അന്ന് പൗർണ്ണമി , ഉത്രാടപ്പൂനിലാവിൽ ഞങ്ങളിലേക്ക് വന്ന കണ്ണൻ ❤️ചേച്ചിക്കുട്ടിയുടെ അനിയൻകുട്ടൻ ❤️
ഒത്തിരി ഒത്തിരി ആലോചിച്ചതിനുശേഷമായിരുന്നു കുഞ്ഞൂസിന് (മോൾക്ക്) ഒരു കൂട്ട് അതും 9 വർഷത്തിനു ശേഷം. അതിലേക്കെത്തിയത് കുഞ്ഞൂസിന്റെ മനസ്സറിഞ്ഞതിനുശേഷം (എനിക്ക് മാത്രം അനിയനോ അനിയത്തിയോ ഇല്ല എന്ന അവളുടെ സങ്കടം ) ഞങ്ങളെടുത്ത തീരുമാനം. മൂന്നാമത്തെ പ്രസവം ആകുന്നതിന്റെ ഒരു ടെൻഷൻ ഞങ്ങളിൽ ഉണ്ടെങ്കിലും എല്ലാം ഭംഗിയായി.. വളരെയേറെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. കുഞ്ഞുവാവ വരുന്നു എന്നറിഞ്ഞ നിമിഷം മോളൂട്ടി കരയാൻ തുടങ്ങി, സന്തോഷം കൊണ്ട്. ഞങ്ങൾ അങ്ങനെയൊരു ഭാവമാറ്റം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങൾ അവളെ ഉമ്മകൾകൊണ്ട് മൂടി. അത്രക്കും ഞങ്ങളുടെ കുട്ടി ആഗ്രഹിച്ചു എന്നത് തന്നെ ആണ് ആ സന്തോഷക്കണ്ണീരാലവൾ പറഞ്ഞത്.
അനിയത്തിക്കുട്ടിയെ ആയിരുന്നു അവൾ ആഗ്രഹിച്ചത് അനിയൻകുട്ടൻ എന്ന് അറിഞ്ഞപ്പോൾ ചെറുവിഷമം വന്നെങ്കിലും പെട്ടെന്ന് തന്നെ ചോദ്യങ്ങൾ ആരാഞ്ഞുകൊണ്ട് ഉഷാറായി… കുഞ്ഞുവാവ എപ്പോൾ വരും, എന്നെപ്പോലെ ആയിരിക്കുമോ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങൾ.. എല്ലാത്തിനും ഒറ്റയുത്തരത്തിൽ ഞങ്ങൾ ഒതുക്കി . ചേച്ചിയമ്മയുടെ അനിയൻകുട്ടൻ സുന്ദരക്കുട്ടപ്പനായിരിക്കും ട്ടോ എന്ന്. പ്രവി കൂടുതൽ സന്തോഷവതിയായി ഒപ്പം ഞങ്ങളും നല്ല ദിനങ്ങൾ കോവിഡ് സമയം എന്നതിന്റെ ടെൻഷൻ ഉണ്ടായിരുന്നു ഡെലിവറിക്ക് നാട്ടിൽ പോകാൻ പറ്റിയാൽ നന്നായിരുന്നു എന്ന ചിന്ത ഞങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും സാഹചര്യങ്ങളുമായി ഞങ്ങൾ പൊരുത്തപ്പെട്ടു റെഗുലർ ചെക്ക് അപ്പ് എല്ലാം നല്ല രീതിയിൽ അതാത് സമയങ്ങളിൽ നടന്നുപോന്നു. ചെക്ക് അപ്പ് സമയങ്ങളിൽ ഷീബച്ചേച്ചിയുടെ സഹായ മനസ്സ് മറക്കാനാവാത്തത്❤️🙏🏻
നൃത്തം പാട്ട് എന്നതിനുപുറമെ പ്രവി നല്ലരീതിയിൽ വരക്കും ഒരുദിവസം എന്നോട് പറഞ്ഞു ഡെലിവറി ആകുന്നതിന് മുന്നേ എനിക്ക് ഈ ഉണ്ണിക്കണ്ണന്റെ പടം വരച്ചു തീർക്കണമെന്ന് സാമഗ്രികൾ എല്ലാം മേടിച്ചു അവൾ വരച്ചു തുടങ്ങി. ഞാനും കുഞ്ഞൂസും കുഞ്ഞുവാവയോട് എന്നും സംസാരിച്ചുകൊണ്ടിരുന്നു.. സന്തോഷം മാത്രം…രാത്രികാലങ്ങളിൽ കാലിൽ മസ്സിൽ കയറുന്ന അവസ്ഥയിൽ വല്ലാതെ പ്രവി പാടുപെടുമ്പോൾ തൊട്ട് പല ചെറിയതും വലുതുമായ കാര്യങ്ങളിലെല്ലാം എന്നാൽ കഴിയുന്ന രീതിയിൽ പ്രവിക്ക് ആശ്വാസമായി മാറി പ്രീ ഡെലിവറി ശുശ്രൂഷ എന്ന് പറയാം …. സുഹൃത്തായ വിനീതിനോട് കാര്യങ്ങൾ സംസാരിക്കുമായിരുന്നു അങ്ങ് അമേരിക്കയിൽ ആണെങ്കിലും സമാനമായ അവസ്ഥ അവൻ തരണം ചെയ്തു വന്നതാണ് ധൈര്യം തന്നു പോസ്റ്റ് ഡെലിവറി ശുശ്രൂഷക്കും അങ്ങനെ ഡെലിവറി തീയതി അടുത്തുവന്നു… പടം മുഴുവനാക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമംഅവളിൽ നന്നേ ഉണ്ടായിരുന്നു, ഏകദേശം 90 ശതമാനവും കഴിഞ്ഞിരുന്നു. ഒന്നും കാര്യമാക്കണ്ട പറ്റുന്നത്ര വരക്കൂ ബാക്കിയുണ്ടേൽ ഞാൻ വരച്ചോളാം എന്ന് പറഞ്ഞാശ്വസിപ്പിച്ചു. എന്ത് ധൈര്യത്തിൽ ഞാൻ പറഞ്ഞുവെന്ന് ഇപ്പോഴും അറിയില്ല. ഒറ്റക്ക് തീർക്കണം എന്നതിനാൽ മാക്സിമം സമയം അവൾ അതിലിരുന്നു പക്ഷേ വിധി എന്നെക്കൂടി അതിൽ ഭാഗവാക്കാക്കി ❤️🙏🏻
കോവിഡ് സമയമായതിനാൽ ആശുപത്രിയിൽ ബെഡ് കുറവായിരിക്കും എന്നൊക്കെ കേട്ടു ടെൻഷൻ ഒരു ഭാഗത്തുണ്ടെങ്കിലും എല്ലാം നന്നായിവരും എന്ന ശുഭാപ്തിവിശ്വാസം ഞങ്ങളിൽ ഉണ്ടായിരുന്നു. നാട്ടിൽ ഡെലിവറി ഡേറ്റിന് എത്രയോ മുന്നേ വേണമെങ്കിൽ അഡ്മിറ്റ് ആവാം പക്ഷേ ഇങ്ങു സൗദിയിൽ പൊതുവെ അങ്ങനെയല്ല എന്നാണ് കേട്ടത്, ആശുപത്രിയിൽ വന്നതും പ്രസവവും കഴിഞ്ഞു എത്രയും വേഗം ആശുപത്രി വിടുകയാണെന്നതാണത്രേ ഇവിടുത്തെ ഒരു രീതി, പോരാത്തതിന് കോവിഡ് സമയവും. ബിൻ നാസ്സർ ഹോസ്പിറ്റലിൽ ആണ് ഡെലിവറി തീരുമാനിച്ചിരുന്നത്. 20 മിനിറ്റ് അടുത്ത് യാത്രയുണ്ട് ആശുപത്രിയിലേക്ക്. എപ്പോൾ വിളിച്ചാലും ബിനുഭായ് എത്താമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വൈഫ് ഷിനി ബിൻ നാസ്സർ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ഡ്രെസ്സുകളും മററും എടുത്ത് നേരത്തേ വെച്ചിരുന്നു.
പ്രവിക്ക് ചെറിയ വേദന വന്നുതുടങ്ങിയപ്പോൾ ബിനു ഭായിയെ വിളിച്ചു. പെട്ടെന്ന് തന്നെ ഞങ്ങൾ ആശുപത്രിയിലേക്ക്… കോവിഡ് പ്രോട്ടോക്കോൾ ഒക്കെ പാലിച്ചുകൊണ്ട് അകത്തേക്ക്… ആയിട്ടില്ല പോയിട്ട് നല്ല വേദന ഉണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് വരുക എന്ന് ആ സുഡാനി ഡോക്ടർ ശാസിച്ചു വിട്ടു. സങ്കടവും നിരാശയും അതിലുപരി ടെൻഷനുമായി തിരികെ ഫ്ലാറ്റിലേക്ക്… പ്രവിയിൽ നല്ല രീതിയിൽ അത് നിഴലിച്ചിരുന്നു അകത്തലയടിക്കുന്നത് പുറത്തുകാണിക്കാതെ ഞാനിരുന്നു. വരുന്ന വഴി ഫുഡ് മേടിച്ചു എയർപോർട്ട് റോഡിലെ ഗട്ടറിൽ ബിനുഭായിയുടെ കാർ ഒന്ന് കയറിയിറങ്ങി ബിനുഭായി ഊഹിച്ചുകാണും അപ്പോഴത്തെ ഞങ്ങളുടെ മാനസികാവസ്ഥ, ഇല്ലേ ?പക്ഷേ, ഞങ്ങൾ പുറമെ ചിരിച്ചുകൊണ്ട് അതിനെ നേരിട്ടു… സത്യത്തിൽ ടെൻഷൻ കൂടി പ്രവിയുടെ ആ നിലവിളിയിൽ. ഫ്‌ളാറ്റിലെത്തി പതിയെ ഫ്ളാറ്റിലെ പടികൾ കയറുന്ന പ്രവിയെ നോക്കി നിന്നു കൂടെ കുഞ്ഞൂസും. എന്റെ ടെൻഷൻ കണ്ടിട്ട് ബിനു ഭായ് പറഞ്ഞു വിളിക്കുക ഉടനെ ഞാനെത്തും… ചിലപ്പോൾ ഷിനി ഡ്യൂട്ടിയിൽ കാണും. കൈകൊടുത്തു ഞങ്ങൾ പിരിഞ്ഞു.
റൂമിലെത്തി മൂവരും ഫ്രഷ് ആയി പ്രവി നല്ല ക്ഷീണിത ആയിരുന്നു. ഫുഡ് കഴിച്ചു കിടന്നു. കുറച്ചു സമയം കഴിഞ്ഞതും പ്രവിക്ക് അസ്വസ്ഥത തുടങ്ങി. മോളെ അടുത്ത റൂമിലേക്ക് മാറ്റിക്കോളൂ എന്ന് പ്രവി പറഞ്ഞു. കുഞ്ഞൂസിനോട് കാർട്ടൂൺ കണ്ടിരിക്കാൻ പറഞ്ഞെങ്കിലും അവൾക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. അമ്മ എന്തിനാ കരയുന്നത്… റൂം എന്തിനാ ചാരിയിരിക്കുന്നത്.. കുഞ്ഞുവാവ എപ്പോഴാ വരുക…അങ്ങനെ പല ചിന്തകൾ ആ കുഞ്ഞു മനസ്സിൽ ഓടിക്കൊണ്ടിരുന്നു കാണണം. ഒരുനാൾ ആ നിമിഷങ്ങളെപ്പറ്റി ചോദിച്ചപ്പോൾ ഞാൻ കുറച്ചു പേടിച്ചു എന്നവൾ പറഞ്ഞു. എന്റെ മോളേ എന്ന് പറഞ്ഞു ചേർത്തുപിടിച്ചു അപ്പോൾ ഞാനവളെ❤️
ഇച്ചേ…. ഒന്നുകിൽ ഞാൻ ശർദ്ധിക്കും അല്ലെങ്കിൽ വാട്ടർ ലീക്കേജ് വരുന്നോ എന്ന് നോക്കണം ധൈര്യം സംഭരിച്ചുകൊണ്ട് പ്രവി പറഞ്ഞതുപോലെ…. ഞങ്ങളുടെ ബെഡ്‌റൂം ഡെലിവറി റൂമിന് തുല്യമായ അനുഭവം നൽകി. പ്രവി നല്ല രീതിയിൽ വേദന അനുഭവിക്കുന്നു. പേടിയും സങ്കടവും കലർന്ന അറിയില്ല വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാൻ എന്റെ മേലാസകലം വിറ കൊള്ളുന്നുണ്ടായിരുന്നു. വേദനയും ദേഷ്യവും സങ്കടവും ഈർഷ്യയും നിസ്സഹായാവസ്ഥയും അങ്ങനെ എല്ലാ വികാരങ്ങളും ഞാൻ പ്രവിയിലും കണ്ടു. മോൾ ഇടക്ക് പ്രവിയുടെ നിലവിളി കേട്ടുകൊണ്ട് എന്താ അച്ഛാ എന്ന് ഇടക്കിടക്ക് ചോദിച്ചുകൊണ്ടിരുന്നു ഒന്നുമില്ലെന്ന് പറഞ്ഞു ഇടക്ക് അവൾക്ക് മറുപടി കൊടുക്കാതെയും ഞാനിരുന്നു. ജിനു ഏട്ടൻ, സിൻജോ അവരുടെ ഫാമിലി, ജോർജ് ഭായ് ഫാമിലി, ദിവ്യ ചേച്ചി, സജിയേട്ടൻ എല്ലാവരും ഉണ്ടെങ്കിലും കോവിഡ് പ്രോട്ടോക്കോൾ അതിനാൽ ആരേയും ആശ്രയിച്ചില്ല അത്രക്കും അത്യാവശ്യം ആണെങ്കിൽ തീർച്ചയായും വിളിക്കാം എന്നായിരുന്നു മനസ്സിൽ.
പെട്ടെന്ന്, ഇച്ചേ ശർദ്ധിക്കാൻ വരുന്നു… ആ മേലായ്കയിലും വാഷ്‌റൂമിൽ പോയവൾ ശർദ്ധിച്ചു. ഞാൻ ബിനു ഭായിയെ വിളിച്ചു ഞങ്ങൾ റൂമിൽ നിന്നിറങ്ങി താഴെ എത്തുമ്പോഴേക്കും ബിനു ഭായ് വന്നു നേരെ ഹോസ്പിറ്റലിലേക്ക്… അവിടെയെത്തിയതും വേദന ഇല്ല. വഴക്ക് പറഞ്ഞ അതെ ഡോക്ടർ, അദ്ദേഹം പറഞ്ഞു ആയിട്ടില്ല. ഭാഗ്യം, തിരിച്ചയച്ചില്ല അഡ്മിറ്റ് ചെയ്തു. നടക്കാൻ പറയാതെ തന്നെ പ്രവി നടന്നു തുടങ്ങി എത്രയും വേഗം ഡെലിവറി എന്ന പ്രാർത്ഥനയിൽ…. എനിക്ക് ആശുപത്രിയിൽ കൂടെ നിൽക്കാൻ പറ്റാത്ത സാഹചര്യം. ഷിനി ഡ്യൂട്ടി കഴിഞ്ഞെങ്കിലും പ്രവിയുടെ കൂടെത്തന്നെ നിന്നു…🙏🏻മോളേയും കൂട്ടി വീട്ടിൽ പൊക്കോളൂ എന്ന് പറഞ്ഞു.
പ്രവിയെ ഒന്നുകൂടി കണ്ട് ഞാനും മോളൂട്ടിയും മനസ്സില്ലാമനസ്സോടെ ഫ്ളാറ്റിലേക്ക്.. അപ്പോ ഇനി കുഞ്ഞുവാവയെ കാണാനായി പോകാം എന്ന് പറഞ്ഞു ഞങ്ങളെ ഫ്ലാറ്റിൽ വിട്ട് ബിനുഭായ് യാത്രയായി.
പ്രവിക്ക് പൂർത്തിയാക്കാൻ പറ്റാതിരുന്ന ഉണ്ണിക്കണ്ണന്റെ കുറച്ചുഭാഗങ്ങൾ തലേദിവസം മുതൽ ഞാൻ ചെയ്തുകൊണ്ടിരുന്നു ഉണ്ണിക്കണ്ണനെ വരച്ചു കഴിയുമ്പോഴേക്കും കുഞ്ഞുവാവ വരുമെന്ന് കുഞ്ഞൂസിനോട് പറഞ്ഞു. എന്റെ കൂടെ ഉറങ്ങാതിരുന്നു അവൾ ഇടക്കിച്ചിരി മയക്കത്തിലേക്കും പോയി. ഒരുവിധം ഞാൻ പടം വരച്ചു തീർത്തു കുറേ നേരം നോക്കിയിരുന്നു പ്രവി ആയിരുന്നേൽ ഉണ്ണിക്കണ്ണൻ കുറച്ചൂടെ ഭംഗിയായെന്നേന്ന് തോന്നി. ജൂലൈ 24, 2021 ഉത്രാടം നാൾ രാവിലെ നാട്ടിലെ ആറുമണിയോടടുത്തു ഇവിടുത്തെ (സൗദിയിൽ) മൂന്നര. മനസ്സ് മന്ത്രിച്ചുതുടങ്ങി പ്രവി പറയുംകണക്കെ ചുന്ദരക്കുട്ടൻ വരാറായെന്ന്. ഷിനിയെ വിളിച്ചു കിട്ടിയില്ല അരമണിക്കൂർ കഴിഞ്ഞു വീണ്ടും വീഡിയോകോൾചെയ്തു.
“വിജീഷേ, ആരോ അറിയിച്ചപോലെ കൃത്യസമയത്താണല്ലോ വിളിച്ചത് ദേ ഇപ്പോ വാവക്കുട്ടിയെ എടുത്തതേ ഉള്ളൂ.”
കണ്ടു ഞങ്ങളുടെ ഉണ്ണിക്കണ്ണനെ.. മായാതെ ആ നല്ല നിമിഷങ്ങൾ എല്ലാം വീണ്ടും ഞാൻ കാണുന്നു. കുഞ്ഞൂസിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറം പോകാം അച്ഛാ പെട്ടെന്ന് ബിനു അങ്കിളിനെ വിളിക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ട് തുള്ളിച്ചാട്ടം.
ഷിനി, “അപ്പോ അച്ഛനും ചേച്ചിക്കുട്ടിയും വന്നോളൂ… വിജീഷേ പ്രവി ഒക്കെ ആണ് ടെൻഷൻ ഒന്നും ഇനി വേണ്ട” എന്ന് പറഞ്ഞു.
അവളുടെ സന്തോഷം ഞാൻ കണ്ടു. പ്രവിയുമായി സംസാരിച്ചു. വരുമ്പോൾ കുറച്ചു ചൂട് പാൽ കൊണ്ടുവരണം എന്ന് പറഞ്ഞു. ഉറങ്ങുമോ എന്ന് പ്രവിയുടെ ചോദ്യത്തിന് ഇല്ലാ… എന്ന നീട്ടിയുള്ള മറുപടിയായിരുന്നു എന്നിൽ… കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു. മോളൂട്ടി പതിയെ ഉറക്കത്തിലേക്ക് പോയി.പ്രവിയുടെ / എന്റെ വീടുകളിലേക്ക് വിളിച്ചു. എല്ലാരും നോക്കിയിരിക്കുകയായിരുന്നു. സന്തോഷം അവർ ആശംസകൾ അറിയിച്ചു. സന്തോഷം പങ്കുവെച്ച ഏവരും ആശംസകൾ പറഞ്ഞു.
പ്രവി വിളിച്ചു …ഇച്ചേ, നമ്മുടെ സുന്ദരക്കുട്ടൻ അല്ലേ കൺനിറയെ കാണണ്ടേ ? ഞങ്ങളുടെ കാത്തിരിപ്പ് അതിലുപരി മോൾടെ. എല്ലാം ഭംഗിയായി, അതിന്റെ നിറവ് പ്രവിയുടെ സംസാരത്തിലുണ്ടായിരുന്നു. കുറേ നേരം സംസാരിച്ചു “ഇച്ചേ, പാവം നല്ല വിശപ്പുണ്ടായിരുന്നു എന്ന് തോന്നുന്നു.. നല്ല കരച്ചിൽ എനിക്ക് പെട്ടെന്ന് പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ നേഴ്സ് കൊടുത്ത ഒരു കുഞ്ഞു കുപ്പി പാൽ ഏകദേശം മുഴുവനും കുടിച്ചു. കുളിപ്പിക്കാൻ കൊണ്ട് പോയപ്പോൾ വെള്ളം തട്ടിയതും വലിയ വായിലൊരു കരച്ചിൽ. നമ്മൾ മേടിച്ച നീല പുതപ്പിൽ ചുവന്നുതുടുത്തവൻ എന്നിലേക്ക് വന്നു പിന്നെ വീണ്ടും വയറുനിറക്കാൻ തുടങ്ങി. അമ്മടെ വയറ്റിൽ നിന്ന് കിട്ടിയതിനോളം ഒന്നും പുറത്തുവന്നിട്ട് കിട്ടാത്തത് കൊണ്ടുള്ള ഒരു കുഞ്ഞു വാശി ആയിരുന്നു കാണും ആദ്യത്തെ കരച്ചിൽ. പിന്നെ ഇച്ചേ, എന്നെ വഴക്ക് പറഞ്ഞോടിച്ചുവിട്ട അതേ സുഡാനി ഡോക്ടർ ആയിരുന്നു. അയാളെ വെറുതെ ഞാൻ ചീത്ത പറഞ്ഞു, നല്ല രീതിയിൽ കുറേയേറെ പ്രയാസപ്പെട്ടു കുട്ടനെ പുറത്തെടുക്കാൻ ഒത്തിരി നന്ദി പറഞ്ഞു ഞാൻ. ഞാനെല്ലാം കേട്ടിരുന്നു 💗
ഞാൻ ഷിനിയിൽ നിന്ന് കേട്ട ഒരു കാര്യം പങ്കുവെച്ചു. കുട്ടൻ വരാൻകൂട്ടാക്കാതെ അനുസരണക്കേട് കാണിച്ചപ്പോൾ നല്ല ജീവൻ പോയി എന്ന്…. ഈശോപ്പച്ചനെ വിളിച്ചോണ്ടിരിക്കുകയായിരുന്നത്രെ. ആ അവസ്ഥ എന്നിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു കാരണം ഞങ്ങളുടെ മുറി മിനി ഡെലിവറി റൂം ആയ ആ നിമിഷം എന്നിലുള്ളതാണ് ഇപ്പോഴും…
മനസ്സ് തളർന്നതും, പേടിയും എല്ലാം അധികവും പുറത്തുകാണിക്കാതെ പ്രവിയോടൊപ്പം അന്ന് നിന്നെങ്കിലും ഷിനി പറഞ്ഞ രംഗം എന്നെ തീർത്തും ഇല്ലാതാക്കിയിരുന്നു.
ഷിനി, ഡോക്ടർ, അങ്ങനെ പ്രാർത്ഥനയിലുൾപ്പെടുത്തിയ ഏവർക്കും നന്ദി ചൊല്ലി. വാവക്കുട്ടിയെ കാണാൻ ഓടി വരാം എന്ന് പറഞ്ഞുകൊണ്ട് പ്രവിയമ്മക്ക് ഞങ്ങൾ ഉമ്മകൾ നൽകി.
അങ്ങനെ, പ്രവി പറഞ്ഞതെല്ലാം റെഡിയാക്കി ബിനുഭായിയെ വിളിച്ചു. അമ്മൂസിനേം കുട്ടൂസനേം കാണാൻ മോളൂട്ടിയുമായ് ഫ്ലാറ്റിൽ നിന്നിറങ്ങി.
ഞങ്ങൾ ഷിനി പറഞ്ഞ ഫ്‌ളോറിൽ എത്തി എനിക്ക് മുൻപേ കുഞ്ഞൂസ് ഓടിയെത്തി ഞാൻ അവളോട് പറഞ്ഞു മേടിച്ചോ അനിയൻകുട്ടനെ.. ഷിനി പതിയെ ഞങ്ങളുടെ ഉണ്ണിക്കണ്ണനെ അവളുടെ കയ്യിലേക്ക് കൊടുത്തു. സന്തോഷം കൊണ്ടുള്ള അവളുടെ കണ്ണുകളിലെ തെളിച്ചം ഞാൻ നോക്കിക്കണ്ടു കണ്ടു. വാവേ…എന്നുള്ള വിളിയിൽ ചേച്ചികുട്ടിയെ ഒന്ന് കൺതുറന്ന് നോക്കി ഞെളിപിരികൊണ്ട് വീണ്ടും അവൻ മയക്കത്തിലേക്ക് പോയി. അച്ഛാ ദേ നോക്ക് എന്ന് കുഞ്ഞു.. ഞാൻ എടുത്തില്ല അവനെ കുഞ്ഞൂസിൽ തന്നെ ആയിരുന്നു എന്റെ ശ്രദ്ധമുഴുവനും ആ സന്തോഷം മതിയായിരുന്നു എനിക്ക്. കയ്യിൽ മൊബൈൽ ഇരുന്നിട്ടും ആ ദൃശ്യം ഞാൻ പകർത്തിയില്ല. ഈ ഒരു നിമിഷം മോളൂട്ടിയുടെ ഈ സ്നേഹസന്തോഷം തന്നെ ആയിരുന്നു ഞങ്ങളും കാത്തിരുന്നത്. മനസ്സിൽ പതിയേണ്ടിയിരുന്നത് അത് ഇങ്ങനെ തന്നെ ആയിരുന്നു….. എന്നും മായാതെ അതങ്ങനെ തിളങ്ങി നിൽക്കണം. പ്രവിയോട് മോളൂട്ടിയുടെ ആ നിമിഷത്തെപ്പറ്റി പറയുമ്പോൾ ഞാനറിഞ്ഞു അമ്മ മനസ്സിൻ നിറവ് 💗
ഇനി പതിയെ ഡിസ്ചാർജിന്റെ കാര്യം ഒക്കെ നോക്കിക്കോളൂ .. സന്തോഷായോ എന്ന് ഷിനി മോളോട് ചോദിച്ചു… ആയി എന്ന് ചിണുങ്ങിപറഞ്ഞു. ഷിനി മോനെ തിരികെമേടിച്ചുകൊണ്ട് പ്രവിയുടെ അടുത്തേക്ക് പോയി. ഒരു നോക്ക് പ്രവിയെ കണ്ടു ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
ഡിസ്ചാർജിന്റെ കാര്യങ്ങളും മറ്റുമായി എല്ലാ പേപ്പർ വർക്കുകളൊക്കെ പൂർത്തിയാക്കി ബിനു ഭായിയുടെയും ഷിനിയുടേയും കൂടെ വൈകുന്നേരത്തോടെ ഞങ്ങൾ നാൽവർ സംഘം ഞങ്ങളുടേതായ ലോകത്തേക്കെത്തി. ഞാൻ ഡോർ തുറന്നുകൊടുത്തു. പ്രവിയെക്കൂട്ടിവരാം എന്നുപറഞ്ഞുകൊണ്ട് താഴേക്ക് ചെന്നു പ്രവി പതിയെ കാറിൽ നിന്നിറങ്ങി സ്റ്റെപ്പുകൾ പതിയെ കയറി കൂടെ സാധനങ്ങളുമായി ഞാനും.. ഷിനി മോനെ റൂമിൽ കിടത്തിയിരുന്നു. കൂടെ മോളൂട്ടിയും കേറിക്കിടന്നിരിക്കുന്നു. വാവയെനോക്കിക്കൊണ്ട് അതീവ ആശ്ചര്യത്തോടെ സന്തോഷചിരിയാൽ ഞങ്ങളെ നോക്കി മോളൂട്ടീ. ആ നിമിഷങ്ങൾ തെളിഞ്ഞുവരുന്നു…എന്നും പ്രിയപ്പെട്ടത്.
പതിയെ ഷിനിയും ബിനുഭായിയും യാത്രപറഞ്ഞിറങ്ങി ❤️🙏🏻
പ്രവി പറയുന്നതിനനുസരിച്ചുകൊണ്ട് ഇരുവരേയും കുളിപ്പിക്കുന്നതുമുതൽ പ്രവിയുടെയും മോന്റെയും പിന്നീടുള്ള ശുശ്രൂഷകൾ ടെൻഷൻ ഉണ്ടെങ്കിലും അത്യാവശ്യം ഭംഗിയോടെ ചെയ്തുവെന്നത് പുണ്യം. മോളൂട്ടിയും കുഞ്ഞുവാവയെ കുളിപ്പിക്കുന്നതിൽ ഒപ്പം കൂടിയിരുന്നു. കോവിഡ് കാലത്തിന് നന്ദി പറയേണ്ടിയിരിക്കുന്നു. ശേഷമുള്ള ദിനങ്ങളെല്ലാം ഭംഗിയുള്ളതായിരുന്നു. അതെല്ലാം പറയാം അടുത്തുതന്നെ…
ദിവസങ്ങളുടെ വേഗത തിരിച്ചറിഞ്ഞിരിക്കുന്നു ഞാനിപ്പോൾ. വീട്ടിനുള്ളിലെ കുറുമ്പത്തരത്തിന് ഒട്ടും കുറവുകാണിക്കാതെ മിടുക്കനായ് ചേച്ചിയുടെ അനിയൻകുട്ടനായ് സ്നേഹത്തിന്റെ നിറകുടമായ് ആറുവയസ്സിലേക്കടുക്കുന്നു മകൻ എന്ന ഞങ്ങളുടെ പുണ്യം.
മക്കളോട് ❤️❤️
വളരുക സ്നേഹം എന്ന മനോഹരമായ ശീലം മനസ്സിലാക്കിയും നല്ലതെന്തെന്ന് തിരിച്ചറിഞ്ഞും❤️


2 Comments
❤️
👍