പലപ്പോഴും അമ്മയുടെ നിർബന്ധങ്ങൾ കാരണം പഴയ തലമുറയിലെ പലരെയും പോയികാണാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്.
രാഘവമാമയെ കാണാനും അങ്ങനെയാണ് പോയത്. ഒരു കാര്യം അമ്മ തീരുമാനിച്ചാൽ അത് ചെയ്തു തീരുന്നത് വരെ നിർബന്ധിച്ചുകൊണ്ടേയിരിക്കും, പലപ്പോഴും അമ്മയുടെ വാക്കുകൾ അലോസരപ്പെടുത്തുമെങ്കിലും പിന്നീടാണ് അതിന് പിന്നിലെ നന്മകളെ തിരിച്ചറിയുക. ഒരു പക്ഷെ അതിൽ പലരെയും അടുത്ത വരവിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറന്നു കളയേണ്ട വ്യക്തിത്വങ്ങൾ അല്ല അവരാരും തന്നെ. ഇന്നത്തെ തലമുറയിൽ നിന്ന് അവരുടെ അത്രയും നന്മകൾ നിറഞ്ഞ മുഖങ്ങൾ കണ്ടെത്താൻ പ്രയാസമാണ്.
മനസ്സുപോലെ വെളുത്ത വസ്ത്രങ്ങൾ അലക്കി തേച്ചു നടന്നിരുന്ന രാഘവമാമൻ. കുടുംബക്ഷേത്രം വളർത്തി വലുതാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. എല്ലാ കുടുംബവീടുകളിലും കയറിയിറങ്ങി, ചെറിയ സംഭാവനകൾ വാങ്ങി, എല്ലാവരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങി, അദ്ദേഹം ക്ഷേത്രവും കുടുംബങ്ങൾക്കിടയിലെ ഇഴയടുപ്പവും കൂട്ടായ്മയും പതിയെ പതിയെ വളർത്തിയെടുത്തു.
എല്ലായിടത്തും കയറിയിറങ്ങി ഉച്ചയാകുമ്പോൾ ആണ് വീട്ടിലേക്കെത്താറ്, ഇടവഴിയിൽ നിന്ന് കയറുമ്പോൾ തന്നെ അമ്മയെ ഉറക്കെ വിളിക്കും, “ചേടത്തി കുറച്ചു കഞ്ഞിവെള്ളം വേണം”.
പുറത്തെ പൈപ്പിൽ നിന്ന് കൈകാലുകൾ കഴുകി, മുഖത്തെ വിയർപ്പെല്ലാം മുണ്ടുകൊണ്ടു ഒപ്പിമാറ്റി വരാന്തയിലെ അച്ഛൻറെ ചാരുകസേരക്കടുത്തു തിണ്ണയിൽ അമർന്നിരുന്നു. മാതൃഭൂമി പത്രത്തിന് പിറകിലുള്ള അച്ഛനോട് മാമൻ പറയും, “ഉച്ചയായിട്ടും ചേട്ടൻറെ പത്രവായന കഴിഞ്ഞില്ലേ, അതോ ഇത് രണ്ടാമത്തെ വായനയാണോ? അവസാനകാലത്ത് സമയം പോകാൻ നമ്മൾ എന്തൊക്കെ വഴികൾ കണ്ടെത്തണം അല്ലെ ചേട്ടാ”.
പത്രം താഴ്ത്തി അച്ഛൻ മാമനോട് സംസാരിച്ചു തുടങ്ങും, അത് പിന്നെ അച്ഛൻറെ കൊളംബോ ജീവിതത്തെ കുറിച്ചും, ഭിലായ് ജീവിതത്തെ കുറിച്ചും, അവരുടെ ചെറുപ്പകാലത്തെ കഷ്ടപ്പാടുകളുടെ ഒരു ഓർമ്മപ്പെടുത്തലുകളും ആകും. ആ സംഭാഷണങ്ങൾ പലപ്പോഴും വളരെ നീളാറുണ്ട്.
വലിയ മൊന്തയിലെ കഞ്ഞിവെള്ളം കുടിച്ചു കഴിയുമ്പോൾ, വന്ന കാര്യം പറയും. അടുത്തതായി അമ്പലത്തിൽ നടക്കാൻ പോകുന്ന പണികളെ കുറിച്ചോ, അല്ലെങ്കിൽ പൂജകളെ കുറിച്ചോ, ഉത്സവത്തെ കുറിച്ചോ ആയിരിക്കും. ഇഷ്ടമുള്ളത് തന്നാൽ മതി. ഇഷ്ടമുള്ളത് എന്ന വാക്കാണ് എന്നും ഉപയോഗിക്കുക എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ഒരു നിർബന്ധവുമില്ല.
അമ്മയുടെ നിർബന്ധം കാരണം വരുമ്പോൾ അച്ഛനൊടൊപ്പം ഊണ് കഴിച്ചേ പോകാറുള്ളൂ. പരിപ്പും കുമ്പളങ്ങയും നാളികേരം അരച്ച് ചേർത്ത കറിയുടെ സ്വാദ് രാഘവമാമൻ വളരെ വലിയ ശ്വാസം എടുത്തു കറിയുടെ മണം ആസ്വദിച്ചനുഭവിച്ചാണ് ഊണ് കഴിക്കുക. ‘ചേടത്തി, ഉച്ചക്ക് ഇവിടേക്ക് എത്തുന്നത് ഇതിനാണ്’, ചോറിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത മോര് ചേർത്ത്, പപ്പടം പൊടിച്ചു കൂട്ടിക്കുഴച്ചു കഴിക്കുമ്പോൾ ചിലപ്പോൾ കണ്ഠമിടറി പറയും, “ഇങ്ങനെ കഴിക്കുമ്പോൾ എന്നോ പോയ്‌പോയ അമ്മയെ ഓർമ്മ വരും”.
അവസാനം വന്നപ്പോൾ അമ്മയെ ഓർമ്മിപ്പിച്ചത്രേ, മുരളിയോട് ഞാൻ ഒരു കിണ്ടി വാങ്ങി ഉമ്മറത്ത് വെള്ളം നിറച്ചു വെക്കാൻ പറഞ്ഞിരുന്നതാണല്ലോ, വരുമ്പോൾ കാല് കഴുകാൻ. അവൻ മറന്നോ? അമ്മ പറഞ്ഞു, കിണ്ടി ഇവിടെയുണ്ട് വൈകുന്നേരം എടുത്തുവെക്കാൻ മറക്കും, പിന്നെ അത് വെക്കാതെയായി.
രാഘവമാമയുടെ വീട്ടിൽ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. പുറത്ത് വെളിച്ചമൊന്നുമില്ല, എങ്കിലും ഒരു കുട്ടി വന്നു ആരാണ് എന്ന് ചോദിച്ചു. ഞാൻ രാഘവമാമയെ കാണാൻ വന്നതാണെന്ന് പറഞ്ഞു. ആ കുട്ടി എന്നെ അകത്തെ ഒരു മുറിയിലേക്ക് നയിച്ചു.
അരണ്ട വെളിച്ചമുള്ള ആ മുറിയിൽ ഒരു കട്ടിലിൽ രാഘവമാമ കിടക്കുന്നു. എന്നെ കുറെ നേരം നോക്കി, അപ്പോൾ ഞാൻ അച്ഛൻറെയും അമ്മയുടെയും പേരുകൾ പറഞ്ഞു. ഓർമ്മയുണ്ട് മോനെ, എത്രയോ തവണ അവിടെ വന്നു ചോറ് തിന്നതാണ്, കറികളുടെ നല്ല മണം വരുമ്പോൾ അതൊക്കെ ഓർമ്മ വരും.
അച്ഛൻ കുറെ നാൾ കിടന്നല്ലോ, അച്ഛന് ശേഷം ആ യോഗം എനിക്കാണ്. പത്തടി അകലെയുള്ള കക്കൂസിലേക്ക് നടക്കാനാവില്ല. ഒരാളെയും ബുദ്ധിമുട്ടിക്കാതെ പോകണം എന്നായിരുന്നു ആഗ്രഹം. ആ കണ്ണുകൾ നിറഞ്ഞു.
ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, ഒരിക്കൽ എങ്ങോ പോകാൻ തയ്യാറായി പോകുന്ന വഴിയിൽ ആയിരുന്നു. ആരോടോ സംസാരിച്ചുകൊണ്ടു നിന്നപ്പോൾ ശരീരത്തിൽ മിന്നൽ പോലെ ഒരു തേരോട്ടം, അവിടെ തന്നെ കുഴഞ്ഞു വീണു.
അന്ന് കാലൻ എൻറെ ജീവിതം എടുക്കാതെ തിരിച്ചു പോയി. സത്യത്തിൽ ഞാൻ കണ്ടിരുന്നു, മരണം ഒരു നിഴൽ പോലെ എന്നിലേക്ക് വരുന്നത്. എന്നാൽ അടുത്ത നിമിഷം തിരിഞ്ഞു നടന്നു കളഞ്ഞു. അനുഭവിക്കാൻ ബാക്കി കാണുമായിരിക്കും, അല്ലെങ്കിൽ എന്നെ അപ്പോൾ ഉപേക്ഷിച്ചു തിരിച്ചു നടക്കില്ലായിരുന്നു.
നീ എപ്പോഴും വൈകുന്നേരങ്ങളിൽ ആണല്ലോ വരാറ്. ഒരിക്കൽ ആരോ എൻറെ കൈയ്യിൽ വലിയ ഒരു തുക തന്നു പറഞ്ഞു പാമ്പിൻറെ കാവ് നന്നാക്കണമെന്ന്, ആരാണെന്ന് എനിക്കോർമ്മയില്ല. ചിലപ്പോൾ അങ്ങനെയാണ്, നാം പ്രതീക്ഷിക്കാത്ത, അറിയാത്ത ഒരാൾ ജീവിതത്തിൽ സഹായവുമായി എവിടെ നിന്നോ വരും.
അമ്മയ്ക്ക് സുഖമല്ലേ, എന്നേക്കാൾ എട്ടോ പത്തോ വയസ്സുകാണും ചേടത്തിക്ക്. എഴുന്നേറ്റ് നടക്കാൻ കഴിയുന്നത് ഭാഗ്യം.
കറുത്ത് കരുവാളിച്ച കൈകാലുകളിൽ ഉഴിഞ്ഞുകൊണ്ട് രാഘവമാമൻ പറഞ്ഞു, ഒന്നും നമുക്കായി കാത്തുനിൽക്കില്ല, കാലൻറെ അടുത്ത വരവിൽ എന്നെയും കൊണ്ടേ പോകൂ. എന്തിനും ഏതിനുമായി ഓടി നടന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ജീവിതം ഒരു കട്ടിലിലേക്ക് ഒതുങ്ങുമ്പോൾ ലോകം വളരെ ചെറുതായി തോന്നുന്നു. വെളിച്ചത്തിൽ നിഴലുകൾ നിറയുന്നതായും ചിലപ്പോൾ മങ്ങുന്നതായും തോന്നുന്നു.
ഞാൻ ഒരുപാട് സംസാരിച്ചല്ലേ, ക്ഷമിക്കുക. ആരും ചുറ്റിലും ഇല്ലാതെയാകുമ്പോൾ അക്ഷരങ്ങൾ വാക്കുകൾ കേൾക്കാൻ കൊതിയാകും, വായിക്കാൻ കഴിയാത്തതിനാൽ കേൾക്കുന്നത് ഒരു സുഖമാണ്, അച്ഛൻറെ കട്ടിലിനടുത്തിരുന്നു പാടിക്കൊണ്ടിരുന്ന റേഡിയോ എനിക്കോർമ്മയുണ്ട്. അടുത്ത് എപ്പോഴും ആരോ ഉള്ളതായി തോന്നുമെന്ന് അച്ഛൻ പറഞ്ഞതും എനിക്കോർമ്മയുണ്ട്. ഇവിടെ റേഡിയോ ഇല്ല.
നിനക്ക് പോകാൻ സമയമായെങ്കിൽ ഇറങ്ങിക്കൊള്ളു. പോകുമ്പോൾ അമ്പലത്തിൽ തൊഴാൻ മറക്കണ്ട, ഒപ്പം പുതുക്കിപ്പണിത പാമ്പിൻകാവിലും.
@കാവല്ലൂർ മുരളീധരൻ


4 Comments
നല്ല രചന. എല്ലാവർക്കും വേണ്ടി ജീവിച്ച ഒരു തലമുറയിലെ മനുഷ്യർ, വാർദ്ധക്യം തളർത്തി, മുറിയുടെ മൂലയിലേക്ക് ഒതുങ്ങുമ്പോൾ, അവർക്ക് ഓർമ്മിക്കാൻ ധാരാളമുണ്ടാകും. അവരെ സന്ദർശിക്കുന്നതു തന്നെ, അവർക്കു വേണ്ടി ചെയ്യാവുന്ന വലിയ നന്മയാണ്. ഹൃദയസ്പർശ്ശിയായ എഴുത്ത്.👌👍👏
Thank you so much
നല്ല കഥ
Thank you so much