മധ്യ വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ ഒരാഴ്ച ബാക്കി നിൽക്കുന്നു. അമ്മ വീട്ടിൽ ആഘോഷിക്കാൻ പോയിരുന്ന മക്കളെ തിരികെ വിളിച്ചു കൊണ്ടു വരുന്ന ജോലി എന്നും ഈ പാവപ്പെട്ടവനാണ്.
രണ്ടു മാസത്തെ ആഹ്ലാദ തിമിർപ്പുകൾക്കും സ്വാതന്ത്ര്യത്തിനും തട ഇടുന്ന എന്റെ ഈ സന്ദർശനം രണ്ടവന്മാർക്കും കടുത്ത ദേഷ്യത്തിനും മനോവ്യഥയ്ക്കും കാരണമാകുമെന്ന് അറിയാമെങ്കിലും വേറെ നിവർത്തിയൊന്നുമില്ലാത്തതിനാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞു പുറപ്പെട്ടു.
എന്നെ കണ്ട ഉടനെ രണ്ടു പേരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങന്മാരുടെ പോലായി. ഒട്ടും ഗൗരവം വിടാതെ തന്നെ ഞാൻ സാധനങ്ങൾ ബാഗിലാക്കി വെച്ചിട്ടുണ്ടോന്ന് ചോദ്യം എറിഞ്ഞു.
എന്റെ മുഖത്തു നോക്കാതെ ‘ ഉം ‘ എന്നു മൂത്തയാൾ മൂളി.
അമ്മമ്മയും മാമനും എന്നു വേണ്ട സകല അഞ്ചുപിഞ്ചു കുഞ്ഞുങ്ങളും യാത്രയാക്കാനായി മുറ്റത്തെത്തി ദുഃഖ ഭാരത്തോടെ നിൽക്കുകയാണ്.
പ്രകൃതി പോലും ദുഖത്തിന്റെ ആവരണം എടുത്തണിഞ്ഞോ? ഒരു കണ്വാശ്രമ ഫീലിംഗ്…
ശകുന്തളയെ കണ്വാശ്രമത്തിൽ നിന്നും ദുഷ്യന്തന്റെ രാജ കൊട്ടാരത്തിലേക്ക് താപസികൾ ആനയിച്ചപ്പോൾ കണ്വാശ്രമം (വിത്ത് തിര്യക്കുകൾ) ദുഃഖഭാരത്താൽ വിറങ്ങലിച്ചു നിൽക്കയായിരുന്നു എന്നു പഠിപ്പിച്ച ജോർജ് സാറിനെ വെറുതെ ഒന്നു സ്മരിച്ചു പോയി. ജോർജ് സാർ വെറുതെ വാക്കുകൾ കൊണ്ടു പഠിപ്പിക്കയായിരുന്നില്ല. മറിച്ച് അഭിനയിച്ചു…. അല്ല, ജീവിച്ചു കാണിക്കുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ടു ആ ടൈംസോണിലേക്കു പോയി.
“നല്ല മഴക്കോളുണ്ട്. കാലവർഷം നേരത്തെ ആണെന്നു തോന്നുന്നു. വേഗം പുറപ്പെട്ടോളൂ.” അമ്മമ്മ ധിറുതി കൂട്ടി.
കൂടുതൽ ചിന്തിച്ചു നിൽക്കാതെ എല്ലാവരോടും മൗനമായി യാത്ര പറഞ്ഞു പുറപ്പെട്ടു.
ബസ്സ്സ്റ്റോപ്പിലേക്കുള്ള യാത്രയിൽ രണ്ടു പേരും എനിക്കു കുറച്ചു മുമ്പിലായിട്ടാണ് നടക്കുന്നത്. ഞാനുമായി കഴിഞ്ഞ ജന്മത്തിൽ പോലും ഒരു ബന്ധവുമില്ലാത്ത പോലെ.
എന്നോടു മിണ്ടുന്നില്ലെങ്കിലും തമ്മിൽ തമ്മിൽ എന്തൊക്കെയോ കൊച്ചുവർത്താനങ്ങൾ ഉണ്ട്. ഞാൻ ഒളികണ്ണിട്ടു നോക്കുമ്പോൾ മാത്രം മാനത്തോട്ടു നോക്കിനിൽക്കും.
കലൂർ ബസ്സ്റ്റാൻഡിൽ (നോട്ട് ദി പോയിന്റ്.. മെട്രോ വരുന്നതിനു മുൻപുള്ള) ഇറങ്ങിയപ്പോൾ ഏഴു മണി. രണ്ടുപേരും ഇറങ്ങിയോന്ന് നോക്കി.
ഓ..ഇറങ്ങിയിട്ടുണ്ട്…. ഒരു നിശ്ചിത അകലം വിട്ടാണ് നിൽപ്പെന്നു മാത്രം.
കിഴക്കോട്ടുള്ള ബസ് വല്ലതും വരുന്നുണ്ടോന്നു നോക്കി. ഊഹും… കാണുന്നില്ല.
അടുത്തു നിന്നിരുന്ന ആളോട് കുശലപ്രശനം നടത്തി.
‘ഒരെണ്ണം പോയി. പത്തുമിനിറ്റ് കഴിഞ്ഞു അടുത്ത ബസ് വരുമെന്ന് ‘ അദ്ദേഹം പറഞ്ഞു.
എന്നാൽ പുറകിലുള്ള ബേക്കറിയിൽ കയറി എന്തെങ്കിലും വാങ്ങി ഇവന്മാരെ സന്തോഷിപ്പിക്കാമെന്നു കരുതി കാലെടുത്തു വെച്ചെങ്കിലും ശിലകൾ പോലെ അനങ്ങാതെ നിന്നിടത്തു തന്നെ നിൽക്കുന്ന പുത്രൻമാരെ കണ്ടപ്പോൾ തൊടിയിലെ വാഴകൾ മനസ്സിൽ വന്നെങ്കിലും മൗനം ഭൂഷണമായി കണ്ട് രണ്ടു ‘പോളോ ‘യും പിന്നെ അല്ലറ ചില്ലറ മധുര പലഹാരങ്ങളും വാങ്ങിച്ച് കൊണ്ട് ഇറങ്ങി.
കുറച്ചേറെ നേരം നിന്നിട്ടും ബസ് ഒന്നും കാണാതെ നിരാശനായപ്പോൾ ഓട്ടോ വല്ലതും കിട്ടുമോന്നു നോക്കാനായി തിരിഞ്ഞു. ഓട്ടോസ്റ്റാന്റ് മറുസൈഡിലാണ്.
ചേർന്നു നിന്ന് കഥകൾ പറയുന്ന മക്കളുടെ അടുത്തു ചെന്നു ഇളയവന്റെ കയ്യിൽ പിടിച്ചിട്ട് രണ്ടു പേരോടുമായി പറഞ്ഞു. “ബസ് കാണുന്നില്ല. ഓട്ടോയിൽ പോകാം.”
ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാനായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഒരപരിചിതൻ മുന്നിൽ ചാടി വീണു.
ആടി ആടിയുള്ള നിൽപ്പു കണ്ടപ്പോഴേ പന്തികേടു മണത്തു.
രാത്രിയിൽ നന്നായി മിനുങ്ങിയിട്ടുള്ള വരവാണ്.
അയാളെ മറികടന്നു പോകാൻ തുടങ്ങിയപ്പോഴല്ലേ കളി മാറിയത്.
“എടാ.. പിള്ളേരെ പിടുത്തക്കാരാ… . നീ ഈ പിള്ളേരെ എവിടെ കൊണ്ട് പോകുവാടാ? പിള്ളേരെ വിടെടാ… ആർക്കു വിൽക്കാനാ കൊണ്ട് പോകുന്നെ? സമ്മതിക്കത്തില്ലെടാ..”
അയാൾ ബഹളം വെക്കുകയും ആളുകളെ കൈകൊട്ടി വിളിക്കുകയും മറ്റും ചെയ്യുന്നത് കണ്ട് എന്താ സംഭവിക്കുന്നെ എന്നു മനസ്സിലാകാതെ ഞാൻ അയാളെ തുറിച്ചു നോക്കിയിട്ട് കുട്ടികളെയും കൊണ്ടു മുന്നോട്ടു നടന്നു.
പക്ഷെ അയാൾ വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു കൂവി ക്കൊണ്ട് ഞങ്ങളുടെ പുറകേ വന്നു.
ആരും അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവിടെ കൂടി നിൽക്കുന്നവരെ നോക്കി ‘കുട്ടികളെ രക്ഷിക്കണം. ഇയാൾ അവരെ ആർക്കോ വിൽക്കാൻ കൊണ്ട് പോകുകയാ’ എന്നുറക്കെ വിളിച്ചു പറയാൻ തുടങ്ങി.
ഇതിനിടയിൽ മക്കൾ രണ്ടു പേരും ഭയന്ന് എന്റെ രണ്ടു കയ്യിലും പിടി മുറുക്കി ചേർന്നു നില്ക്കയാണ്.
എന്തു ചെയ്യണമെന്നറിയാതെ ഞാനും പതറി.
എന്റെ ധർമ്മ സങ്കടം കണ്ടിട്ട് കൂടിനിന്ന ഒന്നു രണ്ടു പേർ മുന്നോട്ടു വന്ന് എന്താണ് കാര്യമെന്നെന്നോട് ചോദിച്ചു.
ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പു തന്നെ അയാൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ തുടങ്ങി..
മാന്യനെന്നു തോന്നിച്ച ഒരാൾ എന്നോട് പറഞ്ഞു… “ദേ പോലീസിന്റെ ഔട്ട് പോസ്റ്റ് കണ്ടോ? അവരോട് കാര്യം പറ. അതായിരിക്കും ഈ കുടുക്കിൽ നിന്നു രക്ഷപെടാൻ ഉള്ള മാർഗം.”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… “ശരി പോലീസ് ഔട്ട്പോസ്റ്റിലേക്കു പോകാം ”
ഒരു സംഘമായി ഞങ്ങൾ നീങ്ങവേ… ഇളയ മോൻ മൂത്തവനോട് ചോദിക്കുന്നത് കേട്ടു… “അച്ഛൻ നമ്മളെ വിട്ടുകളയുമോ ചേട്ടാ..”
“പോടാ.. മണ്ടത്തരം പറയാതെ…” ചേട്ടൻ അവനെ വിരട്ടി.
ഭാഗ്യത്തിന്.. എസ് ഐ ജീപ്പുമായി അവിടെയുണ്ടായിരുന്നു.
ഞാൻ നേരെ ചെന്ന് എന്റെ ബാങ്കിലെ സ്റ്റാഫ് ഐഡന്റിറ്റി കാർഡ് അദ്ദേഹത്തെ കാണിച്ചിട്ട് സംഭവം വിവരിച്ചു.
സശ്രദ്ധം എല്ലാം കേട്ട എസ് ഐ മക്കളെ രണ്ടു പേരെയും അടുത്തു വിളിച്ചു സംസാരിച്ചു.
ഭയം മൂലം ഇളയവൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
എസ് ഐ അവനെ സമാധാനിപ്പിച്ചിട്ടു ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞു.
ഞങ്ങൾ പോകാനായി തിരിഞ്ഞപ്പോൾ പരാതിക്കാരൻ പറയുന്നത് കേട്ടു.
“സാറെ ഇവൻ പിള്ളേരെ പിടുത്തക്കാരനാ. കുട്ടികൾ തമ്മിൽ തമ്മിൽ ഹിന്ദിയിൽ സംസാരിക്കുന്നതു ഞാൻ കേട്ടതാ. വടക്കേ ഇന്ത്യയിൽ നിന്നോ മറ്റോ തട്ടി കൊണ്ട് വന്നതായിരിക്കും.”
എസ് ഐ എന്തു മറുപടിയാണ് പറഞ്ഞതെന്ന് കേൾക്കാൻ ഞാൻ നിന്നില്ല .
ഓട്ടോയിൽ കയറുമ്പോൾ മൂത്തയാൾ അനിയനോട് പറയുന്നു. “സിനിമ കണ്ടു പഠിച്ച ഹിന്ദി ഇനി വീട്ടിൽ മാത്രം പറഞ്ഞാൽ മതി. കേട്ടോടാ..”

