ഫ്ലൈറ്റ് ഇരുപത് മിനിറ്റ് ലേറ്റായതു കൊണ്ട് ബാംഗ്ലൂർ എയർപോർട്ടിൽ ചുറ്റുമുള്ള ആളുകളെയും നോക്കി ഇരിക്കുകയായിരുന്നു ഞാൻ. വിനുവേട്ടൻ മൊബൈലിൽ കുത്തിയിരിപ്പാണ്. മുന്നിൽ നിന്ന മോളെവിടെ? അതാ, ആ നാലു വയസ്സുകാരി ഒരു എട്ടു വയസ്സ് തോന്നിക്കുന്ന ചേട്ടന്റെ കയ്യും പിടിച്ചു നടക്കുന്നു. ഞാൻ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു. അപ്പോഴാണ് എന്റെ തോളിൽ ഒരു കയ്യമർന്നത്. തിരിഞ്ഞു നോക്കിയ ഞാൻ ഇത്തിരി നേരം മിണ്ടാനാവാതെ നിന്നുപോയി. പിന്നെ ഇടറിയ സ്വരത്തിൽ വിളിച്ചു.
“ഭദ്രേടത്തീ ”
അവർ എന്റെ അടുത്തിരുന്നു.
“എത്ര ആകസ്മികമാണ് മായേ ഈ കണ്ടു മുട്ടൽ. നിന്റെ മോളാണല്ലേ. ഇവൻ എന്റെ മോൻ. നീയിവിടെ.”
“വിനുവേട്ടന് ഇവിടെ ജോലിയായതു കൊണ്ട് ഞങ്ങൾ ഇവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ദുബായിലേക്ക് അഞ്ചു ദിവസത്തെ ഒരു വിനോദയാത്ര. ഏടത്തിയിവിടെ.”
“ഞങ്ങൾ ദുബായിലാണ് കുട്ടീ താമസം. അലോഷിക്ക് അവിടെ ബിസ്സിനെസ്സാണ്. ഇവിടെ ഒരു വിവാഹത്തിന് വന്നതാണ്. എന്നാലും വർഷങ്ങൾക്കു ശേഷം വീണ്ടും ഈ കണ്ടുമുട്ടൽ. ദേ, അലോഷി വരുന്നു.”
അലോഷി കുറേക്കൂടി ചെറുപ്പമായതു പോലെ. അയാൾ അടുത്ത് വന്നു ചോദിച്ചു.
“എന്താ മായേ, ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ.”
“മനഃപൂർവം മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.” എന്റെ ഉത്തരം കേട്ട് അലോഷിയുടെ മുഖം മങ്ങി .
അപ്പോഴേക്കും ഫ്‌ളൈറ്റിൽ കേറാനുള്ള വിളി വന്നു. വിനുവേട്ടൻ അടുത്തേക്ക് വന്നപ്പോൾ ഞാൻ അവരെ പരിചയപ്പെടുത്തി.
“മറക്കാൻ ശ്രമിച്ചുവെങ്കിലും നീ വിനുവിനോട് ഞങ്ങളെക്കുറിച്ച പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇല്ലേ. പിന്നെ, അവിടെ ഇറങ്ങുമ്പോൾ നമ്മൾ വീണ്ടും കാണുന്നു.” ഭദ്രേടത്തി പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചു.
വിമാനത്തിലിരിക്കുമ്പോൾ മനസ്സ് പഴയ കാലത്തേക്കൊന്നു തിരിച്ചു പോയി.
അച്ഛന് ഡൽഹിയിൽ ജോലിയായതിനാൽ വേക്കേഷനുകളിലാണ് ഞങ്ങൾ നാട്ടിലെത്തുന്നത് . പുഴയുടെ തീരത്തുള്ള, അച്ചാച്ചനും അച്ഛമ്മയും വലിയച്ഛനും വല്യമ്മയും അവരുടെ മകൾ ശ്രീഭദ്രയുമൊക്കെയുമുള്ള അച്ഛന്റെ തറവാട്ടിൽ നിൽക്കാനായിരുന്നു എനിക്ക് ഏറെ ഇഷ്ടം. അവിടെ നിൽക്കുന്ന ദിവസം മുഴുവൻ ഞാനും ഭദ്രേടത്തിയും നാട്ടിൻപുറം ചുറ്റി നടക്കും.
എന്റെ ഡിഗ്രി രണ്ടാം വർഷ വെക്കേഷൻ കാലം. ഒരു രാത്രിയിലാണ് അച്ഛന്റെ തറവാട്ടിലെത്തിയത്. രാവിലെ അടുക്കളയിലേക്ക് ചെന്നപ്പോൾ ചട്ടയും മുണ്ടുമൊക്കെ ഉടുത്ത ഒരു സ്ത്രീ അവിടെയുണ്ട്. ആരാണെന്നു സംശയിച്ചു നോക്കി നിന്നപ്പോൾ ഭദ്രേടത്തി പരിചയപ്പെടുത്തി.
“ഇത് റാഹേലമ്മ. ഇവിടുത്തെ പുതിയ അടുക്കളസഹായി. ഇവർ ഇടുക്കിയിലായിരുന്നു താമസം. ഭർത്താവ് മരിച്ചപ്പോൾ റാഹേലമ്മയും മകനും ഈ നാട്ടിലോട്ട് പോരുന്നു. ഇവിടെ അവർക്കൊരു അകന്ന ബന്ധുവുണ്ട്. മോൻ എൻജിനീയറിങ്ങിനു അവസാന വർഷം പഠിക്കുന്നു. ഹോസ്റ്റലിലാണ്.”
ആ പരിചയപ്പെടുത്തൽ കേട്ട് റാഹേലമ്മ ചിരിച്ചു.
പിറ്റേന്ന് അവധി ദിവസമായിരുന്നു. അടുക്കള വരാന്തയിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. ഭദ്രേടത്തി അടുത്ത് നിന്ന് എന്തോ സംസാരിക്കുന്നുണ്ട്. ഞാൻ അടുത്തേക്ക് ചെന്നു .
” മായേ ഇതാണ് റാഹേലമ്മയുടെ മകൻ. ഈ വീട്ടിൽ ലൈബ്രറിയിൽ പോയി പുസ്തകമെടുക്കാനൊന്നും അച്ഛൻ സമ്മതിക്കില്ല. പെൺകുട്ടികൾ നോവൽ വായിച്ചാൽ ചീത്തയായിപ്പോകുമെന്നാണ് ഇവിടത്തെ കാരണവന്മാരുടെ വിചാരം. അതുകൊണ്ട് അലോഷി എനിക്ക് രഹസ്യമായി പുസ്തകങ്ങൾ കൊണ്ടുത്തരും. പിന്നെ അലോഷീ, ഇത് ഞാൻ പറയാറുള്ള മായ.” അയാളെന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. പിന്നെ കുറച്ചു പുസ്തകങ്ങൾ ഏടത്തിക്ക് കൊടുത്തിട്ട് പോയി.
ഞാനുണ്ടായിരുന്ന എല്ലാ അവധി ദിവസവും അലോഷി വന്നു പുസ്തകങ്ങൾ കൈമാറി. ആരും കാണാതെ അവർ സംസാരിക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ചോദിച്ചപ്പോൾ വെറും സൗഹൃദമെന്ന് പറഞ്ഞ് ഏടത്തി ഒഴിഞ്ഞു മാറി.
ആ വർഷം പൂജയുടെ ഒഴിവ് തുടങ്ങാറായപ്പോഴാണ് അച്ഛന് വല്യച്ഛന്റെ വിളി വന്നത്. ഭദ്രേടത്തിക്ക് ഒരു നല്ല വിവാഹാലോചന വന്നിരിക്കുന്നു. നിങ്ങൾ കൂടി കണ്ടാൽ ഉറപ്പിക്കാമായിരുന്നുവെന്ന്. ഏതായാലും പൂജാവെക്കേഷൻ ആണല്ലോ. എല്ലാവരും കൂടി പോകാൻ തീരുമാനിച്ചു.
ഭദ്രേടത്തിയുടെ കല്യാണം കൂടാമല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ തറവാട്ടിലെത്തിയത്. അച്ഛനും അമ്മയും കൂടി ചെറുക്കന്റെ തറവാട് സന്ദർശനം നടത്തിയതോടെ കല്യാണം ഉറപ്പിച്ചു. ജാതകപ്രകാരം പതിനഞ്ചു ദിവസങ്ങൾക്കകം വിവാഹം നടത്തണമെന്നൊരു പ്രശ്നം വന്നപ്പോൾ അങ്ങിനെ തീരുമാനമായി .
ഭദ്രേടത്തി ഒട്ടും സന്തോഷവതിയായിരുന്നില്ല. ഇതു പോലൊരു പഴഞ്ചൻ തറവാട്ടിലേക്ക് പോകേണ്ടി വരുന്നത് കൊണ്ടാണോ ഈ സങ്കടമെന്ന് ചോദിച്ചപ്പോൾ അവർ അത് സമ്മതിച്ചു.
അന്ന് രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുകയായിരുന്നു. വിവാഹത്തിന് നാലു ദിവസം മാത്രമായതിനാൽ വീട്ടിൽ നല്ല തിരക്ക് . വൈകിട്ട് അമ്പലത്തിൽ പോകാൻ ഏടത്തി എന്നെ കൂട്ട് വിളിച്ചു. അവർ ആകെ അസ്വസ്ഥയായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ ഒരു തലവേദനയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. തൊഴുതു പുറത്തിറങ്ങി ഇടവഴിയിലേക്ക് കടക്കുമ്പോൾ അതാ അലോഷി. ഞാൻ അമ്പരപ്പോടെ നിൽക്കുമ്പോൾ ഏടത്തി എന്റെ കൈകൾ കൂട്ടിപ്പിടിച്ചിട്ട് നിറകണ്ണുകളോടെ പറഞ്ഞു .
“മോൾ എന്നോട് ക്ഷമിക്കണം. ഞാനും അലോഷിയും പിരിയാനാവാത്ത വിധം അടുത്ത് പോയി. എനിക്ക് മറ്റൊരാളെ കല്യാണം കഴിക്കാൻ പറ്റില്ല. വീട്ടിൽ പറഞ്ഞാലുള്ള അവസ്ഥ നിനക്കറിയാമല്ലോ. ഞങ്ങളെ കൊന്നു കളയാൻ പോലും മടിക്കില്ല. അലോഷിക്ക് ബാംഗ്ലൂരിൽ നല്ല ജോലിയുണ്ട്. വീട്ടിൽ ചെന്ന് റാഹേലമ്മയെയും കൂട്ടി ഞങ്ങൾ അലോഷിയുടെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി അവിടെ വച്ച് രജിസ്റ്റർ മാരിയേജ് നടത്തും. പിന്നെ ബാംഗ്ലൂരിലേക്ക് പോകും. അവിടെ ഫ്ലാറ്റ് എടുത്തിട്ടുണ്ട്. ഏടത്തിക്ക് മറ്റൊരു വഴിയില്ലാത്തതു കൊണ്ടാണ് മോളേ.” എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ട് അവർ അടുത്ത് കിടന്ന കാറിൽ കയറിപ്പോയി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ കുറച്ചു സമയമെടുത്തു. ഏടത്തി അലോഷിക്കൊപ്പം പോയെന്ന യാഥാർഥ്യം മനസ്സിലേക്ക് വന്നപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു പോയി.
വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ കല്യാണവീട് മൂകമായി . പെട്ടെന്നാണ് വല്യമ്മ എന്റെ നേരെ ആക്രോശിച്ചത്.
“എന്നാലും നീ ഈ ചതിക്ക് കൂട്ടുനിന്നല്ലോ. നീയായിരുന്നല്ലോ അവളുടെ വലിയ കൂട്ട്. അവളെ അവന്റൊപ്പം അയച്ചിട്ട് വന്നിരിക്കയാണല്ലേ. ”
എനിക്കൊന്നുമറിയില്ലായിരുന്നുവെന്ന് ആണയിട്ടു പറഞ്ഞിട്ടും വല്യമ്മ എന്നെ വഴക്കു പറഞ്ഞു കൊണ്ടിരുന്നു. അവസാനം അമ്മക്ക് ദേഷ്യം വന്നു.
“മായ ഒന്നും അറിഞ്ഞില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞു. ചേച്ചി മോളെ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ ഇങ്ങനെ സംഭവിച്ചത്. ആ പയ്യനെ ഇവിടെ കേറിയിറങ്ങാൻ എന്തിനാ സമ്മതിച്ചത്.”
അതൊരു വലിയ വഴക്കിലേക്ക് നീങ്ങുമെന്നായപ്പോൾ അച്ചാച്ചൻ ഇടപെട്ടു .
പിറ്റേന്ന് ഞങ്ങൾ തിരികെ പോരുകയും ചെയ്തു.
തറവാടിന് നാണക്കേടുണ്ടാക്കിയ ഭദ്രേടത്തിയെ പടിയടച്ചു പിണ്ഡം വച്ചുവെന്ന് അച്ചാച്ചൻ പിന്നീട് അറിയിച്ചു.
പിന്നെ ആരും ഭദ്രേട്ടത്തിയെ തിരക്കിയില്ല. ഏറ്റവും സ്നേഹിച്ച ഏടത്തി എന്നെ ചതിച്ച, കുറ്റക്കാരി അല്ലാതിരുന്നിട്ടും ഞാൻ പഴികേൾക്കേണ്ടി വന്ന, ആ ദിവസത്തെ ഞാൻ മറവിയിലേക്ക് തള്ളി. എന്നിട്ടും ഒരു ചെറു കനൽ മനസ്സിൽ മറഞ്ഞു കിടന്നു. വല്ലപ്പോഴും അത് നീറിക്കത്തുമ്പോൾ എല്ലാമറിയാവുന്ന വിനുവേട്ടന്റെ ആശ്വാസ വാക്കുകൾ അതിനെ കെടുത്തുമായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടൽ. പക്ഷെ, എനിക്ക് ഏട്ടത്തിയോട് പിണക്കം തോന്നുന്നില്ലല്ലോ.
ദുബായ് വിമാനത്താവളത്തിൽ വീണ്ടും ഞങ്ങൾ ഒന്നിച്ചു. ഏടത്തി എന്നെ ചേർത്തു നിർത്തി തലയിൽ തഴുകി കൊണ്ട് പറഞ്ഞു.
“മോളെ, കഴിഞ്ഞതെല്ലാം നീ മറക്കണം. എല്ലാം വിധിയാണ്. “ഞാനൊന്നും പറഞ്ഞില്ല.
അപ്പോൾ അലോഷി ഒരു നിർദ്ദേശം വച്ചു.
“നിങ്ങൾ ഹോട്ടലിൽ ആണോ റൂം ബുക്ക് ചെയ്തിരിക്കുന്നത്. അത് ക്യാൻസൽ ചെയ്തിട്ട് ഈ ദിവസങ്ങൾ ഞങ്ങൾക്കൊപ്പം താമസിച്ചു കൂടെ. കുട്ടികൾ വലിയ കൂട്ടായിക്കഴിഞ്ഞു.” ഏടത്തി പ്രതീക്ഷയോടെ എന്നെ നോക്കി.
“മായേ, ഇനി ഈ പിണക്കം വേണോ. അങ്ങിനെയൊക്കെ സംഭവിച്ചു പോയി. ഇവർക്കൊപ്പം അഞ്ചു ദിവസം സന്തോഷമായി കഴിയാം നമുക്ക്.” വിനുവേട്ടന്റെ വാക്കുകൾ മനസ്സിലെ പിണക്കത്തെ അലിയിക്കുന്നത് ഞാൻ അറിഞ്ഞു.
കൊട്ടാരം പോലെ വിശാലമായ ഒരു വീട്ടുമുറ്റത്തേക്കാണ് കാർ ചെന്ന് കയറിയത്. ആ ആഡംബര വീട് ചുറ്റി നടക്കുമ്പോൾ അത്ഭുതം കൊണ്ട് എന്റെ കണ്ണുകൾ വികസിച്ചു.
“മോളെ, വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ അലോഷി ജോലി രാജി വച്ച് ബിസ്സിനസ്സ് തുടങ്ങി. മിടുക്കനായ അവൻ കുറച്ചു നാൾ കൊണ്ട് വളരെ ഉയർച്ചയിലെത്തി. ഇപ്പോൾ ദുബായ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. പല രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്. റാഹേലമ്മച്ചിയും ഞങ്ങൾക്കൊപ്പം സന്തോഷമായി കഴിയുന്നു. വീട്ടുകാരില്ല എന്ന ദുഖമൊഴിച്ചാൽ എല്ലാംകൊണ്ടും ഞാൻ സംതൃപ്തയാണ് കുട്ടീ. അന്നാ വിവാഹം നടന്നിരുന്നുവെങ്കിൽ ഇഷ്ടമില്ലാത്ത ഒരു ജീവിതം ഒരു പക്ഷെ എന്നെ മരണത്തിലേക്ക് നയിച്ചേനെ. വീണ്ടും ഏടത്തി പറയുകയാണ്, അന്ന് വിഷമിപ്പിച്ചതിന് നീ എന്നോട് പൊറുക്കണം.” അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ചു.
” ആ ദിവസം ഞാൻ മനഃപൂർവം മനസ്സിൽ നിന്ന് മായ്‌ച്ചെങ്കിലും ഒരു കനൽ ഇടക്കൊക്കെ നീറിക്കത്തുമായിരുന്നു. ഇപ്പോഴുള്ള ഏടത്തിയുടെ ജീവിതം കണ്ടപ്പോൾ ആ കനൽ കെട്ടു. ഇനി ആ ദിവസം എന്നും എനിക്ക് സുഖമുള്ള ഒരു ഓർമ്മയായിരിക്കും.”
അപ്പോൾ പുറത്തെ പൂന്തോട്ടത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ആരവം കേൾക്കുന്നുണ്ടായിരുന്നു.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#മറന്നുപോയ ഒരു ദിവസം


10 Comments
പ്രണയം തലയ്ക്കു പിടിച്ചാൽപ്പിന്നെ ഒന്നും ചിന്തിക്കാൻ ആരും ശ്രമിക്കില്ല. നല്ല കഥ മിനി❤️👌🌹
ശരിയാണ് …… പക്ഷേ അവർ അത്രമേൽ ഇഷ്ടപ്പെട്ടു പോയില്ലേ …..വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ….. സ്‌നേഹം🙏❤️ ഹരി
പ്രണയ സാഫല്യവും പിന്നീടുള്ള ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള ജീവിതവും. വായനകാർക്ക് സന്തോഷം നൽകുന്ന കഥ. 👍
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ….. സ്‌നേഹം🙏❤️ ജോയ്‌സ്
നല്ല കഥ
വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ….. സ്‌നേഹം🙏❤️ സുനന്ദ
നല്ല കഥ.. എന്നാലും അവർ ഒളിച്ചോടിയ ദിവസം അന്നത്തെ കല്യാണ ചെറുക്കന്റെ അവസ്ഥ. അവൻ നാറിയില്ലേ.. പറഞ്ഞിട്ട് പോകാമായിരുന്നു
പാവം കല്യാണ ചെക്കൻ …. പക്ഷേ പറഞ്ഞ് വിവരം പുറത്തറിഞ്ഞു പോയാൽ അവർക്ക് ഒന്നിക്കാൻ പറ്റില്ലല്ലോ…..വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ….. സ്‌നേഹം🙏❤️ജിനാസ്
നല്ല കഥ. പക്ഷേ ഈ കുട്ടികൾ കല്യാണം അടുക്കുന്ന സമയത്ത് ഒളിച്ചോടുന്നത് അത്ര sariyall
കഥയിൽ അവർ നല്ല രീതിയിൽ ജീവിക്കുന്നുണ്ടല്ലോ .നന്നായിട്ടുണ്ട് .