അന്ന് രാത്രി മുഴുവൻ അവൾ അയാളുടെ നെഞ്ചിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട് നനഞ്ഞു കുതിർന്നു. നാളെ രാവിലെ വീണ്ടും, അയാൾ ഖത്തറിലേക്ക് പോകുകയാണ്. ഇനി ഒന്നര വർഷം നീളുന്ന പ്രവാസ ജീവിതം. ഇന്ഷാ അല്ലാഹ് അതിന് ശേഷമേ, ഇനി നാട് കാണുകയുള്ളൂ.
“ഇക്കാ, അവിടെ എത്ര തിരക്കാണെങ്കിലും എല്ലാ ദിവസവും, വീഡിയോ കാൾ വിളിക്കണേ. എനിക്കും മോൾക്കും കാണാലോ. ഫോണിലൂടെ ആണെങ്കിലും എപ്പോഴും കാണുമ്പോൾ അത്ര വിഷമം ഉണ്ടാകില്ല.” അവൾ കരച്ചിലിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
അയാൾ എല്ലാം കേട്ടു കൊണ്ടിരുന്നു. ഒന്ന് കരയാൻ പോലും ആകാതെ മനസ്സ് കല്ല് പോലെ ആയിരിക്കുന്നു. എത്ര തവണ ഇങ്ങനെ വരികയും പോകുകയും ചെയ്തിരിക്കുന്നു.
നാളെ രാവിലെ ഉപ്പ പോകുകയാണ് എന്നറിയാതെ പ്രിയപ്പെട്ട മകൾ നല്ല ഉറക്കത്തിൽ ആണ്. മൂത്ത മകൻ അപ്പുറത്തെ മുറിയിൽ ഉറങ്ങുകയാണ്. അയാൾ മകളെ എടുത്തു നെഞ്ചിൽ കിടത്തി. ഇനി എന്റെ മകളെ ഇങ്ങനെ നെഞ്ചിൽ കിടത്താനും കൊഞ്ചിക്കാനും ഒന്നര വർഷം ആകണം. ആയുസ്സ് അത്രയും കാലം ഉണ്ടെങ്കിൽ മാത്രം.
രാത്രി തന്നെ പെട്ടിയൊക്കെ കെട്ടി വെച്ചിരുന്നു. അതിനിടയിൽ, എന്റെ ഒരു ഷർട്ട് ഭാര്യ എടുത്തു മാറ്റി വെച്ചു. ഇക്കാന്റെ മണം ഈ ഷർട്ടിൽ ഉണ്ട്, എന്ന് പറഞ്ഞു അവൾ ഓരോ പോക്കിനും ഒരു ഷർട്ട് മാറ്റി വെക്കൽ പതിവാണ്.
പാതി രാത്രി എപ്പോഴോ ഉറങ്ങി പോയി. അലാറം അടിയുന്നത് കേട്ടപ്പോൾ ഉറക്കത്തിൽ നിന്നു എഴുന്നേറ്റു. നല്ല തണുപ്പുള്ള പ്രഭാതം. എഴുനേൽക്കാൻ മടി. മനസ്സിന് ആകെ ഒരു മൂകാവസ്ഥ. ഭാര്യ തന്നെക്കാൾ മുമ്പേ എഴുന്നേറ്റ് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. കുളിച്ചു, നിസ്ക്കാരം ഒക്കെ കഴിഞ്ഞപ്പോൾ മനസ്സിലെ മൂഡ് ഓഫ് കുറച്ചു മാറി. ചായ കുടി കഴിഞ്ഞു. എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി മുറ്റത്ത് എത്തി. ഇറങ്ങാൻ നേരം വീണ്ടും ഭാര്യ കരയാൻ തുടങ്ങി.
അവസാനമായി, അന്ന് വരെ ഉറങ്ങിയ മണിയറയിൽ നിന്നും, അവളെ നെഞ്ചോട് ചേർത്ത് അവളുടെ നെറ്റിയിൽ ഉമ്മ നൽകി.
“ഇക്കാ, ഇന്ന് രാത്രി ഈ മുറിയിൽ ഞാൻ എങ്ങനെ തനിച്ചുറങ്ങും. ഇന്നലെ വരെ ഈ മുറിയിൽ ഇക്ക ഉണ്ടായിരുന്നു. ഇക്ക ടീവി കാണാൻ ഇരുന്ന സോഫ, ഇക്ക ഇരുന്നു പത്രം വായിക്കുന്ന വാതിൽക്കലെ കസേര, അങ്ങനെ ഓരോന്നും കാണുമ്പോൾ ഇക്കാനെ വല്ലാതെ മിസ്സ് ചെയ്യും. മനസ്സൊക്കെ കുറച്ചൊന്നു ശാന്തമാകാൻ ഒരു മാസം ആകും. അതുവരെ വല്ലാത്ത ഒരു വീർപ്പു മുട്ടൽ ആയിരിക്കും. “
അവളെ ഒന്ന് കൂടി സമാധാനിപ്പിച്ചു അയാൾ, മുറിയിൽ നിന്നും പുറത്തിറങ്ങി.
“ഉമ്മാ പോട്ടേ.”
വൈഫിന്റെ ഉമ്മയോടും യാത്ര ചോദിച്ചു. കഴിഞ്ഞ തവണ പോകുമ്പോൾ യാത്ര ചോദിക്കാൻ എന്റെ ഉമ്മ ഉണ്ടായിരുന്നു. ഇത്തവണ ഉമ്മ ഇല്ല. ഉപ്പയും, ഉമ്മയും ഒക്കെ ഈ ലോകം വിട്ട് പോയത് താൻ പ്രവാസത്തിൽ നിക്കുമ്പോൾ ആണ്. അവധി കിട്ടാത്തത് കൊണ്ട് അവസാനം അവരുടെ മയ്യിത്ത് പോലും കാണാൻ പറ്റിയില്ല.
“മോനേ വലത് കാല് വെച്ചു ഇറങ്ങണേ.” വൈഫിന്റെ ഉമ്മ മുന്നറിയിപ്പ് നൽകി.
വലത് കാല്, വെച്ചിട്ടും ഇടത് കാല് വെച്ചിട്ടും എല്ലാം കണക്കാ. മുതലാളി സാലറി കൂട്ടാനൊന്നും പോകുന്നില്ല. എന്ന് മനസ്സിൽ പറഞ്ഞു, അയാൾ പതിവ് തെറ്റിക്കാതെ വലത് കാല് വെച്ചു തന്നെ വീട്ടിൽ നിന്നിറങ്ങി.
കാറിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ ഒന്ന് കൂടി വീട്ടിലേക്ക് തിരിഞ്ഞു നോക്കി. ഭാര്യയുടെ കരയുന്ന മുഖം. മക്കളുടെ വേദനിക്കുന്ന മുഖം. ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ വീട്. ഇതെല്ലാം വിട്ട് ഇനി ഖത്തറിലെ ബാച്ചിലർ റൂമിൽ. ഇനി എപ്പോഴാ പടച്ചോനെ, തിരിച്ചു നാട്ടിൽ, അപ്പോഴേക്കും ആരൊക്കെ വിട പറഞ്ഞു പോകും. വയ്യ, എനിക്കിനിയും എന്റെ പ്രിയപെട്ടവരെ പിരിഞ്ഞുള്ള പ്രവാസം വേണ്ട. നാട്ടിൽ എന്തെങ്കിലും ചെയ്ത് ജീവിക്കാം. ടാക്സിക്കാരന് എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാം. അയാൾ മനസ്സിൽ തീരുമാനിച്ചു.
“എന്റെ പ്രിയേ, നിന്റെ ഈ കണ്ണീരും കണ്ട് പോകാൻ വയ്യെടീ. ഞാൻ പ്രവാസം അവസാനിപ്പിക്കുകയാണ്. നാട്ടിൽ എന്ത് പണി എടുത്തും, നിന്നെയും മക്കളെയും ഞാൻ നോക്കും.” അയാൾ ഭാര്യയേ നോക്കി കൊണ്ട് പറഞ്ഞു.
അവൾ മുറ്റത്തിറങ്ങി കാറിന്റെ അടുത്ത് വന്നു.
“ഇക്ക എന്താ ഈ പറയണേ. നാട്ടിൽ നിന്നാലൊന്നും ഒന്നും നടക്കില്ല. മക്കളുടെ പഠിപ്പ്, കല്യാണം, പിന്നെ വീടെടുത്ത കടം തീർക്കണ്ടേ? ഇതൊക്കെ നാട്ടിൽ നിന്നാൽ നടക്കോ? പിന്നെ എന്റെ കരച്ചിൽ, അതൊക്കെ ഒരു ചടങ്ങല്ലേ ഇക്കാ. ഇക്ക ഒന്ന് പോകാൻ നോക്ക്.” അവൾ അയാളെ കാറിലേക്ക് തള്ളി കയറ്റി.
ഭാര്യയുടെ കരയുന്ന മുഖം മാറി, അയാളുടെ തീരുമാനവും മാറി. കാറിന്റെ പിറകിലെ സീറ്റിൽ ചാരി കിടന്നു അയാൾ ഡ്രൈവറോട് പറഞ്ഞു.
“എന്നാ പിന്നെ വിട്ടോ, മോനേ ദിനേശാ വണ്ടി, എയർപോർട്ടിലേക്ക്..”
✍️
ജിനാസ്. വി.


5 Comments
👌👌👌
ജോയ്സ് വർഗീസ്
❤️❤️
നന്നായി എഴുതി.👍👏
വായനക്കും അഭിപ്രായത്തിനും നന്ദി സുനന്ദ ❤️❤️
😄😄.. ഇത്രേയുള്ളൂ. പണം അത് കഴിഞ്ഞേ ഉള്ളൂ സ്നേഹം..
അവര് പ്രാക്ടിക്കലായി ചിന്തിച്ചു.