ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ വൈകാരികമായി ഒരുവനെ ഏറ്റുവുമധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ് സ്വന്തം അമ്മയുടേത്. അമ്മ എന്ന വാക്കിന് സംരക്ഷക, ജനനം നൽകുന്നവൾ എന്നൊക്കെയുള്ള അർത്ഥതലങ്ങൾ ഉണ്ട്. ഒരു കുഞ്ഞിനെ ആരും പഠിപ്പിക്കാതെ തന്നെ ആദ്യമായി ഉച്ചരിക്കുന്ന പദം ‘അമ്മ,’ എന്നാണ്. അതു തന്നെ വൈകാരികമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
അമ്മ എന്ന പദവും മാതൃത്വവുമെല്ലാം എല്ലാ കാലത്തും പൊതു ചർച്ചകൾക്ക് വളരെയധികം വിധേയമാക്കപ്പെട്ടിട്ടുള്ളതാണ്. സർവം സഹിയായ അമ്മയെക്കുറിച്ചുള്ള കവിതകളും കഥകളും നാം പണ്ടു മുതൽക്കേ കേട്ടു തഴമ്പിച്ചിട്ടുള്ളതാണ്. ആരാണ് ശരിയ്ക്കും” അമ്മ”. അമാനുഷികമായ ശക്തികളാൽ നിറഞ്ഞ ഒരു വ്യക്തിയാണോ ശരിയ്ക്കും അമ്മ? ഒരിക്കലുമല്ല വ്യക്തികളുടേതായ എല്ലാ ന്യൂനതകളും,കഴിവുകളും നിറഞ്ഞ ഒരു സാധാരണ ജീവി: അപ്പോൾ എപ്പോഴാണ് അവൾ അമാനുഷികതലത്തിലേയ്ക്ക് ഉയരുന്നത്? അതിന് ഒരു ഉത്തരം മാത്രമെ ഉള്ളൂ, തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു ജീവനെ ഭൂമിയിൽ വേരുറപ്പിക്കാൻ ഒരു സ്ത്രീ നടത്തുന്ന അതിജീവനങ്ങളുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഒരുവളെ അമ്മയാക്കി തീർക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ, പ്രസവിച്ച സ്ത്രീ മാത്രമല്ല, മറിച്ച് ആവോളം സ്നേഹവും പരിഗണനയും ഒരു വ്യക്തിയ്ക്ക് ഭൂമിയിൽ നൽകുന്നവരെല്ലാം അമ്മ മരങ്ങൾ തന്നെയാണ്.
ആധുനികകാലത്ത് സ്ത്രീ ഏറ്റവുമധികം – പുകഴ്ത്തപ്പെടുന്നട്ടതും അപമാനിക്കപ്പെട്ടതുമെല്ലാം മാതൃത്വത്തിന്റെ പേരിൽ തന്നെയാണ്. ‘മാതൃത്വം,’ എന്നത് പരമസുന്ദരമായ ഒരു അനുഭൂതിയാണെന്നാണ് നാം കവിതകളിൽ വായിച്ചിട്ടുള്ളത്. എന്നാൽ അത് അങ്ങനെയല്ല എന്നും.- കയ്പ്പും, കണ്ണീരുമെല്ലാം അതിൽ ഇടകലർന്നിട്ടുണ്ടെന്നും – മിക്ക സ്ത്രീകളും തങ്ങളുടെ സ്വന്തം അനുഭവത്തിൽ നിന്നുമാണ് മനസ്സിലാക്കിയെടുക്കുന്നത്. ‘ അമ്മ,’ എന്ന പരിവേഷം ഒരു സ്ത്രീയ്ക്കു നൽകുന്ന ഉത്തരവാദിത്വങ്ങളും ആശങ്കകളും കുറച്ചൊന്നുമല്ല. ഇന്ന് കുറച്ചൊക്കെ സമൂഹം അത് തിരിച്ചറിയുന്നുണ്ട് എന്നുള്ളത് തന്നെ ആശ്വാസാവഹമാണ്.
ഇത്തരുണത്തിൽ ഇവിടെ ഓർമ്മിക്കപ്പെടേണ്ടത്- ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഒന്നും മനസ്സിലാക്കാത്ത ഒരു സമൂഹത്തിൽ ജീവിച്ചു വിസ്മൃതിയിൽ ആണ്ടുപോയ നമ്മുടെ പഴയ അമ്മമാരേയും, അമ്മൂമ്മമാരെയുമാണ്. പ്രസവത്തെ” സുഖപ്രസവം” എന്നു വിളിച്ചത് ഒരു സ്ത്രീയല്ല. മറിച്ച് ഒരു സമൂഹമാണ്. ആ സമൂഹത്തിന്റെ ഭാഗമായി ഈ പ്രസവവേദന അനുഭവിച്ച സ്ത്രീകളും കൂടെ നിന്നു എന്നുള്ളതും വേദനാകരമാണ്. സ്വന്തം കുഞ്ഞിനെ കാണുമ്പോൾ അമ്മ വേദന മറക്കുന്നു – എന്നുള്ളതാണ് സുഖപ്രസവം എന്ന വാക്കിനു പിന്നിലെ തത്ത്വചിന്ത. കുഞ്ഞിനെ കാണുമ്പോൾ അമ്മ സന്തോഷിക്കുന്നുണ്ട് – പക്ഷെ വേദന പൂർണ്ണമായും മറന്നു കളയുന്ന തലച്ചോറിന്റെ ഭാഗമൊന്നും ഇപ്പോഴും സ്ത്രീയുടെ തലയിൽ ഇല്ല എന്നു തന്നെയാണ് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്.
എനിക്ക് ഇപ്പോഴും എന്റെ ആദ്യ പ്രസവത്തിന്റെ നിറുത്താത്ത അലയൊലികൾ – ആ ആശുപത്രിയുടെ വരാന്തയിൽ കൂടി നടക്കുമ്പോൾ എന്നിലേയ്ക്ക് ചിറകടിച്ചു വരുന്നതായി തോന്നാറുണ്ട്. എന്നിലെ അമ്മയെന്ന ഭാവം ആ വേദന ഇതുവരെയും സുഖപ്പെടുത്തിയിട്ടൊന്നുമില്ല. അതെന്റെ വ്യക്തി വൈകല്യം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. മാതൃത്വത്തിന്റെ ആദ്യ വർഷങ്ങൾ ഒന്നും തന്നെ എന്നെ സംബന്ധിച്ചിടുത്തോളം ആനന്ദനിർവൃതിദായകമൊന്നുമായിരുന്നില്ല. ഉറക്കമില്ലായ്മകളുടെയും ആശങ്കകളുടെയും ദിനങ്ങളായിരുന്നു, ഓരോ രാത്രികളും . സമയമെടുത്തു തന്നെയാണ് ഓരോ അമ്മയും അതിനോട് പൊരുത്തപ്പെടുന്നത്. ഇന്ന് എനിക്ക് സധൈര്യം പറയാൻ സാധിയ്ക്കും – കുറച്ചൊക്കെ സ്വന്തം അഭിപ്രായങ്ങൾ സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ എടുക്കാൻ സാധിച്ചാൽ നമുക്ക് ഇതൊക്കെ തരണം ചെയ്യാൻ സാധിയ്ക്കും എന്നുള്ളതാണ്. അതിന് സ്വന്തം പങ്കാളിയുടെ സ്നേഹവും, പിന്തുണയും എല്ലാറ്റിനുമുപരി വൈകാരികമായ അടുപ്പവും ഒരു അമ്മയ്ക്ക് ഏറ്റവും ആവശ്യമുള്ള സമയങ്ങളാണ് മാതൃത്വത്തിന്റെ ആദ്യ ദിനങ്ങൾ.
ഇന്നും അമ്മ എന്ന വാക്ക് അതിന്റെ പൂർണ്ണതയിൽ ഒരു സ്ത്രീയ്ക്ക് നിറവേറ്റാൻ സാധിക്കുന്നത് ഭർത്താവിന്റെ സഹായം കൂടി ലഭിക്കുമ്പോഴാണ് എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ പുരുഷ സമൂഹം കുറച്ചൊക്കെ ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ട് എന്നുള്ളത് ആശ്വാസജനകം തന്നെയാണ്. അതുകൊണ്ടാണല്ലോ, ഇപ്പോൾ പ്രസവ മുറികളിൽ ഭർത്താക്കൻമാരെ കൂടി അനുവദിക്കുന്നത്. സ്വന്തം ഭാര്യയുടെ പ്രസവാനുഭവങ്ങൾ അവൾ പറയാതെ തന്നെ നേരിട്ട് മനസ്സിലാക്കാൻ അത് അവർക്ക് സഹായകമായിരിക്കും. എത്ര എഴുതിയാലും തീരാത്ത അമ്മയെക്കുറിച്ച് രണ്ടു വരികളിൽ ഞാൻ ഉപസംഹരിക്കുന്നു.
സർവം സഹിയായ അമ്മയല്ല ഞാൻ കുഞ്ഞേ, പക്ഷെ നിനക്കു വേണ്ടി എന്റെ ആരോഗ്യവും സ്വപ്നങ്ങളും ഞാൻ ഇന്നും ത്യജിക്കുന്നുണ്ട്, എന്നിലെ അമ്മയുടെ സ്നേഹത്തിൽ നിന്ന്…
നിനക്കു വേണ്ടി മാത്രം.🩷🩷🩷🥰


1 Comment
‘അമ്മ’, നല്ല എഴുത്ത്. 👍