HR മാനേജർ എഴുതി കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ആരും കാണാതെ കണ്ണുകൾ തുടച്ചു അവൾ മാഡത്തിൻ്റെ മുറിയിലേക്ക് നടന്നു. താൻ പോകുന്നതിൽ ഏറ്റവും കൂടുതൽ സങ്കടം അവർക്ക് ആണ്, രണ്ടു മാസമേ താൻ ഇവിടെ വർക്ക് ചെയ്തുള്ളൂ എങ്കിലും തൻറെ അർപ്പണ മനോഭാവത്തിൽ മാഡത്തിന് നല്ല മതിപ്പായിരുന്നു.
“കൃപ ഇന്ന് ഫ്ലാറ്റ് vacate ചെയ്യുമോ?”
റൂമിലേക്ക് കടന്നു വന്ന അവളെ കണ്ട് മാഡം ചോദിച്ചു.
“അതെ മാഡം,, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ബാലൻസ് സാലറി എല്ലാം കിട്ടി, എൻ്റെ മമ്മിയും പപ്പയും കൂടെ വന്നിട്ടുണ്ട്, എല്ലാം പായ്ക്ക് ചെയ്തു ഉച്ചയോടെ ഞങ്ങൾ പോകും.”
“ഒരു ഒത്തു തീർപ്പിനുള്ള സാധ്യത ഒന്നും ഇല്ല അല്ലേ? ഞാൻ കരുതി മോള് വീട്ടിൽ പോയി വരുമ്പോഴേക്കും എല്ലാം സോൾവ് ആയി വരും എന്ന്. ”
“ഒരു ഡോക്ടർ ആയ എൻ്റെ ജോലി കളഞ്ഞു, അവരുടെ വീട്ടിൽ ചെന്ന് അടങ്ങി ഒതുങ്ങി ഇരുന്നാലെ കാര്യങ്ങൾക്ക് ഒത്തു തീർപ്പു ഉണ്ടാകൂ, എന്ന് പറയുന്ന അമ്മായിയച്ചനോട് എങ്ങനെ ഞാനും കുടുംബവും ഒത്തു തീർപ്പാകും മാഡം? അതിനു സപ്പോർട്ട് ചെയ്തു നിൽക്കുന്ന എന്റെ ഭർത്താവും അമ്മായി അമ്മയും. അവരുടെ അഭിപ്രായത്തിൽ ഒരു പെണ്ണിന് ഭർത്താവ് മാത്രം ആണ് ഏറ്റവും അനിവാര്യം. ഭർത്താവിനെ വേണം എങ്കിൽ ഈ ജോലി കളഞ്ഞു അവരുടെ വീട്ടിൽ ചെന്ന് അടങ്ങി ഒതുങ്ങി നിൽക്കണം, അതിന് ഞാൻ തയ്യാറാകാത്തതിനാൽ അവർ തന്നെ എൻ്റെ ജോലി തെറുപ്പിച്ചു. കല്യാണം കഴിഞ്ഞപ്പോൾ അവർ തന്നെ വാങ്ങി തന്ന ജോലി ആണിത്. ഈ ജോലി കളഞ്ഞാൽ ഞാൻ ജോലിക്കായി തെണ്ടും എന്നും, അത് കിട്ടാതാകുമ്പോൾ അവരുടെ കാൽച്ചുവട്ടിൽ ചെല്ലും എന്നാണ് എൻ്റെ ഭർത്താവും കുടുംബവും കരുതുന്നത്.
രാവും പകലും ഉറക്കമൊഴിഞ്ഞു എൻട്രൻസിൽ നല്ല റാങ്ക് വാങ്ങി, ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ പഠിച്ച എന്നോട് അവർ പറയുന്നത് MBBS കാരെ
മുട്ടിയിട്ട് നടക്കാൻ വയ്യ എന്നാണ്. ഞങ്ങൾ ഈ ജോലി വാങ്ങി തന്നില്ലായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു എന്നാണ് എൻ്റെ husband ആയ ടോണി പോലും ചോദിക്കുന്നത്. എന്തായാലും അവർ തന്നെ ഈ ജോലി കളഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നു നോക്കട്ടെ മാഡം, എനിക്ക് വേറെ ജോലി കിട്ടുമോ എന്ന്.
അത് മാത്രം അല്ല മാഡം, എനിക്ക് Neet PG ക്കു കോച്ചിങ് തുടങ്ങണം”
“മോളെ പോലെ കൃത്യ നിഷ്ഠയും, അർപ്പണ മനോഭാവം ഉള്ള ഒരാളെ കിട്ടാൻ ഇക്കാലത്ത് കുറച്ചു ബുദ്ധിമുട്ടാണ്, മാത്രമല്ല കൃപക്ക് ഇവിടത്തെ ഒരു ശൈലി മനസ്സിലായി കഴിഞ്ഞു, ഇനി പുതിയ ആളെ കണ്ടെത്തി വീണ്ടും ഞാൻ പഠിപ്പിക്കാൻ നിൽക്കണം. Really I will miss you” കൃപയെ കെട്ടിപിടിച്ചു കൊണ്ട് മാഡം അവളെ യാത്രയാക്കി..
വിങ്ങുന്ന മനസ്സോടെ അവൾ ഫ്ലാറ്റിലേക്ക് വന്നു. മമ്മിയും പപ്പയും കൂടി സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു വയ്ക്കുന്ന തിരക്കിൽ ആണ്. അവൾ നേരെ തൻ്റെ റൂമിൻ്റെ ജനലുകൾ തുറന്നു, അവളുടെ ഫ്ലാറ്റിൻ്റെ പുറകു വശത്ത് മനോഹരമായ താഴ്‌വാരം ആണ്. പച്ച പുതച്ച മനോഹരമായ താഴ്‌വാരത്തിൽ പതിവ് പോലെ പശുക്കളും, ആടുകളും മേയുന്നുണ്ട്. ഇടയ്ക്കിടെ അവിടെ പറന്നു ഇറങ്ങാറുള്ള മയിലുകൾ കുറ്റിക്കാട്ടിൽ എവിടെയോ ഇരുന്നു കേഴുന്നു. തൻ്റെ ഇണയെ ആകർഷിക്കാൻ ആൺമയിൽ കേഴുന്നതോ അല്ലെങ്കിൽ തങ്ങളുടെ കൂട്ടുകാർക്ക് അപായ സൂചനകൾ നൽകുന്നതോ ആയിരിക്കാം. നട്ടുച്ചയ്ക്കും കുളിർമ നിറഞ്ഞ തണുത്ത കാറ്റ്. ഈ താഴ്‌വാരം ഇനി ഒരു ഓർമ്മ മാത്രമായിരിക്കും.. കഴിഞ്ഞ രണ്ടു മാസക്കാലം തൻറെ നെടുവീർപ്പുകൾ ഏറ്റു വാങ്ങിയ ഇടമാണിത്.. പല രാത്രികളിലും ഉറക്കം കിട്ടാതെ വരുമ്പോൾ താൻ താഴ്‌വാരത്തിലെ ഇരുട്ടിലേക്ക് നോക്കി ഇരുന്നിട്ടുണ്ട്. മിന്നാമിനുങ്ങുകളുടെ തുടിപ്പും നക്ഷത്രങ്ങളുടെ കൺ ചിമ്മലും മാത്രമുള്ള വെളിച്ചത്തിലേക്ക് വെറുതെ കണ്ണു പായിച്ചു നിൽക്കും. പകലിൻ്റെ നിറങ്ങൾ ഒക്കെ മാഞ്ഞു, നിഴലും നിലാവും ചേർന്ന് കറുപ്പും നീലയും കലർന്ന താഴ്‌വാരം രാത്രി കാലങ്ങളിൽ അതിസുന്ദരം ആണ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം അതിന് ഒരു ഭീകരത തോന്നിപ്പിക്കും എങ്കിലും വെളുക്കുവോളം താൻ തണുത്ത കാറ്റ് ഏറ്റു ഈ ജനലിനരുകിൽ വെറുതെ നിന്നിട്ട് ഉണ്ട്. ഉള്ളിലെ തൻ്റെ അടക്കി പിടിച്ച തേങ്ങലുകൾ ഏറ്റുവാങ്ങിയ ഈ താഴ് വരയോട് ഇന്ന് വിട പറയണം.
MBBS കഴിഞ്ഞു ഹോസ്റ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ മുതൽ കല്യാണ ആലോചനയുടെ ബഹളം ആയിരുന്നു, 23 വയസ്സ് എന്ന് പറയുന്നത് കല്യാണപ്രായം ആണെന്നും, അത് കഴിഞ്ഞ് മതി ബാക്കി പഠിത്തം എന്നും മമ്മിയുടെ അമ്മയും മറ്റു ബന്ധുക്കളും പറഞ്ഞപ്പോൾ പിന്നെ മറുത്തൊന്നും പറയാൻ പപ്പക്കും മമ്മിക്കും സാധിച്ചില്ല. എല്ലാവരുടെയും ആഗ്രഹം പോലെ മാട്രിമോണിയലിൽ പേര് രജിസ്റ്റർ ചെയ്തു.
ഒരു ഡോക്ടറെ ആണ് പപ്പയും മമ്മിയും അവൾക്ക് വേണ്ടി തിരഞ്ഞത് എങ്കിലും, ജീവിതം മുഴുവൻ തിരക്കുകൾ മാത്രമായി ജീവിക്കേണ്ട എന്നും, ആകെ ഉള്ള ഒരു ജീവിതം അല്പമെങ്കിലും ആസ്വദിക്കാൻ കുറച്ചു ഫ്രീ ടൈം ഒക്കെ ഉള്ള ഒരാളെ എനിക്ക് മതി എന്നവൾ പറഞ്ഞത് കൊണ്ടാണ് architect ആയ ടോണിയുടെ ആലോചന വന്നപ്പോൾ പപ്പ accept ചെയ്തത്. ടോണി സ്വന്തമായി വീട്ടിൽ തന്നെ ഒരു ഡിസൈനിംഗ് firm നടത്തുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ എപ്പോഴും ഉണ്ടാകും. ടോണിയുടെ ഡാഡിക്ക് ഒരു കൺസ്ട്രക്ഷൻ കമ്പനിയും ഹോൾസെയിൽ ഷോപ്പും ഉണ്ട്. വലിക്കുകയോ കുടിക്കുകയോ ചെയ്യാത്ത സൽസ്വഭാവി.
സ്ത്രീധനം എന്തെങ്കിലും ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് ആലോചന തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു. അങ്ങനെ ഒരു കാര്യം ടോണിയുടെ വീട്ടുകാർ മിണ്ടാത്തത് കൊണ്ട് എല്ലാവർക്കും തൃപ്തി ആയി.
“കല്യാണം കഴിഞ്ഞാൽ അവൾക്ക് ഒരു ജോലി ശരി ആക്കണം, കുറച്ചു നാൾ ജോലി ചെയ്തു ഒരു എക്സ്പീരിയൻസ് ഒക്കെ ആകുമ്പോൾ Neet pg എഴുതാൻ കുറച്ചു കൂടി എളുപ്പം ആകും”
ഒരിക്കൽ ടോണിയുടെ വീട്ടുകാർ ബന്ധുക്കളുമായി അവളെ കാണാൻ വന്നപ്പോൾ പപ്പ പറഞ്ഞു..
“അതിനെന്താ, ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണ് കോടീശ്വരനായ ഷാജൻ, അയാൾക്ക് മണ്ണാർക്കാട് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടെ ഒരു പോസ്റ്റ് ഞങ്ങൾ കൃപയ്ക്കായി പറഞ്ഞു വച്ച് കഴിഞ്ഞു. ” ടോണിയുടെ ഡാഡി അല്പം ഗമയോടെ പറഞ്ഞു.
അത് കൂടി കേട്ടപ്പോൾ അവൾക്കും വളരെ സന്തോഷമായി.
രണ്ടു കൂട്ടർക്കും എല്ലാം കൊണ്ടും തൃപ്തി ആയി കഴിഞ്ഞപ്പോൾ ചെറുക്കനും പെണ്ണിനും പരസ്പരം സംസാരിക്കാൻ മാതാപിതാക്കൾ ഫോൺ നമ്പർ കൈ മാറി.
പക്ഷേ രാത്രി 10 മണിക്ക് ശേഷം മാത്രമേ ടോണി ഫോൺ ചെയ്യൂ.. അതുവരെ കണ്ണിൽ എണ്ണ ഒഴിച്ച് അവൾ കാത്തിരിക്കണം. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എവിടെയൊക്കെയോ ഒരു അതൃപ്തി അവൾക്ക് തോന്നി.
“എന്താ പകൽ ഒന്നും വിളിക്കാത്തത്? ഞാൻ ഇവിടെ ഫ്രീ ആണ്, ബോറടിച്ചിരിക്കുന്നു.. ഒന്നു വിളിച്ചൂടെ?” സംസാരം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.
“കുറച്ചു ദിവസം ആയിട്ട് ഞാൻ ഡാഡിയുടെ ഹോൾ സെയിൽ ഷോപ്പിൽ busy ആണ്. ഷോപ്പിലെ Accounts നോക്കുന്നത് ഞാൻ ആണ്. അതിനിടയിൽ ഫോൺ ചെയ്താൽ ഡാഡിക്ക് ഇഷ്ടപ്പെടില്ല”
മറുപടി കൃപക്ക് അത്ര സുഖിച്ചില്ല. കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനോട് സംസാരിക്കാൻ ഡാഡിയുടെ അനുവാദം കാത്തിരിക്കുന്ന ഒരു കോന്തൻ ആണ് ടോണിയെന്ന് അവൾ മമ്മിയോട് പരാതി പറഞ്ഞു.
“മാതാപിതാക്കളെ ബഹുമാനിച്ചു ജീവിക്കുന്നത് നല്ലതല്ലേ മോളേ? അവൻ മാതാപിതാക്കളെ ബഹുമാനിക്കുന്നവൻ ആണെന്ന് മനസ്സിലായില്ലേ?“ മമ്മിയുടെ വാക്കുകൾ കേട്ടപ്പോൾ അവള് മറുത്തൊന്നും പറഞ്ഞില്ല.
കല്യാണത്തിന് മുൻപ് കിട്ടിയ ആ ഒരു മാസക്കാലം മുഴുവൻ ടോണിയുമായി സംസാരിച്ചിട്ടും ഒരു “വൈബ്” അവൾക്ക് തോന്നിയില്ല, എങ്കിലും തൻ്റെ കല്യാണം സ്വപ്നം കണ്ടിരിക്കുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും സങ്കടമാകണ്ട എന്ന് കരുതി എല്ലാം അവൾ ഉള്ളിൽ ഒതുക്കി.
“ഒരു ദിവസം വന്നു തന്നെ പുറത്ത് കൊണ്ട് പോകുമോ? ഇവിടെ അടുത്തൊരു ബീച്ച് ഉണ്ട്.. ജസ്റ്റ് ഒന്ന് ബോറടി മാറ്റാൻ”
ഒരു ദിവസം 10 മണിക്ക് ശേഷം വന്ന പതിവ് ഫോൺ കോളിനിടയിൽ അവൾ ടോണിയോട് ചോദിച്ചു. “
“അയ്യോ.. ഇപ്പൊൾ കുറച്ചു തിരക്കുള്ള സമയം ആണ്, കല്യാണം കഴിഞ്ഞാൽ നമുക്ക് കറങ്ങാലോ, താൻ ഡ്രൈവിംഗ് പഠിച്ചിട്ട് വരൂ, നമുക്ക് ഒരു ഓൾ ഇന്ത്യ ടൂർ തന്നെ ആദ്യം നടത്താം, മാറി മാറി ഡ്രൈവ് ചെയ്തു പോകാം” ആ വാക്കുകളിൽ അവൾ തൃപ്തയായി.
“എനിക്ക് ഒരു പുതിയ കാർ പപ്പ ബുക്ക് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞു ജോലിക്ക് പോകുമ്പോൾ തനിയെ ഡ്രൈവ് ചെയ്തു പോകണം എന്നാ പപ്പ പറയുന്നത്”, ഒരു ദിവസം അവൾ ടോണിയോട് പറഞ്ഞു.
“ അയ്യോ കാർ ഒന്നും വേണ്ട, ഇവിടെ രണ്ടു കാർ കിടക്കുന്നു.. തൻ്റെ കാർ കൊണ്ട് വന്നാൽ ഇവിടെ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടാകില്ല. എൻ്റെ ഡാഡി അത് സമ്മതിക്കില്ല, തനിക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകാൻ ഇവിടത്തെ കാർ എടുക്കാലോ”
ടോണിയുടെ വാക്ക് കേട്ടപ്പോൾ അവൾക്ക് അവനോട് വലിയ മതിപ്പ് തോന്നി. പെണ്ണിൻ്റെ വീട്ടിൽ നിന്നും ഒന്നും ആഗ്രഹിക്കാത്ത നല്ല കുടുംബക്കാർ. താൻ ഭാഗ്യവതി ആണെന്ന് അവൾക്ക് തോന്നി.
“മോളെ വന്നു എന്തെങ്കിലും കഴിക്കു, നമുക്ക് ഉടനെ ഇറങ്ങണം”, മമ്മി വിളിക്കുന്നത് കേട്ട് അവൾ ചിന്തയിൽ നിന്നുണർന്നു.
വരും വഴി ഹോട്ടലിൽ നിന്നും പായ്ക്ക് ചെയ്തു കൊണ്ട് വന്ന ബിരിയാണിയുടെ മുന്നിൽ ഇരിക്കുമ്പോൾ അവൾ പപ്പയുടെയും മമ്മിയുടെയും മുഖത്തേക്ക് ഒളി കണ്ണിട്ടു നോക്കി, അവരുടെ മുഖത്തെ മ്ലാനത കണ്ടപ്പോൾ മനസ് പൊള്ളുന്നത് പോലെ തോന്നി. തൻ്റെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ പപ്പയ്ക്കും മമ്മിക്കും സമാധാനം ഉണ്ടായിട്ടില്ല. ടോണിയുടെ ഡാഡി പലപ്പോഴും പപ്പയെ വിളിച്ചു കുത്തുവാക്കുകൾ പറഞ്ഞിരുന്നു. അവളുടെ പേരിൽ ഉള്ള അക്കൗണ്ടിൽ ടോണിയുടെ പേര് വച്ചില്ല എന്നായിരുന്നു പപ്പ ചെയ്ത് കുറ്റം. കൂടാതെ തർക്കുതരം മാത്രം പറയുന്ന ഒരു അഹങ്കാരി ആണ് നിങ്ങളുടെ മകൾ, എന്ന് പറഞ്ഞു മമ്മിയും കുറെ പഴികൾ കേട്ടു കഴിഞ്ഞു. അവൾ അവരെ കാണിക്കാൻ മാത്രം അല്പം കഴിച്ചെന്ന് വരുത്തി വേഗം റെഡി ആയി.
പുറപ്പെടും മുൻപ് താഴ് വരയിലേക്ക് അവൾ ഒന്നു കൂടി നോക്കി, അതാ ഒരു ആൺ മയിൽ പീലി നിവർത്തി നൃത്തം വയ്ക്കുന്നു. ആകാശം മേഘാവൃതവും തണുത്ത കാറ്റും ഉള്ളപ്പോൾ താൻ ഈ നൃത്തം കുറെ കണ്ടിട്ടുണ്ട്. കാർമേഘങ്ങൾ സൂര്യനെ മറയ്ക്കുമ്പോഴുള്ള മങ്ങിയ വെളിച്ചത്തിൽ അവരുടെ നീലയും പച്ചയും കലർന്ന തൂവലുകൾക്ക് പ്രത്യേക ഭംഗിയാണ്. ഈ സമയത്ത് തൻറെ സൗന്ദര്യം മുഴുവൻ പ്രകടിപ്പിച്ചു കൊണ്ട് ആൺമയിലുകൾ നൃത്തം വയ്ക്കുന്നു. മയിലുകൾ ആടുന്ന ആ താഴ്‌വര കൺകുളിർക്കെ ഒന്ന് കൂടി നോക്കി അവൾ ജനലുകൾ അടച്ചു.
പോകും വഴി ഫ്ലാറ്റിൻ്റെ key ഹോസ്പിറ്റലിൽ HR ൻ്റെ ഓഫീസിൽ ഏൽപ്പിച്ചു.
“മാഡം ഇനി ഇവിടേക്ക് വരുമോ”, key ഏല്പിച്ചപ്പോൾ HR മാനേജർ സൂരജ് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി.
കല്യാണം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ ടോണിയും അവൻ്റെ ഡാഡിയും കൂടി ആണ് തന്നെ മണ്ണാർക്കാടുള്ള ഈ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ജോയിൻ ചെയ്യിച്ചത്. ഹണിമൂൺ പോയിട്ട്, ബന്ധു വീടുകളിൽ പോലും ഒന്ന് പോയിട്ടില്ല, അതിനു മുൻപ് തന്നെ ജോലിക്ക് കയറ്റുന്നത് എന്താണെന്ന്, അവളുടെ പപ്പ ടോണിയോട് ചോദിച്ചു.
ഹണിമൂൺ ഒക്കെ പിന്നെ ആകാം. ജോലി അല്ലെ പ്രധാനം, ടോണിയും വീട്ടുകാരും ഒഴിഞ്ഞു മാറി. പക്ഷേ അവൾക്ക് അതിൻ്റെ പൊരുൾ മനസ്സിലായി.
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ടോണിയുടെയും വീട്ടുകാരുടെയും, തനി സ്വഭാവം അവൾക്ക് പിടി കിട്ടിയിരുന്നു. ടോണി തൻ്റെ വീട്ടുകാരുടെ സ്വത്ത് കണ്ട് തന്നെ കല്യാണം കഴിച്ചതാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം നാൾ വേണ്ടി വന്നില്ല. പണം ആണ് അവർക്ക് ഏറ്റവും പ്രധാനം.
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം ഡൈനിങ് ടേബിളിൽ അവളെ വിളിച്ച് ഇരുത്തി, ഒരു മുഖവുരയോടെ ടോണിയുടെ ഡാഡി പറഞ്ഞു.
“ടോണിയെ കല്യാണം കഴിച്ചപ്പോൾ അവൻ്റെ കോടി കണക്കിനുള്ള സ്വത്തിന് കൃപ അവകാശി ആയത് പോലെ കൃപയുടെ സ്വത്തിന് ടോണിയും അവകാശി ആകും. ”
“അതെങ്ങനെ?” അവൾ ഒന്നും മനസ്സിലാകാതെ ചോദിച്ചു.
“ഞാൻ ടോണിയുടെ പേരിൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു, ഒരു ഫാർമസ്യൂട്ടിക്കൽ ബിസിനസ്, അതാകുമ്പോൾ കൃപയ്ക്ക് ഹെൽപ് ചെയ്യാനും പറ്റും, പക്ഷെ അതിനു കുറച്ചധികം പണം ആവശ്യമുണ്ട്, മോളുടെ പേരിൽ നിൻ്റെ പപ്പ തന്നിരിക്കുന്ന 50 ലക്ഷത്തിൻ്റെ ഫിക്സഡ് ഡെപ്പോസിറ്റ്, ഒന്നു ടോണിയുടെ പേരിലേക്ക് മാറ്റിയാൽ മതി. ശരിക്ക് പറഞ്ഞാല് കൃപയുടെ പപ്പ ചെയ്തത് ഒട്ടും ശരി ആയില്ല, എന്തെങ്കിലും മകൾക്ക് കൊടുക്കുമ്പോൾ അതിൽ അവളെ കെട്ടാൻ പോകുന്ന ചെറുക്കൻ്റെ പേര് കൂടി വയ്ക്കണ്ടേ?”
ഡാഡിയുടെ ഗൂഢാലക്ഷ്യം അവൾക്ക് മനസ്സിലായി.
“ഡാഡിക്ക് ഒന്നും തോന്നരുത്, എൻ്റെ പേരിൽ പപ്പ കുറച്ചു പൈസ തന്നിരിക്കുന്നത് എൻ്റെ future studies ന് വേണ്ടി ആണ്. അത് മറ്റൊന്നിനും ഞാൻ തരില്ല”
അത്രയും പറഞ്ഞു അവൾ തൻറെ മുറിയിലേക്ക് നടന്നു, ടോണിക്ക് ഇത് തന്നെ ആണോ അഭിപ്രായം എന്ന് നോക്കണമല്ലോ.
വിത്ത് ഗുണം പത്തു ഗുണം എന്ന് ആണല്ലോ. ഡാഡിയോട് അങ്ങനെ ഒന്നും പറഞ്ഞത് ശരി ആയില്ല എന്നായിരുന്നു ടോണിയുടെ അഭിപ്രായം, പിന്നീട് അങ്ങോട്ട് ടോണിയുടെ ഡാഡിയോട് തർക്കുതരം പറഞ്ഞ അഹങ്കാരി എന്ന് അവൾ മുദ്ര കുത്ത പെട്ടു, ആ വീട്ടിൽ അവൾ ഒറ്റപ്പെടാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപെടാൻ ആഗ്രഹിച്ചു, അവളുടെ കയ്യിലെ പണം കിട്ടാതെ വന്നപ്പോൾ കല്യാണത്തിന് മുൻപ് പറഞ്ഞ ഹണിമൂൺ പരിപാടി, ടോണി വേണ്ടെന്ന് വച്ചു.
“താൻ വിചാരിക്കും പോലെ അല്ല, ഡാഡി ആണ് എൻ്റെ ശമ്പളം നിശ്ചയിക്കുന്നത്, ഞാൻ ഡിസൈനിംഗ് അധികവും ഡാഡിയുടെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ചെയ്യുന്നത്, എനിക്ക് ആവശ്യം വരുമ്പോൾ എന്തെങ്കിലും തരും എന്നല്ലാതെ, കൃത്യമായ ശമ്പളം എനിക്ക് ഇല്ല, അതു കൊണ്ട് ഹണിമൂൺ എന്നൊന്നും പറഞ്ഞു ഡാഡിയോട് പണം ചോദിക്കാൻ എനിക്ക് പറ്റില്ല.
അപ്പോൾ കല്യാണത്തിന് മുൻപ് ടോണി പറഞ്ഞതോ? അവൾ ടോണിയോട് കയർത്തു.
“ആ സാഹചര്യം അല്ലല്ലോ ഇപ്പൊൾ, താൻ ഡാഡിയോട് തർക്കുതരം പറഞ്ഞത് കൊണ്ട് ഡാഡി ഇനി അതിനൊന്നും പൈസ തരില്ല, ” അത് കേട്ട് അവൾക്ക് അവനോട് അവജ്ഞ തോന്നി.
ആ വീട്ടിൽ നിന്നും രക്ഷപെടാൻ ഒരു ജോലി അത്യാവശ്യം ആണെന്ന് തോന്നിയത് കൊണ്ട് അവൾ തന്നെ ആണ് തനിക്ക് ജോലിക്ക് പെട്ടെന്ന് കയറിയാൽ കൊള്ളാം എന്ന് ടോണിയോട് ആവശ്യപ്പെട്ടത്.
ഇതിൻ്റെ ഇടയിൽ അവളുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപ ടോണി തന്ത്രപരമായി അവൻ്റെ അക്കൗണ്ടിലേക്ക് മാറ്റിച്ചു.
“എനിക്ക് ഡാഡിയുടെ ബിസിനസ്സിൽ നിന്നും റിലീസ് ആയി, സ്വന്തമായി എന്തെങ്കിലും ചെയ്യണം, അതിനു ഒരു 10 ലക്ഷം രൂപ ആവശ്യം ഉണ്ട്, അത് താൻ തന്നാൽ ഞാൻ തൻറെ ഹോസ്പിറ്റലിന് അടുത്തു ഷാജൻ അങ്കിൾ തുടങ്ങുന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിൽ partner ആയി, തൻ്റെ കൂടെ കൂടാം. താനും അതല്ലേ ആഗ്രഹിക്കുന്നത്? ഈ വീട്ടിൽ നിന്നും രക്ഷപെട്ട് നമുക്ക് സ്വന്തമായി ഒരു ജീവിതം തുടങ്ങാം.”
അത് കേട്ടപ്പോൾ അവൾക്ക് കുറച്ചു സന്തോഷമായി. അവൾ അവനെ പൂർണമായി വിശ്വസിച്ചു പൈസ കൈമാറി..
ടോണിയുടെ ഡാഡിയുടെ കൂട്ടുകാരൻ്റെ hospital ആയത് കൊണ്ട് അതിനു അടുത്ത് തന്നെ ഒരു ഫ്ലാറ്റും അവർ അവൾക്ക് താമസിക്കാൻ കൊടുത്തിരുന്നു. പക്ഷേ ജോയിൻ ചെയ്ത അന്നു ഒരു രാത്രി പോലും അവളുടെ കൂടെ തങ്ങാതെ അവളെ ആ ഫ്ലാറ്റിൽ തനിച്ചാക്കി അന്നു തന്നെ ടോണി ഡാഡിയുടെ കൂടെ തിരിച്ചു പോയി.. തികച്ചും അപരിചിതമായ ആ ഫ്ലാറ്റിൽ ഒറ്റയ്ക്ക് അവളെ നിർത്തിയിട്ട് പോകാൻ അവർക്ക് ഒരു കൂസലും ഇല്ലായിരുന്നു.
അന്ന് രാത്രി ടോണി വീടെത്തി ഫോൺ ചെയ്തപ്പോൾ അവൾ തൻറെ ഭയം വെളിപ്പെടുത്തി? തന്നെ ഒറ്റയ്ക്ക് ആക്കി പോയതിൽ സങ്കടവും അതൃപ്തിയും പ്രകടിപ്പിച്ചു.
“ഇവിടെയും ഡാഡിയും മമ്മിയും മാത്രമേ ഉള്ളൂ.. ഡാഡി പുറത്ത് പോയാൽ മമ്മി ഒറ്റയ്ക്ക് ആണ്.. വയസ്സായവർ അല്ലെ. ഇവിടത്തെ കാര്യങ്ങള് ഒന്നു സെറ്റ് ആക്കിയ ശേഷം ഞാൻ ഉടനെ വരാം”
ടോണിയുടെ വിശദീകരണം കേട്ട് പുച്ഛത്തോടെ അവൾ ഫോൺ വച്ചു.
കല്യാണം കഴിഞ്ഞു ഒരു മാസം കഷ്ടിച്ച് കഴിഞ്ഞുള്ളൂ. മുട്ടി ഉരുമ്മി, തൊട്ടു തലോടി സ്നേഹം പങ്ക് വച്ചിരിക്കേണ്ട സമയം, പക്ഷേ തികച്ചും അപരിചിതമായ ഈ ചുറ്റുപാടിൽ ഒരു ഫ്ലാറ്റിൽ തന്നെ ഒറ്റയ്ക്ക് ആക്കി പോയതിൽ ടോണിക്ക് ഒരു വിഷമവും ഇല്ല.
“ഒരു ഭാര്യക്ക് സംരക്ഷണം നൽകേണ്ടത് ഭർത്താവിൻ്റെ കടമയാണ്” അവൾ പലതും പറഞ്ഞു വാഗ്വാദം നടത്തി നോക്കി. ഒരു പ്രയോജനവും കണ്ടില്ല, പറഞ്ഞത് അനുസരിക്കാത്ത അടിമയെ ചട്ടം പഠിപ്പിക്കാൻ തന്നിരിക്കുന്ന ഒരു ശിക്ഷ ആണ് ഈ ജോലി എന്ന് അവൾക്ക് മനസിലായി.
പിന്നീട് ഓരോ രാത്രിയും 10 മണിക്ക് ശേഷം വരുന്ന ഫോൺ കോൾ അവളെ ചിട്ട പഠിപ്പിക്കാൻ മാത്രമുള്ളതായിരുന്നു. ഭർത്താവിനോടും, അവരുടെ വീട്ടുകാരോടും എങ്ങനെ പെരുമാറണം, അവരെ എങ്ങനെ ബഹുമാനിക്കണം എന്ന ക്ലാസുകൾ ടോണി ഫോണിലൂടെ പറഞ്ഞു മനസ്സിലാക്കി.
“ബഹുമാനം പിടിച്ചു വാങ്ങാൻ ഉള്ളതാണോ? അത് അർഹതയുള്ളവർക്ക് താനെ കിട്ടുന്നതല്ലേ ? ഞാൻ ടോണിയുടെ പേരൻ്റ്സിനെ ബഹുമാനിക്കുന്ന പോലെ തിരിച്ചു ടോണിയും എൻ്റെ പേരൻ്റ്സിനെ ബഹുമാനിക്കണം. ” അവൾ പറഞ്ഞു.
“അയ്യേ ഞാൻ തന്നെ എൻ്റെ വീട്ടിലേക്കാണ് കെട്ടി കൊണ്ട് വന്നിരിക്കുന്നത്. ” അവൻ്റെ വാക്കുകൾ കേട്ട അവൾക്ക് കലി കയറി.
“ഈ പഴഞ്ചൻ ചിന്താഗതി മാറ്റാൻ ഉള്ള കാലം ആയില്ലേ? തനിക്ക് തൻ്റെ പേരൻ്റ്സ് എങ്ങനെ ആണോ, അത് പോലെ ആണ് എനിക്ക് എൻ്റെ പേരൻ്റ്സും. എനിക്ക് വേണ്ടത് ഒരു കൂട്ടുകാരനെയാണ്, അല്ലാതെ എന്നെ ചട്ടം പഠിപ്പിക്കുന്ന ഒരു യജമാനനെ അല്ല” അവൾ കോപത്തോടെ പറഞ്ഞു.
പിന്നീട് അങ്ങോട്ട് പരസ്പരം വഴക്കടിക്കാനും, ആക്രോശിക്കാനും മാത്രം ആയി അവരുടെ സംഭാഷണങ്ങൾ മാറി. പതുക്കെ പതുക്കെ അവൻ്റെ ഫോൺ കോൾ മനഃപൂർവം അവൾ കേൾക്കാതെയായി.
ഗൈനക് ഡിപ്പാർട്ട്മെൻ്റ് ആണ് അവൾക്ക് ഡ്യൂട്ടി കിട്ടിയത്. ആദ്യ ദിവസം മരവിച്ച മനസ്സുമായാണ് അവൾ ഹോസ്പിറ്റലിൽ പോയതെങ്കിലും നിറയെ patience ഉള്ള department ആയത് കൊണ്ട് അവൾക്ക് ഒന്നും തന്നെ ചിന്തിക്കാൻ സമയം കിട്ടിയില്ല, 24 hrs on duty ആണ്. രാത്രിയും ചിലപ്പോൾ calls വരും, അതുകൊണ്ട് അവൾക്ക് ഒട്ടും ബോറടിച്ചില്ല. എങ്കിലും, തിരക്ക് കുറഞ്ഞ ഞായറാഴ്ചകളിൽ ഡ്യൂട്ടി കഴിഞ്ഞു ഫ്ലാറ്റിൽ എത്തുമ്പോൾ ചിലപ്പോഴൊക്കെ ഒരു ഏകാന്തത അവളെ വീർപ്പു മുട്ടിച്ചു. അപ്പോഴൊക്കെ താഴ്‌വരയിലെ പ്രകൃതി ഭംഗിയും അവിടെ പറന്നിറങ്ങുന്ന മയിലുകളും അവൾക്ക് ഒരു ആശ്വാസമായിരുന്നു. മൃഗസ്നേഹിയായ അവൾ അവിടെ മേഞ്ഞു നടക്കുന്ന, ആടുകളോടും, പശുക്കളോടും, തൻ്റെ ജനലിനരികിൽ നിന്നും കുശലം പറഞ്ഞു. തൻ്റെ ഇണയെ സന്തോഷിപ്പിക്കാൻ ആൺ മയിലുകൾ നടത്തുന്ന ലാസ്യ നൃത്തം കണ്ടു അവളുടെ മനസ്സ് കുളിർത്തിരുന്നു. മനുഷ്യരേക്കാൾ എത്ര ഭേദം ആണ്, ഈ മിണ്ടാപ്രാണികൾ! തങ്ങളുടെ കുഞ്ഞുങ്ങളെ പരിരക്ഷിക്കാനും ഇണകളെ ആനന്ദിപ്പിക്കാനും ആരും അവരെ പഠിപ്പിക്കണ്ട.
എല്ലാ വീക്കെൻഡിലും താൻ വരാം എന്ന് പറഞ്ഞാണ് ടോണി പോയതെങ്കിലും, ഡാഡിയുടെ അനുവാദം കിട്ടാഞ്ഞിട്ടായിരിക്കും ഒരേ ഒരു തവണയെ ടോണി വന്നുള്ളൂ, അതും ഡാഡിയുടെ കൂടെ.
കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു, ആരോ കാറിന് കൈ കാണിച്ചപ്പോൾ ഡാഡി നിർത്തിയതാണ്. ചെറിയ ചാറ്റൽ മഴയിൽ ഒരു കുഞ്ഞിനെ മാറോട് അടക്കി ഒരു അമ്മ.
” സാറെ എന്നെ ഏറ്റവും അടുത്ത ഹോസ്പിറ്റലിൽ ഒന്ന് വിടുമോ?”
ദയനീയമായ ആ ചോദ്യം കേട്ട് ഡാഡി അവളെ നോക്കി. കയറ്റു എന്ന് അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
അവർ നന്ദി നിറഞ്ഞ മുഖത്തോടെ കാറിൽ അവൾക്ക് അടുത്തായി കയറി ഇരുന്നു.
“കുഞ്ഞിന് പൊള്ളുന്ന പനി, കുറെ നേരമായി ഒരു ഓട്ടോ കാത്തു നിൽക്കുന്നു, ഒരുപാട് നന്ദിയുണ്ട്. “കയറി ഇരുന്നപാടെ ആ സ്ത്രീ പറഞ്ഞു.
“ഭർത്താവ് കൂടെ ഇല്ലേ?”
“ഇല്ല മാഡം, ഞാൻ ഒറ്റയ്ക്കാണ്, എനിക്ക് ഇവനും, ഇവന് ഞാനും മാത്രം. “
അത് പറയുമ്പോൾ ആത്മ വിശ്വാസത്തിൻ്റെ ഒരു തീപ്പൊരി അവളുടെ കണ്ണുകളിൽ കണ്ടു.
“ഭർത്താവിൻ്റെ വീട്ടിലെ വേല ചെയ്യാം, പക്ഷെ അവിടെ അടിമ മാത്രം ആയപ്പോൾ പടി ഇറങ്ങി. എന്തു ചെയ്താലും കുറ്റം മാത്രം, അമ്മായി അപ്പനും അമ്മായി അമ്മയും മാത്രമല്ല, സ്വന്തം ഭർത്താവും നല്ല വാക്കുകൾ പറയുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും? വൈകിട്ട് ജോലി ചെയ്തു ഭർത്താവ് വരുമ്പോൾ അവർ എൻ്റെ കുറ്റങ്ങൾ നിരത്താൻ തുടങ്ങും, അതിൻ്റെ യാഥാർഥ്യം തിരയാതെ തന്നെ എടുത്തിട്ട് തല്ലുന്ന ഭർത്താവ്. എനിക്ക് ഒരു കൈത്തൊഴിൽ അറിയാം, ‘സ്റ്റിച്ചിംഗ്’. പിന്നെ ഞാൻ എന്തിനു പേടിക്കണം? ഒരു കുഞ്ഞ് ഉണ്ടായിട്ടും അവർക്ക് ആർക്കും മാറ്റം വന്നില്ല, ഒടുവിൽ ഒരു ദിവസം എടുക്കാനുള്ള ഡ്രസ്സ് മാത്രം എടുത്തു അവിടെ നിന്നും പടി ഇറങ്ങി.
കല്യാണം കഴിച്ചാൽ പലതും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും എന്ന് എപ്പോഴും ഉപദേശിക്കുന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് പോകാൻ തോന്നിയില്ല, ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഒരു വാടക വീട് എടുത്തു താമസിക്കുന്നു. എന്നെ കെട്ടിച്ചു വിട്ടപ്പോൾ കുറച്ചു സ്വർണം വീട്ടുകാർ തന്നിരുന്നു, അതെല്ലാം, അപ്പനും അമ്മയ്ക്കും ഓരോ അസുഖങ്ങൾ എന്നും പറഞ്ഞു ചികിത്സിക്കാൻ വേണ്ടി ഭർത്താവ് പണയം വച്ചു. Divorce ഫയൽ ചെയ്തിട്ടുണ്ട്, ആ സമയത്ത് തിരിച്ചു കിട്ടിയാൽ ഭാഗ്യം. ഇപ്പൊൾ എനിക്ക് സമാധാനം ഉണ്ട്, തയ്ച്ചു കിട്ടുന്ന പൈസ കൊണ്ട് എനിക്കും മോനും അന്തസ്സായി ജീവിക്കാൻ പറ്റുന്നുണ്ട്.
ഇവിടെ ഒരു ക്ലിനിക് കാണുണ്ട്, ഞാൻ ഇവിടെ ഇറങ്ങികൊളളാം”
”പപ്പ ഒന്നു വണ്ടി നിർത്തു”. അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
വളരെ നന്ദിയുണ്ട്, തിളങ്ങുന്ന കണ്ണുകൾ കൊണ്ട് അവൾ ബൈ പറഞ്ഞു ഇറങ്ങി.
കൃപയ്ക്ക് അവളോട് വളരെ മതിപ്പ് തോന്നി, തന്നെക്കാൾ ആത്മവിശ്വാസം ആ സ്ത്രീക്ക് ഉണ്ടെന്ന് അവൾക്ക് തോന്നി. എത്ര ധീരമായാണ് അവൾ ജീവിതത്തെ നേരിടുന്നത്.
ഫോൺ അടിക്കുന്ന ശബ്ദംകേട്ട് അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു.
“ഹലോ Dr കൃപ അല്ലെ?”
“അതെ”
“ഞാൻ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ നിന്നും HR ആണ് സംസാരിക്കുന്നത്.
മാഡം രണ്ടാഴ്ച മുൻപ് ഇവിടെ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നല്ലോ, ഇപ്പൊൾ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെൻ്റിൽ ഒരു vacancy വന്നിട്ടുണ്ട്, മാഡത്തിന് interest ഉണ്ടെങ്കിൽ നാളെ വന്നു ജോയിൻ ചെയ്യാം. ”
“Ok, ഞാൻ interested ആണ്” അവൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
“എങ്കിൽ നാളെ 10 മണിക്ക് HR ഡിപ്പാർട്ട്മെൻ്റിൽ എത്തണം. Thank you Madam. ”
“Praise the Lord” അങ്ങേ തലക്കൽ ഫോൺ വച്ചു എന്ന് മനസ്സിലായപ്പോൾ മുന്നിൽ ഇരുന്നിരുന്ന മമ്മി സന്തോഷത്താൽ ഉറക്കെ വിളിച്ചു പറഞ്ഞു, അത് കേട്ട് അവളും മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.
ആത്മാഭിമാനം മുറിപ്പെടും വിധം എന്നും ടോണി കുത്ത് വാക്കുകൾ പറയാൻ തുടങ്ങിയപ്പോൾ ആണ്, അവൾ ആരും അറിയാതെ മറ്റു ചില ഹോസ്പിറ്റലുകളിൽ ആപ്ലിക്കേഷൻ കൊടുത്തിട്ടത്. അങ്ങനെ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഇൻ്റർവ്യൂ attend ചെയ്തു. അത് ഇപ്പൊൾ എത്ര നന്നായി എന്ന് അവൾക്ക് തോന്നി.
ഒരു മുന്നറിയിപ്പും പോലും തരാതെ ടോണിയുടെ ഡാഡി അവളുടെ ജോലി കളഞ്ഞപ്പോൾ എന്തു മാത്രം താൻ കരഞ്ഞു. ഒരു ഡിപ്രഷൻ മൂഡിൽ ആയ തനിക്ക് ഇപ്പൊൾ മറ്റൊരു ജോലി ആണ് ഏറ്റവും അത്യാവശ്യം. അത് ഏത് ഡിപ്പാർട്ട്മെൻ്റിൽ ആയാലും സാരമില്ല. ഫ്ലാറ്റ് vacate ചെയ്തു പോരുമ്പോൾ, ഇനി എന്ത്? എന്ന ചോദ്യം മനസ്സിൽ തികട്ടുന്നുണ്ടായിരുന്നു. മനോവിഷമത്താൽ പരസ്പരം ഒന്നും മിണ്ടാതെ പപ്പയും മമ്മിയും മൂകമായി ഇരിക്കുകയായിരുന്നു. ഇതാ എല്ലാത്തിനും ദൈവം ഉത്തരം തന്നിരിക്കുന്നു. സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
പിറ്റെ ദിവസം ജോലിക്ക് ജോയിൻ ചെയ്യാൻ പുറപ്പെടുമ്പോൾ ഒരു കാര്യത്തിൽ അവൾ തീരുമാനം എടുത്തിരുന്നു.
“പപ്പ, ഇനി ഒരു കൂടി ചേരൽ ഞാനും ടോണിയും തമ്മിൽ ഉണ്ടാകില്ല. എൻ്റെ ജോലി ഞാൻ അറിയാതെ തെറിപ്പിച്ചവർ നാളെ എന്നെ കൊല്ലാനും മടിക്കില്ല, ധനമോഹികൾ ആയ അവർക്ക് വേണ്ടത് ഒരു അടിമയെയാണ്. അത് കൊണ്ട് പപ്പ എത്രയും വേഗം ഒരു അഡ്വക്കറ്റിനെ കാണാൻ എന്നെ സഹായിക്കണം. “
പപ്പ അവളെ നോക്കി പുഞ്ചിരിച്ചു.
“ഇന്ന് തന്നെ നോക്കാം മോളെ, നീ ധൈര്യമായി ഇരിക്കു, വ്യക്തിത്വം ഇല്ലാത്ത ഒരുത്തൻ്റെ അടിമയായി ജീവിക്കുന്നതിനേക്കാൾ നല്ലത്, സ്വന്തം കാലിൽ തല ഉയർത്തി നിൽക്കുന്നത് തന്നെയാണ്. ”
അവൾ ആത്മവിശ്വാസത്തോടെ പപ്പയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പടികൾ ഇറങ്ങി.
By
ജാനറ്റ് ജെൻസൺ


20 Comments
Valare nalla ezhuthu. ജീവിതവും പ്രകൃതിയും എല്ലാമുണ്ട് ഇതിൽ. ആദ്യത്തെ casperinekurichu എഴുതിയത് വായിച്ചപ്പോൾ എനിക്ക് തോന്നിയിരുന്നു ഒരു എഴുത്തുകാരി ഉള്ളിൽ ഉണ്ടെന്ന്. പിന്നെ സ്ത്രീകൾ എന്നും അടിമകളാണാൻ ജനിക്കുന്നവർ ആണെന്ന് കരുതുന്നവർ ഇന്നും ധാരാളമുണ്ട്. എനിക്ക് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളോടാണ് പറയാനുള്ളത് ആദ്യം അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക. എന്നെങ്കിലും അവർക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടായാൽ അത് അതിജീവിക്കാൻ അവർക്ക് കഴിയണം വിവാഹവും കുഞ്ഞുങ്ങളും ഒക്കെ വേണ്ടതാണ്. അതിൻ്റെ പേരിൽ അവർ അടിമകളാകാതിരിക്കട്ടെ. ഇനിയും ഇതേപോലെ നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു. All the best
Thank you for your great support 🥰❤️
നല്ല കഥ 👌
Thank you ❤️
സ്വന്തമായി ഒരു ജോലിയും വരുമാനവും ആയിട്ട് മാത്രം വിവാഹം കഴിക്കുക എന്നത് ഇന്നത്തെ കാലത്ത് അടിസ്ഥാനപരമായ കാര്യമാണ്. എങ്കിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ധൈര്യമായി തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. നന്നായി എഴുതി
Thank you❤️
Beautiful
Thank you❤️
നല്ല കഥ . ആരും ആർക്കും അടിമയല്ല എന്ന് വീണ്ടും ഓർമ്മിപ്പിച്ചു
Thank you ❤️
ആരുടെയും അടിമയായി ആരും ജീവിക്കേണ്ട കാര്യമില്ല . വളരെ കാലികമായ എഴുത്ത്. ഇങ്ങനെയാണ് പെൺകുട്ടികൾ ആത്മാഭിമാനവും സ്വന്തം ജീവനും ജീവിതവും കാക്കേണ്ടത്.👌👏❤️
Thank you ❤️🥰
Well written….keep writing
ഇതു ജീവിതം തന്നെയാണ്. സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത അടിമകളെയാണ് ചിലർക്ക് വധുവായി കിട്ടേണ്ടത്. നല്ല തീരുമാനമെടുത്ത നായികയോടും ജീവിതഗന്ധിയായ കഥ രൂപപ്പെടുത്തിയ കഥാകാരിക്കും അഭിനന്ദനങ്ങൾ.👍.
Thank you ❤️ പറഞ്ഞത് വളരെ ശരി ആണ്, ഇത് ജീവിതം തന്നെ ആണ്🥰
അത് നന്നായി. സ്വത്ത് മോഹികൾ ജീവൻ എടുക്കാനും മടിക്കില്ല
Thank you ❤️
നന്നായി എഴുതി..
ഐഡന്റിറ്റി നശിപ്പിച്ചു ഒരിടത്തും നിൽക്കരുത്.
Thank you ❤️
അതു തന്നെ. കഴിയുന്നതും നേരത്തെ രക്ഷപെടാൻ നോക്കുക.. ഒരു ജോലി കയ്യിലുള്ളപ്പോൾ ഭയം വേണ്ടല്ലോ