പെണ്ണൊരു തീ
പെണ്ണിലൊരു തീയുണ്ട് എപ്പോഴും, അതാണവരെ പെണ്ണൊരുത്തിയാക്കുന്നത്.. മറ്റുള്ളവരുടെ ജീവിതം വേവുന്നതാണോ, അവളുടെ തന്നെ ആവലാതികൾ പുകയുന്നതാണോ, ആരെങ്കിലുമൊക്കെ ഊതിക്കത്തിക്കുന്നതാണോ സമൂഹത്തിൻ്റെ പരദൂഷണം പഴുപ്പിക്കുന്ന സദാചാരസമൂഹത്തിൻ്റെ കിണ്ണാംകൃതിയാണോ അതെന്നു ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാവും. താങ്ങും തണലുമില്ലാത്ത സാമൂഹ്യപാഠത്തിൽ തനിയെനിന്നു ജീവിച്ചവർക്കീ വനിതാദിനത്തിൽ ഫെമിനിസത്തിൻ്റെ പ്രഹസനത്തിരി കത്തിക്കാൻ സമയമൊന്നുമുണ്ടാവുകയില്ല.
സ്ഥലത്തെ കുപ്രസിദ്ധ സ്ത്രീ
ഞങ്ങടെ നാട്ടിലെ ആസ്ഥാന പ്രമുഖസ്ത്രീയായിരുന്നു മങ്കമ്മ. ആൺപോരിമയുള്ള പെണ്ണുമ്പിള്ള. അവളെപ്പേടിച്ചാരും നേർവഴി നടപ്പീല എന്നു പറയുമ്പോലെയായിരുന്നു ആയമ്മയുടെ എടുപ്പും നടപ്പും ജീവിതവും. കവലയിലിരുന്ന് വളിപ്പും പരദൂഷണവും പെണ്ണുങ്ങളെക്കുറിച്ച് കൊള്ളരുതായ്കയും പറയുന്ന, പണിയൊന്നുമില്ലാത്ത കവലനിരങ്ങികൾ മങ്കമ്മയുടെ തലവെട്ടം കണ്ടാൽ എണീറ്റു പോവുന്നതു കാണാമായിരുന്നു. ചായക്കടയിൽ പേപ്പറും വായിച്ച് വളിച്ച രാഷ്ട്രീയവും വായിൽനോട്ടവുമായിരിക്കുന്നവർ മങ്കമ്മ കയറിവന്നാൽ പെട്ടെന്ന് നിശ്ശബ്ദരാവും. കള്ളുംകുടിച്ച് തെറിയും തേപ്പുമായി വഴിനിരങ്ങിപ്പോവുന്നവർ മങ്കമ്മയെക്കണ്ടാൽ ഒതുങ്ങി നിൽക്കും, തലയിൽക്കെട്ടഴിച്ച് വാപൊത്തി വിനീതരാവും. ഇതൊക്കെ കണ്ട എനിക്ക് ചെറുപ്പത്തിൽ അവരോട് ആരാധന തോന്നിയിരുന്നു.
പലഹാരം
അച്ഛന് കൊച്ചീഷ്ണമ്മാൻ്റെ ചായക്കടയിൽ പറ്റായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് ചായക്കടയിലെ ചായയും കടിയും ഹോട്ടൽദോശയുമൊക്കെ ഒരുകാലത്ത് നിഷിദ്ധമായിരുന്നു. വലിയ ആൾക്കാരും വീട്ടിൽ ഒന്നും ഉണ്ടാക്കാത്തവരും കുടുംബത്തിൽ പിറക്കാത്തവരുമാണ് ചായക്കട നെരങ്ങുന്നത് നല്ല കുട്ടികളൊന്നും അത് ചെയ്തൂടാന്നു പറഞ്ഞ് വിലക്കുമായിരുന്നു. എന്നാലും ഇടയ്ക്ക് ഞാൻ വാശിപിടിച്ച് കരഞ്ഞ് ശല്യപ്പെടുത്തുമ്പോൾ അച്ഛൻ എൻ്റെ കയ്യുംപിടിച്ച് ചായക്കടയിൽ കൊണ്ടോവും. ഒരു പാലുംവെള്ളവും പരിപ്പുവടയുമായിരുന്നു മുഖ്യ ആകർഷണം. ഒരുദിവസം പരിപ്പുവട തീർന്നു പോയിരുന്നു. വേറെ ഒന്നുമില്ലായിരുന്നു താനും. ഞാനിരുന്ന് ഞിണുങ്ങി വിതുമ്പിക്കൊണ്ടിരുന്നപ്പോഴാണ് മങ്കമ്മ വന്ന് പറഞ്ഞേല്പിച്ച പൊതി വാങ്ങാനെത്തിയത്.
‘മോനെന്തിനാ കരേണേ…’
മങ്കമ്മ ചോദിച്ചു.
‘അയിന് പരിപ്പോട വേണന്നും പറഞ്ഞാണ്. സാധനം തീർന്നും പോയി. ഇനി നാളെ തരാട്ടോ…’ ന്നു പറഞ്ഞാശ്വസിപ്പിച്ചു കൊച്ചീഷ്ണമ്മാൻ.
ആയമ്മ പെട്ടെന്ന് തൻ്റെ പൊതിയഴിച്ച് താൻ വാങ്ങിയതിൽ നിന്നും രണ്ടു പരിപ്പുവടയെടുത്ത് എൻ്റെ നേർക്കു നീട്ടി.
വാങ്ങാൻ മടിച്ചുനിന്ന എന്നോട് വാങ്ങിക്കോളാൻ പറഞ്ഞ് അച്ഛൻ സമ്മതം തന്നു.
എൻ്റെ പേരും ചോദിച്ച് ചിരിച്ച് തലയിൽ വാത്സല്യത്തോടെ തലോടി നടന്നു പോയ ആ സ്ത്രീയെ എനിക്കറിയില്ലായിരുന്നു.
വഴിപിഴച്ചവൾ
വീട്ടിൽവന്ന് ഞാൻ ചേച്ചിയോടും അമ്മയോടുമൊക്കെ ഈ കാര്യം പറഞ്ഞു. അതാരാണെന്ന അമ്മയുടെ ചോദ്യത്തിന് അച്ഛൻ പറഞ്ഞു, ‘അതാ മങ്കമ്മയാണ്…’ അങ്ങനെയാണ് ഞാൻ മങ്കമ്മയെ ആദ്യമായി അറിഞ്ഞത്.
അവരൊരഴിഞ്ഞാട്ടക്കാരിയാണെന്നും കൊള്ളരുതാത്ത സ്ത്രീയാണെന്നും, ‘ഇനി ആയമ്മയീ കുടുംബത്തേക്കും കേറി വരോ ഭഗവാനേ…’ ന്നും പറഞ്ഞ് അച്ഛനുമായി വഴക്കിട്ട് അമ്മ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ഛനതൊക്കെ ചിരിച്ചു തള്ളി നിസ്സാരവത്ക്കരിച്ചു. ‘ആൾക്കാർക്കെന്താ പറഞ്ഞൂടാത്തത്, പ്രത്യേകിച്ചും ആൺതുണയില്ലാത്ത പെണ്ണുങ്ങളേപ്പറ്റി. പിള്ളേരോട് അനാവശ്യം പറഞ്ഞുകൊടുത്തു പഠിപ്പിക്കരുത്’ എന്നും പറഞ്ഞ് അച്ഛനെല്ലാത്തിനും അടിവരയിട്ടു.
ആതുരാലയം
പിന്നീടൊരിക്കൽ പനി വന്ന് വിറച്ച് പൂളിപ്പിടിച്ചിരിക്കുന്ന ഞാനും അമ്മയും കൂടി ഡോക്ടറെ ക്കാണാൻ ഊഴം കാത്തു നിൽക്കുകയായിരുന്നു. അച്ഛൻ സ്ഥലത്തുണ്ടായിരുന്നില്ല. അപ്പോഴാണ് നെറ്റീന്ന് ചോരയൊലിക്കുന്ന ഞങ്ങടെ സ്കൂളിലെ ഒരു കുട്ടിയേയും കൊണ്ട് മങ്കമ്മയും ഒരു സ്ത്രീയും കൂടി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയത്. ഡോക്ടർ സ്ഥലത്തില്ല, നേഴ്സമ്മ മംഗളവും വായിച്ച് പുച്ഛമുഖത്തോടെ രോഗികളെ ഓട്ടക്കണ്ണിട്ടു നോക്കുന്നു. അറ്റൻഡർമാരും മറ്റുള്ളവരും വന്നു കരയുന്ന കുട്ടിയേയും മറ്റും നോക്കി മൂക്കത്തു വിരൽ ചേർത്തു കഷ്ടംവച്ചു നിന്നു.
കൈയിൽ പറ്റിയ ചോര കഴുകിക്കളഞ്ഞ് മങ്കമ്മ വന്നപ്പോൾ കാശടച്ച് കൂപ്പണെടുക്കാനും ഡോക്ടർ വരാറാവുന്നതേയുള്ളൂവെന്നും പറഞ്ഞ് നേഴ്സമ്മ നിർവികാരയായി. കൈയിൽ കാശൊന്നുമില്ലാതെ കുട്ടിയുടെ അമ്മ നിന്നു പരുങ്ങി, വിതുമ്പി.
‘നിങ്ങള് കൊച്ചിനെ നോക്ക്, പരിക്ക് നോക്ക്, എന്തെങ്കിലും ചെയ്യ്, കാശൊക്കെ പിന്നെ അടക്കാം’, എന്നൊക്കെപ്പറഞ്ഞ് മങ്കമ്മ കയ്യും കാലും പിടിച്ചു കെഞ്ചി. ഒരു കാര്യവുമുണ്ടായില്ല. പിന്നെക്കേട്ടത് ഒരലർച്ചയായിരുന്നു,
‘എൻ്റെ കൊച്ചിനെന്തെങ്കിലും സംഭവിച്ചാ പെഴച്ചവളേ നിൻ്റെ കഴുത്തു ഞാൻ കണ്ടിക്കും, വേഷോം കെട്ടിയൊരുങ്ങി മനുഷ്യപ്പറ്റില്ലാത്ത മൊയന്തകള്, ഡോക്ടറെ വിളിക്കെടീ, നിൻ്റമ്മേടെ മംഗളം വായന…’ എന്നും പറഞ്ഞ് മങ്കമ്മ നേഴ്സമ്മയുടെ മുന്നിൽ ഉറഞ്ഞു തുള്ളി. ഞങ്ങളെല്ലാവരും പേടിച്ച് ഒതുങ്ങി മാറിനിന്നു.
മങ്കമ്മ ഓട്ടോറിക്ഷക്കാരൻ്റടുത്തൂന്ന് കാശും വാങ്ങി അടച്ച നേരംകൊണ്ട് ഡോക്ടറെത്തി, മുറിവ് ക്ലീനാക്കി, സ്റ്റിച്ചിട്ടു, ഡ്രസ്സുചെയ്തു, മരുന്നുകൊടുത്തു, എല്ലാം സെറ്റായി.
‘സ്കൂളില് വീണതാ, ഞാനാ വഴിക്ക് വന്നപ്പോ ടീച്ചറമ്മാര് ചുറ്റും കൂട്ടിയിരുന്ന് ആലോചനയും ചർച്ചയും ഞാനീ മോഹനൻ്റെ ഓട്ടോയും വിളിച്ച് കൊച്ചനേം തള്ളേം കൂട്ടി കൊണ്ടന്നതാ, ഇനി ചെന്നിട്ടു വേണം ആ ടീച്ചർമാരോട് രണ്ടെണ്ണം പറയാൻ, അവടമ്മേടെ പഠിപ്പീര്. കുട്ട്യോൾക്ക് അപകടം പറ്റിയാ ആശൂത്രീക്കൊണ്ടോവണന്നറിയാത്ത പൊട്ടിക്കാളികള്’.
ചുറ്റും കൂടിയവരോട് മങ്കമ്മ വിവരിച്ചു.
ബില്ലും കൊടുത്ത് ചായയും ബണ്ണും വാങ്ങിക്കൊടുത്ത് ചിരിക്കണ കുട്ടിയേയും കരയുന്ന തള്ളയേയും കൊണ്ട് കണ്ണുംതള്ളിയിരിക്കുന്ന കാഴ്ചക്കാരേയും കടന്ന് മങ്കമ്മ പോയി.
ആദ്യാക്ഷരം
‘ആയമ്മേടെ ഒരു ധൈര്യേയ്. ആളൊരു വമ്പത്തി തന്നെ. ഇതിനെപ്പറ്റിയാണോ ആൾക്കാര് ഒരൂട്ടൊക്കെ പറഞ്ഞ്ണ്ടാക്കണേന്ന്’ പറഞ്ഞ് അമ്മ എന്നെയും കൊണ്ട് ഡോക്ടറുടെയടുത്തേയ്ക്ക് നീങ്ങി.
എന്നെ ജീവിതം പഠിപ്പിച്ച അമ്മമാരെപ്പറ്റിയും സ്വാധീനിച്ച സ്ത്രീകളെപ്പറ്റിയുമാെക്കെ എഴുതേണ്ടിവരുമ്പോൾ ഞാനാദ്യം ഓർക്കുക മങ്കമ്മയേയാണ്.
ലൈറ്റ് ഹൗസ്
അച്ഛനില്ലാത്ത രണ്ടാൺ മക്കളേയും പോറ്റി വളർത്തി. അവസാന കാലത്ത് ആരോ ഇരുട്ടത്ത് മേത്തേയ്ക്ക് വലിച്ചെറിഞ്ഞ ആസിഡിൻ്റെ പൊള്ളൽ മാർക്കും കഴുത്തിൽ പതിഞ്ഞ് ക്യാൻസർ വന്ന മങ്കമ്മയോട് ഡോക്ടർ പറഞ്ഞു, ‘ഏറിയാൽ ആറുമാസം, കീമോ ചെയ്യണം, റേഡിയേഷൻ വേണം തിരുവനന്തപുരത്തു പോയി ചികിത്സിക്കണം’ എന്നൊക്കെ. ആയമ്മ ഒരു ചികിത്സയും ചെയ്തില്ല, ഇടയ്ക്ക് പെയ്ൻ കില്ലർ ഇൻജക്ഷനെടുക്കും അത്രന്നെ. എന്നിട്ടും ആറു കൊല്ലം കഴിഞ്ഞാണ് ആള് വിടപറഞ്ഞത്.
ടാറിട്ട റോഡു വന്ന് തെരുവു വിളക്കുകൾ തെളിഞ്ഞ് ഞങ്ങടെ നാട്ടിലൂടെ ബസ്സ് റൂട്ടു വന്നപ്പോൾ ആളുകൾ കൗതുകത്തോടെ ആ സ്റ്റോപ്പിനിട്ട പേരാണ് ‘മങ്കമ്മക്കവല’. മങ്കമ്മയുടെ കാലം കഴിഞ്ഞപ്പോൾ നാണക്കേടുകൊണ്ടാണോ എന്തോ പേരുമാറ്റി, ‘വിളക്കുകാൽ’. ചിലപ്പോൾ തോന്നും അതും അന്വർത്ഥമാണെന്ന്. നമ്മുടെയൊക്കെ ജീവിതത്തെ പ്രകാശപൂരിതമാക്കിക്കൊണ്ട് മറഞ്ഞു പോയ ചിലർ ഒരു വിളക്കുമരമാണ്. വിളക്കു കത്തുന്നുണ്ടോ എന്നതിലൊന്നും ഒരു കാര്യവുമില്ല.
നന്ദി.


9 Comments
മങ്കമ്മയെ ഒരുപാടിഷ്ടമായി. ആരെയും ഭയക്കാതെ തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നവരെ സമൂഹം മോശമായ കണ്ണോടെ നോക്കാറുണ്ട്. എന്നാൽ അവരോളം സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റാരും ഉണ്ടാകില്ല. ഏറെ തെറ്റിദ്ധരിക്കപ്പെടുന്നവരായിരിക്കും അവർ. പക്ഷെ അവർ ഇല്ലാതെയാകുമ്പോഴാണ് അതിൻെറ വലുപ്പം മനസ്സിലാവുക. അതുപോലൊരു സ്ത്രീയാണ് മങ്കമ്മ. 👌❤️👍
യഥാർത്ഥ പേര് അതല്ല. വായിക്കുന്ന നാട്ടുകാർക്ക് വിഷമമാകണ്ടല്ലോന്നു കരുതി ഒന്നു മാറ്റിയിട്ടുണ്ട്. ബാക്കിയൊക്കെ യഥാർത്ഥമാണ് കഥയല്ല. നന്ദി.
മങ്കമ്മ എന്ന മനുഷ്യസ്നേഹിയോടു ആദരം തോന്നിയ എഴുത്ത്. നല്ല രചന👍
നന്ദി.
മനോഹരം
ഗംഭീര എഴുത്ത്. സമൂഹത്തിൻ്റെ മുൻവിധികൾ തെറ്റന്നു തെളിയിക്കുന്ന വിളക്കുമരങ്ങൾ !👌👌👏👏❤️
ജീവിതം ചിലപ്പോൾ നമ്മൾ വായിക്കാത്ത മറു ഭാഗം കൂടി ചേർന്നതാണ്. നന്ദി,
മുൻ വിധിയോടോ ആളുകളെ കാണുകയെന്ന ദുഷിച്ച സ്വഭാവം ഇന്നും ഈ സമൂഹത്തിലുണ്ട്.
അസ്സലായിട്ട് എഴുതി 👍
മലയാളിയുടെ പൊതു സ്വഭാവമാണത്. നന്ദി.