ടു പറഞ്ഞാൽ മതി. ഇവിടെ സിറോഹിയിൽ നഴ്സിംഗ് കോളേജ് ഉണ്ട്.”
സംശയത്തോടെ നിൽക്കുന്ന അവളോട് ഞാൻ സാവധാനം പറഞ്ഞു.
“നോക്ക്.. ഞാനും മാഷും എത്രയോ ദൂരെ നിന്നുമാണ് ഇവിടെ ഈ രാജസ്ഥാനിൽ ജോലിക്കു വന്നിരിക്കുന്നത്. നമ്മുടെ ആശുപത്രിയിൽ ഉള്ള ജയിനമ്മ സിസ്റ്ററും അതുപോലെ തന്നെയാണ് വന്നിരിക്കുന്നത്. ജീവിക്കാൻ വേണ്ടി അല്ലേ ഞങ്ങൾ എല്ലാവരും വീടും നാടും ഉപേക്ഷിച്ചു ഇവിടെ ജോലിക്കായി എത്തിയത്.”
“നിനക്കു ദൂരെ എങ്ങും പോകേണ്ട. പഠിച്ചു കഴിഞ്ഞാൽ ഇവിടെ തന്നെ ജോലിയും കിട്ടും”.
സരോജിനെ സംശയത്തോടെ നോക്കി നിന്ന ജനനിയോട് ഞാൻപുഞ്ചിരിയോടെ പറഞ്ഞു. “സരോജിനെ നോക്കണ്ട. നിനക്കു താല്പര്യമുണ്ടെങ്കിൽ നമുക്ക് മുൻപോട്ടു പോകാം.”
അവൾ തല കുലുക്കി സമ്മതം അറിയിച്ചു.
സരോജിന്റെ കയ്യിൽ കുറച്ചു പൈസ കൊടുത്തിട്ട് ജനനിയുടെ ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങൾ ഇവിടെ കൊടുക്കുന്ന മരുന്നുകളും ഉണങ്ങിയ പഴങ്ങൾ ചേർത്ത ലേഹ്യവും കൊടുക്കാൻ നിർദ്ദേശിച്ചു.
“പിന്നെ മഞ്ഞൾ പൊടിയും ഗോതമ്പു മാവും കൂടി കടുകെണ്ണയിൽ ചാലിച്ചു ശരീരത്തിൽ പുരട്ടി ഭംഗിയായി തിരുമ്മുന്ന ഒരു സമ്പ്രദായം ഇവിടൊക്കെ ഇല്ലേ. അതും കൂടി ചെയ്തോ. ശരീരത്തിന് ഒരു ഉണർവും ഊർജവും കിട്ടുമല്ലോ..”
ശരി ആന്റിജി. സരോജ് പോകാനൊരുങ്ങി.
ജയിനമ്മ സിസ്റ്റർ പറഞ്ഞ കാര്യങ്ങൾ വെറുതെ ഒന്നു ഓർമ്മിപ്പിച്ചപ്പോൾ സരോജ് നാണത്തോടെ മൊഴിഞ്ഞു..
“ഇവൾ ഇപ്പോൾ എന്റെ കൂടെയാണ് കിടക്കുന്നത്.”
ഞാൻ ഒന്നു പുഞ്ചിരിച്ചു.
മാഷ് വന്നപ്പോൾ വിജയശ്രീലാളിതയായി എന്തോ വെട്ടിപിടിച്ച പോലെ നിൽക്കുന്ന എന്നെ കണ്ട് അദ്‌ഭുതത്തോടെ ചോദിച്ചു..
“എന്താണ് ഭവതിയുടെ മുഖത്ത് പൂർണചന്ദ്രനുദിച്ച പോലെ ഒരു പ്രകാശം?”
ഉണ്ടായ കാര്യങ്ങളെല്ലാം അക്കമിട്ടു പറഞ്ഞ പ്പോൾ മാഷ് പറഞ്ഞു.
ഇവിടെ സ്ഥിരതാമസക്കാരിയല്ലാതിരുന്ന ആ കുട്ടിക്ക് ഇവിടുത്തെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് വേണം. അത് കാണുമല്ലോ അല്ലേ?
ഞാൻ അങ്കലാപ്പിലായി. അത് ചോദിക്കാൻ മറന്നു.
പിറ്റേന്ന് യോഗേഷിനെ കണ്ട് ചോദിച്ചപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടന്നു പറഞ്ഞു.
ഹോ…ആശ്വാസമായി. പടിക്കൽ കൊണ്ട് പോയി കലമുടച്ചില്ലല്ലോ.
യോഗേഷിനെ കൂട്ടി ജനനിയ്ക്കുള്ള അപേക്ഷ ഫോം വാങ്ങിക്കാൻ പോയി . കിഷന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് ജനനിയെ ഓക്സിലറി നഴ്സിംഗ് മിഡ് വൈഫറി ( എ എൻ എം )കോ ഴ്‌സിനു ചേർത്തു.
പഠിക്കാൻ സമർത്ഥയായി രുന്നു ജനനി. ഞങ്ങൾക്ക് അടുത്ത ട്രാൻസ്ഫർ വന്നപ്പോഴേക്കും ജനനി തൊട്ടടുത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ (പ്രാഥമിക ആരോഗ്യകേന്ദ്രം) ജോലിക്കു പ്രവേശിച്ചിരുന്നു.
ഞങ്ങളെ യാത്രയയ്ക്കാനായി സരോജിന്റെ കൂടെ ജനനിയും എത്തി. സ്നേഹവായ്പ്പോടെ അവൾ എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. ഇവിടങ്ങളിലെ മുതിർന്ന ബന്ധുക്കളുടെ പാദം തൊട്ടു വന്ദിക്കുന്ന പതിവിൽ എന്റെ മുമ്പിൽ കുനിഞ്ഞ അവളെ ഞാൻ തടഞ്ഞു.
“ആന്റിജി ഇത്ര പെട്ടെന്നു സ്ഥലം മാറിപോകുമെന്ന് കരുതിയില്ല. ആദ്യത്തെ ശമ്പളം കിട്ടിയിട്ട് ഒരു ഗിഫ്റ്റ് (സമ്മാനം) വാങ്ങി തരാൻ ഏറെ കൊതിച്ചിരുന്നു.”
വികാരവായ്പ്പോടെ അവളെ ആശ്ലേഷിച്ചിട്ട് പറഞ്ഞു..
“ബേട്ടി… നീ ജോലിയിൽ പ്രവേശിച്ചപ്പോൾ പങ്കു വെച്ച ലഡുവിന്റെ മധുരം ഇപ്പോഴും നാവിൽ നിൽക്കുന്നു. അതാണ് എനിക്കു തരാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ്.
“നീ എനിക്കു (ബേട്ടി) മകൾ തന്നെയാണ്..”
സരോജ് അടുത്തു വന്നു പറഞ്ഞു.
“ആന്റിജി എന്റെ ഭയ്യായും( സഹോദരൻ) വന്ദനയുടെ മാതാപിതാക്കളും വരുന്നുണ്ട്.. അപ്പോൾ ആന്റിജി ഇവിടില്ലല്ലോ. ആന്റിജി ഇവിടെ വേണമായിരുന്നു. ‘
“ഞാൻ ഫോണിൽ സരോജിന്റെ ഭയ്യയോട് സംസാരിച്ചിട്ടുണ്ടല്ലോ.. ജനനിയുടെ മാതാപിതാക്കൾ ഇനി വരുമ്പോൾ കാണാം.”
തിരിഞ്ഞു ജനനിയോടായി മൊഴിഞ്ഞു.
“ഇനി ഞാനും മാഷും തിരിച്ചെത്തുമ്പോഴേക്കും സരോജിന് കൊഞ്ചിക്കാൻ ഒരു കുഞ്ഞിനെ കൊടുക്കാമല്ലോ അല്ലേ. എന്തു പറയുന്നു?”
അവൾ നാണം കലർന്ന മുഖത്തോടെ വളരെ മൃദുവായി മന്ദഹസിച്ചു.

