അതിഗാഢമായ ഉറക്കത്തിൽനിന്ന് രണ്ടുഫോണുകളിൽ നിന്നുള്ള അലാറങ്ങളാണ് അവരെ വിളിച്ചുണർത്തിയത്. മറ്റേതോ ലോകത്തിലായിരുന്നു തൻറെ ഉറക്കം എന്നവർക്ക് തോന്നി. തലച്ചോറിൻറെ നിഗൂഢതയിൽ നിന്നും അനേകായിരം ചിലന്തിവലകൾ വലിച്ചുമാറ്റി അവർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കുറച്ചു ദിവസങ്ങൾ ഉറങ്ങിയാലെ തങ്ങളുടെ ഉറക്കം പൂർണ്ണമാകൂ എന്നവർക്ക് തോന്നി.
എങ്കിലും ഇന്ന് പാതിരാത്രികഴിഞ്ഞു കൃത്യം ഒരുമണിക്ക് തന്നെ തനിക്ക് ഉണരേണ്ടിയിരിക്കുന്നു. കണ്ണുകൾ പതുക്കെ തുറന്നു അവർ കിടക്കയുടെ മറുവശത്തേക്ക് നോക്കി, ആൾ നേരത്തെ ഉണർന്നെന്ന് തോന്നുന്നു. അവർ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു.
സ്വീകരണമുറിയിൽ അയാൾ തയ്യാറായി ഇരിക്കുന്നു.
‘നേരത്തെ ഉണർന്നോ? എന്തെ എന്നെ വിളിച്ചില്ല?’
‘നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായി, മല കയറിപ്പോകുന്ന ലൈലാൻഡ് ബസ്സിൻറെ മുരൾച്ച മുറിയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നന്നായി ഉറങ്ങട്ടെയെന്ന് കരുതി.’
‘പിന്നെ ഒരു കരടിയുടെ മുരൾച്ച കേട്ടുകൊണ്ടാണ് ഞാൻ ഉറങ്ങിയത് തന്നെ’
അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു.
അവർ അയാളോട് ചേർന്നിരുന്നു. അയാൾ കൈനീർത്തി അവരെ തൻറെ നെഞ്ചോട് അടുപ്പിച്ചു.
‘വേഗം തയ്യാറാകൂ, നാലരക്കാണ് വിമാനം, ഇനി മൂന്നരമണിക്കൂർ മാത്രം. ഒരു മണിക്കൂർ ഓട്ടമുണ്ട്, രാത്രിയായതിനാൽ റോഡിൽ തിരക്ക് കാണില്ല. അങ്ങോട്ട് ഞാൻ കാർ ഓടിക്കാം, തിരിച്ചു തനിയെ വരേണ്ടി വരും, തനിയെ തിരിച്ചു വരാൻ ഭയമുണ്ടോ?’
‘ഞാൻ ഒരിക്കലും തനിച്ചല്ല, എൻറെ ജീവിതത്തിൽ ഓരോ നിമിഷവും നിങ്ങളുണ്ട്’.
അതിനു മറുപടിയായി അയാൾ ഒന്ന് ചിരിച്ചു.
അവരും വേഗം തയ്യാറായി വന്നു. അയാളുടെ കണ്ണുകളിൽ നോക്കി അവർ ചോദിച്ചു, ‘ഇനി എന്നാ?’
‘അറിയില്ല’ അയാൾ മറുപടി പറഞ്ഞു.
അവർ രണ്ടുപേരും ദീർഘമായി കുറച്ചധികം നേരം കെട്ടിപ്പിടിച്ചു നിന്നു.
ഒരുവാക്ക് പോലും ഉരിയാടാതെ അവർക്കിടയിൽ ഒരുപാട് സംഭാഷണങ്ങൾ നടന്നു. അവരുടെ ശ്വാസോച്ഛാസങ്ങളിലൂടെ, പരസ്പരം തഴുകുന്ന കൈവിരലുകൾക്കിടയിലൂടെ, ചേർന്നു നിൽക്കുന്ന അവരുടെ ശരീരങ്ങളിലൂടെ, ഒരിക്കൽ പോലും ദൃഷ്ടികൾ മാറ്റാത്ത അവരുടെ കണ്ണുകളിലൂടെ.
വാതിലുകൾ അടച്ചു അവർ ഗേറ്റ് തുറക്കുമ്പോഴേക്ക് അയാൾ ബാഗുകൾ കാറിലേക്ക് എടുത്തു വെച്ചു. കാർ പുറത്തേക്കിറയ്ക്കി അവർ ഗേറ്റുകൾ അടച്ചു.
വണ്ടിയിൽ കയറിയപ്പോൾ അവർ അവരുടെ വലത്തേ കൈ അയാളുടെ ഇടത്തേകൈയിൽ കയറ്റി വെച്ചു, ഇനിയും പറഞ്ഞു തീരാത്ത സംഭാഷണങ്ങൾ അവരുടെ കൈകളിലൂടെ വൈദ്യുതിപോലെ പ്രവഹിച്ചു.
വാഹനങ്ങൾ ഇല്ലാതെ ഇടവഴി, മതിലുകളിൽ വെളിച്ചം പതിക്കുമ്പോൾ അവിടെയെല്ലാം ഓർമ്മകളുടെ നിഴലുകൾക്ക് നിറഭേദങ്ങൾ സംഭവിക്കുന്നപോലെ.
ഇടവഴിയിൽ നിന്നും കാർ പ്രധാനനിരത്തിലേക്ക് കയറി. അധികം വണ്ടികളില്ല, എങ്കിലും വളരെ സാവധാനമാണ് അയാൾ വണ്ടിയോടിച്ചത്. ഇത് കഴിഞ്ഞാൽ ഇനി ഒരുമിച്ചുള്ള നിമിഷങ്ങൾക്ക് എത്ര കാത്തിരിക്കണമെന്ന് അറിയില്ല.
‘അവിടെ എത്രമണിക്ക് എത്തും?’ അവർ ചോദിച്ചു.
‘അവിടത്തെ സമയം ഉച്ച കഴിയും. നേരിട്ടുള്ള വിമാനമല്ലല്ലോ, ഇടക്ക് മൂന്നു മണിക്കൂറോളം കാത്തിരിക്കണം’
‘ഇടയ്ക്കിറങ്ങുമ്പോൾ വിളിക്കാൻ പറ്റിയാൽ വിളിക്കണം’
‘അവിടെ വിമിനത്താവളത്തിൽ വൈഫൈ കാണും, വിളിക്കാം’.
‘വിളിക്കണം, ഞാൻ കാത്തിരിക്കും’.
വളരെ പതുക്കെ പോയിട്ടും വിമാനത്താവളം വേഗം എത്തിയതുപോലെ തോന്നി.
വിമാനത്താവളത്തിലേക്ക് കയറും മുമ്പ് അയാൾ രണ്ട് കുപ്പി വെള്ളം വാങ്ങി, ഒന്ന് ബാഗിൽ വെച്ചു, മറ്റൊന്ന് കാറിൽ തന്നെ വെച്ചു.
‘എനിക്ക് വേണ്ട, ബാഗിൽ വെച്ചോളൂ’
‘വേണ്ട, ഇത് കാറിൽ തന്നെയിരിക്കട്ടെ’
പോകാനുള്ള ടെർമിനലിലേക്ക് കടക്കും മുമ്പ് അയാൾ വണ്ടി നിർത്തി, അവർക്ക് ഒരു ദീർഘ ചുംബനം നൽകി.
ടെർമിനലിലേക്ക് കടക്കുമ്പോൾ പാർക്കിങ്ങിനായുള്ള ടിക്കറ്റ് തന്നു. അത് കാറിൻറെ വലതു വശത്തുള്ള വാതിലിൻറെ പോക്കറ്റിൽ വെച്ച് അവരോട് തിരിച്ചിറങ്ങുമ്പോൾ കൊടുക്കണമെന്ന് പറഞ്ഞു.
ഉം എന്നവർ തലയാട്ടി.
ടെർമിനലിന് മുന്നിൽ വണ്ടി നിർത്തി അയാൾ പുറത്തിറങ്ങി ബാഗുകൾ എടുത്തു. അവർ പുറത്തിറങ്ങി ഡ്രൈവർ സീറ്റിൽ ഇരുന്നു. അവസാനത്തെ ബാഗ് എടുത്ത് വാതിലുകൾ അടക്കുംമുമ്പ് അയാൾ അവരുടെ കൈകൾ ചേർത്ത് പിടിച്ചു, ആ കൈത്തലത്തിൽ ചുംബിച്ചു.
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അയാൾ വേഗം കാറിൻറെ വാതിൽ അടച്ചു കവാടത്തിലേക്ക് തിരിഞ്ഞു നോക്കാതെ നടന്നു.
‘വണ്ടി വേഗം എടുക്കൂ മാഡം’ എന്ന സെക്യൂരിറ്റിയുടെ ശബ്ദം കേട്ടപ്പോൾ അതവരോടാണെന്ന് അയാൾക്ക് മനസ്സിലായി. ഒരു പക്ഷെ അവർ തരിച്ചിരുന്നു പോയിരിക്കണം.
നീണ്ട ഒരു ശ്വാസം ഉള്ളിലേക്ക് എടുത്തു അയാൾ ഇടം കണ്ണിട്ട് നോക്കി, തിരിച്ചുപോകുന്ന വണ്ടികളിൽ താനിറങ്ങിപ്പോന്ന വണ്ടി അയാൾ കണ്ടു.
സുരക്ഷപരിശോധനകൾ കഴിയാൻ കുറച്ചധിക സമയം എടുത്തു. അയാൾ അകത്തു കടന്നു, ഉടനെ തന്നെ അവരെ വിളിച്ചു.
മറുതലക്കൽ ഒരു കരച്ചിലാണ് അയാൾ കേട്ടത്.
‘കരയാതിരിക്കൂ, എവിടെയെത്തി എന്ന് പറയൂ.’
‘വിമാനതാവളത്തിൻറെ പുറത്തെ റോഡിൽ ഞാൻ അരികു ചേർത്ത് നിറുത്തിയിരിക്കുകയാണ്’
‘എന്ത് പറ്റി’
‘ഐ മിസ് യു സൊ മച്ച്’ (നിൻറെ അസാന്നിദ്ധ്യം എന്നെ വളരെയധികം വേദനിപ്പിക്കുന്നു)
‘കരയാതിരിക്കൂ, എന്താണ് പറ്റിയതെന്ന് പറയൂ’
‘കാറുമായി വിമാനത്താവളത്തിന് പുറത്തിറങ്ങുമ്പോൾ വാതിലിൽ വെച്ചിരുന്ന ടിക്കറ്റ് കണ്ടില്ല. ഞാൻ ടിക്കറ്റിനായി ഒരു പാട് തപ്പി, കണ്ടില്ല. ഒരു പക്ഷെ നിങ്ങൾ പുറത്തിറങ്ങിയപ്പോൾ പുറത്തേക്ക് വീണു പോയതാകാം. നിങ്ങൾ പോയ വിഷമത്തിൽ എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഞാൻ ഒറ്റക്കായതുപോലെ, എനിക്ക് അവരോടൊന്നും സംസാരിക്കാൻ പറ്റാതായ പോലെ, ശബ്ദം എൻറെ കഴുത്തിൽ കുരുങ്ങി കിടക്കുന്നതുപോലെ’.
എൻറെ വിഷമം അവർക്ക് മനസ്സിലായപോലെ അവർ എന്നോട് സമാധാനപ്പെടാൻ പറഞ്ഞു. ടിക്കറ്റ് ഇല്ലാത്തതിനാൽ പാർക്കിംഗ് തുക കൊടുക്കണമല്ലോ. അവർ എൻറെ കൈയിൽ കാശുണ്ടോ എന്ന് ചോദിച്ചു. ഞാൻ ബാഗിൽ നിന്ന് എടുത്തു കൊടുത്തു.
പുറത്തിറങ്ങി ഉടനെ നിങ്ങളെ വിളിക്കണമെന്ന് തോന്നി. എന്നാൽ നിങ്ങൾ വിമാനത്താവളത്തിലെ പലപല ഔപചാരികതകൾക്കിടയിലായിരിക്കുമെന്ന് അറിയുന്നതിനാൽ വിളിച്ചില്ല. നിങ്ങളുടെ വിളി വരുന്നത് കാത്തിരിക്കുകയായിരുന്നു.
‘പിറകിലെ സീറ്റിൽ വെച്ചിരിക്കുന്ന ആ കുപ്പി വെള്ളമെടുക്കൂ, എന്നിട്ട് കുറച്ചു കുടിക്കൂ’ അയാൾ പറഞ്ഞു.
‘ഇപ്പോൾ കുറച്ചു ആശ്വാസമായോ, ആയെങ്കിൽ കുറച്ചു വെള്ളമെടുത്തു ആ മുഖമൊന്ന് കഴുകൂ, എന്നിട്ട് ദീർഘമായി കുറച്ചു ശ്വാസമെടുക്കൂ’.
‘ഞാൻ ഇപ്പോൾ ഒക്കെയാണ്, ഞാൻ ശ്രദ്ധിച്ചു വണ്ടിയോടിച്ചു പോകാം. ഒരു നിമിഷത്തേക്ക് ഞാൻ ഒറ്റക്കായതുപോലെ തോന്നി’.
‘ഞാൻ എപ്പോഴും കൂടെയുണ്ട്, എവിടെയായാലും, നിങ്ങളുടെ ഒരു കൈയ്യിൽ എപ്പോഴും എൻറെ ഒരു കൈ വിരലുകളിൽ കോർത്ത് പിടിച്ചിരിക്കും’
‘ഇപ്പോൾ വേണ്ട, ഞാനിപ്പോൾ വണ്ടിയോടിക്കുകയാണ്, പണ്ട് പറഞ്ഞുതന്നതുപോലെ തന്നെ, കൈകൾ സമയം പത്തേ പത്തിൽ വെച്ച് മുമ്പോട്ട് റോഡിൽ മാത്രം ശ്രദ്ധകൊടുത്ത്’.
വേദനകൾക്കിടയിലും അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അയാൾക്ക് കാണാൻ കഴിഞ്ഞു.
‘ഒരു കാര്യം കൂടി ചോദിക്കട്ടെ’ അയാൾ ചോദിച്ചു.
‘ചോദിക്കൂ’ അവർ പറഞ്ഞു.
‘നിനക്ക് സ്റ്റെല്ല എന്ന പേരിട്ടത് ആരാണ്?’
പൊട്ടിചിരിച്ചുകൊണ്ട് അവർ പറഞ്ഞു, ‘നിങ്ങൾ തന്നെ’.
@കാവല്ലൂർ മുരളീധരൻ


5 Comments
മനോഹരം ഈ പ്രണയം❤️👍
Thank you so much
മനോഹരമായ രചന.
നല്ല രചന.👍
Thank you so much