വി ഫോർ വിക്ടറി
ഈ ലോകം വിജയിക്കുന്നവരുടേതു മാത്രമാണെന്ന സമവാക്യമാണ് എവിടെയും കേൾക്കുന്നത്. അതുകൊണ്ടാണവ സ്വന്തമാക്കാൻ നമ്മളെല്ലാമിത്ര സ്വാർത്ഥത ചേർത്തുവച്ച് അതിനുവേണ്ടി പരിശ്രമിക്കുന്നത്. കുട്ടികളെ നമ്മൾ തോൽക്കാൻകൂടി പഠിപ്പിക്കണം എന്നുപറഞ്ഞാൽ എന്നെയവർ സ്കൂളിനു പുറത്താക്കും. കാരണം അത്തരമൊരു സൂചന പോലും കരിക്കുലത്തിനു പുറത്തുള്ള ഔട്ട് ഓഫ് സിലബസ് സബ്ജക്റ്റാണിന്ന്.
സ്വപ്നങ്ങളുടെ ചന്ത
സ്വപ്നങ്ങൾ സ്വന്തമാക്കിയവരും സ്വപ്നം പൂവണിഞ്ഞവരും സ്വപ്നസമാനമായ ജീവിതം കൈവരിച്ചവരും സോഷ്യൽ മീഡിയയിൽ വന്നിരുന്ന് മോട്ടിവേഷനും കൗൺസിലിംഗും ഇൻഫ്ലുവൻസിംഗ് പ്രസംഗവും നേട്ടങ്ങളുടെ പ്രഹസനവും ഘോഷിച്ച് ആഘോഷം നടത്തുമ്പോൾ മറ്റുള്ളവർ അത്ഭുതത്തോടെയത് വീക്ഷിക്കേണ്ട കാര്യമൊന്നുമില്ല. കാരണം അതിൽ പകുതിയും തട്ടിപ്പും നുണയും മാർക്കറ്റിങ്ങ് സ്ട്രാറ്റജിയും എഴുതിയുണ്ടാക്കിയ കഥയുമാണ്. ശരിയാണ്, അതിൻ്റെ ആധികാരികതയും അവസ്ഥയും അന്തർനാടകങ്ങളും നമുക്ക് നോക്കേണ്ടതില്ല, കണ്ടൻ്റ് കണ്ടറിഞ്ഞാൽ മതിയല്ലോ എന്നത്. എന്നാലും നമ്മെ സ്വാധീനിപ്പിക്കുന്നതിൻ്റെ സത്യാവസ്ഥകൂടി അറിയാനുള്ള അവകാശമുണ്ട് ഒരു ശരാശരി വ്യൂവർക്ക്, വായനക്കാരന്, പ്രേക്ഷകന്, കാണികൾക്ക്.
സ്വപ്നാസ്വസ്ഥം
സ്വപ്നം കാണാത്ത മനുഷ്യരില്ല. എന്നാൽ അതിൽ പകുതിയും നമുക്കർഹതപ്പെട്ടതല്ലെന്നു വയ്പ്പിക്കുന്നതാണ് യാഥാർത്ഥ്യം. അസാധ്യമായ സ്വപ്നസാക്ഷാത്ക്കാരത്തിന് അതികഠിനമായി പരിശ്രമിക്കുന്നവർ അതു നേടിക്കഴിഞ്ഞാൽ ഏതവസ്ഥയിലെത്തുമെന്ന് എനക്കറിയില്ല കാരണം ഞാൻ കാണുന്ന സ്വപ്നങ്ങളൊന്നും നടക്കാറില്ല. അത്ഭുതകരവും അസാധാരണവും അസാധ്യവുമായ സ്വപ്നനേട്ടങ്ങളൊന്നും എൻ്റെ ജീവിതത്തിലുണ്ടായിട്ടുമില്ല. ഞാൻ കണ്ടതിൽ മുക്കാലും പേടി സ്വപ്നങ്ങളായിരുന്നു. അതുകൊണ്ടവ നടന്നുകാണാതിരിക്കാനാണ് ഞാൻ കണ്ണുംതുറന്ന് ഉണരുന്നത്.
സ്വപ്നസന്നിഭം
അസാധ്യമായി യാതൊന്നുമില്ല ഭൂമിയിലെന്നു പറഞ്ഞ നെപ്പോളിയൻ മുതൽ ഒരാൾ അതികഠിനമായി ആഗ്രഹിച്ചാൽ അത് നിവർത്തിക്കാൻ കാലവും പ്രകൃതിയും പ്രപഞ്ചവും കൂടെ നിൽക്കുമെന്നു പറഞ്ഞ പൗലോ കൊയ്ലോ വരെ നമ്മുടെ സ്വപ്നങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. നമ്മുടെയെല്ലാം സ്വപ്നങ്ങൾക്ക് പരിധിയും പ്രൈസ് ടാഗും പ്രയാസമേറിയ പടികളുമുണ്ട്. അവ സ്വന്തമാക്കുക നമ്മൾ സോഷ്യൽ മീഡിയയിൽ വെറുതെ എഴുതി വായിക്കുമ്പോലെ എളുപ്പമല്ല. അതിൻ്റെ ചന്തംപോലെ വേറൊരു കാര്യവുമില്ല.
സ്വപ്നസമാനം
നമ്മുടെ കൂടെപ്പഠിച്ച പഠിപ്പിസ്റ്റുകൾ ഉയരങ്ങളിലെത്തിയതു കാണുമ്പോൾ നമ്മളൊന്നുമായില്ലെന്നു തോന്നും. ബാക്ക് ബെഞ്ചുകാരായിരുന്ന നമ്മളൊക്കെ എന്തെങ്കിലുമായാലും അതിലൊരു കാര്യവുമില്ലെന്നു പോലും തോന്നും. എന്നാൽ അവരൊന്നുമാകാതെയും നമ്മൾ വല്ലതുമൊക്കെയാവുകയും ചെയ്തെന്നു കരുതൂ, അതും സങ്കടകരമാണ്. അപ്പോഴുള്ള എളുപ്പവഴി പരസ്പരം മനസ്സിലായില്ലെന്നും നമ്മളൊന്നിച്ച് ഒരു സ്വപ്നവും കണ്ടില്ലെന്നും മനസ്സിൽ പറഞ്ഞ് അകന്നു പോവുക എന്നതാണ്. അല്ലാതെ പലരും എഴുതിപ്പിടിപ്പിക്കുന്ന പോലെ സ്വപ്നങ്ങൾ സ്വന്തമാക്കിയവരുടെ തലക്കനമോ താന്തോന്നിത്തമോ സ്വാർത്ഥതയോ ഒന്നുമല്ല. തലയിൽനിന്നും അധികാരത്തിൻ്റേയും നേട്ടത്തിൻ്റേയും ഉദ്യോഗപർവ്വത്തിൻ്റേയും കിരീടമൊന്നിറങ്ങിക്കോട്ടെ, ആ പഴയ സ്കൂൾബഞ്ചിലെ സ്വപ്നബാല്യത്തിലെ കളിക്കൂട്ടുകാരായി മാറും നമ്മളൊക്കെ. സ്വപ്നത്തിൻ്റെ ഷെല്ലിൽ കയറാനും ഷെല്ലു പൊട്ടി പുറന്തോടിൽനിന്നും പുറത്തുവരാനുമൊക്കെ ഒരു സമയമുണ്ട്, ചന്തമാർന്ന ആ സമയമാണ് നമുക്കെഴുതാനും വായിക്കാനും കിട്ടുന്നത്.
സ്വപ്നം കണ്ടതൊന്നും നടക്കാതായതോടെ ഞാൻ സ്വപ്നം കാണലൊക്കെ നിർത്തി. വന്നതിനെയെല്ലാം സ്വീകരിച്ചു. വിചാരിച്ചപോലെ വന്നില്ലെങ്കിൽ വന്നപോലെ ചന്തം എന്നല്ലേ.
നന്ദി.


4 Comments
വന്നപ്പോലെ ചന്തം, അതിലും വലിയ മോട്ടിവേഷൻ ഇല്ല.
Super എഴുത്ത്.👌👍
Good writeup 👍
സ്വപ്നങ്ങളിലെ യാഥാർത്ഥ്യം!👌👏
നല്ല എഴുത്ത് പക്ഷേ സ്വപ്നങ്ങൾ സ്വന്തമാക്കിയതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല 🥰🥰