ജഗനോടോപ്പം കാറിൽ ഗൂരുവായുരിലേക്ക് യാത്ര തിരിക്കുമ്പോൾ മുതൽ ജാൻവി അസ്വസ്‌ഥയായിരുന്നു. മറ്റൊന്നും കൊണ്ടല്ലാ, എത്തിച്ചേരേണ്ട സ്ഥലവും അവിടെ അഭിമുഖികരിക്കേണ്ട മനുഷ്യരേയും ഓർത്തായിരുന്നു ആകുലത മുഴുവൻ.
പതിവിൽ നിന്ന് വ്യത്യസ്തമായി ജാൻവിയുടെ പെരുമാറ്റം കണ്ടപ്പോഴെ ജഗനു കാര്യം മനസ്സിലായി.
ജഗൻ മനസ്സിലോർത്തു.
” പാവം ജാൻവി
അവൾ ഒരു ശ്രദ്ധാ കേന്ദ്രമായിരിക്കും.
അവളോ? അവൾ മാത്രമല്ല, താനും.
വധുവിൻ്റെ അമ്മയുടെ ‘രണ്ടാം ഭർത്താവ്!’
ഛെ ! കേൾക്കാൻ ഒരു സുഖമില്ലാത്ത ബന്ധം.”
ഗൂരുവായൂരിലേ കൗസ്തുഭം ഓഡിറ്റോറിയത്തിലേക്ക് വണ്ടി എത്തിയെപ്പോഴെ മനസ്സിലായി വിവാഹത്തിൻ്റെ ആഡംബരം.
കാറിൽ നിന്ന് ഇറങ്ങുമ്പോഴേ ഓർമ്മിപ്പിച്ചു….
“കയ്പേറിയ അനുഭവങ്ങൾ ഉണ്ടാവും മനസ്സ് പതറാതെ സൂക്ഷിക്കുക ”
ജഗൻ പറഞ്ഞതു കേൾക്കാത്ത ഭാവത്തിൽ ജാൻവി ഹാളിൻ്റെ അകത്തേക്കു കയറി.
വധു മുല്ലപന്തലിൽ വിവാഹ വേദിയിലേക്ക് വരുന്നു, ഏതൊരു അമ്മയും കാണാൻ കാത്തിരിക്കുന്ന നിമിഷം. തൻ്റെ മകളോടൊപ്പം മുല്ല പന്തലിൽ നിൽക്കേണ്ടവളാണ് താൻ. അല്ല, അങ്ങിനെ നിൽക്കുവാൻ തനിക്ക് എന്തു യോഗ്യത?
പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികളെയും ജീവനേപ്പോലെ സ്‌നേഹിച്ച ഭർത്താവിനേയും നിഷ്‌കരുണം ഉപേക്ഷിച്ചു പോന്നവൾ അല്ലേ താൻ.. പിന്നെ എന്ത് യോഗ്യത. ജാൻവിയുടെ കണ്ണുകൾ നിറഞ്ഞു.
ഹൃദയം തകർന്ന വേദനയിലും ജാൻവി കണ്ടു തൻ്റെ മകളുടെ ഇടത്തും വലത്തുമായി നിൽക്കുന്ന തൻ്റെ മാതാപിതാക്കളെ. ആ വേദനയിലും ജാൻവി ചിരിച്ചുപോയി. അപ്പോഴേക്കും വധു ജാൻവിക്കു മുൻപിലെത്തി. അമ്മയെ കണ്ടതും പത്തുവയസ്സുകാരിയെപ്പോലെ കരയാൻ തുടങ്ങി. മകളെ ആശ്വസിപ്പിച്ച് അവളുടെ കൈയ്യും പിടിച്ച് വിവാഹ വേദിയിലേക്ക്.. വേദിയിലേക്ക് കയറുമ്പോഴും അനുസരണയില്ലാത്ത മനസ്സും കണ്ണുകളും ആരെയൊ തിരയുകയായിരുന്നു..
പെട്ടെന്നാണ് ദൈവനിശ്ചയം പോലെ തൻ്റെ മനസ്സ് കൊതിച്ചതുപോലെ ഒരു രോമാവൃതമായ കൈ ജാൻവിക്കു നേരേ നീണ്ടു വന്നത്.
ആ കൈ കണ്ടപ്പോൾ തന്നെ മനസ്സിലായി, തൻ്റെ മാത്രം ജിത്തേട്ടൻ്റെ വലതു കൈ. ആനവാലിൻ്റെ കൈ ചെയിനും മോതിരവിരലിൽ തൻ്റെ പേര് എഴുതിയ വിവാഹമോതിരവും. വലതു കൈ കൊണ്ട് പിടിച്ചു കയറ്റുമ്പോൾ ആ കരങ്ങൾ തനിക്കു തന്നിരുന്ന സുരക്ഷിതത്വവും സ്‌നേഹവും ഒരിക്കൽ കൂടി തൻ്റെ ഹൃദയം അനുഭവിക്കുന്നത് ജാൻവി തിരിച്ചറിഞ്ഞു.
വിവാഹ ചടങ്ങുകൾ ആരംഭിച്ചു, ജിത്തേട്ടൻ അമ്മുവിനെ ആ പയ്യൻ്റെ കൈയ്യിൽ ഏൽപ്പിക്കുന്നത് സന്തോഷത്തോടെ നോക്കി നിന്നു. തൻ്റെ മകളുടെ കൈ പിടിച്ച് ഏൽപ്പിക്കുമ്പോൾ ജിത്തേട്ടൻ പറഞ്ഞ വാക്കുകൾ വേദനയോടെ ആണ് കേട്ടു നിന്നത്,
“മരണം വരെ ചേർത്തു വയ്ക്കണം ഒരിക്കലും വിട്ടുകളയരുത് ഒരു അച്ഛൻ്റെ അഭ്യർത്ഥന ആയി കണ്ടാൽ മതി.”
വിവാഹ ഫോട്ടോയിലും എല്ലാം ജിത്തേട്ടനെ പറ്റികൂടി നിന്നു. മനസ്സ് ഇടയ്ക്കിടെ ആഗ്രഹിച്ചു, ഈ സമയം ഒരിക്കലും കഴിയാതെ ഇരുന്നെങ്കിൽ… വേദിയിൽ വെച്ചാണ് തൻ്റെ സമ്മാനം മകളെ അണിയിച്ചത്. ജിത്തേട്ടൻ്റെ അച്ഛമ്മ വിവാഹം കഴിഞ്ഞു വന്നപ്പോൾ തനിക്കു നൽകിയ കുരുമുളക് മാല.
എന്തോ മകളെ കണ്ടിട്ടും കണ്ടിട്ടും ജാൻവി ക്ക് മതിയാവുന്നില്ലായിരുന്നു.
വരൻ്റെ വീട്ടിലേക്ക് പോകാൻ നേരവും മകളെ കെട്ടിപ്പിടിച്ച് ജാൻവി കരഞ്ഞു.
കരയുന്ന നേരത്തും അവൾ ചോദിച്ചു ‘എന്തിനാ അമ്മേ ഞങ്ങളെ തനിച്ചാക്കി പോയത്’ എന്ന്.
അവൾ പോയതും എങ്ങനെയും തിരിച്ചു പോകണം എന്ന ആഗ്രഹമാണ് മനസ്സിൽ വന്നത്. തൻ്റെ കടമ കഴിഞ്ഞു, ഇനി ഇവിടെ നിൽക്കണ്ട.
ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എരി തീയിൽ വെന്തുരുകയാണ് താൻ. ചിലരുടെ അർത്ഥം വെച്ചുള്ള നോട്ടങ്ങൾ, പരിഹാസ ചുവയുള്ള സംസാരങ്ങൾ, എന്തിനേറെ ഭൂമി പിളർന്ന് താഴേക്കു പോയെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ. മറ്റുള്ളവരുടെ പരിഹാസ കഥാപാത്രമായി ഈശ്വരാ…
പറിച്ചെടുക്കാനാവാത്ത വിധം ജിത്തേട്ടനിൽ തറഞ്ഞു പോയവളാണ് താൻ, എന്നിട്ടും ജീവിക്കുന്നില്ലേ മറ്റൊരാളുടെ ഭാര്യയായി. പിന്നെ എന്ത് ??
നിമിഷങ്ങളുടെ ഭ്രാന്ത് ഒരു പ്രത്യേക സംഭവത്തിലേക്കു മനുഷ്യനെ വലിച്ചിഴയ്ക്കാറുണ്ട്, ആ സംഭവം കഴിയുമ്പോൾ മുതൽ അതിനെ ചൊല്ലി പശ്ചാത്തപിക്കാൻ ആരംഭിക്കുന്നു. അതുപോലെയായിരുന്നു ഞങ്ങളുടെ വേർപിരിയലും.
“” ഒരു നിമിഷ ഭ്രാന്ത്””
“”ഒരു ദുർവാശി”””
ആ നശിച്ച ദിവസം മറക്കാനും ഓർക്കാനും കഴിയാതെ ഹൃദയത്തിൽ ഒരു മുറിവായി അവശേഷിക്കുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവ്. ഉണങ്ങുകയില്ല എന്നു മാത്രമല്ല, ഇടയ്ക്കിടെ ഹൃദയരക്തം പൊടിയുകയും ചെയ്യും. അതാണ് ഹൃദയത്തിലെ മുറിവിൻ്റെ പ്രത്യകത. കാലത്തിനു ഉണക്കാൻ കഴിയാത്ത മുറിവുകൾ ഇല്ല എന്നു പറഞ്ഞാലും ഈ മുറിവ് ഉണക്കാൻ കാലത്തിനു പോലും കഴിഞ്ഞില്ല എന്നതാണ് സത്യം!
ഞങ്ങളെ പിരിക്കാതിരിക്കാൻ എല്ലാവരും ഒത്തിരി ശ്രമിച്ചിരുന്നു. താൻ അതിനൊന്നിനും വഴിപെട്ടില്ല അത്ര തന്നെ. ഞങ്ങളുടെ മ്യുച്ചൽ divorce അംഗീകരിക്കുന്നതിന് മുൻപ് കോടതി പോലും ചോദിച്ചിരുന്നു. ഒന്നു കൂടി ആലോചിച്ചിട്ടു പോരേ എന്ന് പക്ഷേ അന്ന് തനിക്ക് ഒറ്റ കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളു മടുത്തു പരസ്പരം മടുക്കുന്നതിന് മുൻപ് പിരിയുന്നു ! പരസ്പരം സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ എന്തു ദാമ്പത്യം .!!പിടിവാശി അല്ലാതെ എന്തു പറയാൻ…
ഹാളിൽ തനിച്ചിരിക്കുന്ന ജാൻവിയെ കണ്ടതും ജിത്ത് ഓടിയെത്തി. ജിത്തിനെ കണ്ടതും ജാൻവി പകച്ചു പോയി. ആരിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നുവോ
അയാൾ തന്നെ അരികത്ത് എത്തുന്നു.
“അമ്മുവിൻ്റെ താലികെട്ട് ഗൂരുവായുരപ്പൻ്റെ നടയിലായിരുന്നു കേട്ടോ? മോൾ കുട്ടിയായിരിക്കുമ്പോൾ നീ നേർന്നതല്ലേ. അവളുടെ അമ്മയ്ക്കു കിട്ടിയ പോലെ നല്ല ഭർത്താവിനെ കിട്ടാനും ദീർഘസുമംഗലിയാവാനും.”
കണ്ണു നിറഞ്ഞു പോയി. ഇതൊക്കെ ഇപ്പോഴും ഓർത്തു വച്ചിരിക്കുന്നു തന്നെ ഈ മനുഷ്യൻ എത്ര തവണയാണ് ഇങ്ങനെ തോൽപ്പിക്കുന്നത്.
“എന്തിനാണ് നീ എന്നെ തനിച്ചാക്കി പോയത്? എനിക്ക് നിന്നെ പിരിയാനും നിന്നോട് പിണങ്ങാനും കഴിയില്ല കുട്ടി, നീ എൻ്റെ മാത്രമാണ് എൻ്റെ മാത്രം….”
ദൈവമേ ! സ്‌നേഹത്തിൻ്റെ ചങ്ങലകൾക്ക് എന്തു ബലമാണ്! ഗദ്ഗദം പിരിച്ചുടയ്ക്കുന്ന വാക്കുകൾ ഭീകരങ്ങളായി പരിണമിക്കുന്നു. ശബ്‌ദം നാവിൻ്റെ സൃഷ്ടിയല്ലെന്നു വരുമ്പോൾ, ഹൃദയത്തിൻ്റെ വികാരങ്ങൾക്കു തുടിപ്പേറി വരുമ്പോൾ എല്ലാവരുടെയും മുൻപിൽ തെറ്റുകാരിയായി നിൽക്കേണ്ടിവരുന്ന അവസ്‌ഥ:
“ജിത്തേട്ടാ വേണ്ട എന്നെ ഇങ്ങനെ ക്രൂശിക്കല്ലേ..
നമ്മൾ പിരിയണം എന്നത് ദൈവത്തിൻ്റെ തീരുമാനമായിരുന്നു. ദൈവത്തിനു പോലും കുശുമ്പു തോന്നിയിട്ടുണ്ടാകും നമ്മുടെ ജീവിതം കണ്ടിട്ട്, അത്രയേറേ എന്നെ സ്നേഹിച്ചില്ലേ..
പക്ഷേ ഇന്ന് ഞാൻ ജിത്തേട്ടൻ്റെ ഭാര്യയല്ല !”
“മതി വാ നമുക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. നമ്മുടെ മകളുടെ വിവാഹം അല്ലേ ?”
ജാൻവിയുടെ കൈയ്യിൽ ബലമായി പിടിച്ച് പന്തിയിലേക്കു നടന്നു, ജിത്തിൻ്റെ കൈയ്യിൽ നിന്നും ആദ്യത്തെ ഉരുളവാങ്ങി കഴിക്കാനും മടിച്ചില്ല.
ജാൻവിയെ യാത്രയാക്കാൻ പോകുന്ന സമയത്ത് ഒരിക്കൽ കൂടി ജിത്ത് ആ ചോദ്യം ആവർത്തിച്ചു
“” നമുക്ക് ഒരുമിച്ച് ജീവിക്കാം””
“ഇല്ല ജിത്തേട്ടാ ഇല്ല. നിങ്ങൾ ആണ് എന്നും എൻ്റെ ജീവനും, ജീവിതവും. പക്ഷേ ഈ ജൻമത്തിൽ ഞാൻ ഇല്ല, ഇനി എല്ലാ ജൻമങ്ങളിലും ഞാൻ ഉണ്ടാകും കൂടെ. ഒരു കാരണവും ഇല്ലാതെ നിങ്ങളെ പിരിഞ്ഞു പോയതിന് ഞാൻ തന്നെ എനിക്ക് വിധിച്ച ശിക്ഷയാണ് എൻ്റെ ഈ ശിഷ്ട ജീവിതം. ജിത്തേട്ടാ ഒരു നിമിഷത്തിൻ്റെ മുനയിൽ നിസ്സാരമായി കൊരുത്തെടുക്കാവുന്ന വർണ്ണനൂൽ മാത്രമല്ലേ ഈ ജീവിതം, അതിന് ആരു കാവൽ ഇരുന്നാലെന്ത്?
അപ്പോഴെക്കും ജഗൻ എത്തി. കാറിൽ കയറി ഇരുന്നപ്പോഴെക്കും ബലമായി കണ്ണുകൾ അടച്ചു. എന്തിന് ഒരു യാത്രാമൊഴി? ഹൃദയത്തിൽ ഉള്ള മനുഷ്യന് യാത്രമൊഴി എന്തിന്… ഓടിയകലുന്ന സ്‌നേഹം, ദിവ്യമായ വികാരത്തിൻ്റെ ദിവ്യമായ അന്ത്യം. ദിനരാത്രങ്ങളുടെ അന്തമില്ലാത്ത ഒഴുക്കിൽ ഒന്നുകൂടി.


1 Comment
ഭർത്താവിനേയും മകളേയും ഇഷ്ടമായിരുന്നു എങ്കിൽ ഉപേക്ഷിച്ചു പോയി വേറെ വിവാഹം കഴിക്കേണ്ട കാര്യം ഇല്ലായിരുന്നു. പിന്നീട് പശ്ചാത്തപിക്കുമ്പോഴും തിരിച്ചു വരാനാവാത്ത അവസ്ഥ.
വളരെ നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു 🙏