കായൽത്തീരത്തെ അറുപതു സെന്റ് ഭൂമിയിൽ നിൽക്കുന്ന പഴയ തറവാടിന്റെ വരാന്തയിലിരിക്കുമ്പോൾ ശ്രീയേട്ടൻ ചോദിച്ചു.
“ശരിക്കും ഈ വീടും പുരയിടവും നിന്റെ പേരിലാണോ വീണേ. എന്തൊരു ഭംഗിയുള്ള സ്ഥലം. “
“അതെ ശ്രീയേട്ടാ. അതൊരു കഥയാണ്. ഇവിടെയിരുന്ന് ആ ചരിത്രം പറയാനാണ് ഞാൻ ഏട്ടനെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നത്. അത് പ്രണയത്തിന്റെ, സ്നേഹത്തിന്റെ, പിന്നെ അവിഹിതത്തിന്റെയും കഥയാണ്.”
“ആഹാ, കൊള്ളാമല്ലോ, കേൾക്കട്ടെ.” ഏട്ടൻ എന്റെ മടിയിൽ തല വച്ചു കിടന്നു. കായലിൽ നിന്ന് വീശി വന്ന കുളുർകാറ്റ് ഞങ്ങളെ ചുറ്റി നിന്നു.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേയുള്ളു.
“ഇത് എന്റെ അമ്മമ്മയുടെ തറവാടാണ്. ഭാഗം വച്ചപ്പോൾ ഞങ്ങൾ ദേവുവലിയമ്മ എന്ന് വിളിച്ചിരുന്ന അമ്മമ്മയുടെ ചേച്ചിക്കാണ് ഇവിടം കിട്ടിയത്. അമ്മയുടെ അച്ഛൻ, അതായത് എന്റെ ദിവാകരൻ അപ്പൂപ്പൻ, ഇവരുടെ അമ്മാവന്റെ മകനായിരുന്നു. ദേവുവലിയമ്മ കല്യാണ പ്രായമെത്തിയപ്പോൾ ജാതകം വിശദമായി ജ്യോത്സ്യനെ കൊണ്ട് നോക്കിച്ചു. അപ്പോഴാണ് മുപ്പതു വയസ്സ് കഴിഞ്ഞു മാത്രമേ കല്യാണയോഗമുള്ളുവെന്നും അതിനു മുൻപ് വിവാഹം നടത്തിയാൽ വിധവയാവുമെന്നും കണ്ടെത്തിയത്. വല്യമ്മമ്മക്ക് ഇരുപത്തി രണ്ട് വയസ്സേ ആയിട്ടുള്ളൂ.. അന്നൊക്കെ തറവാട്ടിലുള്ളവർ ജ്യോത്സ്യന്മാരെ കണ്ണുമടച്ച് വിശ്വസിക്കുമായിരുന്നല്ലോ.”
“എന്നിട്ട് എന്ത് സംഭവിച്ചു.” ശ്രീയേട്ടൻ ആകാംഷ അടക്കാൻ പറ്റുന്നില്ല.
“പണ്ട് മുതലേ ദിവാകരന് ദേവകിയെന്ന് തറവാട്ടിൽ എല്ലാവരും പറഞ്ഞിരുന്നതു കൊണ്ട് അവരുടെ ഉള്ളിലും പ്രണയം മൊട്ടിട്ടിരുന്നു. കാരണവരെ പേടിച്ച് പുറത്തു പറഞ്ഞില്ലെന്നു മാത്രം. സ്വാഭാവികമായി വിവാഹം നടക്കുമെന്ന് കരുതിയിരുന്ന അവർക്ക് ഏറ്റ വലിയൊരടിയായിരുന്നു ഈ ജോൽസ്യപ്രവചനം.”
“അതെന്താ, നിന്റെ അപ്പൂപ്പൻ ദേവുവലിയമ്മക്ക് മുപ്പത് വയസ്സ് കഴിയുന്നതു വരെ കാത്തിരുന്നില്ലേ.” ശ്രീയേട്ടൻ ചോദിച്ചു.
“കാത്തിരിക്കാൻ അപ്പൂപ്പൻ തയ്യാറായിരുന്നു. പക്ഷെ അപ്പൂപ്പന്റെ അച്ഛൻ, അന്നത്തെ തറവാട്ട് കാരണവർ, അതിനു സമ്മതിച്ചില്ല. അപ്പൂപ്പനെക്കൊണ്ട് എന്റെ അമ്മമ്മയെ നിർബന്ധമായി കല്യാണം കഴിപ്പിച്ചു. കാരണവരുടെ കല്പനയല്ലേ. അമ്മമ്മയാണെങ്കിൽ പതിനെട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പാവം. തന്റേടിയെങ്കിലും, ജ്യോൽസ്യൻ പറഞ്ഞതിൽ വിശ്വാസമുള്ളതു കൊണ്ട് ദേവുവലിയമ്മ വേദന ഉള്ളിലടക്കി വിവാഹത്തിന് സഹകരിച്ചു. വർഷങ്ങൾ കടന്നു പോയി. അമ്മമ്മക്ക് രണ്ടു പെൺകുഞ്ഞുങ്ങളായിരുന്നു. എന്റെ അമ്മയും ചെറിയമ്മയും. അപ്പോഴേക്കും അമ്മമ്മയുടെ അച്ഛനും അമ്മയും മരിച്ചു. ഒരു ആങ്ങള ഉണ്ടായിരുന്നത് സിംഗപ്പൂരിൽ സ്ഥിര താമസവുമായിരുന്നു. തറവാട്ടിൽ ദേവുവലിയമ്മ മാത്രമായി.” ഞാനൊന്നു നിർത്തി.
“അപ്പോൾ മുപ്പതു വയസ്സ് കഴിഞ്ഞപ്പോൾ ദേവുവലിയമ്മയുടെ കല്യാണം നടത്തിയില്ലേ.”
“വലിയമ്മ സമ്മതിച്ചില്ല. കാരണം വിവാഹം കഴിഞ്ഞെങ്കിലും അപ്പൂപ്പന് അവരോടുള്ള പ്രണയത്തിന് ഒരു കുറവും വന്നിട്ടില്ലായിരുന്നു. തിരിച്ചും. ആ തറവാട്ടിലെ കാര്യങ്ങൾ അപ്പൂപ്പൻ നോക്കി നടത്തിയിരുന്നത് കൊണ്ട് അവരുടെ അവിഹിത ബന്ധം തുടർന്നത് ആരുമറിഞ്ഞതുമില്ല. അമ്മമ്മ ഒരു പൊട്ടിയായിരുന്നല്ലോ. അപ്പോഴേക്കും അമ്മമ്മയുടെ അച്ഛനും അവശനായിക്കഴിഞ്ഞിരുന്നു. പിന്നെ അപ്പൂപ്പനായി തറവാട്ടിലെ കാരണവർ. പതുക്കെ ആ അവിഹിത ബന്ധത്തിന്റെ കഥകൾ പുറത്തറിഞ്ഞു തുടങ്ങി. വല്യമ്മമ്മക്ക് ഒരു കൂസലുമില്ലായിരുന്നു. അമ്മമ്മ കുറെ പറഞ്ഞുവെങ്കിലും ദേവകിയില്ലാതെ എനിക്കൊരു ജീവിതമില്ലെന്ന് അപ്പൂപ്പൻ തീർത്തു പറഞ്ഞപ്പോൾ അമ്മക്ക് എതിർക്കാനുള്ള ശേഷി ഇല്ലായിരുന്നു. പാവം ” എന്റെ സ്വരം ഇടറി.
“പിന്നെയെന്തു സംഭവിച്ചു വീണേ.”
“കാലം നീങ്ങി. അമ്മമ്മയുടെ രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞു. ഞാൻ ജനിച്ചു. എനിക്ക് അപ്പൂപ്പന്റെ നല്ല ഛായ ഉള്ളത് കൊണ്ട് ദേവുവലിയമ്മക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നു. അന്നും അപ്പൂപ്പന്റെ ആ അവിഹിതം തുടർന്നു കൊണ്ടിരുന്നു. വളർന്നു കഴിഞ്ഞ് ആ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും എനിക്ക് ദേവുവലിയമ്മയെ വെറുക്കാൻ കഴിഞ്ഞില്ല ശ്രീയേട്ടാ. അവരുടെ പ്രണയത്തിൽ ഞാൻ അവിഹിതം കണ്ടില്ല. “
ശരിയെന്ന മട്ടിൽ ശ്രീയേട്ടൻ തല കുലുക്കി. പിന്നെ ചോദിച്ചു.
“ഇതൊക്കെ നീയെങ്ങനെ എത്ര കൃത്യമായി അറിഞ്ഞു.”
“ദേവുവലിയമ്മയുടെ തറവാട്ടിൽ പോയിട്ട് വരുന്ന ദിവസങ്ങളിൽ അമ്മമ്മയുടെ മുഖത്തു ഒരു സന്തോഷവുമില്ലാതിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അങ്ങിനെ ഒരിക്കൽ അമ്മയാണ് ഈ ചരിത്രം പറഞ്ഞു തന്നത്.”
“വല്ലാത്തൊരു പ്രണയം. അവരെ പിരിക്കേണ്ടതില്ലായിരുന്നു. എങ്കിൽ ഇങ്ങനെയൊരു അവിഹിത ബന്ധം ഉണ്ടാവുകയില്ലായിരുന്നല്ലോ. പഴയ ആളുകൾ ഒന്നും സമ്മതിക്കില്ലല്ലോ. പക്ഷെ ഇതിനിടയിൽ മറ്റൊരു ജീവിതം ചതഞ്ഞരഞ്ഞില്ലേ. ” ശ്രീയേട്ടൻ ചോദിച്ചു.
“അതെ, പക്ഷെ, അപ്പോഴേക്കും അമ്മമ്മ ഒരു സന്യാസ ജീവിതത്തിലേക്ക് മാറിയിരുന്നു. ആരോടും പരിഭവമില്ലാതെ. അപ്പൂപ്പന്റെ മരണം പെട്ടെന്നായിരുന്നു. മരണത്തിലും ദേവുവലിയമ്മ കൂടെ പോയി. അപ്പൂപ്പൻ മരിച്ച് മൂന്നാം ദിവസമായിരുന്നു ആ മരണം. സ്വത്തുക്കളോടെ പ്രമാണങ്ങൾ പരിശോധിച്ചപ്പോഴാണ് അത് മനസ്സിലായത്. ഈ തറവാടും തൊടിയും മകളായി കരുതിയ എനിക്കാണെന്ന്. കായൽത്തീരത്തെ ഈ വീട് എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അനശ്വര പ്രണയത്തിന്റെ ഈ താജ്മഹൽ ശ്രീയേട്ടനും ഇഷ്ടമായില്ലേ. ഇടക്കൊക്കെ നമുക്കിവിടെ വരണം. സന്ധ്യക്ക് ഈ കായൽ തീരത്ത് ശ്രീയേട്ടന്റെ മടിയിൽ കിടന്ന് എനിക്ക് പ്രണയ ഗീതങ്ങൾ പാടണം. അമ്മമ്മയുടെ ജീവിതം മറന്നിട്ടില്ല. ഇപ്പോൾ അവർ ഒരു സന്യാസിനിയുടെ നിസ്സംഗതയോടെ ജീവിക്കുകയല്ലേ.”
അപ്പോൾ പൂത്തുലഞ്ഞു നിന്ന ചെമ്പകമരത്തിലിരുന്ന് രണ്ട് ഇണക്കുരുവികൾ ഞങ്ങളെ നോക്കി കുറുകി.
ദേ, നോക്ക് വീണേ, ആ അവിഹിത കഥയിലെ നായികാനായകന്മാർ ആയിരിക്കണം.” ശ്രീയേട്ടൻ കളിയാക്കി.
“അല്ല, ശ്രീയേട്ടാ, ഒരു അനശ്വര പ്രണയ കഥയിലെ നായികാനായകന്മാർ.” ഞാൻ തിരുത്തി.
#എന്റെരചന ബ്ലോഗ് മത്സരം
#അവിഹിതം


6 Comments
നല്ല കഥ. അവിഹിതമായി തുടർന്ന പ്രണയം.👌
നല്ല കഥ🥰🥰🥰
അവിഹിതത്തിന് ജ്യോതിഷം ജാതി മതം ഇതൊന്നും ബാധകമല്ല 😄😄
👍👍
പഴയ കാലത്ത് ഒന്നിലഥികം ഭാര്യമാർ പലർക്കും ഉണ്ടായിരുന്നതായി അറിയാം- പഴയ കാലത്തെ അവിഹിതമായതിനാൽ ക്ഷമിച്ചിരിക്കുന്നു. 😄 പ്രണയം പലവിധമാണല്ലോ 👍
നല്ല രചന