കൂട്ടിക്കിഴിക്കാത്ത ബാല്യം
NLPS ലെ ഒന്നാം ക്ലാസിലെ ബഞ്ചിലിരുന്ന് കരഞ്ഞ കുട്ടിക്ക് ആശ്വസിപ്പിച്ച് തോളിൽ തട്ടിയവരെല്ലാം കൂട്ടുകാരായിരുന്നു. എന്നാലും കണ്ണീരുതുടച്ച് ചേർത്തുപിടിച്ചരികത്തിരുത്തിയവൻ ആയുഷ്കാല സൗഹൃദം പകർന്നു. നാലാം ക്ലാസു കഴിഞ്ഞ് LP സ്കൂളുവിട്ടപ്പോൾ നമുക്കിനി ഒരുമിച്ച് UHS ൽ ചേർന്നാൽ മതിയെന്നു തീരുമാനിച്ചത് കളിക്കൂട്ടിൻ്റെ കരുതലായിരുന്നു. അഞ്ചാം ക്ലാസിൻ്റെ ഡിവിഷൻ തിരിക്കൽ വന്നപ്പോൾ ഞങ്ങൾ തോളത്തു കൈയിട്ട് ഒരേ സ്വരത്തിൽ ഒരു ക്ലാസിൽ മതിയെന്നു ശഠിച്ചു. പാച്ചുവും കോവാലനും എന്നു ഞങ്ങളെയന്ന് വിളിച്ചത് ദേവിട്ടീച്ചറായിരുന്നു. ഒരു ബഞ്ചിൽ ഒരുമിച്ചിരുന്ന് ഞങ്ങളങ്ങനെ മുതിർന്നു.
കഥ പറയുമ്പോൾ
മാവിന്മേൽ കല്ലെറിയാനും ഇടികൂടാനും ഗ്രൗണ്ടിൽ മറ്റുള്ളവരെ വെല്ലുവിളിക്കാനും ഒരേടീമിൽ കളിച്ചു ജയിക്കാനും കോപ്പിയടിക്കാനും ഹോം വർക്കു ചെയ്യാനും സ്കൂളിലെ പോക്കുവരവിനും സിനിമ കാണാനും ക്രിക്കറ്റ് മാച്ചിനു പോവാനും ബാലരമയും പൂമ്പാറ്റയും അമ്പിളിയമ്മാവനും പോലുള്ള മാസികകൾ കൈമാറി വായിക്കാനും മറ്റും മറ്റും ഞങ്ങളുടെ കളിക്കൂട്ട് ഒരു കരുത്തായിരുന്നു. പത്താം ക്ലാസിലെ SSLC അവസാന പരീക്ഷയ്ക്ക് ഗ്രൗണ്ടിലെ കിളികളിക്കിടയിൽ ഞാൻ ഫൗൾ കാണിച്ച് അവനെ അടിച്ചുവെന്ന് തെറ്റിദ്ധരിച്ച് ഞങ്ങൾ വഴക്കുകൂടി. മാത്ത്സിൻ്റ ക്വസ്റ്റ്യൻ പേപ്പർ ഔട്ടായത് അവന് മുൻകൂർ കിട്ടിയിട്ടും എന്നെ മാത്രം കാണിച്ചില്ല. പബ്ലിക് എക്സാമിൻ്റെ പേപ്പർ ഔട്ടാവില്ലെന്നും അങ്ങനെ വന്നാൽ പരീക്ഷ ക്യാൻസൽ ചെയ്യുകയേയുള്ളൂവെന്നും കരുതി ഞാനത് സീരിയസ്സായി എടുത്തില്ല. കൂട്ടുകാരൊക്കെ ഞങ്ങളുടെ പിണക്കത്തെ എരികേറ്റി. തെറ്റ് എൻ്റേതാണോ അവൻ്റേതാണോ എന്ന് ഞങ്ങൾക്കും മനസ്സിലായില്ല. അന്ന് പരീക്ഷയെഴുതിയപ്പോൾ മുഴുവൻ ഞങ്ങളുടെ ബാല്യം ഇവിടെ വഴിപിരിയുകയാണെന്നു തോന്നി എൻ്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. വെറുതെ ഒരു പിണക്കത്തിൻ്റെ പുറത്ത് കൈവിട്ടുപോകാവുന്നത്ര ചെറുതായിരുന്നോ ഞങ്ങൾക്കിടയിലെ കൂട്ട് എന്നോർത്ത് എനിക്കു ശരിക്കും പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.
കണക്കുകൂട്ടൽ
മുന്നിലിരുന്ന അവൻ പെട്ടെന്ന് പരീക്ഷയെഴുതി ഹാളിനു പുറത്തേക്കു പോയപ്പോൾ എന്നെയൊന്ന് തിരിഞ്ഞു നോക്കി. ഇനിയൊരിക്കലും ഞങ്ങൾ തമ്മിൽ കാണില്ലെന്നു തോന്നിപ്പിക്കുംവിധം. ഏറ്റവും ഒടുവിൽ ആൻസർ ഷീറ്റ് കുത്തിക്കെട്ടിക്കൊടുക്കുമ്പോൾ മുഖം വാടിയതു ശ്രദ്ധിച്ച ദേവിട്ടീച്ചർ കളിയാക്കി, ‘എന്താടാ കൂട്ടുകാരെയൊക്കെ വിട്ടുപോവുന്നതിൻ്റെയാണോ? പരീക്ഷ നന്നായി എഴുതാൻ കഴിയാഞ്ഞാണോ? ഇനി കോളേജിലൊക്കെ പോയി പഠിച്ചൂടേടാ മണ്ടാ. സ്കൂളെന്നത് ഒരവസാനമൊന്നുമല്ല കുട്ടീ. ഞങ്ങളൊക്കെയെന്നും ഇവിടെയൊക്കെ കാണും. വലുതാവുമ്പോൾ വലിയ നിലയിലെത്തുമ്പോൾ ഒരീസം വരണം കേട്ടോ. ഞങ്ങൾക്കൊക്കെ അതു വലിയ സന്തോഷാണ്. പോയി വാ.’
സഹയാത്രികർ
കൂട്ടമണിക്കു ശേഷം സ്കൂൾ ഗേറ്റിൻ്റെ കിഴക്കേ സൈഡിൽ, അല്ലെങ്കിൽ സായ്പ്പിൻ്റെ പെട്ടിക്കടയ്ക്കു മുന്നിൽ, അതുമല്ലെങ്കിൽ പള്ളി ഗേറ്റിൻ്റവിടെ അവൻ കാത്തു നില്പുണ്ടാവുമായിരുന്നു. അവിടെയെങ്ങുമില്ലെങ്കിൽ അവൻ വീട്ടിൽ പോയിട്ടുണ്ടാവും. ഇരുനൂറു മീറ്ററു കഴിഞ്ഞാൽ ഇടത്തോട്ടും വലത്തോട്ടും തിരിയാം, ഏതു ഭാഗത്തുകൂടിയാണോ പോയത് അവിടെ ഒരു തൂപ്പാെടിച്ചിടും. ഇടത്തോട്ടാണെങ്കിൽ കരിക്കട്ട കുന്നും വാട്ടർ ടാങ്കും ഇറക്കവും കഴിഞ്ഞ് വാളൂർപ്പാടത്ത് കുട്ടംകുളത്തിൻ്റെയവിടെ കലുങ്കിന്മേൽ ഇത്തിരിനേരം ഇരിക്കും. വഴിപിരിഞ്ഞു പോന്ന ഞങ്ങൾ അവിടെ സംഗമിക്കും. കുളത്തിൽ കുറച്ചു നേരം നോക്കിയിരിക്കും ഒരു കല്ലെടുത്തെറിഞ്ഞിട്ട് തിരിച്ചുപോരും. വലത്തോട്ടാണെങ്കിൽ സൊസൈറ്റി പീടിക കഴിഞ്ഞ് കനാൽ ബണ്ടു വഴി നടന്ന് കനാലുവന്നു ചാടുന്ന ഒരു കിണറും പിന്നീട് തുരങ്കം പോലെ റോഡുമുറിച്ചൊഴുകുന്ന തോടുമുണ്ട്. അവിടെ ഇത്തിരി നേരമിരിക്കും. വെള്ളമൊഴുകുന്നതും പോത്തിനെ കുളിപ്പിക്കുന്നതും കണ്ട് നടന്ന് ഷാപ്പിൻ്റെയവിടന്ന് അവൻ വീട്ടിലേക്കുതിരിയും ഞാൻ കുറച്ചുകൂടി നടന്ന് അമ്പലപ്പറമ്പും മനേമയുടെ തൊടിയും കടന്ന് പാടവരമ്പത്തൂടെ വീട്ടിലെത്തും. മൂന്നാലു കിലോമീറ്ററുള്ള വഴിനടപ്പ് ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ഒരു ശൂന്യതയായിരുനു. ഇനി ഒറ്റയ്ക്കു നടന്നുപോകണമല്ലോയെന്ന ആശങ്ക. കാരണം അവനെന്തായാലും കാത്തുനിൽക്കില്ലല്ലോ? കാലുകൾക്ക് ഭാരം കൂടുംപോലെ. ഗേറ്റിനടുത്തേക്ക് നടന്നെത്താത്തപോലെ. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയെന്നു തോന്നി.
സഹപാഠികൾ
എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൻ സായ്പ്പിൻ്റെ കടയ്ക്കപ്പുറം കാത്തു നിന്നിരുന്നു. ഇറുക്കിപ്പിടിച്ച മുഖത്തോടെ, എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാതെ ഞങ്ങൾ മുമ്പും പിമ്പുമായി നടന്നു. വഴി തിരിയുന്നിടത്തെത്തിയപ്പോൾ അവനൊരു ചില്ല പറിച്ച് അടുത്ത പറമ്പിലേക്കെറിഞ്ഞ് തിരിഞ്ഞു നിന്നു. അവൻ ഇടത്തോട്ടു പോയാൽ ഞാൻ വലത്തോട്ടു പോവും എന്നു മനസ്സിൽ കണക്കുകൂട്ടി ശങ്കിച്ചുനിന്നു, ‘നമുക്ക് വലത്തേ വഴിയിലൂടെ പോകാം’ അല്ലേന്നു ചോദിച്ച് അവൻ നടന്നപ്പോൾ ഞാനൊപ്പമെത്തി അവനെ കെട്ടിപ്പിടിച്ചു. അത്രയേയുണ്ടായിരുന്നുള്ളു ഞങ്ങളുടെയൊക്കെ വഴക്ക്. അന്ന് കനാലിൽ ചാടിക്കുളിച്ച് ഉടുപ്പൊക്കെ നനച്ചാണ് ഞാൻ വീട്ടിൽ ചെന്നു കയറിയത്.
എഴുതാത്ത പുസ്തകം
കണക്കു പരീക്ഷയുടെ 4 മാർക്ക് കുറഞ്ഞതുകൊണ്ട് എനിക്ക് ഫസ്റ്റ് ക്ലാസു കിട്ടിയില്ല. അവന് കൃത്യം ഫസ്റ്റ് ക്ലാസും കിട്ടി. ഇഷ്ടപ്പെട്ട കോളേജിൽ അഡ്മിഷനും. അച്ഛന് ഒരാക്സിഡൻ്റു പറ്റിയതുകൊണ്ടും മാർക്ക് കുറഞ്ഞതു കൊണ്ടും എനിക്ക് വേറെ കോളേജിൽ ചേരേണ്ടി വന്നു. വായനശാലകൾ തെണ്ടിയും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ചും കൈമാറിയും പരസ്പരം ഡിസ്കസ്സു ചെയ്തും, വളഞ്ഞും പിരിഞ്ഞും തെളിഞ്ഞും ഒരേ പുസ്തകത്തിൻ്റെ ഏടുകൾപോലെ, എന്നാൽ വ്യത്യസ്തമായ അദ്ധ്യായങ്ങൾപോലെ, ഞങ്ങളിപ്പോഴുമുണ്ടിവിടെ. അങ്ങിനെയുമാകാം സൗഹൃദങ്ങൾ.
കാലങ്ങളോ സ്ഥലങ്ങളോ അർത്ഥമില്ലാത്ത വാക്കുകളോ ഒന്നുമല്ല കൂട്ടുകാരുടെ നിർവ്വചനം. ചെറുപ്പത്തിൽ നമ്മൾ ജയിക്കാനോ തോൽക്കാനോ വേണ്ടിയല്ലാതെ പാടുപെടുമ്പോൾ പരസ്പരം ചിരിക്കാൻ കഴിയുന്നയാ നിഷ്കളങ്കതയുണ്ടല്ലോ അതാവാം ചിലപ്പോൾ സൗഹൃദം. ചിലപ്പോൾ വളരെ പ്രയാസപ്പെട്ട് നടന്നെത്തുന്ന ദൂരങ്ങൾ, ചിലപ്പോൾ എളുപ്പത്തിൽ അടുത്തെത്തുന്ന തിരിച്ചറിവുകൾ. നിന്നിലേയ്ക്ക് ഞാൻ നടന്നെത്തിയാലും എന്നിലേയ്ക്ക് നീയാണെങ്കിലും നമുക്കിടയിലെ ദുരവസ്ഥകളുടെ ദൂരങ്ങൾ താണ്ടിയാൽ എല്ലാം സരളമാവും.
നന്ദി.


1 Comment
മികച്ച എഴുത്ത്.👍