പാട്ടുപുഴ
ആർഷഭാരതത്തിൻ്റെ അടിയൊഴുക്കുകളിലെവിടെയോ പി. കുഞ്ഞിരാമൻ നായരുടെ കവിത കൂലംകുത്തിയൊഴുകുന്നുണ്ട്.
പ്രണയവും പച്ചപ്പും പ്രകൃതിയും നിത്യകന്യകയും നീരാട്ടുനടത്തുന്ന കളിയച്ഛൻ്റെ സമസ്തകേരളം. പി. ഒ.
വള്ളത്തോളിൻ്റെ കവിതയുടെ ചെറുതുരുത്തിൽ കലാമണ്ഡലത്തിൻ്റെ കളിവിളക്കുകൂടി തെളിയുന്നുണ്ട്, പുഴയിലത് പെണ്ണിനേപ്പോലെ മുഖംനോക്കുന്നുമുണ്ട്.
ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം കടന്ന് വള്ളുവനാട്ടിൻ്റെ വളവു തിരിയുമ്പോൾ നിള കഥ പോലെ എം ടി യുടെ കുമ്പിളിൽ കുരുക്കുന്നു.
ഓളവും തീരവും ചേരുന്നിടത്ത് നിർമ്മാല്യംപോലെ നിളയിലെ നഖക്ഷതങ്ങൾ,
‘നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തേ വൈകിവന്നു പൂന്തിങ്കളേ…’
പുകൾപെറ്റ കഥകൾ
തിരുനാവായിലെ പുഴ, കഥയും കലയും അരുംകൊലയും മാമാങ്കവും പുനർജ്ജനിയും മാർക്കണ്ഡേയൻ്റെ ചിരഞ്ജീവനവും കലർന്ന് ബലിച്ചോറു പോലെ കുതിർന്നൊഴുകുന്നു.
ആത്മാക്കളുടെ അനന്തമായ കാത്തിരിപ്പ്.
നാവാമുകുന്ദൻ്റെ നീണ്ട മൗനം.
മാഘമഹോത്സവത്തിൻ്റെ മഹാകുംഭമേള.
തിരൂരിലെ തുഞ്ചൻപറമ്പിലെ തത്തയും കയ്ക്കാത്ത കാഞ്ഞിരത്തിൻ്റെയിലയുംചേർത്ത് എഴുത്തച്ഛന്മാർ നിലത്തെഴുത്തു പഠിപ്പിച്ചത്.
കഥയമമ കഥയമമ കഥകളതിസാദരം…
ത(ക)ണ്ണീർത്തടങ്ങൾ
ചമ്രവട്ടത്തെ ചാഞ്ഞപുഴയുടെ ചുഴികളിലെവിടെയോ സി. രാധാകൃഷ്ണൻ്റെ കഥയും പരുവപ്പെടുന്നുണ്ട്.
‘പുഴ മുതൽ പുഴവരെ’ നീളുന്നതും ‘എല്ലാം മായ്ക്കുന്ന കടലി’ലെത്തുന്നതുമായ നോവൽ നവകം. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളു’മുള്ള ഉദ്യോഗപർവ്വത്തിൽ ‘സ്പന്ദമാപിനികളോട് നന്ദി’പറഞ്ഞുകൊണ്ട് ‘ഇവിടെ എല്ലാവർക്കും സുഖം തന്നെ’യെന്നാശ്വസിച്ച് ‘കരൾ പിളരും കാല’ത്തിലൂടെ ‘മുൻപേ പറക്കുന്ന പക്ഷികളേ’യും നോക്കി ‘വേർപാടുകളുടെ വിരൽപ്പാടുകൾ’ മായ്ച്ച് ‘ഇനിയൊരു നിറകൺചിരി’ വിരിയിക്കുന്ന അമ്മപ്പുഴ.
‘ഭാരത’പ്പുഴ
മഹാഭാരതത്തിൻ്റെ ആമുഖമായി ഒരു മത്സ്യഗന്ധിയുടെ കഥയുണ്ട്. കാളിന്ദിയിലെ കടത്തുകാരിയായ സത്യവതി. പരാശരൻ്റെ കാമമോഹിതയായ പുഴപ്പെണ്ണ്. വേദവ്യാസനെന്ന കഥാസരിത് സാഗരവും കസ്തൂരിഗന്ധവും കന്യകാത്വവും നേടിയ കാളീശ്വരി. ശന്തനുവും ഭീഷ്മരും വിചിത്ര വീര്യനും ചിത്രാംഗദനും പിന്നെ അംബയും കൗരവരും പാണ്ഡവരും കുരുക്ഷേത്രവും കടന്ന കഥയുടെ കാതൽ. ഗംഗയെന്ന ആദ്യ നദീഭാര്യയും സത്യവതിയെന്ന കടത്തുകാരി ഭാര്യയും കൂടി ശന്തനുവിൻ്റെ കഥയിലെ ഒഴുക്കായപ്പോൾ നമ്മുടെ പുരാണത്തിൽ ഭാരതപ്പുഴയുണ്ടായി. ഹസ്തിനപുരത്തോളം വ്യാസകഥ ഒരു ഫാൻ്റസിയോ മാജിക്കൽ റിയലിസമോ മായാഭ്രമമോ ആയിരുന്നു. പിന്നീടത് കള്ളച്ചൂതും കള്ളക്കളിയും കള്ളച്ചുവടും നിറഞ്ഞ പ്രഹസന നാടകമായി. തുടർന്ന് യുദ്ധത്തിൻ്റേയും ഗീതയുടേയും മോട്ടിവേഷണൽ മാനേജുമെൻ്റായി, ദുരന്ത നാടകമായി, ദുഃഖപര്യവസായിയായി, ദാർശനിക മുദ്രയായി, മിത്തായി, സകലകലാസമൃദ്ധിയുടെ നീണ്ട പുഴയായി.
പുഴമണം
മണിലാലിൻ്റെ ‘ഭാരതപുഴ’ എന്ന സിനിമ പറയുന്നത് സർവ്വസുഗന്ധിയായൊരു സെക്സ് വർക്കറുടെ പുഴ പോലൊഴുകുന്ന ജീവിതമാണ്. അതിൻ്റെ കരയിൽ നളിനി ജമീലയിരുന്ന് സുഗന്ധിയുടെ ജീവിതം അലക്കി വെളുപ്പിക്കുന്നുണ്ട്.
നമ്മൾ ഒരു പുഴയെ എങ്ങനെയാണ് സമീപിക്കുന്നത്, തൊടുന്നത്, ആശ്ലേഷിക്കുന്നത്, അറിയുന്നത്, നിറയുന്നത്, അതിജീവിക്കുന്നത്, മലിനപ്പെടുത്തുന്നത്, അഴുക്കു മാറ്റി ഒഴുക്കുന്നത്, കൈക്കുമ്പിളിലെടുത്ത് പ്രാർത്ഥിക്കുന്നത്, പുഴ കടന്ന് മരങ്ങളും കുന്നുകളും പാടങ്ങളും പാടുകളുമുള്ളൊരു ജീവിതത്തിയേക്കു നടന്നു പോവുന്നത് എന്നൊക്കെ ഒരുപക്ഷേ ഇതോർമ്മിപ്പിക്കുമായിരിക്കും.
പുഴ എന്ന മെയിൽ ഷോവനിസ്റ്റ് എഴുത്ത് മുഖംനോക്കുമ്പോൾ പെട്ടെന്ന് പെണ്ണായിപ്പോവുന്ന ഒരു വായന കടന്നുവരും, അത് ഭാരതപ്പുഴയാവട്ടെ.
പുഴയോരഴകുള്ള പെണ്ണ്
ആദിമമനുഷ്യൻ്റെ അഭയാർത്ഥങ്ങളിലും ആൾക്കൂട്ട ആവാസവ്യവസ്ഥയിലുമൊക്കെ നീർത്തടംപോലൊരു പുഴയോരമുണ്ട്. നദീതടസംസ്കാരം പോലൊരെഴുത്തുമുണ്ട്. പുഴ, എഴുതിയും മായ്ച്ചും വായിച്ചും കുളിച്ചുകയറിപ്പോയും ഗതിമാറിയൊഴുകിയും നിറഞ്ഞു തൂവി പ്രളയം പോലെല്ലാമെടുത്തു കൊണ്ടുപോയും ഒരു കഥക്കാലം. ആഴങ്ങളറിയാതെ, അടിയൊഴുക്കറിയാതെ, അർത്ഥമറിയാതെ, വായനയുടെ അപകടത്തിൽ പെട്ടു പോവുന്ന പ്രതിലിപിക്കാലം. പുഴയിൽ കണ്ട പെൺകുട്ടിയുടെ ശവം തരുന്ന സാമൂഹ്യവെളിവുകൾ, കൊണ്ടിട്ടവരുടെ വേവലാതികൾ, മരണകാരണങ്ങൾ, ക്രൈം റിപ്പോർട്ടുകൾ, പോസ്റ്റ്മോർട്ടം രേഖകൾ, അവിഹിതങ്ങൾ, പ്രണയങ്ങൾ, പരദൂഷണങ്ങൾ, പരസ്പരവിരുദ്ധമായ ന്യൂസ് റിപ്പോർട്ടുകൾ, അങ്ങിനെയങ്ങിനെ എന്തോരമെഴുത്തും വായനയും.
നന്ദി.
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ


1 Comment
നിള, മനോഹരം !