എല്ലാ വർഷവും കണി കണ്ടു കഴിഞ്ഞ് അമ്മയുടെയോ ഏട്ടന്റെയോ ഒരു വിളി ഉണ്ട്. അച്ഛന്റെ ബെഡ് റൂമിൽ നിന്ന്. അച്ഛൻ കൈയിൽ അൻപത് രൂപയുടെ കുറച്ചു നോട്ടുകൾ വിടർത്തി പിടിച്ചിട്ടുണ്ടാകും.
ഓരോരുത്തരായി പോയി വാങ്ങിക്കണം. അച്ഛൻ കട്ടിലിൽ ഇരിക്കും, അമ്മ അടുത്തുണ്ടാകും. അമ്മ, ചേച്ചി, ഏട്ടൻ അവസാനം ഞാൻ. പ്രായക്കണക്കിനാണ് വിഷു കൈനീട്ടം..
അച്ഛന്റെ അൻപതു രൂപ വർഷാവർഷം ഉള്ളതാണ്. ചിലപ്പോൾ തരാൻ വൈകിയാൽ അച്ഛൻ എന്താ വിളിക്കാത്തെ എന്നൊരു ചോദ്യം ഉണ്ട് ഏട്ടന്റെ.
ഒരു ഏപ്രിൽ നാലിന് ഞാൻ സർക്കാർ സർവീസിൽ ജോയിൻ ചെയ്തു. അപ്രാവശ്യത്തെ വിഷുവിനു അച്ഛന്റെ വക 100 രൂപ ആയിരുന്നു എല്ലാവർക്കും.
നിനക്ക് ജോലി കിട്ടിയത് അച്ഛന് അത്രേം സന്തോഷം ഉണ്ടാക്കി എന്നാണ് പതിവുള്ള അമ്പതിനു വിപരീതമായി കിട്ടിയ നൂറ് രൂപയും നോക്കിയിരുന്ന എന്നോട് ഏട്ടൻ പറഞ്ഞത്. ആയിരിക്കും. എനിക്ക് ജോലി കിട്ടിയ വിവരം രണ്ട് ദിവസത്തിനുള്ളിൽ തന്നെ അച്ഛന്റെ സുഹൃത്തുകൾക്ക് ഇടയിൽ അറിയാൻ ബാക്കി ഇല്ലാത്ത വിധം അച്ഛൻ എല്ലാവരെയും അറിയിച്ചിരുന്നു.
അന്ന് കണ്ടതിനേക്കാൾ അച്ഛൻ സന്തോഷിച്ച് കണ്ടത് പിന്നീട് ബുള്ളറ്റ് വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു. ബുള്ളറ്റ് തൊട്ടു തലോടി മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ യൗവനത്തിൽ എവിടെയൊക്കെയോ നഷ്ടം വന്ന പലതും ഓർമ വന്നു കാണണം.
ചെറിയ കാര്യങ്ങൾക്ക് പോലും ഒത്തിരി സന്തോഷിക്കുന്ന ഒരു പാവം മനുഷ്യൻ.
അച്ഛന്റെ മാസവരുമാനത്തിന്റെ എത്രയോ ഇരട്ടി ഞാൻ അടക്കം അവിടെ ഉള്ളവർ വാങ്ങുന്നുണ്ടായിരുന്നു. എത്രയോ അൻപതുകൾ ദിവസേന ചെലവാക്കുന്നുമുണ്ടാകും. എന്നാലും ആ അൻപത് രൂപാ നോട്ടിൽ അച്ഛന്റെ സ്നേഹം മുഴുവൻ ഉണ്ടായിരുന്നു.
അടുത്ത വിഷു വരെ അച്ഛൻ തന്ന പൈസ എന്ന് പറഞ്ഞു പേഴ്സിൽ മറ്റൊരു അരികിലേക്ക് ആ അൻപതിനെ മാറ്റി വെക്കും. അസുഖം ആയി കിടപ്പിൽ ആയപ്പോഴും ഏട്ടന്റെ കൈയിൽ നിന്നും വിഷുവിനു മുന്നോടിയായി പറഞ്ഞു വെച്ചു അവസാനമായി തന്ന അൻപത് രൂപ നോട്ട് ഇന്നും എന്റെ പേഴ്സിൽ കാണാം, ഭദ്രമായി. അച്ഛന്റെ അവസാനത്തെ വിഷു കൈ നീട്ടം.
ഇനി വാങ്ങി കൊടുക്കാൻ മറ്റൊരു വിഷുവിനു അച്ഛൻ ഇല്ലെങ്കിലോ എന്ന് പറഞ്ഞു കിടപ്പിലായി പോയ അച്ഛന് വാങ്ങി കൊടുത്തോരു കോട്ടൺ മുണ്ട് ഉണ്ട്. ഇളംപിങ്ക് കര ഉള്ളത്. മരിച്ചു കഴിഞ്ഞാൽ ജീവിച്ചിരിക്കുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങൾ മുഴുവനും കത്തിക്കണം എന്നും അതിനാൽ ഇത് നിന്റെ അലമാരിയിൽ വെച്ചെക്ക് എന്ന് പറഞ്ഞ് അമ്മ പിറ്റേന്ന് തന്നെ ആ മുണ്ട് എനിക്ക് തിരികെ തന്നു. ഇന്നുമുണ്ട് എന്റെ തുണിയലമാരിയിൽ അച്ഛന്റെ അവസാനത്തെ വിഷുക്കോടി.
അച്ഛൻ ഇനി ഇല്ലെങ്കിലോ എന്ന് പറഞ്ഞു ഇലയിട്ട് കഴിച്ചോരു വിഷു സദ്യ ഉണ്ട്. വയ്യെങ്കിലും എല്ലാരുടേം കൂടെ മേശയിൽ ഒന്നിച്ചിരുന്നു അച്ഛൻ കഴിച്ചത്..
നൂറാവർത്തി പലരും പലതും പറഞ്ഞു മാറ്റി നിർത്തിയെങ്കിലും ആ മനുഷ്യൻ അവസാന നാള് വരെ ഒരൊറ്റ പ്രാവശ്യം പോലും എന്നെ ഒരു കാര്യത്തിനും കുറ്റപ്പെടുത്തിയിട്ടില്ല.
“മോളെ” എന്നൊരൊറ്റ വിളിയിൽ മനസിലാക്കാൻ പറ്റുമായിരുന്നു ആ പാവത്തിനെ എനിക്ക്. കെട്ടിപ്പോയ വീട്ടിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ.
അച്ഛനെ പേരാണ് ചിലപ്പോൾ ഞാൻ വിളിക്കുക. ആ വിളി കേൾക്കുമ്പോൾ നിഷ്കളങ്കമായൊരു ചിരി ഉണ്ട്.
എന്തിനെന്നറിയില്ല ഇന്ന് വിഷു നാളിലും പതിവില്ലാതെ നാലരക്ക് “മോളെ..” എന്ന് ആരോ വിളിക്കുന്ന പോലെ തോന്നിയിട്ടാണ് ഉറക്കം ഉണർന്നത്. അച്ഛന്റെ മുഖം. അൻപത് രൂപയും നീട്ടി അച്ഛന്റെ വക എന്നും പറഞ്ഞ് ചിരിച്ച് കൊണ്ട്..
ഇനിയൊരിക്കലും കിട്ടില്ലെന്ന് അറിയുന്നത് കൊണ്ട് ചെലവാക്കാതെ വെച്ചിരിക്കുന്ന അച്ഛൻ തന്ന അവസാനത്തെ വിഷുക്കൈനീട്ടം ഇപ്പോഴുമുണ് പേഴ്സിന്റെ ഒരു കോണിൽ, ഉള്ളു നീറുമ്പോഴും സന്തോഷം തരുന്ന കുഞ്ഞു ഓർമ്മകൾ പോലെ.


4 Comments
ഹൃദയം തൊടുന്ന എഴുത്ത്👍❤️
എന്റെ അച്ഛൻ തന്ന അവസാന വിഷുകൈനീട്ടം ഞാനും സൂക്ഷിവച്ചിട്ടുണ്ട്..
അച്ഛനെക്കുറിച്ച് ഒരുപാട് ഓർമ്മകളുണ്ട്, എഴുതണം.
ഹൃദയസ്പർശിയായ രചന. 👌
സ്നേഹമുള്ള ഒരച്ഛനെ മറക്കാൻ നന്ദിയുള്ള മകൾക്ക് സാധിക്കില്ല. ഇപ്പോഴും സൂക്ഷിച്ചു
വെയ്ക്കുന്ന അച്ഛന്റെ വിഷു കൈനീട്ടം, 🫂ഓർമ്മകളിൽ തുടിക്കുന്ന കരുതലിൽ അച്ഛൻ എന്നും ഹൃദയത്തിൽ ജീവിക്കട്ടെ !
❤️
നല്ല ഓർമ്മകൾ