ആകാശത്തെങ്ങു നിന്നോ തൂങ്ങിനിൽക്കുന്നൊരൂഞ്ഞാലിൽ ഒരു മലയടിവാരത്തിലേക്ക് ആടുകയായിരുന്നു തെരേസ. അവൾ പേടിയോടെ താഴേക്കു നോക്കി, കട്ടപിടിച്ചു കിടക്കുന്ന മഞ്ഞല്ലാതെ മറ്റൊന്നും കാണാനായില്ല. അമ്മേ എന്ന് വിളിക്കാനാഞ്ഞെങ്കിലും വരണ്ട തൊണ്ടയിൽ നിന്ന് ഒരൊച്ചയും പുറത്തേക്കു വന്നതുമില്ല. ആ ഊഞ്ഞാൽ തെരെസയേം കൊണ്ട് ആകാശം തൊട്ട നിമിഷത്തിലാണ് അവളെയാരോ കുലുക്കിവിളിച്ചതും തെരേസ വിയർത്തുകുളിച്ച് പേടിച്ച് കണ്ണുതുറന്നതും.
‘സാവിച്ചനെ വണ്ടിയിടിച്ചെന്ന്.മെഡിക്കൽ കോളജീലോട്ട് കൊണ്ടുപോയിട്ടുണ്ട്.പിന്നെ.. ‘ അന്ന ഒരു നിർത്തി.
സാവി എന്ന പേരുകേട്ടതും തെരേസയ്ക്കാകെ കയ്ച്ചു. ഇതോടെ അയാളങ്ങ് ചത്തേക്കണേ എന്ന് അവൾ ആത്മാർഥമായും ആഗ്രഹിച്ചു.
‘ഇടിച്ച വണ്ടി സാവിച്ചൻ്റെ മേത്തൂടെ കേറിയിറങ്ങി പോയെന്നാ കേട്ടെ ‘ അന്ന ശബ്ദം കുറച്ച് അറിയിച്ചു.
രാവിലെ നടത്തം അയാൾക്ക് പതിവുണ്ട്. അമ്പത്തിയാറ് വയസിലെ യുവത്വം ആ അഞ്ചുകിലോമീറ്റർ നടത്തത്തിൻ്റെയാണെന്ന അയാളുടെ ചിരി മരിയയുടെ കാതിൽ മുഴങ്ങി.
തെരേസ അന്നയെ തുറിച്ചുനോക്കി. അവളേതോ അന്യദേശ ജീവിയെ പോലെ തോന്നിച്ചു.
‘ ചേച്ചി മമ്മീടെ മേൽ തുടച്ചോ? മര്ന്ന് കൊടുക്കാനായില്ലേ?’ തെരേസയുടെ ശബ്ദം വിറച്ചു.
‘ഇല്ല’ അന്നയുടെ മുഖം വല്ലാതായി.’ ചേച്ചീനെ മേൽ കഴുകിക്കാൻ തുടങ്ങീപ്പഴാ ഫോൺ വന്നേ. അപ്പോ പിന്നെ മോളോട് പറയാതെങ്ങനാ? സാവിച്ചൻ കഴിഞ്ഞാ പിന്നെ മോളല്ലേ ഇവിടെയൊള്ളു ‘
അന്ന അനുതാപത്തോടെ തെരേസയെ വിട്ട് തിരിഞ്ഞു നടന്നു.
തെരേസ കിടക്കയിലിരുന്ന് കണ്ണടച്ച് കന്യാമറിയത്തെ ഓർക്കാൻ ശ്രമിച്ചു. തൻ്റെ ദേഹത്തിലൂടെയിഴഞ്ഞിറങ്ങുന്ന സാവിച്ചൻ്റെ തഴമ്പു പിടിച്ച വിരലുകളോർത്ത് ആ നിമിഷത്തിലും അവൾക്ക് ഓക്കാനം വന്നു.
കൈയ്യെത്തിച്ച് കിടക്കക്കരികിലെ മേശയിൽ നിന്ന് ബൈബിൾ വചനങ്ങൾ നിറഞ്ഞ ചെറിയ ബോക്സ് വലിച്ചെടുത്തു. കണ്ണടച്ച് കുറച്ചു നേരം മഞ്ഞയും വെള്ളയും റോസും നിറത്തിലുള്ള ആ കടലാസ് തുണ്ടുകൾക്കുമേൽ കൈയ്യോടിച്ചു. യേശു ഒരു തണുവായി അവളെ സമാധാനിപ്പിച്ചു. സാവിച്ചൻ സാവധാനം തെരേസയുടെ മനസിൽ കെട്ടുപോയി. അവളവസാനം ഒരു ചീട്ട് വലിച്ചെടുത്ത് ഹൃദയത്തോട് ചേർത്തു വെച്ചു. സാവധാനം കണ്ണുകൾ തുറന്നു. ഈ ലോകത്തെ സകല കൃപയും അപ്പോഴാ കണ്ണുകളിൽ തെളിഞ്ഞു. മരിയ സാവധാനം ആ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.
‘ നിൻ്റെ ദൈവവും കർത്താവുമായ ഞാൻ നിൻ്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട, ഞാൻ നിന്നെ സഹായിക്കും
ഏശയ്യ 41:13 ‘
തെരേസയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
‘എനിക്കറിയാം, എനിക്കറിയാം’
ആ കണ്ണീരൊഴുകി ദൈവവചനങ്ങൾ കുതിർന്നു.
അവൾ എഴുന്നേറ്റ് മുടിയൊതുക്കി കെട്ടി സാവധാനം താഴേക്ക് നടന്നു. സാവിച്ചൻ്റെ മുറി തുറന്നു കിടക്കുന്നത് കണ്ട് അവൾ അറപ്പോടെ ആ വാതിൽ കൊട്ടിയടച്ചു.
വർഷങ്ങളായി തന്നെ അയാൾ ഭോഗിച്ച ആ കിടക്ക, തൊട്ടപ്പുറത്തെ മുറിയിൽ തളർന്നു കിടക്കുന്ന മമ്മി കേൾക്കാതിരിക്കാനായി അയാൾ വായിലേക്ക് തിരുകിക്കയറ്റാറുള്ള കിടക്കവിരിപ്പിൻ്റെ അറ്റങ്ങൾ.
തെരേസ തല കുടഞ്ഞു.
അൽപ്പം മുമ്പ് വായിച്ച ദൈവവചനങ്ങൾ ഉരുവിട്ടുകൊണ്ട് മമ്മിയുടെ മുറിയിലേക്ക് കയറിച്ചെന്നു. യൂഡികൊളോൺ മണം തെരേസയുടെ മൂക്ക് നിറച്ചു.
‘മമ്മീ സാവിച്ചൻ.. ‘ തെരേസ പറയാൻ തുടങ്ങിയതും മമ്മി കൈയ്യുയർത്തി തടഞ്ഞു.
‘ഞാനറിഞ്ഞു, അന്ന പറഞ്ഞു ‘ അക്ഷരങ്ങൾ അവ്യക്ത ശബ്ദത്തോടെ കൂടിക്കുഴഞ്ഞു.
‘എൻ്റെ മോളിനി പേടിക്കണ്ടാട്ടോ’ മമ്മി പറഞ്ഞത് തെരേസ വളരെ പതുക്കെയാണ് മനസിലാക്കിയെടുത്തത്. മനസിലായതും അവൾ ഞെട്ടി.
മമ്മിയിതെങ്ങനെ അറിഞ്ഞു?
തെരേസയ്ക്ക് കൈയ്യും കാലും വിറച്ചു.
‘അങ്ങയുടെ വാഗ്ദാനങ്ങൾ അനുസരിച്ച് എൻ്റെ പാദം ഇടറാതെ നോക്കേണമേ’ ദൈവവചനങ്ങളിൽ മരിയ വീണ്ടും അഭയം തേടി. അവൾ ഉരുകി.
‘മമ്മിയാ കാരണം, നിൻ്റെ ദുരിതങ്ങൾക്കെല്ലാം മമ്മിയാ കാരണം, എൻ്റെ പിഴ എൻ്റെ പിഴ ‘ മമ്മിയുടെ കുഴഞ്ഞ ഒച്ച പിന്നേയും.
കണ്ണീരിന് ഒലിച്ചിറങ്ങാൻ പോലും കഴിയാതെ കുഴിയിലായിപ്പോയ ആ കണ്ണുകളിലേക്കാണ് തെരേസയുടെ നോട്ടമെത്തിയത്.
ഉടുപ്പിട്ട തൻ്റെ കൈയ്യും പിടിച്ചുകൊണ്ട് പള്ളിയിലേക്കുള്ള പടവുകൾ കയറുന്ന സുന്ദരിയായ തൻ്റെ മമ്മിയെ വർഷങ്ങൾക്കുശേഷം തെരേസ ഓർത്തു.
പപ്പ മരിച്ച ശേഷം മമ്മിയുടെ ആങ്ങളമാരാണ് സാവിച്ചൻ്റെ ആലോചന കൊണ്ടുവന്നത്. പപ്പയുടെ സ്വത്തുക്കൾ മമ്മി നന്നായി തന്നെ കൈകാര്യം ചെയ്തിരുന്നു. എന്നാലും വേണമല്ലോ ഒരാൺതുണ എന്നായിരുന്നു മമ്മീടെ വീട്ടുകാരുടെ ന്യായം.
ലളിതമായ കെട്ടായിരുന്നു.
വെള്ള ഫ്രോക്കിട്ട തെരേസയെയും ചുവന്ന പട്ടുസാരിയുടുത്ത മമ്മിയേയും സാവിച്ചൻ ചേർത്തുപിടിച്ചിരിക്കുന്ന ഫോട്ടോയിൽ അവളുടെ കണ്ണുടക്കി. എഴുന്നേറ്റ് ചെന്ന് ആ ഫോട്ടോയിൽ നിന്ന് അയാളുടെയാ നശിച്ച കൈകൾ തോളിൽ നിന്ന് എടുത്തുമാറ്റണമെന്ന് തോന്നി.
പറമ്പിലിറങ്ങിയ കാട്ടുപന്നി മമ്മിയെ കുത്തിമലർത്തിയ അന്ന് തെരേസയുടെ ജീവിതത്തിൽ രണ്ടുകാര്യങ്ങൾ സംഭവിച്ചു.
മമ്മിയുടെ സംരക്ഷണവും ഇല്ലാതായി, സാവിച്ചൻ്റെ വാത്സല്യവും ഇല്ലാതായി. ഒമ്പതാം ക്ളാസുകാരിയുടെ വേദനിച്ചുള്ള കരച്ചിൽ ഉറക്കഗുളികകളുടെ പിടിയിലമർന്ന മമ്മിയുടെ ചെവികളിൽ എത്തിയില്ല.
സാവിച്ചൻ്റെ വലിയ ശരീരം തൻ്റെമേൽ അമരുമ്പോഴൊക്കെയും തെരേസ യേശുവിനെ പ്രാർത്ഥിച്ചു. മുൾക്കിരീടവും കുരിശും ചുമന്ന് അവളും യേശുവിനൊപ്പം അടിവെച്ചു. ഓരോ തവണയും സാവിച്ചൻ മുറിവിട്ടു പോകുമ്പോഴും മരിയ കുരിശിൽ കിടക്കുന്ന യേശുവിനെയോർത്ത് കരഞ്ഞു.
……………………..
വീട്ടിലേക്ക് ആളുകൾ വന്നുതുടങ്ങി. സാവിച്ചൻ്റെ ഫോട്ടോ ഉണ്ടോയെന്ന് വാർഡ് മെമ്പർ ചോദിച്ചപ്പോ മരിയ മെല്ലെ തലയുയർത്തി ട്രീസേച്ചിയെ വിളിച്ചു.
‘ചേച്ചിയോട് ചോദിച്ചാ മതി ‘ എന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് നടന്നു. പുറത്ത് ടാർപ്പായ പന്തൽ കെട്ടുന്നതിൻ്റെയും കസേരകൾ നിരത്തുന്നതിൻ്റെയും ബഹളം.
‘ഈ കൊച്ചെന്താ ഒന്നു കരയുക പോലും ചെയ്യാത്തെ? രണ്ടാനപ്പനാണേലും ഇത്രേം കാലം വളർത്തീലേ?’ അടുക്കളയിലും ഊണുമുറിയിലും പിറുപിറുക്കലുകൾ.
കത്തിച്ചു വെച്ച കുന്തിരിക്കത്തിൻ്റേയും ചന്ദനത്തിരിയുടേയും മണമടിച്ച് അവളുടെ തല പെരുത്തു.
മരിയ ഒരേങ്ങലോടെ ബാത്ത്റൂമിലേക്കോടി വലിയ ശബ്ദത്തോടെ ഓക്കാനിച്ചു. കണ്ണും മൂക്കും ചുവന്നൊലിച്ചു. വാഷ്ബേസിനിലെ ടാപ്പ് ഓൺ ചെയ്ത് അവളാ മാലിന്യമെല്ലാം ഒഴുക്കി കളഞ്ഞു. വസ്ത്രമുരിഞ്ഞുകളഞ്ഞ് ഷവറിൻ്റെ കീഴിൽ നിന്നു. ആ തണുത്ത വെള്ളത്തിൽ അത്രയും കാലം തൻ്റെ ദേഹത്തള്ളി പിടിച്ചിരുന്ന ഒച്ചുകളെല്ലാം മെല്ലെ ഒഴിഞ്ഞു പോകുന്നത് അവൾ അറിഞ്ഞു. തലേരാത്രിയിൽ അയാൾ ഞെരിച്ചുടച്ചുകളഞ്ഞ മുലക്കണ്ണുകളിലേക്ക് കുളിമുറിയിലെ ചെറിയ ജനാലയിലൂടെ സൂര്യപ്രകാശം വന്നുവീണു.
‘ കർത്താവേ പ്രഭാതത്തിൽ അങ്ങെൻ്റെ പ്രാർത്ഥന കേൾക്കുന്നു, പ്രഭാത ബലി ഒരുക്കി ഞാനങ്ങേക്കായി കാത്തിരിക്കുന്നു.
മരിയ കരഞ്ഞു.
ആ കരച്ചിലിനൊപ്പം അവളുടെ ഉള്ളും പുറവും തണുപ്പിച്ച് വെള്ളമൊഴുകി.
താഴെനിന്ന് പ്രാർത്ഥന കേട്ടു തുടങ്ങി.


1 Comment
കണ്ണു നനയിച്ച കഥ👍❤️