വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ദാമുവേട്ടൻ വന്നു പറഞ്ഞു. “എടാ വീട്ടിലൊട്ടൊന്നു വാ, ഒരത്യാവശ്യമുണ്ട്.”
അമ്മയ്ക്കെന്തെങ്കിലും വയ്യായ്ക? മനമൊന്നിടറി.
സഹായിയായ പയ്യനോട് പറഞ്ഞിട്ട്, ദാമുവേട്ടന്റെ കൂടെ പുറപ്പെട്ടു.
വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ മുറ്റത്തും ഇറയത്തും ആയി കുറെ ആളുകൾ നിൽക്കുന്നു. പരിഭ്രമത്തോടെ ദാമുവേട്ടനെ നോക്കി.
“നീ പേടിക്കണ്ട കാര്യമൊന്നുമില്ല. നിന്റെ അച്ഛൻ വന്നിട്ടുണ്ട്.”
“അച്ഛനോ? ആര്? ഏതച്ഛൻ?”
“എടാ, എല്ലാവർക്കും ഒരച്ഛനല്ലേ ഉള്ളു? നീ എന്താ ഈ പറയുന്നെ?”
വാക്കുകൾ നഷ്ടപ്പെട്ട് വിക്കി വിക്കി ചോദിച്ചു… “ആര് പറഞ്ഞു അച്ഛനാണെന്ന്?”
“നിന്റെ അമ്മ..”
“അല്ല… ശകുന്തളേച്ചി പറഞ്ഞാൽ പോരേടാ? പിന്നെ ഞങ്ങൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ഒക്കെ ബോധ്യായി.”
“പ്രഭാകരേട്ടനെ കാണാതായിട്ട് പത്തു നാൽപതു വർഷമായില്ലേ?”
“ആളുടെ രൂപവും ഭാവവും ഒക്കെ മാറിയിട്ടുണ്ട്. അഴകും ആരോഗ്യവും ഒക്കെ കുറഞ്ഞു. ആ.. നീ അങ്ങോട്ട് ചെല്ല്.”
അവിടെ കസേരയിൽ ഇരിക്കുന്ന ആളിനെ കണ്ണ് നിറയെ കണ്ടു. ഓർമ്മയുള്ള പ്രായം മുതൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും പറഞ്ഞുകേൾക്കുന്ന പദം.
കൂടി നിൽക്കുന്നവരിൽ ആരോ പറഞ്ഞു. “പ്രഭാകരാ… ഇതാണ് നിന്റെ മോൻ മുരളി. അവനു മൂന്നു വയസ്സുള്ളപ്പോഴല്ലേ നീ ഇവിടെ നിന്നു പോയത്?”
എല്ലാവരും കുറച്ചു നാടകീയ രംഗങ്ങൾക്കു സാക്ഷിയാകാനായി കാത്ത് നിൽക്കുന്നതു പോലെ തോന്നി..
” മുദ്രമോതിരം കണ്ട് ഓർമ്മ വന്നപ്പോൾ ശകുന്തളയെ ദുഷ്യന്തൻ അന്വേഷിച്ചു കണ്ടെത്തിയ പോലെ ആണോ ഇതും.. പ്രഭാകരേട്ടന് ഇപ്പോഴായിരിക്കും ശകുന്തളേച്ചിയെ ഓർമ്മ വന്നത്…” ഏതോ വിരുതൻ തട്ടിവിട്ടു.
ഞാൻ അകത്തേക്ക് നോക്കി. മീനാക്ഷിയും അമ്മയും മിനിയും അവിടെ നിൽപ്പുണ്ട്.
ഞാൻ മീനാക്ഷിയോട് പറഞ്ഞു. “അച്ഛനെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി മുറി കാണിച്ചുകൊടുക്ക്. കുറച്ചു നേരം വിശ്രമിക്കട്ടെ. വിശേഷങ്ങൾ ഒക്കെ പതുക്കെ പറയാമല്ലോ.”
ഇത് പറഞ്ഞിട്ട് ഞാൻ കൂടി നിൽക്കുന്ന അഭ്യുദയകാംക്ഷികളുടെ എല്ലാം നേരെ ഒന്നു കണ്ണോടിച്ചു.
കാര്യം മനസ്സിലായ പോലെ ഓരോരുത്തരായി സ്ഥലം വിട്ടു.
മീനാക്ഷി എന്നോടു സ്വകാര്യം ചോദിച്ചു. “അച്ഛന്റെ ബാഗ് അമ്മയുടെ മുറിയിൽ ആണോ വെയ്ക്കേണ്ടത്?”
ഞാൻ ഒരു നിമിഷം അങ്കലാപ്പിലായി. പിന്നെ പറഞ്ഞു “അമ്മയുടെ മുറിയിലോട്ടു വെച്ചോളൂ.”
തിരിഞ്ഞപ്പോൾ അമ്മ പറഞ്ഞു.”അതു വേണ്ട…. വേറൊരു മുറിയിലേക്ക് വെച്ചാൽ മതി.”
മീനാക്ഷിയെ നോക്കി തലയാട്ടിയിട്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. “ഞാൻ വർക്ക് ഷോപ്പിലേക്ക് പോട്ടെ. അവിടെ നല്ല തിരക്കാണ്.ദീപുവിനെ ഏല്പിച്ചിട്ടാ പോന്നത്.”
അമ്മ ഒന്നും മിണ്ടാതെ നില്ക്കയാണ്. ഞാൻ പതുക്കെ അടുത്തേക്ക് ചെന്നു എന്നോട് ചേർത്തണച്ചു.
മിനി എന്റെ കൂടെ ഇറങ്ങിയിട്ട് പറഞ്ഞു. “ഞാനും ഇറങ്ങുവാ. ഇനി രമേശേട്ടന്റെ കൂടെ വരാം.”
“നിനക്ക് കുറച്ച് നേരം കഴിഞ്ഞു പോയാൽ പോരെ? അച്ഛനോട് എന്തെങ്കിലും ഒക്കെ സംസാരിക്ക്.”
“പിന്നേ…. ഞാൻ എന്തു സംസാരിക്കാനാ. എനിക്കു ഒരു വയസുള്ളപ്പോൾ അല്ലേ അച്ഛനെ കാണാതായത്.ഈ നാൽപത്തൊന്നു വയസ്സിനിപ്പുറം ഞാൻ എന്താ പറയേണ്ടത്?”
“പുന്നശ്ശേരിക്കാരുടെ കൈകളാൽ അച്ഛൻ അപായപെട്ടു എന്ന് വിചാരിച്ച് ഞാൻ എന്തോരം സങ്കടപ്പെട്ടിട്ടുണ്ട്. അമ്മയെ അവർ അവിടെ പണിക്കു വിളിച്ചത് ഒരു പ്രായശ്ചിത്തം ആയിരുന്നെന്നാ ഞാൻ ഇന്ന് വരെ ചിന്തിച്ചിരുന്നെ. ആ വീട്ടിലുള്ള ആരെയെങ്കിലും വഴിയിൽ വെച്ചോ മറ്റോ കാണുമ്പോഴെല്ലാം ഞാൻ ആ കുടുംബത്തെ മൊത്തം ശപിച്ചതിനു ഒരു കണക്കുമില്ല.
എന്നിട്ടിപ്പോ വയസ്സാംകാലത്തു തിരിച്ചെത്തിയേക്കുന്നു.”
“അതു ശരി. അപ്പോൾ അച്ഛനെ അവർ അപായപ്പെടുത്താഞ്ഞതാണോ ഇപ്പോൾ പ്രശ്നമായത്?”
എന്റെ കുസൃതിയോടെയുള്ള ചോദ്യം കേട്ട് എണ്ണിപ്പെറുക്കലിനിടയിലും അവൾ ചിരിച്ചു.
അമ്മയുടെ അടുത്തു തന്നെ എന്നും ജീവിക്കണം എന്നും വയ്യാത്ത കാലത്ത് അമ്മയെ പൊന്നു പോലെ നോക്കണം എന്നു പറഞ്ഞാണ് ഈ നാട്ടിൽ തന്നെ കല്യാണം കഴിച്ചയക്കണം എന്ന് ചെറുപ്പം മുതൽ അവൾ വാശി പിടിച്ചിരുന്നത്. അവളുടെ ആഗ്രഹം പോലെ തന്നെ സാധിച്ചു. രമേശൻ ഇവിടത്തുകാരൻ ആണ്.
പിറ്റേന്നു മുതൽ അച്ഛന്റെ പഴയ പരിചയക്കാരും ബന്ധുക്കളും ഒക്കെ കേട്ടറിഞ്ഞു വരവായി. ഇത്രയും നാൾ എവിടായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഒന്നും ആരോടും അച്ഛൻ പറഞ്ഞില്ല. കിഴക്കൻ മലകളിൽ ആയിരുന്നു എന്ന് മാത്രം പറഞ്ഞു.
ദിവസവും നാട്ടിൽ പുതിയ പുതിയ സംഭവങ്ങൾ അരങ്ങേറിയതോടെ നാട്ടുകാർക്ക് അച്ഛന്റെ മടങ്ങിവരവിന്റെ കൗതുകം ഏറെക്കുറെ കുറഞ്ഞു വന്നിരുന്നു.
“അച്ഛൻ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞോ, എന്തിനാ ഇപ്പോൾ നാട്ടിലോട്ടു വന്നത്? അവിടെ ആരുടെ കൂടെയാണ് താമസിക്കുന്നത്? ” എന്നിങ്ങനെ നൂറു നൂറു സംശയങ്ങളുമായി അച്ഛന്റെ രണ്ടു പെങ്ങന്മാർ വീട്ടിലും കടയിലുമായി കറങ്ങി നടന്നതൊഴിച്ചാൽ ജീവിതം പഴയ പോലെ തന്നെ കടന്നുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം കടയടച്ചു വീട്ടിൽ വന്നപ്പോൾ മീനാക്ഷി ഒരു രഹസ്യം പറഞ്ഞു. “അതേയ്, നമ്മുടെ അച്ഛന് പണ്ട് ഒരു പ്രണയ ബന്ധം ഉണ്ടായിരുന്നെന്ന്….”
ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ട് അവളെ സ്നേഹപൂർവ്വം ഒന്നു കിഴുക്കി.
“പൊന്നു മീനു… നാട്ടുകാർ മുഴുവൻ കഥകൾ ഉണ്ടാക്കുവാ. ഇനി നീയും തുടങ്ങിയോ.”
അവൾ പറഞ്ഞു.. “ഞാൻ ഉണ്ടാക്കിയതല്ലന്നെ… ഇന്ന് ഒരു കാർന്നോരു
അച്ഛനെ കാണാൻ വന്നിരുന്നു. അവർ തമ്മിൽ സംസാരിക്കുന്നതു ഞാൻ കേട്ടതാ. ചായ കൊടുക്കാൻ പോയപ്പോ”.
“ആരാ വന്നെ? “ഞാൻ ആകാംഷയോടെ ചോദിച്ചു..
“പുന്നശ്ശേരിയിലെ ആരോ ആണ്.. പേര് ഞാൻ മറന്നു പോയി. അച്ഛനും അച്ഛൻ പോയതിനു ശേഷം അമ്മയും അവരുടെ പണിക്കാരായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.”
“അവരുടെ സംസാരം നീ ശ്രദ്ധിച്ചോ ” എന്റെ ആകാംക്ഷ വർധിച്ചു.
“ഉം… അയാളുടെ പെങ്ങൾ വസുമതിയും നമ്മുടെഅച്ഛനും തമ്മിൽ പണ്ടേ ഇഷ്ടത്തിലായിരുന്നു. അവരുടെ അച്ഛൻ വിലക്കിയപ്പോൾ ആണ് അച്ഛൻ ആദ്യം നാടു വിട്ടു പോയത്.”
അമ്മയുടെയും അച്ഛന്റെയും വിവാഹത്തിനു മുമ്പ് അച്ഛൻ കുറച്ചു കാലം നാട്ടിലില്ലായിരുന്നെന്നു അച്ഛന്റെ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നത് അപ്പോൾ ഞാൻ ഓർത്തു.
“ഉം.. പിന്നെ?”
“അയാളുടെ അച്ഛന് മരിക്കുന്നതു വരെ പ്രഭാകരേട്ടന് എന്തു പറ്റി എന്നുള്ള വേവലാതി ആയിരുന്നുവെന്നും എവിടെയെങ്കിലും സുഖമായി ജീവിച്ചിരിക്കണേ എന്നുള്ള പ്രാർത്ഥന ആയിരുന്നുവെന്നും അയാൾ പറഞ്ഞു.”
“അയാളുടെ പെങ്ങൾ വസുമതി ഭർത്താവിനോട് പിണങ്ങി തറവാട്ടിൽ എത്തി മൂന്നു മാസം കഴിഞ്ഞപ്പോൾ ആണ് അച്ഛനെ വീണ്ടും കാണാതാവുന്നത്. അവർക്കിടയിൽ എന്തെങ്കിലും സംഭവിച്ചോ എന്നയാൾ ചോദിച്ചതിന് അച്ഛൻ ഒന്നും മിണ്ടിയില്ല. ”
“അയാൾ തുടർന്നു. നിങ്ങൾ തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ ആഴം ഇപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പ്രഭാകരേട്ടനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വസുമതി മോനെയും എടുത്തു കൊണ്ട് ഭർത്താവിന്റെ വീട്ടിലേക്കു പോയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിക്കുന്നത്.”
അമ്മയെ ഓർത്ത് എനിക്ക് വേദന തോന്നി.
“അമ്മ ഇതെല്ലാം കേട്ടോ?” എന്റെ പരിഭ്രമം ഞാൻ മറച്ചു വെച്ചില്ല.
അവർ സംസാരിച്ച് തുടങ്ങിയപ്പോൾ അമ്മ പശുവിനെയും കൊണ്ട് പറമ്പിലേക്കിറങ്ങി പോയി..
“അമ്മക്കിതെല്ലാം അറിയാമെന്നാണ് എനിക്കു തോന്നുന്നത്. “മീനു പറഞ്ഞു നിർത്തി.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അമ്മയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒരിക്കൽ തനിച്ചു കിട്ടിയ അവസരത്തിൽ ഞാൻ ചോദിച്ചു.
“അച്ഛൻ എന്തങ്കിലും പറഞ്ഞോമ്മേ? എവിടെ ആയിരുന്നുവെന്നോ? ഇത്രയും നാൾ വരാതിരുന്നതെന്താന്നോ…. എന്തെങ്കിലും.”
അമ്മ നിഷേധഭാവത്തിൽ തല കുലുക്കി..
“അല്ലെങ്കിലും പണ്ടും…. ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞ കാലത്തും എന്നോട് അധികമൊന്നും സംസാരിക്കാറില്ലായിരുന്നു. പക്ഷേ പുറത്തുള്ളവരോടെല്ലാം ധാരാളമായി തമാശയും ചിരിയും ഉണ്ടായിരുന്നെന്നാ എന്നോട് പലരും പിന്നീട് പറഞ്ഞത്.”
“നിന്റെ അച്ഛനെ കാണാതായപ്പോൾ എന്നെ എന്റെ വീട്ടിലോട്ടു കൊണ്ടു പോകാൻ എന്റെ അച്ഛനും ചേട്ടനും വന്നിരുന്നു. ”
“നിന്റെ അച്ഛമ്മയാണ് എന്നെ തടഞ്ഞത്. മോളേ നീ പോവരുത്. നീ പോയിക്കഴിഞ്ഞാൽ അവന്റെ പെങ്ങന്മാർ എന്നെ നോക്കാനെന്നും പറഞ്ഞ് ഇവിടങ്ങു കൂടും. ഈ വീടും പറമ്പും നിന്റെ മക്കൾക്കുള്ളതാ. അതു നീയായി അവർക്ക് നഷ്ടപ്പെടുത്തരുത്.”
“പിന്നെ….മോള് പേടിക്കുകയൊന്നും വേണ്ട. അവനൊന്നും പറ്റിയിട്ടൊന്നുമില്ല. നിന്റെയും മക്കളുടെയും അടുത്തോട്ടു അവൻ വരും. എന്തു ചെയ്യാനാ? ഒരു കാര്യത്തിലും ഉറപ്പ് ഇല്ലാത്തവനായിപ്പോയി..”
“അമ്മയുടെ ആ ഉറപ്പിൽ ആണ് ഇവിടെ തന്നെ കൂടിയത്.
“അതു നന്നായെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ അച്ഛനും ചേട്ടനും എത്ര നാൾ എനിക്കും രണ്ടു പിള്ളേർക്കും ചെലവിന് തരും? കുറച്ചു കഴിയുമ്പോൾ അവരും മടുക്കും.”
അമ്മ തുടർന്നു..
“എന്റെ വീട്ടിൽ വെച്ച് പുറത്തൊന്നും അധികം ഇറങ്ങാത്ത ആളായിരുന്ന ഞാൻ പതുക്കെ പതുക്കെ പുറത്തിറങ്ങി ജോലി അന്വേഷിച്ചു തുടങ്ങി. പുന്നശ്ശേരിയിലാണ് ആദ്യം ജോലി തേടി പോയത്. അതിനൊരുദ്ദേശ്യം കൂടി ഉണ്ടായിരുന്നു. നിന്റെ അച്ഛനെ കാണാതായതിന്റെ പിന്നിൽ അവരാണെന്ന് ഒരു കരക്കമ്പി ഇവിടെ പരന്നിരുന്നു.”
“എന്നോട് വളരെ മാന്യമായാണ് അവരെല്ലാവരും പെരുമാറിയത്. എല്ലാ ദിവസവും എനിക്കവിടെ ജോലി തന്നു. അവരുടെ കയ്യിൽ നിന്ന് അബദ്ധമൊന്നും പറ്റിയിട്ടില്ലെന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്കു മനസ്സിലായി.”
ഞാൻ അമ്മയുടെ രണ്ടു കരങ്ങളും ചേർത്തുപിടിച്ചു അവയിലേക്ക് നോക്കി. നീണ്ടകാലത്തെ അധ്വാനം ആ കൈകളെ പോലെത്തന്നെ മനസ്സിനെയും ബലപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്കറിയാം.
അച്ഛൻ വന്നിട്ടിപ്പോൾ മൂന്നു മാസമായിരിക്കുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു.
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം നാലു മണിക്ക് മിനി പ്രത്യക്ഷപ്പെട്ടു.
“ആഹാ.. മിനി ചേച്ചിയോ.. മുരളിയേട്ടാ, ദേ ഒരാളു ഹാജരാണേ..”ദീപു ഉറക്കെ പറഞ്ഞു.
“ഉം. എന്താടി വന്നെ? നിന്നെ വീട്ടിലോട്ടു കാണുന്നില്ലെന്ന് മീനു പറഞ്ഞു”. ഞാൻ ചോദിച്ചു.
അവളെന്നെ നോക്കി. അവൾക്കെന്തോ എന്നോട് പറയാനുണ്ടെന്ന് എനിക്കു മനസ്സിലായി.
“ദീപൂ, വാസവേട്ടന്റ കടയിൽ ചെന്ന് പരിപ്പുവടയും ചായയും വാങ്ങിച്ച് കൊണ്ടു വാടാ.ഇവളൊരു പരിപ്പുവട കൊതിച്ചിയാ. അതും വാസുവേട്ടന്റെ കടയിലെ….. കഴിക്കുവാണേൽ വാസുവേട്ടന്റെ കടയിലെ പരിപ്പുവട കഴിക്കണമെന്നാ ഇവള് പറയുന്നെ.”
“നീ പറ. എന്താ പറയാനുള്ളെന്നു വെച്ചാ പറഞ്ഞോ.”മിനിയെ നോക്കി ഞാൻ പറഞ്ഞു.
“അതു ചേട്ടാ….. ചേട്ടൻ അച്ഛനോട് സംസാരിച്ചോ?”
“ഇല്ല. ഞാൻ എന്താണ് സംസാരിക്കേണ്ടത്? നീ പറ?”
“ഇത്രയും നാൾ എവിടായിരുന്നുവെന്നും നാട്ടിലോട്ടു വരാതിരുന്നതെന്താണെന്നും ആരുടെ കൂടെയാണ് താമസിച്ചിരുന്നതെന്നും മറ്റുമുള്ള വിവരങ്ങൾ അറിയണ്ടേ?”
“അച്ഛനെ പറിച്ചുവെച്ച പോലെയാണ് നീ എന്നല്ലേ അപ്പച്ചിമാർ പറയുന്നത്. എന്നെയും എന്റെ പാവം അമ്മയെയും അവരുടെ കണ്ണിൽ അത്ര പിടിച്ചിട്ടില്ലല്ലോ. അതുകൊണ്ട് പൊന്നുമോളു തന്നെ ചോദിച്ചറിഞ്ഞാൽ മതി.” അവളെ ചൊടിപ്പിക്കാനായി ഞാൻ പറഞ്ഞു.
“ചേട്ടാ, തമാശ കള…… ബന്ധുക്കളും നാട്ടുകാരും മാറി മാറി ചോദിച്ചിട്ടും അച്ഛൻ ഒന്നും വിട്ടു പറയുന്നില്ലല്ലോ. ഇനി അവിടെ വല്ല ‘ചിന്ന വീട് ‘ സെറ്റപ്പും ഉണ്ടോ?….” മടിച്ചു മടിച്ചാണ് മിനി പറഞ്ഞത്.
“അതിന്?”
“ചേട്ടനു തമാശ. ലോൺ എടുത്തു പുതുക്കി പണിഞ്ഞ വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നാലോ? വീടിന്റെ ലോൺ തീർന്നിട്ട് വർക്ക്ക്ഷോപ്പ് വലുതാക്കാൻ ലോൺ എടുക്കാൻ ഇരിക്കുവല്ലേ ചേട്ടൻ?”
മനസ്സിൽ വല്ലാത്ത ഒരു ഭാരം തോന്നിയെങ്കിലും അവളോട് പറഞ്ഞു. “തറവാട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാലും തൽക്കാലത്തേക്ക് നിന്റെ വീടില്ലേ? അമ്മയെ വഴിയാധാരമാക്കണ്ടല്ലോ.”
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ഹൃദയത്തിൽ ഒരു ‘കാരമുള്ളു ” തറച്ച പോലെ…
നിശ്ശബ്ദരായി രണ്ടു പേരും അവരവരുടെ ചിന്തകളിൽ മുഴുകി നിന്നപ്പോൾ ദീപു ചായയും വടയുമായി വന്നു.
പരിപ്പു വട കണ്ടപ്പോൾ മറ്റെല്ലാം മറന്ന് രുചിയോടെ അകത്താക്കുന്നവളെ നിറ ചിരിയോടെ നോക്കി നിന്നു. അമ്മ പണ്ട് ജോലി കഴിഞ്ഞു വരുമ്പോൾ വാസവേട്ടന്റെ കടയിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന ചൂടു പരിപ്പുവട. അവളുടെ പങ്ക് തിന്നിട്ട് എന്റേതിലോട്ടു കണ്ണ് പതിപ്പിച്ചു നിൽക്കുന്ന കുഞ്ഞു പെങ്ങൾ.. ഒരെണ്ണം എടുത്തിട്ട് ബാക്കി അവളുടെ നേരെ നീട്ടുമ്പോൾ കൊതിച്ചി പാറുവിന്റെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് കാണണം.
അവൾ പോകാൻ നേരം അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു. “.നീ വലിയ കാര്യങ്ങൾ ഒന്നും ഓർത്തു വിഷമിക്കേണ്ട. നിന്റെ മനസ്സിൽ ഉള്ളവ ഒന്നും അമ്മയോട് പറയുകയും വേണ്ട. വെറുതെ എന്തിനാ?”
പിറ്റേന്ന് രാവിലെ മീനു വന്ന് എന്നെ വിളിച്ചുണർത്തി പറഞ്ഞു. “എണീറ്റെ…. അച്ഛനെ കാണുന്നില്ലല്ലോ.”
ഞാൻ ചാടിപ്പിടഞ്ഞെണീറ്റ് പുറത്തേക്കു ചെന്നു. അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. എവിടെപ്പോയെന്നു നോക്കാനായി മുറ്റത്തോട്ടിറങ്ങി.
അപ്പോൾ അമ്മ പറഞ്ഞു. “നീ അന്വേഷിക്കേണ്ട. ഞാൻ താമസിച്ചിരുന്നയിടത്തേക്ക് ഒന്നു പോകണം. അവിടെ ചില കാര്യങ്ങൾ ഉണ്ട് എന്നു ഇന്നലെ ഒന്നു സൂചിപ്പിച്ചിരുന്നു. അങ്ങോട്ട് പോയതായിരിക്കും.”
“വേറൊന്നും പറഞ്ഞില്ലേ? തിരിച്ച് വരുമെന്നോ ഇല്ലെന്നോ മറ്റോ.”
“അതു ഞാൻ ചോദിച്ചിരുന്നു. അവരിപ്പോൾ മൂന്നും ഒന്നും വയസ്സുള്ള കുട്ടികളല്ല. അതോർത്താൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ പിറുപിറുക്കുന്നത് കേട്ടു. ജീവിതത്തിൽ ആർക്കും ഒരുറപ്പും കൊടുക്കാൻ ഒക്കാത്ത ജന്മമാണല്ലോ എന്റേതെന്നോ മറ്റോ…”
“ആ…..ഒരു കാര്യം വിട്ടു പോയെടാ..”
രണ്ടു ദിവസം മുമ്പ് ഇവിടുത്തെ ആധാരം ചോദിച്ചിരുന്നു. ഭാഗ ഉടമ്പടി കഴിഞ്ഞെന്നും ആധാരം രണ്ടു മക്കളുടെയും കയ്യിലാണെന്നും ഞാൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽകിടക്കുന്നതിനു മുമ്പ്എന്നോട് ചോദിച്ചു, ഒരു സെന്റ് ഭൂമി പോലും എനിക്കായി മാറ്റി വെച്ചിട്ടില്ലേന്ന് “


2 Comments
👌
Thank you