പള്ളി മുറ്റത്ത് ചാഞ്ഞും ചരിഞ്ഞും നിന്ന് സെൽഫിയെടുക്കുന്ന ആയുഷിയെ കൗതുകത്തോടെ നോക്കി മീവൽ തൻ്റെ ചക്രക്കസേരയിലിരുന്നു. അവളുടെ നിഴൽ പടിഞ്ഞാറേക്ക് മെലിഞ്ഞ് നീളുന്നതും പള്ളിക്കു പുറം തിരിഞ്ഞു പോസ് ചെയ്യുമ്പോൾ കിഴക്കോട്ടു ചായുന്നതും കാണാൻ രസമുണ്ട്.
ആയുഷി തിരിഞ്ഞ് മീവലിനെ നോക്കി, പള്ളിക്കകത്തേക്ക് കയറണോ, എന്നാംഗ്യം കാട്ടി ചോദിച്ചു. വേണ്ടെന്നു തലയാട്ടിയതും പൂത്തുലഞ്ഞ ബെഗെെൻവില്ലകൾക്കിടയിലേക്ക് അഭ്യാസിയെപ്പോലെ നൂണ്ടു കയറി സെൽഫി പിടുത്തം തുടർന്നു. എങ്ങോ അവൾക്കായി കാത്തിരിക്കുന്ന കൂട്ടുകാരന് അയക്കാനാവും. മീവൽ പുഞ്ചിരിച്ചു.
ഒരാഴ്ച മുമ്പ് മീവലിന് സഹായിയായി ഏജൻസിക്കാർ എത്തിച്ചു കൊടുത്ത ആസ്സാംകാരിയാണ് ആയുഷി. നാലു കൊല്ലം മുമ്പ് ഈ നാട്ടിലെത്തിയ ആയുഷിയുടെ രണ്ടു സഹോദരിമാർ അടുത്ത പട്ടണത്തിൽ ഹോം നേഴ്സുമാരായി ജോലി നോക്കുന്നു മുണ്ട്.
വിവാഹ ശുശ്രൂഷ കഴിയാറായി. കർത്താവിൻ്റെ തിരുസന്നിധിയിൽ തൻ്റെ മേപ്പിളും ജോയലും വിശ്വസ്തതയുടെ ഉടമ്പടി ഏറ്റു കഴിഞ്ഞു. ഇന്നലെ വരെ തനിക്കു മാത്രം സ്വന്തമായിരുന്നവൾ ഇനി മുതൽ ജോയലിൻ്റേതും കൂടിയാവുന്നു.. ഒരു പക്ഷേ കുറേക്കഴിയുമ്പോൾ അവൾ അവൻ്റേതു മാത്രമാകുമോ ! ഞെട്ടലോടെ മീവൽ മനസ്സിനെ ശാസിച്ചു. മേപ്പിളിനെ നിർബ്ബന്ധിച്ച് ഈ വിവാഹത്തിലെത്തിച്ചത് താൻ തന്നെയല്ലേ ! 29 കൊല്ലം തനിക്കൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്തവൾ! തൻ്റെ ചക്രക്കസേരക്കു ചുറ്റുമായി ബാല്യ കൗമാരങ്ങളും തീഷ്ണ യൗവ്വനവും ഒഴുക്കിക്കളഞ്ഞവൾ !
ഏഴാം വയസ്സിലെ കാറപകടത്തിൽ ചലന ശേഷി നഷ്ടപ്പെട്ട ഇരട്ട സഹോദരിക്കായി പിന്നീടിന്നോളം ചലിച്ചതൊക്കെയും അവളായിരുന്നു. ചിരിച്ചതും കരഞ്ഞതും തണലായതും അവൾ മാത്രമായിരുന്നു. ഇനിയും മേപ്പിളിൻ്റെ ജീവിതം തനിക്കു പിന്നിൽ തളച്ചിടാൻ പാടില്ല. 22 വർഷം ചെറിയ കാലയളവുമല്ല. അവൾ തനിക്കു വേണ്ടി ത്യജിച്ച സന്തോഷങ്ങൾ ഒരു കണക്കടുപ്പിലും ഒതുങ്ങുന്നവയല്ല. മുന്നിലേക്ക് കുതിക്കാൻ കഴിവുള്ളവൾ എന്നും തനിക്കു പിന്നിലായി നിന്നു.. തൻ്റെ ഓരോ കുഞ്ഞിച്ചുവടും അവളുടെ പിന്നിൽ നില്പിൻ്റെ ബലത്തിലാണെന്ന് തന്നോളം അറിയുന്ന ആരുണ്ടീ ഭൂമിയിൽ! ഒരു നെടുവീർപ്പ് മീവലിൻ്റെ നെഞ്ചകം കുളിർപ്പിച്ച് കടന്നുപോയി.
ചിരിച്ചു ബഹളം വെച്ച് മേപ്പിളിൻ്റെ സഹാദ്ധ്യാപകരുടെ സംഘം പള്ളിമുറ്റത്തേക്ക് വന്നു. മിക്കവരെയും മിവലിനും അറിയാം. അവരുടെ അമ്മ ഗ്രേസി ടീച്ചർ പണ്ട് പഠിപ്പിച്ചിരുന്നതും അതേ സ്കൂളിലാണ്.
ആയുഷി എങ്ങു നിന്നോ പാഞ്ഞു വന്ന് വീൽച്ചെയറിനു പിന്നിൽ ജാഗ്രതയോടെ നിലയുറപ്പിച്ചു. അപരിചിതരിൽ നിന്ന് സംരക്ഷിക്കാനന്ന മട്ടിലുള്ള നിൽപ്പ് കണ്ട് മീവലിനു ചിരി വന്നു.
“ മേപ്പിൾദീദീടെ ഫ്രണ്ട്സ് ആണ് ”
അവൾ ആയുഷിയെ സമാധാനിപ്പിച്ചു.
“അയ്യോ, മീവലെന്താ പുറത്തിരിക്കുന്നത്? മോൾക്ക് കെട്ട് കാണണ്ടേ ?”
സവിത ടീച്ചറാണ്. മീവലിനെയും മേപ്പിളിനെയും വലിയ ഇഷ്ടമുളളയാളാണ്. അവരുടെ അമ്മ ഗ്രേസി ടീച്ചറിനൊപ്പം അവർ കുറച്ചു നാൾ ജോലി ചെയ്തിട്ടുമുണ്ട്. അക്കാലത്താണ് ആ ചിരിയൊഴിയാവീടിനെ കണ്ണീർ മഴയിലേക്കും മിവലിനെ വീൽച്ചെയറിലേക്കും തള്ളിയിട്ട അപകടം ഉണ്ടായത്.
ഇരട്ടക്കുഞ്ഞുങ്ങളെയും അണച്ചു പിടിച്ച് വേളാങ്കണ്ണി ദർശനത്തിനു പോയ ഗ്രേസിടീച്ചർ പെട്ടിക്കുള്ളിലാണ് മടങ്ങിയത്.. അടിയന്തിര ശസ്ത്രക്രിയകൾ നേരിട്ട് ജീവനു വേണ്ടി പൊരുതിയ മീവലിനെ ആശുപത്രിയിലെത്തിയ ബന്ധുക്കളെ ഏല്പിച്ച്, ഒടിഞ്ഞ കയ്യുടെ വേദനയിൽ അലറിക്കരയുന്ന മേപ്പിളിനെയും നെഞ്ചിൽ ചേർത്ത് ഗ്രേസി ടീച്ചറിൻ്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസിൽ വന്നിറങ്ങിയ സ്റ്റീഫൻ സാറിനെക്കണ്ട് ആ നാടാകെ അന്ന് തേങ്ങിക്കരഞ്ഞു.
“ഇതു വരെ ചടങ്ങു കാണുകയായിരുന്നു ടീച്ചറെ. മിന്നുകെട്ട് കഴിഞ്ഞപ്പോൾ, ഇച്ചിരി കാറ്റുകൊണ്ട് പുറത്തിരിക്കണമെന്നു തോന്നി. മേപ്പിൾ ഇപ്പോ എന്നെ അന്വേഷിക്കുന്നുണ്ടാവും ഇനി എന്തായാലും ആളുകൾക്കിടയിലൂടെ തിരിച്ചു കയറുന്നില്ല. ”
അവൾ അരുമയായി ചിരിച്ചു. സവിത ടീച്ചർ ചിറകറ്റ ശലഭത്തെയെന്ന പോലെ കരുതലോടെ ആ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ മൃദുവായി ചുണ്ടു ചേർത്തു. അറിയാതെ നിറയുന്ന കണ്ണുകൾ പരസ്പരം മറച്ചുപിടിക്കാൻ രണ്ടാളും ശ്രദ്ധിച്ചു.
ടീച്ചറും സംഘവും പള്ളിക്കകത്തേക്ക് കയറിപ്പോയി. ആയുഷിയുടെ ദ്രുത ചലനങ്ങൾ കണ്ടിരിക്കെ, മേപ്പിളിനു പകരമാകാൻ ഇവൾക്കാവുമോ എന്ന ആശങ്ക പതിയെ വിട്ടൊഴിയുന്നതായി തോന്നി. കാലാകാലങ്ങളിൽ കൈ പിടിക്കാൻ കർത്താവ് ഓരോരുത്തരെ അയയ്ക്കും. നമുക്കായി മാത്രം ഒരാളെയും സൃഷ്ടിച്ചിട്ടില്ല! മീവൽ തൻ്റെ മനസ്സിനോട് ഉറപ്പിച്ചു പറഞ്ഞു
അടുത്ത ആഴ്ചയെക്കുറിച്ചുള്ള ചിന്ത ഒരാന്തലായി പടർന്നത് പെട്ടന്നാണ്. കൗമാര കാലം മുതൽ ഏറ്റവും ഭയക്കുന്ന, വെറുക്കുന്ന, ചോരമണമുള്ള ആറേഴു ദിനരാത്രങ്ങൾ ! ഇരട്ട ഗർഭം പേറുന്ന അമ്മമാരെപ്പോലെ മേപ്പിൾ, ഇക്കാലമെല്ലാം അവളുടെ ആർത്തവ ദുരിതങ്ങൾക്കൊപ്പം തൻ്റേതു കൂടി ചുമന്നു. പതിമുന്നോ, പതിനാലോ വയസ്സുളെളാരു പെൺകുരുന്ന് പപ്പയുടെ സഹായത്തോടെ തന്നെ പൊക്കി കട്ടിലിൽ കിടത്തുന്നതും, പിന്നീട് പപ്പയെ മാറ്റി നിർത്തി , തൻ്റെ ചോരവിഴുപ്പ് മാറ്റി വൃത്തിയുടെ സൗഭാഗ്യത്തിലേക്ക് ഉയിർപ്പിക്കുന്നതും ഓർക്കവേ, ഓടിച്ചെന്ന് അവളയൊന്ന് നെഞ്ചിൽ ചേർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോയി. എങ്കിലും മറ്റാർക്കും ചെയ്യാനാകാത്തത്ര കരുണയോടെ, സ്നേഹത്തോടെ അവളത് ചെയ്തു തന്നിട്ടു പോലും തന്നിലെ പെണ്ണുടൽ അപ്പോഴൊക്കെ നെഞ്ചു തല്ലിക്കരഞ്ഞിരുന്നു എന്നതാണ് സത്യം. കാലം കൊണ്ടത് ശീലമായപ്പോൾ പോലും അതൊരു പെൺനോവായി നെഞ്ചിൽ കുറുകിയിരുന്നു.
ഇനിയതെല്ലാം ഈ കുട്ടിയാണ്. ഇവളാണ് ഇനി കുറേക്കാലത്തേക്ക് എങ്കിലും തൻ്റെ കാവൽ മാലാഖ. തൻ്റെ നിഴൽ! അതോ തിരിച്ചോ?
ചടങ്ങുകൾ പൂർത്തിയായി, ആളുകൾ പുറത്തേക്കൊഴുകി. ആയുഷി വീൽച്ചെയറിൻ്റെ ലോക്ക് ഒന്നുകൂടി പരിശോധിച്ച് പുറത്തേക്ക് തിക്കിത്തിരക്കി ഇറങ്ങുന്നവർ തട്ടുകയും മുട്ടുകയും ചെയ്യാതിരിക്കാൻ കരുതലെടുത്തു നിന്നു.
പരിചയക്കാർ മീവലിനെ നോക്കിച്ചിരിച്ചും അപരിചിതർ കൗതുകത്തോടെ നോക്കിയും, മാലാഖയെപ്പോലെ മനോഹരിയായ ഈ പെൺകുട്ടിക്ക് ഇങ്ങനെ വന്നല്ലോ എന്നു സഹതപിച്ചും കടന്നു പോയി. പള്ളിമുറ്റത്തെ നിഴൽച്ചിത്രങ്ങൾ ആളുകളുടെ കാൽക്കീഴിലേക്ക് കുറുകി പരസ്പരം ഇടകലരുന്നതും ഭക്ഷണം വിളമ്പുന്ന പാരിഷ് ഹാളിലേക്കവ തിരക്കിട്ട് ചേർന്നൊഴുകുന്നതും നോക്കി, മീവൽ നിശബ്ദയായിരുന്നു.
ചടങ്ങുകൾ ഒന്നു കഴിഞ്ഞു കിട്ടാൻ വെമ്പി നിൽക്കുകയായിരുന്നു മേപ്പിൾ കുറച്ചു സമയമായി മീവലിനെ കാണാനേയില്ല. പപ്പയോടും ജോയലിനോടും അവൾ ശബ്ദം താഴ്ത്തി പലകുറി ചോദിച്ചു കഴിഞ്ഞു. പുറത്തുണ്ട്, എന്ന പപ്പയുടെ മറുപടിയിൽ സമാധാനിക്കാൻ കഴിയുന്നില്ല. നവദമ്പതികളുടെ ആഹ്ലാദചിത്രങ്ങൾ പകർത്താൻ മത്സരിക്കുന്ന ഫോട്ടോഗ്രാഫർമാരെ അവൾ പാടെ നിരാശരാക്കിക്കളഞ്ഞു. കടിച്ചു പിടിച്ച് ഒരു റൗണ്ട് ചിത്രങ്ങൾക്ക് നിന്നു കൊടുത്ത മേപ്പിൾ, അവരെ വകഞ്ഞു മാറ്റി പുറത്തേക്കോടി. ജോയലും വീഡിയോക്കാരും പിന്നാലെയും.
വരാന്തയിൽ ആയുഷി, മീവലിൻ്റെ ചുറ്റും നടന്ന് മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതും മീവൽ ചിരിയോടെ പോസ് ചെയ്യുന്നതും കണ്ടവൾ ഒരു മാത്ര തരിച്ചു നിന്നു. ചങ്കിലെവിടെയോ കുഞ്ഞൊരു നഷ്ടബോധം കൊളുത്തി വലിക്കുകയും അടുത്ത നിമിഷം കൊളുത്തഴിഞ്ഞത് സമാധാനത്തിനു വഴിമാറുകയും ചെയ്തു.
ഓടിച്ചെന്ന് വീൽച്ചെയറിലേക്ക് കുനിഞ്ഞവൾ തൻ്റെ ജീവൻ്റെ പാതിയെ ചുംബിച്ചു. തുടർന്ന് സന്തോഷ നിമിഷങ്ങളിൽ എപ്പോഴും ചെയ്യാറുള്ള പോലെ ചക്രക്കസേരയുടെ ഒരു ഹാൻഡ് റിം മുന്നിലേക്കും മറ്റൊന്നു പിന്നിലേക്കും വലിച്ചവൾ കയ്യടക്കത്തോടെ മീവലിനെ രണ്ടുമൂന്നാവർത്തി വട്ടം കറക്കിയെടുത്തു. രണ്ടു പേരുടെയും പൊട്ടിച്ചിരി പള്ളി അങ്കണത്തിൽ പൂത്തിരി കത്തിച്ചു. ഒരു വൈറൽ ക്ലിപ്പിൻ്റെ സാധ്യത മണത്ത വീഡിയോക്കാരും, ഫോട്ടോഗ്രാഫർമാരും ആവേശത്തോടെ മിന്നിമായുന്ന ആ സുന്ദര നിമിഷങ്ങൾ ക്യാമറക്കണ്ണുകളുടെ മിന്നലൊളിയിൽ അനശ്വരമാക്കി. ആദ്യമൊന്നു പകച്ച ജോയൽ, ഓടി വന്ന് വീൽച്ചെയറിൽ പിടിച്ചു നിന്ന് ഭാര്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, അവസരത്തിനൊത്തുയർന്നു.
പുറത്തേക്കു വന്ന സ്റ്റീഫൻ സാർ ആ കാഴ്ച കണ്ട് വികാര വിക്ഷുബ്ധനായി. മേപ്പിളിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് യാതൊരു ഔചിത്യബോധവുമില്ലാത്ത വീഡിയോഗ്രാഫർ ചോദിച്ചത് ആ നിമിഷമാണ്. എല്ലാവരും സ്ബ്ധരായി. വീഡിയോയിൽ ഇപ്പോൾ അങ്ങനെ പ്രിയപ്പെട്ടവർ ബ്രൈഡിനെക്കുറിച്ച് പറയുന്നത് ചേർക്കാറുണ്ട്, എന്നയാൾ സ്വയം ന്യായീകരിച്ചു.
38-ാം വയസ്സിൽ ഭാര്യയെ നഷ്ടപ്പെട്ട, അന്ന് കേവലം ഏഴു വയസ്സുകാരായ ഇരട്ടക്കുഞ്ഞുങ്ങളെ അതിലൊരാൾ വീണു പോയിട്ടും, പോറ്റി വളർത്തിയ മലയാളം അദ്ധ്യാപകൻ, ഭാഷ മറന്നു നിന്നു. കരഞ്ഞു പോയേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. സുമംഗലിയായി പോകുന്ന മേപ്പിളിനെക്കുറിച്ച് പറയണോ ജീവിതം ചക്രക്കസേരയിലായ, ഇന്നിപ്പോൾ കൂട്ടും പിരിയുന്ന മീവലിനെക്കുറിച്ച് പറയണോ എന്നറിയാതെ പാവം കുഴങ്ങി
“പപ്പയെ വിട്ടേക്ക് ചേട്ടാ, ഞാൻ പറയാം മേപ്പിളിനെ കുറിച്ച്. ”
മീവലിൻ്റെ ശബ്ദം എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. മേപ്പിൾ സമാധാനത്തോടെ പപ്പയെ ചേർത്തു പിടിച്ചു.
ക്യാമറയിലേക്ക് നോക്കി പതർച്ചയേതുമില്ലാതെ മീവൽ പറഞ്ഞു
“ഏഴു വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. കൂട്ടത്തിൽ എനിക്ക് ഇങ്ങനെയും സംഭവിച്ചു. ജീവിതം നിലച്ചുപോയി എന്നു തോന്നിയിടത്തു നിന്ന് വീൽച്ചെയറിലിരുന്ന് ലോകത്തെ നോക്കിച്ചിരിക്കുന്ന മീവലിലേക്ക് എന്നെ ഉയിർപ്പിച്ചവളാണ് മേപ്പിൾ. എനിക്ക് നടക്കാനാവില്ല. അത് കർത്താവിൻ്റെ തീരുമാനമാണ്. ശിരസാ വഹിക്കുന്നു. പക്ഷേ എനിക്കു പറക്കാനാവും. അതെന്നെ ബോദ്ധ്യപ്പടുത്താൻ എനിക്കൊപ്പം കർത്താവയച്ച ഗാർഡിയൻ ഏഞ്ചലാണവൾ. എൻ്റെ കാണാച്ചിറകുകൾ മുളപ്പിച്ചതും, അവയ്ക്ക് പക്ഷബലം പകർന്നതും അവളാണ്. എൻ്റെ അമ്മക്കിളി, ചിലപ്പോൾ വെറും കുഞ്ഞിക്കിളി, എപ്പോഴും എൻ്റെ ഇണക്കിളി.
ഒരു 29 കാരി മറ്റൊരു സഹജീവിക്കായി, അവളാരോ ആയിക്കോട്ടെ, ഇത്രയൊക്കെ ചെയ്താൽ പോരേ?”
കേട്ടു നിന്നവർക്കിടയിൽ ആഹ്ലാദകരമായൊരു മൗനം പരന്നു. നിറകണ്ണുകളോടെ സ്റ്റീഫൻ സാർ മകളുടെ മൂർദ്ധാവിൽ ചുംബിച്ചു.
കണ്ണും മനസ്സും നിറഞ്ഞു നിന്ന മേപ്പിളിനാട് ജോയൽ പതിയെ പറഞ്ഞു.
“മീവലിനെപ്പറ്റി താനും സംസാരിക്കൂ. ”
ഒന്നറച്ചെങ്കിലും അവൾ പറഞ്ഞു തുടങ്ങി.
“മീവലിനെപ്പോലെ പറയാനറിയത്തില്ല കേട്ടോ. മീവലിൻ്റെ കാലുകളേ പോയിട്ടുള്ളൂ. തലയ്ക്ക് ഭയങ്കര പവറാ. പഠിക്കാൻ ഞാൻ ആവറേജായിരുന്നു. മീവൽ എന്നും ടോപ്പറും. ”
“വീട്ടുജോലികളും എൻ്റെ പിന്നാലെ നടപ്പും കാരണം മേപ്പിളിന് പഠിക്കാൻ സമയം കിട്ടാാത്തിട്ടാണ് ജോയൽ. അവൾക്ക് എന്നേക്കാൾ ബുദ്ധിയുണ്ട്. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പത്ത് കടക്കില്ലായിരുന്നു. ”
മീവൽ ഇടയിൽ കയറി പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു. ചിരിയോടെ മേപ്പിൾ തുടർന്നു.
“ഡിഗ്രി വരെ ഞങ്ങൾ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചു പഠിച്ചു. നല്ല മാർക്കുണ്ടായിരുന്ന മീവലിന് B Ed ന് എളുപ്പം കിട്ടുമാരുന്നു. അവള് പക്ഷേ തുടർന്നു പഠിക്കുന്നില്ല എന്നങ്ങുറപ്പിച്ചു. പഠിച്ചു മതിയായിട്ടൊന്നുമല്ല, പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു അവൾക്ക്. വീടിന് ഏറ്റവും അടുത്തുള്ള സെൻ്ററിൽ കുറച്ചു കാശൊക്കെ കൊടുത്ത് എനിക്ക് അഡ്മിഷൻ വാങ്ങിക്കാൻ പപ്പയെ നിർബ്ബന്ധിച്ചു സമ്മതിപ്പിച്ചു. എന്തിനെന്നോ? ദൂരെയാണെങ്കിൽ അവളെ വിട്ടു ഞാൻ പോകില്ല. പിന്നെ, സർവ്വീസിലിരിക്കെ മരിച്ച ഞങ്ങളുടെ അമ്മയുടെ ജോലി, മത്സരപ്പരീക്ഷ എഴുതി ജോലി നേടാൻ ബുദ്ധിമുട്ടുള്ള എനിക്കു നേടിത്തരാൻ !”
ഗദ്ഗദം അവളുടെ ശബ്ദത്തെ ചിതറിച്ചു ജോയൽ അവളെ ചേർത്തണച്ചു.
“ഇനി പറയൂ, ഏതാണ് വലിയ ത്യാഗം? ”
കേക്ക് മുറിക്കാൻ വധൂവരന്മാർ എത്താത്തതെന്തേ എന്നന്വേഷിച്ചു ഇവൻ്റ് മാനേജ്മെൻറുകാർ വന്നതോടെ, മീവലിൻ്റെ ചക്രക്കസേര ഉന്തി വധൂവരന്മാർ ഹാളിലേക്ക് നടന്നു. അറുബോറാകുമെന്നു ഭയന്ന വീഡിയോയും ചിത്രങ്ങളും വ്യത്യസ്തവും വൈറലുമാകുമെന്ന തിരിച്ചറിവിൽ അത്യുത്സാഹികളായിത്തീർന്ന പടം പിടുത്തക്കാർ പിന്നാലെയും. പക്ഷേ അവരെയെല്ലാം തോല്പിച്ച്, ഇടിച്ചു കയറി മൊബൈലിൽ വീഡിയോ പിടിക്കുന്ന ആയുഷിയെ ജോയൽ പ്രത്യേകം ശ്രദ്ധിച്ചു.
കേക്ക് മുറിച്ച് രണ്ടാളും ചേർന്ന് ആദ്യ കഷണം മീവലിനു നൽകി. മീവൽ രണ്ടാൾക്കും തിരിച്ചും. ചേർന്നിരുന്ന് വിവാഹ വിരുന്നുണ്ണുമ്പോൾ ജോയൽ മേപ്പിളിനെ ആശ്വസിപ്പിച്ചു.
“മീവലിനെപ്പറ്റി ഒട്ടും വേവലാതി വേണ്ട. ആയുഷി അവളെ നന്നായി നോക്കും. അവർ രണ്ടാളും ചേർന്ന് പപ്പയേയും. പിന്നെ ഇത്രയും നല്ല ഭാഷ, ഇത്ര ഒഴുക്കോടെ പറയാൻ കഴിയുന്ന ടെലിജെനിക് ആയൊരാൾക്ക് ഇന്നത്തെക്കാലത്ത് സന്തോഷം കണ്ടെത്താനും എൻഗേജ്ഡ് ആയിരിക്കാനും ഒരു പ്രയാസവുമില്ല. Actually the camera loves her!”
“പിന്നെ നിനക്കല്ലാതെ മറ്റൊരാൾക്കും ഹൃദയം കൊണ്ടിങ്ങനെ അടുക്കിപ്പിടിച്ച് അവളെ ഇത്രത്തോളം എത്തിക്കാനാവില്ല. മേപ്പിൾ”
അവൾ മനസ്സു നിറഞ്ഞു ചിരിച്ചു.
“പക്ഷേ ഒരേ ഒരാളിൽ തന്നെ ആശ്രയത്വം വളർത്തുന്നത്, ഇത്തരക്കാരോട് ചെയ്യുന്ന തെറ്റാണു മേപ്പിൾ. നമുക്ക് അല്പം മാറിയിരുന്ന് വേണ്ടപ്പോഴെല്ലാം അവൾക്ക് തുണയാവാം. ആയുഷിയെ മീവലിൻ്റെ ചിത്രങ്ങളെടുക്കാനും ധാരാളം റീൽസുണ്ടാക്കാനും പ്രേരിപ്പിക്കാം.. അവളതിന് പറ്റിയ കക്ഷിയാണ്. വോയ്സ് ഓവർ കൊടുക്കാൻ മിവലിനെയും പ്രോത്സാഹിപ്പിക്കാം. തൽക്കാലം അങ്ങനെ പോട്ടെ. പതിയെ ഭാവികാര്യങ്ങൾ മീവലുമായി ആലോചിച്ച് തീരുമാനിക്കാം എന്താ ?”
“ജോയലേ ഒന്നു നിർത്തെടാ. എല്ലാം കൂടെ ഇപ്പോത്തന്നങ്ങു പറഞ്ഞു തീർത്താലെങ്ങെനാ ബ്രോ ?”
എതിർ വശത്തെ മേശയിൽ നിന്ന് വിപിൻ്റെ ഉച്ചത്തിലുള്ള ചോദ്യവും കൂട്ടുകാരുടെ പൊട്ടിച്ചിരിയും ജോയലും മേപ്പിളും മീവലും സന്തോഷത്തോടെ ഏറ്റെടുത്തു.
അലങ്കരിച്ച കാർ പള്ളിമുറ്റം വിടുമ്പോൾ മേപ്പിൾ, എത്രയോ വർഷങ്ങൾക്കു ശേഷം മീവലിനെയും പപ്പയേയും കുറിച്ചുള്ള ആശങ്കകളില്ലാതെ ശാന്തയായിരുന്നു. മീവലിനെ നോക്കവേ പറക്കാൻ ശക്തി സംഭരിക്കുന്നൊരു കിളി ചിറകൊതുക്കിയിരിക്കുമ്പോലെ അവൾക്കു തോന്നി.
കാഴ്ചയിൽ നിന്നു കാർ മറഞ്ഞതും നിറഞ്ഞു വന്ന കണ്ണുകൾ പപ്പ കാണാതെ തുടച്ച്, മീവൽ ആയുഷിയുടെ കയ്യിൽ മൃദുവായൊന്നു തൊട്ടു.
” പോകാം പപ്പാ “ചിലമ്പാത്ത ഒച്ചയിൽ അവൾ ക്ഷണിച്ചു.
ഉത്സാഹത്തോടെ ആയുഷി ചക്രക്കസേര മുന്നോട്ടു തള്ളി. സ്റ്റീഫൻ സാർ നിശ്ശബ്ദനായി ഒപ്പം നടന്നു. തൊട്ടടുത്ത സെമിത്തേരിയിൽ ഉറങ്ങുന്നയാളോട് പപ്പ ഹൃദയം കൊണ്ട് സംസാരിക്കുകയാണെന്നു മീവലിനു മനസ്സിലായി. മൂന്നു പേർ ചേർന്ന് പുതിയൊരു പ്രയാണം! എല്ലാം നല്ലതിന്, അവൾ മനസ്സിൽ കുറിച്ചു.
ഉച്ചസൂര്യൻ ചായാൻ തുടങ്ങി. പിന്നെയും മെലിഞ്ഞു നീളാൻ തുടങ്ങിയ നിഴലുകളെ പിന്നിലാക്കി അവർ വീണ്ടും മുന്നോട്ട് !
*താര സുഭാഷ്
*നിഴലായവർ


32 Comments
മനുഷ്യരുടെ ആത്മബന്ധം സ്നേഹം ഒക്കെ മനോഹരമായി പറഞ്ഞിരിക്കുന്നു. ആ കുട്ടികൾ പെട്ടന്ന് മനസ്സിൽ നിന്ന് പോവില്ല.
ഈ എഴുത്ത് ഇന്നാണ് ഞാൻ,വായിച്ചത്..
സാധാരണ സിനിമ കാണുമ്പോൾ മാത്രമേ എന്റെ കണ്ണുകൾ നിറയാറുള്ളൂ.. എഴുത്ത് വായിച്ചു കണ്ണുകൾ നിറയുന്നത് ആദ്യമായിട്ടാണ്..
സൂപ്പർ രചന.
സ്‌നേഹം ജിനാസ്. വായനക്കും കമൻ്റിനും നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷ o❤️
പോസറ്റീവ് നിറഞ്ഞു കിടക്കുന്നു. വായിക്കുന്നവരുടെ മനസിൽ കൂടി അവരുടെ സ്നേഹം നിറക്കാൻ ചേച്ചിക്ക് സാധിച്ചിട്ടുണ്ട്. ഇഷ്ടം ഈ എഴുത്ത്. ❤️
സ്‌നേഹം സാബി ❤️❤️
Excellent craft… കഥാപാത്രങ്ങൾ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.
സൂപ്പർ സൂപ്പർ
സ്നേഹം നന്ദ ❤️❤️
Nice 🥰🥰❤️
നന്ദി സജ്ന❤️❤️
വളരെ മനോഹരമായ ഹൃദയസ്പർശിയായ കഥ. അഭിനന്ദനങ്ങൾ ആശംസകൾ. ദുഃഖം മനസ്സിൽ തോന്നുമെങ്കിലും വളരെ പോസിറ്റീവ് ആയി മുന്നോട്ട് പോകുന്ന മീവലിനെ മറക്കാൻ കഴിയില്ല. എല്ലാവരും നന്നായി. തികച്ചും 🏆 സമ്മാനാർഹമായ കഥ തന്നെ. ആശംസകൾ നേരുന്നു 🙏
സ്‌നേഹം, നന്ദി മാഷേ !❤️❤️
മനോഹരമായ ഒരു കഥ💕💕
സ്‌നേഹം സെജി .❤️❤️
സ്‌നേഹം സാബി ❤️❤️
ഹൃദ്യമായ എഴുത്ത്. മികച്ച കഥ. ബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന അവതരണം. കഥാപാത്രങ്ങളുടെ സുന്ദരമാ പേരുകൾ. എല്ലാം കൊണ്ടും വളരെ ഇഷ്ടമായി. മീവലും മേപ്പിളും, ജോയലും ആയുഷിയും പിന്നെയാ ചക്ര കസേരയും എല്ലാം ആ പള്ളിമുറ്റത്ത് തെളിച്ചമോടെ ഉണ്ട്. കുറേക്കാലം എല്ലാം എൻെറ മനസ്സിലും തെളിഞ്ഞു നിൽക്കും.❤️ കഥാകാരിക്ക് ആശംസകൾ♥️♥️♥️👍
സ്നേഹം Sheejith .വായനക്കും വിലപ്പെട്ട കമൻ്റിനും കടപ്പെട്ടിരിക്കുന്നു. വായനക്കാർ നിരാശരായില്ല എന്നറിയുന്നതാണല്ലോ ഏറ്റവും വലിയ സന്തോഷം ❤️❤️
സുന്ദരമായ പേരുകളിൽ കൂടി ദൃഡമായ ബന്ധങ്ങളുടെ കഥ ….. എത്ര ഹൃദ്യമായ എഴുത്ത്….. താരക്കുട്ടീ……. ഒരുപാടിഷ്ടം👍❤️
സ്നേഹം മിനി .വായനക്കും കമൻ്റിനും നന്ദി.❤️❤️
എത്ര തീവ്രമായ മനോഹരമായ രചന👌👌👌
സൂപ്പർ സൂപ്പർ സൂപ്പർ താരച്ചേച്ചീ❤️❤️❤️
സ്‌നേഹം സുമക്കുഞ്ഞാ !❤️❤️🥰🥰
സൂപ്പർ എന്ന് പറഞ്ഞു പോകാൻ പറ്റുന്നില്ല. ഈ കഥയൊക്കെ വായിച്ചിട്ട് എൻറെ കഥകളൊക്കെ കീറി കിണറ്റിൽ ഇടാൻ തോന്നുന്നു. എന്താ ഒരു ശൈലി എന്തൊക്കെ കേൾക്കാത്ത പേരുകൾ സൂപ്പർ പേരുകൾ കഥ അതിനേക്കാൾ മികച്ചത്.
കുമാരീ,സ്നേഹം നന്ദി. എല്ലാ കഥകൾക്കും വായനക്കാരുണ്ട്. എല്ലാ ശൈലികൾക്കും മികവുമുണ്ട് അത്രേയുള്ളൂ. സ്നേഹം❤️❤️
വ്യത്യസ്തമായ പേരുകൾ, നല്ല രചന👍❤️
വായനക്കും കമൻ്റിനും നന്ദി❤️
സ്നേഹം ജോയ്സ്. വായനക്കും ഈ കമൻ്റിനും കടപ്പെട്ടിരിക്കുന്നു.❤️❤️❤️
മികച്ച അവതരണശൈലികൊണ്ടു ഹൃദയസ്പർശ്ശിയായ കഥ. ദൗർഭാഗ്യകരമായ അപകടത്തെ തുടർന്നു വീൽ ചെയറിൽ ആയ മീവലും അവളെ നിഴൽ പോലെ വിട്ടുപിരിയാതെ സംരക്ഷിച്ച സഹോദരിയും. ഇരുവരും ത്യാഗവും കരുതലും പരസ്പരം മനസ്സിലാക്കുന്നു. ആയുഷിയും അതുപോലെ ആവശ്യങ്ങൾ അറിയുന്ന, കൂടെ തന്നെ ചേർന്നു നിൽക്കുന്ന സ്നേഹമുള്ള നിഴലാകട്ടെ !
ശ്രദ്ധയർഹിക്കുന്ന പേരുകൾ നൽകി, വായനക്കാരെ ആകർഷിക്കുന്നതിൽ കഥാകാരി വിജയിച്ചിരിക്കുന്നു.
ഒരു വിവാഹാഘോഷത്തിന്റെ സന്തോഷത്തിന്റെ ഇടയിൽ പറഞ്ഞു പോകുന്ന കഥ സന്തോഷം, ദുഃഖം, ദയ തുടങ്ങി സമ്മിശ്രവികാരങ്ങളുടെ നിയന്ത്രിത ബഹിർസ്ഫുരണമായിരുന്നു.
നിഴൽ ചിത്രങ്ങളിലൂടെ പറഞ്ഞ മനോഹരമായൊരു കഥ..🌹🌹🌹
കഥാപാത്രങ്ങളുടെ പേരുകളും വളരെ ശ്രദ്ധേയമായിരുന്നു. ആരും ആരുടെയും നിഴലായി മാത്രം ഒതുങ്ങിപ്പോകാതിരിക്കട്ടെ, അല്ലേ?
“കാലാകാലങ്ങളിൽ കൈ പിടിക്കാൻ കർത്താവ് ഓരോരുത്തരെ അയയ്ക്കും. ആരെയും നമുക്കായി മാത്രം സൃഷ്ടിച്ചിട്ടില്ല!” 👌👌
സ്നേഹം ഇലക്ട . വായനയ്ക്കും കമൻ്റിനും നന്ദി.❤️❤️
സ്നേഹം ജലജ❤️❤️
നല്ല കഥ dear ഇനി മേപ്പളിന്റെ നിഴലായി മീവലിനെ കാത്തു വെക്കാൻ ആയുഷിക്കു കഴിയട്ടെ
ആശംസകൾ 🥰🥰
“കാലാകാലങ്ങളിൽ കൈ പിടിക്കാൻ ദൈവം ആരെയെങ്കിലും അയയ്ക്കും. ആരെയും നമുക്കായി മാത്രം കരുതി വെച്ചിട്ടില്ല.”
രണ്ടു സഹോദരിമാരുടെ ആത്മബന്ധം മനോഹരമായി ചിത്രീകരിച്ചു. നല്ല കഥ. ആശംസകൾ !
സ്നേഹം രമ്യ. വായനക്കും കമൻ്റിനും നന്ദി.❤️❤️