പതിവുപോലെ അന്നും അലീന ദിൽജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെപ്പോലെ…
പുതുതായി ചെയ്ത ഒരു ഗസൽ പാടാമെന്ന് പറഞ്ഞിരുന്നു. അതോർത്തപ്പോൾത്തന്നെ അലീനക്കുള്ളിൽ കുളിരുകോരി. ആരാണോ എന്താണോ അറിയാതെ തുടങ്ങിയ ബന്ധം. പക്ഷേ ഇന്ന് ആരോരുമില്ലാത്ത അലീനയുടെ കുളിരോർമയാണ് ദിൽജിത്ത് ! ഉത്തരേന്ത്യൻ ഗസൽ സംസ്കാരത്തിന്റെ ആൾ രൂപം.
പങ്കജ് ഉദാസ്ഗസലിൽ ആരാധനമൂത്ത് ഭ്രാന്തായിനടന്നിരുന്നതിനിടക്കാണ് ദിൽജിത്തിനെ അറിയുന്നത്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഉത്തരേന്ത്യയുടെഭാഗമായിരുന്നവൾ ആ ജോലി അവസാനിച്ചതോടെ കേരളഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ നിരാശയിൽ എറെക്കാലം കടന്നുപോയി.
അഗോരമോളിലെ റെസ്റ്റോറണ്ടിലെ ശീതീകരിച്ച മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒഴുകിവരുന്ന നേർത്ത ഗസലും ബേൽപ്പുരിയുമെല്ലാം സ്വപ്നമായിത്തീർന്നു.
അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടൽ പൂർണമായി. എത്ര ശ്രമിച്ചിട്ടും നാട്ടിലെ ഒന്നും ഇഷ്ടപ്പെടുന്നില്ല.പഴയ സുഹൃത്തുക്കളുടെ ഗ്രൂപ്പുപരിചയത്തിൽ ഉടലെടുത്ത അകലങ്ങളിലെ സൗഹൃദം അല്പം ആശ്വാസമായി….
ഗ്രൂപ്പിൽ വന്ന ഗസൽ എത്രതവണ കേട്ടെന്നറിയില്ല… ഉള്ളിലുണർന്ന അനുഭൂതി കൂടിയപ്പോൾ വ്യക്തിപരമായി അഭിനന്ദിക്കണമെന്ന് തോന്നി. ആ അഭിനന്ദനം പ്രണയത്തിന്റെ കടുത്ത ചായക്കൂട്ടുകളാവുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. പ്രായംതെറ്റി, പടികടന്നുവന്ന പ്രണയക്കാറ്റിൽ എപ്പോഴാണലിഞ്ഞു ചേർന്നതെന്നോ ർക്കുന്നില്ല.
ആദ്യമെല്ലാം വെറുമൊരു സൗഹൃദമായിരുന്നത് ആഴമേറിയ ബന്ധമായിമാറാൻ അധികകാലം വേണ്ടിവന്നില്ല. ഒരിക്കൽപോലും തമ്മിൽ കണാത്ത ബന്ധം പിരിയാനാവാത്ത ഹൃദയരാഗമായിമാറിയതെന്നായിരുന്നു ?
അനുപമമായ നേർത്ത പ്രണയാതുരമായ ആ ശബ്ദത്തെയല്ലേ ഞാൻ പ്രണയിക്കുന്നത്. അതേ ദിൽജിത് , നിന്നെപ്പറ്റി ഓർക്കുമ്പോൾ രൂപത്തിന് മുന്നെ സ്വരംതന്നെയാണ് മനസ്സിലോടിയെത്തുന്നത്.
അതു കേൾക്കുമ്പോൾ വെൺമേഘങ്ങൾക്കിടയിലൂടെ പാറിനടക്കുന്ന ഫീലാണ്. മനസ്സിന്റെ ഉള്ളറകളെ തൊട്ടുണർത്തുന്ന സ്വരം ദിൽജിത് നിന്റെ ശബ്ദമെന്തേ ഇത്രയേറെ റൊമാൻറിക് ? എന്നു ചോദ്യത്തിന്,
അലീനാ…നിന്റെ കണ്ണകളിലെ അഗാധനീലിമക്കുo പുഞ്ചിരി പടർന്ന അധരത്തിനുമൊപ്പം വരില്ലെന്ന മറുപടി ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു.
അങ്ങനെയെപ്പഴോ അലീനയുടെ ഏകാന്തതകളിൽ കൂട്ടായി അവന്റെ പ്രണയഗസലുകൾ ചേക്കേറിത്തുടങ്ങി.ഒരു ദിവസം തുടങ്ങുന്നതു മവസാനിക്കുന്നതും ആ സ്വരമാധുരിയിലായിരുന്നു.
അതുകേൾക്കുമ്പോഴുള്ള അനിർവചനീയമായ ആനന്ദം
വാക്കുകൾക്കതീതമാണ്. ആ അനുഭൂതിയുടെ സാഗരത്തിലാറാടാൻ പുതിയ പാട്ടിനുവേണ്ടി നിരന്തരശല്യം ചെയ്തു കൊണ്ടേയിരിക്കും.
പാടാൻ തരിമ്പും അറിയില്ലെങ്കിലും അവന്റെ കുറവുകൾ കണ്ടുപിടിക്കാൻ നല്ല മിടുക്കായിരുന്നു.
കഴുതരാഗത്തിലത് കേൾക്കുമ്പോൾ ആ ചുണ്ടിൽ വിരിയുന്ന ചിരി കാണാൻവേണ്ടിമാത്രമത് അയച്ചുകൊണ്ടെയിരുന്നു.
ഇതൊരു ശല്യമായിത്തോന്നുമോ എന്ന ചിന്ത പലപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.
ഒരിക്കലത് തുറന്നു ചോദിച്ചു.
“ഉപദ്രവം സഹിക്കാതെ നീ എന്നെ ഒഴിവാക്കുമോ?”
വെറുതെ ഒരു രസത്തിനുവേണ്ടി പാടിനടന്നിരുന്ന ഞാൻ ,ഇന്ന് ഇത്രയേറെ വളർന്ന് ഗസൽരാജ് ദിൽ ജിത് ആയത് നിനക്ക് വേണ്ടി പാടിയാണ് അലീന.. സത്യത്തിൽ നിന്റെ കണ്ണുകളിലെ നിർബന്ധമാണെന്നെക്കൊണ്ട് പാടിപ്പിക്കുന്നത് എന്ന മറുപടി കേൾക്കുമ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു അലീനയുടെ മുഖത്ത്…
ഒരു ദിവസം നിന്റെ പറുദീസയിൽ ഞാൻ വരും നമ്മളൊരുമിച്ച് അവിടെ മുഴുവൻ പറന്നുനടക്കും.
അതു കേൾക്കുമ്പോഴും അറിയാമായിരുന്നു നടക്കാത്ത വെറുംവാഗ്ദാനങ്ങളാണെന്ന്…
വർഷങ്ങളായി കേൾക്കുന്നതാണിത്. അകലെയിരുന്ന് സ്നേഹിക്കുക, വിശേഷങ്ങളും പാട്ടുകളും പങ്കുവെക്കുക.അതാല്ലോ കക്ഷിക്കിഷ്ടം.
കാണാമറയത്തെ സ്വപ്നങ്ങൾക്ക് ചാരുത കൂടുമെന്ന ദിൽജിത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ മൗനം പാലിക്കുകയാണ് പതിവ്.
എന്നാലും വരുമെന്ന് പറയുന്നത് കേൾക്കുമ്പോൾ മനസ്സിലെവിടെയൊ പ്രണയമഴ ചിതറിവീഴുന്നുണ്ടായിരുന്നു. കേട്ടറിവു മാത്രമുള്ള കൽപ്പടവുകളിലൂടെയും കാടിനുള്ളിലൂടെയും നിന്റെ കൈ പിടിച്ചെനിക്കോടിനടക്കണം. കടൽ തീരങ്ങളിൽ മതിവരുവോളം മണൽക്കൊട്ടാരങ്ങൾ തീർക്കണം.
അങ്ങനെ സ്വപ്നക്കൂടുകൾ കൊണ്ടഴകേകിയ ചാറ്റുകൾ തരുന്ന സന്തോഷത്തിൽ ജീവിക്കുമ്പോഴും ഒരിക്കലെങ്കിലും അവന്റെ ശബ്ദത്തിന്റെ നേർക്കാഴ്ച നുകരാൻ കൊതിയായിരുന്നു.
കടൽ ത്തീരത്തോ ,പുഴമണലിലൊ ഇരുന്ന് ആ പ്രണയാതുരമായ ശബ്ദം ആസ്വദിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹംതന്നെയായിരുന്നു.
അതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ശരീരകോശങ്ങളുടെ ക്രമാതീതവളർച്ച തിരിച്ചറിഞ്ഞത്…
കീമോയും റേഡിയേഷനും ചെയ്ത് ദിവസങ്ങളുടെ എണ്ണം കൂട്ടുന്ന വൈദ്യശാസ്ത്രസഹായം തേടണമോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ദിൽജിത്തിന്റെ ശബ്ദം നേരിൽ കേൾക്കണമെന്ന യാഗ്രഹം ശക്തമായത്..
ഇന്നവൻ വരുമ്പോൾ പറയണം. ഇനിയും കാത്തിരുന്നാൽ അവനേറെ പ്രിയപ്പെട്ട കണ്ണും മുഖവും അവന്റെ പാട്ട് ആസ്വദിക്കാനുള്ള തന്റെ കഴിവുമെല്ലാം സ്വപ്നമായിത്തീരും.
ഓർക്കുന്തോറും അലീനയുടെ മനസ്സ് പിടഞ്ഞു. ദിൽജിത് വരുമോ? ഒരിക്കലെങ്കിലും അവനേറെ കൊതിച്ച രൂപത്തിലെന്നെ കാണുമോ?
എന്തായാലും ഇന്നതിനൊരു തീരുമാനമുണ്ടാക്കണം.
പതിനൊന്നുമണി കഴിഞ്ഞു. മഴയുടെ നേർത്ത ഇശലുകൾ ഒഴുകി വരുന്നുണ്ട്… കൂട്ടായി തണുത്ത കാറ്റും.
നേരം ഇത്രയായിട്ടും എന്തേ കാണാത്തെ ? എത്ര തിരക്കായാലും ഗുഡ് നൈറ്റ് പറയാതെ ഉറങ്ങാറില്ല.
ഇന്നെന്തു പറ്റി?
മൊബൈലിൽ നോക്കിയിരുന്നപ്പോൾ ചിന്തകൾ കാടുകയറി സമയം പോയതറിഞ്ഞില്ല.
പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ സഹികെട്ട് അലീന അവനെ വിളിച്ചു.
വളരെ അപൂർവമായേ വിളിക്കാറുള്ളൂ. അവന്റെ ഗസൽ കേൾക്കാൻ ഒരു പാടാഗ്രഹം തോന്നുമ്പോൾ ഒന്നു വിളിക്കും. ഒരുപാട്ട്കേൾക്കും… പിന്നെയേറെക്കാലം ആ മാധുര്യം നുകർന്ന് സ്വപ്നലോകത്തിൽ നടക്കും.
ഒരുപാട് തവണ വിളിച്ചെങ്കിലും ദിൽ ജിത് ഫോൺ എടുത്തില്ല. ഉറക്കം കൺപോളകളിൽ അസ്വാരസ്യമുണ്ടാക്കുമ്പോഴും അവൾ മൊബൈലിൽ നോക്കിക്കൊണ്ടിരുന്നു.
നിറമുള്ള സ്വപ്നങ്ങൾ മങ്ങിയ ജീവിതത്തിൽ തീർക്കുന്ന പ്രതീകങ്ങൾപോലെ ദിൽജിത്തിന്റെ ഗസലിലഞ്ഞവൾ ഉറങ്ങിപ്പോയി.
അതിരാവിലെ എഴുന്നേറ്റ ഉടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് ആർത്തിയോടെ നോക്കിയപ്പോൾ കണ്ടത് വെള്ളാരങ്കണ്ണുള്ള ചെമ്പൻമുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശപ്രവാഹമായിരുന്നു….. പ്രശസ്തഗസൽ ഗായകൻ ദിൽജിത്തിന് ആദരാഞ്ജലി…
അലീന ഞെട്ടിത്തെറിച്ചു തന്റെ മരണമണി മുഴങ്ങുന്നതറിയിക്കാൻ കാത്തിരുന്നപ്പോൾ പറയാതെ പറ്റിച്ച് കടന്നുകളഞ്ഞു.
ഇപ്പോൾ ശരീരത്തിലെ പെരുകുന്ന കോശങ്ങളോട് നന്ദി തോന്നി. ആ സ്വരം നിലച്ച ഭൂമിയിൽ ഇനി അലീനയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. ഒന്നും…
ഇരട്ടിക്കുന്ന കോശങ്ങളിലലിയാൻ വെമ്പുന്ന മനസ്സുമായി അവൾ കണ്ണടച്ച് അവന്റെ ഗാനങ്ങൾക്കായ് കാതോർത്തിരുന്നു. നേർത്ത മഴയിൽ അതുവഴി വന്ന തണത്ത കാറ്റിൽ ആ സ്വരം ലയിച്ചുചേർന്നതുപോലെ തോന്നി…
ഫിർമിലേ… സപ്നോ മെ യെ ശായരി….
ഒഴുകിവരുന്ന ആ പാട്ടിന് പാതിവഴിക്കെവിടെയൊ മരിച്ചു വീണ സ്വപ്നത്തിൻ്റെ ഗന്ധമായിരുന്നു. മരിച്ചുവീണ സ്വപ്നത്തിന്റെ ഗന്ധമായിരുന്നു…
സുമ ശ്രീകുമാർ


7 Comments
🌹🌹🌹♥️♥️♥️
ലോകം മൊത്തം ഒന്നിൽ ചുരുങ്ങുന്നതിനെ പ്രണയമെന്ന് വിളിക്കുമ്പോൾ അതില്ലാതാവുമ്പോൾ അവിടെ നിറയുന്നത് വെറും ശൂന്യത മാത്രം. നന്നായി എഴുതി.
നന്നായിട്ടുണ്ട് 👍
നനുത്ത ഒരിളം കാററുപോലെയുള്ള പ്രണയം എത്ര നന്നായി എഴുതിയിരിക്കുന്നു സുമ♥️🌹
പാതി വഴിയിൽ, മരിച്ചു വീണ സ്വപ്നത്തിന്റെ ഗന്ധം, നോവ് ഇത്രയും നന്നായി എഴുതി കാണുന്നത് അപൂർവ്വമാണ്.
അഭിനന്ദനങ്ങൾ!
👏❤️
🌹🌹🌹♥️♥️♥️
മനോഹരമായ എഴുത്ത് 👌