രേണുകയ്ക്ക് പിടിവാശിയായിരുന്നു, വിവാഹമേ വേണ്ട എന്ന്. അവൾ വായിച്ച കഥകൾ, കണ്ട സിനിമകൾ ചാനലുകൾ തുറന്നാൽ കാണുന്ന ഗാർഹിക പീഡനങ്ങൾ, സ്ത്രീധനമരണങ്ങൾ, എന്തിന് അയൽവക്കത്തുള്ള കൂട്ടുകാരികൾ വിവാഹം കഴിച്ചു പോയി തിരിച്ചു വന്നു പറഞ്ഞ ഭീകരകഥകൾ.
” അമ്മേ എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നെ വിവാഹം കഴിപ്പിച്ച് അയക്കേണ്ട. ഇനി അങ്ങനെയല്ല എന്നെ കൊല്ലിച്ചിട്ടേ അടങ്ങൂ എന്നാണെങ്കിൽ ഞാൻ വേറെ വല്ലയിടത്തും പൊയ്ക്കൊള്ളാം”
അവൾ അച്ഛനോട് അറുത്ത് മുറിച്ച് പറഞ്ഞു.
” നിങ്ങളൊക്കെ ഈ പത്തിരുപത് ഇരുപത്തി രണ്ട് വയസ്സ് വരെ എന്നെ വളർത്തി പഠിപ്പിച്ചു. സ്നേഹിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ അല്ലേ?”
” സ്നേഹിച്ചു എന്നല്ല സ്നേഹിച്ചു കൊണ്ടിരിക്കുന്നു.. എന്നാണ് ശരി”
അച്ഛൻ പറഞ്ഞു.
” എന്നിട്ടാണ് എന്നെ ബലി കൊടുക്കാൻ തിരക്കായത് അല്ലേ” രേണുകയ്ക്ക് കരച്ചിലാണ് വന്നത്..
” അയ്യേ.. ഇങ്ങനെ കരയ്വേ.. മോശം. എംബിഎ ഒക്കെ എടുത്ത് ഒരു ബിസിനസ് മാഗ്നറ്റ് ആകാൻ പോകുന്ന രേണുക പണിക്കർ ഇങ്ങനെ നെർവസായി കരയുന്നത് മോശം മോശം”
അച്ഛൻ അവളെ കളിയാക്കി.
” വെറുതെ അല്ല അച്ഛാ.. ഈ പെൺകുട്ടികൾക്ക് വിവാഹം മാത്രമാണോ ലക്ഷ്യം? വിവാഹം കഴിക്കാതെ ജീവിച്ചു കൂടെ? വല്ലവരുടേയും ആട്ടും തുപ്പും കേട്ട്. അവരുടെ പീഡനങ്ങൾ സഹിച്ച് ജീവിക്കുകയോ. ഭർത്താവിന്റേയും അമ്മായി അമ്മമാരേയും അച്ഛൻമാരേയും പേടിച്ച്, അവസാനം അവരുടെ കൈകൊണ്ട് മരണപ്പെടുകയോ അല്ലെങ്കിൽ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുകയോ ചെയ്യണം എന്ന് എന്താണിത്ര നിർബന്ധം!
പൊന്നേ, കൺമണീ, കരളേ എന്നൊക്കെ വിളിച്ചു വാത്സല്യവും സ്നേഹവും കരുതലും ശ്രദ്ധയും ഒക്കെ നൽകി അവസാനം കുടം ഉടയ്ക്കുന്നത് പോലെ പെൺകുട്ടികളെ ബലി കൊടുക്കുന്നതെന്തിന്? “
രേണുകയുടെ വർത്തമാനം കേട്ട് അമ്മ രേവതി പറഞ്ഞു “മോളേ നിന്നെ ഇഷ്ടമില്ലാഞ്ഞാണോ ഞങ്ങൾ വിവാഹം കഴിക്കാൻ പറയുന്നത്?
നിനക്ക് ഒരു ജീവിതം വേണ്ടേ? എന്നും ഞങ്ങൾ ഉണ്ടാവില്ല. അപ്പോഴാണ് ഒരു താങ്ങ് ആവശ്യമായി വരുക. “
” അമ്മയുടെ സംസാരം എപ്പോഴും ഇങ്ങനെ കല്യാണത്തിലേ അവസാനിക്കൂ എന്ന് അറിയാം. എനിക്ക് ഒന്നേ പറയാനുള്ളു. സ്വാതന്ത്ര്യം വേണം. എന്റെ ഇഷ്ടം പോലെ ജീവിക്കാൻ. വല്ലവരുടേയും അടിമയായി ജീവിക്കാൻ എനിക്കാവില്ല. ഇവിടെ നിങ്ങൾ എനിക്ക് സ്വാതന്ത്ര്യം സമത്വം എല്ലാം നൽകി വളർത്തിയല്ലോ. ആ സന്തോഷം തുടർന്നും വേണമെങ്കിൽ സിംഗിൾ ആയി ജീവിക്കുക തന്നെ വേണം.
വല്ലവരുടേയും പീഡനവും കൊലപാതകവും ഒന്നും വില കൊടുത്ത് വാങ്ങേണ്ട ആവശ്യം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പെൺകുട്ടികൾക്ക് ഇല്ല “
രേണുക നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
” എന്തായാലും ഈ തൻ്റേടം നല്ലത് തന്നെ. നിന്നെ ഒരാളും ഒന്നും ചെയ്യാതെ നോക്കാൻ നിനക്ക് സ്വയം കഴിയും ” അച്ഛൻ രഞ്ജിത്ത് പണിക്കർ.
ഇങ്ങനെ വാഗ്വാദങ്ങൾ പലതും നടന്നു എങ്കിലും
കോളേജിൽ വച്ച് പരിചയപ്പെട്ട് സ്നേഹബന്ധത്തിൽ ആയ ശ്രീയേഷുമായുള്ള വിവാഹം രേണുക തന്നെ തീരുമാനിച്ചു.
ശ്രീയേഷ് പുരോഗമന ചിന്താഗതി ഉള്ളതിനാൽ തന്നെ, പാരമ്പര്യമായ കാര്യങ്ങളോ മാമൂലുകളോ ഒന്നും ഇല്ലാതെ ഒരു രജിസ്റ്റർ വിവാഹം മാത്രം മതി എന്നായിരുന്നു പറഞ്ഞത്. രേണുകയ്ക്ക് അതിന് നൂറ് വട്ടം സമ്മതം. എന്തായാലും പങ്കാളി തന്റെ ചിന്താഗതി തന്നെ ഉള്ളത് കൊണ്ട് കുഴപ്പമില്ല.
വിവാഹം രജിസ്റ്റർ ആയി നടത്താം. വളരെ അടുത്ത കുറച്ചു പേർക്കെങ്കിലും ഒരു വിരുന്നു നൽകണം എന്ന് വീട്ടുകാർ തമ്മിൽ ആലോചിച്ച് തീരുമാനിച്ചു.
രണ്ട് കുടുംബങ്ങളും നേരത്തെ തന്നെ അന്യോന്യം അറിയുന്നവരും പുരോഗമന ചിന്താഗതിക്കാരുമായതിനാൽ തർക്കം ഒന്നും ഉണ്ടായിരുന്നില്ല. ആർഭാടങ്ങൾ ഒഴിവാക്കി ആരുമില്ലാത്ത വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും സഹായങ്ങൾ, ഭക്ഷണം, തുടങ്ങിയ കാര്യങ്ങൾ രണ്ട് കുടുംബങ്ങളും ചേർന്ന് നടത്തി. അവരെയൊക്കെ പുനരധിവസിപ്പിക്കാനും അതിന് വേണ്ട കാര്യങ്ങൾക്കും വേണ്ടി വിവാഹത്തിന് എന്ന് പറഞ്ഞു മാറ്റി വച്ച തുക ചെലവാക്കി. “ആഭരണങ്ങൾക്ക് പകരം അവരുടെയൊക്കെ മന്ദസ്മിതത്തിനാണ് വില” എന്ന് രേണുക പറഞ്ഞു.
ശ്രീയേഷിന് അത് വളരെ ഇഷ്ടപ്പെട്ടു. കുറെ ആഭരണം ഇട്ടു നടക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെ.
വിവാഹം രജിസ്റ്റർ ചെയ്തു. അന്യോന്യം ഒരോ മാല അണിയിച്ചു.
താലി കെട്ട്, ആഭരണധാരണം ഇവയൊക്കെ ഒഴിവാക്കി.
ചെറിയ തോതിൽ സദ്യയൊക്കെ ഉണ്ടായിരുന്നു.
അത്യാവശ്യം ഒന്ന് രണ്ട് ആഭരണങ്ങൾ അണിഞ്ഞു രേണുക. അത് സ്വർണം ഒന്നും അല്ലായിരുന്നു എന്ന് രഹസ്യം.
ശ്രീയേഷിന്റെ അമ്മയും അച്ഛനും എല്ലാവരും കൂടി വധൂവരന്മാരെ അവരുടെ വീട്ടിലേക്ക് വിളക്ക് കൊളുത്തി തന്നെയാണ് സ്വീകരിച്ചത്.
” മരുമകൾ ആയിട്ടല്ല, മകൾ ആയിട്ടാണ് ഞങ്ങൾ രേണുവിനെ സ്വീകരിക്കുന്നത്. ഞങ്ങൾക്ക് മകൾ ഇല്ലാത്ത കുറവ് ഇപ്പോൾ നികന്നു” ശ്രീയേഷിന്റെ അച്ഛൻ പറഞ്ഞു.
“ആദ്യരാത്രി ആഘോഷം വേണോ അതോ ഹണിമൂണിന് പോയി അവിടെ ആഘോഷിക്കണോ?”
എന്ന ശ്രീയേഷിന്റെ ചോദ്യത്തിന് ഒരു പരമ്പരാഗത സ്വഭാവം ഉണ്ടായിരുന്നു.
” മിണ്ടാതെ ഞാൻ പറയുന്നത് കേട്ട് കിടന്നുറങ്ങിക്കോണം.. ഹണിമൂണുമില്ല.. ഒരു കുന്തവും ഇല്ല” രേണുക ശ്രീയേഷിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
” അയ്യോ.. എന്നെ പീഡിപ്പിച്ചേ..” ശ്രീയേഷ് കരയുന്നത് പോലെ അഭിനയിച്ചു നോക്കി.
“എന്തെല്ലാം പൂതി ആണ് മോന്.. ആദ്യരാത്രി, മുല്ലപ്പൂവും പാലും പഴവും..” “തല്ക്കാലം ഈ പാല് കുടിച്ച് മുല്ലപ്പൂവും മണത്ത് കിടന്നുറങ്ങിയാൽ മതി” രേണുക ഓർഡർ ഇട്ടു.
” ഓ.. ശരി.. ഒരു ചെറിയ കിസ് എങ്കിലും.. കുറേ വർഷമായി ഞാൻ പറയുന്നത് അംഗീകരിക്കുമോ ആവോ”
” ശരി ശരി.. ഇനി വേറെ ഒന്നും ചോദിക്കരുത്..തരില്ല..”
പിറ്റേന്ന് രാവിലെ തന്നെ വാതിൽക്കൽ മുട്ടുന്ന അമ്മയെ ആണ് കാണുന്നത്.
” കല്യാണം കഴിഞ്ഞു എന്ന് വച്ച് പത്ത് മണി വരെ കിടന്നാൽ ഒന്നും പറ്റില്ല.
വേഗം എഴുന്നേറ്റു വാ.. കുളിച്ച് അടുക്കളയിൽ കയറണം” അമ്മ അൽപം ഗൗരവത്തോടെ പറഞ്ഞു.
“വേഗം എഴുന്നേറ്റു പൊക്കോ. അമ്മയ്ക്ക് ദേഷ്യം കൂടുതലാണ് ” ശ്രീയേഷ്..
ഒരു വിധം പല്ല് തേച്ചു, കുളിച്ചു.അടുക്കളയിൽ ചെന്നു.
” ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം. പിന്നെ ചോറ്, കറികൾ എല്ലാം ഉണ്ടാക്കണം. ഇന്നലെ വരെ ഞാൻ ചെയ്തു. ഇനി നിന്റെ ജോലിയാണ് ഇതെല്ലാം. സാധനങ്ങൾ എല്ലാം ഇവിടെ ഉണ്ട്.” അത് പറഞ്ഞ് അമ്മ ഒരു പോക്ക്..
കാര്യങ്ങളെല്ലാം താൻ വിചാരിച്ച പോലെ തന്നെ.
ഇനി അടുക്കളയിൽ തന്നെ കഴിയേണ്ടി വരും. സഹായത്തിന് ഒരാളെ കിട്ടില്ല.
വേഗം സ്ററൗ ഓണാക്കി.
പാൽ തിളപ്പിച്ച് ചായ വച്ചു. ഇനി പഞ്ചസാര ആർക്കൊക്കെ വേണം?
വേണ്ടാത്തവർ ആരൊക്കെ?
എന്തായാലും പഞ്ചസാര സൗകര്യം പോലെ ഇടട്ടെ..
ശ്രീയേഷിന് ചായ കൊടുത്തു. അമ്മയ്ക്കും അച്ഛനും” ഇതിൽ ഒരു മധുരവും ഇല്ലല്ലോ..” അച്ഛൻ ചോദിച്ചു.
” മധുരം വേണോ എന്ന് അറിയില്ലല്ലോ..”
” എനിക്ക് ഒരു ഷുഗറുമില്ല. അമ്മയ്ക്കും..” അച്ഛൻ പറഞ്ഞു.
ആവശ്യത്തിന് മധുരം ചേർത്ത് അവർ തന്നെ എടുത്തു. പ്രഭാത ഭക്ഷണം ദോശയും സാമ്പാറും ചട്ണിയും ഉണ്ടാക്കി.
എല്ലാവർക്കും വിളമ്പി.
വളരെ നന്നായി എന്നാണ് അഭിപ്രായപ്പെട്ടത്.
അടുക്കളയിൽ വീണ്ടും പണികൾ തുടങ്ങി.എല്ലാ ജോലികളും പഠിച്ചത് നന്നായി. അമ്മ അവിടെ എല്ലാം പറഞ്ഞു തന്നിരുന്നു
കറികളും തോരനും ചിക്കൻ കറിയും മീൻ വറുത്തതും പൊരിച്ചതും എല്ലാം നല്ല രീതിയിൽ തന്നെ ഉണ്ടാക്കി.
എല്ലാവർക്കും ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി.
എല്ലാവർക്കും ഇഷ്ടമായത്രെ കറികൾ.
ഊണ് കഴിയുന്നത് വരെ മിണ്ടാതെ ഇരിക്കുകയാണ് ശ്രീയേഷും അയാളുടെ അച്ഛനും അമ്മയും.
എല്ലാം കഴിഞ്ഞ് രേണുകയുടെ ഭക്ഷണം കൂടി കഴിഞ്ഞപ്പോൾ ആണ് ശ്രീയേഷ് വായ തുറന്നത്.
” വളരെ നന്നായി പാചകം ചെയ്തു രേണു.അഭിനന്ദനങ്ങൾ…”
” എനിക്കൊന്നും വേണ്ട അഭിനന്ദനങ്ങൾ.. ഇത്ര നേരം ആരെയും കണ്ടില്ലല്ലോ സഹായിക്കാൻ.. എല്ലാവരും കൂടി എന്നെക്കൊണ്ട് പണിയെടുപ്പിച്ചു.. ഇതാണോ ആദ്യമായി ഒരു പെൺകുട്ടി വീട്ടിൽ വരുമ്പോൾ ചെയ്യിക്കുക?” രേണുക ചോദിച്ചു.
” എടീ പൊട്ടിക്കാളീ.. നിന്നെ ഒന്ന് പരീക്ഷിച്ചതാണ് ഞങ്ങൾ” അത് പറഞ്ഞ് നിർത്താതെ ചിരിക്കാൻ തുടങ്ങി ശ്രീയേഷ്.. അച്ഛനും അമ്മയും കൂടെ കൂടി..
” മോളെ.. ഞങ്ങളുടെ ഒരു തമാശയായിരുന്നു ഇതെല്ലാം.. ഈ അമ്മയുടെ ഗൗരവവും, സഹായിക്കാതെ പണിയിപ്പിച്ചതുമൊക്കെ…” അച്ഛൻ പറഞ്ഞു.
അമ്മ വന്ന് രേണുകയെ കെട്ടിപ്പിടിച്ചു.” ഈ ശ്രീയുടെ ഓരോ പണിയാ..മോളെ ഒന്നു പറ്റിയ്ക്കാൻ.. എനിക്ക് ഗൗരവം അഭിനയിച്ചിട്ട് വയ്യാതായി. പണ്ട് കോളേജിൽ ഒരു നാടകത്തിൽ അഭിനയിച്ചിട്ട് പിന്നെ ഇപ്പോഴാ.. ചിരി വന്നിട്ട് തോറ്റു..” അമ്മ പറയുന്നത് കേട്ടപ്പോൾ ആണ് രേണുകയ്ക്ക് സമാധാനമായത്.
” അത് ശരി.. നിങ്ങളുടെ ഒരു നാടകം.. എന്റെ നല്ല ജീവൻ പോയി…” രേണുക പറഞ്ഞു.
” ഞാൻ എല്ലാറ്റിനും കൂടെ വന്നു സഹായിക്കാം കേട്ടോ.. അച്ഛനും ഞാനും കൂടെയാണ് പണിയൊക്കെ ചെയ്യുക. ശ്രീയ്ക്കും അറിയാം ഒക്കെ. ആണെന്നും പെണ്ണെന്നും വ്യത്യാസമൊന്നും ഇല്ല “
” ഇവിടെ ആർക്കും ഒരു വ്യത്യാസവും ഇല്ല.എല്ലാവരും അന്യോന്യം സഹായിക്കുക. ഒരുമിച്ച് ആണ് എല്ലാം ചെയ്യുക..” അച്ഛൻ.
പിന്നീട് അവിടെ ഒരു പ്രശ്നവുമുണ്ടായതേയില്ല. സ്വന്തം മകളേപ്പോലെയാണ് രേണുകയെ അവിടുത്തെ അച്ഛനും അമ്മയും നോക്കിയത്. ജോലിക്ക് പോകാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു.
ഇപ്പോഴത്തെ പുതിയ വിശേഷം രേണുക ഒരു അമ്മയാകാൻ പോകുന്നു എന്നതാണ്. സ്വന്തം അച്ഛനും അമ്മയും വന്നപ്പോൾ ചോദിച്ചു
” എങ്ങനെയുണ്ട് പുതിയ ജീവിതവിശേഷങ്ങൾ?
പീഡനവും സഹിച്ച് ജീവിക്കുകയാണെന്ന് കേട്ടല്ലോ. നമുക്ക് ഗാർഹിക പീഢനം എന്ന് പറഞ്ഞ് ശ്രീയേഷിനും അച്ഛനും അമ്മയ്ക്കും എതിരെ ഒരു കേസ് കൊടുത്താലോ ” അച്ഛൻ ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് ശ്രീയേഷിന്റെ അച്ഛനാണ്..
” വേഗം കേസ് കൊടുക്ക്..
നല്ല ചൂരൽ കഷായം പകരം തരുന്നുണ്ട്.”
എല്ലാവരേയും ചിരിയിൽ മുങ്ങി ആ വീട്..
” ദേ.. രേണുവിൻ്റെ പണി തുടങ്ങാൻ പോകുന്നതേയുള്ളു.. ഛർദിയും വ്യാക്കൂളും ക്ഷീണവും ഒക്കെ തുടങ്ങി.. ബാക്കി വരും പോലെ..”
ശ്രീയേഷ് പറഞ്ഞു.
“ജോലിക്ക് പോകണമെങ്കിൽ ഒരു രണ്ട് മൂന്ന് വർഷം കഴിയേണ്ടിവരും.”
സ്വപ്നം പോലൊരു ജീവിതമാണ് തനിക്ക് കിട്ടിയത്. രേണുക മനസ്സിൽ പറഞ്ഞു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_സ്വപ്നങ്ങളെസ്വന്തമാക്കിയവർ
#കഥ_സ്വപ്നംപോലൊരുജീവിതം
#രചന_രാമചന്ദ്രൻടിവി


1 Comment
നല്ല കഥ 💕