കുട്ടികളുടെ വേനലവധിക്കാലമാണിപ്പോൾ… അതായത് മാമ്പഴക്കാലം.
നാളത്തെ പെണ്ണുകാണൽ ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നുരണ്ട് മുഴുത്ത മാമ്പഴങ്ങൾ ഉതിർന്നു വീണ്ടു കിടക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ കണ്ണുകളിൽ വിരിയുന്ന അത്ഭുതത്തോടെ; ആഹ്ലാദത്തോടെ ഞാൻ അതിലൊന്ന് എടുത്ത് മണപ്പിച്ചു.
” അത് കിളി കൊത്തിയതല്ലേ അമ്മ… നല്ല മാമ്പഴം ഞാൻ വാങ്ങീട്ടുണ്ടല്ലോ പിന്നെന്തിനാ അത്… ?” അവൾ ചോദിച്ചു.
“കിളിയും അണ്ണാനുമൊക്കെ ഏറ്റവും നല്ലത് നോക്കിയേ കൊത്തൂ… ഈ മാവിലെ ഏറ്റവും മധുരമുള്ള മാമ്പഴങ്ങൾ ഇവ ആയിരിക്കും”
എന്റെ വാക്കുകൾക്കൊന്നും ചെവി തരാതെ അവൾ ഊണ് മേശയിൽ സാധനങ്ങൾ വച്ച് മുറിയിലേക്ക് പോയി.
അവൾക്ക് 30 തികഞ്ഞു. പല ന്യായങ്ങളും പറഞ്ഞ് ഇത്ര നാൾ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറി. ആദ്യം പിജി പിന്നെ പി എച്ച് ഡി, പി ഡി എഫ് ഒക്കെ കഴിഞ്ഞപ്പോൾ ജോലികിട്ടട്ടെ എന്നായി. ഇപ്പോൾ ഐ സി എ ആറിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്തു വരുന്നു.
” ഇനി വൈകിക്കാൻ ഞാൻ സമ്മതിക്കില്ല. ഇത്തവണ നീ ഇതിനു നിന്ന് തന്നേ പറ്റൂ” ഞാനവളെ നിർബന്ധിച്ചപ്പോൾ അധികം എതിരൊന്നും പറയാതെ അവൾ സമ്മതിച്ചു. പക്ഷെ അവൾക്ക് ചില കണ്ടീഷൻസ് ഉണ്ടത്രേ. അതൊക്കെ ഒത്തു കിട്ടിയാൽ ഭാഗ്യം.
എനിക്ക് നല്ല ആശ്വാസം തോന്നി. സന്ധ്യക്ക് വിളക്ക് വെച്ചപ്പോൾ എല്ലാം മംഗളമാവാൻ മനസ്സുരുകി പ്രാർത്ഥിച്ചു. ഉറങ്ങാൻ കിടന്ന് ഏറെ നേരമായിട്ടും ഉറക്കം വന്നില്ല. എന്നാലും… എന്തൊക്കെയാവും അവളുടെ കണ്ടീഷൻസ്!
അവൾ നിസ്സാരക്കാരിയല്ല. കുട്ടിക്കാലത്ത് അവൾ എങ്ങനെ ആയിരുന്നെന്ന് വെറുതെ ഒന്നോർക്കാൻ തോന്നി എനിക്ക്. എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവാറുള്ള പോലെ കുപ്പിവളകളോടും കൺമഷിയോടും തുണിത്തരങ്ങളോടും അവൾക്ക് കമ്പമുണ്ടായിരുന്നില്ല. അവൾക്ക് സോപ്പുവെള്ളത്തിൽ കുമിളകൾ ഉണ്ടാക്കാനും കൊന്നപ്പത്തൽ ഇലകൾ കൈയ്യിൽ വച്ചടിച്ച് ടപ്പേന്ന് ശബ്ദമുണ്ടാക്കാനും, പട്ടം പറത്താനും ഒക്കെയായിരുന്നു പ്രിയം. പിന്നെ ഉത്തരംമുട്ടിക്കുന്ന ചില ചോദ്യങ്ങൾ ചോദിക്കലും.
മാമു കൊടുക്കാൻ അമ്പിളിമാമനെ കാട്ടിയാൽ ചോദിക്കും ” അമ്മാ… ഈ അമ്പിളി മാമനെ പപ്പടമാണെന്ന് കരുതി ആരോ തിന്നുന്നുണ്ട്. അതോണ്ടാ ഓരോ ദിവസവും ഇങ്ങനെ ചെറുതാവുന്നേ… ”
മഴ പെയ്യുന്ന കണ്ടോ എന്തു രസമാ… എന്ന് പറഞ്ഞാൽ അവൾ ഒന്നാലോചിച്ചിട്ട് പറയും. ” ഈ ഐരാവതം എങ്ങാനും മൂത്രമൊഴിക്കുന്നതാണോ അമ്മാ നമുക്ക് മഴയായി കിട്ടുന്നത്?”
അവളുടെ ഭാവന എന്നെ നന്നേ രസിപ്പിച്ചിരുന്നു.
തേരുണ്ടാക്കാൻ വെള്ളക്കയും ഈർക്കിലും പെറുക്കുമ്പോൾ അവൾ ചോദിച്ചു. ഈ വെള്ളക്ക എന്താ അമ്മാ മോളിലേക്ക് എറിഞ്ഞാലും താഴേക്ക് വരുന്നേ… ആരോ പിടിച്ച് വലിക്കും പോലെ… ” എവിടെ നിന്നോ കിട്ടിയ കാന്തക്കഷ്ണം അലമാരയിലും, പിച്ചാത്തിയിലും ചപ്പാത്തി പലകയിലും ഗ്ലാസിലും ഒക്കെ പതിപ്പിച്ച് കാന്തിക സ്വഭാവമുള്ളവ കണ്ടെത്താൻ തുടങ്ങി ഒരിക്കൽ.
കുറച്ച് കൂടി വളർന്നപ്പോൾ ഗുരുത്വാകർഷണവും സൗരയുധവും ബാഷ്പീകരണവും ഒക്കെ പഠിച്ചപ്പോൾ അവൾ അവളുടെ ഭാവനാലോകം മറന്നു.
കഥകളും താരാട്ടുപാട്ടുകളും അവളെ ഉറക്കിയില്ല. പകരം അവൾ നാലക്ക സംഖ്യകളെ പരസ്പരം ഗുണിക്കാനുള്ള എളുപ്പവഴികൾ ആലോചിച്ച് തളർന്നുറങ്ങി.
പലചരക്കുകടയിൽ കൊടുത്ത പൈസയുടെ ബാക്കി കണക്കാക്കാൻ ആരും കാണാതെ വിരലുകൾ മടക്കി എണ്ണിയിരുന്ന എനിക്ക് അവളൊരു അത്ഭുതമായി തോന്നി.
ഒരേ പോലെ വളഞ്ഞു നിൽക്കുന്ന റബ്ബർ മരങ്ങൾ ശിശിരത്തിൽ ഇലകൾ കൊഴിക്കുമ്പോൾ ചെറുതായി വീശുന്ന കാറ്റിൽ ചുവപ്പും മഞ്ഞയും കലർന്ന നിറത്തിലുള്ള ഇലകൾ പറന്ന് തട്ടിതെറിച്ച് മണ്ണിൽ വീഴുന്ന കാഴ്ച ആസ്വദിച്ച് നിൽക്കുമ്പോൾ അവൾ പറഞ്ഞു. ” ഇതാണമ്മാ ഫോട്ടോ ട്രോപ്പിസം… സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് ചെടികൾ ചായും. ” അവളുടെ ശാസ്ത്ര കമ്പം എന്റെ സാഹിത്യ കമ്പത്തോട് അങ്കം കുറിക്കാൻ തുടങ്ങിയോ എന്നെ നിക്ക് പയ്യെ തോന്നി തുടങ്ങി.
ഞാൻ ഭാവനകളിലും സ്വപ്നങ്ങളിലും സന്തോഷം കണ്ടെത്തുമ്പോൾ അവൾ സത്യത്തിലും യാഥാർത്ഥ്യത്തിലും നിലകൊള്ളുകയായിരുന്നു.
രാവിലെ അവൾ കാപ്പിയുമായി വന്നപ്പോഴാണ് ഞാൻ ഉണർന്നത്. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്, അവളുടെ അച്ഛന്റെ അസ്ഥിതറയിൽ വിളക്ക് വെച്ച്, അമ്പലത്തിൽ പോയി വന്ന് ചടങ്ങിനുളള തയ്യാറെടുപ്പുകൾ എല്ലാം നടത്തി അവരെ യും കാത്തിരുന്നു.
നേരമേറെ കഴിഞ്ഞിട്ടു കാണാതായപ്പോഴാണ് അവരെ ഫോണിൽ വിളിച്ചത്.
” ഇങ്ങനെയാണോ പെമ്പിള്ളാരെ വളർത്തുന്നത്… ” എന്ന് തുടങ്ങിയ അങ്ങേ തലക്കലെ വർത്തമാനം ഞാൻ മുഴുവൻ കേട്ടുനിൽക്കാൻ കഴിയാതെ ഫോൺ കട്ട് ചെയ്തു. അപമാനഭാരം കൊണ്ടെന്റെ മുഖം ചുവന്നു.
” എന്തു തോന്ന്യാസമാടി നീ ആ ചെക്കനോട് പറഞ്ഞത്?” ഞാനവൾക്ക് നേരെ ചീറി.
ഇന്നലെ വൈകിട്ട് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വീഡിയോ കോൺഫറൻസിൽ കണ്ട് സംസാരിച്ചിരിക്കുന്നു രണ്ടുപേരും. ആ സമയം അവൾ ആ ചെക്കനോട് പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞു എന്നാണ് അവന്റെ അമ്മ പറയുന്നത്.
“ഓ അതാണോ… തോന്ന്യാസം ഒന്നും അല്ല… വേണ്ട കാര്യമാ പറഞ്ഞത്… മൂപ്പർക്ക് 36 കഴിഞ്ഞു കുട്ടികളുടെ കാര്യം അധികം വൈകരുതെന്ന് എന്നോട് പറഞ്ഞപ്പോൾ, ശരി എന്നാൽ ഒരു സെമൻ അനാലിസിസും ഫുൾ ബോഡി ചെക്കപ്പും നടത്തിക്കോളൂ എന്ന് ഞാൻ പറഞ്ഞു. വല്ല കുഴപ്പവും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അറിയാമല്ലോ… ഇപ്പോൾ ജാതക പൊരുത്തം മാത്രം നോക്കിയിട്ട് കാര്യമില്ല അമ്മാ… “
ഞാൻ വായും പൊളിച്ച് ഇരുന്നു പോയി. വെറുതെയല്ല ആ സ്ത്രീ ക്ഷോഭിച്ചത്. അവൾ പണ്ടും ഇങ്ങനെയായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ഒരിക്കൽ കുടവയറുള്ള ഒരാളോട് മാമൻ്റെ വയറ്റിലും കുഞ്ഞാവ ഉണ്ടോ എന്ന് ചോദിച്ചതും, അയാൾ വളർത്തുദോഷം എന്ന് എന്നോട് കലിതുള്ളിയതും ഞാൻ ഓർത്തു.
അന്നുമുതൽ അവളിൽ ഞാൻ പ്രത്യേകം കരുതലുകൾ കൈകൊണ്ടു. ബെല്ലും ബ്രേക്കും ഇല്ലാതെ അവളുടെ വായിൽ നിന്ന് വരുന്ന വാക്കുകളെ നിയന്ത്രിക്കാൻ മുൻകൂട്ടി ചില സിഗ്നലുകൾ ഞാൻ പഠിപ്പിച്ചു. അമ്മ കണ്ണുരുട്ടിയാൽ ഇനി ശബ്ദിക്കരുത്. അമ്മ കണ്ണിറുക്കി യാൽ അതിൽ ഒരു കുസൃതി ഉണ്ട്. കണ്ണടച്ചാൽ വേണ്ട എന്നർത്ഥം… അങ്ങനെയൊക്കെ ചില സിഗ്നലുകൾ. പക്ഷേ അവൾ വളരുകയായിരുന്നു എൻറെ മടിയിൽ നിന്നും എഴുന്നേറ്റ് എൻറെ മുട്ടോളം… പിന്നെ എൻറെ മാറോളം… അപ്പോൾ അവളുടെ സ്വകാര്യതകളിൽ മുടി കിളിർക്കുന്നതും ശരീരത്തിൽ പുതിയ തുടിപ്പുകൾ പ്രത്യക്ഷമാകുന്ന അതും ഞാനറിഞ്ഞു. രക്തക്കറ പുരണ്ട പാവാടയും ആയി ശുദ്ധവും ആചാരാനുഷ്ഠാനങ്ങളും ഉള്ള തറവാട്ടിൽ, സർപ്പക്കാവ് താണ്ടി വെപ്രാളപ്പെട്ട് അവൾ ഓടി വന്നാലോ എന്ന് ഞാൻ ഭയന്നു.
മഴയുള്ള ഒരു രാത്രിയിൽ അവളെ എന്നോട് ചേർത്ത് പിടിച്ച് വളരെ സാന്ദ്രമായ സ്വരത്തിൽ ഞാൻ അവൾക്ക് ആർത്തവം എന്താണെന്ന് പറഞ്ഞു കൊടുത്തു. സ്കൂളിൽ വെച്ച് അങ്ങനെ സംഭവിച്ചാൽ ടീച്ചറോട് പറയണമെന്നും അപ്പോൾ ടീച്ചർ പരസ്യത്തിൽ കാണിക്കുന്ന നാപ്കിൻ പാന്റീസിൽ ഒട്ടിച്ചു വയ്ക്കാൻ തരും എന്നും പറഞ്ഞു. എല്ലാം കേട്ട് തെല്ല് ഭയത്തോടെയും പരിഭ്രമത്തോടെയും അവൾ എന്നെ പറ്റി ചേർന്നു കിടന്നു.
അവളുടെ നെറ്റിയിലേക്ക് വീണുകിടന്ന മുടി വകഞ്ഞു മാറ്റി ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു. ” മോളു പേടിക്കുക ഒന്നും വേണ്ട കേട്ടോ… ഇത് എല്ലാ സ്ത്രീകൾക്കും എല്ലാ മാസങ്ങളിലും ഉണ്ടാകാറുള്ളതാ… 13 വയസ്സ് ആകുമ്പോൾ തൊട്ടു ഒരു 50 വയസ്സുവരെ അങ്ങനെ ഉണ്ടാവും. പിന്നെ വരില്ല. അങ്ങനെ ഉണ്ടാവാറുള്ളേപ്പാഴാഅമ്മ തെക്കേ മുറിയിൽ പോയി ഒറ്റയ്ക്ക് കിടക്കാറുള്ളത്. അവളുടെ ഒരു രീതി അനുസരിച്ച് തുരുതുരാ സംശയങ്ങൾ പോരേണ്ടതായിരുന്നു… ‘അപ്പൊ അമ്മാ… ഈ… പശുവിനും പൂച്ചയ്ക്കും പട്ടിക്കും ഒക്കെ അങ്ങനെ ഉണ്ടാവാറില്ലേ…’ അങ്ങനെയൊക്കെ ഒക്കെ അവൾ ചോദിക്കേണ്ടത് ആണല്ലോ എന്ന് ഞാൻ ഓർത്തു അതു പക്ഷേ അവൾ അതൊന്നും ചോദിച്ചതേ ഇല്ല. അമ്മ എല്ലാമാസവും അങ്ങനെ മാറി കിടക്കാറില്ലല്ലോ എന്നും അവൾ ആലോചിച്ചില്ല.
അതൊരു നല്ല ലക്ഷണമായി എനിക്ക് തോന്നി. ആർത്തവം അവളെ ഒരുപക്ഷേ അടക്കവും ഒതുക്കവുമുള്ള കുട്ടിയായി മാറ്റിയേക്കും എന്ന് ഞാൻ പ്രത്യാശിച്ചു. വായാടിത്തരമൊക്കെ നിർത്തി ആവശ്യത്തിനു മാത്രം സംസാരിക്കുന്ന മിടുക്കിയായി അവൾ മാറുന്നത് ഞാൻ സ്വപ്നം കണ്ടു. പക്ഷേ ആ സ്വപ്നത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
വൈകുന്നേരം എല്ലാവരും ഒന്നിച്ച് ടിവി കാണുമ്പോൾ പ്രത്യക്ഷപ്പെട്ട സാനിറ്ററി നാപ്കിൻ പരസ്യം ചൂണ്ടിക്കാട്ടി അവൾ വേവലാതിപ്പെട്ടു. “ഇന്നലെ എന്നോട് മൂത്രമൊഴിക്കാൻ പോകുമ്പോൾ രക്തം കണ്ടാൽ അല്ലേ, ടീച്ചറോട് പറഞ്ഞ് ഇത് പാന്റീസിൽ ഒട്ടിക്കാൻ പറഞ്ഞത്. പിന്നെ എന്താ ഇതിൽ നീല കാണിക്കുന്നേ?”
അമ്മയും അമ്മായിയമ്മയും തീപാറുന്ന കണ്ണുകളോടെ നോക്കിയപ്പോൾ ഞാൻ വെന്തുരുകി. കാൽക്കീഴിലെ മണ്ണ് മുഴുവൻ കാർന്നു തിന്നു കൊണ്ട് ഒരു ഭീമൻ തിര കടലിലേക്ക് വലിഞ്ഞ പോലെ എനിക്ക് തോന്നി. അപ്പോൾ എനിക്ക് അവളെ ബലമായി വലിച്ചിഴച്ചു കൊണ്ടുവന്ന് നാല് പെട പെടക്കാനുള്ള അരിശം ഉണ്ടായിരുന്നു. എന്നിട്ടും ഒരു അമ്മയ്ക്ക് മാത്രം സാധ്യമാകുന്ന സഹാനുഭൂതിയോടെ അങ്ങേയറ്റം സ്നേഹത്തോടെ, ഞാൻ പഠിച്ച തത്വശാസ്ത്രങ്ങളിൽ നിന്നും ചിലത് പരതി അവൾക്ക് മുൻപിൽ അവതരിപ്പിച്ചു.
“മോളേ ആർത്തവരക്തം അശുദ്ധമാണ് എന്നാണ് നമ്മുടെ വിശ്വാസം. നീലനിറം ശുദ്ധിയുടെ പ്രതീകമാണ്. നദി കടൽ പോലുള്ള ജലാശയങ്ങൾ ഒക്കെ നീലനിറത്തിൽ അല്ലേ കാണുക… ? അശുദ്ധിയിൽ നിന്നും ഇത് നമ്മെ സംരക്ഷിക്കുന്നു അല്ലെങ്കിൽ ശുദ്ധീകരിക്കുന്നു എന്ന് പ്രതീകാത്മകമായി കാണിക്കുകയാണ് പരസ്യങ്ങൾ ചെയ്യുന്നത്. എല്ലാ കാര്യങ്ങളും അങ്ങനെ തുറന്നുപറയുകയും കാണിക്കുകയും ചെയ്തുകൂടാ… എല്ലാത്തിനും ഒരു ഒതുക്കം വേണം. ” അങ്ങനെ അവൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ അത് ഒരു വിധം പറഞ്ഞൊപ്പിച്ചു.
കാലം കടന്നുപോയി അവൾ കൗമാരത്തിൽ നിന്നും പൂത്തുലഞ്ഞ് യൗവനത്തിൽ എത്തി. കുറച്ചുകൂടി പക്വത ആർജ്ജിച്ചു. അവളുടെ സംശയങ്ങൾ തീർക്കാൻ എന്റെ വായന പോരാതെ ആയി. അവൾ വിക്കിപീഡിയയോട് കൂട്ട് കൂടി. പുസ്തകങ്ങൾ നെഞ്ചോട് ചേർത്തു. സ്വർണ മെഡലുകളും ട്രോഫികളും നിറഞ്ഞ അവളുടെ ഷെൽഫ് കാണുമ്പോഴൊക്കെ ഞാൻ അഭിമാനംകൊണ്ടു. അവളിൽ പത്തിരുപത് വർഷം മുൻപുള്ള എന്നെ കണ്ടു.
ഇപ്പോഴത്തെ ഞാനായി അവൾ മാറാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും ചെയ്തു. വീണ്ടും വീണ്ടും പഠിക്കാനുള്ള അവളുടെ ആഗ്രഹത്തിന് എല്ലാ ഊർജവും പകർന്നു. അവൾ ജോലി നേടി സ്വന്തം നിലയുറപ്പിക്കുന്നത് കാണാൻ അവളെക്കാൾ ഏറെ ഞാനാഗ്രഹിച്ചു. അവൾക്ക് പറക്കാനുള്ള ചിറകുകൾ ആയി സാമ്പത്തിക സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാവണം എന്ന് ഞാൻ ആശിച്ചു. അത് ഇല്ലാതെ പോകുമ്പോൾ ചിറകറ്റു പോകുന്നു. ലോകം പരിമിതമാക്കുന്നു. പിന്നെ ആ പരിമിതികൾ ശ്വാസംമുട്ടിക്കുന്നു. അങ്ങനെ ചേതനയറ്റ് പോകുന്നു. അങ്ങനെ സംഭവിച്ചു കൂടാ എന്ന് കരുതിയാണ് അവൾക്ക് കൂട്ടായി നിന്നത്. എന്നിട്ടിപ്പോൾ…
അവൾ എൻറെ തോളത്ത് തലവച്ചു കിടന്നു. എന്നിട്ട് എന്റെ വിരലുകളിൽ പയ്യെ പിടിച്ചു കൊണ്ട് പറഞ്ഞു. “കുട്ടികൾ ഉണ്ടാകാത്തത് സ്ത്രീയുടെ മാത്രം കുഴപ്പമാണെന്ന് കരുതുന്നവരാണ് അമ്മേ ഏറെയും… അമ്മയും അത്തരം കുത്തുവാക്കുകൾ ഏറെ സഹിച്ചതല്ലേ ഒരിക്കൽ… ?”
അവളുടെ ചോദ്യം എന്നെ പൊള്ളിച്ചു. അവൾ പറഞ്ഞത് ശരിയായിരുന്നു. എന്റെ അടുത്ത മാസത്തെ ആർത്തവ ദിവസം എന്നെക്കാൾ കൃത്യതയോടെ തറവാട്ടിലെ മറ്റു സ്ത്രീകൾ ഓർമ്മിച്ചു. ആർത്തവക്രമക്കേടുകൾ എല്ലാവർക്കും തിരിച്ചറിയാൻ പറ്റുന്ന സാഹചര്യമായിരുന്നു തറവാട്ടിൽ എന്നതുകൊണ്ട് എല്ലാം എന്റെ മാത്രം കുഴപ്പമാണെന്ന് വിധിയെഴുതപ്പെട്ടു.
എന്റെ തടിച്ച ശരീരവും പൊടി മീശയും മുടികൊഴിച്ചിലും ഒക്കെ ചൂണ്ടിക്കാട്ടി പലരും പലതും പറഞ്ഞു. അവളുടെ അച്ഛൻ പോലും പലപ്പൊഴും എന്നെ ഒറ്റപ്പെടുത്തി. ഒരുപാട് ചികിത്സയും പ്രാർത്ഥനകളും നടത്തിയാണ് ഒടുവിൽ ദൈവം അവളെ തന്നത്. കാത്തിരുന്ന് കിട്ടുന്നതിന് മൂല്യം ഉണ്ടാകും എന്ന വിശ്വാസം തെറ്റിയില്ല.. ഇത്രയും ആഴത്തിൽ അവൾ എന്നെ അറിഞ്ഞിരുന്നോ? എന്റെ കണ്ണും മനസ്സും നിറഞ്ഞു. മാറിടം കുതിർന്നു. ഞാൻ അവളെ ചേർത്തു പിടിച്ചു. കുറച്ചു സമയം ഞങ്ങൾ അങ്ങനെ ഒന്നും മിണ്ടാതിരുന്നു. പിന്നെ ‘എനിക്ക് വിശക്കുന്നു’ എന്ന് പറഞ്ഞു അവൾ പോയി.
പിന്നെ മാമ്പഴം വെച്ചിരുന്ന കൂടയും ഒരു കത്തിയും പ്ലേറ്റുമായി തിരിച്ചുവന്നു. തലേദിവസം ഞാൻ പെറുക്കിയെടുത്ത മാമ്പഴവും അവൾ വാങ്ങിയ മാമ്പഴങ്ങളും ചെത്തി. അവൾ സസൂഷ്മം തിരഞ്ഞെടുത്ത മാമ്പഴത്തിൽ ഒരു പുഴു ഇരിപ്പുണ്ടായിരുന്നു. പുഴുവുള്ള ഭാഗം ചെത്തിക്കളഞ്ഞ് കഴുകി കഴിക്കാൻ അവളോട് പറഞ്ഞു. കിളി കൊത്തിയ ഭാഗം ചെത്തിക്കളഞ്ഞു കഴുകി ആ മാമ്പഴം ഞാനും കഴിച്ചു.
“കേടായത് ചെത്തിക്കളഞ്ഞ് മധുരം നുണയാൻ ശീലിക്കുന്നതാണ് കുട്ടീ ഞാൻ മനസ്സിലാക്കിയ ദാമ്പത്യം. പൊരുത്തപ്പെടലുകളും സഹകരണവും പരസ്പര വിശ്വാസവും… അങ്ങനെ അനേകം താളുകൾ ഉള്ള ഒരു പുസ്തകം പോലെ ആണ് അത്. അതിലെ ഒരു താളു മാത്രമാണ് ലൈംഗീകത. അതോടൊപ്പം അല്ലെങ്കിൽ അതിലുപരിയായി മറ്റു ചിന്തകൾക്കും വികാരങ്ങൾക്കും സ്ഥാനം കൽപ്പിക്കുന്നത് കൊണ്ടല്ലേ നമ്മളൊക്കെ മറ്റ് ജന്തുക്കളിൽ നിന്നും വ്യത്യസ്തരാകുന്നത്. കുഞ്ഞുങ്ങളെ പെറ്റു വളർത്താനുള്ള ഒരു അനുമതി കടലാസ് ആയി അതിനെ മാറ്റുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അച്ഛനുമമ്മയും ആവാൻ കുഞ്ഞുങ്ങളെ പെറ്റ് വളർത്തണം എന്ന് നിർബന്ധം ഉണ്ടോ? ഉ ള്ളിൽ സ്നേഹവും വാത്സല്യവും ഉണ്ടായാൽ പോരേ?അമ്മ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ… തെരഞ്ഞെടുക്കുന്നത് നല്ലതു തന്നെ. പക്ഷേ തെരഞ്ഞെടുത്തവ എല്ലാം നല്ലത് ആവണമെന്നില്ല. നിനക്ക് മനസ്സിലാവുന്നുണ്ടോ?ശാസ്ത്രത്തിനും നിയമങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമായി ഈ ലോകത്തെ നിലനിർത്തുന്നത് ചില സങ്കൽപങ്ങൾ ആണ് കുട്ടീ… ശാരീരികവും ബൗദ്ധികവുമായ അളവുകോൽ നീട്ടി നീയത് അളക്കരുത്. “
ഞാൻ പറഞ്ഞു നിർത്തി ദീർഘമായി ഒന്ന് നിശ്വസിച്ചു.
അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. പിന്നെ അവൾ എൻറെ മടിയിൽ തലവെച്ച് സോഫയിൽ ചുരുണ്ട് കിടന്നു. കുട്ടിക്കാലത്ത് ഒരു ചില്ലുഗ്ലാസ് ഉടച്ചശേഷം അനങ്ങാതെ നിന്നു കൊണ്ട് എൻറെ ദേഷ്യത്തെ അവളുടെ ദയനീയമായ നോട്ടം കൊണ്ട് അലിയിച്ച് കളഞ്ഞ് പിന്നെ എൻറെ മടിയിൽ വന്നു കിടക്കും പോലെ… പിന്നെ എന്നെ നോക്കി ചെറുതായി ഒന്നു പുഞ്ചിരിച്ചു. അവളിൽ ഒരു നല്ല തിരിച്ചറിവിൻറെ പ്രകാശം സ്ഫുരിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം അവൾ ഓഫീസിൽ പോയ ശേഷം ഞാൻ കുളി കഴിഞ്ഞ് വന്ന് വെള്ള ബ്ലൗസും മുണ്ടും നേര്യതും മാറ്റിവച്ച് അലമാരയിൽ നിന്ന് നിറമുള്ള ഒരു സാരിയെടുത്തുടുത്തു. ഭസ്മ കുറി മായ്ച്ച് സിന്ദൂരപ്പൊട്ടുതൊട്ടു.
കണ്ണാടിയിൽ നോക്കിയപ്പോൾ തോന്നി, തിരിച്ചറിവുണ്ടായത് എനിക്കാണെന്ന്.
ആരെയൊക്കെയോ തൃപ്തിപ്പെടുത്താനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ ഇഷ്ടങ്ങളായിരുന്നു. എന്തിന് അങ്ങനെ അഭിനയിക്കണം. അലമാരയിൽ നിന്നും ഇഷ്ടപ്പെട്ട ഒന്നു രണ്ട് പുസ്തകങ്ങളും പേനയും കടലാസുമെടുത്ത് മാവിൻ ചുവട്ടിൽ ഒരു കസേരയിട്ട് ഇരുന്നു. മനസ്സിൽ പുകഞ്ഞതൊക്കെ എഴുതി. മനസ്സിന്റെ ഭാരം കുറഞ്ഞുവരും തോറും എന്റെ പ്രായവും കുറയുന്നത് പോലെ എനിക്ക് തോന്നി. വിരസതയൊക്കെ എങ്ങോ പോയ് മറഞ്ഞ പോലെ… നല്ല ഉന്മേഷം.
അവളെ പ്രസവിച്ചതും, ആദ്യമായി കയ്യിലെടുത്തതുമൊക്കെ എനിക്ക് ഓർമ്മ വന്നു. അവളുടെ ജനനത്തോടെ ഞാൻ അമ്മയായി. ശാരീരികമായും മാനസീകമായും ഒരുപാട് മാറ്റങ്ങൾ ഉൾക്കൊണ്ടു. ഇന്ന് അവളോടൊപ്പം ജീവിച്ച് അവളിലൂടെ വീണ്ടും ഞാൻ മറ്റൊരാളായത് പോലെ. കൂടുതൽ കരുത്ത് ആർജ്ജിച്ച പോലെ.
#മാതൃദിനം ബ്ലോഗ് മത്‌സരം
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


8 Comments
Good 👍👍
നൈസ് 👍👍👍
നന്നായിട്ടുണ്ട്👍❤️
thank you
മനോഹരം💕
thank you
👍
thank you