കുഞ്ഞുട്ടന്റെ പാപ്പ അതായത്, കുഞ്ഞിരാമേട്ടന്റെ അനിയൻ, കുട്ടപ്പേട്ടൻ നാട്ടിലെ പേര്കേട്ട റൗഡിയും, എണ്ണം പറഞ്ഞ കുടിയനുമായിരുന്നു. ആയകാലത്ത് കുട്ടപ്പേട്ടൻ തല്ലുണ്ടാക്കാത്ത പൂരങ്ങളോ, കാവടികളോ, പെരുന്നാളുകളോ ആ ചുറ്റുവട്ടത്തില്ല എന്ന് തന്നെ പറയാം
അതുപോലെ തന്നെ ആണ് ചാരായഷാപ്പുകളുടെ കാര്യവും. മൂപ്പര് കേറാത്ത ചാരായഷാപ്പുകൾ ഇല്ല. ആരെങ്കിലും ഏതെങ്കിലും സ്ഥലത്തെ പറ്റി മൂപ്പരോട് ചോദിച്ചാൽ അവിടത്തെ ചാരായ ഷാപ്പ് ആണ് മൂപ്പര് ലാൻഡ് മാർക്ക് ആയി പറയാറ്.
പല വാറ്റു കേന്ദ്രങ്ങളിലും മൂപ്പര് ടെസ്റ്റർ ആയും പോകാറുണ്ട്. ആദ്യം വാറ്റി എടുക്കുന്ന സാധനം കുട്ടപ്പേട്ടന് ഒരു ഗ്ലാസ്സ് കൊടുത്ത് മൂപ്പരെ അവിടെ ഇരുത്തും. കുറച്ചു കഴിഞ്ഞു മൂപ്പർക്ക് പ്രശ്നമൊന്നും ഇല്ലെന്ന് കണ്ടാൽ മാത്രമേ പ്രോഡക്റ്റ് പുറത്ത് വിപണിയിൽ എത്തിച്ചിരുന്നുള്ളു. ഈ സേവനത്തിന് മൂപ്പര് പത്തിന്റെ പൈസ കൂലിയായി വാങ്ങില്ല. ടെസ്റ്റ് കഴിഞ്ഞു തിരിച്ചു പോരുമ്പോൾ സന്തോഷം കൊണ്ട് അവർ മൂപ്പർക്ക് ഒരു കുപ്പി വാറ്റ് ചാരായം കൊടുക്കും. മൂപ്പര് അതിനെ ദക്ഷിണ എന്നാണ് പറയുക.
അങ്ങിനെയൊരു യാഗാശ്വമായി പാഞ്ഞ് നടന്നിരുന്ന കുട്ടപ്പേട്ടനെ നന്നാക്കാൻ മൂത്ത ചേട്ടനായ കുഞ്ഞിരാമേട്ടൻ ബലമായി പിടിച്ച് പെണ്ണ്കെട്ടിച്ചു. കുട്ടപ്പേട്ടന് പറ്റിയ എതിരാളി തന്നെ ആയിരുന്നു സരസുവേടത്തി.
കല്ല്യാണം കഴിഞ്ഞു മൂന്നാംപക്കം സരസുവേടത്തി തറവാട്ടിൽ തന്നെ രണ്ടാമത്തെ അടുക്കളയുണ്ടാക്കി.
കുറച്ചു നാളുകൾക്കുള്ളിൽ വഴക്കുണ്ടാക്കി മൂപ്പത്ത്യാര് കുട്ടപ്പേട്ടനെകൊണ്ട് ഭാഗവും വാങ്ങിപ്പിച്ച് അവിടെ ഒരു കുടിലും കെട്ടി താമസം തുടങ്ങി. പണിക്കു പോയി അദ്ധ്വാനിച്ചു തിന്നില്ല എന്ന് കുട്ടപ്പേട്ടൻ ശപഥം ചെയ്തതു കൊണ്ട്, സരസുവേടത്തി ഒരു നാല് പശുവിനെ വാങ്ങി കുടുംബം നോക്കി. കുട്ടപ്പേട്ടന് വൈകുന്നേരം ഒന്ന് മിനുങ്ങാനുള്ള കാശ് എന്നും സരസുവേച്ചി മേശപ്പുറത്ത് വെക്കാൻ മറക്കാറില്ല. എന്തിനാ നീ എന്നും അവന് കുടിക്കാൻ കാശ് കൊടുക്കണേ എന്ന് ചോദിച്ച കുഞ്ഞിരാമേട്ടനോട്
” നനച്ചു വെച്ച കോഴീടന്തി അങ്ങേരു ആ തിണ്ണേമ്മെ ഇരിക്കണത് കാണാനെനിക്ക് വയ്യ. അല്ലെങ്ങേ തന്നെ ആർക്ക് വേണ്ടീട്ടാ ചേട്ടാ ഞങ്ങള് നാളത്തേക്ക് കരുതി വെക്കണേ ” എന്നാണ് സരസുവേച്ചി പറഞ്ഞത്.
സരസുവേടത്തി കുട്ടപ്പനെയും കൊണ്ട് മാറി താമസിച്ച അതേ കൊല്ലം തന്നെ ആണ് കുഞ്ഞിരാമേട്ടനും ദാക്ഷായണിയേടത്തിക്കും കുഞ്ഞുട്ടൻ ജനിക്കണത്.
കുട്ടപ്പേട്ടന്റെയും സരസുവേടത്തിയുടെയും ദാമ്പത്യം ഇച്ചിരി കുരിടിപ്പോടെ തളിർത്തു എങ്കിലും ആ വല്ലരിയിൽ പൂവിട്ടില്ല.
കാലങ്ങൾ കഴിഞ്ഞു, സരസുവേടത്തിയുടെ ദുർഗുണ പരിഹാര പാഠശാലയിലെ ജീവിതം കുട്ടപ്പേട്ടനെ കുറെയൊക്കെ നന്നാക്കി. തല്ലുണ്ടാക്കുന്ന സ്വഭാവം പാടെ മാറി. പകരം കാണുന്നവരോടൊക്കെ പണ്ട് തല്ലുണ്ടാക്കിയ കഥകൾ തള്ളി മൂപ്പര് ഗൃഹാതുരത്വത്തിന്റെ നാരങ്ങ മിട്ടായി നുണഞ്ഞു. പക്ഷെ മദ്യപാനം മൂപ്പർക്ക് നിർത്താൻ ആയില്ല. നൃത്തമാടിയ കാലുകളും, പാട്ട് പാടിയ തൊണ്ടയും, മദ്യം വിഘടിപ്പിച്ച ലിവറും ഒരിക്കലും അതൊന്നും മറക്കാൻ കൂട്ടാക്കില്ലല്ലോ.
അങ്ങിനെ കുട്ടപ്പേട്ടൻ നന്നായ സമയം ആകുമ്പോഴേക്കും കുഞ്ഞുട്ടൻ തന്റെ വരവറിയിച്ചു. തറവാട്ടിൽ ഒരു തല്ലിപ്പൊളി എന്നും വേണം എന്ന വല്ല ശാപവും ഉണ്ടോ എന്ന് നോക്കാൻ കുഞ്ഞിരാമേട്ടൻ കാണാത്ത പണിക്കന്മാരോ ചെയ്യാത്ത പരിഹാര ക്രിയകളോ ഇല്ല.
പാപ്പ പണ്ട് പോയി തല്ലുണ്ടാക്കിയ ഉത്സവ പറമ്പുകളിൽ കുഞ്ഞുട്ടൻ നിറഞ്ഞാടി. മദ്യപാനത്തിൽ കുട്ടപ്പേട്ടൻ തറവാട്ടിലേക്ക് കൊണ്ടു വന്ന ട്രോഫി കുഞ്ഞുട്ടൻ നിലനിർത്തി. കുഞ്ഞുട്ടന്റെ മുന്നിൽ കുട്ടപ്പേട്ടന്റെ റെഡക്കോർഡുകൾ തകർന്ന് വീണു. തന്റെ തറവാട്ടിൽ നിന്ന് തന്നെ തനിക്കൊരു പിൻഗാമി ഉണ്ടായതിൽ കുട്ടപ്പേട്ടൻ അഭിമാനിച്ചു.
പക്ഷെ കുട്ടപ്പേട്ടന്റെ വീടിന്റെ പടി ചവിട്ടാൻ സരസുവേടത്തി കുഞ്ഞുട്ടനെ സമ്മതിക്കുമായിരുന്നില്ല. കുഞ്ഞുട്ടന്റെ കൂട്ട് കൂടി കുട്ടപ്പേട്ടൻ പഴയ കുട്ടപ്പേട്ടൻ ആകാതിരിക്കാനായിരുന്നു സരസുവേടത്തിയുടെ ഈ മുൻകരുതൽ.
അല്ലെങ്കിൽ തന്നെ കുഞ്ഞുട്ടൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ദാക്ഷായണിയേടത്തി പ്രാകുന്നത് കുട്ടപ്പേട്ടനെ ആണ്. ഇനി ‘കുഞ്ഞുട്ടൻ ചീത്തയാകുന്നത് കുട്ടപ്പേട്ടൻ കൊണ്ടു നടന്നിട്ടാണ് ‘ എന്ന് കൂടി കേൾക്കേണ്ട എന്ന ചിന്ത സരസുവേടത്തിയുടെ ഈ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു.
അങ്ങിനെ കാലങ്ങൾ കഴിഞ്ഞു പോയി…… സരസു പെറ്റില്ല എന്ന വിഷമം കുട്ടപ്പേട്ടന് ഒരിക്കലും തോന്നിയില്ല എങ്കിലും, അങ്ങിനെ ഒരു വിഷമം സരസുവേടത്തിക്ക് ഉണ്ടായിരുന്നു. അതിന്റെ മുകളിൽ ഒരു വിഷമം കൂടി കാലം സരസുവേടത്തിയുടെ ജീവിതത്തിലേക്ക് എഴുതി ചേർത്തു, ഷഷ്ടിപൂർത്തി കഴിഞ്ഞപ്പോൾ കുട്ടപ്പേട്ടന് തൊണ്ടയിൽ ക്യാൻസർ. കണ്ടു പിടിച്ചപ്പോൾ തന്നെ വൈകിയിരുന്നു, കുട്ടപ്പേട്ടൻ കിടപ്പിലായി.
കുട്ടപ്പേട്ടൻ പച്ചവെള്ളം പോലും ഇറക്കാൻ കഴിയാതെ വിഷമിച്ചു. സരസുവേടത്തി ഇത്തിരി കഞ്ഞിവെള്ളം കുടിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് ഇറക്കാൻ പറ്റാതെ കുട്ടപ്പേട്ടൻ ദയനീയമായി സരസുവേടത്തിയെ നോക്കി കണ്ണീരൊഴുക്കും. അത് കണ്ട് ഇടനെഞ്ച് പൊട്ടുമ്പോഴും സരസുവേടത്തി കുട്ടപ്പേട്ടന്റെ മുന്നിൽ കരയാതെ പിടിച്ചു നിൽക്കും.
ഒരു ദിവസം ഉച്ചക്ക് ഊണും കഴിഞ്ഞു സരസുവേടത്തി ഒന്നു നടു നിവർത്താനായി കിടന്നതാണ്, തലേന്ന് വേദന കാരണം കുട്ടപ്പേട്ടൻ തീരെ ഉറങ്ങിയിരുന്നില്ല, അതുകൊണ്ടുതന്നെ സരസുവേടത്തിക്കും ഉറങ്ങാൻ പറ്റിയില്ല. കുട്ടപ്പേട്ടൻ മയങ്ങുന്നത് കണ്ടിട്ടാണ് സരസുവേടത്തി കുട്ടപ്പേട്ടന്റെ കട്ടിലിനു താഴെ പായ വിരിച്ചു കിടന്നത്. എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന സരസുവേടത്തി കണ്ട കാഴ്ച കുട്ടപ്പേട്ടൻ്റെ അടുത്തുള്ള ജനലിൽ കൂടി കുഞ്ഞുട്ടൻ കുട്ടപ്പേട്ടന്റെ വായിലേക്ക് കുപ്പിയിൽ നിന്ന് മദ്യം കുറേശ്ശേ ഒഴിച്ചു കൊടുക്കുന്നതാണ്, ഒരു പിഞ്ചു പൈതൽ അമ്മയുടെ മുലപ്പാൽ കുടിക്കുന്ന സംതൃപ്തിയോടെ കുട്ടപ്പേട്ടൻ അത് നുണഞ്ഞിറക്കുന്നു. കുട്ടപ്പേട്ടന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
അത് കണ്ട് സരസുവേടത്തിയും കരഞ്ഞു പോയി, ‘പച്ചവെള്ളം പോലും ഇറക്കാൻ പറ്റാതെ കിടക്കണ ആളുടെ വയറ്റിൽ ഇതെങ്കിലും എത്തുന്നുണ്ടല്ലോ ഭഗവാനെ……’ എന്ന് സരസുവേടത്തി ആശ്വസിച്ചു.
സരസുവേടത്തി പായയിൽ നിന്നെഴുന്നേൽക്കുന്നത് കണ്ട് കുഞ്ഞുട്ടൻ കൈ വലിച്ചു. ഇത് കണ്ട സരസുവേടത്തി പറഞ്ഞു, ‘നീ പേടിക്കണ്ട മോനെ, എളേമ്മ ഒന്നും പറയില്ല്യ….. നീ അകത്തു വാ പാപ്പക്ക് മതിയാകുന്നത് വരെ അടുത്തിരുന്ന് ഒഴിച്ചു കൊടുക്ക്, അതെങ്കിലും ആ വയറ്റിൽ ചെല്ലട്ടെ’.
കുറച്ചുകഴിഞ്ഞ് കുഞ്ഞുട്ടൻ പോകാനിറങ്ങി, ഗേറ്റ് കടക്കുമ്പോൾ “ന്നെ ഇട്ടേച്ചു പോയല്ലോ എൻ്റെ കുട്ടപ്പേട്ടാ” എന്ന സരസുവേടത്തിയുടെ നിലവിളി കുഞ്ഞുട്ടന്റെ കാലുകളെ ഒരു നിമിഷം നിശ്ചലമാക്കി, പിന്നെ നടത്തം തുടർന്നു.
അകലെ നിന്ന് ആരും വരാനോ കാണാനോ ഇല്ലാത്തത് കൊണ്ട് അന്ന് വൈകുന്നേരം തന്നെ കുട്ടപ്പേട്ടന്റെ വീടിന്റെ പിന്നിൽ മൂപ്പർക്കുള്ള ചിത ഒരുങ്ങി.
കുട്ടപ്പേട്ടന് മക്കൾ ഇല്ലാത്ത കാരണം മകന്റെ സ്ഥാനത്ത് നിന്ന് കർമ്മങ്ങൾ ചെയ്യേണ്ടത് ചേട്ടന്റെ മോനായ കുഞ്ഞുട്ടനായിരുന്നു, പക്ഷെ സമയമായപ്പോൾ കുഞ്ഞുട്ടനെ അവിടെങ്ങും കണ്ടില്ല.
എത്ര നെറിക്കെട്ടവൻ ആയിരുന്നെങ്കിലും പോയത് തന്റെ ആകെയുള്ള കൂടെപിറപ്പാണല്ലോ എന്നോർത്ത് കുഞ്ഞിരാമേട്ടന്റെ മനസ്സ് നീറി പുകയുകയായിരുന്നു. ശേഷക്രിയ ചെയ്യാൻ ആളില്ലാതെ തന്റെ അനിയന്റെ ശരീരം കിടക്കുന്നത് കണ്ടപ്പോൾ ആ ഏട്ടന് സഹിക്കാൻ പറ്റിയില്ല. മരണ വീടാണെന്ന് ഓർക്കാതെ കുഞ്ഞിരാമേട്ടൻ അലറി, “എവിടെ പോയി കിടക്കാണ് ആ നായിന്റെ മോൻ? ഇന്നേവരെ അവനെക്കൊണ്ട് ഈ വീടിനോ നാടിനോ ഒരു ഗുണവും ഇണ്ടായിട്ടില്ല്യാ. ഈ നേരത്തും വെല്ലോടത്തും കുടിച്ച് കിടക്കുകയാവും ആ മൈ……. ഗുണം പിടിക്കില്ല്യാ, ഈ ജന്മത്ത് അവൻ ഗുണം പിടിക്കില്ല്യാ. നശിച്ച് പോവുകയേ ഉള്ളൂ ആ @₹₹₹%%”
അകത്ത് സരസുവേടത്തിയുടെ അടുത്ത് ഇരിക്കുകയായിരുന്ന ദാക്ഷായണിയേടത്തി, സ്വന്തം മോനെ ഭർത്താവ് ഇങ്ങനെ കണ്ണിൽച്ചോരയില്ലാതെ പ്രാകുന്നതു കേട്ട് കരഞ്ഞു പോയി. അന്നേരം സരസുവേടത്തി പറഞ്ഞു, ” ചേട്ത്ത്യമ്മ കരയണ്ടാ, അവന് ഒരു ശാപവും ഫലിക്കില്ല്യാ. അവനെ മരിച്ച് മേലെ നിക്കണ ന്റെ കുട്ടപ്പേട്ടൻ കാക്കും. മരിക്കണേന് മുൻപ് ആത്മാവിന് വേണ്ട ശേഷക്രിയ ചെയ്ത് സന്തോഷിപ്പിച്ചട്ടാ അവൻ കുട്ടപ്പേട്ടനെ പറഞ്ഞയച്ചത്. അവന് അങ്ങേരുടെ അനുഗ്രഹണ്ടാവും… എന്നുമുണ്ടാവും.”
അത് പറയുമ്പോൾ സരസുവേടത്തിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

