2004 മാർച്ച് 2. ഞാൻ വേദനകൊണ്ട് അലറിക്കരഞ്ഞ, എൻ്റെ ഭർത്താവും, വീട്ടുകാരും സന്തോഷംകൊണ്ട് ആനന്ദ കണ്ണീർ പൊഴിച്ച ദിവസം. ഔദ്യോഗികമായി ഞാനമ്മയായ ദിവസം.
ജനിച്ചുവീണ കുഞ്ഞിൻ്റെ മുഖം കാണുമ്പോൾ അമ്മമാർ അതുവരെ അനുഭവിച്ച സകല വേദനകളും മറന്ന് പുഞ്ചിരിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടോ എൻ്റെ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞില്ല. ആ സമയത്ത് എൻ്റെ കണ്ണുകൾ അമ്മയെ തിരയുകയായിരുന്നല്ലോ.
അഖിൽ മാരാർ പറഞ്ഞത് പോലെ അത്രകണ്ട് ആസ്വാദകരമായ ഒന്നായിരുന്നില്ല, എൻ്റെ ഗർഭകാലവും പ്രസവവും. അല്ലെങ്കിൽ എൻജോയ് ചെയ്ത ഒരു പ്രസവം അല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് പോലുള്ള എൻജോയ് ചെയ്ത പ്രസവത്തെ പറ്റി അച്ചമ്മ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. നെല്ല് കുത്തുന്നതിനിടയിൽ അകത്തെ മുറിയിൽ പോയി പ്രസവിച്ച് വന്ന പഴയ കാലത്തെ പറ്റി.
ഒരു ചെറിയ ശർദ്ദിയോടെ വരവറിയിച്ച എൻ്റെ ഗർഭം പിന്നീട് ഒരു ആറുമാസം വരെ ശർദ്ദിയുടെ ഘോഷയാത്രതന്നെയായിരുന്നു. അടുക്കളയിൽ അരി വേവുന്ന, ഉള്ളി മൂപ്പിക്കുന്ന, മീൻ പൊരിക്കുന്ന മണം, എന്തിനധികം മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നത് കാണുന്നതുപോലും എന്നിൽ ഛർദി ഉണ്ടാക്കി. ഒന്നും കുടിക്കാനോ കഴിക്കാനോ ആകാതെ ആഴ്ചകളോളം ഹോസ്പിറ്റലും വീടുമായി മാറിമാറി കഴിഞ്ഞു. പണ്ടേ മെലിഞ്ഞ ഞാൻ എല്ലും തോലുമായി മാറി. എൻറെ കട്ടിലിനടിയിൽ സ്ഥിരമായി ഒരു ബക്കറ്റ് സ്ഥാനം പിടിച്ചു. ആ ബക്കറ്റു പിന്നീട് ചർദ്ദി പാട്ട എന്നറിയപ്പെട്ടു.
ഒന്ന് നിവർന്ന് ഇരിക്കാനോ, മുടി വാരികെട്ടാൻ പോലും ശേഷിയില്ലാതിരുന്ന എൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഭർത്താവിൻ്റെ അമ്മയായിരുന്നു. ശദ്ധിക്കുമ്പോൾ
പുറം തടവി തരുന്നതും മുറിവൃത്തിയാക്കുന്നതും, എനിക്ക് കഴിക്കാൻ പറ്റുന്നത് നോക്കി ഉണ്ടാക്കുന്നതും എല്ലാം. അതുവരെ സീരിയലിലും സിനിമയിലും ഒരു വില്ലത്തി കഥാപാത്രം മാത്രമായി പറഞ്ഞുകേട്ട അമ്മായിയമ്മയിലെ അമ്മ മനസ്സ് ഞാൻ ആദ്യമായി തിരിച്ചറിയുകയായിരുന്നു. എൻ്റെ ഏറ്റവും മോശം സമയത്ത് ഒരു മടിയും കൂടാതെ എന്നെ പരിചരിച്ച അമ്മയോടുള്ള കടപ്പാട് ഞാനിന്നും മറന്നിട്ടില്ല.
ഇടയ്ക്കിടയ്ക്ക് എൻറെ വിശേഷങ്ങൾ അന്വേഷിച്ചു വിളിക്കുന്ന പെറ്റമ്മയോട് എനിക്ക് ചെറിയ ഇഷ്ടക്കേട് തോന്നി തുടങ്ങി. എൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നും വകവെക്കാതെ എന്നെ ഈ കുരുക്കിലേക്ക് തള്ളിയിട്ടത് അമ്മയാണല്ലോ. അമ്മയ്ക്കായിരുന്നല്ലോ എന്നെ വിവാഹം കഴിപ്പിച്ച് അയക്കാൻ ഏറെ ധൃതി.
ഡോക്ടർ പൂർണ്ണമായും ബെഡ് റെസ്റ്റ് നിർദ്ദേശിച്ചപ്പോഴായിരുന്നു എന്നെ എൻ്റെ വീട്ടിലേക്ക് കൊണ്ടുപോയത്. ഏഴുമാസമായിട്ടും ഛർദ്ദിക്ക് കാര്യമായ കുറവൊന്നും വന്നില്ല. അതിനിടയ്ക്ക് കാലിൽ നീര്, മസിലുപിടുത്തം അങ്ങനെ കുറെ വേദനകൾ വേറെയും. എൻ്റെ വേദനകളും അസ്വസ്ഥതകളും എല്ലാം അമ്മയോടുള്ള ദേഷ്യമായി മാറി. അമ്മ ചെയ്തു തരുന്നതിനെല്ലാം കുറ്റം കണ്ടുപിടിച്ചു. ഉച്ചത്തിൽ സംസാരിച്ചും തറുതല പറഞ്ഞും അമ്മയെ ഞാൻ അവഗണിച്ചു. അമ്മയെക്കാൾ ഭേദം അമ്മായി അമ്മയാണെന്ന് വരെ പറഞ്ഞു വച്ചു. അപ്പോഴെല്ലാം മകളോടുള്ള സ്നേഹം കൊണ്ടോ, ഗർഭിണിയെന്ന പരിഗണനയോ… ഒന്നും മിണ്ടാതെ അമ്മയെല്ലാം സഹിച്ചിരുന്നു.
കാര്യമായി ഒന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ ആരോഗ്യത്തെക്കുറിച്ച് എല്ലാവർക്കും ഉൽക്കണ്ഠ ഉണ്ടായിരുന്നു. വൈകല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യമുള്ള ഒരു കുഞ്ഞു ജനിക്കണേ എന്ന് മാത്രമായിരുന്നു എൻറെ പ്രാർത്ഥന. പല ഗർഭിണികളും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് കാണുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് അത്ഭുതം തോന്നിയിരുന്നു. എനിക്കങ്ങനെ ഒരു സ്വപ്നവും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു എനിക്ക്. എൻറെ അന്നത്തെ ആകെയുള്ള ആഗ്രഹം പ്രസവം കഴിഞ്ഞിട്ട് മീൻകറിയും തൈരും കൂട്ടി വയറു നിറയെ ചോറ് കഴിക്കണം എന്നായിരുന്നു. അടുക്കളയിൽ അച്ഛൻ ഭക്ഷണം കഴിക്കുന്നത് നോക്കിയിരുന്നപ്പോൾ തോന്നിയ കൊതിയാണ്. എൻറെ ഈ ആഗ്രഹം കേട്ട് ഭക്ഷണം കഴിക്കാതെ കണ്ണുനിറഞ്ഞ് അമ്മ എഴുന്നേറ്റ് പോയതും ഓർമ്മയുണ്ട്.
ഇടയ്ക്ക് എപ്പോഴോ എന്നെ കാണാൻ വന്ന കളി കൂട്ടുകാരി നസീമയോട് പ്രസവ വേദനയോ പറ്റിയൊക്കെ ഞാൻ ചോദിച്ചു മനസ്സിലാക്കി. പ്രായത്തിൽ എന്നെക്കാൾ ഇളയതാണെങ്കിലും പ്രസവാനുഭവത്തിൽ എന്നെക്കാൾ മുന്നിലായിരുന്നു അവൾ. അവൾ തന്ന ഉപദേശം ആയിരുന്നു ലേബർ റൂമിൽ എനിക്ക് ഏറെ രസകരമായി തോന്നിയത്., “ഓരോ വേദന വരുമ്പോഴും അടുത്തത് അതിലും വലുതാണെന്ന് വിചാരിച്ചാൽ മതിയെന്ന്”
അങ്ങനെ പ്രാണൻ പോകുന്ന ഓരോ വേദനയും നിസ്സാരമാക്കി ആസ്വദിച്ച്, മാരക വേദനയും പ്രതീക്ഷിച്ചു കിടക്കുമ്പോഴാണ് ഡോക്ടറുടെ കയ്യിൽ കുഞ്ഞു കരഞ്ഞത്. സപ്ത നാഡികളും തളർന്ന് മരണത്തിനും ജീവിതത്തിനും ഇടയിൽ കിടക്കുന്ന ആ അവസ്ഥയെ ആണ് അഖിൽ മാരാർ എൻജോയ് ചെയ്ത പ്രസവം എന്ന് വിശേഷിപ്പിച്ചത്.
വേദന സഹിച്ച് കാഴ്ചമങ്ങി കൺമുന്നിലൊരു മൂടൽമഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു തുണിക്കെട്ടിൽ പൊതിഞ്ഞ കുഞ്ഞിനെ അടുത്തുകൊണ്ട് കാണിച്ചപ്പോഴും ഞാൻ അമ്മയെ വിളിച്ചു വിതുമ്പുകയായിരുന്നു. അമ്മയോട് അതുവരെ തോന്നാത്ത സ്നേഹമോ വാത്സല്യമോ സഹതാപമോ എന്താണെന്ന് അറിയാത്ത ഒരു വികാരം എന്നിൽ വന്നു നിറഞ്ഞു… അതിനു മുൻപ് ഒരിക്കൽ പോലും അതുപോലൊരു വികാരം ഉണ്ടായിട്ടില്ല. ഒരു പ്രസവ വേദനയിലൂടെ ഞാൻ എൻറെ അമ്മയെ, അമ്മ എന്ന സത്യത്തെ, അമ്മ എന്ന വികാരത്തെ തിരിച്ചറിയുകയായിരുന്നു. അതുവരെ ദേഷ്യപ്പെട്ടതും പറഞ്ഞതും ഒക്കെ ഓർത്ത് കുറ്റബോധം കൊണ്ട് എന്റെ മനസ്സ് നീറി.
റൂമിലേക്ക് മാറ്റിയതിനുശേഷം അമ്മയുടെ കൈപിടിച്ച് ഞാൻ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്നു.
വീട്ടിലെത്തിയിട്ടും അടുത്ത കിടക്കുന്ന കുഞ്ഞിനോട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അതുവരെ എൻറെ ഉള്ളിൽ കിടന്ന് എന്നെ ചക്രശ്വാസം വലിപ്പിച്ചത് ഇവനാണല്ലോ എന്ന ഭാവമായിരുന്നു എനിക്ക്. കൂടാതെ ജനിക്കുമ്പോൾ തന്നെ അവന് രണ്ട് കൂർത്ത പല്ല് ഉണ്ടായിരുന്നു. പാല് കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ വേദന കൂടിയായപ്പോൾ എനിക്ക് കുഞ്ഞിനോടുള്ള ദേഷ്യം കൂടി. എന്നിൽ അമ്മയ്ക്ക് മുൻപേ പോസ്റ്റ്പാർട്ടം ഡിപ്രഷനിലെ വില്ലത്തി അമ്മ ഉടലെടുത്തിരുന്നു. അന്ന് അതൊരു രോഗമാണെന്നും, ചികിത്സ ആവശ്യമാണെന്നും അത്ര അറിവുണ്ടായിരുന്നില്ല. കുഞ്ഞു കരഞ്ഞു തുടങ്ങുമ്പോൾ തന്നെ അമ്മ എടുത്ത് കൊണ്ടു പോകുമായിരുന്നു. ഞാൻ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് അമ്മ ഭയന്നിരുന്നു. ഉറക്കം ഒഴിഞ്ഞ് കുഞ്ഞിനെ നോക്കി എനിക്ക് ആവശ്യത്തിന് ഉറക്കവും വിശ്രമവും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ക്ഷമയോടെ സ്നേഹത്തോടെ എന്നെ ചേർത്തുനിർത്തിയത് കൊണ്ടാവാം എന്നിൽ ഉടലെടുത്ത വില്ലത്തി അമ്മയിൽ നിന്നും എൻറെ കുഞ്ഞിനെ രക്ഷിക്കാൻ ആയത്.
പിന്നീടുള്ള എൻറെ എല്ലാ ജന്മദിനത്തിലും ഞാൻ അമ്മയ്ക്കാണ് സമ്മാനം വാങ്ങി നൽകാറുള്ളത്. ഞാൻ അമ്മയായതിനുശേഷമാണ് എനിക്ക് അമ്മയുടെ സ്നേഹവും ത്യാഗവും ഒക്കെ മനസ്സിലായത്.
വർഷങ്ങൾക്കിപ്പുറവും വാർദ്ധക്യസഹജമായ അസ്വസ്ഥകൾക്കിടയിലും എൻറെ കൊതികൾ എല്ലാം ബാഗിൽ കുത്തിനിറച്ച് ഇടക്കൊക്കെ അമ്മ ഞങ്ങളെ കാണാൻ ഒറ്റയ്ക്ക് വരാറുണ്ട്. വേണ്ടെന്ന് എത്ര വിലക്കിയാലും… അമ്മയ്ക്ക് അത് സന്തോഷമാണ്.
പ്രസവം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷമാണ് ശരിക്കും എന്നിൽ ഒരു അമ്മ ജനിച്ചത്. അതെനിക്ക് ഇന്നും നല്ല ഓർമ്മയുണ്ട്. വിഷുദിനത്തിൽ ഉച്ചക്ക് ശേഷം പെയ്ത ഒരു വേനൽ മഴ. എല്ലാവരും ഉണങ്ങാൻ ഇട്ടതൊക്കെ എടുത്തുവെക്കാനുള്ള ഓട്ടത്തിലാണ്. ഞാൻ അടുക്കളയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അതിശക്തമായ ഒരു ഇടി വെട്ടിയത്. ഏതോ ഒരു ഉൾപ്രേരണയാൽ ഞാൻ കുഞ്ഞിന്റെ അടുത്തേക്ക് ഓടി. എന്നെക്കാൾ മുന്നേ അമ്മ ഓടിവന്നു കുഞ്ഞിനെ വാരിയെടുത്തിരുന്നു. കുഞ്ഞിനെ ഒറ്റയ്ക്ക് ഇടല്ലേ പേടിക്കും എന്നുപറഞ്ഞ് എൻറെ കൈയിലേക്ക് തന്നു അമ്മ പുറത്തേക്ക് പോയി.
അന്ന് ആദ്യമായി ഇത് എൻറെ കുഞ്ഞ് ആണെന്നും, ഇതിന്റെ ഉത്തരവാദി ഞാനാണെന്നും, സംരക്ഷിക്കേണ്ടത് ഞാനാണെന്നും എനിക്ക് തോന്നി. അന്ന് ലേബർ റൂമിൽ വെച്ച് അമ്മയോട് തോന്നിയ അതേപോലൊരു വികാരം ആദ്യമായി കുഞ്ഞിനോട് തോന്നിത്തുടങ്ങി. അതുവരെ കുഞ്ഞിനെ നോക്കാതെ പുറം തിരിഞ്ഞു കിടന്ന ഞാൻ കുഞ്ഞിനെ ചേർത്തുപിടിച്ചു കിടന്നു. ഒരു ഇടിയോടുകൂടിയാണ് എന്നിൽഒരു അമ്മ ജനിച്ചത് എന്ന് തമാശയായി ഞാൻ ഇപ്പോഴും പറയാറുണ്ട്. ശരിക്കും അത് സത്യമായിരുന്നു. പിന്നീടു ഒരു നാലുവർഷത്തിനുശേഷം പണ്ട് അനുഭവിച്ച സകല വേദനകളും, യാതനകളും മറന്നുകൊണ്ട് രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നൽകാൻ കാണിച്ച എന്നിലെ അമ്മ മനസ്സിനെ ഞാൻ ഇന്നും നമിക്കുന്നു.
രണ്ട് ആൺമക്കളാണെനിക്ക്. എന്നിലെ അമ്മയുടെ സ്നേഹവും, കരുതലും അവർ എങ്ങനെയാണ് ഉൾക്കൊള്ളുന്നതെന്ന് അറിയില്ല. പ്രായപൂർത്തിയായ മക്കൾക്ക് ഇന്ന് എൻ്റെ സ്നേഹവും ഓവർ കെയറിങ്ങും ഒരു ശല്യമായി തോന്നാറുണ്ട്. കുട്ടിക്കാലത്ത് കൂട്ടുകാരുടെ കൂടെ സൈക്കിൾ ചവിട്ടാൻ വിടാത്തതും, കുളത്തിൽ കുളിക്കാൻ വിടാത്തതിനൊക്കെ ഇപ്പോഴും ഞാൻ പഴി കേൾക്കാറുണ്ട്. പകൽ സമയത്ത് പോലും അവരെ വീട്ടിൽ തനിച്ചാക്കി പുറത്തു പോകാൻ എനിക്കെന്തോ ബുദ്ധിമുട്ടാണ്. ഞാൻ കാണിക്കുന്ന സ്നേഹവും, ആകുലതയും ഒന്നും തിരിച്ച് ഇങ്ങോട്ടില്ലെന്ന് എനിക്ക് ഈ അടുത്താണ് മനസ്സിലായത്. ഉണ്ടെങ്കിൽ ഉറങ്ങിക്കിടന്ന എന്നെ ഭദ്രമായി പൂട്ടിയിട്ട് അവർ പൂരം കാണാൻ പോകില്ലല്ലോ.
നാട്ടിലുള്ള അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. പരിസരത്തുള്ള വീടുകളിൽ ഒന്നും ആരുമില്ല. എല്ലാരും അമ്പലത്തിലാണ്. ഭർത്താവ് കൂട്ടുകാരുടെ കൂടെ നേരത്തെ സ്ഥലം വിട്ടു. ഉത്സവപ്പറമ്പിലെ പുകയും പൊടിയും ഒക്കെ ശ്വസിച്ച് അസുഖം വന്ന്, അടുത്താഴ്ച നടക്കാനിരിക്കുന്ന എക്സാം എഴുതാൻ പറ്റാതാകും എന്നൊക്കെ പറഞ്ഞു ഞാൻ അവരെ അമ്പലത്തിലേക്ക് പോകാൻ അനുവദിച്ചില്ല.
രാത്രി ഏറെ വൈകിയാണ് വെടിക്കെട്ട്. ടെറസിൽ കയറി നിന്ന് വെടിക്കെട്ട് കാണാൻ പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു. പിറ്റേദിവസം നേരം വെളുത്തപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. മക്കളോടുള്ള പ്രതിഷേധ സൂചകമായി ഈ വെടിക്കെട്ട് കഥ നൂറ് കോപ്പിയെങ്കിലും ഞാൻ ബന്ധുക്കൾക്കിടയിൽ അടിച്ചിറക്കിയിട്ടുണ്ട്.
ആ സംഭവത്തിനുശേഷം എന്നിലെ അമ്മയ്ക്ക് ചെറിയൊരു അയവ് വന്നിട്ടുണ്ട്.
“അമ്മ എന്താ ഇങ്ങനെ… അമ്മയൊരു അമ്മയാണോ…” എന്നൊക്കെയുള്ള മക്കളുടെ ചോദ്യത്തിനു മുന്നിൽ ഞാൻ ആ “വെടിക്കെട്ട്” എടുത്തിട്ട് ഉത്തരം മുട്ടിക്കാറുണ്ട്.
ഒരു ഇടിയോടുകൂടി എന്നിൽ കയറിയ അമ്മ മനസ്സ് ഒരു വെടിക്കെട്ടോടെ ഇറങ്ങിപ്പോയോ എന്നൊരു സംശയം😂.
മക്കളോട്, പ്രത്യേകിച്ച് കുഞ്ഞുങ്ങളോട് സ്നേഹവും, കരുതലും ആവശ്യത്തിന്
ശാസനയും നൽകി മക്കളെ ചേർത്ത് പിടിക്കുന്ന ലോകത്തുള്ള എല്ലാ അമ്മമാർക്കും സ്നേഹത്തിൻറെ ഭാഷയിൽ ഹൃദയത്തിൽ നിന്നും കൂപ്പുകൈ🙏.
തുഷാര രജേഷ്…

