മനുഷ്യർ പലപ്പോഴും നിസ്സഹായരാണ്.
ആ നിസ്സഹായതയിൽ അറ്റം കാണാതെ മുങ്ങിത്തപ്പുമ്പോൾ സ്വയം ചോദിക്കാറുണ്ട്.
എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്?
ദൈവം എന്നോടു മാത്രം അനീതി കാണിക്കുന്നു.
സുനന്ദയുടെ എന്നത്തേയും പരാതിയാണ്.
ചിലപ്പോഴെങ്കിലും ഒരവിശ്വാസിയായി മാറാറുണ്ട്.
അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. ഓർമ്മവെച്ച കാലം മുതൽ അമ്മയായിരുന്നു എല്ലാം. നാട്ടിൻ പുറത്തെ ചെറിയ അമ്പലത്തിൽ മാല കെട്ടി ജീവിച്ചിരുന്ന ദേവകി വാരസ്യാരുടെ മോൾക്ക് വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്പലത്തിലെ നേദ്യച്ചോറു കഴിച്ച് വിശപ്പടക്കിയിരുന്ന കാലമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ടാവാം ഉണ്ടില്ലെങ്കിലും മകളെ പഠിപ്പിക്കണമെന്ന വാശിയിൽ അമ്മ ഉറച്ചു നിന്നു.
പാട്ടും ഡാൻസും എല്ലാം പഠിപ്പിച്ചു.
“താളിൽ ഉപ്പിടാനില്ല, താലിക്കു മുത്തു വേണം “
ഉണ്ണാനും ഉടുക്കാനും ഇല്ല. അപ്പോഴാണ് ഡാൻസും കൂത്തും, “
ഫീസ് കൊടുക്കാൻ കടം ചോദിക്കുമ്പോൾ പലരും കളിയാക്കാറുണ്ട്.
ആരോഗ്യം നഷ്ടപ്പെടുന്നതുവരെ അമ്മ എന്തെല്ലാം ചെയ്തിരുന്നു എന്നോർക്കുമ്പോൾ അദ്ഭുതമാണ്. പല സ്ഥലത്തും പൂജക്ക് പൂവു ശേഖരിച്ചു കൊടുക്കുക, അരിപ്പൊടിയുണ്ടാക്കിക്കൊടുക്കുക, ബസ്സുകളിൽ ചാർത്താൻ മാല കെട്ടിക്കൊടുക്കുക എന്നു വേണ്ട പറ്റാവുന്ന പണി മുഴുവൻ ചെയ്താണ് അമ്മ ജീവിച്ചത്. ഇതിനു പുറമെ തയ്യൽ പണിയും ചെയ്യും. ഒരു നിമിഷം പോലും വെറുതേയിരിക്കുന്നത് കണ്ടിട്ടില്ല. നാൾക്കു നാൾ ശോഷിച്ചു വരുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്.
നിനക്ക് പഠിക്കാൻ പറ്റുന്നയത്രയും പഠിപ്പിക്കാം എന്നു പറഞ്ഞിരുന്ന അമ്മ പഠനത്തിനിടയിൽ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി.
തന്നെ പടിയിറക്കി ഒറ്റത്തുരുത്തിൽ താമസിക്കാൻ എന്തിനാണ് അമ്മ തിടുക്കപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി മൗനമായിരുന്നു.
വിവാഹ ശേഷം മൂന്നു മാസത്തിനകം അമ്മ യാത്രയായപ്പോഴാണ് ആ മൗനത്തിൻ്റെയർത്ഥം മനസ്സിലായത്. മരണത്തിൻ്റെ കാലൊച്ചയടുത്തെത്തിയെന്ന് മനസ്സിലായപ്പോൾ ഉത്തരവാദിത്വങ്ങൾ പെട്ടെന്ന് തീർത്ത് മൗനമായി അതിനെ കാത്തിരുന്നു. സഹനത്തിൻ്റെ പ്രതീകമായതുകൊണ്ട് ആ പെരുമാറ്റത്തിൽ അദ്ഭുതമൊന്നും തോന്നിയില്ല.
ഏല്പിച്ചയാൾ അമ്മ ആഗ്രഹിച്ചതിലും നന്നായി സ്നേഹിച്ചു…
സുനന്ദ നെടുവീർപ്പിട്ടു.
ആ ഭാഗ്യം പങ്കിടാൻ ഒരതിഥി എത്തിയപ്പോൾ പറയാൻ പറ്റാത്ത സന്തോഷമായിരുന്നു.
തലയിൽ വരച്ചിട്ട നിർഭാഗ്യ വര അതിൻ്റെ പണി തുടർന്നു. ബുദ്ധി വളർച്ചയില്ലാത്ത മോളുടെ ജനനത്തോടെ രണ്ടാളും മാനസികമായി തകർന്നു. എങ്കിലും സ്നേഹിക്കാൻ മറ്റാരും ഇല്ലാത്തതു കൊണ്ട് കിട്ടിയ കുഞ്ഞിനെ രണ്ടാളും നന്നായി സ്നേഹിച്ചു. സ്നേഹം അവൾക്കു മനസ്സിലായോ എന്തോ?
തലയിളക്കി ചീവിടു ശബ്ദം പുറപ്പെടുവിക്കുന്ന വലിയ കണ്ണും തലയുമുള്ള മാളൂട്ടി… കാണുന്നവരും കേൾക്കുന്നവരും പറയും എന്തിനാ ഇങ്ങനെ ഒരു കുട്ടി… പക്ഷേ, അവൾ ഞങ്ങളുടെ ജീവനായിരുന്നു. അവളെ പൊന്നു പോലെ നോക്കാൻ ഞങ്ങൾ മത്സരിച്ചു
കണ്ടുകൊതിതീരും മുൻപേ ദൈവം തിരിച്ചു വിളിച്ചു…
അന്ധകാരം നിറഞ്ഞ ദിനങ്ങൾ തള്ളിനീക്കുന്നതിനിടയിൽ താങ്ങായി തണലായി ചേർന്നു നിന്നിരുന്ന സ്നേഹത്തെയും അപകട രൂപത്തിൽ വന്ന് മരണം വിഴുങ്ങിയപ്പോൾ പൂർണ്ണമായും ഒറ്റപ്പെട്ടു. അപകടത്തിൽ നഷ്ടപ്പെട്ടയാളുടെ കരുതൽ ധനം ആവശ്യത്തിലേറെയുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ കഷ്ടം കാണുമ്പോഴൊക്കെ നിധി കിട്ടിയെങ്കിൽ എന്ന് സ്ഥിരമായി പ്രാർത്ഥിച്ചിരുന്നത് ഈശ്വരൻ കേൾക്കാൻ അല്പം വൈകിപ്പോയി. അപ്പോൾ അങ്ങനെയാണ് തോന്നിയത്.
ജീവിതത്തിൽ സ്നേഹവും സാന്ത്വനവും പകർന്നവരെ മുഴുവൻ തിരിച്ചു വിളിക്കാൻ മരണം കാണിച്ച വാശി വല്ലാതെ തളർത്തി. ഇനിയും തിരിച്ചു വിളിക്കാൻ ആരും ബാക്കിയില്ല, ഒരു പക്ഷിയോ മൃഗമോ പോലും. അതാണ് ഏക ആശ്വാസം. ഓർമ്മ വെച്ച കാലം മുതൽ വിളിച്ചു പ്രാർത്ഥിച്ച ദൈവങ്ങളോട് ആവശ്യപ്പെടാൻ ഇനിയൊന്നും ബാക്കിയില്ല… നേടാനും നഷ്ടപ്പെടാനും വിലപിടിച്ചതായി ഒന്നുമില്ല. ലഗ്ഗേജില്ലാത്ത യാത്ര എന്നവസാനിക്കും?
നെടുവീർപ്പോടെ സുനന്ദ പുറത്തേക്കു നോക്കി.
മതിലിനപ്പുറത്തെ കുഞ്ഞു വീട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നു. ഗൗരിയുടെ കുഞ്ഞാണ്.
അവളുടെ ഭർത്താവ് ഭുവൻ മരിച്ചിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല.
നേപ്പാളി സ്വദേശികളാണ്. സ്വയം എടുത്തണിഞ്ഞ ഗൂർഖ ലേബലിൽ ആളുകളുടെ മുന്നിൽ കൈ നീട്ടാൻ അയാൾക്ക് ഒരു മടിയുമില്ല. കിലോമീറ്ററുകളോളം അങ്ങനെ നടന്ന് പൈസ വാങ്ങല്ലാതെ ഒരു ജോലിക്കും അയാൾ പോവുന്നതും കണ്ടിട്ടില്ല.
ഗൗരി അതി സുന്ദരിയാണ്. പിഞ്ചു കുട്ടിയേയും വെച്ച് ഒറ്റക്ക് അവൾ എന്തു ചെയ്യും?
ആ വീടിൻ്റെ ഉടമസ്ഥൻ വാതിലിൽ തട്ടി വിളിച്ചു.
അയാളുടെ ശബ്ദം കേട്ട് കുട്ടിയുമായി അവൾ പുറത്തേക്ക് വന്നു..
സംസാരത്തിനൊടുവിൽ നിറമിഴികളോടെ തലയാട്ടി.
എന്താവും അവർ സംസാരിച്ചിട്ടുണ്ടാവുക? എന്തിനാണ് അവൾ കരയുന്നത്?
ഒറ്റപ്പെടലിൻ്റെ വേദന പേറുന്ന ഗൗരി സുനന്ദയുടെ പ്രതിരൂപമല്ലേ?
ഇപ്പോൾ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നില്ല.
ഉറങ്ങിക്കാണും.
അല്പം കഴിഞ്ഞപ്പോൾ തോളത്ത് കുഞ്ഞും കയ്യിൽ വലിയ ബാഗുമായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഗൗരി പുറത്തേക്കിറങ്ങുന്നത് കണ്ടു.
” ഗൗരി… ” കൈ തട്ടി ഉറക്കെ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
അകത്തേക്ക് വിളിച്ചിരുത്തി.
” ഗൗരി നാട്ടിലേക്കു മടങ്ങണോ? “
അവൾ മുഖം കുനിച്ചിരുന്നു.
” വീട്ടിൽ നിന്ന് ഇറങ്ങണമെന്നു പറഞ്ഞു. എങ്ങോട്ടു പോവണമെന്നറിയില്ല “
അത് പറയുമ്പോൾ അവൾ വിങ്ങിപ്പൊട്ടി.
പണ്ട് അച്ഛൻ മരിച്ചപ്പോൾ മേളക്കാരൻ്റെ വേലയും കൂലിയുമില്ലാത്ത ഭാര്യയിൽ നിന്ന് വാടക കിട്ടില്ലെന്നു കരുതി അമ്മയെ ഇറക്കി വിട്ട രുദ്രൻ വാര്യരെക്കുറിച്ച് അമ്മ പറയാറുണ്ട്. കൈക്കുഞ്ഞായ മോളെയുമെടുത്ത് ഏറെ അലഞ്ഞ ശേഷമാണ് പിന്നീട് താമസിച്ച വീടു കിട്ടിയത്. അമ്മ ഒരു പാടു തവണ പറഞ്ഞ കഥയോർത്തപ്പോൾ സുനന്ദയുടെ കണ്ണു നിറഞ്ഞു.
മണിമാളികകളിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ കൂരയില്ലാത്തവരുടെ വിഷമം ഒരിക്കലും മനസ്സിലാവില്ല.
വാടകക്കാരും അഭയാർത്ഥികളും ഒരു പോലെയാണ്.
“എന്നാലും അയാൾ എന്തൊരു മനുഷ്യനാണ്. പെട്ടെന്ന് പോവാൻ പറഞ്ഞാൽ കുഞ്ഞുമായി എങ്ങോട്ട് പോവും? “
ശബ്ദത്തിൽ രോഷം ആളിക്കത്തിയിരുന്നു.
“ഒന്നും പറഞ്ഞിട്ട് കാര്യമില്ല ചേച്ചി..
നാലു മാസമായി വാടക കൊടുത്തിട്ടില്ല. “
ഭുവൻ മരിച്ചിട്ട് കഷ്ടി ഒരു മാസമല്ലേ ആയുള്ളൂ, നാലുമാസം എന്നു പറയുമ്പോൾ
സുനന്ദയുടെ ചിന്തകൾ പൂർണ്ണമാവുന്നതിനു മുൻപേ ഗൗരി എല്ലാം പറയാൻ തുടങ്ങി.
നാട്ടിൽ അവൾക്ക് ആരുമില്ല. കൈനീട്ടി വാങ്ങുന്ന പൈസ മുഴുവൻ ആഢംബരങ്ങൾക്ക് മാത്രമാണയാൾ ചിലവാക്കിയിരുന്നത്. മൊബൈലുകളും വില കൂടിയ സ്പ്രേയും, ഷർട്ടുകളും വാങ്ങിക്കുമ്പോൾ കുട്ടിക്ക് പാലു പോലും വാങ്ങിക്കൊടുത്തിരുന്നില്ല. എല്ലാം കേട്ടപ്പോൾ പാൻ ചവച്ച് ‘രാം രാം മേം സാബ് എന്നു പറഞ്ഞ് തൊഴുതു ചിരിച്ചു പൈസ വാങ്ങാൻ വന്നിരുന്ന ഭുവനോട് വല്ലാത്ത വെറുപ്പു തോന്നി.
അപ്പോഴല്ലാതെ അയാൾ ഒരിക്കലും സംസാരിച്ചിട്ടില്ല.
വല്ലപ്പോഴും സംസാരിക്കുന്ന ഗൗരി ഒരു പരാതിയും പറയത്തവളായിരുന്നു.
ഇത്തരമൊരു തണലേകാനാവും ദൈവം തന്നെ ലഗ്ഗേജില്ലാത്ത യാത്രക്കാരിയാക്കിയത്.
കുട്ടിക്കുള്ള പാൽ തിളപ്പിച്ചാറിക്കുമ്പോൾ അതോർത്ത് സുനന്ദയുടെ ചുണ്ടിൽ വരണ്ട ചിരി വിടർന്നു.


4 Comments
ഒറ്റപ്പെട്ട രണ്ടു പേരുടെ കൂടിച്ചേരൽ …… നല്ല കഥ❤️👍
സ്നേഹം
നല്ല കഥ, നല്ല ശീർഷകം.
👍👏
സ്നേഹം