ഓഫീസിൽ നിന്നും വന്നിട്ട് ഒന്നു മേല് കഴുകി അടുക്കളയിലേക്ക് കയറിയപ്പോൾ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടു.. ചെന്നു നോക്കിയപ്പോൾ ‘ ബീന കാളിങ് ‘എന്നു കണ്ടു. ആ.. ഇവൾ ഒരാഴ്ച അവധിയാണെന്നു ഓഫീസിൽ പറയുന്ന കേട്ടായിരുന്നല്ലോ എന്നാലോചിച്ചു കൊണ്ടു ഫോൺ എടുത്ത് ‘ഹലൊ ‘എന്നു പറഞ്ഞപ്പോൾ ഒരു തേങ്ങൽ ആണ് കേട്ടത്.
“ബീനാ, തനിക്ക് എന്തു പറ്റി? “
നാൻസി ഉൽക്കണ്ഠയോടെ ചോദിച്ചു.
‘ഒന്നുമില്ല..’ ബീന കരച്ചിലടക്കി പറഞ്ഞു.
“പിന്നെ എന്തിനാ കരഞ്ഞത്? താൻ ഒരാഴ്ച ലീവ് ആണെന്ന് ഓഫീസിൽ പറയുന്ന കേട്ടല്ലോ. അതെന്താ ഇപ്പോൾ ലീവ് എടുക്കുന്നത്? എന്താ അത്യാവശ്യം?”
അപ്പുറത്ത് മൗനം തന്നെ.
ഞാൻ വിട്ടില്ല.
“എന്തെങ്കിലും ഒന്നു പറയെടോ.ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു. എന്തോ ഒരു വിഷമം തന്റെ ഉള്ളിൽ ഉണ്ട്. ആരോടെങ്കിലും പറഞ്ഞാൽ രണ്ടു ഗുണം ഉണ്ട്. ഒന്ന് തന്റെ മനസ്സ് ഒന്നു ഫ്രീ ആകും. രണ്ട് എന്തെങ്കിലും ഒരു ഹെല്പ് തനിക്ക് കിട്ടും. ഞാൻ അന്യയൊന്നുമല്ലല്ലോടോ? അതോ ആണോ. ഇനി ജോജിയുമായി വല്ല സൗന്ദര്യ പിണക്കവും ആണോ… ഉം..?”
“അതൊന്നുമല്ല. “ബീന ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
എന്തോ ഒന്ന് അവളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് നാൻസിക്ക് മനസ്സിലായി. “നീ കാര്യം പറ.പരിഹാരമില്ലാത്ത പ്രശ്നം ഉണ്ടോടോ “
” എൽസ മോളുടെ കാര്യമാണ്…. വിങ്ങിപ്പൊട്ടി ക്കൊണ്ടാണ് ബീന അത്രേം പറഞ്ഞത്.
“എന്താടോ? അവൾക്ക് എന്തു പറ്റി?”
“അവൾക്ക് വേറെ അവകാശികൾ വന്നിരിക്കുന്നു. അവളുടെ ബയോളജിക്കൽ പേരെന്റ്സ് അവളെ വിട്ടു കിട്ടണമെന്ന് പറഞ്ഞ് കോടതിയിൽ പോയിരിക്കുന്നു.”
“താനെന്താടോ പറയുന്നത്? ഇത്രയും നാൾ ഇല്ലാത്ത പേരെന്റ്സ് ഇപ്പോൾ എവിടുന്ന് വന്നു? “നാൻസി ആകാംഷയോട് ചോദിച്ചു.
കുറച്ചു നേരത്തേക്ക് ബീന ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു..
“ഞങ്ങൾക്ക് എൽസയെ കിട്ടിയത് അവളുടെ വല്യപ്പച്ചൻ കോശിച്ചായൻ വഴി ആണ്. അവളുടെ അമ്മയുടെ വീട് ജോജിച്ചായന്റെ അമ്മ വീടിനടുത്താണ്. ഒരേ പള്ളിക്കാർ. പരസ്പരം നന്നായി അറിയുന്നവർ.ജോജിച്ചായൻ അമ്മ വീട്ടിൽ നിന്നല്ലേ പഠിച്ചത്. “
ഉം.. എന്നിട്ട്?
“എൽസയുടെ അമ്മ മൈസൂറിൽ ബി എസ്‌സി നേഴ്സിങ്ങിന് പഠിച്ചപ്പോൾ ഒരു പ്രണയമുണ്ടായിരുന്നു. എം ബി ബി എസിനു പഠിക്കുന്ന ഒരു മലയാളി പയ്യനുമായിട്ട്. രണ്ട് വീട്ടുകാർക്കും അറിയാമായിരുന്നു. പഠനം കഴിഞ്ഞു വിവാഹം എന്നു തീരുമാനിച്ചിരുന്നതാണ് താനും. പക്ഷേ, ആ ബന്ധം അധികം നീണ്ടു പോയില്ല. എന്തോ കാര്യത്തിന് അവർ തമ്മിൽ പിണങ്ങി. അധികം താമസിയാതെ പയ്യൻ ഹയർ സ്റ്റഡീസ് എന്നും പറഞ്ഞ് നാടു വിട്ടു. “
“പെൺകുട്ടി ഇതിനിടയിൽ പ്രെഗ്നന്റ് ആയിരുന്നു. എന്തുകൊണ്ടോ അവൾ അത് എല്ലാവരിൽ നിന്നും മറച്ചു വെച്ചു. പയ്യനോട് പോലും തുറന്നു പറഞ്ഞില്ല. കൂട്ടുകാർ ആരോ വീട്ടിൽ വിളിച്ചു പറഞ്ഞതനുസരിച്ചു അമ്മയും പപ്പയും വന്നെത്തിയപ്പോഴേക്കും സമയം ഒത്തിരി കഴിഞ്ഞിരുന്നു.”
“മകളുടെ അവസ്ഥ അറിഞ്ഞ പപ്പ തകർന്ന മനസ്സോടെ പയ്യന്റെ വീട്ടുകാരെ അറിയിക്കാം എന്ന് വിചാരിച്ചു തിരിച്ചു നാട്ടിലോട്ട് പോരാൻ തുടങ്ങി. പ്രാണൻ കൊടുത്ത് സ്നേഹിച്ചിട്ടു ഒരു ചെറിയ തെറ്റിദ്ധാരണയിൽ എന്നോട് പിണങ്ങി പോയവനെയും അവന്റെ കുട്ടിയേയും എനിക്ക് വേണ്ട എന്ന ഒറ്റ നിലപാടിൽ പെൺകുട്ടി ഉറച്ചു നിന്നു. അവന്റെ ഒരു ഫോൺ കാളിനായി അവൾ ഇത്രയും നാൾ കാത്തിരിക്കയായിരുന്നു. ഇനി അവന്റെ വീട്ടിൽ പോയി അവരുടെ ദയക്കായി കാല് പിടിക്കേണ്ടി വന്നാൽ ജീവിതകാലം മുഴുവൻ ആ അപമാനവും നാണക്കേടും സഹിക്കേണ്ടി വരും. അതിൽ ഭേദം മരണമാണ് എന്നൊക്കെ പറഞ്ഞു മകൾ കരഞ്ഞപ്പോൾ വേറെ നിവർത്തിയില്ലാതെ അബോർഷൻ നടത്താം എന്ന് അമ്മയും പപ്പയും തീരുമാനിക്കയാണ് ചെയ്തത്”.
“പക്ഷേ, പെൺകുട്ടിയുടെ ശാരീരിക അവസ്ഥ ഒരു അബോർഷന് പറ്റിയതായിരുന്നില്ല. നഗരത്തിൽ നിന്നും കുറച്ചു മാറി ഒരു വീട് സംഘടിപ്പിച്ച് അമ്മയെയും മകളെയും അവിടെ താമസിപ്പിച്ചിട്ട് പപ്പ നാട്ടിലേക്ക് തിരികെ പോയി. പ്രസവം അടുത്തപ്പോൾ പപ്പ തിരികെ എത്തി ഒരു നഴ്സിംഗ് ഹോമിൽ അതിനുള്ള അറേഞ്ജ്‍മെന്റ്സ് ഒക്കെ ചെയ്തു. കുട്ടിയെ അനാഥാലയത്തിൽ കൊടുക്കാൻ പെൺകുട്ടി സമ്മതിച്ചിരുന്നു. അതിനുള്ള ഡോക്യൂമെന്റസ് ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. തന്നെ ഇട്ടിട്ടു പോയവനോടുള്ള പക അതിശക്തമായിരുന്നു.
“ഇതിനിടയിൽ നാട്ടിലെത്തിയപ്പോൾ കോശിച്ചായൻ എന്നെയും ജോജിയെയും കണ്ടു സംസാരിച്ചിരുന്നു. ഞങ്ങൾ ഒരു കുട്ടിയെ ദത്തെടുക്കാൻ മോഹിച്ചിരിക്കയാണ് എന്ന് അറിഞ്ഞ കോശിച്ചായൻ ഈ കാര്യം അവതരിപ്പിച്ചു. ഒരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ കുട്ടിയെ നിങ്ങൾ ഏറ്റു വാങ്ങണം. അതിനു മൈസൂറിലേക്ക് വരണം എന്നൊക്ക പറഞ്ഞു. ഞങ്ങൾക്ക് അത് നൂറു വട്ടം സമ്മതമായിരുന്നു.”
“ആശുപത്രി അധികൃതരുമായി കരഞ്ഞപേക്ഷിച്ചപ്പോൾ കുട്ടി പ്രസവത്തിൽ മരിച്ചുപോയി എന്ന് കുഞ്ഞിന്റെ അമ്മയെയും അവളുടെ അമ്മ മേഴ്‌സിയെയും ധരിപ്പിച്ച് കുട്ടിയെ കോശിച്ചായന്റെ കയ്യിൽ കൊടുക്കാൻ അവർ സമ്മതിച്ചു. വെളിയിൽ കാത്തു നിന്ന ഞങ്ങൾ കുട്ടിയുമായി നാട്ടിലേക്ക് പുറപ്പെട്ടു.”
“കോശിച്ചായൻ മരിക്കുന്നതു വരെ മോളെ കാണാൻ വരുമായിരുന്നു. തന്റെ കൊച്ചുമകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ട കാര്യങ്ങൾ എല്ലാം അദ്ദേഹം പറഞ്ഞതനുസരിച്ച് ഞങ്ങൾ ചെയ്തു. അദ്ദേഹത്തിന് പരിപൂർണ്ണ തൃപ്തിയുമായിരുന്നു.”
” ഞങ്ങൾക്കും കോശിച്ചായനും മാത്രം അറിയാമായിരുന്ന ഈ രഹസ്യം എങ്ങനെ ലീക് ഔട്ട് ആയി എന്ന് ഞങ്ങൾ അന്വേഷിച്ചു. എൽസമോളുടെ അമ്മ ഹയർ സ്ററഡീസിന് പോയി, എം എസ്‌സി നഴ്സിംഗ് പാസ്സായതിനു ശേഷം വിദേശത്തു ജോലിക്ക് പോയി. അവിടെ വെച്ച് പഴയ കാമുകനെ കണ്ടു മുട്ടി. ആദ്യം രണ്ടു പേരും കുറച്ചു ബലം ഒക്കെ പിടിച്ചുനോക്കിയെങ്കിലും പിന്നീട് സൗഹൃദത്തിലായി. തെറ്റിദ്ധാരണകൾ ഒക്കെ നീങ്ങി. പണ്ട് അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നല്ലോ. എന്തുകൊണ്ടോ രണ്ട് പേരും വേറൊരു ബന്ധത്തിന് മുതിർന്നതുമില്ലായിരുന്നു. പ്രവാസ ജീവിതത്തിനിടക്ക് വീണ്ടും പ്രണയത്തിലായി. രണ്ടു പേരും വീട്ടിൽ അവതരിപ്പിച്ചു. പണ്ട് വിവാഹലോചന വരെ എത്തിയ ബന്ധം ആയിരുന്നല്ലോ. രണ്ട് ഭാഗത്തു നിന്നും എതിർപ്പൊന്നുമുണ്ടായില്ല. ഇതിനിടയിൽ കോശിച്ചായൻ മരിച്ചുപോയിരുന്നു.”
“വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയിട്ടും അവർക്ക് ഒരു കുട്ടി ജനിച്ചില്ല. തങ്ങളുടെ പ്രണയത്തിൽ മൊട്ടിട്ട കുഞ്ഞുപൂവിനെ ഉദരത്തിൽ ഉരുവായ അന്ന് മുതൽ താൻ ശപിക്കുകയും ദ്വേഷിക്കുകയും വെറുക്കുകയും ചെയ്തതുകൊണ്ടാണോ ആ കുഞ്ഞ് മരിച്ചുപോയതെന്നു സങ്കടത്തോടെ അവൾ ഭർത്താവിനോട് ചോദിച്ചു. ആ കുഞ്ഞിനെ ഒന്നു കണ്ടത് പോലുമില്ല. ആണാണോ പെണ്ണാണോ എന്ന് പോലും അന്വേഷിച്ചില്ല. അമ്മയോട് ചോദിച്ചപ്പോൾ അമ്മയ്ക്കും അറിയില്ല. പപ്പക്ക് മാത്രമേ എന്തെങ്കിലും അറിയുള്ളു. പക്ഷേ പപ്പ ഇപ്പോൾ ഇല്ലല്ലോ. കുറ്റബോധവും സങ്കടവും കൊണ്ട് അവൾ നീറി. “
“അങ്ങനെയിരിക്കെ യാദൃച്ഛികമായി അന്ന് മൈസൂറിലെ നഴ്സിംഗ് ഹോമിൽ ഉണ്ടായിരുന്ന ഒരു നഴ്സിനെ അവർ കണ്ടു മുട്ടി. കുശാലാനേഷണങ്ങൾക്കൊടുവിൽ അവർ അന്നത്തെ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. “
“അവൾ മിടുക്കിയായിട്ടിരിക്കുന്നോ? കുട്ടിയെ അനാഥാലയത്തിൽ ആക്കാൻ വേണ്ടി അല്ലേ പപ്പ കൊണ്ട് പോയത്? നിങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ കുട്ടിയേയും തിരിച്ചു കിട്ടിയല്ലേ? പപ്പ വളരെ സങ്കടത്തോടെ ആണ് കുട്ടിയെ അനാഥാലയത്തിൽ ആക്കാൻ കൊണ്ട് പോയത്…”
“അവർ വാ തോരാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എൽസ മോളുടെ അച്ഛനും അമ്മയ്ക്കും അത് ഒരുപുതിയ അറിവായിരുന്നു. പിന്നീട് കുട്ടിയെ കണ്ടു പിടിക്കാൻ ആയി അവരുടെ ശ്രമം. പക്ഷേ കുട്ടിയെ ഏത് അനാഥാലയത്തിൽ ആണ് ആക്കിയത് എന്ന് ആർക്കും അറിയില്ലല്ലോ. പല അനാഥാലയത്തിലും പോയി എൽസ മോളുടെ പ്രായത്തിൽ ഉള്ള കുട്ടികളെ അനേഷിച്ചു കൊണ്ടിരുന്നു.”
“അങ്ങനെ ഒരു ദിവസം ….കോശിച്ചായനെ സ്ഥിരമായി യാത്രകൾക്ക് കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ഒരു ടാക്സി ഡ്രൈവറുടെ കൂടെ കോശിച്ചായന്റെ ഭാര്യ മേഴ്‌സി യാത്ര ചെയ്യാൻ ഇടയായി. സംഭാഷണ മദ്ധ്യേ കോശിച്ചായന്റെ കൂടെ എല്ലാ മാസവും ഞാൻ ആയിരുന്നു ചങ്ങനാശ്ശേരിക്കു പൊയ്ക്കൊണ്ടിരുന്നത് എന്ന് ആ ഡ്രൈവർ പറയാനിടയായി. അങ്ങനെ ആ ഡ്രൈവറിൽ നിന്നും അവർ ഞങ്ങളെ അന്വേഷിച്ചു കണ്ടുപിടിച്ചു.
അവർ ഞങ്ങളുടെ വീട്ടിൽ വന്നു. എൽസ മോളെ കണ്ടു. ഞങ്ങൾ ഒന്നും നിഷേധിക്കാൻ പോയില്ല. സത്യം നമ്മൾ നിഷേധിച്ചിട്ട് കാര്യമില്ലല്ലോ . ഇപ്പോൾ അവർ കുട്ടിയെ വിട്ടു കിട്ടണമെന്ന് പറഞ്ഞു കൂടിയിരിക്കയാണ്. കോടതിയിൽ കേസ് ആണ്.”
“നാൻസി, ഞങ്ങൾ പൊന്നു പോലെ വളർത്തിയ കുഞ്ഞിനെ കൊണ്ട് പോകാൻ അവളുടെ അവകാശികൾ വന്നിരിക്കുന്നു. അവളില്ലാത്ത ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കും?
അവളുടെ ചിരിയും കൊഞ്ചലുമില്ലാതെ ആ വീട് എങ്ങനെ വീട് ആകും?പലവിധ ആധികളിൽ, ചിന്തകളിൽ ഞങ്ങൾ ഉറങ്ങാൻ മറന്നു പോയിട്ട് ദിവസങ്ങൾ ആയി.”
“ശ്ശെ, ബീനാ, താൻ ഇങ്ങനെ മൂഡ് ഓഫ് ആകാതെ. കുട്ടിയെ വിട്ടു കൊടുക്കാൻ കോടതി പറഞ്ഞില്ലല്ലോ.. നമുക്ക് നോക്കാടോ.”
“എന്തായാലും യഥാർത്ഥ അവകാശികൾക്ക് വിട്ടു കൊടുക്കാൻ അല്ലേ കോടതി വിധിക്കൂ… നമ്മൾക്ക് അവകാശമൊന്നുമില്ലല്ലോ.” ബീന നിരാശയോടെ പറഞ്ഞു.
“എന്നാരു പറഞ്ഞു? എൽസമോൾ അവളുടെ പേരെന്റ്സിനെ കണ്ടപ്പോൾ എങ്ങനെ റിയാക്ട് ചെയ്തു? സെന്റിമെന്റ്സ് വല്ലതും?”
“ഒന്നുമില്ല. അവളെ ഇതൊന്നും ബാധിക്കാത്ത മട്ടിൽ ഒരു ഇരിപ്പ് ആയിരുന്നു. അവർ വിളിച്ചിട്ട് ഒന്ന് അടുത്തേക്ക് പോയി പോലുമില്ല. അമ്മ ഓടി വന്നു കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്തു. “
“മോൾ എന്നാണ് വീട്ടിലേക്ക് വരുന്നതെന്ന് ചോദിച്ചതിന് മമ്മി പറയട്ടെ എന്നു പറഞ്ഞിട്ട് എന്നെ വന്നു കെട്ടിപ്പിടിച്ചു.”
“അതാ ഞാൻ പറഞ്ഞത് താൻ പേടിക്കണ്ട. അവൾക്ക് കാര്യങ്ങൾ മനസ്സിലാകാൻ പ്രായമായി. ഇനി അവളുടെ കോർട്ടിലാ പന്ത്. അവൾ പറയുന്ന പോലെ ആയിരിക്കും ഇനി കേസിന്റെ മുന്നോട്ടുള്ള പോക്ക്.”
“അത് നമ്മടെ വക്കീലും പറഞ്ഞു. പക്ഷേ, നാൻസി…… എത്ര ആയാലും അവളുടെ പെറ്റമ്മ അല്ലേ, അവൾ അവരെ തള്ളി പറയുമോ ” ബീന ചോദിച്ചു.
“ഈ പ്രശ്നം ഉണ്ടായതിൽ പിന്നെ എനിക്ക് എല്ലാവരെയും സംശയമാണ്. അവളോട് ആരെങ്കിലും ഒന്നു മിണ്ടിയാൽ പോലും എനിക്ക് ടെൻഷൻ ആകും. ഒരിടത്തും ഞാൻ അവളെ തനിച്ചു വിടില്ല. സ്കൂളിൽ നിന്നും വന്നു കഴിഞ്ഞിട്ട് ഞാനോ ജോജിച്ചായനോ വരുന്നതു വരെ അപ്പുറത്തെ ഫ്ലാറ്റിലെ ആന്റിയെ മോൾക്ക് കൂട്ടിനു ഇരുത്തിയിരിക്കയാണ്. “
“സ്കൂൾ പ്രിൻസിപ്പലിനോടും ക്ലാസ്സ്‌ടീച്ചറിനോടും എന്തിന്… സ്കൂൾ ബസിലെ ആയയോടും എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു. എങ്ങനെയൊക്കെയോ പെരുമാറുന്നു. ജോജിച്ചായൻ പറയുകയാ എന്നെ അധികം താമസിക്കാതെ സൈക്കോളജിസ്റ്റിനെ കാണിക്കേണ്ട വരുമെന്ന്…. എനിക്കും അങ്ങനെ തോന്നുന്നു..”
“പൊന്നു ബീനാ, ആദ്യം താൻ തന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പഠിക്കണം. എൽസമോൾ ഒരിക്കലും തന്നെ തള്ളി പറയില്ല. എന്തായാലും ഞാൻ എന്റെ കഥ പറയട്ടെ?
തനിക്ക് കുറച്ച് സമാധാനം കിട്ടിയാലോ.
“നാൻസി പറയു. ഞാൻ കേൾക്കുന്നുണ്ട്.”
അവൾ കുറച്ചു റിലാക്സ്ഡ് ആയെന്നു തോന്നി.
“എന്റെ വീട്, അതായത് ഞാൻ പിറന്ന വീട് മല്ലപ്പള്ളിയിലാണ്. പക്ഷേ ഇപ്പോൾ എന്റെ വീട് എന്നു ഞാൻ അവകാശപ്പെടുന്നത് എന്റെ മണിക്കുട്ടിയും സേവിച്ചനും ഉള്ള കിടങ്ങൂരെ തറവാടാണ്.
“മണിക്കുട്ടിയോ? കൊള്ളാമല്ലോ. ആരാടോ അത്.?
“എന്റെ പപ്പയുടെ ഇളയ പെങ്ങൾ …
മണിക്കുട്ടിയാന്റിയെ കല്യാണം കഴിച്ച സേവിച്ചൻ അങ്കിളിന്റെ വീട് കിടങ്ങൂർ ആണ്. മണിക്കുട്ടിയാന്റിക്ക് കല്യാണം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും കുട്ടികൾ ഉണ്ടായില്ല. ഒത്തിരി ചികിത്സകൾ ഒക്കെ ചെയ്തെങ്കിലും ദൈവം കനിഞ്ഞില്ല. അങ്ങനെയിരിക്കെ എന്റെ പപ്പയുടെ കല്യാണം കഴിഞ്ഞു. എന്റെ അമ്മ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ വലിയ വയർ കണ്ടിട്ട് മണിക്കുട്ടി ആന്റി കളിയായി അമ്മയോട് പറഞ്ഞു, “സൂസി, നിനക്ക് ഇരട്ട ആണെന്നാ തോന്നുന്നത്. അങ്ങനെയെങ്കിൽ ഒന്നിനെ എനിക്ക് തരണേടി. ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം.” എന്ന്…
വിദഗ്ദ പരിശോധനയിൽ മണിക്കുട്ടിആന്റിയുടെ നാവ് പൊന്നാണെന്നു മനസ്സിലായി. ഇരട്ട കുട്ടികളാണെന്ന് അറിഞ്ഞ ഉടനെ മണിക്കുട്ടി ആന്റി മല്ലപ്പള്ളിക്ക് പോന്നു. പിന്നെ അമ്മയുടെ ശുശ്രൂഷ മൊത്തത്തിൽ ഏറ്റെടുത്തു. പ്രസവം കഴിഞ്ഞും എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു. കുഞ്ഞുങ്ങളെ നോക്കലും കുളിപ്പിക്കലും എല്ലാം മണിക്കുട്ടിയാന്റി ആർക്കും വിട്ടുകൊടുത്തില്ല. അമ്മ ആ നാട്ടുകാരി ആയിരുന്നത് കൊണ്ട് ഏഴാം മാസത്തിൽ വിളിച്ചുകൊണ്ടു പോയെങ്കിലും ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോന്നിരുന്നു.
എന്റെ ഇരട്ട സഹോദരി നിമ്മിയെക്കാളും മണിക്കുട്ടി ആന്റിക്കു ഒരു പൊടി ഇഷ്ടം കൂടുതൽ എന്നോടാണോ എന്ന് എല്ലാവരും കളിയാക്കി ചോദിക്കുമ്പോഴെല്ലാം ആന്റി പറയും “ഇവളെ എനിക്കു തന്നേരെന്ന്. അങ്ങനെ അങ്ങനെ ഒരു ദിവസം എന്റെ അമ്മ പറഞ്ഞു, ” നീ അവളെ എടുത്തോ, നീ പൊന്നു പോലെ നോക്കുമെന്ന് എനിക്കറിയാം. നിനക്ക് ഒരു കുഞ്ഞു പിറക്കുമ്പോൾ തിരികെ തന്നാൽ മതി മണിക്കുട്ടീ..”
മണിക്കുട്ടി ആന്റിക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. “ഇവളെ തന്നേക്ക് തന്നേക്ക് “എന്നു മനസിലെ ആഗ്രഹം കൊണ്ട് നാഴികക്ക് നാൽപതുവട്ടം പറഞ്ഞെങ്കിലും സൂസി തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
പിന്നെ ഒരു സ്വപ്നലോകത്തായിരുന്നു മണിക്കുട്ടി ആന്റി. സേവിച്ചനെ വിളിച്ചു വരുത്തി എന്നെയും കൊണ്ട് കിടങ്ങൂർക്ക് പോന്നു. ബന്ധുക്കളിൽ നിന്നും പല എതിർപ്പുകളും ഉണ്ടായെങ്കിലും അവർ പതറിയില്ല.
എനിക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് മണിക്കുട്ടി ആന്റി പ്രെഗ്നന്റ് ആയത്. അതൊരു വലിയ വിശേഷം ആയിരുന്നു. വിശേഷം അറിഞ്ഞ് എന്റെ അമ്മ വന്നിരുന്നു. അന്ന് അമ്മ പറഞ്ഞിരുന്നു “മണിക്കുട്ടി, ഇനി നാൻസിയെ ഞങ്ങൾ കൊണ്ടു പോട്ടെ. നിനക്ക് കുഞ്ഞ് ആകുമ്പോൾ ഇവളെ കൂടി നോക്കാൻ നിനക്ക് ബുദ്ധിമുട്ടല്ലേ “ന്ന്…
പക്ഷേ ആന്റി സമ്മതിച്ചില്ല.”എനിക്ക് എത്ര കുഞ്ഞുങ്ങൾ ഉണ്ടായാലും ഇവളാണെന്റെ രാജകുമാരി. കാര്യങ്ങൾ തിരിച്ചറിയുന്ന കാലത്ത് അവൾക്ക് നിങ്ങളുടെ അടുത്ത് വരണമെന്ന് തോന്നിയാൽ ഞാൻ എതിര് പറയില്ല. എനിക്ക് എന്നും അവളെന്റെ തങ്കക്കുടം ആണ്. പൊന്നു മോളാണ്. അവളെ വിട്ടുകളയാൻ എനിക്ക് പറ്റില്ല സൂസി…”
“നാൻസി, താൻ ആന്റി എന്നാണോ വിളിക്കുന്നത്, അമ്മ എന്നല്ലേ? ഓ.. സ്വന്തം അമ്മയും അടുത്തുണ്ടല്ലോ അല്ലേ.” ബീന ചോദിച്ചു.
“ഞാൻ അമ്മ എന്ന് കുഞ്ഞിലേ പറഞ്ഞിരുന്നു. കുറച്ചു വലുതായപ്പോൾ അവർ പരസ്പരം വിളിക്കുന്നത് കേട്ടിട്ട് മണിക്കുട്ടി, സേവിച്ചൻ എന്നാക്കി പോലും. എന്തുകൊണ്ടോ അവർ വിലക്കിയില്ല. ആ വിളി അവർ ആസ്വദിച്ചു.”
“ആന്റിക്ക് പിന്നീട് ഒരു മോനും ഒരു മോളും ഉണ്ടായി. പക്ഷേ ഞാൻ ആയിരുന്നു അവരുടെ ആദ്യത്തെ മോൾ. സ്വന്തം മോനേക്കാളും മോളെക്കാളും എന്നെ കരുതി, സ്നേഹിച്ചു. എപ്പോഴും എന്റെ കൂടെ നിന്നു. “
എന്റെ അമ്മക്കും പപ്പക്കും ഒരു മോൻ കൂടി ഉണ്ടായി. നിമ്മി എപ്പോഴും പറയും.. ” അവിടെയും ഇവിടെയും രാജകുമാരി നാൻസി തന്നെ. ബാക്കിയുള്ളവരെല്ലാം സേവകർ. ഉം..ഓരോരുത്തരുടെ യോഗം…”
ആന്റി പ്രെഗ്നന്റ് ആയപ്പോൾ ആദ്യം തന്നെ അവരുടെ സ്വത്തിന്റെ ഒരു പങ്ക് എന്റെ പേരിൽ എഴുതി വെച്ചു. ഒരു കാരണവശാലും എനിക്ക് ഒരു പ്രയാസം ഉണ്ടാകരുതെന്ന് അവർ കരുതി. പഠനത്തിനും മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നേരത്തെ തന്നെ ഉള്ള ഒരു കരുതൽ.
എനിക്ക് കാര്യങ്ങൾ തിരിച്ചറിഞ്ഞ പ്രായത്തിൽ എന്റെ അമ്മയും പപ്പയും വന്ന് എന്നോട് സംസാരിച്ചു. “മോൾ തിരിച്ചു വരുന്നതാണ് ഞങ്ങൾക്ക് ഏറെ സന്തോഷം. മോൾക്ക് എന്ത് തീരുമാനം വേണമെങ്കിൽ എടുക്കാം. ഞങ്ങൾ എന്നും നിനക്കായ് കാത്തിരിക്കുന്നു.” എന്നൊക്കെ…
എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. “ഞാനായിട്ട് വരില്ല. ആന്റിക്കും അങ്കിളിനും അങ്ങനെ ഒരു താല്പര്യമുണ്ടെങ്കിൽ ഞാൻ റെഡി ആണ്…” എന്നു പറഞ്ഞു.
മണിക്കുട്ടി എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു. “മണിക്കുട്ടിക്ക് നീ കഴിഞ്ഞേ ആരും ഉള്ളു. എന്റെ മോൾ എങ്ങും പോകുന്നില്ല. “
“അതാ ഞാൻ പറഞ്ഞത് . ബീനാ, നീ കരുതുന്ന പോലെ അല്ല. എൽസമോൾ വളരെ പക്വത ഉള്ള കുട്ടി ആണ്. ഞാൻ പലപ്പോഴും അവളിൽ എന്നെ ആണ് കാണുന്നത്. അവൾ ഒരിക്കലും നിങ്ങളെ തള്ളി പറയില്ല.”
“പിന്നെ… ഒരു കാര്യം ഞാൻ നിന്നോട് പ റയട്ടെ, ബീനാ…. എന്റെ മണിക്കുട്ടി എന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. എന്താണെന്നോ… നമുക്ക് എല്ലാവരോടും ഒരു ഡിറ്റാച്ഡ് അറ്റാച്ച്മെന്റെ പാടുള്ളൂ. അത് ഏത് റിലേഷൻ ആണെങ്കിലും…. ഒരു പരിധി വരെ മക്കളുടെ കാര്യത്തിലും അത് പ്രസക്തമാണ്. എന്നാണെങ്കിലും എൽസ മോൾക്ക് ഒരു കുടുംബവും മറ്റും ഉണ്ടാകുമല്ലോ. അപ്പോഴും അവൾ നമ്മളിൽ നിന്നും അകന്നു ജീവിക്കേണ്ടി വരും. ഇല്ലേ? ഞാൻ പറഞ്ഞു വരുന്നത് ഈ കേസിന്റെ വിധി എന്താണെങ്കിലും അത് നമ്മളെ വല്ലാതെ ബാധിക്കരുത്. പ്രതേകിച്ചു നെഗറ്റീവ് ആയിട്ട്.”
” ഞാൻ ഇനി അവളോട് സംസാരിക്കണോ. വെറുതെ അവളുടെ ഡിസിഷൻ (തീരുമാനം) അറിയാൻ.. ഞാൻ സംസാരിക്കാം. “
“എന്തായാലും താൻ ധൈര്യമായിരിക്ക്. ഞാൻ മോളെ സ്കൂളിൽ ഒന്ന് പോയി കണ്ടിട്ട് തന്നെ വിളിക്കാം. ഓക്കെ.”
…………… ………….. ……………. …………..
ബസ്സിറങ്ങി വീട്ടിലോട്ട് നടക്കുമ്പോൾ എൽസമോൾ ആയിരുന്നു മനസ്സിൽ. ഇപ്പോഴത്തെ കുട്ടികൾ എത്ര പക്വത ഉള്ളവരാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അവർക്ക് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞ വാക്കുകൾ എന്നെ ശരിക്കും അദ്‌ഭുതപ്പെടുത്തി. ആന്റിയെ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. മമ്മിയും പപ്പയും ഇപ്പോൾ കടന്നു പോകുന്ന മാനസിക അവസ്ഥ മറ്റാരേക്കാളും എനിക്കറിയാം. പക്ഷേ എന്നോട് എന്തെങ്കിലും ചോദിക്കാൻ അവർ ഭയപ്പെടുന്നു.
എന്റെ വല്യപ്പച്ചൻ എന്നോട് എല്ലാ കാര്യങ്ങളും ഞാൻ കാര്യങ്ങൾ അറിയണ്ട പ്രായമായെന്ന് വല്യപ്പച്ചന് ബോധ്യമായപ്പോൾ പറഞ്ഞു തന്നിട്ടുള്ളതാണ്. ഞാൻ അദ്ദേഹത്തിന്റെ മോളുടെ ഭാവിക്കു ഒരു വിലങ്ങുതടി ആകുമോ എന്നുള്ള ആധിയും ഭയവും മൂലമാണ് എന്നെ അനാഥാലയത്തിൽ കൊടുക്കാമെന്നു വിചാരിച്ചത്. പക്ഷേ അനാഥാലയത്തിൽ എല്പിച്ചാൽ പിന്നീട് ഒരിക്കലും എന്നെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് നെഞ്ച് കലങ്ങി നിന്നപ്പോൾ ആണ് എന്റെ ഇപ്പോഴത്തെ പപ്പയുടെയും മമ്മിയുടെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നത് എന്നൊക്ക എന്നോട് പറഞ്ഞിരുന്നു.
പക്ഷേ വല്യപ്പച്ചൻ എന്റെ കാര്യത്തിൽ വളരെ സന്തുഷ്ടൻ ആയിരുന്നു. ഞാൻ എത്തേണ്ടിടത്തു തന്നെ ആണ് എത്തിയതെന്നും ഒരിക്കലും പപ്പയെയും മമ്മിയെയും തള്ളിപ്പറയരുതെന്നും എന്നോട് ഒരായിരം വട്ടം എങ്കിലും പറഞ്ഞിട്ടുണ്ട്.
മരിക്കുന്നതിന് തൊട്ടു മുമ്പ് വന്നപ്പോൾ എന്നോട് ഒത്തിരി സോറി ഒക്കെ പറഞ്ഞു. മോളെ എനിക്ക് വേറെ വഴിയില്ലായിരുന്നു. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്നൊക്ക ചോദിച്ചു.
വല്യപ്പച്ചൻ അല്ലേ എനിക്ക് ഒരു നല്ല പപ്പയെയും മമ്മിയെയും തന്നത്? പിന്നെ എനിക്ക് എന്തിനാ ദേഷ്യം? എനിക്ക് ജന്മം നൽകിയവർക്ക് എന്നെ വേണ്ടാഞ്ഞിട്ടല്ലേ? അതിന് വല്യപ്പച്ചൻ എന്ത് പിഴച്ചു?
അന്ന് ഞാൻ വല്യപ്പച്ചനെ കെട്ടിപ്പിടിച്ച് ഉമ്മ ഒക്കെ കൊടുത്തു വിട്ടതാണ്. പിന്നെ കണ്ടിട്ടില്ല
ഇപ്പോൾ എന്റെ പെറ്റമ്മയും സോ കോൾഡ്…. രക്ത ബന്ധമുള്ള ബന്ധുക്കളും പറയുന്നത് സ്വർഗ്ഗതുല്യമായ ഒരു ജീവിതം എന്റെ മുമ്പിൽ….. എന്റെ ഒരു വാക്കിൽ… കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണ്.
ഇപ്പോഴുള്ളതിനേക്കാൾ വലിയ സ്വർഗം എനിക്ക് ഒരിടത്തും നിന്നും വേണ്ട. നീണ്ട 14 വർഷം കഴിഞ്ഞപ്പോൾ ആണല്ലോ സ്വർഗം ദാനമായി നൽകാൻ പലരും തുനിഞ്ഞിറങ്ങിയിരിക്കുന്നത്.വേറെ അവകാശികൾ ഉണ്ടാകില്ലെന്നറിഞ്ഞപ്പോൾ ഉണ്ടായ പശ്ചാത്താപവും അന്വേഷണവും സ്നേഹപ്രകടനങ്ങളും.
കുട്ടികൾക്ക് സ്വന്തമായ വ്യക്തിത്വവും വികാരവിചാരങ്ങളും ഒന്നും ഇല്ലെന്നാണ് നിങ്ങൾ മുതിർന്നവർ ചിന്തിക്കുന്നത്. കൊച്ചല്ലേ, പുതിയ സാഹചര്യങ്ങളുമായി ഈസി ആയി ഒത്തു ചേർന്നോളും. പൊരുത്തപ്പെടൽ ( adaptation) എളുപ്പം ആണ് എന്ന്…. അല്ല…. അങ്ങനെ അല്ല….
കുറേ അപരിചിതരുടെ… പിറുപിറുക്കലുകൾക്കും… ഒളി നോട്ടങ്ങൾക്കും സഹതാപപ്രകടനങ്ങൾക്കും പുറമേ,…. അവിഹിത സന്തതി…. എന്നുള്ള ദുഷ്‌പേരിനും ഇപ്പോൾ അടിച്ച ലോട്ടറിയെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകൾക്കും നടുവിലെ… ഒറ്റപ്പെടലുകൾ… വേണ്ട….
എന്റെ പപ്പയുടെയും മമ്മിയുടെയും ചുറ്റുമുള്ള ഈ കൊച്ചുലോകത്തിൽ നിന്ന് ഒരു സ്വർഗത്തിലേക്കും പറിച്ചു നടപ്പെടാൻ ഞാൻ ഒരുക്കമല്ല…
ഉള്ളിലെ തിളച്ചു മറിയുന്ന വികാര വിക്ഷോഭങ്ങൾ ഒട്ടുമേ പുറത്തു പ്രകടിപ്പിക്കാതെ വളരെ ശാന്തമായ മുഖത്തോടെ എൽസ മോൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ആശ്വാസത്തിന്റ ഒരു കണിക എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു….
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


4 Comments
കർമ്മബന്ധങ്ങൾ, രക്തബന്ധങ്ങളേക്കാൾ കരുത്താകുന്ന കഥ, നന്നായി എഴുതി..👍
Thank you
നന്നായിട്ട് എഴുതി 👍
Thank you