നിഴൽപ്പോടുകൾ
മരിച്ചവരുടെ നിഴൽ മാത്രം മാഞ്ഞു പോകുന്നില്ല. ചിലപ്പോൾ ഉറക്കത്തിനും ജാഗ്രത്തിനുമിടയിൽ, ചിലപ്പോൾ സ്വപ്നത്തിനും പേടികൾക്കുമിടയിൽ, ചിലപ്പോൾ എഴുത്തിനും വായനക്കുമിടയിൽ, ചിലപ്പോൾ വാക്കിനും അർത്ഥത്തിനും വ്യാപ്തിക്കും വ്യാകരണത്തിനുമിടയിലൂടെ അവരങ്ങനെ നിഴലായൊഴുകും. പഴയ പ്രണയങ്ങളുടെ വളപ്പൊട്ടും മയിൽപ്പീലിത്തുണ്ടും ഓട്ടോഗ്രാഫിലെ ഹൃദയംഗമമായ വാക്കുകളും ഇടയ്ക്കിടയ്ക്ക് പൊങ്ങിവരുമ്പോലെ.
അനുശോചനം
മറവി ബാധിക്കാത്ത സമൂഹത്തിൻ്റെ ഓർമ്മകളെ വീണ്ടെടുക്കലാണ് സ്മരണകൾ. മരിച്ചുപോയ മനുഷ്യരുടെ വിരല്പാടുകൾ പതിഞ്ഞ സ്മാരകങ്ങൾ, പറഞ്ഞു പൂർത്തിയാക്കാത്ത സൗഹൃദങ്ങൾ, എഴുതിത്തീരാത്ത വരികൾ, ഇതൊക്കെ വർത്തമാനത്തിലേക്ക് വിളിച്ചൊരുക്കുന്ന അനുസ്മരണങ്ങൾ കാലോചിതമായ ഒരു നാട്ടുവഴിത്താരയാണ്. അതിലൂടെ നടക്കാൻ ശ്രമിക്കുന്നവരാണ് നമ്മളൊക്കെ. നിഴലുകൾക്കു മുകളിലൂടെയുള്ള വർത്തമാനത്തിൻ്റെ ആഴത്തിലുള്ള വഴിത്താരകൾ.
വാദപ്രതിവാദം
നേരിനും നുണയ്ക്കുമിടയിലൂടെ നമ്മുടെയൊക്കെയൊരു ജഡ്ജിംഗ് പാനലുണ്ട്. സോഷ്യൽ മീഡിയയിലെ അൺ എത്തിക്സ് ഇലാബറേഷനിലൂടെ. നിഴലുപോലെ പതുങ്ങി നിന്ന്, നിറം മാറി, വേഷം മാറി, മെനകെട്ടും മെക്കട്ടു കേറിയും. നിഴൽ മാറുമ്പോൾ അവിടെ ചിലപ്പോൾ ഒന്നുമുണ്ടാവില്ല അല്ലെങ്കിൽ നമ്മൾ പറഞ്ഞു പിടിപ്പിച്ചതിനേക്കാൾ വിരുദ്ധമായി ചിലത് തെളിഞ്ഞു വരും. എന്തായാലും ഒടുവിൽ അതൊരു നാണംകെട്ട എഴുത്തും വായനയുമാവും.
വായനാച്ചുരുളുകൾ
ഒരു കഥയുടെ കാലുകൾ നിലത്തുറയ്ക്കാതെ വന്ന് നമ്മുടെ ചിന്തയിൽ കുരുക്കുന്നു. തെളിവില്ലാത്തൊരു കേസിൻ്റെ വിഭ്രാന്തികൾ വലയമായി നമ്മെ പൊതിയുന്നു. സ്ഥലകാലങ്ങളുടെ വിശ്രാന്തികളിലേയ്ക്ക് വലിച്ചിഴക്കുന്നു. ചരിത്രം അച്ചടി കഴിഞ്ഞ് ആദിമദ്ധ്യാന്തങ്ങൾ നഷ്ടപ്പെട്ടു പോയ ഒരു കുത്തഴിഞ്ഞ പുസ്തകമാണ്. അതാണ് നമുക്കതിൽ കൂട്ടാനും കുറയ്ക്കാനും കൊഴുപ്പിക്കാനും അറപ്പിക്കാനുമാവുന്നത്. ഭാവി ഒരു ബ്ലാങ്ക് പേപ്പറാണ്. എന്നെഴുതിയാലും മാഞ്ഞു പോകാവുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെയീ വർത്തമാനത്തിൻ്റെ നിഴൽച്ചേലുകളാണ് ഉത്തമവും നല്ലതും നന്നായി വായിക്കാവുന്നതും. എന്നിട്ടുമതിലെങ്ങിനെയാണ് ഇത്രയധികം ഇരുട്ടുപരക്കുന്നത്.
നിഴൽ നിജമാകിറത്
കുട്ടിയെ പേടിപ്പിച്ചു മാമൂട്ടുന്ന അമ്മ അവൻ്റെ മനസ്സിൽ ഒരിരുട്ടു വരച്ചു വയ്ക്കുകയാണ്. ഐതിഹ്യങ്ങളും പുരാണങ്ങളും യക്ഷിക്കഥകളും നാടോടിക്കഥകളും ബാലസാഹിത്യവും ചേർന്ന ബാലികേറാമലകൾ. കണ്ണകിയും മലബാർ തെയ്യങ്ങളും തിറയും മുടിയേറ്റും പടയണിയും പങ്കപ്പാടുകളും കൂടി വെളിച്ചപ്പെടലിൻ്റെ വെണ്ണീറു പുരട്ടി ഉത്സവപ്പറമ്പുകളെ നിലാവത്തു നിർത്തുന്നു. വെറുതെയല്ല നമ്മുടെയെഴുത്തിലെല്ലാം വന്ന് ഡെല്യൂലുവും നാഗവല്ലിയും നീലിയും ഒടിയനും മാടനും മറുതയും രക്തരക്ഷസ്സും പിടികൂടി നിഴലാട്ടങ്ങളാക്കുന്നത്…
നന്ദി.


2 Comments
ചിന്തിപ്പിച്ച എഴുത്ത്.👌👌👏
വ്യത്യസ്തമായി പറഞ്ഞു 👍