എങ്ങനെയാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത്? അതുവരെ ശീലിച്ചു വന്ന മാമൂലുകളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ. അത്തരം ഒരു വിപ്ലവം ആണ് എന്റെ ഈ എഴുത്ത്. ചിലരൊക്കെ ഈ വിപ്ലവം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ പൂർണ്ണതയിൽ അത് പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇവിടെ കാലാകാലങ്ങളായി പൂജിച്ച ചില ബിംബങ്ങളെയും പ്രതിഷ്ഠകളെയും ഉടച്ചു വാർക്കുകയാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം ‘ടോക്സിക് റിലേഷൻഷിപ്പ്’, ഇന്നത്തെ സമൂഹത്തിൽ ഈ വാക്ക് കേട്ടിട്ടില്ലാത്ത മനുഷ്യർ വിരളമായിരിക്കും. എന്നാൽ എന്താണ് ഈ ടോക്സിക് റിലേഷൻഷിപ്പിന്റെ അകക്കാമ്പ് എന്നാണ് ഞാൻ പരിശോധിക്കാൻ പോകുന്നത്. പ്രണയബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും ടോക്സിക് റിലേഷൻഷിപ്പിനെ പറ്റി വാനോളം പലരും പറഞ്ഞു കഴിഞ്ഞു. എനിക്ക് പറയാനുള്ളത് ഈ ടോക്സിക് റിലേഷൻഷിപ്പിന്റെ തന്നെ മറ്റൊരു വകഭേദത്തെ കുറിച്ചാണ്. അതിനെ ‘ടോക്സിക് പാരന്റിംഗ്’ എന്ന് വിളിക്കാം.
ഈ ഒരൊറ്റ വാക്ക് കേൾക്കുമ്പോൾ സമൂഹം ഒന്നടങ്കം വിരൽചൂണ്ടുന്നത് വിവാഹബന്ധം വേർപ്പെടുത്തിയ മാതാപിതാക്കളുടെ കുട്ടികളിലേക്ക് ആയിരിക്കും. ഒന്നുമറിയാതെ ഭൂമിയിലേക്ക് വന്ന കുട്ടികളെ പരസ്പരം പഴിചാരിയും വേർപെട്ടു നിന്നും സ്നേഹം നിഷേധിച്ചും ക്രൂരമായി പീഡിപ്പിക്കുന്ന ദാമ്പത്യബന്ധം വേർപ്പെടുത്തിയ സ്വാർത്ഥ രക്ഷിതാക്കൾ. ഹേ മനുഷ്യരെ! ഇത്തരത്തിൽ പരസ്പരം പോരടിച്ച് വെല്ലുവിളിച്ച് കുട്ടികൾക്ക് മുന്നിൽ അങ്കത്തട്ട് ഒരുക്കാതെ അവരുടെ പിഞ്ചു മനസ്സുകളെ വളർച്ചയുടെ ആരംഭ ഘട്ടത്തിൽ തന്നെ വ്രണപ്പെടുത്താതെ ബഹുമാനത്തോടുകൂടി പരസ്പര സമ്മതത്തോടുകൂടി വേർപെട്ടു ജീവിക്കാൻ തീരുമാനിച്ച ആ മാതാപിതാക്കളെ ചേർത്തുപിടിച്ച് അഭിനന്ദിക്കാൻ കഴിയാത്ത നിങ്ങൾ എന്തൊരു മനുഷ്യരാണ്?
ഞാൻ പറഞ്ഞു വരുന്നത് ഇത്തരക്കാരെ പറ്റി അല്ല. കുട്ടികളെ ജനിപ്പിച്ചു ഇനി വളർത്തേണ്ടത് ഞങ്ങളുടെ ബാധ്യത അല്ലെങ്കിൽ കടമയാണ് എന്നു കരുതി അത് ചെയ്തുതീർക്കാൻ വേണ്ടി മാത്രം നെട്ടോട്ടമോടുന്ന ചില രക്ഷിതാക്കളെ പറ്റിയാണ്. ഒന്നാം ക്ലാസിലെ രണ്ടാം ക്ലാസിലെ ഒക്കെ സിലബസ് ഒരു വർഷം കൊണ്ട് പഠിച്ചു തീർക്കുന്നതുപോലെ അവർ അവരുടെ ജീവിതത്തിന്റെ ഒരു സിലബസ് പഠിച്ചു തീർക്കാനുള്ള ഓട്ടത്തിൽ മാത്രമാണ്. ആ സിലബസ് എഴുതിക്കൊടുക്കുന്നത് സമൂഹമാണ് അല്ലെങ്കിൽ കഴിഞ്ഞുപോയ തലമുറയാണ് എന്നതാണ് വ്യത്യാസം. ഭക്ഷണം, പാർപ്പിടം, വസ്ത്രം, അവശ്യ വിദ്യാഭ്യാസം, വിവാഹം ഇത്രയും കാര്യങ്ങൾ മാത്രമാണ് തങ്ങളുടെ കുട്ടികൾക്ക് കൊടുക്കേണ്ട മിനിമം അവകാശങ്ങൾ എന്നുമാത്രം വിശ്വസിച്ചു ജീവിക്കുന്ന ചില മനുഷ്യരുണ്ട്. മക്കളുടെ ജനനം മുതൽ വിവാഹം വരെയാണ് അവരുടെ ഉത്തരവാദിത്വം.
ഇതിൽ ചിലർ ഒരു നാട്ടുനടപ്പ് എന്ന രീതിയിലോ അല്ലെങ്കിൽ കുട്ടികളോടുള്ള മിനിമം വാൽസല്യത്തിന്റെ പുറത്തോ ഈ മക്കളുടെ മക്കളുമായി ചില ആത്മബന്ധം കൂടി വേണമെങ്കിൽ സ്ഥാപിക്കാം. പക്ഷേ ഈ കുട്ടികളെ വളർത്തുന്ന കാലങ്ങളിലൊക്കെ നിഷേധിക്കപ്പെടുന്ന ചില ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്. അതിൽ ആദ്യത്തേത് സ്നേഹം, പിന്നെ പരിഗണന, വാത്സല്യം ചേർത്തുപിടിക്കൽ, ചുംബിക്കൽ, മനസ്സിലാക്കൽ, കേട്ടിരിക്കൽ. ഇത്രയും ഏറ്റവും പ്രധാനപ്പെട്ട ചില അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട് വളർന്നുവരുന്ന മക്കളുണ്ട്. സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്ന ക്ലീഷേ ഉത്തരത്തിനുള്ളിൽ ഞങ്ങൾ നിനക്ക് എന്തൊക്കെ ചെയ്തു തന്നു, വളർത്തി പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു തുടങ്ങിയ ചില വിഴുപ്പ് കൂടി തിരുകി കയറ്റി വയ്ക്കും. ഇതിലും ഭീകരമായി ചിലർ തന്നതും തിന്നതും കുടിച്ചതും ഉടുത്തതും വരെ വിളിച്ചു പറയും. ഇതൊക്കെ കേട്ട് കുടിച്ച മുലപ്പാൽ ഉൾപ്പെടെ ഓക്കാനിച്ച് തികട്ടുന്ന മക്കൾ ഉണ്ട് ഭൂമിയിൽ എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?കുഞ്ഞുനാൾ മുതൽ നിഷേധിക്കപ്പെടുന്ന സ്നേഹവും സ്നേഹപ്രകടനങ്ങളും ഈ മക്കളെ നിഴൽ പോലെ മരണം വരെ പിന്തുടരും എന്നു പറഞ്ഞാൽ ഉൾക്കൊള്ളാൻ ആകുമോ? പെറ്റു പോറ്റി കണ്ണേ കരളേ എന്നു പറഞ്ഞു വളർത്തുന്നവരാണ് എല്ലാ മാതാപിതാക്കളും എന്ന പഴഞ്ചൻ ഭരണഘടനയിൽ വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ ഇത് പറയുന്ന എനിക്ക് നരകം കല്പിച്ചിട്ട് തുടർന്ന് വായിക്കേണ്ടതില്ല.
ആരുമറിയാതെ സുരക്ഷിതമായ ചുമരുകൾക്കുള്ളിൽ സമൂഹത്തിൽ സ്വീകാര്യരായ അത്യാവിശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിനുള്ളിൽ ഈ മക്കൾ വളരും. തണലത്ത് വളരുന്ന ആരോഗ്യമില്ലാത്ത ചെടികളെപ്പോലെ മാനസികാരോഗ്യം നശിച്ച ചിരിക്കാൻ മറന്ന് ചിന്തിക്കാൻ ഭയന്ന് പ്രതികരിക്കാൻ കഴിയാതെ പരിഗണനയ്ക്ക് വേണ്ടി നിശബ്ദമായി ഭിക്ഷയെടുത്ത് ഇവർ വളരും. പൂച്ചയിലും പട്ടിയിലും പല്ലിയിലും ഉൾപ്പെടെ കാണുന്ന ഓരോ ജീവിയിലും മനുഷ്യരിലും സ്നേഹത്തിന്റെ കണിക തേടിക്കൊണ്ടിരിക്കും. അങ്ങനെയുള്ളവരാണ് പലപ്പോഴും ഇതിലും ഭീകരമായ ടോക്സിക് റിലേഷൻഷിപ്പുകളിൽ പെട്ട് ജീവനോടെ ചത്തും കൊലചെയ്യപ്പെട്ടും സ്വയം കൊന്നും ജീവിക്കേണ്ടി വരുന്നത്. ഒരു ആലിംഗനത്തിനും ചുംബനത്തിനും ഇത്ര വിലയുണ്ടോ എന്ന് തോന്നാം. ഉണ്ട് എന്നതാണ് എന്റെ ഉത്തരം. ഭൂമി രണ്ടായി പിളരുന്നു എന്ന് തോന്നിയാലും ആകാശം പൊട്ടി തലയിലേക്ക് വീഴുന്നു എന്നു തോന്നിയാലും ഓടിച്ചെന്ന് അനുവാദം ചോദിക്കാതെ ചേർത്തു പിടിക്കാൻ ചുംബിക്കാൻ അച്ഛന്റെയോ അമ്മയുടെയോ മടിത്തട്ടും കവിളുകളും കൈകളും ഉണ്ടെങ്കിൽ ഒരു മക്കളും ഈ ഭൂമിയിൽ നിന്ന് ജീവിതം വേണ്ട എന്ന് വച്ച് പോകില്ല. ഭർതൃ ഗൃഹത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്ന് വാർത്തയ്ക്കൊപ്പം ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഒരു രക്ഷിതാക്കളെ കണ്ടും ഇന്നുവരെയും എന്റെ മനസ്സ് വേദനിച്ചിട്ടില്ല. പകരം വിരൽ ചൂണ്ടി
“കരയരുത്…കണ്ണ് നിറയ്ക്കരുത്, നിങ്ങൾക്ക് അതിനുള്ള യോഗ്യതയില്ല…”
എന്ന് ആക്രോശിക്കണമെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. വാർദ്ധക്യത്തിന്റെ അവശതകളിലേക്ക് ബാധ്യത വലിച്ചു വയ്ക്കാൻ അല്ല സ്വന്തം കാലിൽ നിൽക്കാൻ, തീരുമാനമെടുക്കാൻ കുറഞ്ഞ കാലത്തേക്ക് എങ്കിലും ‘ഇട്ടിട്ട് ഇവിടേക്ക് പോരെ’ എന്ന് പറയാനുള്ള മനസ്സില്ലാതെ പോയ ഒരു രക്ഷിതാക്കൾക്കും ശവം നോക്കി നിലവിളിക്കാനുള്ള അധികാരമില്ല.
മനസ്സിലാക്കുന്ന മനുഷ്യർ അവിടെയുണ്ടായിരുന്നു എന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഒരാളും തനിയെ ജീവിതം അവസാനിപ്പിക്കുമായിരുന്നില്ല. ചത്തു പോയവരെയൊക്കെ കൊന്നത് കെട്ടിയോനും അമ്മായിയമ്മയും നാത്തൂനും ചേർന്നു മാത്രമല്ല പെറ്റുപോറ്റിയ രക്ഷകർത്താക്കളും കൂടി ചേർന്നു തന്നെയാണ്. ഇങ്ങനെ വളർന്നുവരുന്ന മക്കൾക്കൊക്കെ ആരോടെങ്കിലും അനുവാദം ചോദിക്കാൻ പരിഗണന ചോദിക്കാൻ സ്നേഹം ചോദിക്കാൻ ഭയമാണ്. എങ്ങനെ സ്നേഹിക്കണം എന്ന് അവർക്കറിയില്ല എങ്ങനെ പരിഗണിക്കണം എന്നും അവർക്ക് അറിയില്ല. അടിമപ്പെടൽ ആണ് സ്നേഹമെന്നും പരിഗണനയൊന്നും അവർ സ്വയം ധരിച്ചുവയ്ക്കും. അരക്ഷിതാവസ്ഥ ആജീവനാന്തം വേട്ടയാടുന്ന ഇത്തരം മക്കളൊക്കെ അടിമപ്പെട്ട് സ്നേഹിക്കും, പരിഗണനയ്ക്കുവേണ്ടി ആത്മാഭിമാനം മാറ്റിവച്ച് കൂടെയുള്ളവരോട് യാചിക്കും, സ്നേഹത്തിൽ വിശ്വാസം ഇല്ലാതാകും. മനുഷ്യരെ വിശ്വസിക്കാതെ ആവും. അവനവനോട് സ്നേഹമില്ലാതെ വിലയില്ലാതെ അന്നോളം മാതാപിതാക്കളിൽ നിന്ന് കേട്ട പഴിവാക്കുകളും അപമാനങ്ങളും പരിഹാസങ്ങളും ഒക്കെ ചേർന്നാണ് തന്റെ ഉടലിന്റെയും ആത്മാവിന്റെയും ഓരോ കണികയും രൂപപ്പെട്ടിരിക്കുന്നത് എന്ന് അന്ധമായി വിശ്വസിക്കും. അങ്ങനെയുള്ളവർക്കാണ് സ്വയം വിശ്വാസമില്ലാതാകുക, ആത്മധൈര്യം ഇല്ലാതെ ആവുക. ഒറ്റപ്പെടൽ അവരെ വല്ലാതെ തളർത്തും. ഒറ്റപ്പെട്ടു വളരുന്നവർക്ക് പിന്നെന്ത് ഒറ്റപ്പെടൽ എന്ന തോന്നാം. പക്ഷേ ഇവിടെ കാര്യം വ്യത്യസ്തമാണ്. ചെന്നു പെടുന്ന സൗഹൃദങ്ങളിലും ബന്ധങ്ങളിലും ഒക്കെ ഏതുനിമിഷം വേണമെങ്കിലും കൂടെയുള്ള വ്യക്തി നമ്മെ ഉപേക്ഷിച്ചു പോകുമെന്നും വീണ്ടും ഒറ്റപ്പെടലിന്റെ ഗർത്തത്തിലേക്ക് തള്ളപ്പെടും എന്നും ഭയക്കുന്ന ഇക്കൂട്ടർക്ക് എതിരെ നിൽക്കുന്നവരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പരിഗണനയും പോലും ആസ്വദിക്കാനും രുചിക്കാനും കഴിയാതെ പോകും.
‘നാശമെന്നും നശൂലം എന്നും നീ ഒരാൾ കാരണം എന്റെ ജീവിതം ഇല്ലാതെയായി’ എന്നുമടക്കം ഓർമ്മവച്ച കാലം മുതൽ കേട്ട പഴിവാക്കുകളും ശാപവാക്കുകളും മുഴുവൻ ഓരോ വേദനയിലും തികട്ടി പുറത്തേക്ക് വരും. ഉച്ചത്തിൽ കരയാൻ തോന്നും അലറി വിളിക്കാൻ തോന്നും ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞ് ഓടി ഒളിക്കാൻ തോന്നും. പക്ഷേ നല്ല ഇമേജ് ഉള്ള ഈ വളർത്തുകാർക്കിടയിൽ നിന്ന് തനിക്ക് എങ്ങോട്ടും പോയി ഒളിക്കാൻ ഇല്ല എന്നും അവരില്ലെങ്കിൽ തനിക്ക് നിലനിൽപ്പ് ഇല്ലെന്നും തനിക്ക് ആരുമില്ല എന്നുമുള്ള തോന്നലിൽ പിന്നെയും അവർ അവിടെത്തന്നെ ചവിട്ടിയരക്കപ്പെട്ട് മോക്ഷം ഇല്ലാത്ത ആത്മാക്കളായി അടിഞ്ഞുകൂടും.
എന്റെ അമ്മ എന്നെ ഇന്നേവരെ മോളെ എന്നൊന്നു വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ചിട്ടില്ല, ഉമ്മ വച്ചിട്ടില്ല എന്ന് പറയുന്ന മക്കളെ കണ്ടിട്ടുണ്ടോ? ആരോടാണ് ചോദിക്കുന്നത് കണ്ടവരും കേട്ടവരും ഒക്കെ മാതാ പിതാ ഗുരു ദൈവം എന്ന പുരാതന ഭരണഘടന മനപ്പാഠമാക്കിയവരല്ലേ, നിങ്ങൾ ഇത് വിശ്വസിക്കുമോ? വിശ്വസിച്ചാൽ തന്നെ നിങ്ങളെ വളർത്താൻ മുണ്ട് മുറുക്കിയുടുത്ത് ജീവിച്ചവർക്ക് ഇതിനൊക്കെ എവിടെ നേരം? ഇതൊക്കെയാണോ സ്നേഹം? പഠിപ്പിച്ചില്ലേ? ഭക്ഷണം തന്നില്ലേ? വളർത്തിയില്ലേ? തുടങ്ങിയ മുഷിഞ്ഞ ഭാണ്ഡക്കെട്ട് പിന്നെയും നിങ്ങൾ കുടഞ്ഞിടും. 100 പവൻ സ്വർണം തൂക്കി കൊടുത്താലും സ്നേഹത്തിന് സ്നേഹം തന്നെ വേണം മനുഷ്യരെ… അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കിയ ബഹുനില കെട്ടിടം പോലെ അടിത്തറ പാകാതെ ബലപ്പെടാതെ വളർന്നുവന്ന ഒരു മനുഷ്യജീവിയുടെ നിസ്സഹായാവസ്ഥ നിങ്ങൾക്കാർക്കെങ്കിലും ഊഹിക്കാൻ കഴിയുമോ? അമ്മേ… അച്ഛാ… എന്നൊന്നു ഉറക്കെ വിളിക്കാൻ കഴിയാതെ ആ വിളി തൊണ്ടയിൽ കുരുങ്ങി പിടഞ്ഞു മരിച്ച മക്കളുണ്ട് ഈ ഭൂമിയിൽ. ഒരാലിംഗനത്തിന്റെ ദാഹത്തിൽ തൊണ്ട വരണ്ട് പൊട്ടി രക്തം തുപ്പിയ മക്കൾ ഉണ്ട് ഈ ഭൂമിയിൽ. ഒരു ചുംബനത്തിന്റെ നിഷേധത്തിൽ കവിളുകൾ പൊള്ളിയടർന്ന് കത്തി തീർന്നു പോയ മക്കൾ ഉണ്ട് ഈ ഭൂമിയിൽ. മാതൃദിനവും പിതൃദിനവും ഒക്കെ ആഘോഷിക്കുമ്പോൾ വളർത്തിയതിന്റെ കണക്കു പറഞ്ഞ് മാതാപിതാക്കളെ വാനോളം പുകഴ്ത്തുമ്പോൾ എന്താണ് പാരന്റിങ് എന്നറിയാതെ കന്നുകാലികളെ വളർത്തുന്നത് പോലെ അറവുമാടുകളെ വളർത്തു പോലെ മക്കളെ പെറ്റു വളർത്തിയ വളർത്തുന്ന മനുഷ്യരിപ്പോഴുമുണ്ട് ഈ ഭൂമിയിൽ എന്ന് ആരോട് പറയാൻ. തകർന്ന മനസ്സും ഉലഞ്ഞ ശരീരവുമായി പുറമേ പുഞ്ചിരിയുടെയോ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ പുറം തോടണിഞ്ഞ സനാഥത്വത്തിലും അനാഥത്വത്തിന്റെ ഭീകരത അറിഞ്ഞ മക്കളുടെ നെടുവീർപ്പും നിശബ്ദതയും അടക്കിപ്പിടിച്ച തേങ്ങലും കൂടി ചേർന്നതാണ് നിങ്ങൾ ഈ ആഘോഷിക്കുന്ന ദിവസങ്ങൾ ഒക്കെ. അമ്മേ എന്നൊന്നു ഉറക്കെ വിളിക്കാൻ പറ്റാത്ത എന്തൊരു നിസഹായതയാണ്?ഓടിച്ചെന്ന് ഒന്ന് ചുറ്റിപ്പിടിച്ച് ഏത് പ്രായത്തിലും പറക്കമുറ്റാത്ത ഒരു കിളി കുഞ്ഞിനെ പോലെ ആ മടിയിൽ തലചാച്ചിരിക്കാൻ കഴിയാത്തത് എന്തൊരു വേദനയാണ്?
എല്ലാ അമ്മമാരും ദൈവങ്ങൾ അല്ല എല്ലാ അച്ഛന്മാരും വീര പുരുഷന്മാരും അല്ല…
ഇനി ഇതിലും ഭീകരമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്, കേട്ടാൽ നെഞ്ചു കലങ്ങുന്ന അനുഭവിച്ചിട്ടും പലരും തുറന്നു പറയാത്ത മറ്റൊരു പച്ചയായ യാഥാർത്ഥ്യം…
(തുടരും…)
രേവതി ഭാമ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
True. ഇവിടെ എടുത്തു പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. 👌👍
സ്നേഹം 🙏