സൂര്യൻ കത്തിജ്വലിക്കുന്നതിന്റെ ചൂടും, പുറത്ത് കാക്കകളുടെ കരച്ചിലും, കൂടെ വിശപ്പിന്റെ കനത്തിൽ വയറിന്റെ വളവ് നികത്താൻ തന്നെ നോക്കി നിൽക്കുന്ന അഞ്ച് മുഖങ്ങളും. അമ്മിണി തിളച്ച് മറിയുന്ന ചോറ്കലത്തിന്റെ അടപ്പ് തൊട്ടടുത്ത് കരി പിടിച്ചിരിക്കുന്ന പച്ച തുണി കൊണ്ട് എടുത്ത് മാറ്റി, ചിരട്ട തവികൊണ്ട് അതിൽ പരതി നോക്കിയപ്പോൾ, അവളുടെ മനസ്സിൽ ഒരു തുള്ളിച്ചാട്ടം. ഇന്നെങ്കിലും അവൾക്കും അവളുടെ അഞ്ച് മക്കൾക്കും വയറ് നിറയ്ക്കാം.
അമ്മേ എന്നൊരു വിളി പുറത്ത് നിന്ന് കേട്ടതും അവൾ പുറത്തേയ്ക്ക് വന്നു.
“വല്ലതും ഇരിപ്പുണ്ടോ? എനിക്ക് ഇന്നലെ ഒന്നും കിട്ടിയില്ല. രാവിലേയും ഒന്നും കഴിച്ചില്ല. ”
അവൾക്ക് അതൊരു അശരീരി പോലെ തോന്നി. ആ ശരീരത്തിൽ എല്ലുകൾ മാത്രം. കറയും ചെളിയും പടർന്ന വസ്ത്രങ്ങൾ, ഈ പൊള്ളുന്ന ചൂടത്തും ഇയാൾ ചെരുപ്പ് ധരിക്കാതെ എങ്ങനെ ഈ വഴി വന്നു? വിശപ്പടക്കാൻ ജാലവിദ്യ ഉണ്ടായിരുന്നെങ്കിൽ പാവത്തിന് ഒരു വാതിലും മുട്ടേണ്ടി വരില്ലായിരുന്നു.
പണ്ട് അമ്മിണിയുടെ അച്ഛന്റെ കൂടെ അങ്ങാടിയിൽ മരുന്ന് മേടിക്കാൻ പോകുമ്പോൾ എന്നും ഇയാളെ കാണാറുണ്ടായിരുന്നു. അമ്മിണിയുടെ അതേ രോഗമാണ്. ഇയാളെ വേറെ പല സ്ഥലത്തും അവൾ കണ്ടിട്ടുണ്ട്. ആള് കൂടുന്നിടത്തൊക്കെ ജാലവിദ്യ കാണിച്ച് അയാൾ ആളുകളെ രസിപ്പിക്കും. ഒത്ത നീളത്തിലുള്ള കയറിൽ നടക്കുമ്പോൾ, അയാളുടെ കൈകളും ജാലവിദ്യകൾ കാണിച്ച് കൊണ്ടിരിക്കുമായിരുന്നു. അന്ന് അയാളുടെ കൂടെ ഒരു കുഞ്ഞു മോൾ ഉണ്ടായിരുന്നു. അവൾ ഓടി നടന്ന് ഒരു തുണിയിൽ ചില്ലറകൾ മേടിക്കുന്നതും അമ്മിണി ഓർത്തു.
“ഇങ്ങോട്ട് കയറി ഇരിക്ക് “. അമ്മിണി പറഞ്ഞ് തീരും മുമ്പ് അയാൾ കുടിലിന്റെ മണ്ണ് പാകിയ വരാന്തയിൽ ഇരുന്നു. അയാളുടെ കൂടെ ഉണ്ടായിരുന്ന മകളെ പിന്നീട് ആരോ പഠിപ്പിക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയിട്ട് വീട്ടുവേല എടുപ്പിക്കുവാണെന്ന് അച്ഛൻ അമ്മയോട് പറഞ്ഞതോർക്കുന്നു. ഇയാൾ ജാലവിദ്യ തുടർന്നെങ്കിലും ഇപ്പോൾ പ്രായം കൂടിയതിന്റെയും രോഗത്തിന്റെയും വയ്യായ്മകൾ കാരണം ജോലി ചെയ്യാൻ കഴിയുന്നില്ല.
അയാളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. അമ്മിണി വേഗം അടുക്കളയിൽ പോയി
കഞ്ഞി വാർത്തെടുത്ത്, കഞ്ഞി വെള്ളം മാറ്റി വച്ചു. മുറ്റത്തെ തുമ്പിക്കൈ ആട്ടി നിൽക്കുന്ന വാഴ ഇലകൾ ചെറുതായ് വെട്ടിയെടുത്തു. കുറേ കാക്കകൾ ഊണിന് അവയെക്കൂടി ഉൾപ്പെടുത്താൻ അവളെ ഓർമിപ്പിക്കും വിധം കരഞ്ഞു കൊണ്ടിരുന്നു.
അഞ്ച് ഇലകളിൽ അവൾ ചോറ് വിളമ്പി. പിന്നെ അവൾ ഒരില അരികിൽ വച്ചു. ആകെ കുറച്ച് ചോറ് കൂടി ഉണ്ട്. അത് ഇയാൾക്ക് കൊടുത്താൽ പിന്നെ തന്റെ വയറിനു രാത്രി വരെ പിടിച്ച് നിൽക്കണ്ടേ! അവളുടെ ഉള്ളിൽ പൊങ്ങിയ വേവലാതിയുടെ നിഴലിന് കനം കൂട്ടുന്നതായിരുന്നു, അയാളുടെ ചുമ. അമ്മിണി അയാളെ എത്തി നോക്കിയപ്പോൾ അയാളുടെ മുഖം നോക്കി ഒന്നും തരാനില്ലെന്ന് പറയുവാൻ അമ്മിണിയുടെ തലച്ചോറിന്റെ സ്വാധീനം മൂലം നാവുകൾ കൊതിച്ചെങ്കിലും അത് ചലിപ്പിക്കാൻ ഹൃദയം തന്റെ ഇന്ധനം നൽകാൻ
മടിച്ചു. രക്തയോട്ടമില്ലാതെ അവളുടെ നാവുകൾ നിശ്ചലമായ്.
അവൾ തിരിഞ്ഞ് അയാൾക്ക് വച്ച ഇലയിൽ ബാക്കിയുണ്ടായിരുന്ന ചോറ് വിളമ്പി. മക്കൾക്ക് നൽകിയതുപോലെ തന്നെ അമ്മിണി അയാളുടെ മുന്നിലോട്ട് ആ ഇല വച്ച് കൊടുത്തു. അയാൾ മുറ്റത്തെ ഒരു പാത്രത്തിൽ വച്ചിരുന്ന വെള്ളം അതിൽ കിടന്ന ഒരു ചിരട്ടയിൽ കോരി കൈയും മുഖവും കഴുകി വന്നിരുന്നു. ഞൊടിയിടയിൽ ആ ഇല കാലിയാക്കി, അയാൾ ആ ഇല മുറ്റത്തെ പൊട്ടക്കിണറിലോട്ട് ഇട്ടതിന് ശേഷം കുറേ നേരം ആ കിണറിലോട്ട് നോക്കി നിന്നു. വെള്ളം വറ്റിയ, ചപ്പുചവറുകൾ വലിച്ചെറിയുന്ന ആ കിണറിലോട്ട് നോക്കി എന്താണാവോ ഇത്ര ചിന്തിക്കാൻ, അമ്മിണിക്ക് ഒന്നും മനസ്സിലായില്ല. അയാൾ തിരികെ വന്ന് അമ്മിണിയെ നോക്കി ഒന്ന് ചെറുതായ് ചിരിച്ചു. ഇപ്പോൾ വന്നപോലെ അല്ല, അയാളിൽ ചെറിയൊരു ജീവനുണ്ട്. പിന്നെയെത്തിയ ചുമയിൽ അയാൾ അമ്മിണിയോട് കൈകൂപ്പി നന്ദി അറിയിച്ചുകൊണ്ട് ചുമച്ച് കൊണ്ട് കാണാമറയത്തായ്. അപ്പോളാണ് അമ്മിണിയും താൻ മരുന്ന് മേടിച്ചിട്ട് കുറേ ദിവസമായല്ലോ എന്ന് ഓർമ്മിച്ചത്. അപസ്മാരരോഗത്തിന്റെ മരുന്നുകൾ അമ്മിണി മുടക്കാറില്ലായിരുന്നു. രണ്ട് ദിവസമായിട്ട് അവളുടെ മരുന്ന് പെട്ടി ശൂന്യമാണ്.
ആ പെട്ടി വെറുതെ ഒന്നുകൂടെ അമ്മിണി തുറന്ന് നോക്കി. ഇത് പോലെ ശൂന്യമായ കുറേ കൂടി വലിപ്പമുള്ള പെട്ടി മേടിക്കാൻ നാട്ടുകാർ പോയതും, പെട്ടി തന്റെ മുമ്പിലെത്തിയപ്പോൾ അതിൽ നീണ്ടുനിവർന്ന് കിടന്ന തന്റെ ഭർത്താവും അവളിൽ ഞെട്ടലുണ്ടാക്കി. അഞ്ചു മക്കളും അമ്മിണിയും ഒറ്റപെട്ടു പോയ ആ രാത്രിയിൽ പാതി വഴിയിൽ ഭർത്താവുപേക്ഷിച്ച ആ പുതിയ വീടിന്റെ ഓർമ്മകൾ പിന്നെയും അവളിൽ പൊങ്ങി. ആരോഗ്യം ഒന്ന് മെച്ചപ്പെട്ടിട്ട് വേണം ആ വീടിന് ഭിത്തികൾ പണിയാനും അതിൽ ഒരു സുരക്ഷയുടെ മേൽക്കുര വിരിക്കാനും.
അമ്മിണിയുടെ വയറിന് ഇനി പിടിച്ച് നിൽക്കാനാകില്ല. അവളുടെ കാലുകൾ പതുക്കെ അടുക്കളയിലോട്ട് നീങ്ങി. കലത്തിൽ മാറ്റിവച്ചിരുന്ന കഞ്ഞിവെള്ളം കുറച്ച് ഉപ്പിട്ട് ഒരു കവിൾ അവൾ കുടിച്ചു. പെട്ടെന്ന് മുറ്റത്തെ നായയുടെ കരച്ചിൽ കേട്ട്
അവൾ മുറ്റത്തെത്തി അവയെ ഓടിച്ചതും കൈയിൽ ഉണ്ടായിരുന്ന കലം വഴുതി മണ്ണിലേയ്ക്ക് വീണു. തങ്ങളും ഊണിന് ക്ഷണിക്കപ്പെട്ടുവെന്ന വിവരമറിഞ്ഞെത്തിയ കാക്കകൾ അവിടവിടായ് വീണുകിടന്ന ചോറും പറ്റുകൾ കൊത്തി അകത്താക്കി. അമ്മിണി വിശക്കുന്ന വയറുമായ് അകത്തേയ്ക്ക് നടന്നു.
കുറച്ച് കഴിഞ്ഞ് പുറത്ത് നിന്ന് ചുമയും കൂടെ ഒരു വിളിയും കേട്ട അമ്മിണി കുടിലിന്റെ മുമ്പിലെത്തി. ആ പഴയ ജാലവിദ്യക്കാരൻ മുന്നിൽ നിൽക്കുന്നു. അയാൾ തന്റെ മടിക്കുത്തിൽ നിന്നും ഒരു പ്ലാസ്റ്റിക് കവറെടുത്ത് പൊടിപിടിച്ച ബലൂണുകൾ പുറത്തെടുത്തു. ” പണ്ട് എന്റെ മോൾ ചെറുതായിരുന്നപ്പോൾ ബലൂണുകൾ വലിയ ഇഷ്ടമായിരുന്നു. ആ ഓർമ്മയിൽ ഞാൻ ബലൂണുകൾ കിട്ടിയാൽ സൂക്ഷിച്ച് വയ്ക്കും. ഈ ബലൂണുകൾ ഇവിടത്തെ കുഞ്ഞുങ്ങൾക്ക് കൊടുക്ക്. ”
അയാൾ പറഞ്ഞ് കഴിഞ്ഞപ്പോൾ അമ്മിണി അയാളോട് ചോദിച്ചു ” ആ മോള് ഇപ്പോൾ വലുതായല്ലോ, അതുകൊണ്ട് അവൾക്ക് ഇപ്പോൾ ബലൂണുകൾ വേണ്ടായിരിക്കും! ”
അതിനയാൾ മറുപടി പറഞ്ഞില്ല. പകരം മുകളിലോട്ട് ഒന്ന് നോക്കി സ്വയം പിറുപിറുത്തു. ” നക്ഷത്രങ്ങളുടെ ഇടയിൽ ജീവിക്കുന്ന അവൾക്കെന്തിനാ ബലൂൺ” പിന്നെ അത് തന്നെ എന്ന് തോന്നുന്നു പിറുപിറുത്തുകൊണ്ട് അയാൾ മറഞ്ഞു.
ആ മനുഷ്യനെ തിരിഞ്ഞ് നോക്കികൊണ്ട് മുറ്റത്തേക്ക് രണ്ടുപേർ വന്നു. അവരുടെ കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു. അവർ ആ പൊതി അമ്മിണിയെ ഏല്പിച്ചു കൊണ്ട് പറഞ്ഞു. ” ഇതൊരു പൊതിച്ചോറാണ്. സാധരണ ഞങ്ങൾ വഴിയിൽ കിടന്നുറങ്ങുന്നവർക്ക് വല്ലപ്പോഴുമൊക്കെ പൊതിച്ചോറുണ്ടാക്കി നൽകാറുണ്ട്. ദാ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിയില്ലേ അയാൾക്ക് കൊടുക്കാനായ് കൊണ്ടുവന്നതാ. പക്ഷേ അയാൾ വാങ്ങിയില്ലെന്ന് മാത്രമല്ല ഈ വീട്ടിൽ കൊടുക്കാൻ പറഞ്ഞു. ”
വിശപ്പ് എന്ന വികാരത്തിനു മുൻപിൽ അവൾ വഴങ്ങി. അത് വാങ്ങി മക്കൾക്കും നൽകി വയറ്നിറയെ കഴിച്ചു. തന്റെ ഭർത്താവില്ലാത്ത നാളുകളിലെ ഏറ്റവും വിഭവസമ്രദ്ധമായ ഊണ് അന്നവർ കഴിച്ചു.
പാത്രം കഴുകിയപ്പോൾ വീണ ചോറിനും ആവശ്യക്കാരായ് അയലത്തെ കോഴികൾ എത്തി. അവ അതൊക്കെ കൊത്തി പെറുക്കുന്നത് നോക്കി നിന്നപ്പോൾ
മുറ്റത്ത് ഒരു പ്ലാസ്റ്റിക് കവർ വീണ് കിടക്കുന്നത് കണ്ട് അവൾ അത് തുറന്ന് നോക്കി. താൻ കഴിക്കുന്ന അതേ മരുന്നുകൾ. ആ ജാലവിദ്യക്കാരൻ ബലൂൺ എടുത്തപ്പോൾ നിലത്ത് വീണതാകാം. ഇത് അയാൾക്ക് തന്നെ തിരികെ കൊടുക്കണമെന്ന് വിചാരിച്ച് അമ്മിണി മക്കളെയും കൂട്ടി വഴിയിലേക്കിറങ്ങി. അയാളെ അവിടെങ്ങും കാണാനായില്ല. പെട്ടെന്ന് ഒരു ചുമയുടെ ശബ്ദം കേട്ട് അമ്മിണി തിരിഞ്ഞ് നോക്കി.
അങ്ങാടിയിൽ ആ ജാലവിദ്യക്കാരൻ ഇരുന്ന് ചുമയ്ക്കുന്നു. അമ്മിണി കുട്ടികളുമായ് അയാളുടെ അടുത്തെത്തി മരുന്നുകൾ അയാൾക്ക് നൽകി. അയാൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല.
” എനിക്ക് പെട്ടെന്ന് രാത്രിയിലെത്തുന്ന ആ കുഞ്ഞുനക്ഷത്രത്തിന് കൂട്ടായ് ആകാശത്തിലെത്തണം. ഈ മരുന്നുകൾ അതിനൊരു തടസ്സമാണ്. ഇത് ഈ അങ്ങാടിയിൽ തന്നെ തിരികെ കൊടുത്ത് മോള് ഈ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുത്തോളൂ. ” അയാളുടെ ശബ്‍ദം ഉറച്ചതായിരുന്നു.
അമ്മിണിയുടെ തലച്ചോറിനൊരു കനം പോലെ, മുടികത്തിയമരുമ്പോൾ വമിക്കുന്ന ഒരു ദുർഗന്ധം അമ്മിണിയുടെ മൂക്കിൽ തുളച്ചു കയറി. അവൾ നിലത്ത് വീണ് പിടഞ്ഞു. അവളുടെ വായിൽനിന്നും നുരകൾ പതഞ്ഞു. കുട്ടികളുടെ നിലവിളിയിൽ എല്ലാവരും ഓടിയെത്തി, അവളെ അങ്ങാടിയുടെ അകത്തുണ്ടായിരുന്ന വൈദ്യന്റെ അടുത്തെത്തിച്ചു.
അവൾക്ക് പ്രാഥമിക ചികിത്സ അവിടന്ന് തന്നെ കിട്ടി. ബോധം വീണപ്പോൾ അമ്മിണി തന്റെ മരുന്ന് തീർന്നുപോയ കാര്യമറിയിച്ചു. നന്നേ ചെറുപ്പം മുതൽ കാണുന്ന അമ്മിണിക്ക് മരുന്നുകൾ സൗജന്യമായ് നൽകുമെന്ന് വൈദ്യൻ വാഗ്ദാനം ചെയ്തു.
കൈയിൽ നിറയെ മരുന്നുകളുമായ് പുറത്തിറങ്ങിയ അവൾക്ക് ആ ജാലവിദ്യക്കാരനെ കാണാൻ സാധിച്ചില്ല.
അമ്മിണി അടുത്ത ദിവസങ്ങളിൽ ആരോഗ്യം വീണ്ടെടുക്കുകയും അവൾക്ക് നല്ലൊരു ജോലി ലഭിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ അവൾ ആ ജാലവിദ്യക്കാരനും കൂടി അരി ഇടും. പക്ഷേ അയാൾ പിന്നീടൊരിക്കലും കഴിക്കാൻ എത്തിയില്ല. പകരം അവൾ ഒരു പൊതിച്ചോറ് എന്നും തയ്യാറാക്കും. റോഡിലോ മറ്റോ കാണുന്ന ആർക്കെങ്കിലും കൊടുക്കാൻ. ജോലിക്ക് പോകുന്നവഴി അവളിൽനിന്നും അതാരെങ്കിലും വാങ്ങി കഴിക്കും.
ഒരു സായാഹ്നത്തിൽ അമ്മിണി തന്റെ പുതിയ സുരക്ഷിതമായ വീടിന്റെ മുന്നിൽ ആകാശത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു. മാനം തനിക്ക് ഏറ്റവും ഇണങ്ങുന്ന ചുമന്ന പട്ടുസാരി അണിഞ്ഞ്, വേളിക്കായ് തയ്യാറെടുക്കുമ്പോൾ, സൂര്യൻ നാണത്താൽ അസ്തമന പന്തലിൽ ഒളിക്കാൻ ശ്രമിക്കുന്നു. ഏറ്റവും ഉചിതമായ ഈ മുഹൂർത്തത്തിൽ പൂമാല ചാർത്താനായ് ചെഞ്ചുണ്ടിൽ പുഞ്ചിരിയുമായ് ആശംസകളോടെ ഭൂമിയിൽ നിൽക്കുന്ന തന്റെ റോസാപ്പൂക്കൾ. ഈ വിവാഹത്തിന് സാക്ഷിയാകാൻ വെമ്പുന്നപോലെ കുറേ പക്ഷികൾ വേഗത്തിൽ പറന്നകലുന്നു.
അന്നും ചുമച്ച് തളർന്ന ആ ജാലവിദ്യക്കാരന്റെ മുഖം അവളിൽ നിറഞ്ഞു.
അന്ന് രാത്രി അമ്മിണിയും അഞ്ച് മക്കളും അത്താഴം കഴിഞ്ഞ് വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു. കുട്ടികൾ ബലൂണുകൾ തട്ടി തട്ടി രസിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ ആകാശത്ത് ഒരുമിച്ചിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ അവളുടെ ശ്രദ്ധയിൽ പെട്ടു. അതിലൊരു നക്ഷത്രം അവളെ നോക്കി മിന്നുന്നതായ് തോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ അടുത്ത് നിൽക്കുന്ന ചെറിയ നക്ഷത്രവും ചിമ്മുന്നുണ്ട്, കുട്ടികൾക്കൊപ്പം ബലൂൺ തട്ടി കളിക്കാൻ വെമ്പുന്നപോലെ…….
നിഴലാകുന്നവർ
#എന്റെരചന #കൂട്ടക്ഷരങ്ങൾ


23 Comments
സുന്ദരമായ കഥ ….നല്ല അവതരണം👍❤️
Thank you
കഥ, മനോഹരം, വളരെ ഇഷ്ടപ്പെട്ടു.❤️
Thank you
വളരെ മനോഹരമായി എഴുതി. ‘പൊതിച്ചോറ്’ തികച്ചും അനുയോജ്യമായ പേര്. ആശംസകൾ !
Thank you
നല്ല കഥ ❤️
Thank you
വളരെ മനോഹരമായി എഴുതി. ‘പൊതിച്ചോറ്’ തികച്ചും അനുയോജ്യമായ പേര്. ആശംസകൾ !
Thank you
നല്ല കഥ🥰🥰
Thank you
നല്ല കഥ 👍
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ 🙏
Thank you
Thank you 😊
THANK YOU
Beautiful wriiting
മനോഹരമായ കഥ
Thank you
Thank you 😊
മനോഹരം
Thank you