കൂട്ടിക്കിഴിക്കാത്ത ബാല്യം NLPS ലെ ഒന്നാം ക്ലാസിലെ ബഞ്ചിലിരുന്ന് കരഞ്ഞ കുട്ടിക്ക് ആശ്വസിപ്പിച്ച് തോളിൽ തട്ടിയവരെല്ലാം കൂട്ടുകാരായിരുന്നു. എന്നാലും കണ്ണീരുതുടച്ച് ചേർത്തുപിടിച്ചരികത്തിരുത്തിയവൻ ആയുഷ്കാല സൗഹൃദം പകർന്നു. നാലാം ക്ലാസു കഴിഞ്ഞ് LP സ്കൂളുവിട്ടപ്പോൾ നമുക്കിനി ഒരുമിച്ച് UHS ൽ ചേർന്നാൽ മതിയെന്നു തീരുമാനിച്ചത് കളിക്കൂട്ടിൻ്റെ കരുതലായിരുന്നു. അഞ്ചാം ക്ലാസിൻ്റെ ഡിവിഷൻ തിരിക്കൽ വന്നപ്പോൾ ഞങ്ങൾ തോളത്തു കൈയിട്ട് ഒരേ സ്വരത്തിൽ ഒരു ക്ലാസിൽ മതിയെന്നു ശഠിച്ചു. പാച്ചുവും കോവാലനും എന്നു ഞങ്ങളെയന്ന് വിളിച്ചത് ദേവിട്ടീച്ചറായിരുന്നു. ഒരു ബഞ്ചിൽ ഒരുമിച്ചിരുന്ന് ഞങ്ങളങ്ങനെ മുതിർന്നു. കഥ പറയുമ്പോൾ മാവിന്മേൽ കല്ലെറിയാനും ഇടികൂടാനും ഗ്രൗണ്ടിൽ മറ്റുള്ളവരെ വെല്ലുവിളിക്കാനും ഒരേടീമിൽ കളിച്ചു ജയിക്കാനും കോപ്പിയടിക്കാനും ഹോം വർക്കു ചെയ്യാനും സ്കൂളിലെ പോക്കുവരവിനും സിനിമ കാണാനും ക്രിക്കറ്റ് മാച്ചിനു പോവാനും ബാലരമയും പൂമ്പാറ്റയും അമ്പിളിയമ്മാവനും പോലുള്ള മാസികകൾ കൈമാറി വായിക്കാനും മറ്റും മറ്റും ഞങ്ങളുടെ കളിക്കൂട്ട് ഒരു കരുത്തായിരുന്നു. പത്താം ക്ലാസിലെ SSLC അവസാന പരീക്ഷയ്ക്ക് ഗ്രൗണ്ടിലെ കിളികളിക്കിടയിൽ…
Author: KRISHNAN M.K.
മഞ്ഞാശ്വിനം ആശ്വിനത്തിലെ പൂക്കൾക്ക് ഒരു ചെടിപ്പിക്കുന്ന മഞ്ഞനിറമാണെന്നു പറഞ്ഞത് ഉന്മാദം പെരുക്കുന്ന കഥയുടെ ഓരത്തിരുന്ന് വായിപ്പിച്ച സേതുവാണ്. പാണ്ഡവപുരത്തേക്കും നിയോഗത്തിലേയ്ക്കും അറിയാത്ത വീഥികളിലൂടെ സഞ്ചരിച്ച പ്രാന്തൻ. ഓർമ്മയിലിപ്പോഴും ആ ‘യെല്ലോ ക്യാൻവാസ്’ കാലം ചായംതേച്ച് മിനുക്കുന്നുണ്ട് വിഷുവുമായി ചേർന്നുനിന്നുകൊണ്ട്. മഞ്ഞപ്പരവതാനി വിരിച്ച ഓർമ്മകൾ മഞ്ഞ അരളിപ്പൂക്കൾ വീണു കിടക്കുന്ന വഴിയിലൂടെ കൊന്നപ്പൂക്കൾ തെളിഞ്ഞ വാനത്തിലൂടെ കണിവെള്ളരികളുടെ മഞ്ഞവെയിൽ മരണങ്ങളിലൂടെ മഞ്ഞപ്പട്ടുടയാടയണിഞ്ഞ കണിക്കാഴ്ചകളിലൂടെ അച്ഛൻ തരാറുള്ള സ്വർണ്ണനാണയം പോലുള്ള കൈനീട്ടത്തിലൂടെ ഓർമ്മയിൽ ഒന്നു കൈനീട്ടിയാൽ തൊടാവുന്നത്ര അടുത്തുണ്ട് വിഷുസ്മൃതികൾ. ഏപ്രിൽ ലോസ് ‘ഏപ്രിൽ നീ പാവം, എനിക്കറിയില്ല നിൻ ക്രൂരത’ എന്ന തിളയ്ക്കുന്ന വെയിലും വേവും വേപഥുവും പുരണ്ട ഓയെൻവിയുടെ വരികൾ ഉള്ളിൽനിന്നുമൂർന്നു പോവാത്തത് അതിൽ വിഷുവും കൂടിയുള്ളതുകൊണ്ടാണ്. മഞ്ഞവെയിൽ പരന്ന മരണങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണെല്ലാ ഏപ്രിലും കടന്നുവരുന്നത്. കാഴ്ചയുടെ ദുരന്തം ‘പൂക്കാതിരിക്കാൻ എനിക്കാവതില്ല, വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ’ എന്ന അയ്യപ്പപ്പണിക്കരുടെ വരികൾ വഴിയിൽ വീണുപോവാത്തത് തല്ലിക്കൊഴിച്ചും കീറിപ്പറിച്ചും നഗ്നമാക്കിയതും ബലാത്സംഗം ചെയ്യപ്പെട്ടതുമായ കൊന്നകളിപ്പോഴും…
സ്ക്രിപ്റ്റ് എഴുത്ത് എന്നത് എനിക്ക് ജീവിതത്തിൻ്റെ തീക്ഷ്ണാനുഭവങ്ങൾ തന്നെയാണ്. ഒരുപാടു മുറിപ്പെടുത്തിയവയും മുറിവുണങ്ങിയവയും പക നിറഞ്ഞതും ദു:ഖം പങ്കുവച്ചവയും ജീവിതം അപഹരിച്ചതും സന്തോഷങ്ങളിൽ കണ്ണീരു വീഴ്ത്തിയതുംപോലുള്ള ദുരനുഭവങ്ങൾ എഴുതി വരുമ്പോൾ മനസ്സിനൊരാശ്വാസമാണ്. പൊറുത്തിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന മുറവിൻ്റെ പൊറ്റകൾ മാന്തിയിരിക്കുമ്പോൾ മനസ്സിൽ ഒരൊറ്റ വാക്ക് തെളിയും, ഒരു വാചകം ഉരുത്തിരിഞ്ഞു വരും, പിന്നെ അതു നമ്മെ കഥയിലേയ്ക്കും കാര്യത്തിലേയ്ക്കും കളിയിലേയ്ക്കും കണ്ണീരിലേയ്ക്കും വലിച്ചിഴച്ചുകൊണ്ടു പോവും. ഒടുവിൽ എഴുത്തിൽ കുത്തി നിർത്തിയ ശാന്തമായൊരു വിരാമത്തിലേയ്ക്ക് നടത്തും. അങ്ങനെക്കൂടിയാണ് നാം ജീവിതത്തിലെ ചില വിഷമഘട്ടങ്ങൾ മറികടക്കുന്നത്. പൊറുത്തു എന്നതുകൊണ്ട് മറികടക്കാനേ കഴിയൂ, അതിനെ പിന്നീടൊരിക്കലും ഇഷ്ടപ്പെടാനോ ഓർക്കാതിരിക്കാനോ പറ്റില്ല. ഓർമ്മകളുടെ ഒഴികഴിവിൽ ഒരിടം എന്നുമാത്രം. സ്കിറ്റ് നർമ്മം എന്ന വാക്കിലാണ് ഞാനിപ്പോൾ എൻ്റെയെല്ലാ തീക്ഷ്ണതയേയും എരിച്ചുകളയുന്നത്. കാരണം ചിരിക്കാൻ കഴിയുന്ന ഏക ജീവിയായ മനുഷ്യർ അതുകൂടി മറന്നുപോയാൽ പിന്നെയെന്തിനു കൊള്ളാം ജീവിതം. ആത്യന്തികമായി ട്രാജഡിയിൽപ്പോലും ഒരു കോമഡിയുണ്ട്. മരണവീട്ടിലാണ് ഇന്നത്തെ ഏറ്റവും വലിയ കോമഡി സ്കിറ്റ്…
വി ഫോർ വിക്ടറി ഈ ലോകം വിജയിക്കുന്നവരുടേതു മാത്രമാണെന്ന സമവാക്യമാണ് എവിടെയും കേൾക്കുന്നത്. അതുകൊണ്ടാണവ സ്വന്തമാക്കാൻ നമ്മളെല്ലാമിത്ര സ്വാർത്ഥത ചേർത്തുവച്ച് അതിനുവേണ്ടി പരിശ്രമിക്കുന്നത്. കുട്ടികളെ നമ്മൾ തോൽക്കാൻകൂടി പഠിപ്പിക്കണം എന്നുപറഞ്ഞാൽ എന്നെയവർ സ്കൂളിനു പുറത്താക്കും. കാരണം അത്തരമൊരു സൂചന പോലും കരിക്കുലത്തിനു പുറത്തുള്ള ഔട്ട് ഓഫ് സിലബസ് സബ്ജക്റ്റാണിന്ന്. സ്വപ്നങ്ങളുടെ ചന്ത സ്വപ്നങ്ങൾ സ്വന്തമാക്കിയവരും സ്വപ്നം പൂവണിഞ്ഞവരും സ്വപ്നസമാനമായ ജീവിതം കൈവരിച്ചവരും സോഷ്യൽ മീഡിയയിൽ വന്നിരുന്ന് മോട്ടിവേഷനും കൗൺസിലിംഗും ഇൻഫ്ലുവൻസിംഗ് പ്രസംഗവും നേട്ടങ്ങളുടെ പ്രഹസനവും ഘോഷിച്ച് ആഘോഷം നടത്തുമ്പോൾ മറ്റുള്ളവർ അത്ഭുതത്തോടെയത് വീക്ഷിക്കേണ്ട കാര്യമൊന്നുമില്ല. കാരണം അതിൽ പകുതിയും തട്ടിപ്പും നുണയും മാർക്കറ്റിങ്ങ് സ്ട്രാറ്റജിയും എഴുതിയുണ്ടാക്കിയ കഥയുമാണ്. ശരിയാണ്, അതിൻ്റെ ആധികാരികതയും അവസ്ഥയും അന്തർനാടകങ്ങളും നമുക്ക് നോക്കേണ്ടതില്ല, കണ്ടൻ്റ് കണ്ടറിഞ്ഞാൽ മതിയല്ലോ എന്നത്. എന്നാലും നമ്മെ സ്വാധീനിപ്പിക്കുന്നതിൻ്റെ സത്യാവസ്ഥകൂടി അറിയാനുള്ള അവകാശമുണ്ട് ഒരു ശരാശരി വ്യൂവർക്ക്, വായനക്കാരന്, പ്രേക്ഷകന്, കാണികൾക്ക്. സ്വപ്നാസ്വസ്ഥം സ്വപ്നം കാണാത്ത മനുഷ്യരില്ല. എന്നാൽ അതിൽ പകുതിയും നമുക്കർഹതപ്പെട്ടതല്ലെന്നു വയ്പ്പിക്കുന്നതാണ്…
നിഴൽപ്പോടുകൾ മരിച്ചവരുടെ നിഴൽ മാത്രം മാഞ്ഞു പോകുന്നില്ല. ചിലപ്പോൾ ഉറക്കത്തിനും ജാഗ്രത്തിനുമിടയിൽ, ചിലപ്പോൾ സ്വപ്നത്തിനും പേടികൾക്കുമിടയിൽ, ചിലപ്പോൾ എഴുത്തിനും വായനക്കുമിടയിൽ, ചിലപ്പോൾ വാക്കിനും അർത്ഥത്തിനും വ്യാപ്തിക്കും വ്യാകരണത്തിനുമിടയിലൂടെ അവരങ്ങനെ നിഴലായൊഴുകും. പഴയ പ്രണയങ്ങളുടെ വളപ്പൊട്ടും മയിൽപ്പീലിത്തുണ്ടും ഓട്ടോഗ്രാഫിലെ ഹൃദയംഗമമായ വാക്കുകളും ഇടയ്ക്കിടയ്ക്ക് പൊങ്ങിവരുമ്പോലെ. അനുശോചനം മറവി ബാധിക്കാത്ത സമൂഹത്തിൻ്റെ ഓർമ്മകളെ വീണ്ടെടുക്കലാണ് സ്മരണകൾ. മരിച്ചുപോയ മനുഷ്യരുടെ വിരല്പാടുകൾ പതിഞ്ഞ സ്മാരകങ്ങൾ, പറഞ്ഞു പൂർത്തിയാക്കാത്ത സൗഹൃദങ്ങൾ, എഴുതിത്തീരാത്ത വരികൾ, ഇതൊക്കെ വർത്തമാനത്തിലേക്ക് വിളിച്ചൊരുക്കുന്ന അനുസ്മരണങ്ങൾ കാലോചിതമായ ഒരു നാട്ടുവഴിത്താരയാണ്. അതിലൂടെ നടക്കാൻ ശ്രമിക്കുന്നവരാണ് നമ്മളൊക്കെ. നിഴലുകൾക്കു മുകളിലൂടെയുള്ള വർത്തമാനത്തിൻ്റെ ആഴത്തിലുള്ള വഴിത്താരകൾ. വാദപ്രതിവാദം നേരിനും നുണയ്ക്കുമിടയിലൂടെ നമ്മുടെയൊക്കെയൊരു ജഡ്ജിംഗ് പാനലുണ്ട്. സോഷ്യൽ മീഡിയയിലെ അൺ എത്തിക്സ് ഇലാബറേഷനിലൂടെ. നിഴലുപോലെ പതുങ്ങി നിന്ന്, നിറം മാറി, വേഷം മാറി, മെനകെട്ടും മെക്കട്ടു കേറിയും. നിഴൽ മാറുമ്പോൾ അവിടെ ചിലപ്പോൾ ഒന്നുമുണ്ടാവില്ല അല്ലെങ്കിൽ നമ്മൾ പറഞ്ഞു പിടിപ്പിച്ചതിനേക്കാൾ വിരുദ്ധമായി ചിലത് തെളിഞ്ഞു വരും. എന്തായാലും ഒടുവിൽ…
പൊതു ഗതാഗതം ഉഭയസമ്മതം അഥവാ പരസ്പര മോഹസഹിതം എന്ന വിഹിതത്തിലാണ് ഇന്നത്തെ നിയമം അവിഹിതത്തെ അളക്കുന്നത്. പ്രണയമില്ലാത്ത പൊട്ടന്മാർക്ക് മതിലിൻ്റെ ഉയരമോ, രാത്രിയിൽ തലയിൽ മുണ്ടിട്ടുള്ള ഒളിച്ചു പോക്കോ, അന്യരുടെ അകത്തേക്കുള്ള ഒളിഞ്ഞുനോട്ടമോ, പ്രമുഖരുടെ മുട്ടലോ ഒന്നും അറിയില്ലെന്നാണ് ട്രാൻസ്പോർട്ട് മന്ത്രി പറയുന്നത്. അവിഹിതം എന്നത് അശ്ലീലമായ ഒരു വാക്കാവുന്നത് അതിൽ കാമം മാത്രമേയുള്ളൂവെന്നതുകൊണ്ടാകാം. ലൈംഗികമായ ശാരീരിക വൈകൃതത്തെയിനി മന്ത്രിമാനുവൽ പ്രകാരം പ്രണയമായി അംഗീകരിച്ചിട്ടുണ്ടോ, എന്തോ? പരാതിയില്ലെങ്കിൽ ഇത്തരം പബ്ലിക് പരിപാടികൾ കൊള്ളാമത്രേ. കൂട്ടിക്കൊടുപ്പിൻ്റെ കുടുംബപ്രശ്നമാണെങ്കിൽ അതിനെ സർക്കാർ വക വ്യാപാരക്കരാർ കോമ്പൻസേഷൻ കൊണ്ട് പരിഹരിച്ച് ഒതുക്കാവുന്നതേയുള്ളത്രേ. പൊതുഗതാഗതത്തിൽ ഇമ്മോറൽ ട്രാഫിക്ക് പെടില്ലത്രേ… പബ്ലിക്ക് ടോയ്ലറ്റ് ഏറ്റവും കൂടുതൽ അവിഹിതം രേഖപ്പെടുത്തപ്പെടുന്നത് പൊതുവിടങ്ങളിലാണ്. അപദാനങ്ങളും അപഖ്യാതികളും അപരദൂഷണങ്ങളും അപ്രഖ്യാപിത പ്രണയങ്ങളും അവിഹിതങ്ങളും അശ്ലീലചിത്രങ്ങളും വരച്ചിടുന്ന പബ്ലിക് ടോയലറ്റു ചുവരുപോലുള്ള സോഷ്യൽമീഡിയ എഴുത്ത്. അക്ഷരത്തെറ്റോടെയും അഭംഗിയോടെയും എഴുതുന്നവയും ആകാംക്ഷയുടെ ഫോൺ നമ്പറുകളും ആരുടേയോ മുഖച്ഛായയും മറ്റും എത്ര പെട്ടെന്നാണെന്നോ വൈറലാവുന്നത്. ഞരമ്പന്മാരും സൈക്കോകളും…
പെണ്ണൊരു തീ പെണ്ണിലൊരു തീയുണ്ട് എപ്പോഴും, അതാണവരെ പെണ്ണൊരുത്തിയാക്കുന്നത്.. മറ്റുള്ളവരുടെ ജീവിതം വേവുന്നതാണോ, അവളുടെ തന്നെ ആവലാതികൾ പുകയുന്നതാണോ, ആരെങ്കിലുമൊക്കെ ഊതിക്കത്തിക്കുന്നതാണോ സമൂഹത്തിൻ്റെ പരദൂഷണം പഴുപ്പിക്കുന്ന സദാചാരസമൂഹത്തിൻ്റെ കിണ്ണാംകൃതിയാണോ അതെന്നു ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. താങ്ങും തണലുമില്ലാത്ത സാമൂഹ്യപാഠത്തിൽ തനിയെനിന്നു ജീവിച്ചവർക്കീ വനിതാദിനത്തിൽ ഫെമിനിസത്തിൻ്റെ പ്രഹസനത്തിരി കത്തിക്കാൻ സമയമൊന്നുമുണ്ടാവുകയില്ല. സ്ഥലത്തെ കുപ്രസിദ്ധ സ്ത്രീ ഞങ്ങടെ നാട്ടിലെ ആസ്ഥാന പ്രമുഖസ്ത്രീയായിരുന്നു മങ്കമ്മ. ആൺപോരിമയുള്ള പെണ്ണുമ്പിള്ള. അവളെപ്പേടിച്ചാരും നേർവഴി നടപ്പീല എന്നു പറയുമ്പോലെയായിരുന്നു ആയമ്മയുടെ എടുപ്പും നടപ്പും ജീവിതവും. കവലയിലിരുന്ന് വളിപ്പും പരദൂഷണവും പെണ്ണുങ്ങളെക്കുറിച്ച് കൊള്ളരുതായ്കയും പറയുന്ന, പണിയൊന്നുമില്ലാത്ത കവലനിരങ്ങികൾ മങ്കമ്മയുടെ തലവെട്ടം കണ്ടാൽ എണീറ്റു പോവുന്നതു കാണാമായിരുന്നു. ചായക്കടയിൽ പേപ്പറും വായിച്ച് വളിച്ച രാഷ്ട്രീയവും വായിൽനോട്ടവുമായിരിക്കുന്നവർ മങ്കമ്മ കയറിവന്നാൽ പെട്ടെന്ന് നിശ്ശബ്ദരാവും. കള്ളുംകുടിച്ച് തെറിയും തേപ്പുമായി വഴിനിരങ്ങിപ്പോവുന്നവർ മങ്കമ്മയെക്കണ്ടാൽ ഒതുങ്ങി നിൽക്കും, തലയിൽക്കെട്ടഴിച്ച് വാപൊത്തി വിനീതരാവും. ഇതൊക്കെ കണ്ട എനിക്ക് ചെറുപ്പത്തിൽ അവരോട് ആരാധന തോന്നിയിരുന്നു. പലഹാരം അച്ഛന് കൊച്ചീഷ്ണമ്മാൻ്റെ ചായക്കടയിൽ…
പാട്ടുപുഴ ആർഷഭാരതത്തിൻ്റെ അടിയൊഴുക്കുകളിലെവിടെയോ പി. കുഞ്ഞിരാമൻ നായരുടെ കവിത കൂലംകുത്തിയൊഴുകുന്നുണ്ട്. പ്രണയവും പച്ചപ്പും പ്രകൃതിയും നിത്യകന്യകയും നീരാട്ടുനടത്തുന്ന കളിയച്ഛൻ്റെ സമസ്തകേരളം. പി. ഒ. വള്ളത്തോളിൻ്റെ കവിതയുടെ ചെറുതുരുത്തിൽ കലാമണ്ഡലത്തിൻ്റെ കളിവിളക്കുകൂടി തെളിയുന്നുണ്ട്, പുഴയിലത് പെണ്ണിനേപ്പോലെ മുഖംനോക്കുന്നുമുണ്ട്. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം കടന്ന് വള്ളുവനാട്ടിൻ്റെ വളവു തിരിയുമ്പോൾ നിള കഥ പോലെ എം ടി യുടെ കുമ്പിളിൽ കുരുക്കുന്നു. ഓളവും തീരവും ചേരുന്നിടത്ത് നിർമ്മാല്യംപോലെ നിളയിലെ നഖക്ഷതങ്ങൾ, ‘നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തേ വൈകിവന്നു പൂന്തിങ്കളേ…’ പുകൾപെറ്റ കഥകൾ തിരുനാവായിലെ പുഴ, കഥയും കലയും അരുംകൊലയും മാമാങ്കവും പുനർജ്ജനിയും മാർക്കണ്ഡേയൻ്റെ ചിരഞ്ജീവനവും കലർന്ന് ബലിച്ചോറു പോലെ കുതിർന്നൊഴുകുന്നു. ആത്മാക്കളുടെ അനന്തമായ കാത്തിരിപ്പ്. നാവാമുകുന്ദൻ്റെ നീണ്ട മൗനം. മാഘമഹോത്സവത്തിൻ്റെ മഹാകുംഭമേള. തിരൂരിലെ തുഞ്ചൻപറമ്പിലെ തത്തയും കയ്ക്കാത്ത കാഞ്ഞിരത്തിൻ്റെയിലയുംചേർത്ത് എഴുത്തച്ഛന്മാർ നിലത്തെഴുത്തു പഠിപ്പിച്ചത്. കഥയമമ കഥയമമ കഥകളതിസാദരം… ത(ക)ണ്ണീർത്തടങ്ങൾ ചമ്രവട്ടത്തെ ചാഞ്ഞപുഴയുടെ ചുഴികളിലെവിടെയോ സി. രാധാകൃഷ്ണൻ്റെ കഥയും പരുവപ്പെടുന്നുണ്ട്. ‘പുഴ മുതൽ പുഴവരെ’ നീളുന്നതും ‘എല്ലാം…
വീട് ഒരു വിഷയമാവുമ്പോൾ ‘വെയർ എവർ ഐ ഗോ ഐ ടെയ്ക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്നു പറഞ്ഞത് ഒരുന്നതവിദ്യാഭ്യാസമന്ത്രിയാണ്. അതുകേട്ട് വിഡ്ഡിത്തരം പറയുന്നതിന് വിദ്യാഭ്യാസം ഒരു തടസ്സമല്ലെന്നും വിദ്യാഭ്യാസമില്ലാത്തവർക്കും മന്ത്രിണിയാകാമെന്നും പറഞ്ഞവരുണ്ട്. തലയിൽ അറിവ് എന്ന പാണ്ഡിത്യമില്ലാത്തവർക്ക് എല്ലാം അരിയാഹാരം തിന്നാനുള്ള ഒരു വിടുവായത്തം മാത്രം. അവരെ ചുമക്കുന്നവർക്ക് വിദ്യാഭ്യാസമുള്ളവരെ കാണുമ്പോഴുണ്ടാകുന്ന ചൊരുക്കാണ് വെളിവില്ലാത്തരം വിസ്തരിക്കുന്ന ന്യായീകരണ പുരാവൃത്തം. സാധാരണക്കാർക്ക് ഇത്തരം വർത്തമാനങ്ങൾ മാത്രമേ രുചിക്കൂവെന്നു പറയുന്നിടത്ത് വിദ്യാഭ്യാസം വെറും പരിഹാസ പച്ചപ്പരിഷ്കാരം. വീടുവിട്ടു പോവേണ്ടി വന്നവർ പ്രവാസികളാണ് ഏറ്റവും കൂടുതൽ വീട്ടുസ്വപ്നങ്ങൾ കാണുന്നത്. നാട്ടിൽ ചുവടുറപ്പിക്കാനുള്ള ഇത്തിരിയിടം. കൂടൊരുക്കാനുള്ള കുഞ്ഞു സ്വപ്നം. കുടുംബം കെട്ടിപ്പടുക്കാനുള്ള ത്യാഗം. ഇതൊക്കെയാണ് അവരെ മണലാരണ്യത്തിലും മരംകോച്ചുന്ന തണുപ്പിലും ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തതയിലും ആടുജീവിതങ്ങളിലും തളച്ചിടുന്നത്. ഹൗസിങ്ങ് ലോണും പ്രോപ്പർട്ടി ലോണും വാഹന ലോണും വിദ്യാഭ്യാസ ലോണും വിവാഹലോണും പോലുള്ള ഗഡുക്കളുടെ EMI അടച്ചടച്ച് ഇല്ലാതാവുന്ന ഹോം എലോണുകൾ. ഒടുവിൽ കരിന്തിരി…
പെങ്ങന്മാരുടെയൊക്കെ കല്യാണം കഴിഞ്ഞ്, അച്ഛൻ മരിച്ചതിൻ്റെ ഉത്തരവാദിത്തങ്ങളും തീർത്ത്, ബോംബെ ജീവിതത്തിൻ്റെ വടുക്കളും മരണാസന്നതകളും തൂത്തെറിഞ്ഞ്, ആരുടെയൊക്കെയോ പുണ്യം കൊണ്ട് ഒരു സർക്കാർ ജോലിക്ക് കയറിയപ്പോഴാണ് വയസ്സായ അമ്മയ്ക്കും ഇരുട്ടിലായ വീടിനും ഏകാന്തമായ ഒരുപ്പോക്കിനും വിരാമമിടാൻ ഒരു കല്യാണം കഴിക്കാമെന്നു ചിന്തിച്ചത്. ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുമായി കാര്യങ്ങൾ ഒത്തുവന്നു. കുറച്ചു കടബാധ്യത തീർക്കാനും മറ്റുകാര്യങ്ങൾക്കുമായി അല്പം സ്ത്രീധനം വാങ്ങി. എല്ലാം തീർത്തു വന്നപ്പോൾ കല്യാണം ഒതുക്കത്തിലും ചുരുക്കത്തിലും പിശുക്കിയുമായിപ്പോയി. പന്തലുകാരുടേയും കാറ്ററിങ്ങുകാരുടേയും ഫോട്ടോഗ്രാഫറുടേയും ബസ്സുകാരുടേയും കണക്കു തീർത്തു വന്നപ്പോഴേക്കും രാത്രിയായി. ഉറക്കം വന്നു കണ്ണുമൂടുന്നുണ്ടായിരുന്നു. രണ്ടു വാതിലുകളുണ്ടായിരുന്ന മുറിയുടെ പിറകുവശത്തെ ഡോറടയുന്നില്ല, മുകളിലേയ്ക്കു നോക്കിയപ്പോൾ കൊത്തിയും വാക്കത്തിയും കോടാലിയുമൊക്കെ തിരുകി വച്ചിരിക്കുന്നു. കട്ടിലിനാണെങ്കിൽ കിരു കിരാന്ന് നല്ല ഒച്ചയോടെയുള്ള ആട്ടവും. ബൾബിന് ലൈറ്റു പോരെന്നു തോന്നി. ഫാനൊന്നും ഉഷാറായിട്ട് കറങ്ങുന്നുമില്ല. അടുത്തു വന്നു ചേർന്നു കിടന്ന പെൺകുട്ടിയോടു പറഞ്ഞതിത്രമാത്രം, അമ്മയും ഞാനും മാത്രമേയുള്ളൂ. എൻ്റെ ജോലിയാണെങ്കിൽ ഒന്നിനും സൗകര്യവും സമയവും ലീവും…
