രാവിലെ അലാറം അടിച്ചപ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത ഉറക്കച്ചടവ്, കാലുകൾക്കു പതിവില്ലാത്ത ക്ഷീണം. എങ്കിലും ജെയിംസ് പതുക്കെ എഴുന്നേറ്റു.
കഴിഞ്ഞ ഒരു കൊല്ലം ആയി തുടരുന്ന ശീലമാണിത്. 5.45 ന് അലാറം വച്ച് 6 മണി കഴിയുമ്പോൾ പള്ളിയിലേക്ക്, 6.15 നാണു കുർബാന. 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിര താമസം ആക്കിയപ്പോൾ മുതൽ തുടങ്ങിയ ശീലം ആണിത്. അത്ര വലിയ ദൈവവിശ്വാസം ഉള്ള ആളായിരുന്നില്ല ജെയിംസ്. പക്ഷേ നാട്ടിൽ സ്ഥിരമായപ്പോൾ ഭാര്യ ജെസ്സിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അങ്ങനെ ഒരു ശീലം തുടങ്ങിയത്. രാവിലെ ഉണർന്നാൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ല. രണ്ടു മക്കളിൽ മൂത്തയാൾ ബിടെക് കഴിഞ്ഞു ദുബായിൽ ജോലി ചെയ്യുന്നു, ഇളയവൻ ഡിപ്ലോമ കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു. ഇനി നമ്മുടെ രണ്ടു മക്കൾക്കും ശോഭനമായ കുടുംബ ജീവിതം ഉണ്ടാകാൻ മാതാപിതാക്കൾ ആയ നാം ദിവസവും പള്ളിയിൽ പോയി പ്രാർത്ഥിക്കണം, അതാണ് ഇനി മുതൽ നമ്മുടെ പ്രധാന ജോലി എന്ന് ജെസ്സി പറഞ്ഞപ്പോൾ പിന്നെ മറുത്തു പറയാൻ നിന്നില്ല. പതുക്കെ പതുക്കെ അതൊരു ജീവിതചര്യ ആയി മാറി.
രാവിലെ കുർബാന അർപ്പിച്ചു കഴിഞ്ഞു ഇറങ്ങുമ്പോൾ സമപ്രായക്കാരോട് കുറച്ചു കുശലം പറയുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. കുറെ കാലം പ്രവാസി ആയിരുന്നത് കൊണ്ട് കൂടെ പഠിച്ചവർ പോലും തന്നെ മറന്നു പോയിരിക്കുന്നു. നാട്ടിലുള്ള പലർക്കും അയാളെ കണ്ടിട്ട് മനസ്സിലാകുന്നില്ല. ദീർഘ നാളത്തെ പ്രവാസ ജീവിതം അയാളിൽ അത്രയേറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ദിവസവും പള്ളിയിൽ പോകാൻ തുടങ്ങിയപ്പോൾ പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും ഇടവകയിലെ കുറെ ആളുകളെ ഒക്കെ പരിചയപ്പെടാനും സാധിച്ചു. ഇപ്പോൾ ഒരു ദിവസം തന്നെ പള്ളിയിൽ കണ്ടില്ലെങ്കിൽ “എന്തു പറ്റി ചേട്ടാ” എന്ന് ഫോൺ ചെയ്തു ചോദിക്കാൻ ഒന്ന് രണ്ടു പേരെങ്കിലും ഉള്ളത് പള്ളിയിൽ പോകാൻ തുടങ്ങിയത് മുതൽ ആണ്.
സമയം 6.10 കഴിഞ്ഞു, ക്ഷീണം തോന്നുണ്ടെങ്കിലും അയാൾ വേഗത്തിൽ റെഡി ആയി, വാതിൽ പൂട്ടി പുറത്തിറങ്ങി. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും, കുക്കു മോൻ ഓടി വന്നു. തൻ്റെ മുറിയുടെ പുറത്തായി സിറ്റൗട്ടിൽ ആണ് അവൻ ഉറങ്ങുന്നത്. ഒരു ദിവസം അയാൾ ഉണരാൻ വൈകിയാൽ അവൻ ജനലിൽ വന്നു തട്ടി ബഹളം വയ്ക്കും. കാരണം ഇപ്പോൾ മറ്റാരെക്കാളും അയാളെ അറിയുന്നത് അവന് മാത്രം ആണ്. അയാളുടെ ദിനചര്യ മുഴുവൻ അറിയുന്ന ഒരേ ഒരാൾ. അയാളുടെ മുഖം നോക്കി മനസ്സ് വായിച്ചെടുക്കാൻ അവനറിയാം.
ഭാര്യ ജെസ്സിയുടെ ജീവൻ ആയിരുന്നു കുക്കു മോൻ. മിണ്ടാപ്രാണികളെ സ്നേഹിക്കാൻ അയാൾ തുടങ്ങിയത് അവളിലൂടെയാണ്. കഴിഞ്ഞ വർഷം ആണ് ഗൾഫിലേക്ക് ഇനി തിരിച്ചു പോകേണ്ട എന്ന തീരുമാനത്തിൽ അയാൾ എത്തിയത്. നാട്ടിൽ എങ്ങനെ താൻ സമയം കളയും എന്നൊരു ചിന്ത അപ്പൊൾ അയാൾക്കുണ്ടായിരുന്നു.
“ഇവിടെ ജെയിംസിനു ഒട്ടും ബോറടിക്കില്ല, നമ്മുടെ 20 സെൻ്റ് സ്ഥലം ഒരു ഏദൻ തോട്ടം ആക്കി ഞാൻ മാറ്റിയിട്ടുണ്ട്” നാട്ടിൽ നിന്നാലുള്ള ബോറടിയെ കുറിച്ച് ആശങ്കപ്പെട്ടപ്പോൾ ജെസ്സി പറഞ്ഞു.
അവൾ പറഞ്ഞത് ശരി ആണ്. 20 സെൻ്റിൽ ഇല്ലാത്തതായി ഒന്നുമില്ല. പ്രകൃതി സ്നേഹിയായ അവൾ പറമ്പ് ഒരു ഏദൻ തോട്ടം പോലെ തന്നെ ആക്കിയിട്ടുണ്ട്. എല്ലാത്തരം പഴവർഗങ്ങളും പറമ്പിൽ ഉണ്ട്. വിവിധ തരം പ്ലാവ്, മാവ്, പേരയ്ക്ക, സപ്പോട്ട, പപ്പായ, ഞാവൽ തുടങ്ങി ഫല വൃക്ഷങ്ങൾക്കൊപ്പം കൂടെ പേരറിയാത്ത കുറെ ഫലവർഗങ്ങളും ഉണ്ട്. പറമ്പ് വാങ്ങിച്ചപ്പോൾ മുതൽ ജെസ്സി വച്ചു പിടിപ്പിച്ച പലതും ഇപ്പൊൾ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ എത്ര ഭംഗിയാണ്, കൂടാതെ കോഴി, താറാവ്, മുയൽ, പിന്നെ അവളുടെ ഏദൻ. തോട്ടത്തിൻ്റെ കാവൽക്കാരൻ ആയി കുക്കുമോനും. ഒരു ടീച്ചർ ആയ ഇവൾക്ക് ഇതിനൊക്കെ എങ്ങനെ സമയം കിട്ടി എന്ന് അയാൾ അതിശയിച്ചു പോയി. അയാൾക്ക് അവളിൽ വലിയ അഭിമാനം തോന്നി. ഉത്തമയായ ഭാര്യ കർത്താവിൻ്റെ അനുഗ്രഹം ആണെന്ന് ബൈബിൾ പറയുന്നു. താൻ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവൻ ആണെന്നു അയാൾക്ക് തോന്നി.
25 വർഷം ഗൾഫിൽ ജോലി ചെയ്തു കുറച്ചു പൈസ ഉണ്ടാക്കിയതൊഴിച്ചാൽ താൻ കുടുംബത്തിന് വേണ്ടി എന്താ ചെയ്തത് എന്ന് ചോദിച്ചാൽ ഒന്നും പറയാനില്ല. രണ്ടു മക്കളെയും വളർത്തി വലുതാക്കി അവരെ നല്ല നിലയിൽ പഠിപ്പിച്ചത് അവളുടെ കഴിവ് മാത്രം. രണ്ടു വർഷത്തിൽ ഒരിക്കൽ രണ്ട് മാസത്തെ ലീവിനു നാട്ടിൽ വരുന്ന തനിക്ക് അവൾക്ക് വേണ്ടിയും, മക്കൾക്ക് വേണ്ടിയും ആകെ ചെയ്യാൻ പറ്റിയത് 20 സെൻ്റ് സ്ഥലം വാങ്ങി ഒരു വീട് തട്ടി കൂട്ടാൻ പറ്റിയത് മാത്രം ആണ്. അതിനു വേണ്ടി മണലാരണ്യത്തിൽ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ രണ്ടു കുഞ്ഞുങ്ങളെ അവൾ പ്രസവിക്കുമ്പോഴും തൻ്റെ സാന്നിധ്യം കൊണ്ട് അവൾക്ക് ഒരു മാനസിക സപ്പോർട്ട് കൊടുക്കാൻ അയാൾക്ക് സാധിച്ചിട്ടില്ല. വീട് വയ്ക്കുന്ന കാലത്ത് അതിൻ്റെ ടെൻഷൻ മുഴുവൻ ഒറ്റയ്ക്ക് അനുഭവിച്ചത് ജെസ്സിയാണ്. വീട് പണി തീരും വരെ രണ്ട് കുഞ്ഞ് മക്കളെയും കൊണ്ട് ഒരു ഷെഡ് കെട്ടി ഉണ്ടാക്കിയ ഒരു കൂരയിൽ എത്രയോ മാസങ്ങൾ ആണ് അവൾ കഴിച്ചു കൂട്ടിയത്, മഴക്കാലത്ത് അതിൽ വെള്ളം കയറിയപ്പോൾ കട്ടിലിൽ ഇരുന്നു ദിവസങ്ങൾ തള്ളി നീക്കിയത്. കുറച്ചു ആരോഗ്യ കുറവുള്ള മൂത്ത കുഞ്ഞിനെ അസുഖങ്ങൾ വരുമ്പോൾ എത്രയോ വട്ടം രാത്രിക്ക് രാത്രി ഹോസ്പിറ്റലിലേക്ക് എടുത്തു കൊണ്ട് ഓടേണ്ടി വന്നിരിക്കുന്നു. കുഞ്ഞുങ്ങൾ കുറച്ചു മുതിർന്ന ശേഷം അവരെ നല്ല രീതിയിൽ പഠിപ്പിച്ചു കൊണ്ട് വരാൻ അവൾ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർക്കുമ്പോൾ തൻ്റെ പ്രയത്നം ഒന്നുമല്ല.
ഓരോ അവധിക്കും നാട്ടിൽ വരുമ്പോൾ ഇനി പോകണ്ട എന്ന് പറഞ്ഞു അവൾ വാശി പിടിക്കും. “പക്ഷേ ഇവിടെ നിന്നിട്ട് എന്തു ചെയ്യാൻ? വയസ്സ് കാലത്ത് മക്കളെ ആശ്രയിക്കാതെ ജീവിക്കാൻ ഒന്നു കൂടി പോയി വരാം” എന്ന് പറഞ്ഞു താൻ പോരും. Mcom ബിരുദ ധാരിയായ അവൾക്ക് PSC പല തവണ എഴുതിയിട്ടും പെർമനൻ്റ് ആയ ഒരു ജോലി ലഭിച്ചില്ല. ഒടുവിൽ തുച്ഛമായ ശമ്പളത്തിൽ അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ KG ടീച്ചർ ആയി ജോലി ചെയ്യുന്നു. വീടിൻ്റെ കറൻ്റ് ബിൽ അടക്കാനുള്ള തുക പോലും അവൾക്ക് ശമ്പളം ആയി കിട്ടുന്നില്ല.
മൂത്ത മോൻ ക്രിസ്റ്റോക്ക് ദുബായിൽ ഒരു ജോലി ശരി ആയപ്പോൾ ആണ് കഴിഞ്ഞ ഡിസംബറിൽ അയാൾ ലീവിന് വന്നപ്പോൾ അവൾ അയാളെ പിടിച്ച പിടിയിൽ നാട്ടിൽ നിറുത്തിയത്.
“നാട്ടിൽ വന്നാൽ ശുദ്ധവായു ശ്വസിച്ച്, മൃഗങ്ങളെയും ചെടികളെയും താലോലിച്ച് സന്തോഷമായി കഴിയാം ജയിംസ്. നമുക്ക് അത്യാവശ്യം കഴിക്കാനുള്ളത് ഈ പറമ്പിൽ നിന്നും കിട്ടും. പിന്നെ കോഴിമുട്ടയും, താറാവിൻ മുട്ടയും കൊടുത്താൽ കിട്ടുന്ന ചെറിയ വരുമാനം വേറെയുമുണ്ട്.”
ഇടയ്ക്ക് ഫോൺ ചെയ്യുമ്പോൾ അവൾ പറയാറുള്ള അവളുടെ ഏദൻ തോട്ടത്തിൻ്റെ സുഖം ഇവിടെ വന്നപ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു.
നാട്ടിൽ സ്ഥിരം ആയപ്പോൾ അവളുടെ പ്രിയപ്പെട്ട കുക്കു മോനെ ആദ്യമൊക്കെ കുറച്ചു വെറുപ്പോടെയാണ് അയാൾ നോക്കിയത്. അവനോടുള്ള ജെസ്സിയുടെ അഗാധമായ സ്നേഹം കാണുമ്പോൾ അയാൾക്ക് ദേഷ്യവും, ഒരു തരം അസൂയയും തോന്നിയിരുന്നു. അതിനെ ചൊല്ലി അവളോട് പലപ്പോഴും കലഹിച്ചിട്ടുണ്ട്. പിന്നീട് അയാൾ എവിടെ പോയാലും തിരിച്ചു വരും വരെ ഗേറ്റിൽ വന്നു കാവൽ കിടക്കുന്ന, ഉപാധികൾ ഇല്ലാത്ത അവൻ്റെ നിഷ്കളങ്ക സ്നേഹം അയാൾക്കും ബോധ്യമായി. ഈ ഭൂമിയിൽ കിട്ടുന്ന ഏറ്റവും ശുദ്ധമായ സ്വാർത്ഥത ഇല്ലാത്ത സ്നേഹം. അവനെ വീടിനുളിൽ കയറ്റുമ്പോൾ കലഹിച്ചിരുന്ന അയാൾ പിന്നീട് അത് കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങി.
ഇപ്പോൾ അയാൾക്ക് അവൻ മാത്രം ആണ് കൂട്ട്. എല്ലാം മുൻകൂട്ടി കണ്ടിട്ടായിരിക്കുമോ ജെസ്സി ഇതൊക്കെ ചെയ്തത്. ജീവിതത്തിൽ അയാൾ ഒറ്റയ്ക്ക് ആയി പോകരുത് എന്ന് അവൾ ആഗ്രഹിച്ചിരിക്കാം.
തൻ്റെ അടുത്തേക്ക് ഓടി വന്ന കുക്കു മോൻ്റെ നിറുകയിൽ തലോടി കൊണ്ട് അയാൾ പള്ളിയിൽ പോകാൻ സ്കൂട്ടർ എടുത്തു. നടന്നു പോകാൻ ഉള്ള ദൂരമേ പള്ളിയിലേക്ക് ഉള്ളൂ. പക്ഷെ ജെസ്സി പോയ ശേഷം അയാള് വണ്ടിയിൽ മാത്രമേ പള്ളിയിൽ പോകൂ.
പള്ളിയിൽ ഇരിക്കുമ്പോഴും അയാളുടെ മനസ്സ് പിടി വിട്ട പട്ടം പോലെ എവിടെയൊക്കെയോ സഞ്ചരിക്കാൻ പോയി. അൾത്താരയിലെ ക്രൂശിത രൂപം നോക്കിയപ്പോൾ ജെസ്സിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു. 8 മാസം മുൻപാണ് അയാളെ തനിച്ചാക്കി ജെസ്സി കടന്നു പോയത്. എപ്പോഴും ചുറുചുറുക്കോടെ ഓടി നടന്നവൾ, ഒരു അഞ്ചു മിനിറ്റ് പോലും വെറുതെ ഇരുന്നു സമയം കളയാൻ ആഗ്രഹിക്കാത്തവൾ, അലസത എന്ന വാക്കിൻ്റെ അർഥം അറിയാതെ മണ്ണിൽ പണിയെടുത്തു ജീവിച്ചവൾ, കൃഷിയും, മിണ്ടാപ്രാണികളും ആയിരുന്നു അവൾക്ക് ജീവൻ. തനിക്ക് പ്രിയപ്പെട്ടവരെ ദൈവം ആദ്യം വിളിക്കും എന്ന് പറയുന്നത് അവളുടെ കാര്യത്തിൽ വളരെ ശരി ആണെന്ന് അയാൾക്ക് തോന്നി.
“പിന്നെ, എനിക്കിപ്പോൾ ഷുഗർ, കൊളസ്ട്രോൾ തുടങ്ങി എല്ലാ നല്ല രോഗങ്ങളും ഉണ്ട്, അതുകൊണ്ട് കൂടി വന്നാൽ ഒരു രണ്ടു കൊല്ലം കൂടി, അതിനപ്പുറം ഞാൻ ഉണ്ടാകില്ല” നാട്ടിൽ നിൽക്കാൻ തീരുമാനിച്ചപ്പോൾ അവളെ പേടിപ്പിക്കാൻ അയാൾ പറഞ്ഞു.
“ജനനവും മരണവും ഒരു നദിയുടെ തീരം പോലെയാണ് ജയിംസ്.ഒരു കരയിൽ ജനിച്ചാൽ, ജീവിതം ആകുന്ന തോണി തുഴഞ്ഞ് മറുകരയിൽ എത്തിയേ പറ്റു. അതിനിടയിൽ കാറ്റിലും മഴയിലും പെട്ടു തോണി ആടി ഉലയാം. പക്ഷെ ധീരന്മാർ അതെല്ലാം തരണം ചെയ്തു മറുകരയിൽ എത്തും. അല്ലാത്തവർ പാതി വഴിയിൽ ജീവിതം അവസാനിപ്പിക്കും. ഒരു തത്വ ചിന്തകയെ പോലെ അവൾ മറുപടി പറഞ്ഞു. “സർവശക്തൻ ആരെയാണ് ആദ്യം അങ്ങോട്ട് വിളിക്കുക എന്ന് ആർക്കറിയാം ജയിംസ്? ഞാൻ ആണ് ആദ്യം പോകുന്നതെങ്കിൽ എൻ്റെ പ്രാണൻ ആയ കുക്കുമോൻ നിങ്ങളോടൊപ്പം ഉണ്ടാകും ജയിംസ്, അവൻ തനിക്ക് നല്ലൊരു കൂട്ടായിരിക്കും.” അവൾ കൂട്ടി ചേർത്തു.
അവളുടെ വാക്കുകൾ അറം പറ്റിയോ എന്ന് അറിയില്ല. കഴിഞ്ഞ ഇടവക പെരുന്നാൾ സമയത്ത് വൈകുന്നേരം അഞ്ച് മണി സമയത്ത് പള്ളിയിൽ കൊടി കയറ്റത്തിന് പോകാൻ ഇറങ്ങിയതാണ്. വണ്ടി എടുക്കാൻ അവൾ സമ്മതിച്ചില്ല, “നടന്നു പോകുന്നതാണ് സേഫ്, ഈ വൈകുന്നേരം സമയത്ത് പതുക്കെ കൊച്ചു വർത്താനം പറഞ്ഞു നടക്കുന്നത് ഒരു രസമല്ലേ” എന്ന് അവൾ പറഞ്ഞപ്പോൾ താനും അതു സമ്മതിച്ചു.
അത് അവളുടെ അവസാന നടത്തം ആയിരുന്നു. റോഡിൻ്റെ ഓരം ചേർന്ന് നടക്കുമ്പോൾ പുറകിലൂടെ വന്ന ഒരു ബൈക്ക് അവളെ ഇടിച്ചു തെറുപ്പിച്ചത് മാത്രമേ ഓർക്കുന്നുള്ളൂ. ഇടിയുടെ ആഘാതത്തിൽ ഒരു പന്ത് പോലെ അവൾ പൊങ്ങിയത് ഓർമ്മയുണ്ട്, ആ കാഴ്ചയിൽ ബോധം നഷ്ടപ്പെട്ട അയാൾ ബോധം വന്നപ്പോൾ കണ്ടത് വീടിൻ്റെ മുറ്റത്ത് പോസ്റ്റ്മോർട്ടം കഴിഞ്ഞു കെട്ടി പൂട്ടിയ അവളുടെ മരവിച്ച ശരീരവും ചുറ്റും കുറെ ആളുകളും. ലഹരി വിഴുങ്ങിയ ഏതോ സാത്താൻ ഓടിച്ച വണ്ടി ആയിരുന്നു അവളെ ഇടിച്ചു തെറിപ്പിച്ചത്. നാട്ടിൽ സ്ഥിരമായിട്ട്
വെറും രണ്ടു മാസം മാത്രം ആയ സമയത്താണ് വിധി അയാളോട് ഈ ക്രൂരത കാണിച്ചത്.
അൻപത്തി മൂന്നാം വയസ്സിൽ അയാളെ തനിച്ചാക്കി അവൾ പോയി. 26 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ രണ്ടു വർഷം കൂടുമ്പോൾ രണ്ട് മാസത്തെ ലീവിനു വരുന്ന അയാൾ ഏകദേശം 2 കൊല്ലം മാത്രമാകും അവളോടു കൂടെ ജീവിച്ചിട്ടുള്ളത്.
നാട്ടിൽ സ്ഥിരമാകുമ്പോൾ നമുക്ക് ചെറിയ ട്രിപ്പുകൾ ഒക്കെ നടത്തണം ജയിംസ്. ഇനിയാണ് നമ്മുടെ ഹണിമൂൺ തുടങ്ങേണ്ടത്. വേളാങ്കണ്ണിയിൽ പോലും ഒന്ന് ഒരുമിച്ചു പോയിട്ടില്ല. എൻ്റെ സ്കൂൾ അടച്ചിട്ടു വേണം നമുക്ക് യാത്രകൾ തുടങ്ങാൻ. താൻ തിരിച്ചു പോകുന്നില്ല എന്ന് സമ്മതിച്ചപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ ഓർത്തു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ജെസ്സിയുടെ വേർപാട് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അയാൾക്ക് സാധിച്ചത് അവൾ രൂപപ്പെടുത്തിയ ഏദൻ തോട്ടത്തിൽ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ആണ്. ഒരു പക്ഷെ അവളുടെ കുക്കുമോനെയും അവൾ പരിപാലിച്ചിരുന്ന ചെടികളെയും, മരങ്ങളെയും എല്ലാം കാണുമ്പോൾ അവളുടെ സാമീപ്യം തന്നെ ആണ് അയാൾക്ക് തോന്നുന്നത്. മുൻപ് അവരോടൊക്കെ അവൾ സംസാരിക്കുന്നത് കൗതുകത്തോടെ അയാൾ നോക്കി ഇരുന്നിട്ടുണ്ട്. പലപ്പോഴും തൻ്റെ ജോലി തിരക്കിൽ അവളോട് ഫോണിൽ സംസാരിച്ചത് കുറഞ്ഞു പോയത് കൊണ്ടാണോ ഇവൾ ഇങ്ങനെ ചെടികളോടും മൃഗങ്ങളോടും സംസാരിക്കുന്നത് എന്ന് ഒരു കുറ്റബോധം അപ്പൊൾ അയാൾക്ക് തോന്നിയിട്ടുണ്ട്. പക്ഷേ സത്യത്തിൽ ഇന്ന് തനിക്കും സംസാരിക്കാൻ അവ മാത്രമേ ഉള്ളൂ എന്ന യാഥാർഥ്യം അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
“നമ്മുടെ ഏത് കാര്യവും ഇവരോട് പറഞ്ഞാൽ ഇവർക്ക് മനസിലാകും ജയിംസ്, മറുത്തു പറയുന്നില്ലെങ്കിലും എല്ലാത്തിനും മറുപടി കുക്കുമോൻ്റെ കണ്ണുകളിൽ ഉണ്ട് . അത് പോലെ അവൻ വാൽ ആട്ടുന്നത് അവൻ്റെ ആശയ വിനിമയം ആണ്. അത് പോലെ വൃക്ഷങ്ങളും, ചെടികളും പൂക്കളും, നമ്മോടുള്ള അവരുടെ സ്നേഹവും കരുതലും ആണ് അവർ തരുന്ന ഈ പഴങ്ങളും, പൂക്കളും എല്ലാം. ഒരിക്കൽ കുക്കുമോനോട് വിശേഷം പറയുമ്പോൾ അയാൾ അവളെ കളിയാക്കിയതിന് അവൾ മറുപടി പറഞ്ഞു.
അത് എത്ര ശരി ആണെന്ന് ഇപ്പൊൾ അയാൾക്ക് മനസ്സിലായി. ജെസ്സി പോയതിനുശേഷം അയാളും എല്ലാ വിശേഷങ്ങളും പങ്ക് വയ്ക്കുന്നത് കുക്കു മോനോടാണ്. അവൻ എത്ര ശ്രദ്ധയോടെ അത് കേട്ടിരിക്കുന്നു!.
വല്ലപ്പോഴും വിളിക്കുന്ന മൂത്ത മോൻ ക്രിസ്റ്റോ അയാളോട് സംസാരിക്കാൻ അത്ര താൽപര്യം കാണിക്കാറില്ല. അവൻ്റെ മനസ്സിൽ രണ്ടുവർഷം കൂടുമ്പോൾ നാട്ടിൽ വന്നു അവൻ്റെ അമ്മയുടെ സ്നേഹം പങ്കിട്ടെടുക്കുന്ന ഒരു വ്യക്തി മാത്രമായിരുന്നു അയാൾ. അവൻ കുഞ്ഞ് ആയിരിക്കുമ്പോൾ അയാള് വെക്കേഷൻ വന്നാൽ ഒരു അപരിചിതനെ പോലെ ആണ് അവൻ അയാളെ നോക്കിയിരുന്നത്. അവൻ്റെ കുഞ്ഞ് മനസ്സിൽ എപ്പോഴും അമ്മയ്ക്ക് മാത്രം ആണ് സ്ഥാനം ഉണ്ടായിരുന്നത്. അമ്മ അവന് ഒരു കൂട്ടുകാരി ആയിരുന്നു. വലുതാകുന്തോറും അവൻ തന്നിൽ നിന്നും കൂടുതൽ അകന്നത് പോലെയാണ് അയാൾക്ക് തോന്നിയിട്ടുള്ളത്. അമ്മ പെട്ടെന്ന് പോയത് അവനെ വല്ലാതെ ഉലച്ചു. ദുബായിൽ നിന്നും അമ്മയ്ക്ക് സുഖം ഇല്ല എന്ന് പറഞ്ഞു അവനെ വരുത്തിയപ്പോൾ അമ്മ അവനെ വിട്ടു പോയെന്ന് അവൻ അറിഞ്ഞിരുന്നില്ല. വീട്ടിൽ എത്തി അമ്മയുടെ ജീവൻ അറ്റ ശരീരം കണ്ട ശേഷം അവൻ ആരോടും മിണ്ടിയിട്ടില്ല. ദുർബല ഹൃദയനായ അവന് ആ വേർപാട് ഉൾകൊള്ളാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് അറിയാം.എല്ലാം അമ്മയോട് പങ്ക് വയ്ക്കുന്ന അവൻ ആകെ തകർന്നു പോയിരുന്നു. കർമങ്ങൾ കഴിഞ്ഞു തിരിച്ചു പോയ ശേഷം വല്ലപ്പോഴും വിളിച്ചാൽ അവൻ തന്നോട് ഒട്ടും സന്തോഷത്തോടെ സംസാരിച്ചിട്ടില്ല എന്ന് അയാൾ ഓർത്തു.
രണ്ടാമൻ “അലൻ” കുറച്ചു കൂടി മനകരുത്ത് ഉള്ളവൻ ആണ്. ജെസ്സി മരിച്ച ശേഷം തൻ്റെ കൂടെ കുറച്ചു നാൾ ഉണ്ടായിരുന്നു. തന്നെ നോക്കി ഒന്നു സംസാരിക്കാൻ അവൻ്റെ കയ്യിലെ മൊബൈൽ അവന് സമയം കൊടുത്തിട്ടു വേണ്ടേ! ഇപ്പൊൾ ഒരു ചെറിയ ജോലിയുമായി കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുകയാണ്.
പക്ഷേ ജെസ്സിയുടെ ആത്മാവ് കൂടെ തന്നെയുണ്ട് എന്ന് കുക്കു മോനോട് സംസാരിക്കുമ്പോൾ അയാൾക്ക് തോന്നാറുണ്ട്. കരുണ നിറഞ്ഞ കണ്ണുകൾ കൊണ്ട് “ഞാൻ കൂടെ ഉണ്ട്” എന്ന് പറയാതെ പറയുന്നവൻ. നനുത്ത നാവ് കൊണ്ട് തന്നെ തലോടി ആശ്വസിപ്പിക്കുന്നവൻ. രാവും പകലും തനിക്ക് കാവൽ ഇരിക്കുന്നവൻ. ജെസ്സിയുടെ വേർപാട് അയാളുടെ ജീവിതത്തിൽ ഉണ്ടാക്കിയ ശൂന്യതയുടെ വിടവ് അല്പം എങ്കിലും കുറച്ചത് കുക്കു മോൻ്റെ സാമിപ്യം ആയിരുന്നു.
മക്കൾ കല്യാണം ഒക്കെ കഴിച്ചു സന്തോഷമായി ജീവിക്കുന്നത് കാണാൻ ഒരുപാട് കൊതിച്ചതാണ് ജെസ്സി. അത് നടത്തി കൊടുത്താലേ അവളുടെ ആത്മാവിന് സന്തോഷമാകൂ.
“അവരുടെ ഇണയെ അവർ തന്നെ കണ്ടു പിടിക്കട്ടെ, അത് ഏത് ജാതിയും മതത്തിലുമായാലും നമുക്ക് നടത്തി കൊടുക്കണം ജയിംസ്”. അതായി രുന്നു അവളുടെ പ്ലാൻ.
ഒരു ജീവിത കാലത്ത് അനുഭവിക്കേണ്ട യാതനകളും, കഷ്ടപ്പാടുകളും അവൾ അനുഭവിച്ചു കഴിഞ്ഞിരിക്കാം, അതാകും ദൈവം അവളെ തനിക്ക് മുൻപേ കൊണ്ടുപോയത്. ഇനി ബാക്കി കർത്തവ്യങ്ങൾ നിറവേറ്റേണ്ടത് തൻ്റെ കടമയാണ് എന്ന് അയാൾക്ക് തോന്നി.
കുർബാന കഴിഞ്ഞത് അറിഞ്ഞില്ല, ഏതോ സ്വപ്നത്തിൽ നിന്നെന്ന പോലെ അയാൾ കുരിശു വരച്ചു എഴുന്നേറ്റു. എന്നും സംസാരിക്കുന്ന ആൻഡ്രൂസ് ചേട്ടൻ പുറത്ത് കാത്തു നിൽപ്പുണ്ട്.
എന്താ ജയിംസ് നീ എന്താ പള്ളിയിൽ ഇരുന്നു ഉറങ്ങി പോയോ, ആൻഡ്രൂസ് ചേട്ടൻ പുറത്തേക്കിറങ്ങിയപ്പോൾ കളിയാക്കി. അയാൾ ചിരിച്ചു.
“മക്കൾക്കൊക്കെ സുഖം അല്ലെ ജയിംസ്? അവർ നിന്നെ വിളിക്കുന്നില്ലേ?”
ഉണ്ട് ചേട്ടാ, അവർക്ക് ജോലി തിരക്കുകൾ ഇല്ലേ? എപ്പോഴും വിളിക്കാൻ പറ്റുമോ? സമയം കിട്ടുമ്പോൾ ഒക്കെ എൻ്റെ കാര്യങ്ങൾ അവർ തിരക്കുന്നുണ്ട്”
അല്പം നേരം ആൻഡ്രൂസ് ചേട്ടനോട് കുശലം പറഞ്ഞു ജയിംസ് തിരിച്ചു പോന്നു, കാരണം താൻ പള്ളിയിൽ നിന്നും തിരിച്ചെത്താൻ അല്പം വൈകിയാൽ അക്ഷമനായി ഓടി നടക്കുന്ന ഒരാള് വീട്ടിൽ ഉണ്ട്, ഇപ്പൊൾ അയാളുടെ ചങ്ക് ആയ കുക്കുമോൻ. അവനെ വിഷമിപ്പിക്കാൻ പറ്റില്ല.
വീട്ടിൽ എത്തി, കുക്കുമോനു അല്പം ബിസ്കറ്റ് കൊടുത്തു. നേരെ വീടിന് പുറകു വശത്തെ പറമ്പിലേക്ക് ഇറങ്ങി. ഒരു ബോഡി ഗാർഡിനെ പോലെ കുക്കു മോനും. കൂടു തുറന്നു കോഴികളെയും, താറാവുകളെയും പുറത്തേക്ക് വിട്ടപ്പോൾ സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധ വായു ശ്വസിച്ചു കൊണ്ട് അവ സന്തോഷത്തോടെ പറമ്പ് മുഴുവൻ ഓടി നടക്കുന്നത് അയാൾ അറിയാതെ നോക്കി നിന്നു പോയി. പറമ്പിൻ്റെ കോണിൽ ഉണ്ടാക്കിയ കുഞ്ഞ് ജലാശയത്തിലേക്ക് താറാവുകൾ ഊളിയിട്ട് കളിച്ചു.
മുയലിൻ്റെ കൂട് തുറന്നു പഞ്ഞി പോലുള്ള അവയുടെ രോമത്തിൽ തടവി കൊണ്ട് മുയലുകൾക്ക് അല്പം പുല്ല് ഇട്ട് കൊടുത്തു. മഞ്ഞ് പോലെ തിളങ്ങുന്ന അവയുടെ ചുവന്ന കണ്ണുകൾ അയാൾ കൗതുകത്തോടെ നോക്കി നിന്നു. രാവിലെ എഴുന്നേറ്റപ്പോൾ തോന്നിയ ക്ഷീണം പറമ്പിലേക്ക് ഇറങ്ങിയപ്പോൾ അപ്പാടെ മാറി.
പറമ്പിൻ്റെ തെക്കേ മൂലയിൽ നിൽക്കുന്ന മൂവാണ്ടൻ മാവിൽ പച്ച മുത്തുകൾ പോലെ കണ്ണി മാങ്ങകൾ വിരിഞ്ഞിരിക്കുന്നു. കാറ്റിൽ കൊമ്പുകൾ ആടുമ്പോൾ ആ മുത്തുകൾ ചിലതെല്ലാം കൊഴിഞ്ഞു താഴെ വീഴുന്നുണ്ട്. തേൻ വരിക്ക പ്ലാവിൽ അമ്മയുടെ മാറിലേക്ക് ചാഞ്ഞുകിടക്കുന്ന കുഞ്ഞിനെപ്പോലെ നിറയെ കുഞ്ഞ് ചക്കകൾ. ചക്ക ഇഷ്ടമുള്ള തനിക്ക് വേണ്ടി താൻ വെക്കേഷൻ വരുമ്പോൾ എത്രയോ വട്ടം ഇതിൻ്റെ സ്വർണ നിറമുള്ള ചുളകൾ അവൾ ഫ്രീസറിൽ സൂക്ഷിച്ചു വച്ച് തന്നിരുന്നു എന്ന കാര്യം അയാൾക്ക് ഓർമ വന്നു.
പഴുത്തു പാകമായി തുടങ്ങിയ സപ്പോട്ടകൾ കഴിക്കാൻ സപ്പോട്ട മരം മുഴുവൻ മൈനകളും, മറ്റു കുഞ്ഞി കിളികളും. പ്രകൃതി ഒരുക്കുന്ന വിരുന്നു അവർക്ക് കൂടി ഉള്ളതല്ലേ, “നിങ്ങൾ കഴിച്ചിട്ട് ബാക്കി ഉള്ളത് എനിക്ക് മതി”
അയാൾ ജെസിയെ പോലെ അവയോട് സംസാരിച്ചു.
മഞ്ഞ നിറമായ പേരയ്ക്കകൾ കഴിക്കാൻ പേരമരം നിറയെ അണ്ണാറക്കണ്ണൻമാർ കലപില ശബ്ദം ഉണ്ടാക്കി പാഞ്ഞു നടപ്പുണ്ട്. പഴുത്തു ഓറഞ്ച് നിറമായ പപ്പായകൾ മാറിൽ വഹിച്ചു കൊണ്ട് നിൽക്കുന്ന പപ്പായ മരത്തിൽ നിന്നും പ്രാതലിന് വേണ്ടി ഒരു പപ്പായ പറിച്ചെടുത്തു കൊണ്ട് അയാൾ മുൻവശത്തേക്ക് പോന്നു.
മുൻവശത്ത് നിൽക്കുന്ന ഞാവൽ മരം മുഴുവൻ വയലറ്റ് ബൾബ് ഇട്ടത് പോലെ ഞാവൽ പഴം ഉണ്ട്. കയ്യെത്താ കൊമ്പത്ത് നിൽക്കുന്ന ഞാവൽ പഴങ്ങൾ അയാൾക്ക് വലിയ ഇഷ്ടമാണ്. അല്പം ചവർപ്പും, മധുരവും ഉള്ള ഞാവൽ പഴങ്ങൾ അല്പം ഉപ്പും മുളകു പൊടിയും ചേർത്ത് കഴിച്ചാൽ നാല് രുചികളും ഒരുമിച്ച് ചേർന്ന ഒരു പ്രത്യേക രുചി നാവിൽ അനുഭവപ്പെടും.
“കുറച്ചുപഴങ്ങൾ എനിക്ക് കൂടി കൊത്തിയിട്ട് തരാമോ” ഞാവൽ പഴങ്ങൾ കഴിക്കാൻ എത്തിയ ബുൾ ബുൾ പക്ഷികളെ നോക്കി അയാള് പറഞ്ഞു.
പെട്ടെന്ന് ഒരു ഹോൺ അടി ശബ്ദം കേട്ട് അയാൾ ഗേറ്റിലേക്ക് നോക്കി. രണ്ടാമത്തവൻ അലൻ ആണ്. ശനിയാഴ്ച ദിവസങ്ങളിൽ അവൻ വൈകിട്ട് വരാറുണ്ട്. “ഇന്ന് രാവിലെ തന്നെ പോന്നോ? ഇന്ന് പക്ഷേ ശനിയാഴ്ച അല്ലല്ലോ.” ആത്മഗതം ചെയ്തു കൊണ്ട് അയാൾ ഗേറ്റ് തുറക്കാൻ ചെന്നു. അപ്പോഴാണ് അവൻ്റെ ബൈക്കിൻ്റെ പിന്നിൽ ഇരിക്കുന്ന ആളെ അയാള് ശ്രദ്ധിച്ചത്.
അയാൾക്ക് ഒന്നും ചോദിക്കാൻ അവസരം കൊടുക്കാതെ ബൈക്ക് ഉള്ളിലേക്ക് വച്ചു കൊണ്ട് അവർ ചാടി ഇറങ്ങി .
“ഹാപ്പി ബെർത്ത് ഡേ പപ്പാ” എന്ന് പറഞ്ഞു കൊണ്ട് അവർ രണ്ടു പേരും അയാളെ കെട്ടി പിടിച്ചു.
“ചേട്ടൻ ഇന്ന് രാവിലെ ലാൻഡ് ചെയ്തതാണ്, ഞാൻ എയർപോർട്ടിൽ നിന്നും കൊണ്ട് വരികയാണ്. മമ്മി ഇല്ലാത്ത ഈ ജന്മദിനത്തിൽ പപ്പ ഒറ്റയ്ക്ക് ആകരുതെന്ന് ഞങ്ങൾക്ക് തോന്നി. നമുക്ക് ഇന്ന് അടിച്ചു പൊളിക്കാം പപ്പാ.”
വാക്കുകൾ കിട്ടാതെ മൂകൻ ആയി പോയ അയാൾ എന്തെങ്കിലും ചോദിക്കും മുൻപേ അലൻ പറഞ്ഞു. മൂത്ത മോൻ ക്രിസ്റ്റോ അവനെ പിന്താങ്ങി കൊണ്ട് തലയാട്ടി.
വർഷങ്ങൾക്ക് മുൻപ് അവർ കുഞ്ഞായിരിക്കുമ്പോൾ ജെസ്സിയുടെ കത്തിൽ മക്കൾ വരച്ചുണ്ടാക്കിയ ബെർത്ത് ഡേ കാർഡുകൾ ഉണ്ടാകാറുള്ളത് അയാൾ അപ്പോൾ ഓർത്തു. അവയെല്ലാം നിധി പോലെ തൻറെ പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് അയാൾക്ക് അറിയാം. താൻ മറന്ന ഈ ദിനം തൻറെ മക്കൾ ഓർത്തതിൽ അയാൾ സന്തോഷം അടക്കാൻ പാടു പെട്ടു.
“ഞങ്ങളെ വളർത്താൻ ഒറ്റയ്ക്ക് പോരാടിയ മമ്മിയുടെ ആത്മാവിനെ ഇങ്ങനെ എങ്കിലും ഞങ്ങൾക്ക് സന്തോഷിപ്പിക്കണം. എനിക്ക് ജോലി കിട്ടുവാൻ എന്നും പള്ളിയിൽ പോയി മമ്മി പ്രാർത്ഥിച്ചിരുന്നു. പക്ഷെ ജോലി കിട്ടി ആദ്യത്തെ അവധിക്ക് ഞാൻ വരും മുൻപേ ഒരു കണക്ക് പുസ്തകവും ബാക്കി വയ്ക്കാതെ മമ്മി പോയി.വെക്കേഷനു വരുമ്പോൾ മമ്മിയോട് പറയാൻ ഒരു പാട് കാര്യങ്ങൾ ഞാൻ ബാക്കി വച്ചിരുന്നു. പ്രകൃതി സ്നേഹിയും ,ദൈവവിശ്വാസിയുമായ ഒരു കരുത്തുറ്റ വനിതയായിരുന്നു മമ്മി. സഹജീവികളോട് കരുണ കാണിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് മമ്മിയാണ്. പ്രതി സന്ധികളെ ക്ഷമയോടെ നേരിടാൻ മമ്മിയാണ് ഞങ്ങൾക്ക് ഊർജം നൽകിയത്.മമ്മി ശരി ആണെന്ന് അറിഞ്ഞിട്ടും, പല കാര്യങ്ങളിലും വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞു ഞങ്ങൾ മമ്മിയെ വേദനിപ്പിച്ചിട്ടുണ്ട്. ഒന്നിനും മാപ്പ് ചോദിക്കാനും പറ്റിയില്ല.ഇനി പപ്പയെ പൊന്നു പോലെ നോക്കേണ്ടത് ഞങ്ങളുടെ കടമയല്ലേ പപ്പാ.. അങ്ങനെയല്ലേ ഞങ്ങൾക്ക് ഇനി ഞങ്ങളുടെ പ്രിയപ്പെട്ട മമ്മിയുടെ ആത്മാവിനെ സന്തോഷിപ്പിക്കാൻ പറ്റൂ” മൂത്ത മോൻ ക്രിസ്റ്റോ പപ്പയെ നോക്കിപ്പറഞ്ഞു. വികാരാധീനനായി അയാൾ രണ്ട് മക്കളെയും ആലിംഗനം ചെയ്തു.
മൂവരും അങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ട് ഒന്നും മനസ്സിലാകാതെ കുക്കുമോൻ കുരച്ചു കൊണ്ട് അവരെ വലം വച്ചു. അത് കണ്ട് അവർ മൂവരും കൂടി അവനെ പൊക്കി എടുത്തു അവൻ്റെ തലയിൽ ഉമ്മ വച്ചു. പെയ്യാൻ വെമ്പുന്ന കാർമേഘം പോലെ ഇരുന്ന അയാളുടെ മനസ്സിൻ്റെ ഘനം കുറച്ചു കൊണ്ട് അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി.
ജാനറ്റ് ജെൻസൺ


8 Comments
നല്ല രചന 👍
Thank you ❤️
നല്ല കഥ. ഒറ്റപ്പെടലിന്റെ വേദനയും മക്കളുടെ സ്നേഹവും ഒക്കെ നന്നായി എഴുതിയിരിക്കുന്നു
Thank you🌹
ഗംഭീരം
Thank you❤️
Good one…..keep writing👏
❤️❤️