വർഷങ്ങൾക്ക് മുമ്പ്, വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെയാണ് വിഷുക്കാലങ്ങൾ എന്നിലൂടെ കടന്നുപോയിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് സ്വന്തമായൊരു ജീവിതം ഉണ്ടാവുകയും സ്വന്തം വീട്ടിൽ താമസിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ആഘോഷങ്ങൾ എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്. സ്വന്തം കൈപ്പടയിൽ ഒരുക്കുന്ന വിഷുക്കണിയും, ഒത്തൊരുമയോടെ കൂടെനിൽക്കുന്ന അയൽക്കാരുടെ സ്നേഹവും, കുഞ്ഞുങ്ങളുടെ ആവേശവും ബഹളങ്ങളും ജീവിതത്തിലേക്ക് വലിയൊരു പോസിറ്റീവ് എനർജിയാണ് കൊണ്ടുവന്നത്. രാത്രിയിൽ വിരിയുന്ന പൂത്തിരി വെളിച്ചവും മുറ്റത്തെ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പും പോലും ആ ദിവസങ്ങളിൽ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.
എന്നാൽ ഇത്തവണത്തെ വിഷു എന്നെ വീണ്ടും ആ പഴയ നിശബ്ദതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോൻ അവന്റെ വെക്കേഷൻ ആഘോഷിക്കാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് പോയി. ഭർത്താവ് ജോലിത്തിരക്കിലും. പെട്ടെന്നൊരു ദിവസം ഞാൻ ആ വീട്ടിൽ ഒറ്റയ്ക്കായി. നാലു ചുവരുകൾക്കുള്ളിൽ എന്റെ ശ്വാസത്തിന്റെ ശബ്ദം മാത്രം കേൾക്കാവുന്ന അത്രയും ഭീകരമായ നിശബ്ദത. കൈനീട്ടം വാങ്ങാനോ കണി കാണിക്കാനോ ആരുമില്ലാതെ ഒരു വിഷുദിനം. രാവിലെ എഴുന്നേറ്റ് കുളിച്ചു വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോഴും ആ ശൂന്യത എന്നെ പൊതിയുന്നുണ്ടായിരുന്നു.
എങ്കിലും, മോൻ അവിടെയായിരിക്കുന്നത് എനിക്ക് ഒരുതരത്തിൽ സന്തോഷം നൽകുന്നുണ്ട്. ഇന്നത്തെ കാലത്ത് പലപ്പോഴും തലമുറകൾ തമ്മിൽ ഒരു അകലം അനുഭവപ്പെടാറുണ്ട്. അപ്പൂപ്പനും അമ്മൂമ്മയും എന്നത് വെറും വാക്കുകളായി മാറാതെ, അവർക്കിടയിൽ പുതിയ സ്നേഹബന്ധങ്ങൾ വളരാൻ ഇതുപോലുള്ള അവധിക്കാലങ്ങൾ ഉപകരിക്കും. മുതിർന്നവരുടെ സ്നേഹവും അവരുടെ കുസൃതികളും തമാശകളും നേരിട്ട് അനുഭവിക്കുമ്പോഴാണ് കുഞ്ഞുങ്ങളുടെ ലോകം കൂടുതൽ മനോഹരമാകുന്നത്. ആ സ്നേഹം അവൻ അനുഭവിക്കട്ടെ എന്ന് കരുതിയാണ് ഞാൻ എന്റെ ഈ ഏകാന്തതയെ സഹിക്കുന്നത്.
ഒറ്റയ്ക്കായിപ്പോകുന്ന ഒരു മനുഷ്യന്റെ ജീവിതം എത്രമാത്രം വല്ലായ്ക നിറഞ്ഞതാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ജനലഴികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ മറ്റുള്ളവരുടെ വീട്ടിലെ ചിരിയും ബഹളവും കേൾക്കാം. പക്ഷേ, എന്റെ ഉള്ളിൽ ഒരു വല്ലാത്ത ഭാരം മാത്രം. ആരും മിണ്ടാനില്ലാതെ, ഒരു ചായ കുടിക്കുമ്പോൾ പോലും കൂട്ടിരിക്കാൻ ഒരാളില്ലാത്ത അവസ്ഥ… അത് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാണ്.
പക്ഷേ, ആ നിശബ്ദതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ഞാൻ പുതിയ ചില കാര്യങ്ങൾ കണ്ടുതുടങ്ങി. ആ ഏകാന്തതയിൽ എനിക്ക് കൂട്ടായത് എഴുത്തും വായനയുമാണ്. ഇപ്പോൾ ഞാൻ വായിക്കുന്ന ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവൽ പറയുന്നതുപോലെ, നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കാൻ പഠിക്കുന്നിടത്താണ് ജീവിതം മാറിത്തുടങ്ങുന്നത്. ചില പുസ്തകങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് കൃത്യമായ ഒരു സമയത്തായിരിക്കും. സമാധാനം എന്നത് എപ്പോഴും മറ്റുള്ളവരിൽ നിന്നല്ല, നമ്മുടെ ഉള്ളിലെ ആ വലിയ ശൂന്യതയെ ചേർത്തുപിടിക്കുമ്പോഴാണ് ലഭിക്കുന്നതെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോഴാണ് ആഘോഷങ്ങൾ പൂർണ്ണമാകുന്നത് എന്ന് തോന്നുമ്പോഴും, തനിച്ചാകുന്ന നിമിഷങ്ങളിൽ നമ്മൾ നമുക്ക് തന്നെ കൂട്ടിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കണി എന്ന് ഈ വിഷുക്കാലം എന്നെ പഠിപ്പിച്ചു. എഴുത്തിലൂടെയും വായനയിലൂടെയും ഞാൻ എന്നെത്തന്നെ തിരയുകയായിരുന്നു എനിക്ക് ഞാനുണ്ടെന്ന തിരിച്ചറിവിലേക്ക്.


1 Comment
നല്ലെഴുത്ത് 👍