രണ്ടു വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് ശ്രീവിദ്യയെ കണ്ടത്, പത്താംക്ലാസ്സുകാരുടെ കൂട്ടായ്മയിൽ പഴയപോലെ ഏറ്റവും പിറകിലെ ബെഞ്ചിൽ.
എല്ലാവരും എന്ത് ചെയ്യുന്നു എന്ന് പറയുമ്പോൾ, വീട്ടമ്മ എന്നുപോലും പറയാതെ, ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് ശ്രീവിദ്യ പറഞ്ഞത്, ജോൺ ദേവസ്സ്യ എന്ന ഞാൻ ശ്രദ്ധിച്ചിരുന്നു.
ഒരു ഇടവേളക്കിടയിൽ ഞാൻ ശ്രീവിദ്യയുടെ അടുത്ത് ചെന്നു, “ശ്രീ ഓർക്കുന്നുണ്ടോ” എന്ന് ചോദിച്ചു.
“മറക്കാതിരിക്കാൻ എനിക്ക് ഒരു മുഖമുണ്ടെങ്കിൽ അത് നിന്റേത് മാത്രമാണ്.”
ഞാൻ കത്തുന്നതുപോലെ തോന്നി.
എന്തിനാണ് അധികം വാക്കുകൾ, ആ ഒറ്റ വാചകത്തിൽ ഞാൻ ഇല്ലാതായി.
“രണ്ടു മക്കൾ ഒരാണും, ഒരു പെണ്ണും. കുടുംബശ്രീയിൽ പണിയുള്ളപ്പോൾ പോകും, മകൻ എട്ടിൽ, മകൾ അഞ്ചിൽ. നിനക്ക് സുഖമല്ലേ ജോൺ, നീ ദീർഘകാലമായി ഗൾഫിലാണെന്ന് അറിയാം. അമ്മ പറഞ്ഞു നിന്റെ വിശേഷങ്ങൾ അറിയാറുണ്ട്. അവർ ഇന്നും പഴയകാലം പങ്കു വെക്കുന്നതിന്റെ ഭാഗമായി, വീട്ടിൽ ചെല്ലുമ്പോൾ നിന്നെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കും. സന്തോഷിക്കാൻ മറ്റൊന്നും ഇല്ലാത്തതിനാൽ ആ നിമിഷങ്ങൾ ഞാൻ നന്നായി ആസ്വദിക്കും.
ഇടവഴിയിലൂടെ വല്ലപ്പോഴുമൊക്കെ നിന്റെ കൂടെ സവാരി ചെയ്തിരുന്ന നിന്റെ പഴയ സൈക്കിൾ നിന്റെ വീടിന്റെ പോർട്ടികോയിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്. ഒരിക്കൽ മകനുവേണ്ടി ചോദിച്ചാലൊന്നു കരുതി, പിന്നെ മറ്റുള്ളവർ അറിഞ്ഞു പ്രശ്നമാക്കണ്ട എന്ന് കരുതി ചോദിച്ചില്ല.”
അന്ന് ഫോൺ നമ്പർ വാങ്ങി പിരിഞ്ഞതാണ്, രണ്ടു പേരും വിളിച്ചില്ല, സംസാരിച്ചില്ല, സുഖമാണൊയെന്ന് ഒരിക്കലും അന്വേഷിച്ചുമില്ല.”
ഇന്നലെയാണ് ആ മെസ്സേജ് കണ്ടത്, ‘ജോൺ, ശ്രീയാണ്, നിനക്ക് സുഖമാണോന്ന് ചോദിയ്ക്കാൻ ഞാൻ അർഹയല്ല. ഒരു സഹായം വേണം, നിന്നോടല്ലാതെ ചോദിയ്ക്കാൻ മറ്റാരുമില്ല, മകൻ പത്തിലായി, ഓൺലൈൻ ക്ലാസ്സുണ്ട്, ഒരു ഫോൺ വാങ്ങാനുള്ള കാശ് അയച്ചു തരണം, മറ്റാരും അറിയണ്ട. ഇപ്പോൾ ജോലിയൊന്നുമില്ല അതാണ്, കൈനീട്ടി ശീലമില്ലാത്തതിനാൽ നിന്നോട് ചോദിക്കുന്നു. നിന്റെ കൈയിൽ കാശില്ലെങ്കിൽ വിഷമമൊന്നും തോന്നേണ്ട, ഇങ്ങനെ ഒരു സന്ദേശം കണ്ടില്ല എന്ന് കരുതിയാൽ മതി. ബാങ്കിന്റെ വിവരങ്ങൾ ഇതിനൊപ്പമുണ്ട്.”
ഞാൻ തരിച്ചിരുന്നുപോയി, ദേഹം ആകെ വിറയ്ക്കുന്നതുപോലെ, കണ്ണുകൾ നിറഞ്ഞൊഴുകി, താൻ ഒന്നും തന്നെ അന്വേഷിക്കുകയോ, അറിയുകയോ ചെയ്തില്ല. അമ്മ പറയാത്തതാകും, പറഞ്ഞാൽ വീട്ടിൽ യുദ്ധം തുടങ്ങുമെന്ന് അമ്മയ്ക്കറിയാം.
എന്തായാലും കാശ് തന്റെ അക്കൗണ്ടിൽ നിന്ന് അയക്കാനാകില്ല, വീട്ടിൽ എന്നെകിലും കണ്ടെത്തിയാൽ ഇല്ലാത്ത സമാധാനം, പിന്നെ ഒരിക്കലും തിരിച്ചു വരില്ല.
ജിജോയെ വിളിച്ചു സഹായം ചോദിച്ചു, “അതിനെന്താ ജോൺ, എന്റെ അക്കൗണ്ടിൽ നിന്നയക്കാം”
വിശദ വിവരങ്ങൾ നൽകി. അഞ്ചു നിമിഷത്തിന്നകം കാശ് അയച്ചതിന്റെ സ്ക്രീൻ ഷോട്ട് ജിജോ അയച്ചു, അതിലെ പേര് കണ്ടു ജോൺ ഞെട്ടി, ശ്രീവിദ്യ ജോൺ ദേവസ്സ്യ. ജിജോ അക്കൗണ്ട് തിരിച്ചറിയാൻ ചെയ്തതാകാം.
“ജിജോ നീ എന്നെ കൊലയ്ക്ക് കൊടുക്കുമോ, എന്റെ പേര് ഒഴിവാക്കി എഡിറ്റ് ചെയ്തയക്കൂ.”
ശ്രീവിദ്യ ജോൺ ദേവസ്സ്യ, എവിടെയെല്ലാം ആ പേരുകൾ താൻ എഴുതിയിരിക്കുന്നു, മടക്കി വച്ച പുസ്തക താളിലും, ചുമരിലെ കലണ്ടറിന് പിന്നിലും, എന്ന് വേണ്ട, ഇന്നും ആ നാമങ്ങൾ ഒരുമിച്ചു തന്റെ ഹൃദയമിടുപ്പുകളിൽ ഉണ്ട്.
കാശയച്ചതിന്റെ വിവരങ്ങൾ ശ്രീയ്ക്ക് അയച്ചു കൊടുത്തു. “ശ്രീ, അവർ എന്റെകൂടി മക്കളാണ്, അവരുടെ ആവശ്യങ്ങൾ അറിയിക്കാൻ മടിക്കരുത്, എന്നെകൊണ്ട് ആകുന്നത് ചെയ്യും.”
ഒരു മകൻ സന്തോഷത്തോടെ ഫോണുമായി തന്റെ ക്ലാസുകളിൽ പങ്കെടുക്കുന്നത് അയാൾ മനസ്സിൽ കണ്ടു.
എന്നാൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്ന സന്തോഷാശ്രുക്കളെ അയാൾക്ക് തടുക്കാനായില്ല. ജീവിതത്തിൽ ഇന്നുവരെ കിട്ടാത്ത ഒരു സന്തോഷമാണ് അപ്പോൾ അയാൾ അനുഭവിച്ചുകൊണ്ടിരുന്നത്.
@കാവല്ലൂർ മുരളീധരൻ


5 Comments
Thank you so much
നല്ല കഥ💕💕
Thank you so much
നല്ല രചന👍
Thank you so much