പൊതു ഗതാഗതം
ഉഭയസമ്മതം അഥവാ പരസ്പര മോഹസഹിതം എന്ന വിഹിതത്തിലാണ് ഇന്നത്തെ നിയമം അവിഹിതത്തെ അളക്കുന്നത്. പ്രണയമില്ലാത്ത പൊട്ടന്മാർക്ക് മതിലിൻ്റെ ഉയരമോ, രാത്രിയിൽ തലയിൽ മുണ്ടിട്ടുള്ള ഒളിച്ചു പോക്കോ, അന്യരുടെ അകത്തേക്കുള്ള ഒളിഞ്ഞുനോട്ടമോ, പ്രമുഖരുടെ മുട്ടലോ ഒന്നും അറിയില്ലെന്നാണ് ട്രാൻസ്പോർട്ട് മന്ത്രി പറയുന്നത്. അവിഹിതം എന്നത് അശ്ലീലമായ ഒരു വാക്കാവുന്നത് അതിൽ കാമം മാത്രമേയുള്ളൂവെന്നതുകൊണ്ടാകാം. ലൈംഗികമായ ശാരീരിക വൈകൃതത്തെയിനി മന്ത്രിമാനുവൽ പ്രകാരം പ്രണയമായി അംഗീകരിച്ചിട്ടുണ്ടോ, എന്തോ? പരാതിയില്ലെങ്കിൽ ഇത്തരം പബ്ലിക് പരിപാടികൾ കൊള്ളാമത്രേ. കൂട്ടിക്കൊടുപ്പിൻ്റെ കുടുംബപ്രശ്നമാണെങ്കിൽ അതിനെ സർക്കാർ വക വ്യാപാരക്കരാർ കോമ്പൻസേഷൻ കൊണ്ട് പരിഹരിച്ച് ഒതുക്കാവുന്നതേയുള്ളത്രേ. പൊതുഗതാഗതത്തിൽ ഇമ്മോറൽ ട്രാഫിക്ക് പെടില്ലത്രേ…
പബ്ലിക്ക് ടോയ്ലറ്റ്
ഏറ്റവും കൂടുതൽ അവിഹിതം രേഖപ്പെടുത്തപ്പെടുന്നത് പൊതുവിടങ്ങളിലാണ്. അപദാനങ്ങളും അപഖ്യാതികളും അപരദൂഷണങ്ങളും അപ്രഖ്യാപിത പ്രണയങ്ങളും അവിഹിതങ്ങളും അശ്ലീലചിത്രങ്ങളും വരച്ചിടുന്ന പബ്ലിക് ടോയലറ്റു ചുവരുപോലുള്ള സോഷ്യൽമീഡിയ എഴുത്ത്. അക്ഷരത്തെറ്റോടെയും അഭംഗിയോടെയും എഴുതുന്നവയും ആകാംക്ഷയുടെ ഫോൺ നമ്പറുകളും ആരുടേയോ മുഖച്ഛായയും മറ്റും എത്ര പെട്ടെന്നാണെന്നോ വൈറലാവുന്നത്. ഞരമ്പന്മാരും സൈക്കോകളും ലൈംഗിക ദാരിദ്ര്യക്കാരും ലൈംഗിക വൈകൃതരും ഒളിഞ്ഞു നോട്ടക്കാരും ഇത്രയധികമുണ്ടോ നമുക്കിടയിലെന്നു തോന്നിക്കുന്നത്ര അത്ഭുത എഴുത്തും വായനയും. അവളു പോക്കാ പെഴയാ, അയ്യാളു കോഴിയാ വീട്ടിൽക്കേറ്റാൻ കൊള്ളാത്തവനാ എന്നതൊക്കെ എത്ര പെട്ടെന്നാണു പരക്കുന്നതും വിശ്വസിക്കപ്പെടുന്നതും സ്ഥിരീകരിക്കപ്പെടുന്നതും എന്നോർക്കുമ്പോൾ മഞ്ഞപ്പത്രക്കാരെ തൊഴണം, എന്നാ ക്രിയേഷനാന്നേ, എന്തൊരു ഭാവനയാന്നേ…. മാധ്യമസ്വാതന്ത്ര്യം, മഹനീയാവിഷ്കാരം കൊഴുക്കട്ടെ.
ഹിസ് മാസ്റ്റേഴ്സ് ചോയ്സ്
സ്വന്തം ഭാര്യയുടെ സൗന്ദര്യം അറിയണമെങ്കിൽ അയൽപക്കക്കാരൻ്റെ ജനലിലൂടെ ഒളിഞ്ഞുനോക്കണം എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്. കട്ടുതിന്നുകയും കണ്ടവൻ്റെ തോട്ടത്തിൽ കയറി മേയുകയും മോഷ്ടിക്കുന്നതിൻ്റെ ത്രില്ലും മറ്റൊരാളുടെ കുടുംബം കലക്കുന്നതിൻ്റെ ആസ്വാദനവും ബലാൽക്കാരത്തിൻ്റെ ചോദനയും വേട്ടയുടെ ക്രൗര്യവും വെറുതെ കിട്ടുന്നതിൻ്റെ സംതൃപ്തിയും അഴുക്കു മനസ്സിൻ്റെ അനുഭൂതിയും പിന്നെ വേറെന്തൊക്കെയോ മാനുഷികമല്ലാത്തൊരു മൃഗീയ വാസനയും ചേർന്നതാണ് അവിഹിതം. അതിനെ എത്ര ചെറുതാക്കി എഴുതിയാലും ആഭാസമാവും. പ്രണയത്തിൻ്റെ തൃഷ്ണ എന്നൊക്കെ വെറുതെ പറയാമെങ്കിലും ഒടുവിലതു മറ്റു പലരേയും വേദനിപ്പിക്കുന്ന സാഡിസമായിത്തീരും.
വിവാഹിതത്തിനും അവിവാഹിതത്തിനും ഇടയിലെവിടെയോ ആണ് അവിഹിതം കിടക്കുന്നത്. പ്രീമാരിറ്റൽ അഫയേഴ്സിൻ്റെ ബ്രേയ്ക്കപ്പു വരെ ആഘോഷിക്കുന്ന ഇന്നത്തെ സേവ് ദ ഡേറ്റുകാർക്ക് എക്സ്ട്രാ മാരിറ്റൽ റിലേഷൻസു വരെ വെറും സർവ്വേ മാറ്റർ മാത്രമാണ്. പരസ്പര ബന്ധവും സൗഹൃദവും കുടുംബവും കാക്കുന്നവർക്ക് ചിലപ്പോൾ ഒരു ശരികേടു തോന്നിയേക്കാം.
വെറും പത്തുപേരോടുമാത്രം വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെട്ടവരെ ‘വെടി’ എന്നു വിളിക്കരുതെന്നേയുള്ളൂ. അങ്ങനെ വിളിച്ചാലവൾ തലയറഞ്ഞു കരഞ്ഞു കളയും.
നന്ദി.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

