കാവിലെ ഉത്സവത്തിനു പോയപ്പോൾ അവിടെ വച്ചാണ് മീനാക്ഷിടീച്ചറെ കണ്ടത്. എന്നെ കണ്ട ഉടനെ അടുത്തേക്ക് വന്നു കൈ രണ്ടും ചേർത്തു പിടിച്ചു ടീച്ചർ പറഞ്ഞു.
” എന്റെ പ്രഭേ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു. എനിക്കിപ്പോൾ അടുക്കളയിൽ സഹായത്തിനു ആരുമില്ലെന്നു അന്നു ഞാൻ പറഞ്ഞിരുന്നില്ലേ? മോളു കൂടെ ഉള്ളതുകൊണ്ട് ഞാനാ ബുദ്ധിമുട്ട് അറിഞ്ഞിരുന്നില്ല. അവൾ രാവിലെ ഓഫീസിൽ പോവുന്നതിന്റെ മുൻപ് പകുതിപണിയും തീർക്കും പിന്നെ ചെറിയപണികൾ ഒക്കെ ഞാനും ചെയ്യും. പിന്നെ അടിക്കാനും തുടക്കാനും ഒക്കെ ശാന്തയും ഉണ്ടല്ലോ. പക്ഷെ എന്റെ മോൾ ഇപ്പോൾ മൂന്നുമാസം ലീവ്എടുത്തു അവളുടെ മോളുടെ അടുത്തു ആസ്‌ട്രേലിയിൽ പോവുന്നു. അതു ഞാൻ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. പക്ഷേ വിഷുവും വെക്കേഷനും ഒക്കെ അല്ലേ. കൊച്ചിയിൽ ഉള്ള മോനും ഭാര്യയും കുട്ടികളും ഒക്കെ വരുന്നുണ്ട്. അപ്പോൾ എനിക്ക് അടുക്കളയിൽ ഒരാൾ ഇല്ലാതെ പറ്റില്ല. നീ ഒന്നു അന്വേഷിച്ചു ഒരാളെ കണ്ടു പിടിച്ചു തരണം.”
ടീച്ചറുടെ വിഷമവും വേവലാതിയും ഒക്കെ കണ്ടു ഞാൻ ഒന്നു നോക്കട്ടെ എന്നിട്ട് വിളിക്കാം എന്നു പറഞ്ഞാണ് പിരിഞ്ഞത്.
പിറ്റേ ദിവസം വൈകുന്നേരം വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ സ്കൂളിൽ കഞ്ഞിവെയ്ക്കുന്ന അമ്മുക്കുട്ടിഅമ്മയെ കണ്ടത്.
ആരെങ്കിലും അടുക്കളയിൽ സഹായിക്കാൻ നിൽക്കാൻ പറ്റുന്ന പരിചയക്കാർ ഉണ്ടോ എന്നു അവരോടു അന്വേഷിച്ചപ്പോൾ ‘ആരും ഇല്ലല്ലോ മോളെ’ എന്നായിരുന്നു മറുപടി. പെട്ടന്നാണ് അവർ ഓർമ്മ വന്നത് പോലെ പറഞ്ഞു നമ്മുടെ ചിറ്റാരിക്കലെ ശ്യാമളയോട് ഒന്നു ചോദിക്കട്ടെ എന്ന്. ഞാൻ അതു കേട്ടു ഒന്നു ഞെട്ടി.
” അയ്യോ അവര് ഒന്നും അങ്ങിനെ വീടുപണിക്കൊന്നും പോവുന്നകുട്ടത്തില്ലല്ലോ.”
അമ്മുക്കുട്ടിഅമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. ” മോള് എന്തു അറിഞ്ഞിട്ടാ? ഗതി കെട്ടാൽ പുലി പുല്ലു തിന്നും എന്നു കേട്ടിട്ടില്ലേ? ആ കുട്ടി ഇപ്പോ നല്ല കഷ്ടത്തിലാ. ഒരിക്കൽ എന്തെങ്കിലും പണി ഉണ്ടെങ്കിൽ പറയണേ അമ്മുക്കുട്ടിയമ്മേ എന്നു എന്നോട് പറയുകയും ചെയ്തു.”
അന്നു തന്നെ ശ്യാമളക്കു മീനാക്ഷിടീച്ചറുടെ വിട്ടിൽ വരാൻ സമ്മതം ആണെന്ന് അമ്മുക്കുട്ടിയമ്മ എന്നോട് വന്നു പറഞ്ഞു. ആ കൂട്ടത്തിൽ അവർ ശ്യാമളയെകുറിച്ച് എനിക്ക് അറിയാത്ത കുറച്ചു കാര്യങ്ങളും പറഞ്ഞു.
പഠിക്കാൻ മിടുക്കിയായിരുന്നു ശ്യാമള. ജോലിയൊക്കെ നേടണം എന്നൊക്കെ ആയിരുന്നുവത്രെ ആഗ്രഹം. പക്ഷേ ചെറുപ്പത്തിൽ തന്നെ അവളുടെ അമ്മ മരിച്ചുപോയിരുന്നു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീ പഠിപ്പിക്കാൻ ഒന്നും സമ്മതിക്കാതെ അവരുടെ ഒരു ബന്ധുവിനെ കൊണ്ടു അവളെ വിവാഹം കഴിപ്പിച്ചു. ചെന്നെയിൽ കച്ചവടം ആയിരുന്നു അയാൾക്ക് വിവാഹത്തിനു ശേഷം അവന്റെ അമ്മ എത്ര പറഞ്ഞിട്ടും ശ്യാമളയെ അവന്റെ കൂടെ വിട്ടില്ല.
അങ്ങിനെ അവൻ വീട്ടിലേക്കുള്ള വരവ് ഒക്കെ കുറഞ്ഞു. അവിടെ ഒരു തമിഴത്തി പെണ്ണിനെ കല്യാണം കഴിച്ചങ്ങു കൂടി. അവനു ഒരു അനിയത്തി കൂടി ഉണ്ടായിരുന്നു. അമ്മ സ്വത്തു ഒക്കെ അവൾക്ക് ആണ് കൊടുത്തത്. അവിടെ ഒരു വേലക്കാരിയെ പോലെ നിന്ന ശ്യാമളയെ അമ്മയുടെ മരണത്തിനു ശേഷം അനിയത്തി വിട്ടിൽ നിന്നു പറഞ്ഞയക്കുകയും ചെയ്തു.”
“ഇപ്പോ എവിടെയും ഇല്ല അതിനൊരുഗതി” ഒക്കെ പറഞ്ഞിട്ട് അമ്മുക്കുട്ടിയമ്മ കുട്ടിച്ചേർത്തു.
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞിട്ടു ഒരു വൈകുന്നേരം ഞാൻ ശ്യാമളയെയും കൂട്ടി മീനാക്ഷിടീച്ചറുടെ വീട്ടിലേക്കു പോയി. ഞാൻ ശ്യാമളയെ ആദ്യമായി കാണുകയായിരുന്നു.
വലിയ സംസാരമൊന്നും ഇല്ലാത്ത പ്രകൃതമായിരുന്നു അവൾക്ക്. ഒരു സങ്കടഭാവം. എന്നാലും ഒരു ഐശ്വര്യമുള്ള മുഖമായിരുന്നു.
ഞാൻ അവളെ മീനാക്ഷിടീച്ചറുടെ വിട്ടിൽ ആക്കി വേഗം മടങ്ങി. ടീച്ചർ ചായ ഒക്കെ കുടിക്കാൻ നിർബന്ധിച്ചു എങ്കിലും എനിക്ക് മക്കൾ ട്യൂഷൻ കഴിഞ്ഞു എത്തേണ്ട സമയമായിരുന്നു.
പിന്നെ ഒരാഴ്ച്ചക്ക് ശേഷം അവിടെ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ നിന്നു വരുന്നവഴി ഞാൻ മീനാക്ഷി ടീച്ചറുടെ വിട്ടിൽ ഒന്നു കയറി. വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ ശ്യാമള എനിക്ക് ചായയുമായി വന്നു. ഒരു സന്തോഷമൊക്കെ ഉണ്ടായിരുന്നു ആ മുഖത്തു. അവൾ അകത്തേക്ക് പോയപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു.
” ഒക്കെ നോക്കിയും കണ്ടും ചെയ്തോളും പ്രഭേ, ഒന്നും നമ്മൾ പറയേണ്ട ആവിശ്യമില്ല. പിന്നെ നല്ല വൃത്തിയും വെടിപ്പും ഉണ്ടു എല്ലാറ്റിനും.”
ആ സന്തോഷം എനിക്കൊരു ആശ്വാസമായിരുന്നു. കാരണം ഞാൻ ആണല്ലോ കൊണ്ടുവന്നത്.
ഇറങ്ങാൻ നേരം ടീച്ചർ പറഞ്ഞു “വിഷു കഴിഞ്ഞിട്ടു എന്റെ ചേച്ചി ഇങ്ങോട്ട് വരുന്നുണ്ട്. മുട്ടു വേദനക്ക് ഈ ആയുർവേദശാലയിൽ ഒന്ന് കാണിക്കണം. ഒരു പത്തു ദിവസം ഇവിടെ ഉണ്ടാവും. ഇവൾ ഉള്ളതുകൊണ്ട് എനിക്ക് ടെൻഷൻ ഇല്ല. എല്ലാരോടും വലിയ സ്നേഹമാണ്ഇവൾക്ക്”
പിന്നെ ഒരാഴ്ച വരെ ഞാൻ വിവരമൊന്നും അറിഞ്ഞില്ല. ഒരു ദിവസം അമ്മുക്കുട്ടിഅമ്മയെ കണ്ടപ്പോൾ ശ്യാമളയുടെ ശമ്പളം വാങ്ങാൻ അവളുടെ ചെറിയമ്മ പോയിരുന്നുവത്രെ എന്നു പുച്ഛത്തോടെ പറഞ്ഞു.
” അതിനെ അവർക്കു കണ്ണിനു നേരെ കണ്ടുടാ, പൈസ വാങ്ങാൻ ഒരു നാണവും ഇല്ലതാനും.”
വിഷു കഴിഞ്ഞു ഒരാഴ്ച ആയിട്ടുണ്ടാവും ഞാൻ എന്റെ ചെറിയമോളെ ഡാൻസ്ക്ലാസ്സിൽ ആക്കി തിരിച്ചു വരുന്ന വഴിയാണു മീനാക്ഷിടീച്ചർ വിളിച്ചത്.
” പ്രഭേ ഒന്നു ഇവിടെ വരെ വരാൻ പറ്റോ? ഒരു അത്യാവശ്യം ഉണ്ടായിരുന്നു.”
ഞാൻ എന്റെ വിട്ടിൽ പോവാതെ നേരെ ടീച്ചറുടെ വീട്ടിലേക്കു പോയി. ടീച്ചർ മുറ്റത്തു തന്നെ. ഉണ്ടായിരുന്നു. എന്റെ മുഖത്തെ വേവലാതി കണ്ടിട്ടാവും ടീച്ചർ ചിരിയോടെ പറഞ്ഞു.
” പരിഭ്രമിക്കാൻ ഒന്നുമില്ല പ്രഭേ.”
എന്നിട്ട് എന്നെ അകത്തേക്ക് വിളിച്ചു. പിന്നെയാണ് കാര്യങ്ങൾ പറഞ്ഞതു അരികിൽ ടീച്ചറുടെ ചേച്ചിയും ഉണ്ടായിരുന്നു. ടീച്ചറുടെ ചേച്ചിയുടെ കാര്യങ്ങൾ വന്നപ്പോൾ തൊട്ടു ഒക്കെ നോക്കിയിരുന്നത് ശ്യാമള ആയിരുന്നു. ആ കരുതലും സ്നേഹവും ഒക്കെ ചേച്ചിക്ക് ഒരുപാടു ഇഷ്ടമായി. അവളെ ഒരു വേലക്കാരിയായി അവർക്കു തോന്നിട്ടേ ഇല്ല. അവളുടെ കഥകൾ കേട്ടപ്പോൾ ഏറെ വിഷമവും. അവർക്കു അങ്ങിനെയാണ് ആ ആഗ്രഹം തോന്നിയത്. അവളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവാൻ.
അവിടെ അവർക്കു ഒരു മോൻ ഉണ്ട്. മുകുന്ദൻ. അവനു വയസ്സ് നാൽപത് കഴിഞ്ഞു. ഒരു സ്കൂളിൽ പ്യുൺ ആണ് കാലിനു ഒരു ചെറിയ മുടന്തു ഉണ്ട്. അതാണ് ഇത്രയും കാലം കല്യാണം ഒന്നും ശരിയാവാത്തത്. ആലോചനകൾ കുറെ കുറെ നോക്കിനോക്കി ഇപ്പോൾ മടുത്തിരിക്കയാണ്.
ഇപ്പോൾ ശ്യാമളയെ പരിചയപ്പെട്ടപ്പോൾ അവൾക്കു ഇഷ്ടമാണെങ്കിൽ മരുമകൾ ആക്കണം എന്നൊരു ആഗ്രഹം.
ഇതു വരെ ആരോടും പറഞ്ഞിട്ടില്ല.
ടീച്ചർ എന്റെ അടുത്തു വന്നിരുന്നിട്ടു പതുക്കെ പറഞ്ഞു. ” പ്രഭയോട് പറഞ്ഞിട്ട് വേണം ശ്യാമളയുടെ സമ്മതം ചോദിക്കാൻ. അവളുടെ ചെറിയമ്മ സമ്മതിക്കും എന്നു തോന്നുന്നില്ല. എന്നാലും ചോദിക്കേണ്ട ഒരു കടമയില്ലേ. ശ്യാമളക്കും ചേച്ചിയുടെ മോനും ഇഷ്ടക്കുറവ് ഒന്നുമില്ലെങ്കിൽ പിന്നെ ഒന്നും ആലോചിക്കാനില്ല. രണ്ടുപേരും ചെറിയകുട്ടികൾ ഒന്നും അല്ലല്ലോ.”
“ടീച്ചർ തന്നെ ഏതായാലും അവളുടെ ചെറിയമ്മയോട് ഒന്നുപറഞ്ഞേക്കു.”
ഞാൻ പോവാനായി എഴുന്നേറ്റു കൊണ്ടു പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു. ” പോവാൻ വരട്ടെ പ്രഭേ. ഞാൻ നിന്റെ മുന്നിൽ വച്ചു തന്നെ ശ്യാമളയോട് ഒന്നു പറയട്ടെ”
അവിടെ നിന്നു തന്നെ ടീച്ചർ അകത്തേക്ക് നോക്കി ശ്യാമളയെ വിളിച്ചു. പുറത്തേക്കു വന്ന അവളോട് ചോദിച്ചപ്പോൾ അവൾ ഒന്നു അത്ഭുതപ്പെട്ടു. പിന്നെ ” ഒക്കെ നിങ്ങൾ തീരുമാനിക്കുന്നത് പോലെ” എന്നു പറഞ്ഞപ്പോൾ അവൾക്കു എതിർപ്പൊന്നുമില്ല എന്നു എല്ലാവർക്കും മനസ്സിലായി.
അന്നു വൈകിട്ട് ടീച്ചർ ശ്യാമളയുടെ ചെറിയമ്മയെ വീട്ടിലേക്കു വിളിപ്പിച്ചു കാര്യം പറഞ്ഞപ്പോൾ അവർക്കതു ഒട്ടും രസിച്ചില്ല.
“നിങ്ങൾക്ക് വേറെ എവിടെയും പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ ഈ വേലക്കാരിയെ തന്നെ മരുമകൾ ആക്കുന്നത്?” എന്നു അവർ പുച്ഛത്തോടെ ചോദിച്ചു.
“ഞാൻ സമ്മതിക്കില്ല ഇത്. നിങ്ങൾക്ക് അവളെ ഇവിടെ വേണ്ടെങ്കിൽ ഞാൻ കൂട്ടി കൊണ്ടുപോയിക്കോളും. വേറെ വീട്ടിലും കിട്ടും അവൾക്കു ജോലി. ജോലിക്ക് എന്നും പറഞ്ഞു വിട്ടിൽ നിർത്തിയിട്ടു ഇപ്പോൾ കല്യാണആലോചനയോ പോലീസിൽ പരാതി കൊടുക്കുകയാണ് വേണ്ടത്.” അവർ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അതുവരെയും മിണ്ടാതിരുന്ന ശ്യാമള പെട്ടെന്ന് പറഞ്ഞു. ” ചെറിയമ്മേ, ഇതു എന്റെ ജീവിതമാണ് അതു എങ്ങിനെ വേണമെന്നു തീരുമാനിക്കാൻ ഉള്ള അവകാശം എനിക്കു ഉണ്ട്. ഇത്രയും കാലം നിങ്ങൾ തീരുമാനിക്കുന്നത് അനുസരിച്ചായിരുന്നു അതു മുന്നോട്ടു പോയതു. എന്നെ ചെന്നൈയിൽ എന്റെ ഭർത്താവിന്റെ കൂടെ അയക്കാതിരുന്നതും നിങ്ങളും അയാളുടെ അമ്മയും കൂടെ ഉള്ള ഒത്തുകളി ആണെന്ന് എനിക്കുമനസ്സിലായിരുന്നു. ഇനി അതൊന്നും പറയുന്നില്ല. ഞാൻ ഒരു മുപ്പത്തിഅഞ്ചു വയസ്സുള്ള സ്ത്രീ ആണ്. എന്റെ ഇഷ്ടം നടത്തണ്ട എന്നു പറയാൻ ഇവിടെ ഒരു നിയമവും ഇല്ല. ഈ അമ്മയുടെ മോനു എന്നെ ഇഷ്ടമാണെങ്കിൽ ഞങ്ങൾ വിവാഹം കഴിക്കും. ഇത്രയും സഹിച്ച എനിക്കു അതിൽ വരുന്ന സങ്കടങ്ങളും സഹിക്കാൻ പറ്റും.
ചെറിയമ്മ ഏതായാലും ഇനി എന്റെ ശമ്പളം വാങ്ങാൻ ഇനി ഇങ്ങോട്ടു വരണമെന്നില്ല.”
ഒരക്ഷരം പറയാതെ ചെറിയമ്മ ഇറങ്ങി പോവുമ്പോൾ എല്ലാവരും ശ്യാമളയെ അത്ഭുതത്തിൽ നോക്കികാണുകയായിരുന്നു.
പിന്നെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മേടമാസത്തിലെ ഒരു വ്യാഴാഴ്ച ശ്യാമളയും മുകുന്ദനും തമ്മിലുള്ള വിവാഹം കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു നടന്നു.
#എന്റെരചന
#കൈനീട്ടം


2 Comments
നല്ല കഥ, ഏറെ വേദനിച്ചൊരുവൾക്ക് ജീവിതം ലഭിച്ച സന്തോഷത്തിൽ തീർന്ന കഥ👍👏.
നല്ല എഴുത്ത്. ദൈവ നിശ്ചയം മാറ്റാൻ ആർക്കും ആവില്ല്ല്ലോന.നല്ലകഥ.