ഇടവഴിയോരത്ത് മകളെയും കാത്ത് നിൽക്കുമ്പോൾ മനസ്സ് പിന്നോട്ടൊന്നു പോയി.
എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് രാജേട്ടനോപ്പം ഇറങ്ങിപ്പോന്നതിൽ ഇന്നും പശ്ചാത്താപമൊന്നും തോന്നിയിട്ടില്ല. കൂട്ടുകാരിയുടെ സഹോദരനായ അദ്ദേഹത്തിന്റെ പാട്ടാണ് എന്നെ പ്രണയത്തിലാക്കിയത്. ആദ്യമൊക്കെ, ഇഷ്ടമാണെങ്കിലും, എന്നെ പിന്തിരിപ്പിക്കാനാണ് രാജേട്ടൻ ശ്രമിച്ചത്. മംഗലത്ത് തറവാട്ടുകാർ ഒരിക്കലും അംഗീകരിക്കാത്ത ഒരു ബന്ധമാണെന്ന് തനിക്കും അറിയാമായിരുന്നു. കൂടെ കൂട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞത് കൊണ്ടാണ് വിവാഹത്തലേന്ന് ഒളിച്ചോടി രജിസ്റ്റർ കല്യാണം നടത്താൻ രാജേട്ടൻ സമ്മതിച്ചത്. രണ്ടു വീട്ടുകാരും ഞങ്ങളെ ഉപേക്ഷിച്ചു. ആ ദുഖമൊഴികെ ജീവിതം സന്തോഷകരമായിരുന്നു.
അച്ഛനമ്മമാരെ ദുഖിപ്പിച്ചതിന്റെ ഫലമാകും ദൈവം തന്നത്. മകൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ അദ്ദേഹം അങ്ങേ ലോകത്തേക്ക് പോയി. വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല. ഫാക്ടറിജോലിക്കാരനായിരുന്നുവെങ്കിലും ഒരു കുറവും വരുത്താതെയായിരുന്നു രാജേട്ടൻ ഞങ്ങളെ നോക്കിയിരുന്നത്. ഈ ഒരു വർഷമായി ജീവിതം തീഷ്ണാനുഭവങ്ങൾ കൊണ്ട് പൊറുതി മുട്ടിക്കുകയാണ്. ഒരിക്കൽ രണ്ടു ജോലിക്കാരുള്ള വീട്ടിൽ രാജകുമാരിയെപ്പോലെ കഴിഞ്ഞ ഞാൻ ഇന്ന് ഒരു വീട്ടുജോലിക്കാരിയാണ്. അവിടെ നിന്ന് നേരത്തെ ഇറങ്ങാൻ അവസരം കിട്ടിയതു കൊണ്ടാണ് മോളെ കാത്തു നിൽക്കാൻ പറ്റിയത്. അതാ മോൾ വരുന്നുണ്ട്.
ഇടവഴിയിൽക്കൂടി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ അവൾ കിലുകിലാ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ഒരു കൈയിൽ തോക്കും മറുകൈയിൽ ചോരയൊലിക്കുന്ന പക്ഷിയെയും പിടിച്ചു കൊണ്ട് അയാൾ എതിരെ വന്നത്. പേടിപ്പിക്കുന്ന ആ രൂപം കണ്ട് നിശ്ശബ്ദയായ മകൾ പിന്നിലേക്കൊളിച്ചു. ആർത്തി മുനവച്ച കണ്ണുകൾ അവളെ ചുറ്റിത്തിരിഞ്ഞു.
“ആ തോന്ന്യാസക്കാരി രാജമ്മയുടെ വീട്ടിൽ ഒരുത്തൻ വന്നു കൂടിയിട്ടുണ്ട്. പെണ്ണുങ്ങളെ കണ്ടാൽ കൊത്തിപ്പറിക്കുന്ന നോട്ടമാണ്. സൂക്ഷിച്ചോണേ കൊച്ചേ”.
പണിസ്ഥലത്തു വച്ച് കണ്ടപ്പോൾ മലക്കറി വിൽക്കാൻ വന്ന ജാനകിയേടത്തി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇങ്ങനെ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. അകെ പരിഭ്രമിച്ചു പോയി. ആൺതുണയില്ലാത്തവരാണ് ഞങ്ങൾ. അദ്ദേഹം പോയതിൽ പിന്നെ ഞാനും മോളും ഭയന്നാണ് കഴിയുന്നത്.
പേടി പുറത്തു കാണിക്കാതെ അയാളെ അവഗണിച്ച മുന്നോട്ട് നടന്നു.
“എവിടെക്കാ അമ്മയും മോളും ” ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ ചോദ്യമെറിഞ്ഞ് അയാൾ നടന്നകന്നു. മോളെ ചേർത്ത് പിടിച്ച് വേഗത്തിൽ നടക്കുമ്പോൾ അയാളുടെ പൊട്ടിച്ചിരിയും ആഭാസപാട്ടും പിന്നിൽ കേൾക്കാമായിരുന്നു.
“ഇയാളാണോ അമ്മ ഇന്നലെ പറഞ്ഞ കഥയിലെ രാക്ഷസൻ” ഭീതി നിറഞ്ഞ സ്വരത്തിൽ മോൾ ചോദിച്ചു. എന്താണ് ഈ ആറു വയസ്സുകാരിയോട് പറയേണ്ടത്.
“ഒരു രാക്ഷസൻ തന്നെ. അയാൾ വല്ലതും ചോദിച്ചാൽ മിണ്ടാൻ നിൽക്കാതെ ഓടിപ്പോരണം, കേട്ടോ.”
ദിവസങ്ങൾക്കു ശേഷം, ജോലി കഴിഞ്ഞു വീട്ടിൽ കയറിയപ്പോൾ അയൽക്കാരി ശാന്തച്ചേച്ചി ചോദിച്ചു.
” ഗീതുമോൾ ഇതുവരെ സ്കൂളിൽ നിന്ന് വന്നില്ലല്ലോ. അവിടെ എന്തെങ്കിലും പരിപാടി ഉണ്ടോ”
താൻ വരുന്നതിനു മുൻപ് അവളെത്തിയാൽ ശാന്തചേച്ചിയുടെ വീട്ടിലാണ് നിൽക്കുന്നത്.ചേച്ചിയുടെ വാക്കുകൾ മനസ്സിൽ തീ കോരിയിട്ടു. പെട്ടെന്ന് അയാളുടെ മുഖമാണ് മനസ്സിലേക്ക് കടന്നു വന്നത്. നിലവിളിച്ചു കൊണ്ട് പുറത്തേക്കോടുമ്പോൾ ശാന്ത ചേച്ചിയും കൂടെയെത്തി.
പിന്നെ, ഏറെ തിരച്ചിലുകൾക്കൊടുവിൽ, പിച്ചിച്ചീന്തപ്പെട്ട അവളുടെ കുഞ്ഞു ശരീരം ആരോ തന്റെ കയ്യിലേൽപ്പിക്കുമ്പോൾ, ആ കുഞ്ഞു ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു.
“കഥയിൽ രാജകുമാരിയെ അല്ലേ രാക്ഷസൻ പിടിച്ചുകൊണ്ടുപോയത്, ഞാൻ രാജകുമാരി അല്ലല്ലോ അമ്മെ, പിന്നെന്തിനാ ആ രാക്ഷസൻ എന്നെ കൊണ്ടു പോയി ഉപദ്രവിച്ചത്. രാജകുമാരി അല്ലാത്തത് കൊണ്ട് ഒരു രാജകുമാരനും രക്ഷിക്കാനും വന്നില്ല.”
ആ ചോദ്യത്തിന്റെ തീഷ്ണതക്ക് ഉത്തരം പറയുവാനാവാതെ പഴംകഥകളും മരവിച്ചു നിന്നു.
#എന്റെരചന ബ്ലോഗ് മത്സരം
#തീക്ഷ്ണാനുഭവം


4 Comments
നല്ല കഥ 👌
😔
നോവുന്ന എഴുത്ത്. തീക്ഷണമായ അനുഭവം ആർക്കും സംഭവിക്കാതിരിക്കട്ടെ!
😥😥