ഈ മദേഴ്സ് ഡേയ്ക്ക് എനിക്ക് രണ്ട് അമ്മമാരെ കുറിച്ചാണ് പറയാനുള്ളത്. ആദ്യം തന്നെ എന്റെ അമ്മയെ കുറിച്ച് പറയട്ടെ. എന്റെ അമ്മ ഒരു പാവം സ്ത്രീയായിരുന്നു. അമ്മയെന്നും അച്ഛൻ്റെ നിഴൽ മാത്രമായിരുന്നു. അക്കാലത്ത് ഒരു കുട്ടനാട്ടുകാരിക്ക് വേറെ ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. അച്ഛൻ്റെ നിഴൽ ആയിരുന്നു എന്ന് പറയുമ്പോൾ തന്നെ ആ നിഴലിനു കുടുംബത്തിൽ വലിയ സ്ഥാനമാനം കൊടുത്തിരുന്നു. അമ്മയ്ക്ക് എന്തുവേണമെങ്കിലും വാങ്ങി നൽകും അച്ഛൻ എല്ലാസ്ഥലത്തും കൊണ്ടുപോവുകയും ചെയ്യും. എൻ്റെ അച്ഛനെ അമ്മ ഒരു ദൈവത്തെ പോലെയാണ് കണ്ടിരുന്നത്. അച്ഛൻ കഴിഞ്ഞു മാത്രം അമ്മയ്ക്കു ഞങ്ങൾ മക്കൾ പോലും ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരുംകൂടി ഒന്നിച്ചല്ലാതെ കണ്ടിട്ടേയില്ല ക്ഷേത്രത്തിൽ പോകുകയും സിനിമയ്ക്ക് പോവുകയും എല്ലാം അവരൊന്നിച്ചായിരുന്നു. അമ്മയെ പോലെ ആകുവാൻ ഞങ്ങൾ മക്കൾക്കൊന്നും ഞങ്ങളുടെ വിവാഹ ജീവിതത്തിൽ കഴിഞ്ഞിട്ടില്ല.
അവരുടെ സ്നേഹം കണ്ട് വളർന്ന ഞങ്ങൾക്ക് മറ്റുള്ളവരുടെ പെരുമാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെയും അമ്മയുടെയും മക്കളായി തന്നെ ജനിക്കണം എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന.
എന്നാൽ എനിക്ക് എൻ്റെ ജീവിതത്തിലൽ സ്വാധീനിച്ച സ്ത്രീ എന്ന് പറഞ്ഞാൽ അത് എൻ്റെ അമ്മായിയമ്മ തന്നെയായിരുന്നു. ആദ്യം തന്നെ പറയട്ടെ ഇത്രയും സ്നേഹമയി ആയ സ്ത്രീ ലോകത്ത് ഉണ്ടോ എന്ന് സംശയമാണ്. അമ്മയെക്കുറിച്ച് ഞാൻ അല്പം ഒന്ന് എഴുതട്ടെ. എനിക്കെന്റെ അമ്മായിയമ്മ ആയിരുന്നില്ല അവർ അമ്മ തന്നെയായിരുന്നു. പതിനെട്ടാം വയസ്സിൽ ഭർത്താവിൻ്റെ വീട്ടിലേക്ക് വന്ന ദിവസം മുതൽ അമ്മായിയമ്മ എന്ന അവർ എൻ്റെ സ്വന്തം അമ്മയായി. എനിക്കിഷ്ടമുള്ള ചെറിയ ഒരു വസ്തു പോലും പോലും ആദ്യം എനിക്ക് തന്നിട്ട് മറ്റാർക്കും കൊടുക്കുമായിരുന്നുള്ളൂ.
അത്രയും സ്നേഹവും കരുതലും നിറഞ്ഞ ഒരാൾ. ആ വീട് ഒരു നിറഞ്ഞ വീട് ആയിരുന്നു. തേങ്ങയും നെല്ലും മറ്റും ധാരാളം കൂട്ടിയിട്ടിരിക്കുന്ന മുറ്റം. തൊഴുത്തിൽ നിറയെ പശുക്കളും ആട്ടിൻകുട്ടികളും എല്ലാത്തിനും ഉപരി അച്ഛന്റെ പഞ്ച കൃഷിയും പശുവിനെ കറന്നും പാൽ കൊടുത്തും ഒക്കെ അമ്മ അഞ്ചു പെൺമക്കൾക്കും കൊടുക്കാനുള്ള സ്വർണം സ്വന്തമായി സ്വരുക്കൂട്ടി വെച്ചിരുന്നു. അമ്മയ്ക്കും അച്ഛനും ധാരാളം ഭൂസത്തുകൾ ഉണ്ടായിരുന്നു. ഞാൻ ആ വീട്ടിൽ വരുന്നതിനു മുമ്പ് തന്നെ മക്കളുടെ വിവാഹം കഴിഞ്ഞിരുന്നു സ്വന്തം കുടുംബത്തിനു വേണ്ടി മാത്രമായി രുന്നില്ല അമ്മ ജീവിച്ചിരുന്നത് ഈ നാട്ടിലെ ആർക്കെന്ത് സഹായവും അമ്മ ചെയ്യുമായിരുന്നു. അതിരാവിലെ അടുപ്പിൽ നിറയുന്ന കൽച്ചട്ടികൾ എന്നെ അതിശയിപ്പിക്കുമായിരുന്നു. കിഴക്കേ അരമതലയിൽ കമിഴ്ത്തി വെച്ചിരിക്കുന്ന കറി പാത്രങ്ങൾ എന്തിനാണ് എന്ന് ചിന്തിച്ചു. വയലിൽ പണിക്കിറങ്ങുന്ന സ്ത്രീകൾക്ക് കറി കൊടുക്കുവാൻ നിരത്തിയ പാത്രങ്ങൾ ആയിരുന്നു അത്. വലിയൊരു മൺകലവും അതിൻ്റെ കൂടെ കാണും. അതിൽ ഉച്ചയ്ക്ക് ഉള്ള ചോറും കഞ്ഞിയും എല്ലാം നിറച്ചു വയ്ക്കും. നമ്മുടെ വയലിലെ മാത്രമല്ല അന്യ വയലിലെ ജോലിക്ക് പോകുന്നവർക്കും അമ്മ ഭക്ഷണം കൊടുക്കുമായിരുന്നു. അക്കാര്യത്തിൽ അമ്മയ്ക്ക് പ്രത്യേക നിർബന്ധമുള്ള ഒരാളായിരുന്നു. നാട്ടിലെ എല്ലാവർക്കും അമ്മയോട് സ്നേഹവും ബഹുമാനവും ആയിരുന്നു. ഒരുകാലത്ത് ആനവരെ ഉണ്ടായിരുന്ന വലിയ കുടുംബത്തിൻ്റെ ഏറ്റവും ഇളയ സന്താനമായിരുന്നു അമ്മ.
ജീവിതത്തിൽ എത്ര കഷ്ടപ്പാടുകൾ വന്നാലും തളരാതെ സ്വന്തം കഴിവ് കൊണ്ട് എല്ലാം നോക്കി നടത്തുവാനുള്ള ഒരു മികവ് അമ്മയ്ക്ക് ഉണ്ടായിരുന്നു. അമ്മയുടെ വിയർപ്പും പ്രാർത്ഥനയും ത്യാഗവും ചേർന്നതാണ് ആ കുടുംബത്തിൻ്റെ അടിത്തറ. ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി 27ആം വയസ്സിൽ എൻ്റെ ഹരി ഞങ്ങളെ വിട്ടു പോയപ്പോൾ ഞാൻ പൂർണമായും തകർന്നിരുന്നു. അമ്മയുടെ സ്നേഹനിധിയായ മകൻ അവരെ വിട്ടു പോയതിന്റെ ദുഃഖം ഉൾക്കൊണ്ടുകൊണ്ട് തന്നെ എനിക്ക് അവർ താങ്ങും തണലുമായി നിന്ന് എൻ്റെ രണ്ടു കുഞ്ഞുങ്ങളെയും എന്നെയും സ്വന്തം ജീവിതത്തെക്കാൾ കൂടുതൽ സ്നേഹിച്ച ചേർത്തു പിടിച്ചു. ഞങ്ങളൊരിക്കലും ഒറ്റപ്പെട്ടു പോകരുതെന്ന് മാത്രം ആഗ്രഹിച്ചിരുന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി വേനൽ അവധിക്കാലത്ത് തറവാട് മുഴുവനും ആളുകളെ കൊണ്ടു നിറയും. എല്ലാവരെയും ഒരുപോലെ കണ്ട് അവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഈ രണ്ടു മാസം മുഴുവനും അമ്മ കഷ്ടപ്പെടുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഒന്നും അറിയാത്ത പ്രായത്തിൽ വിവാഹം കഴിഞ്ഞു വന്ന എനിക്ക് പല തെറ്റുകുറ്റങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നെ പല കാര്യങ്ങളും ശാകരിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. അതൊക്കെ പിൽക്കാലത്ത് വളരെയധികം പ്രയോജനം ചെയ്തു. ജീവിതത്തിൽ നല്ല അടുക്കും ചിട്ടയും എന്നെ പഠിപ്പിച്ചതും അമ്മയുടെ പാചകങ്ങൾ അമ്മയോളം തന്നെ ഭംഗിയായി ചെയ്യാൻ എന്നെ പഠിപ്പിച്ചു തന്നതും അവർ തന്നെയാണ്. പോസിറ്റീവ് മാത്രം പറയുമ്പോൾ കുറച്ച് നെഗറ്റീവ് പറയണമല്ലോ എല്ലാവരും ലീവ് കഴിഞ്ഞ് പോയിക്കഴിയുമ്പോൾ അമ്മയ്ക്ക് ഒരു മേലായിക വരും. അത്രയും ദിവസവും റസ്റ്റ് ഇല്ലാതെ ജോലി ചെയ്തതിന്റ. അമ്മയ്ക്ക് അസുഖം വരുന്നത് അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. കാരണം ദേഷ്യവും മൂശേട്ടയും കൂടുന്ന സമയമാണ്. നമ്മൾ എന്ത് ചെയ്താലും ബോധിക്കത്തില്ല. അച്ഛനോട് എന്നോടും ജോലിക്കാരി ചേച്ചിയോടും ഒക്കെ ദേഷ്യപ്പെടും. അതുകൊണ്ട് തന്നെ അമ്മയ്ക്ക് അസുഖം വരാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കും. വീട്ടിൽ ആദ്യം വന്ന സമയത്ത് സ്റ്റോറൂമിൽ പലതരത്തിലുള്ള പാത്രങ്ങൾ ഒരേ പോലത്തെ അടുക്കി വെച്ചിരിക്കുന്നു. അത് കണ്ട് അച്ഛനോട് ചോദിച്ചപ്പോൾ അച്ഛനാണ് പറഞ്ഞത് ഏഴു മക്കൾക്കും ഒരുപോലെ കൊടുക്കാൻ ആണെന്ന്. സ്ഥലത്തിൻ്റെ പകുതി ഭാഗവും കൂവക്കാട് ആണ്. അത് കുത്തിപ്പൊട്ടിച്ച് ഉരച്ചെടുത്ത പലപ്രാവശ്യം വെള്ളം മാറ്റി തെളിയിച്ച പൊടി നല്ല വിലയ്ക്ക് കടയിൽ കൊടുത്ത് മക്കൾക്ക് എല്ലാവർക്കും പലസാധനങ്ങളും വാങ്ങിക്കൂട്ടും ഒരു സ്വഭാവസവിശേഷതയുണ്ടായിരുന്നു. പിന്നീടാണ് ഞാനും ആ കൂവ കുത്തലിന്റെ വേദനയും സുഖം ഒക്കെ അറിഞ്ഞു. പലതരം പലഹാരങ്ങൾ വലിയ സ്റ്റീൽ ഡെപ്പകളിൽ സൂക്ഷിച്ചുവെച്ച് മക്കൾക്കും കൊച്ചുമക്കൾക്കും കൊടുക്കാനായി കരുതുന്നതും നല്ല ഒരു ഓർമ്മയാണ്. പലതരം അച്ചാറുകൾ ഉണ്ടാക്കുന്നതൊക്കെ അമ്മയിൽ നിന്നും ഞാൻ പഠിച്ചെടുത്തു.
പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ വ്യത്യാസമില്ലാതെ എല്ലാ ആളുകളുടെയും കാര്യങ്ങളിൽ അമ്മ ഒരു മധ്യസ്ഥയായി പ്രവർത്തിക്കുമായിരുന്നു. എൻ്റെ കാര്യത്തിലെ കരുതലുകൾ ഒരുപക്ഷേ ഞാൻ വളരെ ചെറുതിലെ വിധവയായതുകൊണ്ടും മറ്റുള്ളവർ എന്നോട് വേണ്ടാത്ത രീതിയിൽ പെരുമാറാതിരിക്കാൻ പല കാര്യങ്ങളും എന്നെ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു. ഞങ്ങളുടെ സ്ഥലം ഗ്രാമമാണോ എന്ന് ചോദിച്ചാൽ അല്ല പ്രദേശം കുറച്ച് ഗ്രാമം പോലെ തന്നെയായിരുന്നു. പല സ്ത്രീകളും അമ്മയുടെ അടുത്ത് വരികയും അവരുടെ പ്രശ്നങ്ങൾ പറഞ്ഞു പരിഹാരം കാണുകയും ചെയ്തു പോന്നിരുന്നു. ആ കൂട്ടത്തിൽ എന്നെ കുറ്റപ്പെടുത്തുവാൻ പ്രവണതയുള്ള വരും ഉണ്ടായിരുന്നു. അമ്മയോട് എന്റെ കുറവുകൾ പറയാൻ തുടങ്ങുമ്പോൾ തന്നെ തന്നെ അമ്മ അത് തടയും. അവളെ ഒന്നും പറയരുത്. അവൾ എൻ്റെ കൂടെ എങ്ങനെയെങ്കിലും കഴിഞ്ഞുപോയ്ക്കോട്ടെ എന്ന്. അവരെയൊക്കെ അങ്ങനെ പറഞ്ഞു ഒഴിവാക്കുകയുംചെയ്യും എന്നെവീണ്ടും ഒരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുവാനും അമ്മ തന്നെയായിരുന്നു ശ്രമിച്ചത് ഞാനും എൻ്റെ മക്കളും വീടുവിട്ടിറങ്ങുമ്പോൾ അമ്മയുടെ വേദന നിറഞ്ഞ മുഖം ഒരിക്കലും എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഞാനും മക്കളും തിരികെ വരുമെന്നും അമ്മയോടൊപ്പം ഞങ്ങൾ താമസിക്കാം എന്നും അമ്മയ്ക്ക് വാക്ക് കൊടുത്തിട്ട് ഞങ്ങൾ ഇറങ്ങിയത്. പക്ഷേ എൻ്റെ വിവാഹം കഴിഞ്ഞ് വെറും നാലുമാസം കഴിഞ്ഞപ്പോൾ അമ്മ ഞങ്ങളെ വിട്ടുപോയി. നീ തിരികെ വരണം നമുക്ക് ഒരുമിച്ച് താമസിക്കണം എന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. അമ്മയുടെ ആഗ്രഹം എൻ്റെ ഭർത്താവ് സന്തോഷത്തോടെ സമ്മതിച്ചു. അദ്ദേഹത്തിന് അമ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഒന്നിച്ച് താമസിക്കാൻ എത്രയോ ആഗ്രഹിച്ചിരുന്ന ആളായിരുന്നു അമ്മ. പക്ഷേ ആ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അമ്മ യാത്രയായി.
കൂടെയുള്ളപ്പോൾ അമ്മ എപ്പോഴും പറയുമായിരുന്നു ഞാൻ മരിച്ചാൽ നീ തന്നെ എന്നെ കുളിപ്പിക്കണമെന്ന്. ആ വാക്ക് ഞാൻ പാലിച്ചു. കുളിപ്പിച്ച് സിന്ദൂരം ചാർത്തി സുമംഗലിയായി തന്നെ അമ്മയെ എത്രയാക്കി. ഇന്ന് പിന്നോട്ട് നോക്കുമ്പോൾ മനസ്സിലാക്കുന്നത് ഒറ്റ കാര്യം മാത്രം മകളായി ജനിക്കാതെ പോലും ഒരാൾക്ക് അമ്മയുടെ സ്നേഹം മുഴുവൻ നൽകാൻ കഴിയുമെന്ന് എൻ്റെ അമ്മായിയമ്മ എന്നെ പഠിപ്പിച്ചു. അമ്മ എന്ന് പറഞ്ഞാൽ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് ഒരു വലിയ മനസ്സിൻ്റെ ഉടമയാണ്. ഇന്നും ചില വീടുകൾ ഇല്ലാതാവുമ്പോൾ അല്ല ശൂന്യമാകുന്നത്. അവിടെ ഉണ്ടായിരുന്ന സ്നേഹം ഇല്ലാതാകുമ്പോഴാണ്. അമ്മ പോയശേഷം ആ ശൂന്യത എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഈ മദേഴ്സ് ഡേയിൽഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒറ്റവാക്ക് മാത്രം. “അമ്മയെ… നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് പകരം നൽകാൻ ഈ ജീവിതം മുഴുവൻ മതിയാവില്ല… മാതൃദേവോ ഭവ…


3 Comments
അമ്മ എന്ന വാക്കിന് തന്നെ എന്തൊരു മധുരമാണ്. ആ മധുരം ഈ കഥ വായിക്കുമ്പോഴും അനുഭവിക്കാൻ പറ്റുന്നുണ്ട്
നന്ദി സ്നേഹം ഹരി
വായിച്ചു ഇഷ്ട്ടപ്പെട്ടു. അമ്മയെയും അമ്മായിഅമ്മയെയും.
പിന്നെ മരുമകൾ ആയി കടന്നു വന്നു മകളായ ആളെയും..