“ഡേയ്…. ആ പയ്യൻ എന്ത്യേ.. പുളിമൂട് ഇറങ്ങണോന്നു പറഞ്ഞവൻ.. ”
കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചതു കേട്ട ഒരു യാത്രക്കാരൻ എന്നെ തോണ്ടി വിളിച്ചിട്ട് “ഇവിടെ ഇറങ്ങിയ്ക്കോ.. പുളിമൂട് എത്തി “എന്നു പറഞ്ഞു.
കേട്ടത് പാതി കേൾക്കാത്തത് പാതി ഞാൻ രണ്ട് പെങ്ങമ്മാരെയും വിളിച്ച് ബസിൽ നിന്നും ഇറങ്ങി.
“ഹോ…. ഇറങ്ങാൻ ഒക്കുമെന്നു കരുതിയതല്ല. നാളെ സെക്കൻഡ് സാറ്റർഡേ ആയത് കൊണ്ടായിരിക്കും ഇത്ര തിരക്ക്.” രണ്ടാമത്തെ പെങ്ങൾ പറഞ്ഞു.
“എത്ര മണിയായി അമ്മാമ്മേ?”
“ആറര ആയെടാ. “മൂത്ത പെങ്ങൾ പറഞ്ഞു.
“പക്ഷേ ഒരു എട്ടര ആയപോലുണ്ടല്ലോ. ഇരുട്ട് കട്ട പിടിച്ചിരിക്കുന്നു”.
ചുറ്റുപാടും നോക്കിയ ഞാൻ പറഞ്ഞു.
“എടാ ഇങ്ങനെ നിന്നാ മതിയോ? സൂസമ്മാമ്മയുടെ വീട് കണ്ട് പിടിക്കണ്ടേ. രാത്രിയല്ലേ.”
രണ്ടാമത്തെ പെങ്ങൾ അക്ഷമയായി.
അവളുടെ മുഖത്തേക്കു നോക്കിയ ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. മൂത്തചേച്ചി എന്നെ ശാസി ച്ചു. “ഇങ്ങനൊരു ചെറുക്കൻ. പരിചയമില്ലാത്തിടത്തു വന്നിട്ട് ബഹളം വെക്കുന്നോ.”
ഞാൻ ചിരി അടക്കിയിട്ടു പറഞ്ഞു. “സുജമ്മാമ്മയെ നോക്ക്.”
മൂത്ത ചേച്ചി ചിരിയടക്കിക്കൊണ്ട് പറഞ്ഞു “സുജേ മുടി ഒന്നൊതുക്കി വെക്ക്. ”
കുനുകുനെ ചുരുണ്ട മുടി ബസിലെ തിരക്കിനിടയിൽ പാറി പ്പറന്നു വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു.ആയിടെ വായിച്ച ബോബനും മോളി യിലെ മോളിയുടെ മുടി എനിക്കോർമ്മ വന്നതുകൊണ്ടാണ് ഞാൻ ചിരിച്ചത്.
സുജ കപട ദേഷ്യത്തോടെ എന്നെ നോക്കിയിട്ടു പറഞ്ഞു. “ഒരു കാര്യഗൗരവം ഇല്ലാത്ത ഇവന്റെ കൂടെ ഇറങ്ങി തിരിച്ച നമ്മളെ പറഞ്ഞാൽ മതി സുമേ.”
രണ്ടു പെങ്ങന്മാരെ കൃത്യസ്ഥലത്തെത്തിക്കാൻ വേണ്ട മിടുക്കും ധൈര്യവും ഒക്കെ എനിക്കുണ്ട്..
“വന്നേ. നമുക്ക് ഈ ഹൌസ് നമ്പർ ആരോടെങ്കിലും ചോദിക്കാം.”
“എടാ, ഏതേലും കടക്കാരോട് ചോദിച്ചാൽ മതി. വഴിയാത്രക്കാരോട് വേണ്ട.” സുജ പറഞ്ഞു.
അവിടെയുള്ള പല കടകളിൽ കയറി കയ്യിലുള്ള ഹൌസ് നമ്പർ ചോദിച്ചെങ്കിലും ആർക്കും അറിഞ്ഞൂടായിരുന്നു.
ഒരു കടക്കാരൻ പറഞ്ഞു. ടി. സി. എന്നുള്ളത് തിരുവനന്തപുരം കോർപറേഷൻ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ്. ഏതായാലും ഏതെങ്കിലും വീടുകളിൽ ഒന്നന്വേഷിച്ചു നോക്കൂ.
പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ ഒന്നു രണ്ടു വീടുകളിൽ അന്വേഷിച്ചെങ്കിലും ഞാൻ കാണിച്ച നമ്പർ ഉള്ള വീട് അവർക്കാർക്കും അറിഞ്ഞൂടായിരുന്നു.
എന്തു ചെയ്യണം എന്നറിയാതെ പതറി നിന്ന എന്നോട് മൂത്ത പെങ്ങൾ ചോദിച്ചു. “സൂസമ്മാമ്മയുടെ വീട്ടിലെ ഫോൺ നമ്പർ ഇല്ലേടാ നിന്റെ കയ്യിൽ എസ് ടി ഡി വിളിച്ചു ചോദിക്കാൻ.”
ഞാൻ ഇല്ലാന്ന് തലയാട്ടി.
മൂത്ത സഹോദരിയുടെ വിവാഹത്തിനു പുതുവസ്ത്രങ്ങൾ എടുക്കാൻ കൊല്ലത്ത് നിന്നും രണ്ടു സഹോദരിമാരെയും തിരുവനന്തപുരത്ത് അമ്മയുടെ ഒരു കസിന്റെ വീട്ടിലെത്തിക്കേണ്ട ചുമതല എന്നിൽ നിക്ഷിപ്തമായതിനാൽ ഉച്ചതിരിഞ്ഞു വീട്ടിൽ നിന്നും പുറപ്പെട്ട് കൊല്ലത്തെത്തി അഞ്ചു മണിക്ക് ജോലി കഴിഞ്ഞിറങ്ങിയ സഹോദരിമാരെയും കൊണ്ട് ഒരു തിരുവനന്തപുരം ഫാസ്റ്റിൽ ഒരു കണക്കിന് കയറിപ്പറ്റി ഇവിടെ ഈ മഹാനഗരത്തിൽ ദിക്കറിയാതെ… വഴിയറിയാതെ ഞാൻ ഇതാ..
പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികളെയും കൊണ്ട് വീടുകൾ കയറി അന്വേഷിക്കുന്നതെങ്ങനെ? അവരെ അവിടെ നിർത്തിയിട്ട് അന്വേഷിക്കാൻ പോകാൻ മനസ്സ് വരുന്നുമില്ല.ഇവിടുത്തെ ഊടുവഴികൾ ഒന്നും എനിക്കു പരിചയവുമില്ലല്ലോ.
പുറമേ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും എന്റെ ഉള്ള് കിടു കിടുക്കുന്നത് എനിക്കറിയാം. അങ്ങനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ തെരഞ്ഞെടുപ്പ് അനൗൺസ്മെന്റ് നടത്തി കടന്നുപോയ ഒരു ജീപ്പ് റിവേഴ്‌സ് എടുത്ത് വരുന്നത് ശ്രദ്ധ യിൽ പെട്ടു. ഒരു ഇടക്കാല തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണ്.
ജീപ്പ് റിവേഴ്‌സ് എടുത്തു എന്റെ അടുത്ത് വന്നു ബ്രേക്ക് ചെയ്തു. മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിരുന്ന ആൾ ജീപ്പിൽ നിന്ന് ഇറങ്ങി എന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടി.
“എന്താടാ ഇവിടെ?”
എനിക്ക് അത്ഭുതം അടക്കാൻ സാധിച്ചില്ല. സുകുമാരൻ ചേട്ടൻ… ഈ മഹാ നഗരത്തിൽ അപ്രതീക്ഷിതമായി ഒരു പരിചയക്കാരൻ… ഞങ്ങളുടെ നാട്ടുകാരൻ സുകുമാരൻ ചേട്ടൻ.
എന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു.
“കൊച്ചാട്ടൻ ഇവിടെ? “ഞാൻ വിക്കി വിക്കി ചോദിച്ചു.
“ഞാൻ ഇപ്പോൾ ഇവിടാടാ. കുറച്ചു നാളായി. പാർട്ടി നിർദ്ദേശം ആണ്.”
ഉപതെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കാൻ തിരുവനന്തപുരത്തേക്ക് താത്കാലികമായി ഡെപ്യൂട്ട് ചെയ്തിരിക്കയാണ് പോലും.
ഒന്നാം തരം പാർട്ടി പ്രവർത്തകനാണ്. സംഘാടന മികവിലും ആത്മാർത്ഥതയിലും കിടപിടിക്കാൻ മറ്റൊരാളില്ല എന്നതാണ് സത്യം.
ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. എന്റെ കയ്യിലിരുന്ന ടി സി നമ്പർ കാണിച്ചു കൊടുത്തു. കൊച്ചാട്ടൻ ഉടനെ വണ്ടിയിൽ ഇരുന്നവരെ എല്ലാം ഈ ടി സി നമ്പർ കാണിച്ചു കൊടുത്തു. ആർക്കും വല്യ പിടിയില്ല.
സുകുമാരൻ ചേട്ടന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം മുളച്ചു വന്നു.
“എടാ, നമുക്ക് ഈ ജി പി ഓ യിൽ ഒന്നന്വേഷിക്കാം. അവർക്ക് ഈ ടി സി നമ്പർ കണ്ടാൽ അറിയാമായിരിക്കും.”
“ആ ഓഫീസ് ഇപ്പോഴും തുറന്നിരിക്കുമോ? ഇത്രയും സമയമായില്ലേ? ”
ഞാൻ എന്റെ സംശയം മറച്ചുവെച്ചില്ല.
“ഉണ്ടെടാ. നിങ്ങൾ വന്നേ.” സുകുമാരൻ ചേട്ടൻ പറഞ്ഞു.
ജനറൽ പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ അവിടുത്തെ ജോലിക്കാർ പലരും കൊച്ചാട്ടന്റെ പരിചയക്കാർ ആണ്.
ടി സി നമ്പർ കാണിച്ചപ്പോൾ തന്നെ അവർ പറഞ്ഞു… “ഇത് പ്ലാമൂടിലെ ഹൌസ് നമ്പർ ആണെന്ന്…”
കൊച്ചാട്ടൻ അവർക്കു നന്ദി പറഞ്ഞിട്ട് ഞങ്ങളെയും കൊണ്ടിറങ്ങി.
“എടാ നിനക്ക് പ്ലാമൂടും പുളിമൂടും തമ്മിൽ തെറ്റിയതായിരിക്കും. വാ ജീപ്പേലോട്ടു കേറിക്കോ. ഞങ്ങൾ കൊണ്ട് വിടാം.”
എനിക്ക് ആശ്വാസമായി.
തിരുവനന്തപുരം എന്നും എന്നെ ഒരു പോലെ അതിശയിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്തിട്ടുള്ള നാടാണെങ്കിലും ഇവിടെ യൗവനയുക്തകളായ രണ്ടു പെൺകുട്ടികളെയും കൊണ്ട് വഴിയറിയാതെ രാത്രിയിൽ അലഞ്ഞു തിരിയേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.
എങ്കിലും ഒരു ഭംഗി വാക്കെന്നോണം ഞാൻ പറഞ്ഞു.
“കൊച്ചാട്ടാ.. ഞങ്ങൾ ഒരു ഓട്ടോയിൽ പൊക്കോളാം. നിങ്ങൾക്ക് പ്രചരണത്തിനു പോകണ്ടേ?”
“അത് സാരമില്ല.. ഞങ്ങൾ പോകുന്ന വഴി പ്രചരണം നടത്തിക്കൊളളാം. പിന്നായാലും അങ്ങോട്ടു പോകേണ്ടതാ.”
എന്നെയും പെങ്ങന്മാരെയും ജീപ്പിന്റെ മുൻസീറ്റിൽ ഇരുത്തി കൊച്ചാട്ടനും മറ്റു പ്രവർത്തകരും പുറകിൽ ഒതുങ്ങികൂടി.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ പുറകിൽ നിന്നും മൈക്കിൽ കൂടി പാട്ടിന്റെ റെക്കോർഡ് ഇട്ടു. പിന്നെ റെക്കോർഡ് ഓഫ് ചെയ്തിട്ട് സ്ഥാനാർഥിയുടെ പേരും ചിഹ്നവും പറഞ്ഞുള്ള വോട്ട് ചോദ്യവും മറ്റ് അനൗൺസ്‌മെന്റുകളും ഒഴുകി വന്നു കൊണ്ടേയിരുന്നു. അനൗൺസ്‌മെന്റ് ജീപ്പ് ആയതിനാൽ വളരെ സാവധാനമാണ് ഡ്രൈവർ പൊയ്ക്കൊണ്ടിരുന്നത്. ജംഗ്ഷനുകളിലും വെളിച്ചം ഉള്ള ഇടങ്ങളിലും വഴിയരികിലുള്ള ആളുകൾ ജീപ്പിലേക്ക് എത്തി നോക്കിക്കൊണ്ടേ ഇരുന്നു.
അങ്ങനെ ഞങ്ങൾ പ്ലാമൂടിലെത്തി. ഹൗസ്ന മ്പർ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. കാരണം സൂസമ്മാമ്മയും ഞങ്ങളുടെ വേറൊരു കസിനും കൂടി റോഡ് സൈഡിൽ തന്നെ ഞങ്ങളെ കാണാത്തതിനാൽ പരിഭ്രമിച്ചു നിൽപ്പുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ ജീപ്പ് വന്നു ബ്രേക്ക് ചെയ്യുകയും അതിൽ നിന്നും എന്റെ സഹോദരിമാരും ഞാനും ഇറങ്ങുകയും ചെയ്യുന്ന കണ്ടപ്പോൾ സൂസമ്മാമ്മ ആദ്യം ഒന്നത്ഭുതപ്പെട്ടു. പിന്നെ ആശ്വാസത്തോടെ ഒന്നു പുഞ്ചിരിച്ചു. ഒന്നും പറയാതെ എന്റെ കസിൻ എന്റെ കയ്യിൽ ചെറുതായൊന്നു അടിച്ചു. “എന്റടാ…. ഞങ്ങൾ അങ്ങു പേടിച്ചു പോയല്ലോ. എന്തുപറ്റി മോനേ?
“എല്ലാം പറയാം.” ഞാൻ പറഞ്ഞു. സൂസമ്മാമ്മ അടുത്തു വന്നു മൂത്ത പെങ്ങളെ കെട്ടിപ്പിടിച്ചു.
“എന്റെ കുഞ്ഞേ, എന്തുമാത്രം തീ തിന്നെന്നോ. കല്യാണം ഉറപ്പിച്ച പെണ്ണല്ലേ.”
ഞാൻ സുകുമാരൻ കൊച്ചാട്ടനെ വിളിച്ചിറക്കി വീട്ടിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചിട്ടു പറഞ്ഞു “പോട്ടെടാ. തിരക്കുണ്ട്. ഇന്ന് ഇനിയും പലയിടത്തും പോകാനുണ്ട്.”
തിരിഞ്ഞ് ചേച്ചിയോട് പറഞ്ഞു. “സുമയെയും സുജയെയും എനിക്കറിയാം. ഏതായാലും വിവാഹ മംഗളാശംസകൾ ഇപ്പോഴേ നേരുന്നു. ”
ഞാൻ അടുത്ത് ചെന്നു പറഞ്ഞു. “കൊച്ചാട്ടൻ തക്ക സമയത്തു വന്നതുകൊണ്ട് ഇവിടെത്തി പറ്റി. ഒത്തിരി നന്ദിയുണ്ട്. ”
” നീ നന്ദി ഒന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ. നമ്മളൊരു നാട്ടുകാരല്ലേ. പാർട്ടി പ്രവർത്തനം മാത്രമല്ല.. മറ്റുള്ളവരെ ആവശ്യമറിഞ്ഞു സഹായിക്കുന്നതും ഒരു പൊതുപ്രവർത്തകന്റെ കർത്തവ്യമല്ലേ?
“കൊച്ചാട്ടാ… സമയം പോവുന്നു. വന്നു വണ്ടിയിൽ കയറ്.”
ജീപ്പിനകത്തു നിന്നും ഒറു ശബ്ദം.. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് കൊച്ചാട്ടൻ വണ്ടിയിൽ ചെന്നു കയറി മൈക്ക് കയ്യിലെടുത്തു.. “ഈ വരുന്ന തെരഞ്ഞെടുപ്പിൽ….”
ജീപ്പ് സാവധാനം മുന്നോട്ട് ഒഴുകി.


18 Comments
നല്ല രചന. സഹായിച്ച ആളെ എന്നും ഓർക്കും. 👍
സന്തോഷം
വഴിയറിയാതെ ഉഴലുമ്പോൾ നാട്ടുകാരനായ പാർട്ടി പ്രവർത്തകനെ കണ്ടത് ആശ്വാസം തന്നെ. നല്ല കഥ👌👌👏❤️
സന്തോഷം. ♥️
രാഷ്ട്രീയ പ്രവർത്തനം മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതാവണം. ഏത് പ്രതിസന്ധികളിലും തളരാതെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൾ ഉള്ളതുകൊണ്ടാണ് നമ്മൾ മലയാളികൾ ലോകത്തിനു മുമ്പിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നത്. അത്തരത്തിൽ ഒരാർ ഈ കഥയിലും ഒരു രക്ഷകനായി വന്നു. നന്നായിരുന്നു. ആശംസകൾ❤️👍
പണ്ടൊക്കെ അങ്ങനെയായിരുന്നു. എല്ലാ മേഖലകളിലും മൂല്യച്യുതി വ്യാപിക്കുന്ന കാലമല്ലേ ഇത്.
ആ അവസ്ഥയിൽ രക്ഷകനായി കൊച്ചേട്ടൻ എത്തിയത് ഭാഗ്യം……. നന്നായെഴുതി👍🌹
സന്തോഷം
മനോഹരം
സന്തോഷം
നല്ലൊരു കുറിപ്പ് 👌👌
സന്തോഷം
ഹോ വല്ലാത്തൊരു അവസ്ഥയിൽ ദൈവദൂതനെ പോലെ വന്ന കൊച്ചാട്ടൻ ❤️
അതേ. മൊബൈൽ ഫോൺ ഒന്നും ഇല്ലാതിരുന്ന കാലമാണ്.
സന്തോഷം.
പണ്ടൊന്നും മൊബൈൽ ഫോൺ ഇല്ലല്ലോ
Thank you
അതേ. ♥️