വനിതാദിനത്തിൽ ലോകം പെൺകരുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ ഓർമ്മകളിൽ തെളിയുന്നത് പത്താം ക്ലാസ്സിൽ തന്റെ സ്വപ്നങ്ങൾ പടിയിറങ്ങിപ്പോയ ഒരു പതിനഞ്ചുകാരിയുടെ മുഖമാണ്. തനിക്ക് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉള്ളതുകൊണ്ട് മൂത്തവളായ ഇവൾ ഒരു ‘ബാധ്യത’യാണെന്നും, എത്രയും വേഗം വിവാഹം കഴിപ്പിച്ചു വിടണമെന്നും സ്വന്തം അച്ഛൻ തീരുമാനിച്ച ആ നിമിഷം അവളിലെ ആ പെൺകുട്ടി നിശബ്ദമായി കരഞ്ഞു. കളിചിരികൾ മാറുന്നതിന് മുൻപേ, ലോകമെന്തെന്നോ കുടുംബജീവിതമെന്തെന്നോ അറിയാത്ത പ്രായത്തിൽ അവൾ മറ്റൊരു വീട്ടിലേക്ക് അയക്കപ്പെട്ടു.
സാമ്പത്തികമായി ഏറെ പിന്നിലായിരുന്ന ഒരു വലിയ കൂട്ടുകുടുംബത്തിലേക്കാണ് അവൾ ചെന്നുകയറിയത്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പക്വതയില്ലാത്ത ഭർത്താവും, വീർപ്പുമുട്ടിക്കുന്ന സാഹചര്യങ്ങളും ആ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. ആദ്യത്തെ ഗർഭകാലത്ത് സ്വന്തം വീട്ടുകാരുടെ കരുതൽ ലഭിച്ചിരുന്നുവെങ്കിലും, പ്രസവം കഴിഞ്ഞതോടെ ജീവിതം കടുത്ത ദാരിദ്ര്യത്തിന്റെ നിഴലിലായി. വിശപ്പടക്കാൻ ആഹാരമോ, മാറ്റി ഉടുക്കാൻ നല്ലൊരു വസ്ത്രമോ പോലുമില്ലാത്ത അവസ്ഥ. ഇതിനിടയിൽ ഒരു അബോർഷൻ കൂടി സംഭവിച്ചതോടെ ശാരീരികമായും മാനസികമായും അവൾ തകർന്നുപോയി. അടുത്ത പ്രസവം അവളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും, ആ വെല്ലുവിളികളെല്ലാം അതിജീവിച്ച് അവൾ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നൽകി.
ഹൃദയത്തിന് അസുഖവുമായി ജനിച്ച ആ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ അവൾ നടത്തിയ പോരാട്ടം വിവരണാതീതമാണ്. ആശുപത്രികളിലെ നെട്ടോട്ടത്തിനിടയിൽ, അധികം പ്രായമില്ലാത്ത തന്റെ മൂത്ത കുഞ്ഞിനെ നോക്കാൻ കഴിയാതെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ, നിസ്സഹായയായി നോക്കിനിൽക്കേണ്ടി വന്ന ആ ഒരമ്മയുടെ വിങ്ങൽ ഇന്നും ആ വരികളിൽ പെയ്യുന്നുണ്ട്. മക്കളെ രണ്ടുപേരെയും ഒപ്പം ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടായിട്ടും സാഹചര്യങ്ങൾ അവരെ വേർപെടുത്തി. എങ്കിലും തന്റെ മകളെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ അവൾ പോരാടി.
ആ വലിയ ചികിത്സയ്ക്ക് ശേഷം തിരികെ എത്തിയ അവളെ കാത്തിരുന്നത് ദാരിദ്ര്യത്തോടുള്ള കഠിനമായ യുദ്ധമായിരുന്നു. സ്വന്തം ആവശ്യങ്ങൾ മറന്ന്, ഒരു നല്ല വസ്ത്രം പോലും വാങ്ങാതെ, പശുവിനെയും ആടിനെയും വളർത്തി അവൾ പടുത്തുയർത്തിയത് അവളുടെ ആത്മാഭിമാനമായിരുന്നു. ആ കഠിനമായ അധ്വാനത്തിനിടയിൽ അവളുടെ ശരീരം തളർന്നുപോയി. പക്ഷേ, തന്റെ മകളുടെ പോരാട്ടം മറ്റൊരു രീതിയിലായിരുന്നു. പഠിക്കാൻ നല്ല ബുദ്ധിയും ഒട്ടേറെ കഴിവുകളും അവൾക്കുണ്ടായിരുന്നുവെങ്കിലും, തന്റെ ഉള്ളിലെ ഭയം അവളെ തളർത്തിയിരുന്നു. ലോകത്തെ അഭിമുഖീകരിക്കാനോ ആരോടും സംസാരിക്കാനോ കഴിയാതെ, സ്വന്തം കഴിവുകൾ ഉള്ളിലൊതുക്കി അവൾ വിഷാദത്തിലായി.
എന്നാൽ, ആ മകളുടെ ഓരോ ശ്വാസത്തിലും ഓരോ പ്രവൃത്തിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ ആ അമ്മ നിരന്തരം പരിശ്രമിച്ചു. തന്റെ മകളെ ഭയത്തിന്റെ തടവറയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ അമ്മ നടത്തിയ മാനസികമായ സംഘർഷങ്ങൾക്കും പോരാട്ടങ്ങൾക്കും മുന്നിൽ വിധി പോലും തോറ്റുപോയി. ആ പെൺകുട്ടി ഇന്ന് ലോകത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്നുണ്ടെങ്കിൽ, അത് ആ അമ്മയുടെ തളരാത്ത കരുത്താണ്.
വായനക്കാരോട് എനിക്ക് പറയാനുള്ളത്:
ഒരിക്കൽ സ്വന്തം വീട്ടിൽ ‘ബാധ്യത’യായിരുന്ന ആ പെൺകുട്ടി ഇന്ന് തോറ്റുപോകുമായിരുന്ന തന്റെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് വിജയിച്ചിരിക്കുന്നു. ഇന്ന് ഈ വനിതാദിനത്തിൽ പക്വതയോടെ ഈ വരികൾ എഴുതുന്നത് അന്ന് ആ മുറിക്കുള്ളിൽ ഭയന്നുവിറച്ചിരുന്ന, ആരോടും സംസാരിക്കാൻ കഴിയാതിരുന്ന അതേ പെൺകുട്ടി തന്നെയാണ്. അതെ, പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ പൊരുതി ജയിച്ച ആ ‘അമ്മയുടെ’ മകൾ തന്നെയാണ് ഇന്ന് അഭിമാനത്തോടെ ഇത് എഴുതുന്നത്. എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വലിയ ‘വനിത’.


6 Comments
👌👌👍
കരുത്തുറ്റ ആ വനിതക്ക് സസ്നേഹം ❤️
ഹൃദയം കൊണ്ടെഴുതിയ കുറിപ്പ് 🥰
Good 👍
‘💕💕💕
Motivational write up.
👍👏