മരണവും പ്രണയവും പരസ്പരം അലിഞ്ഞു ചേർന്ന അതിമനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രം. ഒരു പ്രണയ കവിത പോലെ മനോഹരമായ ചിത്രം.
മാജിക് ഷോ സമയത്ത്, സ്റ്റേജിൽ വച്ചുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന്, ശരീരം പൂർണ്ണമായും തളർന്നുപോയ, മാന്ത്രികനായിരുന്ന ഈഥൻ മസ്‌കാരൻഹാസിന്റെ കഥ പറയുന്ന നാടകീയ ചിത്രം. ഈഥൻ മസ്കാരൻഹാസ് എന്ന മജീഷ്യൻ തന്റെ വിരൽത്തുമ്പിലെ മാന്ത്രികത കൊണ്ട്, ഒരു കാലത്ത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചിരുന്ന ഒരാളായിരുന്നു.
ഈ സിനിമയിൽ ചിത്രീകരിക്കുന്നത് ഈഥൻ്റേയും സോഫിയയുടേയും തീവ്രമായ പ്രണയത്തെയാണ്. അതൊരു ശരീരാത്മകമായ പ്രണയമല്ല, മറിച്ച് ജീവച്ഛവമായി മാറിയ ഒരു മാന്ത്രികന്റെയും അയാളുടെ ശ്വാസമായി മാറിയ ഒരു നേഴ്സിന്റെയും ആത്മബന്ധമാണ്.
14 വർഷത്തെ ചലനമില്ലായ്മയാണ് അപകടം ഈഥന് സമ്മാനിച്ചത്. ഈഥൻ ഒരു റേഡിയോ അവതാരകനായും എഴുത്തുകാരനായും വിജയം കണ്ടെത്തിയ ആളാണ്. യുത്താൻസിയ എന്ന് അറിയപ്പെടുന്ന ദയാവധത്തിനായി ഈഥൻ കോടതിയിൽ അപ്പീൽ നൽകുന്നു. അയാളുടെ ജീവിതത്തിലെ യഥാർത്ഥ ധാർമ്മിക പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്.
അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന് വേണ്ടി ഈഥൻ കോടതിയുടെ വാതിലുകൾ മുട്ടുമ്പോൾ നിയമം, പല വാദങ്ങളുമായി അയാളെ എതിർക്കുന്നു. എല്ലാവരുടേയും ഹീറോ ആയ ഈഥൻ ദയാവധത്തിന് അപേക്ഷ കൊടുത്തത് മൂലം സമൂഹത്തിൻ്റെ എതിർപ്പ് നേരിടേണ്ടി വരുന്നു.
ദയാവധത്തെ എതിർത്ത വക്കീലിനെ ഒരു പെട്ടിക്കുള്ളിൽ അടച്ചു പൂട്ടി, വെറും അറുപത് സെക്കൻഡ് നേരത്തെ നിസ്സഹായത കോടതിയ്ക്ക് കാട്ടിക്കൊടുക്കുന്നു. ആ രംഗത്തിലൂടെ കോടതിയ്ക്ക് ഈഥൻ്റെ നിസ്സഹായത മനസ്സിലാകുന്നു. പെട്ടിക്കുള്ളിലെ വെറും അറുപത് സെക്കൻഡുകൾ ഒരു മനുഷ്യനെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിൽ, പതിനാല് വർഷം സ്വന്തം ഉടലിനുള്ളിൽ തടവിലാക്കപ്പെട്ടവന്റെ നീറ്റൽ എത്രത്തോളമായിരിക്കും. എന്നിട്ടും കോടതി വിധി അയാൾക്ക് അനുകൂലമായിരുന്നില്ല.
കോടതി വിധി പ്രതികൂലമായതോടെ തന്റെ അപേക്ഷ ലോകത്തോടല്ല, പ്രണയത്തിന് മുന്നിലാണ് സമർപ്പിക്കേണ്ടതെന്ന് ഈഥൻ തിരിച്ചറിയുന്നു. ഗോവയിലെ ആ പഴയ ബംഗ്ലാവിന്റെ ചുവരുകൾക്കുള്ളിൽ പതിനാല് വർഷമായി തളച്ചിടപ്പെട്ട മാന്ത്രികൻ തന്റെ അവസാനത്തെ മാന്ത്രികവിദ്യയ്ക്കായി തയ്യാറെടുക്കുന്നു, ആ വേദിയിൽ അവനൊപ്പം നിൽക്കുന്നത് പ്രണയിനിയായ സോഫിയയാണ്.
പോർച്ചുഗീസ് സ്വാധീനമുള്ള ഗോവയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ആംഗ്ലോ-ഇന്ത്യൻ ജനതയെ ചുറ്റിപ്പറ്റിയാണ് ഇതിൻ്റെ കഥ പറയുന്നത്. ആഡംബരപൂർണ്ണമായ ജീവിതം പ്രതിപാദിക്കുന്ന സെറ്റ്, വസ്ത്രങ്ങൾ, ഛായാഗ്രഹണം എന്നിവ അതിശയകരമാണ്. സിനിമയുടെ പശ്ചാത്തലം മങ്ങിയതും മനോഹരവുമാണ്. വിരസമായ ഒരു പഴയ ബംഗ്ലാവും, ചലനമറ്റ ഈഥൻ്റെ ഉടലും, ജനാലയ്ക്കപ്പുറം പെയ്തുതോരാത്ത മഴയും പ്രണയത്തിന്റെ തീവ്രമായ ഒരു ചിത്രം തരുന്നുണ്ട്. കേൾക്കാൻ മധുരമുള്ള ഗാനങ്ങളും അതിശയിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയിലുണ്ട്.
ഗുസാരിഷ് എന്ന ചിത്രത്തെ രണ്ട് വ്യത്യസ്ത കോണുകളിലൂടെ സമീപിക്കാൻ കഴിയും. ഒരു വശത്ത്, ദയാവധത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടാം. ഒരു വ്യക്തിക്ക് ആഗ്രഹിക്കുമ്പോൾ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ പോലും കഴിയില്ലായെന്നത് മറ്റൊരു വശം.
നായകനായ ഈഥന്റെ വേദന, അദ്ദേഹത്തിന്റെ നർമ്മം, ചുറ്റുമുള്ളവരോടുള്ള സ്നേഹം എന്നിവ ഋത്വിക് റോഷൻ മനോഹരമായി അവതരിപ്പിച്ചിക്കുന്നു. ഐശ്വര്യറായിയുടെ സോഫിയ ഉജ്ജ്വലവും മനോഹരവുമാണ്. അവളുടെ മൃദുലമായ മനസ്സ്, സ്നേഹം, സൽസ്വഭാവം, ദയ എന്നിവ അതിശയകരമായി അവതരിപ്പിച്ചിരിക്കുന്നു. സോഫിയ ഈഥൻ്റെ ഉടലും ഉയിരുമാണ്.
ഈഥൻ്റെ സ്നേഹനിധിയായ അമ്മയായി അഭിനയിച്ചത് നഫീസ അലിയാണ്. കോടതിയിൽ മകനെ പിന്തുണച്ചുകൊണ്ട് അവർ അവതരിപ്പിച്ച രംഗം ഹൃദയസ്പർശിയാണ്. ഷെർനാസ് പട്ടേൽ, രജിത് കപൂർ, ആദിത്യ റോയ് കപൂർ എന്നിവരാണ് മറ്റ് സഹതാരങ്ങൾ.
സിനിമയിലെ സംഗീതം ഈഥന്റെ ജീവിതത്തിന്റെ താളം തന്നെയാണ്. “സൗ ഗ്രാം സിന്ദഗി” എന്ന ഗാനത്തിൽ പറയുന്നതുപോലെ ജീവിതത്തിൽ സന്തോഷത്തിന്റെ ഏതാനും തുള്ളികൾ മാത്രമേ ഈഥൻ ആഗ്രഹിക്കുന്നുള്ളൂ.
സിനിമയിലെ “കഹനാ സകൂം മെം ഇത്നാ പ്യാർ” എന്ന ഗാനത്തിൽ നിന്നോടുള്ള എൻ്റെ പ്രണയം എത്രത്തോളമുണ്ടെന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല, വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്തത്ര ആഴത്തിൽ പ്രണയമെന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു എന്ന് പറയുന്നു. ഈഥൻ്റെ മൗനത്തെ വായിച്ചെടുക്കുന്ന സോഫിയക്ക് ഈഥൻ നൽകുന്ന ആദരവാണ്, അവൻ്റെ പ്രണയം.
പക്ഷേ ഈഥൻ്റെ മനസ്സിൽ പൊട്ടി വിരിഞ്ഞ പ്രണയത്തേക്കാളും ഈഥൻ വില കൊടുത്തത് സ്വന്തം അഭിമാനത്തിനായിരുന്നു.
സ്നേഹിക്കുന്നവരെ ജീവിതകാലം മുഴുവൻ പരിചരിക്കുന്നതിനേക്കാൾ വലിയ വേദനയാണ്, അവന്റെ വേദനകൾക്ക് അറുതി വരുത്താൻ അവനെ മരണത്തിലേക്ക് യാത്രയാക്കുന്നത്. വിവാഹ മോചനം നേടിയ അവളുടെ തുടർ ജീവിതം വഴിമുട്ടും. ഒറ്റയ്ക്ക് ജീവിതകാലം മുഴുവൻ ഈഥൻ്റെ ഓർമ്മകളിൽ ചെലവഴിച്ച് വേദനിച്ച് ജീവിക്കാൻ സോഫിയ തയ്യാറാകുന്നു.
നിരവധി പ്രണയ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും കാമുകന് മരണം നൽകിക്കൊണ്ട് മരണസമാനമായ ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന ഒരു പ്രണയിനിയുടെ കഥ കാണുന്നത് ആദ്യമായാണ്.
പ്രണയിനിയുടെ കൈകളിൽ കിടന്ന്, അവളുടെ സമ്മതത്തോടെ മരണത്തേ വരിക്കുമ്പോൾ അവനിലെ മാന്ത്രികവിദ്യ അവസാനിക്കുന്നു. ഒടുവിൽ ആ ചുവരുകൾക്കുള്ളിൽ മഴ തോരുമ്പോൾ, സോഫിയ ബാക്കിയാവുന്നത് ഈഥന്റെ ഓർമ്മകളിലല്ല, മറിച്ച് അവന്റെ ആഗ്രഹ സാഫല്യത്തിന് അവൾ നൽകിയ ആ വലിയ ത്യാഗത്തിലാണ്.
രണ്ട് മനസ്സുകളുടെ നിരുപാധികമായ പ്രണയം. ഹൃദയം കൊണ്ട് മാത്രം കാണേണ്ട, സഞ്ജയ് ബൻസാലിയുടെ മാന്ത്രിക സിനിമ.
✍️നിഷ പിള്ള


1 Comment
ഇന്നും ഓർക്കുന്ന സിനിമ. ഐശ്വര്യ റായ് ഒരു കഫേയിൽ നടത്തുന്ന പ്രകടനമുണ്ട്. 👌
ചലനമറ്റു കിടപ്പിലാകുന്ന മനുഷ്യന്റെ അവസ്ഥ ഇത്രയും നന്നായി അവതരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ എന്നത് സംശയമാണ്.