രാജശ്രീയുടെ ജീവിതത്തിൽ എല്ലാം ആകസ്മികമായി സംഭവിച്ചു….
ഇപ്പോഴും വ്യത്യസ്തമല്ല. വിവാഹം നടന്നതും പെട്ടെന്നായിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിൻ്റെ നിര്യാണം ആകസ്മികമായിത്തന്നെ സംഭവിച്ചു. പിന്നീട് എന്തുചെയ്യുമെന്ന് വ്യാകുലപ്പെട്ടിരിക്കെ (അച്ഛന് മറ്റൊരു സ്ത്രീയിൽ ജനിച്ച മകൻ) അവൾക്ക്എല്ലാ പിന്തുണയുമായി എത്തി.
രാജശ്രീയുടെ ജീവിതത്തെ അച്ഛൻ വളരെയധികം സ്വാധീനിച്ചിരുന്നു. സ്നേഹവും കരുതലുമുള്ള ഒരു പിതാവായിരുന്നു മാധവ മേനോൻ. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ മറന്നുപോയ അധ്യായം ആയിരുന്നു സുധാകരൻ.
ആദ്യ വിവാഹത്തിൽ ജനിച്ച മകൻ തൻ്റെ ബാല്യത്തിൽ അച്ഛൻ്റെ സ്നേഹത്തിനായി കൊതിച്ചിരുന്നു. അച്ഛൻ്റെ അഭാവത്തിൽ വളർന്ന ഒരു നിശബ്ദ വേദന. മാധവമേനോന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കൈപ്പേറിയ ഭൂതകാലം ഉണ്ടായിരുന്നു. മേനോൻ അപ്പച്ചിയുടെ മകളായ ജാനകിക്കുട്ടിയോട് അടുപ്പമായി. അത് അവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ ജാനു കഴിഞ്ഞേ അദ്ദേഹത്തിന് ആരുമുണ്ടായിരുന്നുള്ളൂ. അങ്ങനെ അവർക്ക് ഒരു ആൺകുട്ടിയും ജനിച്ചു.
കാലക്രമേണ ജാനുവിനുണ്ടായ സ്വഭാവ മാറ്റങ്ങൾ മാധവമേനോന് സംശയങ്ങൾ ഉളവാക്കി. ക്രമേണ അവരുടെ ബന്ധം പല കാരണങ്ങൾ കൊണ്ടും അത്യന്തം വഷളായി.. മേനോന് ജാനുവിനോടുള്ള വിദ്വേഷത്തിൽ മകനെ പോലും അംഗീകരിക്കുവാൻ അദ്ദേഹത്തിന് കഴിയാതെ വന്നു. ശേഷം രണ്ടുപേരും വേർപിരിഞ്ഞ് വേറെ വിവാഹിതരായി. എന്തു തെറ്റിദ്ധാരണയുടെ പേരിൽ ആയിരുന്നാലും ഒന്നും അറിയാത്ത ഒരു കുഞ്ഞ് അനാഥനായി വളർന്നു. രണ്ടു വീട്ടിലും ആ കുഞ്ഞിന് ഒരു അംഗീകാരവും ലഭിച്ചില്ല. എല്ലാ വേദനകളും മനസ്സിൽ തളച്ചിട്ട് അവൻ പഠിച്ച മിടുക്കനായി വന്നു. ഒരിക്കൽ അവൻ ആരോടും പറയാതെ ബോംബെക്ക് വണ്ടികയറി. അവിടെ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച് അവൻ ഒരു നല്ല ജോലി സമ്പാദിച്ചു. അപ്പോഴും എന്നെങ്കിലും എൻ്റെ അച്ഛൻ എന്നെ അംഗീകരിക്കുമെന്ന് അവൻ്റെ മനസ്സിൽ ഒരു കൊതിയും പ്രതീക്ഷയും ഉണ്ടായിരുന്നു.
ഒരിക്കൽ അച്ഛന് തീരെ സുഖമില്ലാതെ ആശുപത്രിയിൽ ആണെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി സുധാകരൻ നാട്ടിലെത്തി. സുധാകരനെ കണ്ട് മേനോൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഏറെ നേരം കരഞ്ഞു. വേദനയോടുകൂടി അദ്ദേഹം പറഞ്ഞു ‘നിനക്ക് ഞാൻ ഒരു പെൻസിൽ പോലും മേടിച്ച് തന്നിട്ടില്ലല്ലോ മോനേ..’ ആശുപത്രി കിടക്കയിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി കിടക്കുന്ന അച്ഛനെ കണ്ട് മകൻ്റെ കണ്ണുനിറഞ്ഞു. അവിടെ അടഞ്ഞുകിടന്നിരുന്ന ഒരു ബന്ധം തുറക്കപ്പെട്ടു. അച്ഛൻ്റെ മരണശേഷം സുധാകരന് രാജശ്രീ എന്ന കുഞ്ഞു പെങ്ങളോട് വല്ലാത്ത ഒരു ആത്മബന്ധം ഉടലെടുത്തു. രാജശ്രീക്ക് അവളുടെ അച്ഛനോടുള്ള സ്നേഹം പോലെ തന്നെ സുധാകരനോടും ഒരു അടുപ്പം തോന്നി.
ബോംബെയ്ക്ക് തിരികെ പോകാൻ ആയി സുധാകരൻ യാത്ര പറയുവാൻ അവളുടെ അരികിൽ എത്തി. കയ്യിൽ ഒരു ചെറിയ കവർ.
“മോളെ അടുത്ത വിഷു എങ്ങനെയാണ് എന്നറിയില്ലല്ലോ” എന്ന് പറഞ്ഞ് അവളുടെ കൈയിൽ അദ്ദേഹം ആ വിഷുക്കൈനീട്ടം കൊടുത്തു. രാജശ്രീക്ക് അദ്ദേഹം സഹോദരൻ മാത്രമായിരുന്നില്ല അച്ഛൻ്റെ സ്നേഹം നിറയ്ക്കുന്ന ഒരാളായിരുന്നു. അദ്ദേഹം പറയുന്നത് കേട്ട് അവൾ ചിരിച്ചുവെങ്കിലും ആ വാക്കുകൾ ഹൃദയത്തിൽ എവിടെയോ തറച്ചു. ഒരാഴ്ച കഴിഞ്ഞു വിഷുവിന്റെ തലേന്നാൾ ഒരു ഫോൺ കോൾ. “ഹാപ്പി വിഷു മോളെ.”
സന്തോഷം കൊണ്ട് മനസ്സ് തുടിച്ചു. നാളെയല്ലേ വിഷു അഡ്വാൻസ് ആയിട്ട് പറയുകയാണോ എന്ന് തന്റെ ചോദ്യത്തിന് ഉച്ചത്തിലുള്ള ഒരു ചിരിയായിരുന്നു മറുപടി. നാട്ടിലെ വിശേഷങ്ങളും കഥകളും ഒക്കെ ചോദിച്ച് ഫോൺ വയ്ക്കുമ്പോൾ “ശരി മോളെ നാളെ വീണ്ടും വിളിക്കാം” എന്ന് പറഞ്ഞു മറുതലക്കൽ ശബ്ദം നിലച്ചു. പിറ്റേന്ന് സന്തോഷത്തോട് വിഷുക്കണി കണ്ടു വിഷു സദ്യയും കഴിച്ചയെന്നും വിളിച്ചുപറഞ്ഞു. വൈകിട്ട് മകളോട് ഒരു ഗ്ലാസ് പായസം കൂടി ചോദിച്ചു വാങ്ങി കുടിച്ച് അന്ന് സന്ധ്യയ്ക്ക് ശാന്തനായി സുധാകരൻ ഈ ലോകത്തോട് വിട പറഞ്ഞു .
ആ വാർത്ത കേട്ടപ്പോൾ രാജശ്രീയുടെ കൈകളിൽ വിഷുക്കൈനീട്ടം നിറഞ്ഞ ആ കവർ വിറയാർന്ന് ഇരുന്നു. ആ കവറിൽ എന്തായിരുന്നു എന്നുപോലും നോക്കിയിരുന്നില്ല. അവൾക്ക് ഒന്ന് മനസ്സിലായി. അത് പണം മാത്രമല്ല സഹോദരന്റെ ഒരു അവസാന സ്പർശവും കൂടിയായിരുന്നു. ഇന്നും ഓരോ വിഷുവിനും അവൾ ആ കൈനീട്ടം തുറക്കാതെ സൂക്ഷിക്കുന്നു. കാരണം അതൊരു കൈനീട്ടമല്ല അവളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഒരു സ്നേഹത്തിൻ്റെ അവസാന ഓർമ്മകൾ…..
വിഷയം : കൈനീട്ടം.


2 Comments
ചില നല്ല നാളുകളിൽ ഒക്കെ വന്നു ഭവിക്കുന്ന സങ്കടങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് നമ്മുടെ മനസ്സിനെ എത്തിക്കും വായിച്ച് അഭിപ്രായം പറഞ്ഞതിൽ സന്തോഷം നന്ദി സ്നേഹം ജോയ്സ്
ഹൃദയസ്പർശിയായ എഴുത്ത്. 😰സ്നേഹിക്കുന്നവരുടെ വിട പറയൽ വല്ലാത്തൊരു നൊമ്പരമാണ്.👏